മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറയുന്നത്. ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.
മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം.
പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.
മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ തേവര കണ്ണങ്ങാട്ട് പാലത്തിനടിയിൽ കായലിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തും. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാകും ഇത്. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്നത് പോലീസിനെ പറ്റിക്കാൻ പറഞ്ഞതാണോ എന്നും സംശയമുണ്ട്.
ഹോട്ടലിലെ ഒന്നാം നില, രണ്ടാം നില, പാർക്കിങ് ഏരിയ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് റോയിയും സംഘവും മാറ്റിയത്. ഇവിടെ അസ്വാഭാവികമായി എന്തോ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അഴിക്കുന്നതിനുള്ള രീതി ടെക്നീഷ്യൻ വാട്‌സാപ്പ് വഴി അയച്ചുനൽകി. ഇതുപ്രകാരം ഹോട്ടലിലെ ജോലിക്കാർ ഡി.വി.ആറിൽനിന്ന് ഹാർഡ് ഡിസ്ക് അഴിച്ചുമാറ്റി പകരം കാലിയായ ഹാർഡ് ഡിസ്ക് സ്ഥാപിക്കുകയായിരുന്നു. അഴിച്ചെടുത്ത ഹാർഡ് ഡിസ്ക് ഹോട്ടലുടമയുടെ നിർദേശപ്രകാരം പിന്നീട് കായലിൽ വലിച്ചെറിഞ്ഞെന്നാണ് മൊഴി.
ഒക്ടോബർ 13-ാം തീയതി ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽ വമ്പൻ ഡി.ജെ. പാർട്ടി നടന്നതായി വിവരം. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിലായിരുന്നു പാർട്ടി. സംഘാടകർ ഇതിന്റെ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രമുഖർക്ക് അയച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് അന്വേഷണം നടത്താനോ നടപടിയെടുക്കാനോ പോലീസ് തുനിഞ്ഞില്ല.
ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ നടത്തിയ പാർട്ടിയിൽ സിനിമ, ഫാഷൻ രംഗത്തെ പ്രമുഖർ എത്തി. ദുബായിൽനിന്ന് പാർട്ടിക്കായി മയക്കുമരുന്ന് എത്തിക്കുന്നതായും രഹസ്യ വിവരമുണ്ട്.
മുമ്പ് നടന്ന പാർട്ടികളെ കുറിച്ച് എക്‌സൈസ് അന്വേഷിക്കുന്നുണ്ടെങ്കിലും പോലീസ് ഇത്തരം വിപുലമായ അന്വേഷണത്തിന് തയ്യാറല്ല. അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള നിർദേശം.
നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കെത്തിയവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ ചോദ്യം ചെയ്താൽ ഒക്ടോബർ 13-ന് പാർട്ടി നടത്തിയവരെ കുറിച്ചും പങ്കെടുത്തവരെ കുറിച്ചും വിവരം ലഭിക്കുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.
ചായക്കടയിലെ വരുമാനംകൊണ്ട് ലോകം ചുറ്റിയ ഹോട്ടലുടമ വിജയൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ കഴിഞ്ഞ 27 വർഷമായി വിജയൻ ശ്രീബാലാജി എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.
16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. ജപ്പാനിലേക്ക് അടുത്ത യാത്ര നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ വിജയന്റെ മരണം. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.
ചെറുപ്പം മുതൽ യാത്രാകമ്പമുണ്ടായിരുന്ന വിജയൻ പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുമായിരുന്നു. കോവിഡിനെതുടർന്ന് കഴിഞ്ഞ രണ്ടു വർഷം ഒഴിച്ചുനിർത്തിയാൽ എല്ലാ വർഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദർശിക്കുക പതിവായിരുന്നു.
26 രാജ്യങ്ങൾ സന്ദർശിച്ചതിൽ ഏറ്റവും മനോഹരം ന്യൂസിലൻഡും സ്വിറ്റ്സർലൻഡുമാണെന്ന് വിജയൻ നിസംശയം പറയുമായിരുന്നു. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.
അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് ശിശു സംരക്ഷണ സമിതിക്ക് സിഡബ്ല്യുസിയുടെ നിർദ്ദേശം. ഇന്നലെ രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്. നിലവിൽ ആന്ധ്രായിലെ ദമ്പതിമാർക്കൊപ്പമാണ് കുഞ്ഞ്. കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്.
കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി. ഇന്ന് 11 മണിക്ക് ശിശു സംരക്ഷണ സമിതിക്ക് മുമ്പിലെത്താൻ അനുപമയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഉത്തരവിൽ വലിയ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. എന്നാൽ സമരം പിൻവലിക്കില്ലെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കുന്നവരെ സമരം തുടരുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയിൽ മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നാണ് മൊഴി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഷൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ കേട്ടില്ല. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദ്ദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു.
സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്താണെന്നും റോയ് പറയുന്നു. നവംബർ ഒന്നിനാണ് ഹാർഡ് ഡിസ്ക് മാറ്റിയത്. അതേസമയം നമ്പർ 18 ഹോട്ടലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി. അതിനിടെ ഇ.സിജിയിൽ വ്യതിയാനം കാണിച്ചതിനെ തുടർന്ന് പ്രതി റോയ് വയലാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഡലുകൾ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത്. ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ യാത്രികന്‍ അന്തരിച്ചു. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുള്‍ റഊഫ്(71) ആണ് മരിച്ചത്. സൗദി ദമാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു.
നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു റഊഫ്. വിമാനത്തില്‍ നിന്ന് ആദ്യമിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എംഡി വി.ജെ കുര്യന്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്.
ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവിയാണ് ഭാര്യ. മക്കള്‍ : റഫ്‌ന(ദുബായ്), ഹാത്തിബ് മുഹമ്മദ്(സൗദി), ഹിബ(ദുബായ്), മരുമക്കള്‍ : ഷാജഹാന്‍(ദുബായ്), റൈസ(സൗദി), അസ്‌ലം(ദുബായ്)
കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിള്‍വ്യൂവില്‍ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെടുത്തു.
തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുന്‍പ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘര്‍ഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിന് ബന്ധുക്കള്‍ ശ്രമം നടത്തിവരികയായിരുന്നു. ഷെമിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.
കാണാതായ ചൊവ്വാഴ്ച പോലീസ് നായയുടെ സഹായത്താല്‍ അന്വേഷണം ആരംഭിച്ചു. ജെറി എന്ന പോലീസ് നായ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ വരുന്ന വാമനപുരം ആറിന്റെ കൈവഴിയായ തോട്ടില്‍ വരെ എത്തിയിരുന്നു. പേരൂര്‍ക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്‌നേഹപുരം കിഴക്കേകുഴി മസ്ജിദ് കബര്‍സ്ഥാനില്‍.
കുടുംബത്തിന് നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കല്‍പ്പനയുടെ സഹോദരി കലാരഞ്ജിനി. തന്റെ സഹോദരന്‍ പ്രിന്‍സിന്റെ മരണം ആണ് ഏറ്റവും കൂടുതല്‍ കുടുംബത്തെ തകര്‍ത്തതെന്ന് പറയുകയാണ് കലാരഞ്ജിനി.
പിന്നെ അടുത്ത സഹോദരന്‍ കമലിന് ഉണ്ടായ അപകടം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നെ ഞങ്ങളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച ഉണ്ണിചിറ്റപ്പന്‍ അദ്ദേഹത്തിന്റെ മരണവും കുടുംബത്തിന് വലിയ വേദനയായി മാറി. അന്ന് ഞങ്ങളുടെ കുടുംബമേ തകര്‍ന്നുപോയി. അന്ന് ഞങ്ങള്‍ തീര്‍ത്തും ആരും ഇല്ലാത്ത പോലെയായി ഇപ്പോഴും അത് വിങ്ങല്‍ ആണെന്ന് കലാരഞ്ജിനി ഓര്‍ത്തെടുക്കുന്നു.
കല്‍പ്പന ഏറെ മെലിയാന്‍ ഉണ്ടായ കാരണം ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഒന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. എന്നെ വഞ്ചിച്ചല്ലോ എന്നുപറഞ്ഞുകൊണ്ട് കരയുമായിരുന്നു കല്‍പ്പന. അപ്പോള്‍ ഞാനാശ്വസിപ്പിക്കും. മക്കളെ ആ മനുഷ്യന്‍ മാറിയിട്ടില്ല.
നീ അയാളെ വിശ്വസിച്ചു. പരിപൂര്‍ണമായും മാര്‍ക്കിട്ടു. ആ മാര്‍ക്കിലാണ് പിശക് വന്നതെന്ന് പറയും. നിനക്കാണ് തെറ്റിയതെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നും കലാരഞ്ജിനി പ്രമുഖ സ്ത്രീപക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.
സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തെ പ്രശംസിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും സിനിമയെ കുറിച്ച് അഭിപ്രായം പങ്കിട്ടിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ച അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം റിയാസിന് നന്ദി പറഞ്ഞത്. ‘കരുത്തുറ്റ ആവിഷ്കരണം, ശക്തമായ രാഷ്ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങൾ..’ റിയാസ് കുറിച്ചു. ‘നന്ദി സാർ, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം.’ സൂര്യ കുറിച്ചു.
‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സഹായവുമായും സൂര്യ രംഗത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് 15 ലക്ഷം രൂപ സൂര്യ നേരിട്ടെത്തി കൈമാറിയിരുന്നു. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്.
മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.
കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്ന് രാവിലെ മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്നാണ് സംശയമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണ്. കാറില്‍ വന്നിറങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞയുടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. താമസിച്ചിരുന്ന ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് ഇറങ്ങിയതെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ജോജുവിന്റെ ചെയ്തികള്‍ സ്വാഭാവികമായിരുന്നില്ലെന്ന് കാണിച്ച് സംഭവമുണ്ടായ ഉടന്‍ തന്നെ ജോജുവിന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, പരിശോധനയ്ക്ക് കൊണ്ടുപോയി രണ്ടു മിനിറ്റിനകം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു. നടന്‍ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണം.
മാത്രമല്ല, അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്. അതോ, പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന കാര്യവും പരിശോധിക്കണം. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കുറ്റപ്പെടുത്തി.
മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. റോയ് ഉള്‍പ്പടെ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 5 ജീവനക്കാരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.
ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കില്‍ ഒന്ന് മാത്രമാണ് റോയ് പോലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്. ഹോട്ടലിലെ മറ്റു രണ്ടു ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം മരണത്തില്‍ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഔഡി കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി