Kerala

നിയമസഭാ സ്‌‌‌പീക്കര്‍ പി ശ്രീരാമകൃഷ്‌‌‌ണന്‍ കണ്ണട വാങ്ങിയതുമായി ബന്ധപ്പെടുത്തി കുപ്രചരണം നടത്തുന്നവര്‍ക്കുള്ള മറുപടി വൈറലാകുന്നു. കളങ്കമില്ലാത്ത പൊതുജീവിതം തുടരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുന്നതിന്റെയും ചര്‍ച്ചയാകുന്നതിന്റെയും പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് കുറിപ്പ്. കൊള്ളയും കൊലയും നടത്തുന്ന ഇതര രാഷ്‌ട്രീയപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി പൊതുസമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരില്‍ മാത്രമാണ്. ത്യാഗോജ്ജ്വലമായ ജീവിതം നയിക്കുന്നവരെ വീട്ടിലും ഫേസ്‌‌‌ബുക്കിലുമിരുന്ന് അളന്ന് മുറിക്കുന്നവര്‍ക്കുള്ള മറുപടി എഴുതിയിരിക്കുന്നത് യുകെയില്‍ നിന്ന് രാജേഷ് കൃഷ്‌‌‌‌‌‌‌‌ണയാണ്. ബിബിസിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും നിലവില്‍  ലോക കേരള സഭയുടെ യുകെയില്‍ നിന്നുള്ള അംഗവുമാണ് രാജേഷ്‌ കൃഷ്ണ …

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ 

കണ്ണടയുടെ രാഷ്ട്രീയം

ഒരു രാഷ്‌ട്രീയ സമൂഹത്തില്‍ കമ്മ്യൂണിസ്റ്റ്കാരന്‍ മാത്രമാണ് സോഷ്യല്‍ ഓഡിറ്റിന് വിധേയനാക്കപ്പെടേണ്ടത് കാരണം പൊതു സമൂഹം അവനില്‍ നിന്നു മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കോണ്‍ഗ്രെസ്സുകാരന് പൊതു സമൂഹം കല്പിച്ചനുവദിച്ചു കൊടുത്തിട്ടുള്ള അവകാശങ്ങളെന്തെല്ലാമാണെന്ന് നോക്കൂ. അവര്‍ക്ക് കൈക്കൂലി വാങ്ങാം, നല്ല കാറില്‍ സഞ്ചരിക്കാം, നല്ല വസ്ത്രം ധരിക്കാം. കേരളാ കോണ്‍ഗ്രെസ്സുകാരന് ഒരു പടി മുകളില്‍ പരസ്യമായി മദ്യപിക്കുകയും ആവാം. ബിജെപിക്കാരന് കൊല്ലും കൊലയും നടത്താം. ഇപ്പറഞ്ഞതൊന്നും ചെയ്തിട്ട് എന്നത് പോയിട്ട് ചെറുത്തുനില്‍ക്കാന്‍ പോലും കമ്മ്യൂണിസ്റ്റുകാരന് അവകാശമില്ല. സിനിമയിലെപ്പോലെ അവന്‍ എന്നും നായകന്റെ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട സൗന്ദര്യമില്ലാത്ത അന്യ സംസ്ഥാന വില്ലനാണ് …!

കമ്മ്യൂണിസ്‌റ്കാര്‍ മണ്ടന്മാരാണ്. പൊതു ഖജനാവിലെ പണം കൊണ്ട് ചികിത്സിക്കുന്നതും കണ്ണട വാങ്ങുന്നതും ഇന്ന് എന്തുകൊണ്ട് ചര്‍ച്ചയായി. അവര്‍ കൈക്കൂലിയോ സമ്മാനമോ ആയി ഇത് വാങ്ങിയിരുന്നെങ്കില്‍ ഇത് ചര്‍ച്ചയാകുമായിരുന്നോ ? 5000 രൂപയില്‍ കൂടിയ ലെന്‍സ് വാങ്ങാന്‍ ഇവര്‍ക്കെന്തവകാശം. 5000 വരെ വാങ്ങാം ട്ടോ, കാരണം കളക്‌‌‌ടര്‍ ബ്രോ യുടെ കണ്ണടയ്ക്ക് വില 5000 ആണ്…! അതാവണം ബഞ്ച് മാര്‍ക്ക് …! കളക്ടര്‍ ബ്രോയുടെ 5000 രൂപയുടെ കണ്ണടയ്ക്കു ‘സെലെക്‌‌‌ടിവ് ബ്ലൈന്‍ഡ്നെസ്സ്’ ഉണ്ടെന്നു ദോഷൈകദൃക്കുകള്‍ പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല…!

ഇനി ചിലവേറിയ ചികിത്സയുടെ കാര്യം. സഖാവ് ശ്രീരാമകൃഷ്‌‌‌‌ണനെ അടുത്ത് കിട്ടുമ്പോള്‍ ഒന്ന് തലകുനിക്കാന്‍ പറയണം. അനുസരിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ചു കുനിപ്പിക്കണം ഉച്ചിയില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിപോലെ ഒരു മുറിവുകാണാം.സമാധാനത്തിന്റെ കാവലാളുകളായ RSS ന്റെ സംഭാവനയാണ്. നിങ്ങള്‍ക്ക് പരിചിതമായ ഒരേ ഒരു സംഖ്യയായ ’52’ ഒന്നുമില്ല, ഒരു 25 തുന്നലെങ്കിലും കാണും. നടക്കുമ്പോള്‍ ദൂരെ നിന്നും ഒന്ന് നോക്കണം ഒരു ഘട്ടത്തില്‍ കാലുവയ്ക്കാന്‍ ഒരു ചെറിയ ‘ഡിലേ’ കാണും. തലച്ചോറിന് പണ്ടേറ്റ ക്ഷതത്തിന്റെ ബാക്കിപത്രം. ഇനി അടുത്ത പരിശോധനയ്ക്കും അവസരം തരാം അടുത്ത് ചെന്ന് ആ മുണ്ട് മുട്ടുവരെ ഒന്ന് ഉയര്‍ത്തി നോക്കിക്കോളൂ,സമ്മതിച്ചില്ലെങ്കില്‍ ബലമായിത്തന്നെ ചെയ്യണം. രണ്ടു കാലിന്റെയും മുട്ടിന് ‘knee’ ക്യാപ്പ് കാണാം. വിദേശിയാണ്,കൈക്കൂലിയല്ല തെറ്റിദ്ധരിക്കരുത്, സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് കൊണ്ടു കൊടുത്തതാണ്. ദോഷം പറയരുതല്ലോ ഇത് നമ്മുടെ സ്വന്തം കേരളാ പോലീസിന്റെ സംഭാവനയാണ്.

അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി വാങ്ങിയതല്ല. കാലാകാലങ്ങളില്‍ വീട്ടിലിരുന്നും ഫേസ്‌‌‌‌ബുക്കിലിരുന്നും ഓഡിറ്റ് ചെയ്തു മറിക്കുന്ന ഞാനടക്കമുള്ള കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി വാങ്ങിയ തല്ലുകളുടെ ബാക്കിപത്രം. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ ദൃശ്യമായത്. അദൃശ്യമായ എത്രയോ ക്ഷതങ്ങള്‍ ആ ശരീരത്തില്‍ ഉണ്ട്. കാരണം ഞങ്ങളുടെ സഖാക്കള്‍ AC മുറികളിലെയും സംരക്ഷിത ഫേസ്‌‌‌ബുക്ക് ഇടങ്ങളിലെയും രാഷ്‌ട്രീയം പരിചയിച്ചവരല്ല.

എന്റെ അറിവില്‍ രണ്ടോ മൂന്നോ പ്രാവശ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ ചികിത്സ കഴിഞ്ഞു. കോയമ്പത്തൂര്‍, കോട്ടക്കല്‍ ആര്യവൈദ്യശാലകളിലെ ചികിത്സയുടെ ചിലവൊന്ന് എടുത്തു നോക്കൂ. ഇനി കോട്ടക്കല്‍ പോകാതെ കോയമ്പത്തൂര്‍ പോയതിനെ കുറ്റമായി കണ്ടു പിടിക്കേണ്ട. വൈദ്യശാലക്കാര്‍ തന്നെയാണ്, കോട്ടക്കല്‍ ആണെങ്കില്‍ ശ്രീരാമകൃഷ്‌‌ണനോടുള്ള സ്വാതന്ത്ര്യത്തിന്റെ കൂടുതല്‍കൊണ്ട് ആളുകള്‍ ആവശ്യങ്ങളുമായി നിരന്തരം കയറിയിറങ്ങും എന്നതിനാല്‍ കോയമ്പത്തൂരിലേക്ക് ആക്കാം എന്ന് തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ്കാരനായ പൊതുപ്രവര്‍ത്തകന് വിശ്രമം അനുവദനീയമല്ലല്ലോ. ആവശ്യക്കാരന് ഔചിത്യവുമില്ലല്ലോ …!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അച്ഛന്റെ തിമിര ശസ്ത്രക്രിയ ചെയ്ത സമയത്തെ ഒരു സംഭവം പറയാം. ഒരു ദിവസം വിളിച്ചപ്പോള്‍ പത്തനംതിട്ടയിലെ ഒരു കണ്ണട ക്ലിനിക്കില്‍ പോയിവന്നിരിക്കുകയാണ് അച്ഛന്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അവര്‍ 5000,15000,25000 എന്നിങ്ങനെ മൂന്നുതരം ലെന്‍സിനെക്കുറിച്ചു പറഞ്ഞു. കൂട്ടത്തില്‍ അച്ഛന്‍ ഒന്നുകൂടി പറഞ്ഞു, മക്കള്‍ ഒക്കെ എവിടെ എന്ന് സൗഹാര്‍ദ്ദപൂര്‍വം വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് വില വിവര പട്ടിക നിരത്തിയതെന്ന്.

ഞാന്‍ എന്റെ അടുത്ത സുഹൃത്തിന്റെ ചേട്ടനെ വിളിച്ചു ആള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ ഐ ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജിസ്റ്റാണ്. തിരക്കുമൂലമാവും കിട്ടിയില്ല. അടുത്ത ഓപ്ഷനായി എന്റെ സഹപാഠിയുടെ ഭര്‍ത്താവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വളരെ പ്രശസ്തനായ ഒഫ്താല്‍മോളജിസ്റ്റുമായ സുഹൃത്തിനെ വിളിച്ചു തിരക്കി. അദ്ദേഹത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളില്‍ ‘ ഇത് ബ്രാന്‍ഡ് കോണ്‍ഷസ് ആയ സമൂഹത്തില്‍ നടത്തുന്ന വെറും മുതലെടുപ്പാണ്, രാജേഷ് എന്റെ കൂടെ കയറാറുണ്ടോ സര്‍ജറിക്ക്, ഇല്ലല്ലോ, ഇതിന്റെ ഗുണനിലവാരം പിന്നീട് പൊളിച്ചു നോക്കി ചെക്ക് ചെയ്യാറുമില്ലലോ. ആരും ലെന്‌സ് മോശമായതുകൊണ്ട് വീണ്ടും ചെയ്തതായും അറിവില്ല.

അത് കൊണ്ട് വിലകൂടിയതിന്റെ പിന്നാലെ പോകണ്ട’ അടുത്ത ദിവസം തിരുവന്തപുരത്തെ ഡോക്ടര്‍ പറഞ്ഞതും സമാനമായ ഉത്തരമാണ്. അദ്ദേഹത്തിന്റെ തിരക്ക് കാരണം ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിരുന്നതിനെ റൂള്‍ ഔട്ട് ചെയ്‌‌‌ത് അദ്ദേഹം തന്നെ സര്‍ജറിയും ചെയ്തു. അച്ഛന്‍ ഒരു റിട്ടയേഡ് പ്രൊഫെസര്‍ ആണ്, വിദ്യാഭ്യാസമുള്ള അദ്ദേഹത്തിനുപോലും ഒരുനിമിഷം രണ്ടുചിന്തയുണ്ടാക്കി എന്നതാണ് ഇതിന്റെ വ്യാപ്തി. നാട്ടില്‍ കൂണുപോലെ മുളച്ചിരിക്കുന്ന ഹൈടെക് ലാബുകളും കണ്ണട ക്ലിനിക്കുകളും ‘ക്വാളിറ്റി’ എന്ന പുകമറ സൃഷ്ടിച്ച് സാധാരണ ജനങ്ങളില്‍ വലിയ കണ്‍ഫ്യൂഷനാണ് വിതച്ചിരിക്കുന്നത്.

SFI ക്കാലം മുതല്‍ അടുത്തു നിന്ന് കാണുന്ന ജ്യേഷ്‌‌ഠ തുല്യനായ സഖാവാണ് ശ്രീരാമകൃഷ്ണന്‍. അന്നും ഇന്നും സൗഹൃദത്തിലോ പെരുമാറ്റത്തിലോ കാപട്യം കാണിക്കാത്ത, ‘നേതാവ്’ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹന്‍. അദ്ദേഹത്തെ ‘ഗ്ലോറിഫൈ’ ചെയ്യാന്‍ കഴിയുന്ന ഒരു നൂറു സംഭവങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. അതൊക്കെ അടുത്തു നിന്ന് നേരിട്ട് കണ്ടു സ്വയം ബോധ്യപ്പെട്ടിട്ടുള്ളതിനാലും, അതൊന്നും ഇവിടെ ഇപ്പോള്‍ വിളമ്പേണ്ടതല്ലാത്തതിനാലും മൗനം പാലിക്കുന്നു. എന്റെ നാട്ടിലെ ഒരു ഐ ക്ലിനിക്കിന്റെ വെബ്‌സൈറ്റിലെ വിലവിവരകണക്കുകളാണ് ചിത്രത്തില്‍.

എന്നെ ന്യായീകരണ തൊഴിലാളി എന്ന് വിളിക്കുന്നവരോട് ഒരു പരിഭവവുമില്ല. ഇത് ന്യായീകരണം തന്നെയാണ്,കൂട്ടത്തില്‍ ചെറുത്തുനില്‍പ്പും.ഒരു ചില്ലിക്കാശിന്റെ അഴിമതി കാട്ടാത്ത,സ്വജന പക്ഷപാതം കാട്ടാത്ത,ഒട്ടേറെ ആക്രമണങ്ങളെ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം അതിജീവിച്ച ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാവിനെ ചെളിവാരിയെറിയാനുള്ള നീക്കത്തെ ചെറുത്തില്ലെങ്കില്‍ പിന്നെ എന്ത് രാഷ്‌ട്രീയം.

 

ആര്‍എസ്എസ് ആക്രമിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും അതിക്രമത്തെ ന്യായീകരിച്ചുകൊണ്ട് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള കുരീപ്പുഴയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. പ്രശസ്തനാവാന്‍ വേണ്ടിയുള്ള എളുപ്പ മാര്‍ഗം മോദി വിമര്‍ശകനാവുകയെന്നതാണ്. പെരുമാള്‍ മുരുകനെതിരെ നടന്ന ആര്‍എസ്എസ് അക്രമം വെറും പബ്ലിസിറ്റി നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു. കെട്ടികിടക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റു പോവാനുള്ള അടവായിരുന്നു നടന്നതൊക്കെയെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്. എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകന്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടില്‍ ആര്‍. എസ്. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആര്‍. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.

പ്രമുഖ വ്യവസായിയും മുഖ്യപര്യവേഷകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം. കോട്ടയം, വൈക്കത്തെ കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതി. വൈക്കത്ത് നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ട് കായല്‍ കയ്യേറിയാണ് നിർമിച്ചിരിക്കുന്നത് എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെയുള്ള ആരോപണം.

കായൽ കയ്യേറ്റം സ്ഥിരീകരിച്ച കളക്ടറും തഹസില്‍ദാരും തുടർ നടപടിക്ക് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം ഉയർന്നിട്ടും വിഷയത്തിൽ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയാറായിട്ടില്ലെന്ന് ആരോപണം ഉയർന്നു.

അതേസമയയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം.

സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്, ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പര്യവേഷകചാനലുമായ സഫാരി ടിവിയുടെ സ്ഥാപകനും , ലേബര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയാണ്.

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം. ഏവരും കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഒരു പ്രവാസി മലയാളി വിജയിയായത്. ഇത് കൂടാതെ നറുക്കെടുപ്പിൽ വിജയികളായ ആദ്യ പത്ത് പേരും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയും വിജയത്തെ വേറിട്ടതാക്കുന്നു.

 

സുനില്‍ മാപ്പാറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന മലയാളിയാണ് ഏറ്റവും വലിയ സമ്മാനമായ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17.44 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ബിഗ് 10 മില്യണ്‍ 188 സീരീസിലെ 016299 എന്ന ടിക്കറ്റ് നമ്പറാണ് സുനിലിനെ വിജയിയാക്കിയത്.

ട്രാന്‍സ്‌ജെന്ററുകള്‍ അക്രമിക്കപ്പെടേണ്ടവരല്ലെന്ന് ഡോ.ഷിംമ്‌ന അസീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.ഷിംമ്‌നയുടെ പ്രതികരണം. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കണമെന്ന് ഷിംമ്‌ന തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആയ ആളുകളെ ഒറ്റപ്പെടുത്തുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു.

വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥയാണ് ട്രാന്‍സ്‌ജെന്ററും ഇന്റര്‍സെക്‌സുമായ ആളുകള്‍ അനുഭവിക്കുന്നതെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു

ഷിമ്‌ന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സെക്കന്‍ഡ് ഒപീനിയന്‍ – 012

വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥ. നമുക്കു ചുറ്റും നിശ്ശബ്ദം ഇവരെല്ലാം അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഇന്റര്‍സെക്‌സുകള്‍ക്കും ഇടയില്‍ അവരോട് ചേര്‍ന്ന് നിന്ന് കൊണ്ടാണിന്നത്തെ #ടലരീിറഛുശിശീി നിങ്ങളോട് സംസാരിക്കുന്നത്.

പുരുഷന്‍, സ്ത്രീ എന്നീ രണ്ട് നിര്‍വചനങ്ങള്‍ക്കുള്ളില്‍ വരാത്ത ഒരുപാട് ആളുകള്‍ ഈ ലോകത്തുണ്ട്. ഇവര്‍ പുരുഷനു സ്ത്രീയും കലര്‍ന്നവരാവാം, പുരുഷന്റെയും സ്ത്രീയുടെയും ഒരു സൂചനകളും ഇല്ലാത്തവരാവാം, പുരുഷ-സ്ത്രീ സ്വഭാവങ്ങള്‍ക്കിടയിലൂടെ തുടര്‍ച്ചയായ ചാഞ്ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നവരാവാം. ഇങ്ങനെ ഒരുപാട് തരത്തിലുള്ളവരുണ്ടെങ്കിലും പൊതുവെ ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും ആണ് ഇവരില്‍ നമുക്കേറേ പരിചയമുള്ളത്.

ജനിക്കുമ്പോള്‍ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പുരുഷന്റെ ശരീരത്തില്‍ സ്ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സുമായും ജീവിക്കുന്ന വ്യക്തികളാണിവര്‍. ഒപ്പം ഇത് രണ്ടുമല്ലാതെ മൂന്നാംലിംഗം ആയി ജീവിക്കുന്നവരുമുണ്ട്. നമ്മള്‍ക്ക് പ്രകൃതി തന്ന ഔദാര്യം മാത്രമാണ് നമ്മുടെ ജെന്‍ഡര്‍. അത്തരത്തിലൊന്നാണ് ആത്മാവ് കൊണ്ട് മറ്റൊരു ജെന്‍ഡറായി ശരീരത്തെ മനസ്സോട് ചേര്‍ക്കാനാകാത്ത ട്രാന്‍സ്ജെന്‍ഡറും. അവര്‍ ഒരു യാഥാര്‍ഥ്യമാണ്.

ക്രോമസോം വ്യതിയാനം കൊണ്ട് പുരുഷന്‍ (തഥ) അല്ലെങ്കില്‍ സ്ത്രീ(തത) ആയി ജനിക്കാതെ പകരം തതഥ അല്ലെങ്കില്‍ തഥഥ, അതുമല്ലെങ്കില്‍ അതു പോലുള്ള മറ്റു ക്രോമസോമുകളുമായി ജനിക്കുന്നവരാണ് ‘ഇന്റര്‍സെക്‌സ്’ എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുല്‍പ്പാദന അവയവ ഘടനയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. ഇത് പുറം കാഴ്ചയില്‍ നിന്ന് വിപരീതമായ ശരീരഘടനയാവാം, ഒന്നിലധികം ഘടനകള്‍ കൂടിച്ചേര്‍ന്നതുമാവാം.

പലരും കരുതും പോലെ ട്രാന്‍സ്ജെന്ററോ ഇന്റര്‍സെക്‌സോ ആവുക എന്നത് ഒരു ചോയ്‌സ് അല്ല. അതൊരിക്കലും ‘തല്ല് കൊള്ളേണ്ട സൂക്കേടുമല്ല’. ഞാന്‍ സ്ത്രീയായി ജനിച്ചത് എന്റെ തീരുമാനമല്ല, നിങ്ങള്‍ സ്ത്രീയോ പുരുഷനോ ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് നിങ്ങളുടെ തീരുമാനവുമല്ല. അതൊരു മാനസികമോ ശാരീരികമോ ആയ നിലയാണ്. തിരുത്തലില്ലാത്ത പ്രകൃതിയുടെ തീരുമാനമാണ്. അവരെ ഉള്‍ക്കൊള്ളാത്തിടത്തോളം അഭിമാനകരമായ സ്വന്തം സ്ത്രീത്വത്തെ കുറിച്ചോ പൗരുഷത്തിന്റെ ഔന്നത്യത്തെ കുറിച്ചോ ഒക്കെ വാചാലരാകാന്‍ അതിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലാത്ത നമുക്കവകാശമില്ല.

അവര്‍ക്ക് ആര്‍ത്തവമുണ്ടോ, രതിമൂര്‍ച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനോടൊപ്പം ഇരിക്കാനോ അവര്‍ക്ക് ജോലിസ്ഥലത്ത് നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നതിനെതിരെ ശബ്ദിക്കാനോ നമ്മളില്‍ ഭൂരിഭാഗവുമില്ല.

ഈ അവസ്ഥ മാറിയേ മതിയാവൂ. ഇവരെന്തെന്ന് മനസ്സിലാക്കാനും ഇവരെയെല്ലാം നമ്മിലൊരാളായി കാണാനും നമ്മള്‍ തയ്യാറായേ തീരൂ. ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും, അവരുടെ കൂടെയാണ് ഞാനെന്നും ഉറക്കെ പ്രഖ്യാപിക്കാന്‍ കൂടി ഞാനിന്നത്തെ സെക്കന്‍ഡ് ഒപ്പീനിയന്‍ ഉപയോഗിക്കുകയാണ്. ഒത്തിരി സ്‌നേഹം, ഐക്യദാര്‍ഢ്യം…

.
വാല്‍ക്കഷ്ണം : ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുന്നിടത്തും ചടങ്ങുകളിലും എന്ന് വേണ്ട സകലയിടത്തും ഇവര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. അവര്‍ പെണ്ണാകുന്നതോ ആണാകുന്നതോ അനാശ്യാസത്തിനു വേണ്ടിയുള്ള മറയാണെന്ന് ആരോപിക്കുന്നു, അതിക്രമിക്കുന്നു! അരുത്. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കുക. അവരെ ഒറ്റപ്പെടുത്തുന്നതിന് ഒരേയൊരു പേരേയുള്ളൂ- മനുഷ്യാവകാശലംഘനം. നമുക്കു ചുറ്റുമുള്ള ഭൂരിഭാഗവും ആണോ പെണ്ണോ ആയത് പോലെത്തന്നെയാണ് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ഇന്റര്‍സെക്‌സും ഒക്കെ ആയത്. ഇത് മനസ്സിലാക്കുക ഇവരുടെ കൂടെ നില്‍ക്കുക.

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്വീകരണമൊരുക്കി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍. അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയിരുന്ന ഇവരെ തിരിച്ചെടുത്തതാണ് സ്‌കൂള്‍ അധികൃതര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ കേക്ക് മുറിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളാണ് പറത്തുവന്നത്.

വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികശളായ ഇവര്‍ ഹൈക്കോടതി ജാമ്യത്തിലാണ് കഴിയുന്നത്. ഇരുവരും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. അതിനിടെയാണ് ഇരുവരെയും സ്‌കൂള്‍ ആഘോഷമായി തിരിച്ചെടുത്തത്. കുട്ടികളെ സ്വാധീനിച്ച് അനുകൂലമായ സാക്ഷിമൊഴി സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു.

സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നത്. ഇത് വേദനയുണ്ടാക്കിയെന്നും പ്രസന്നകുമാര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നതിന്റെ തെളിവാണ് ആഘോഷമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി വി.ടി.ബല്‍റാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞു മുറുക്കുന്ന ആ പിതാവിനൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ

രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.

ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് ചാടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.

ഇടുക്കി: അര്‍ദ്ധരാത്രിയില്‍ മേല്‍ക്കൂര പൊളിച്ച് വീടിനുള്ളിലേക്ക് എന്തെങ്കിലും വീണാലുണ്ടാകാവുന്ന പരിഭ്രാന്തി എപ്രകാരമായിരിക്കുമെന്ന് വിവരിക്കാനാകില്ല. എന്നാല്‍ വീഴുന്നത് ഒരു കാട്ടുപോത്താണെങ്കിലോ? ഇടുക്കി മറയൂരിലുണ്ടായ സംഭവം ഇങ്ങനെയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് വിരണ്ട കാട്ടുപോത്ത് വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടി വീണത്. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമ രാംകുമാറും ഭാര്യ മേനകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഷീറ്റ് മേഞ്ഞ വീടിനു മുകളില്‍ ചാടിവീണ പോത്ത് മേല്‍ക്കൂര തകര്‍ത്ത് നേരെ താഴെയുള്ള മുറിയിലേക്ക് പതിച്ചു. വീട്ടിലെ ടിവിയും പാത്രങ്ങളും മറ്റ് വസ്തുക്കളും പോത്തിന്റെ പരാക്രമത്തില്‍ തകര്‍ന്നിട്ടുണ്ട.് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി. എന്നാല്‍ പോത്തിനെ തുറന്നു വിടാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.

വീടിനുണ്ടായ കേടുപാടുകള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ പോത്തിനെ തുറന്നു വിടാനാകൂ എന്ന നിലപാടിലായിരുന്നു അവര്‍. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് സാധാരണ സംഭവമാണ്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസവശസ്ത്രക്രിയ്ക്കിടെയുണ്ടായ അശ്രദ്ധമൂലം യുവതിയുടെ വയറ്റില്‍ നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയിരുന്നു.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്‍റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പുതിയ ആരോപണം. തീർത്തും അവശയായ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 26 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസങ്ങൾക്ക് ശേഷമാണ് വയറ്റിൽ നിന്ന് തുണി പുറത്തേക്ക് വന്നത്. വീട്ടിലെത്തിയ ശേഷം പുന്നപ്ര സ്വദേശിനിയായ യുവതിക്ക്തുടർച്ചയായി അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.

ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. കുഞ്ഞിനു മുലപ്പാൽ നൽകാനും കഴിയുന്നില്ല.

ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാൻ നിർദേശിച്ചതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

RECENT POSTS
Copyright © . All rights reserved