ഒരിടവേളയ്ക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ഗോപിയെത്തുന്ന കാവൽ തീയേറ്ററുകളിൽ പ്രദർശനത്തിന്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്.
കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിൽ തിയറ്ററുകളെ ത്രസിപ്പിച്ച സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും. അന്ന് തിരക്കഥാകൃത്തിന്റെ റോളിലായിരുന്ന രൺജി പണിക്കർ സ്ക്രീനിൽ സുരേഷ് ഗോപിയ്ക്കൊപ്പം ചേരുമ്പോൾ, ചിത്രത്തിലെ ഒരു ഡയലോഗ് പോലെ തന്നെ, തങ്ങളിലെ കനൽ ഇനിയും കെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. ആക്ഷനും ഇമോഷനും സമാസമം ചേർത്ത് ‘കാവലി’ലൂടെ ഹിറ്റ് കൂട്ടുകെട്ടിനൊരു ട്രിബ്യൂട്ട് ഒരുക്കുകയാണ് ചിത്രം സംവിധാനം ചെയ്ത നിധിൻ രൺജി പണിക്കർ.
ഇടുക്കിയിലെ ഒരു മലയോര മേഖലയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വൻ തോട്ടമുടമകളുടെയും മുതലാളിമാരുടെയും ചൂഷണത്തിൽ ഞെരുങ്ങുന്ന സാധാരണക്കാരുടെ ആശ്രയമാണ് സുഹൃത്തുക്കളായ തമ്പാനും (സുരേഷ് ഗോപി) ആന്റണിയും (രഞ്ജി പണിക്കർ). അതവർക്ക് പണം കൊണ്ടും സ്വാധീനം കൊണ്ടും ശക്തരായ വേണ്ടുവോളം ശത്രുക്കളെയും സമ്പാദിച്ചു നൽകുന്നു. പോലീസ് കൂടി പണത്തിന്റെ പക്ഷം ചേരുന്നതോടെ തമ്പാന്റെയും ആന്റണിയുടെയും ജീവിതം കീഴ്മേൽ മറിയുന്നു.
മക്കളുടെ സുരക്ഷ പോലും ഉറപ്പാക്കാനാവാത്ത ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെയാണ് സിനിമയുടെ ആദ്യ പകുതി കടന്നുപോകുന്നത്. തമ്പാന്റെയും ആന്റണിയുടേയും മുൻകാലവും ഫ്ലാഷ്ബാക്കായി എത്തുന്നു. തമ്പാന്റെ തിരിച്ചുവരവ് രണ്ടാം പകുതിയെ കൂടുതൽ ചടുലമാക്കുന്നുണ്ട്. നിരവധി ഉപകഥകളുള്ള ചിത്രത്തിനൊടുവിൽ ചില അപ്രതീക്ഷിത വികാസങ്ങളും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്.
സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ഇരുവരും തിളങ്ങി. റേച്ചൽ ഡേവിഡ്, കിച്ചു ടെല്ലസ്, മുത്തുമണി, ശങ്കർ രാമകൃഷ്ണൻ, സാദിഖ്, ശ്രീജിത് രവി, ഇവാൻ അനിൽ, പോളി വിൽസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും എടുത്തുപറയണം.
‘കമ്മീഷണർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിരവധി റെഫറൻസുകളും ചിത്രത്തിൽ കാണാം. ‘കസബ’ എന്ന ആദ്യ ചിത്രത്തിൽ നിന്നും സംവിധായകനെന്ന നിലയിൽ താൻ ഒരുപാട് മുന്നോട്ടു പോയെന്ന് നിഥിൻ രഞ്ജി പണിക്കർ ‘കാവലി’ൽ അടിവരയിടുന്നു.
ദൃശ്യങ്ങളാണ് കാവലിന്റെ മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. ഹിൽ സ്റ്റേഷന്റെ ആകാശദൃശ്യങ്ങളും പ്രകാശവിന്യാസവും രാത്രിയും പകലും ഒരുപോലെ മികച്ചുനിന്നു. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതിൽ രഞ്ജിൻ രാജിന്റെ സംഗീതം വലിയ പങ്കു വഹിച്ചു. മൻസൂർ മുത്തുട്ടിയാണ് എഡിറ്റിങ്.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.
നിയമ വിദ്യാര്‍ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൊഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.
ഭര്‍തൃവീട്ടില്‍ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് സുഹൈല്‍ സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് വെളിപ്പെടുത്തല്‍. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മൊഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
കാല്‍പന്തുകളുടെ പൂരത്തിന് 2022 നവംബര്‍ പകുതിയോടെ ഖത്തറില്‍ തിരിതെളിയാനിരിക്കെ ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ക്കായി മലയാളി ഡ്രൈവര്‍മാരും. ഇതുമായി ബന്ധപ്പെട്ടുള്ള ഖത്തര്‍ ഗവണ്മെന്റിന്റെ റിക്രൂട്ടിംഗ് നടപടികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ആകെയുള്ള ആറായിരത്തോളം അവസരങ്ങളില്‍ ആയിരത്തോളം ഒഴിവുകളിലേക്കാണ് കേരളത്തില്‍ നിന്നടക്കം ഡ്രൈവര്‍മാരെ ഖത്തര്‍ വേള്‍ഡ് കപ്പ് അനുബന്ധ ഒരുക്കങ്ങള്‍ക്കായി എത്തിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന ആസ് മാക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ നടപടികള്‍. അങ്കമാലി അഡ്ലക്സ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഡ്രൈവര്‍മാരെ എറണാകുളം ക്യൂന്‍സ് വാക്ക് വേയിലെത്തിച്ച് റോഡ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍. മെഡിക്കല്‍ അടക്കം സൗജന്യമായാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്. വരുന്ന 45 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഖത്തറിലേക്ക് പറക്കും.
വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ടുള്ള ഗതാഗത സംവിധാനങ്ങള്‍ ഇത്തരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ മുഖേനയായിരിക്കും നടക്കുക. ഒന്നര വര്‍ഷത്തോളം നീളുന്ന ജോലിയാണിത്. ഖത്തര്‍ ട്രാഫിക് ഉദ്യോഗസ്ഥരാണ് ഡ്രൈവിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇന്ന് സമാപിക്കും.
ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.
കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.
മലയാളത്തിലെ മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.
ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി…’, ‘കുനുകുനെ ചെറു കുറുനിരകൾ…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.
‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ…’ ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്.
‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളിൽ ചിലതാണിവ. മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നിൽ…’, ‘മഞ്ഞണി കൊമ്പിൽ…’, ‘മിഴിയോരം നനഞ്ഞൊഴുകും…’ എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.
ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.
വരികളിലെ ലാളിത്യമായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിലും ജീവിതത്തിലും. വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയിൽ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരൻ ബിച്ചുതിരുമലക്ക് വിട.
നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു. പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.
മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളില്‍ മഞ്ജു വാരിയര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളായ ദിവ്യ, വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത ദിവ്യ ഇപ്പോള്‍ നൃത്തരംഗത്ത് സജീവമാണ്.
കട്ടപ്പനയിൽ കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിലെ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടാണെന്ന് കണ്ടെത്തി. നിർമ്മല സിറ്റി മണ്ണാത്തിക്കുളത്തിൽ എംവി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു മരണം.
നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമാവുകയായിരുന്നു.
നേരത്തെ വൈദ്യുതി ഓഫ് ചെയ്ത ശേഷം അറ്റകുറ്റപണികൾ നടത്തിയിട്ടും ദാരുണസംഭവമുണ്ടായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തിയതോടെ ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
ജനറേറ്റർ കൃത്യമായി എർത്തിങ് നടത്താതിരുന്നത് മൂലമാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് കണ്ടെത്തൽ. വയറിങ് നടത്തിയതും ശരിയായ രീതിയിലായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചു. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകിയ കെഎസ്ഇബിയും വീഴ്ച വരുത്തിയെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പറഞ്ഞു.
കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം നടത്തിയ ശേഷം പൊലീസിനെ ഭീഷണിപ്പെടുത്തി ഇൻസ്റ്റ ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത ഗുണ്ട അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ചാണ്ടി ഷമീം എന്ന ഷമീം മഹ്ദിയെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കണ്ണൂർ പൊലീസിന്‍റെ സഹായത്തോടെ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് ഷമീം കണ്ണൂർ കക്കാടുള്ള ബന്ധു വീട്ടിൽ വെച്ച് നാദാപുരം പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് മയക്കു മരുന്ന് വിതരണ സംഘത്തിൽപെട്ടവർ കടമേരിയിൽ എത്തി നാട്ടുകാർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഇവരുടെ അക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തലവനായ പാറേമ്മൽ നിയാസുമായുള്ള സാമ്പത്തിക ഇടപാട് തർക്കം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ നിന്നും ക്രിമിനൽ സംഘം കടമേരിയിലെ നിയാസിന്‍റെ വീട്ടിൽ എത്തിയത്.
ഇവർ തമ്മിൽ ഉണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയാണ് ക്രിമിനൽ സംഘം ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചത്.
സ്ഥലത്ത് നിന്നും പൊലീസ് പിടികൂടിയ മറ്റൊരു പ്രതി കണ്ണൂർ നാറാത്തെ സഅദ് റിമാൻഡിലാണ്. എട്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കടമേരിയിലെ ആക്രമണത്തിന് ശേഷം സ്വദേശമായ കണ്ണൂർ നാറാത്തേക്ക് രക്ഷപ്പെട്ട ഷമീമിനെ നാദാപുരം പൊലീസ് ഫോൺ ലൊക്കേഷൻ നോക്കി പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. സാഹസികമായി ഇയാളുടെ വാഹനം പിന്തുടർന്ന പൊലീസ് കണ്ണൂർ കക്കാട് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാൾ ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങളും ഉപയോഗിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‘സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്’- എന്നാണ് ഷമീം വീഡിയോയിൽ പറഞ്ഞത്. സോഷ്യൽ മീഡിയ പേജിലൂടെ നാദാപുരം പൊലീസിനും നാട്ടുകാർക്കുമെതിരെ ഇയാൾ നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ ഷമീം പിടിയിലായി.
എ.എസ്.ഐ മനോജ് രാമത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഷാജി, സന്തോഷ് മലയിൽ, ഡ്രൈവർ പ്രദീപൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ കീഴടക്കിയത്.
അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം എടുത്ത സ്ഥലത്തെത്തിക്കണമെന്നും ഷമീം മഹ്ദിയുടെ ഭീഷണിയിലുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള അദ്ദേഹം ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബത്തെ കുറിച്ച് കാര്യമായി തുറന്ന് പറഞ്ഞിട്ടില്ല. സുഹറയാണ് മാമുക്കോയയുടെ ഭാര്യ. നാല്‍ മക്കളും പേരക്കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഇപ്പോള്‍ സുഹറയെ വിവാഹം കഴിക്കാന്‍ പോയ കാലത്തെ ഒര്‍മ്മര്‍ പങ്കുവെച്ചിരിക്കുകയാണ് മാമുക്കോയ. ഒരു മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ വിവാഹ ഓര്‍മകള്‍ പങ്കുവെച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്ത് നടത്തിയ വിവാഹം ആണെങ്കിലും ഗാനമേള ഒക്കെ ഉണ്ടായിരുന്ന കിടിലന്‍ വിവാഹമാണെന്ന് അദ്ദേഹം പറയുന്നു.
മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടമായിരുന്നു. വൈകുന്നേരമായാല്‍ എല്ലാവരും ഈവനിംഗ് ആര്‍ട്‌സ് ക്ലബില്‍ വന്നിരിക്കാറുണ്ട്. എസ് കെ പൊറ്റക്കാട്, ബാബുരാജ് ഇവരെല്ലാം ഒന്നിച്ചു കൂടും. ഭാര്യയുടെ പിതാവ് മരിച്ച് 8 വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ട്. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴമ്പിച്ചതിനാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല.
അന്ന് പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് പെണ്ണിനെ കാണാന്‍ പോവുന്നത്. പെണ്ണിനെ കണ്ട് ഇഷ്ടമായതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അവരടുത്തും പൈസയില്ല, എന്റടുത്തും ഇല്ല. അപ്പോള്‍ എനിക്കിത് മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. വാസു പ്രദീപാണ് കത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിച്ചത്. നിന്റെ കൈയ്യക്ഷരം നല്ലതല്ലേ, നീ എഴുതിയാല്‍ മതി. ഇത്രയും ആളുകളെ ക്ഷണിക്കാനുള്ള കത്ത് ഞാന്‍ സ്വന്തമായി എഴുതുകയോ, ആദ്യം ഒന്ന് എഴുതൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മൊത്തം കത്തും തന്നെ എഴുതേണ്ടി വരുമെന്ന് കരുതി എഴുത്ത് ചുരുക്കുകയായിരുന്നു. ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട് ഇങ്ങനെയായിരുന്നു വിവാഹത്തിനുള്ള ക്ഷണക്കത്തില്‍ എഴുതിയത്. ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു. ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലേ .
അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറക്കല്‍ പള്ളിക്ക് കിഴക്ക് നാലാം വാര്‍ഡില്‍ ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്‍റെ മക്കളായ ഞാറക്കല്‍ സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49), സഹോദരന്‍ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കല്‍ സെന്‍റ് മേരീസ് യു.പി സ്‌കൂള്‍ റിട്ട. അധ്യാപിക റീത്ത(80)യെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടില്‍ നിന്നും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ എ.പി. ലാലു ഞാറക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ എ.കെ. സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നതായി കണ്ടത്. മുറികളില്‍ രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ റീത്തക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജോസിന്‍റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കുമിട്ടിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫോറന്‍സിക് വിദഗ്ദരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റൂ. മൂവരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു. കൃഷ്ണഗിരിയിൽ നിന്ന് 20 കിലോമീറ്റർ അകലെ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം.
മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ.