കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ മോര്‍ച്ചറിയില്‍ കണ്ടെത്തി. ഒന്നരവര്‍ഷത്തോളമാണ് മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്. ചാമരാജ്‌പേട്ട് സ്വദേശി ദുര്‍ഗ, മുനിരാജ് എന്നിവരുടെതാണ് മൃതദേഹങ്ങള്‍. രാജാജി നഗറിലെ ഇഎസ്‌ഐ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേങ്ങള്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധം രൂക്ഷമായതോടെ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് അധികൃതര്‍ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. സംഭവത്തില്‍, നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നില്ല. ബംഗളൂരു കോര്‍പ്പറേഷനാണ് സംസ്‌കരിച്ചിരുന്നത്. ഇതിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളാണ് അവഗണിക്കപ്പെട്ടത്.
മാസങ്ങള്‍ക്ക് മുമ്പ് ഈ മോര്‍ച്ചറി നിര്‍ത്തി സമീപത്ത് പുതിയ മോര്‍ച്ചറി തുറന്നിരുന്നു. ശേഷം പഴയ മോര്‍ച്ചറിയിലേയ്ക്ക് ആരും എത്തിയതുമില്ല. ഇതോടെയാണ് രണ്ട് മൃതദേഹങ്ങള്‍ അനാഥമായി വര്‍ഷങ്ങളോളം കിടന്നത്. ടാഗ് നമ്പര്‍ പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 2020 ജൂലൈയിലാണ് ദുര്‍ഗയും മുനിരാജും കൊവിഡ് ചികിത്സ തേടിയത്. ആശുപത്രിയില്‍ വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.
ഇവരുടെ സംസ്‌കാരം നടത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഫ്രീസറില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ജീവനക്കാര്‍ മറന്നുപോയെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. രാജാജി നഗര്‍ പോലീസ് മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു.
മിഷിഗണ്‍ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച പതിനഞ്ച് വയസ്സുകാരന്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് ശേഷം അക്രമി പോലീസില്‍ കീഴടങ്ങി. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഈ വര്‍ഷം അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവെയ്പ്പാണിത്.
സ്‌കൂളില്‍ ക്ലാസ്സ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റിനുള്ളില്‍ അക്രമി 15-20 തവണ വെടിയുതിര്‍ത്തതായാണ് വിവരം. ആദ്യ എമര്‍ജന്‍സി കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയുടെ മാതാപിതാക്കളുമായി സംസാരിച്ച പോലീസ് ഇയാളുടെ വീട്ടിലും പരിശോധന നടത്തി.
അക്രമിയില്‍ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. പതിനാറ് വയസ്സുള്ള ആണ്‍കുട്ടിയും പതിനാലും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ ഒരു അധ്യാപകനും ഉണ്ട്. ഇവരില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രകിയയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.
യുഎസില്‍ ഈ വര്‍ഷം മാത്രം 138 സ്‌കൂള്‍ വെടിവെയ്പ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ആക്രമണങ്ങളിലായി 26 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്ത് സാധാരണക്കാരുടെ കൈവശം 400 ദശലക്ഷം തോക്കുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദേശീയപാതയില്‍ പത്തടിപ്പാലത്തില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് സംശയം വര്‍ധിപ്പിക്കുന്നത്.
അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് (26) നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഡ്രൈവറെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്റെ ഭാഷ്യമെന്നും പോലീസ് പറയുന്നു. കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
പുലര്‍ച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോള്‍, മെട്രോ പില്ലറുകളായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാര്‍ തകര്‍ന്നത്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറില്‍ കയറിയതെന്നാണു വിവരം. പിറന്നാള്‍ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാള്‍ കൂടി വാഹനത്തില്‍ കയറിയത്.
അതേസമയം 11 മണി മുതല്‍ 1.50 വരെ ഇവര്‍ എവിടെയായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്താനായാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.
കുവൈത്തില്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍ എന്നായിരുന്നു ആദ്യം വാർത്ത വന്നത്. പിന്നീടാണ് ഇവർ മലയാളികൾ ആണെന്നും യുവാവ് കൊച്ചി സ്വദേശിയും അറിയാൻ കഴിഞ്ഞത്. സാല്‍മിയപ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവർക്കെതിരെ കേസ് എടുത്ത പോലീസ് ഇവരെ നാട് കടത്തും.
ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന്‍ എത്തി നോക്കുമ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് കുവൈത്തി പൗരന്‍ ആ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
മാരാരിക്കുളം തെക്ക് കോര്‍ത്തുശേരിയില്‍ അമ്മയും 2 ആണ്‍മക്കളും മരിച്ച സംഭവത്തില്‍ അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. കോര്‍ത്തുശേരി പടിഞ്ഞാറ് കുന്നേല്‍ വീട്ടില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കള്‍ ലെനിന്‍ (36), സുനില്‍ (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍ വിഷം ഉള്ളില്‍ചെന്നും അമ്മ തൂങ്ങിയും മരിച്ചെന്നായിരുന്നു ആദ്യം നിഗമനം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ആനിയെ കണ്ടത്. മക്കള്‍ അവരുടെ മുറികളില്‍ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മൂന്നു പേരുടെയും മരണത്തിലെ സത്യസ്ഥിതി പുറത്തു വന്നത്.
മൂവരുടെയും മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ;
സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ബലപ്രയോഗത്തിനിടെ ലെനിന്‍ ശ്വാസംമുട്ടി മരിച്ചു. ഇതുമൂലമുള്ള മനോവിഷമത്തില്‍ സുനില്‍ തൂങ്ങിമരിച്ചു. രാവിലെ മക്കളെ മരിച്ച നിലയില്‍ കണ്ടതോടെ ആനിയും തൂങ്ങിമരിച്ചു. തൂങ്ങിമരിച്ച സുനിലിനെയും നിലത്തു മരിച്ചുകിടന്ന ലെനിനെയും എടുത്ത് അവരുടെ മുറികളിലെ കട്ടിലില്‍ കിടത്തിയ ശേഷമാണ് ആനി ജീവനൊടുക്കിയതെന്നാണ് നിഗമനം.
പുറത്തുനിന്നുള്ള ആരുടെയും പങ്ക് മരണങ്ങളില്‍ ഇല്ലെന്നു വ്യക്തമാണ്. പോലീസ് നായയും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ ഇതു വ്യക്തമാണ്. വിശദ പരിശോധനകള്‍ക്ക് മൂവരുടെയും അവയവങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്കു വിട്ടു.
ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്.
കര്‍ണാടകയില്‍ നഴ്‌സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കോവിഡ് മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്‍ത്താവ് റോഷന്‍ പാലായിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്‌മാക്കി.
ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന്‍ ചെല്ലുമ്പോള്‍ ബെഡ്‌റൂമിന്റെ കതക് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരംനാളെ 11-ന് വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും തിങ്കളാഴ്ച ചേർന്ന മുന്നണി യോഗത്തിൽ പെങ്കടുക്കാൻ ഇരുവരും തയാറായില്ല. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളാണ് നേതാക്കളുടെ ബഹിഷ്കരണത്തിന് കാരണം.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിലെ വോെട്ടടുപ്പിന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിയമസഭയിലെത്തിയെങ്കിലും പ്രതിപക്ഷ നേതാവിെൻറ ഒൗദ്യോഗിക വസതിയിൽ നടന്ന മുന്നണിയോഗത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു. സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃത്വം അവഗണിക്കുന്നതും അഭിപ്രായങ്ങൾക്ക് വിലകൽപിക്കാത്തതുമാണ് ഇരുനേതാക്കളുടെയും വിട്ടുനിൽക്കലിന് കാരണമെന്നറിയുന്നു.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കണമെന്ന ആവശ്യത്തോടുള്ള അവഗണന, സംസ്ഥാന കോൺഗ്രസിനെ ചൊൽപ്പടിയിൽ കൊണ്ടുവരാനുള്ള കെ.സി. വേണുഗോപാലിെൻറ നീക്കങ്ങൾ എന്നിവയിലും മുതിർന്ന നേതാക്കൾക്ക് അസംതൃപ്തിയുണ്ട്. പാർട്ടി ഭാരവാഹികളെ തീരുമാനിച്ചപ്പോൾ ചിലതിൽ മാനദണ്ഡം നിർബന്ധിക്കുകയും ചിലതിൽ മാനദണ്ഡം പരിഗണിക്കാതിരിക്കുകയും െചയ്തത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാെണന്ന ആരോപണവും ഗ്രൂപ്പുകൾക്കുണ്ട്. പോഷകസംഘടനകളുടെ കാര്യത്തിലും സംഘടനാനേതൃത്വം തന്നിഷ്ടം നടപ്പാക്കുന്നെന്ന പരാതിയും അവർക്കുണ്ട്. അങ്ങനെയാെണങ്കിൽ മുന്നണികാര്യങ്ങൾകൂടി പുതിയ നേതൃത്വം ചെയ്യെട്ട എന്ന നിലപാടാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രധാന അജണ്ടകളൊന്നുമില്ലാത്തതിനാൽ എത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് യോഗത്തിെൻറ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനാൽ ബാബു ദിവാകരൻ ഒഴികെ ആർ.എസ്.പി നേതാക്കളും ഇന്നലെ മുന്നണിയോഗത്തിനെത്തിയിരുന്നില്ല. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും മുന്നണിയോഗത്തിന് ഉണ്ടായിരുന്നില്ല.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധാകരനും യു.ഡി.എഫ് യോഗത്തിനെത്താതിരുന്നതിെൻറ കാരണം അവരെ ബന്ധെപ്പട്ട് അന്വേഷിക്കുമെന്ന് മുന്നണി യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്ത സമ്മേളനത്തിൽ കൺവീനർ എം.എം. ഹസൻ അറിയിച്ചു.
തിരുവല്ല സ്വദേശിനിയുടെ വീട്ടിൽ ഉറങ്ങുമ്പോൾ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്.
മസ്‌ക്കറ്റ് സെൻറ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
For more details: 469-473-1140 or 334-546-0729
അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. മുകളിലത്തെ നിലയിൽ നിന്ന് സീലിംഗ് തുളച്ചാണ് വെടിയുണ്ടകൾ വന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാല് മാസം മുൻപാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോർത്ത് നിരണം സ്വദേശി ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് മറിയം. രണ്ട് സഹോദരങ്ങളുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ച് കേരളം. യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.
ഇവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തും. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും ഏഴ് ദിവസംവരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ വേരിയന്റ് ഇതുവരെയും കേരളത്തിൽ കണ്ടെത്തിയിട്ടില്ല. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം. നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.