റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.
ബ്ലസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
യു.കെയില്‍ നിന്ന് അബുദാബിയില്‍ എത്തിയ ശേഷം എത്തിഹാദ് എയര്‍വെയ്സില്‍ ഡിസംബര്‍ ആറിനാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റിവായതായും മന്ത്രി അറിയിച്ചു.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനും ബന്ധുവുമായ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു.
മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവംമാന്തി പള്ളിക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രജീഷി(40) നെ അറസ്റ്റുചെയ്ത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റുചെയ്തു. കഴിഞ്ഞ 28-ന് രാവിലെ അവർ ഒറ്റക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന് സംശയമുയർന്നു. പ്രാഥമിക അന്വേഷണ ഭാഗമായി ഡോഗ് സ്ക്വാഡും സയന്റിഫിക് വിദഗ്ധരും സരസമ്മ താമസിച്ച വീട്ടിലും വീണുകിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തിയെങ്കിലും കൊലപാതകം നടത്തിയ ആളിലേക്ക് എത്താനുതകുന്ന യാതൊരു സാഹചര്യ തെളിവുകളും ലഭിച്ചില്ല.അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം പേരെ ചോദ്യം ചെയ്തു.
ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തോന്നിയ സംശയം വഴിത്തിരിവായി
കാൽ വഴുതി കിണറ്റിൽ വീണതാകാമെന്ന നിഗമനത്തിലായിരുന്നു തുടക്കത്തിൽ പോലീസ്. ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയും ഇപ്രകാരമായിരുന്നു.
എന്നാൽ ഇൻക്വസ്റ്റ് തയാറാക്കിയ പോലീസുകാർക്ക് ഉണ്ടായ സംശയമാണ് കൊലപാതകമാകാമെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ് പി ആർ.ജോസ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജില്ലാ പോലീസ് മേധാവിയും ചെങ്ങന്നൂർ ഡിവൈഎസ്പിയും അന്വേഷണ സംഘവും സംഭവം നടന്ന വീട്ടിലും മരണപ്പെട്ടു കിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തി. സരസമ്മ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ ഉൾഭാഗവും പരിസരവും നിരീക്ഷിച്ചതിൽനിന്നും ഭൂമി ശാസ്ത്രപരമായ കിടപ്പനുസരിച്ച് ഈ കൊലപാതകം പുറമെ നിന്നുള്ള ഒരാളല്ല ചെയ്തതെന്നും പ്രദേശ വാസികളിൽ ആരോ ആണ് ചെയ്തിരിക്കുന്നതെന്ന നിഗമനത്തിൽ എത്തുകയുംചെയ്തു.
അന്വേഷണ സംഘത്തിനെ പല ടീമുകളായി തിരിച്ചു. സരസമ്മയുടെ ബന്ധുക്കൾ, പ്രദേശത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ, ജൂവലറികൾ, സ്വർണ പണയ സ്ഥാപനങ്ങൾ, പ്രദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, പ്രദേശവാസികളായ കുറ്റ കൃത്യങ്ങൾ, ചെയ്തവർ, സമാന കുറ്റകൃത്യം ചെയ്തു പ്രതികളായവർ, സരസമ്മയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുക്കൾ അല്ലാത്ത പൊതു ജനങ്ങൾ അങ്ങനെ പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു.
സംശയമുള്ള പലരെയും ചോദ്യം ചെയ്യുകയും മറ്റു രീതിയിലുള്ള അന്വേഷണവും നടന്നു. 150-ഓളം പേരെ ഇത്തരത്തിൽ ചോദ്യംചെയ്തു.വെൺമണി എസ് എച് ഒ ജി.രമേഷ്, മാന്നാർ എസ് ഐ ഹരോൾഡ് ജോർജ് , ഗ്രേഡ് എസ് ഐ മാരായ ശ്രീകുമാർ, ഇല്യാസ് , ബിജു, സന്തോഷ്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് , ഒ. ഹാഷിം, അരുൺ ഭാസ്കർ, മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സരസമ്മയുടെ ബന്ധുവും അടുത്തുള്ള താമസക്കാരനുമായ രജീഷ് എന്ന ആളെപറ്റിയും അന്വേഷണ സംഘത്തിന് ചെറിയ സംശയമുണ്ടായിരുന്നു. നാട്ടുകാർ ഏറെ സംശയം പ്രകടിപ്പിച്ച മറ്റൊരാളെ കേന്ദ്രീകരിക്കുന്ന രീതിയിലായിരുന്നു പോലീസ് അന്വേഷണം.
ചെന്നിത്തല കല്ലുമ്മൂടുള്ള കൊച്ചുതെക്കേതിൽ ജൂവലറിയിൽ എത്തിയ അന്വേഷണ സംഘത്തിന് ഈ ജൂവലറിയിൽ കമ്മൽ വിൽക്കുവാൻ രണ്ടു പേർ ചെന്നതായി വിവരം ലഭിച്ചു. ഒരാൾ പുറത്തുനിൽക്കുകയും മറ്റെ ആൾ അകത്ത് കയറി കമ്മൽ വിൽക്കുവാൻ ശ്രമിക്കുകയായിരുന്നെെന്നും ജൂവലറി ഉടമ പറഞ്ഞു.
ഇതനുസരിച്ച് ഈ കടയിലെ സിസിടിവി പരിശോധിച്ച് കമ്മൽ വിൽക്കാനെത്തിയവരെ തിരിച്ചറിഞ്ഞു . ഇതിന് മുമ്പ് മാന്നാർ ടൗണിലെ ഒരു ജ്വല്ലറിയിലും കമ്മൽ വിൽക്കാൻ ശ്രമം നടന്നിരുന്നു. ഇരുവരേയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്നു ചോദ്യം ചെയ്തു
സരസമ്മയുടെ ബന്ധുവായ രജീഷ് സുഹൃത്തായ ജയരാജനെകൊണ്ട് തന്റെ അമ്മയുടെ കമ്മലാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും അത് വിറ്റുതരാൻ ആവശ്യപ്പെടുകയായിരുന്നെന്നും മറ്റു കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും പോലീസിനോടു സമ്മതിച്ചു.
ഇതേതുടർന്ന് രജീഷിനെ നിരന്തരമായി ചോദ്യം ചെയ്തതോടെയാണ് രജീഷ് കുറ്റം സമ്മതിച്ചത്. വിവാഹിതനായ രജീഷ് അമ്മയോടൊപ്പം ഇടയിലെ വീട്ടിൽ താമസിക്കുകയാണ്. ഭാര്യ വിശാഖപട്ടണത്ത് നഴ്സാണ്.
കൊല്ലപ്പെട്ട സരസമ്മയുടെ പക്കൽ അധികം പണവും സ്വർണവും ഉണ്ടന്ന് രജീഷ് കരുതി. ഇത് എങ്ങനെയും കൈക്കലാക്കണെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് രാത്രിയിൽ ഇവർ മുന്നിൽ പെട്ടത്. കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മരണപ്പെട്ട സരസമ്മയുടെ സഹോദരന്റെ വീട്ടുകാരുമായി പ്രതി വാക്കുതർക്കം നടത്തിയിരുന്നു.
28-ന് പുലർച്ചെ ഒന്നിന് സരമ്മയുടെ സഹോദരന്റെ വീടിന്റെ പുറകുവശത്തെത്തി. എന്നാൽ താൻ ഉദ്ദേശിച്ച കാര്യം നടക്കാതെവന്നതിനാൽ തിരികെ വീട്ടിലേക്ക് ഇടവഴിയിലൂടെ പോകാൻ തുടങ്ങിയപ്പോൾ വീടിന് പുറത്തിറങ്ങിയ സരസമ്മ രജീഷിനെകണ്ട് ബഹളമുണ്ടാക്കി.
അവരുടെ ശബ്ദം കേട്ട് മറ്റുള്ളവർ ഇറങ്ങി വരാതിരിക്കാൻ വായ് പൊത്തി പിടിച്ചതിനേതുടർന്ന് സരസമ്മ ബോധരഹിതയായി. തുടർന്ന് കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി മരണം ഉറപ്പിക്കുകയും കാതിലുണ്ടായിരുന്ന കമ്മൽ വലിച്ചൂരി എടുക്കുകയും ചെയ്തു.
ഇവർ സ്ഥിരമായി ധരിച്ചിരുന്ന മാലയും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കൊലപാതകം ചെയ്തതെങ്കിലും മാല ആസമയത്ത് ധരിച്ചിരുന്നില്ല. മൃതദേഹം കിണറ്റിലേക്ക് എടുത്തിട്ടശേഷമാണ് ഇയാൾ അടുത്തുള്ള വീട്ടിലേക്ക് കയറിയത്.തുടർന്ന് രജീഷിനെ അറസ്റ്റ് ചെയ്യുകയും അയാൾ താമസിച്ചുവന്നിരുന്ന ഇടയിലെ വീട്ടിലെ രജീഷിനന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന സരസമ്മയുടെ കമ്മലും കഴുത്ത് വലിച്ചു മുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു.
രാവിലെ പതിവുപോലെ അടുത്ത് താമസിക്കുന്ന മകന്റെ ഭാര്യ ചായയുമായി എത്തുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിൽ കാണാഞ്ഞതിനെതുടർന്ന് അയൽക്കാരായ ബന്ധുക്കളുമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്.
പ്രതിയും സ്ഥലത്തെത്തി പോലീസിനെ അറിയിക്കുവാനും മൃതദേഹം പുറത്തെടുക്കുവാനും എല്ലാം നേതൃത്വം നൽകി.പോലീസ് സംശയിക്കുന്നതായിപോലും തോന്നാത്ത രീതിയിൽ പഴുതടച്ച് അന്വേഷിച്ചതിലൂടെയാണ് ഇയാൾ ജയിലറയ്ക്കുള്ളിലായത്.
ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒക്കെയാണ് ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് നടന് ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ചാണ് ബാബുരാജ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നും താരം പറയുന്നു.
അമ്മയില്‍ ഇലക്ഷന് ഇല്ലെന്നായിരുന്നു പരാതി. ജനാപധിപത്യ രീതിയില്‍ ഇലക്ഷന് വരട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയില്‍ സ്ത്രീകള്‍ക്കായി സംവരണം വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും സംസാരിച്ചു.
അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും എത്തുന്നത്. മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന തീരുമാനമുണ്ടായി.
അതു കൊണ്ടായിരിക്കണം മുകേഷും ജഗദീഷും പിന്മാറിയത്. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ ആരു വന്നാലും അവസാനം അവര്‍ ചിരിച്ച് കളിച്ച് നടക്കുന്ന ആള്‍ക്കാരാണ്. പിന്നെ ഇലക്ഷന്റെ വീറും വാശിയും ഉണ്ടാകും എന്നാണ് ബാബുരാജ് പ്രതികരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊച്ചി : കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ് എയർവെയ് സിൽ ഡിസംബർ ആറിനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവായതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.
രോഗിയുമായി സമ്പർക്കംപുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതൻ പൂർണ ആരോഗ്യവാനാണെന്നും മന്ത്രി വ്യക്തമാക്കി.
പോത്തൻകോട് യുവാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും പ്രതികൾക്ക് സഹായം ചെയ്തു നൽകിയ മൂന്ന് പേരുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കസ്റ്റിഡിയിലായവർ നൽകിയ മൊഴിപ്രകാരം കൊലപാതകത്തിന് മുൻപ് പ്രതികൾ ട്രയൽ നടത്തിയെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞാണ് ട്രയൽ നടത്തിയത്. പിന്നാലെ സംഘം സുധീഷിനെ ആക്രമിക്കാൻ പോവുകയായിരുന്നു.
ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സുധീഷിനെ അക്രമി സംഘം തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ കണ്ട് പാണൻവിള സജീവിന്റെ വീട്ടിൽ കയറി ഒളിച്ച സുധീഷിനെ വാതിൽതകർത്ത് അകത്തുകയറിയാണ് സംഘം വെട്ടിയത്. കൈകാലുകൾ വെട്ടിമാറ്റിയ ശേഷം കാൽ അരക്കിലോമീറ്റർ അകലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എതിർ സംഘത്തിലെ ഗുണ്ടകൾ സുധീഷിന്റെ താവളം മനസിലാക്കി ആക്രമിക്കാൻ എത്തുകയായിരുന്നു. സുധീഷ് ഒളിവിലായിരുന്ന കേസിൽ സഹോദരൻ നേരത്തെ അറസ്റ്റിലായിരുന്നു.
ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന് ചേട്ടന്റെ ഓര്‍മകളുടെ തണലില്‍ ഭാര്യ മോഹനയും കടയിലുണ്ട്. മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്.
വിജയന് ചേട്ടന്റെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനയ്ക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, ‘അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.’
വിജയന്റെ കൈപിടിച്ചുകൊണ്ടുള്ള യാത്രകള്‍ നല്കിയ ആത്മവിശ്വാസവും കരുത്തും ചെറുതായിരുന്നില്ല മോഹനക്ക്. പതിയെ യാത്രകളെ തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. വിജയന് ബാക്കി വെച്ച ജപ്പാന് യാത്ര പൂര്‍ത്തിയാക്കണം. ‘അദ്ദേഹമില്ലാതെ ഞാന്‍ എവിടേയും പോയില്ലെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ യാത്ര തുടരണം.’ മോഹന പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര തുടരാനാണ് നിലവിലെ പദ്ധതി.
മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു വിജയന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണശേഷം നിരവധി പേര് മോഹനയെ യാത്രക്കൊപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയിരുന്നില്ല. നിലവില്‍ ഇളയ മകള്‍ ഉഷയും ഭര്‍ത്താവ് മുരളീധര പൈയുമാണ് കടയിലുള്ളത്. മുമ്പ് അച്ഛന്റെ കൂടെയിരുന്ന് ഈ പണികളെല്ലാം വശത്താക്കിയതിനാല്‍ കടയുടെ മുന്നോട്ട് പോക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
നവംബര്‍ 19ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിജയന് മരണപ്പെട്ടത്. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയനും മോഹനയും സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇരുവരും ലോക സഞ്ചാരം നടത്തിയിരുന്നത്. 2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.
ഇരുപത്തിയേഴ് വര്‍ഷമായി ശ്രീ ബാലാജി കോഫി ഹൗസ് എന്ന കട നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകം ചുറ്റിക്കാണണം എന്ന ആഗ്രഹത്താല്‍ ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം കണ്ടെത്തിയാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്.
കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കും. വീണ്ടും പണം വേണ്ടിവരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ചായക്കടയിലൂടെ തന്നെ ലോണ്‍ അടയ്ക്കാനുള്ള പണം കണ്ടെത്തി കടം വീട്ടും. അങ്ങനെയാണ് വിജയന് ഭാര്യയ്ക്കൊപ്പം 26 രാജ്യങ്ങള്‍ ചുറ്റിക്കണ്ടത്.
കടയില്‍ ചേട്ടന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ വരുമായിരുന്നു. അവരോടു കഥകള്‍ പറയാന്‍ ഇനി അദ്ദേഹമില്ലെന്ന സങ്കടമാണുള്ളതെന്നും മോഹന പറയുന്നു.
പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ തമിഴ്നാട്ടിലെ ശ്രീരംഗം രംഗനാഥർ കോവിലിൽനിന്ന് പുറത്താക്കിയതായി പരാതി. മതം പറഞ്ഞ് ആക്ഷേപിച്ചാണ് ഒരു സംഘമാളുകൾ ചേർന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ ദേഹോപദ്രവമേൽപിച്ചതായും ആരോപണമുണ്ട്. മർദ്ദനമേറ്റ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സംഭവം വിവാദമായതോടെ തമിഴ്നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഘപരിവാർ പ്രവർത്തകനായ രംഗരാജൻ നരസിമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം സാക്കിർ ഹുസൈനെ ക്ഷേത്രത്തിൽ വെച്ച് കഴുത്തിനു പിടിച്ച് തള്ളി മർദിച്ചത്. വധഭീഷണി മുഴക്കുകയും ചെയ്തു.
പ്രമുഖ ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുന്ന സാക്കിർ ഹുസൈന് തമിഴ്നാട്ടിലെ പ്രമുഖരായ നർത്തകരിൽ ഒരാളാണ്. തമിഴ്നാട് സർക്കാറിന്റെ ‘കലൈമാമനി’ പുരസ്കാര വും ഇദ്ദേഹം നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് മതത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിർ ഹുസൈൻ പറഞ്ഞു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. പ്രളയസമയത്തും കോവിഡ് കാലത്തും ക്ഷേത്രത്തിലടക്കം സേവന പ്രവർത്തനം നടത്തിയിരുന്നു.
എന്നാൽ, സംഭവത്തിൽ ക്ഷേത്രഭരണാധികാരികൾക്ക് ബന്ധമില്ലെന്നും ക്ഷേത്രജീവനക്കാർ ആരും സാക്കിർ ഹുസൈനെ തടഞ്ഞിട്ടില്ലെന്നും ശ്രീരംഗം ക്ഷേത്രം ജോ. കമീഷണർ മാരിമുത്തു അറിയിച്ചു.
ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ലച്ചുവിനെ വീട്ടിലെ അംഗമായി എല്ലാവരും സ്വീകരിച്ചു. അതാണ് അടുത്തിടെ ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ മലയാളികളും കരഞ്ഞത്.
അച്ഛനെ കുഞ്ഞുനാളിലെ നഷ്ടപ്പെട്ട ജൂഹിയ്ക്ക് അമ്മയെ കൂടി നഷ്ടമായിരിക്കുകയാണ്.
അതിന്റെ വേദനയില്‍ നിന്നും ജൂഹി ഇനിയും മുക്തയായിട്ടില്ല. വേദന മറികടക്കാന്‍, ഉപ്പും മുളകും ടീമിനൊപ്പം എരിവും പുളിയും ഷോയിലൂടെ ജൂഹി വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുകയാണ്. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് ജൂഹി.
പപ്പ കൂടെ ഇല്ലാത്ത വിഷമം അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും തുടങ്ങി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടുകാരെ പോലെ ആയിരുന്നു. എടോ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ ആരാ ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്.
കുറച്ച് മുന്‍പ് എനിക്കൊരു ഷൂട്ടിങ് ഉണ്ടായിരുന്നു. അന്ന് കോവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചിരുന്നില്ല. അന്ന് അമ്മ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. വെള്ളം കുടിക്കും, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് ഞാന്‍ കേള്‍ക്കും.
സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്കൂട്ടറില്‍ പോയതായിരുന്നു. ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.
ഉപ്പും മുളകിലെയും കല്ല്യാണം സീരിയലിലെ ഒരു കല്ല്യാണമാണെന്ന് പലര്‍ക്കും മനസിലായില്ല. ഹല്‍ദി, തലേദിവസത്തെ റിസപ്ഷന്, കല്ല്യാണം എല്ലാം കൂടി രണ്ടാഴ്ച ഉണ്ടായിരുന്നു. ഇതോടെ സീരിയലിലെ കല്ല്യാണം കണ്ടവരെല്ലാം എന്റെ യഥാര്‍ഥ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ ഫേക്ക് ന്യൂസുകളും ട്രോളുകളുമൊക്കെ വന്നു. സോഷ്യല്‍ മീഡിയ ശരിക്കും എന്നെ കെട്ടിച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാതെ എന്റെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.
ഭയ്യയുടെ കൂടെ പുറത്ത് പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ലൈവില്‍ വന്ന് പറഞ്ഞു. ഇതിനിടയില്‍ പഠനം മുടങ്ങുമെന്ന് കൂടി ഓര്‍ത്താണ് സീരിയലില്‍ നിന്നും പിന്മാറിയത്.
ഈ പ്രതിസന്ധികളിലെല്ലാം കൂടെ നിന്നത് റോവിന് ആണ്. ഞാന്‍ പിടിച്ച് നിന്നത് ആ സപ്പോര്‍ട്ട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാന്‍ വരും. സംസാരിക്കും, ആശ്വസിപ്പിക്കും. മൂന്ന് വര്‍ഷം മുന്‍പ് ഒരു കവര്‍ സോംഗിന്റെ ഷൂട്ടിന് ഇടയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മയുമായിട്ടും അദ്ദേഹം നല്ല സൗഹൃദമായിരുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ഇതൊന്നും സത്യമല്ല. വിവാഹത്തെ കുറിച്ച് ഉടനെ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസേ ആയിട്ടുള്ളു. മൂന്ന് മാസം മുന്‍പുള്ള ജീവിതത്തിലൂടെ അല്ല ഇപ്പോള്‍ കടന്ന് പോകുന്നത്.
പോത്തൻകോട് കല്ലൂരിൽ അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂർ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേർ അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.
അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല് വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്.
ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം
മംഗലപുരം ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി മദ്ധ്യേ സുധീഷ് പോലീസിനോടു പറഞ്ഞു.
ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്, റൂറല്‍ എസ്പി പികെ മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.