ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.
സംഘത്തില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേര്‍ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരമാണ് ഭാവന. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയ്ക്കൊപ്പം ശിൽപ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവർ ചേർന്നൊരുക്കിയ ഇൻസ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്.
മുണ്ടും ഷർട്ടും ധരിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗി ജീൻസും ഷൂസും അണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം’ എന്ന ഗാനത്തിനൊപ്പമാണ് ഡാൻസ്. ‘ബാഗി ജീൻസും ഷൂസും ലഭ്യമല്ലാത്തതിൽ ക്ഷമിക്കുക’ എന്ന ക്യാപ്ഷനോടെ ശില്പ ബാലയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.
View this post on Instagram
റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. അഭിനയത്തിനോപ്പം അവതാരികയായും തിളങ്ങുന്ന മീനാക്ഷി ഇപ്പോഴിത തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു അനോണിമസ് ആരാധകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. അമ്പത് വർഷം വരെ കാത്തിരിക്കുമെന്നൊക്കെ മെസേജ് വന്നിരുന്നുവെന്നും മീനാക്ഷി പറയുന്നു.
ആരാധകരുടെ ശല്യമെന്നല്ല… പറയാൻ തന്നെ പേടിയുള്ള ഒരു അനുഭവമുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. അയാളെ ആരാധകൻ എന്ന് പോലും വിശേഷിപ്പിക്കാൻ പറ്റില്ല. അതൊരു തരം സ്റ്റോക്കിങായിരുന്നു. ആളുടെ പേരും സ്ഥലവുമൊന്നും താൻ പറയുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ ചേട്ടനാണ് അയാൾ ആദ്യം മെസേജ് അയച്ചത്. അളിയാ… എന്ന് അഭിസംബോധന ചെയ്ത് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് മെസേജ് അയച്ചത്.
പിന്നീട് തനിക്കും കുറെ മെസേജ് അയച്ചിരുന്നു. വളരെ മോഷമായി നിന്നെ ഓർക്കുമ്പോൾ ഞാൻ തലയിണ കെട്ടിപിടിക്കും.യു ആർ മൈ വൈഫി എന്നൊക്കെയായിരുന്ന മെസേജ്. തന്റെ വീട്ടിലുള്ള എല്ലാവർക്കും മാറി മാറി മെസെജ് അയക്കും. വാലൻ്റൻസ്ഡെ , ദീപാവലി തുടങ്ങി എല്ലാത്തിനും ഗിഫ്റ്റുകൾ അയക്കും.
ഒന്നും താൻ തുറക്കാറില്ലെന്നും തിരിച്ചയക്കാമെന്ന് വിചാരിച്ചാൽ അഡ്രസ് ഇല്ലെന്നും അവർ പറഞ്ഞു. ഒരിക്കൽ അയാളുടെ അമ്മ തന്റെ അമ്മയെ വിളിച്ച് പെണ്ണുകാണാൻ വരട്ടേ എന്ന് വരെ ചോദിച്ചിരുന്നു. ഇപ്പേൾ കല്ല്യാണമില്ലെന്ന് പറഞ്ഞാണ് അമ്മ അന്ന് അവരെ ഒഴിവാക്കിയത് എന്നും മീനാക്ഷി പറഞ്ഞു.
68-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. 4.30.77 മിനുട്ടിലാണ് കാട്ടില്‍ തെക്കേതില്‍
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജേതാക്കളായത്.
കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയുടെ ഫൈനലില്‍ മത്സരിച്ചത്.
രണ്ടു വര്‍ഷത്തിനു ശേഷം എത്തിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മന്ത്രി കെഎന്‍ ബാലഗോപാല്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി ആര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
നടന്‍ ബാലയെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെയും ടിനി ടോമിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയിലൂടെ ഇരുവരും പങ്കുവച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ടിനി ടോമിനെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും തന്റെ ഓണം അദ്ദേഹം കുളമാക്കിയെന്നുമാണ് ബാലയുടെ രസകരമായ പ്രതികരണം. എന്നാൽ തന്നെ ഏറ്റവും മനോഹരമായി അനുകരിച്ചത് ടിനി ടോം ആണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തിയത്. എല്ലാ ആർട്ടിസ്റ്റുകളും ഇത് ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇരുന്നു കാണുമ്പോൾ മനസിലാകില്ല. സത്യത്തിൽ എല്ലാവർക്കും സൈബർ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലെമന്‍ ടീ എന്നായിരിക്കും. അതിനേക്കാളും നല്ലത് ചെന്നൈയിലിരിക്കുന്നതാണ് എന്നത് കൊണ്ട് ഞാൻ തിരിച്ചെത്തി. എന്റെ ഓണം നശിപ്പിച്ച ടിനി ടോമുക്ക് വളരെ വളരെ വളരെ നന്ദി. അടുത്ത കൊല്ലം ഓണത്തിന് ടിനി ടോം പോലെ മിമിക്രി ചെയ്തിട്ട് നിങ്ങളുടെ ഓണം കുളമാക്കിയിരിക്കും’, ബാല പറഞ്ഞു.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് താൻ അവസാനമായി അഭിനയിച്ചതെന്നും ആ ചിത്രത്തിന്റെ ഭാഗമാകാൻ കാരണം ഇത്തരം ട്രോളുകൾ ആണെന്നും ബാല വ്യക്തമാക്കി. ‘ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ കഥാപാത്രം ലഭിച്ചത്, പറഞ്ഞാൽ അത്ഭുതപ്പെട്ടുപോകും, മോൻസൺ കേസിൽ ഭയങ്കര ദേഷ്യത്തിൽ ‘ദിസ് ഈസ് റാങ്ങ് കൊഞ്ചം ലാജിക്കലാ തിങ്ക് പണ്ണുങ്ക സാർ’ എന്ന് പറയുന്നുണ്ട്. ഉണ്ണി മുകുന്ദൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, സെയിം പാറ്റേണിൽ മിക്സ് ആക്കാൻ ബാലയ്ക്ക് അറിയാം. തമിഴിൽ മലയാളം മിക്സ് ചെയ്തു അതെ ടോണിൽ പറയണം എന്ന് പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് മനസിലായി ഇത് ഫുൾ ടൈം എന്റർടെയ്നർ ആയിരിക്കുമെന്ന്. സംവിധായകൻ എന്നോട് പറഞ്ഞു ബാലയ്ക്കുള്ളിൽ വലിയൊരു കോമഡി സെൻസുണ്ട്. ഇത്രയും കാലം ആരും തിരിച്ചറിഞ്ഞില്ല. അത് നമ്മൾ പുറത്തുകൊണ്ടുവരുമെന്ന്. ആദ്യ ദിനം മുതൽ അവസാനം വരെ ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ഞാൻ തന്നെയാണ് ഡബ് ചെയ്തത്’, ബാല പറഞ്ഞു.
‘ടിനിയേക്കാൾ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മർഡർ പ്ലാൻ ഞാൻ വിടില്ല’ എന്നും നടൻ പറഞ്ഞു. തന്നെ മികച്ച രീതിയിലാണ് ടിനി ടോം അനുകരിച്ചതെന്നും അതൊരു ഭാഗ്യമെന്നും നടൻ വ്യക്തമാക്കി. ‘നടൻ ബാല സാറിനെപ്പോലെ എന്ന് പറഞ്ഞ് പിള്ളേര് സ്റ്റേജിൽ സംസാരിക്കാറുണ്ട്. എനിക്ക് കേൾക്കാൻ പോലും പറ്റില്ല. ഇതാണോ ഞാൻ. പക്ഷെ നിയർ പെർഫെക്ഷനിൽ ഞാൻ കേട്ടപ്പോൾ ആ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. അതൊരു ഭാഗ്യം തന്നെയാണ്. ഇതുവരെ ആരും ഇങ്ങനെ സംസാരിച്ചിട്ടില്ല. ഒരു കലാകാരൻ എന്ന് പറയുമ്പോൾ മറ്റൊരാളുടെ ശബ്ദമെടുത്ത് നിയർ പെർഫെക്ഷൻ കൊടുക്കുന്നത് സന്തോഷം തന്നെയാണ്. ഒരു കാര്യം ഉറപ്പാണ് എന്റെ വോയിസ് എന്റെ കണ്ടു ആരും പഠിക്കാൻ പോകുന്നില്ല. എന്റെ വോയിസ് നിങ്ങളുടെ കണ്ടു ആളുകൾ പഠിക്കും’ ബാല കൂട്ടിച്ചേർത്തു.
മോഡലിംഗ് രംഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് എത്തി ശ്രദ്ധേയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. 2014-ല്‍ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന സിനിമയിലൂടെയാണ് തുടക്കമിട്ടത്.
തന്റെ അച്ഛന്റെ മരണവാര്‍ത്തയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കിയെന്നും പറഞ്ഞാണ് താരത്തിന്റെ കുറിപ്പ്. എനിക്ക് എന്റെ സ്വന്തം സൂപ്പര്‍ ഹീറോയെ കിട്ടിയെന്ന് പറഞ്ഞാണ് മറീനയുടെ പോസ്റ്റ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് ശരീരം വിട്ടുനല്‍കിയിരിക്കുകയാണ്.
‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. എനിക്ക് എന്റെ സ്വന്തം ഒരു സൂപ്പര്‍ ഹീറോയെ കിട്ടി, അദ്ദേഹത്തിന്റെ പേര് മൈക്കിള്‍ കുരിശിങ്കല്‍’, അച്ഛന്റെ ശരീരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രം പങ്കുവെച്ച് മറീന ഇന്‍സ്റ്റയില്‍ കുറിച്ചു.
ആഗസ്റ്റ് 2, വെള്ളിയാഴ്ചയായിരുന്നു മറീനയുടെ പിതാവ് മൈക്കിളിന്റെ മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ പിതൃദിനത്തില്‍ ആശുപത്രി കിടക്കയില്‍ കഴിയുന്ന അച്ഛന്റെ ചിത്രം മറീന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളില്‍ മറീന ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ പറത്തി ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത് ശ്രദ്ധ നേടി.
വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ എം സൂസപാക്യം, ഡോ തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍ ഉപവാസമിരിക്കും. വലിയതുറ, കൊച്ചു തോപ്പ് ഇടവകകള്‍ ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കും.
എന്നാല്‍ സമരം സമാധാനപരമായി മതിയെന്നാണ് നിര്‍ദേശം. തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് പഠനമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സമരസമിതി വ്യക്തമാക്കി. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നാണാവശ്യം.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവു, പദ്ധതി തടസ്സപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
താര സംഘടനയായ ‘അമ്മ’ക്കെതിരെ അന്വേഷണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. സംഘടനയുടെ രജിസ്ട്രേഷനും നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. കോഴിക്കോട് ജവഹര്‍ നഗറിലെ ജിഎസ്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
സംഘടന ക്ലബാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനയ്ക്ക് രജിസ്ട്രേഷന്‍ ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് അന്വേഷണം ആരംഭിച്ചത്. വിദേശത്തും മറ്റും സംഘടിപ്പിച്ച മെഗാ ഷോകള്‍ക്കുള്‍പ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്.
കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വന്‍ തുക നികുതി അടയ്ക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകളും ആവശ്യപ്പെട്ടതായാണ് വിവരം. മറ്റ് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.
‘അമ്മ’യുടെ വരവുചെലവ് കണക്കുകളെ കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.
പാൽ വാങ്ങാൻ പോകവേ കഴിഞ്ഞ 14ന് പെരുനാട് കാർമൽ എൻജിനീയറിങ് കോളജ് റോഡിലായിരുന്നു അപ്രതീക്ഷിതമായി തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കാലിനുമായി ആറിടത്തും മുഖത്ത് കണ്ണിനോടു ചേർന്നും നായ കടിച്ചു പറിച്ചു. മൈലപ്ര എസ്എച്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആദ്യത്തെ വാക്‌സീൻ എടുത്തു. രണ്ട് വാക്‌സീൻ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്‌സീൻ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചിരുന്നു.
ഇതിനിടെ, കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സ്‌റേ എടുത്ത ശേഷം കുഴപ്പമില്ലെന്നു പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയച്ചു.
എന്നാൽ വൈകീട്ടോടെ കുട്ടിയുടെ നില കൂടുതൽ വഷളായി. വായിൽ നിന്നു പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടതിനെ തുടർന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
‘പാൽത്തു ജാൻവർ’ എന്ന വാക്ക് ഭൂരിഭാഗം മലയാളികൾക്കും സ്ക്കൂൾക്കാല ഗൃഹാതുരയെ ഉണർത്താൻ സാധ്യത ഉള്ള ഒന്നാണ്. ഹിന്ദി പഠിച്ചു തുടങ്ങുന്ന കാലത്ത് പാൽത്തു ജാൻവറുകളെ കുറിച്ച് പഠിച്ചിട്ടില്ലാത്ത തലമുറകൾ ഇവിടെ കുറവാണ്. വളർത്തു മൃഗങ്ങൾ എന്നർത്ഥം വരുന്ന അത്തരമൊരു പേര് ഒരു മലയാള സിനിമക്ക് ഇടുന്നതിലെ കൗതുകം കൊണ്ടാണ് റിലീസിന് മുൻപേ ‘പാൽത്തു ജാൻവറിനെ’ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്.
നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ കഥ എഴുതിയത് എഴുത്തുകാരൻ വിനോയ് തോമസും അനീഷ് അഞ്‌ജലിയും ചേർന്നാണ്. ഭാവന മൂവിസിന്‍റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആന്റണി, ഉണ്ണിമായ, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലളിതമായ ഒരു ഉത്സവ കാല സിനിമയുടെ പ്രതീതി ജനിപ്പിച്ച സിനിമയുടെ ട്രെയിലറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പ്രൊമോഷണൽ ഗാനവും ഒക്കെ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകി. ആ പ്രതീക്ഷകൾ കൊണ്ടു തന്നെയാവണം ഓണാഘോഷം അതിന്‍റെ പൂർണതയിൽ എത്തും മുൻപ് തന്നെ ‘പാൽത്തു ജാൻവറി’ന്‍റെ ആദ്യ ഷോ തീയറ്ററുകളിലേക്ക് ആളെ കൂട്ടി.
കണ്ണൂരിലെ കുടിയാന്മല എന്ന് പേരുള്ള ഉൾഗ്രാമത്തിലെ ഒരു മൃഗാശുപത്രിയെ ചുറ്റി പറ്റിയാണ് ‘പാൽത്തു ജാൻവറി’ന്‍റെ കഥ വികസിക്കുന്നത്. അവിടേക്ക് പുതിയ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി വന്ന പ്രസൂൺ ഈ മേഖലയിലേക്ക് യാതൊരു താല്പര്യവും ഇല്ലാതെ എത്തിയ ആളാണ്. അച്ഛന്‍റെ മരണ ശേഷം ലഭിച്ച ജോലി ആയത് കൊണ്ടും കടുത്ത ജീവിത സാഹചര്യങ്ങൾ നിർബന്ധിച്ചത് കൊണ്ടും ആ ജോലി ഏറ്റെടുക്കാൻ പ്രസൂൺ നിർബന്ധിതനാവുന്നു. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന പ്രസൂണിന്‍റെ ആത്മസംഘർഷങ്ങളും തൊഴിലിടത്തിലെ വെല്ലുവിളികളും പ്രസൂൺ അതിനെയൊക്കെ അതിജീവിക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് സിനിമയുടെ പ്രധാന കഥാതന്തു. പ്രസൂൺ അവിടെ കണ്ട് മുട്ടുന്ന മനുഷ്യരിലൂടെയും മൃഗങ്ങളിലൂടെയും കഥ വളരുന്നു.
മലയാളത്തിൽ മൃഗാശുപത്രികളെ ചുറ്റി പറ്റി ഉണ്ടായ, ഇന്നും പ്രേക്ഷകർ ഓർക്കുന്ന സിനിമകളാണ് ‘ഡോക്ടർ പശുപതി’ ‘വധു ഡോക്ടറാണ്’ എന്നിവ. ഹാസ്യമാണ് ഈ രണ്ട് സിനിമകളുടെയും ഗണം ( genre). എവിടെയൊക്കെയോ അത്തരമൊരു ബാഹ്യ അന്തരീക്ഷം സൃഷ്ടിക്കാൻ ‘പാൽത്തു ജാൻവറും’ ശ്രമിക്കുന്നുണ്ട്. അത്രയൊന്നും ഫലപ്രദമല്ലെങ്കിലും ‘പാൽത്തു ജാൻവറും’ വികസിക്കുന്നത് ഹാസ്യത്തിലൂടെയാണ്. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാൻ പക്ഷേ ആ ഹാസ്യം പരാജയപ്പെട്ടു പോകുന്നുണ്ട്.
കുട്ടികളെയും കുടുംബത്തെയും ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും പ്രൊമോഷണൽ സ്ട്രാറ്റജികളും ആയിരുന്നു സിനിമക്ക് ഉണ്ടായിരുന്നത്. പക്ഷേ സിനിമയുടെ ഏകതാനമായ രണ്ടാം പകുതി കുട്ടികളും ഒത്തുള്ള കാഴ്ചക്കും ആസ്വാദനത്തിനും എത്ര കണ്ട് പര്യാപ്തമാണ് എന്ന് സംശയമാണ്. വലിയ ബഹളങ്ങളും പരിക്കുകളും ഇല്ലാതെ പോയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതി പലപ്പോഴും ഒരൊറ്റ സംഭവത്തിൽ കുരുങ്ങി കിടക്കുകയാണ്. അതിനെ തന്നെ എത്ര കണ്ട് പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനായി എന്നും സംശയമാണ്.
‘കമിങ് ഓഫ് ഏജ്’ സിനിമയുടെ സാധ്യതയും ‘പാൽത്തു ജാൻവർ’ പകർന്നു തരുന്നുണ്ട്. ‘പ്രേമ’വും ‘ജൂണും’ പോലുള്ള സിനിമകൾ അത്തരം ചിത്രങ്ങളുടെ സ്വീകാര്യതയെ മലയാളത്തിൽ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ‘പാൽത്തു ജാൻവറി’ലെ നായകൻ ബേസിൽ അത്തരമൊരു dimension കൂടി ചിത്രത്തിനുണ്ട് എന്ന് ഒരു ആഭിമുഖത്തിൽ പറഞ്ഞിരുന്നു. കടുത്ത നിരാശയും ആത്മവിശ്വാസകുറവും പേറുന്ന പ്രസൂണിൽ നിന്ന് ക്ലൈമാക്സിലെ പ്രസൂണിലേക്കുള്ള വളർച്ചയാണ് സിനിമയ്ക്ക് അത്തരമൊരു സാധ്യതയിലേക്ക് തുറന്ന് വച്ചത്. പക്ഷേ അപ്പോഴും രണ്ടാം പകുതിയിൽ ചിത്രം ആ വിഷയത്തെ ഭാഗികമായെങ്കിലും കൈ വിടുന്നു. മനുഷ്യരും മറ്റു ജീവ ജാലങ്ങളും തമ്മിൽ ഉള്ള / ഉണ്ടാവേണ്ട ആത്മ ബന്ധത്തെയും സഹവർത്തിത്വത്തെ കുറിച്ചും സിനിമ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഉപദേശ രൂപത്തിലുള്ള അത്തരം ബോധ്യങ്ങൾ എത്ര കണ്ട് പ്രേക്ഷകരിലേക്കെത്തും എന്ന് സംശയമാണ്.
സിനിമയിൽ അഭിനയിച്ച താരങ്ങളുടെ പ്രകടനവും പാട്ടുകളും മൃഗങ്ങളുടെ കമ്പ്യൂട്ടർ ജനറേറ്റെഡ് ഫുട്ടേജുകളും വിശ്വസനീയമാണ്. പരസ്യവും വിവിധ തരം പ്രമോഷനും നൽകുന്ന ലളിത മനോഹരമായ ഒരു കാഴ്ച, ചിത്രം മുഴുവനായി കാണുന്നവരിലേക്ക് എത്തുമോ എന്ന് സംശയമാണ്.