കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പറന്നുനടന്ന ചിത്രമായിരുന്നു ഈ അമ്മയുടെയും മക്കളുടെയും. സന്തൂര്‍ മമ്മിയെന്നും ലേഡി മമ്മൂട്ടിയെന്നുമൊക്കെയാണ് കൂടുതല്‍ കമന്റുകളും. സാരിയുടുത്തു കുഞ്ഞുമക്കളെ കയ്യിലേറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യത്തേത് മക്കളോടൊപ്പമുളള പുതിയ ചിത്രമായിരുന്നു രണ്ടാമത്തേത്. കൊല്ലം അഞ്ചാലുമൂട് സ്വദേശികളായ അനിതയും മക്കള്‍ റീതുവും റൈമയുമായിരുന്നു ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ താരങ്ങള്‍. ടിക് ടോക്കില്‍ സജീവമായിരുന്ന അമ്മയും മക്കളും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീലസിലും തരംഗമാണ്. അച്ഛന്‍ ബിന്ദുജിയും ഇവര്‍ക്കൊപ്പം വീഡിയോയില്‍ പങ്കുചേരാറുണ്ട്.
ഫോട്ടോയിലെ ചെറുപ്പക്കാരിക്ക് വയസ് 50 ആയെന്നും മുപ്പതും ഇരുപത്തിനാലും വയസുളള രണ്ട് ചെറുപ്പക്കാരുടെ അമ്മ ആണെന്നും വിശ്വസിക്കാന്‍ ഏറെ പ്രയാസമാണ്. ‘നമുക്ക് പ്രായമായോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്, 36-ാം വയസിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയത്. ബാഹ്യ സൗന്ദര്യത്തില്‍ കാര്യമില്ല എന്നും മനസുനന്നായാല്‍ ലുക്കൊക്കെ താനെ വരുമെന്നും അനിത പറയുന്നു.
നടി കാവേരിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ തന്റെ നിരപരാധിത്വം പുറത്തു വന്നുവെന്ന സന്തോഷം നടി പ്രിയങ്ക അനൂപ് പങ്കുവച്ചിരുന്നു. തന്നെ കാവേരിയുടെ അമ്മ മനപൂര്‍വ്വം ചതിക്കുകയായിരുന്നു എന്നും പ്രിയങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് കാവേരിയുടെ അമ്മ. മനസ് കൊണ്ട് ക്ഷമിച്ച് കേസ് പിന്‍വലിക്കുകയായിരുന്നു എന്നാണ് കവേരിയുടെ അമ്മ പറയുന്നത്.
2004 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിധി വന്നത്. ‘ഞാന്‍ കാവേരിയുടെ അമ്മയാണ്’ എന്ന് പരിചയപെടുത്തി കൊണ്ടുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞു താന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേ. തനിക്കും പ്രായം ഒക്കെ ആയില്ലേ. ഇപ്പോള്‍ അവള്‍ കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം.
കേസ് വിധി വന്നു. അവള്‍ നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണകള്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവള്‍ വന്നിരിക്കുന്നത്. പ്രിയങ്ക തങ്ങളെ വന്നു കണ്ടിട്ട് കേസ് പിന്‍വലിക്കണം, ഒരുപാട് വര്‍ഷങ്ങള്‍ ആയി ഇതിന്റെ പിറകെ നടക്കുന്നു. ഒരുപാട് ലക്ഷങ്ങള്‍ ചിലവായി. അങ്ങനെ ഒരുപാട് സങ്കടം പറഞ്ഞു. അപ്പോള്‍ താന്‍ പോട്ടെ ഒപ്പിട്ടു കൊടുത്തേക്കാം എന്ന് തീരുമാനിക്കുകയിരുന്നു.
കേസ് പിന്‍വലിക്കുന്നു എന്ന് മാത്രമാണ് കോടതിയില്‍ പറഞ്ഞത്. അല്ലാതെ അവര്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കേസ് പിന്‍വലിക്കാം, വേറെ രീതിയില്‍ വാര്‍ത്തകള്‍ ഒന്നും കൊടുത്തേക്കരുത് എന്ന് അവരോട് പറഞ്ഞതാണ്. തന്റെ മനസാക്ഷി വച്ചിട്ട് ആണ് പിന്‍വലിച്ചത്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എസ് ഐ പ്രഭുല്ല ചന്ദ്രന്‍ സാര്‍ അന്നത്തെ കാലത്തു കണ്ടു പിടിച്ചതല്ലേ.
തനിക്ക് പിന്നെ വയ്യാതാവുകയും ഹൈദരാബാദില്‍ പെട്ടു പോവുകയും ചെയ്തു. കേസ് വിളിക്കുമ്പോള്‍ എപ്പോഴും അവിടെ ചെല്ലാന്‍ ആകില്ല, അതു കൊണ്ട് മാത്രമാണ് പിന്‍വലിച്ചത്. അവര്‍ മാപ്പൊന്നും നമ്മളോട് പറഞ്ഞില്ല. ഒത്തുതീര്‍പ്പില്‍ പോകാം എന്നാണ് പറഞ്ഞത്. കാവേരിയെ കുറിച്ച് വാര്‍ത്ത വരുത്തും എന്നും പറഞ്ഞതു കൊണ്ടാണ് പൊലീസുമായി എത്തുകയും അവളെ പൊലീസ് പിടിക്കുകയും ചെയ്യുന്നത്.
പ്രിന്‍സ് ഹോട്ടലിന്റെ മുമ്പിലാണ് താനും പൊലീസും എത്തുന്നത്. അതിന്റെ ബാക്കി നടപടികള്‍ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വര്‍ഷം ആയിട്ടും പിന്നെ പോട്ടെ എന്ന് കരുതികൊണ്ടാണ് മനസു കൊണ്ട് ക്ഷമിച്ചത്. താക്കീത് നല്‍കി കൊണ്ടാണ് ക്ഷമിച്ചു കേസ് പിന്‍വലിച്ചത് എന്നാണ് ക്രൈം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കവേരിയുടെ അമ്മ പറയുന്നത്.
സ്വന്തം കുഞ്ഞിനെ പെറ്റമ്മ ഇല്ലാതാക്കി എന്ന് കേൾക്കുമ്പോൾ തന്നെ ഏവർക്കും ഒരു മരവിപ്പ് ആയിരിക്കും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഹതഭാഗ്യയായ അമ്മയായ ദിവ്യ ജോണിക്ക് അത് ചെയ്യേണ്ടി വന്നു. മനസിന്റെ താളം നഷ്ടപ്പെട്ട ഏതോ നശിച്ച സമയം ദിവ്യയ്ക്ക് സ്വന്തം കുഞ്ഞിനെ തന്റെ കൈകൾ കൊണ്ട് ഇല്ലാതാക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ ദിവ്യയുടെ ജീവിത കഥ തുറന്നു കാട്ടിയത് വൈറലായിരുന്നു. പലരും ദിവ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തി. എന്നാൽ എന്താണ് ആ സമയത്തെ അവളുടെ മനസികാവതയ്ക്ക് കാരണമായതെന്ന് ആരും ചോദിച്ചില്ല. ഇന്നിപ്പോൾ ദിവ്യയെ കുറിച്ചും പോസ്റ്റ് പാർട്ടം ഡിപ്രെഷനെ കുറിച്ചും നിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.
“എനിക്ക് അടുപ്പമുള്ള ഒരു ആൺ സുഹൃത്തിനോട് ചോദിച്ചു.. ഈ പെൺകുട്ടിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? “പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് എനിക്ക് വല്ല്യ ധാരണ ഇല്ല…പക്ഷെ ആ പെൺകുട്ടിയുടെ സ്വരത്തിൽ വല്ലാത്ത സങ്കടം ഉണ്ട്. ഏതൊരു കൊലക്കും ചെറുതായി എങ്കിലും motive ഉണ്ടാവണം. ഈ സ്ത്രീക്ക് അത് കൊണ്ടൊരു ലാഭവും ഉണ്ടായതായി എന്റെ അറിവിലില്ല. അപ്പോ അതവരുടെ മനസികാവസ്ഥ തന്നെയാവണം. അല്ലെങ്കിലും ഉണ്ടാക്കി വിടുന്നവനൊക്കെ. ഈ അവസ്ഥയിൽ ചേർത്ത് പിടിക്കണം എന്ന ധാരണ പോലും ഇല്ലാതെ ഈ പണിക്ക് നിക്കരുതായിരുന്നു. അഭിമാനവും സന്തോഷവും തോന്നി, ഇത്രക്ക് ധാരണ മതി…. ഒരു പെൺകുട്ടിയെ അവൻ സന്തോഷമാക്കി വെച്ചു കൊള്ളും. ഒരു പെൺകുട്ടി പൂർണമായും നിസ്സഹായയായി, പരാശ്രയം വേണ്ട ഒരു അവസ്ഥയിൽ എത്തിക്കുന്ന. ഒരു അവസ്ഥയാണ് പ്രസവം. സുഖ പ്രസവം എന്ന് പേരിടുന്ന ആ സുഖത്തിൽ. യോനി ഭാഗം നീളത്തിൽ മുറിച്ചകറ്റി,,, തുന്നി കെട്ടിയ ഒരു ശരീരം കൊണ്ടാണ് ആ സുഖം അവസാനിക്കുന്നത് സിസേറിയൻ എങ്കിൽ ഒരിക്കലും മായാത്ത ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ എഴോളം പാളികൾ മുറിച്ചകറ്റി തുന്നി വെക്കുന്ന ഒരു വയറും ബാക്കിയാവുന്നു. ഈ വേദനക്കിടയിൽ താൻ ഊട്ടിയാൽ മാത്രം ജീവൻ നിലനിൽക്കുന്ന. കണ്ണടച്ച് അലറികരയാൻ മാത്രം കഴിയുന്ന ഒരു പളുങ്ക് പാത്രം പോലെ fragile ആയ ഒരു കുഞ്ഞ് ജീവിയുടെ മുഴുവൻ ഉത്തവാരവാദിത്വവും തലയിൽ പെറുമ്പോൾ അവൾക്ക് ചുറ്റും താങ്ങാൻ ആള് വേണം. മനസ് കൊണ്ടും ശരീരം കൊണ്ടും.
സുഖ പ്രസവം എങ്കിൽ ഒരു കസേരയിൽ ഉറച്ചിരിക്കാൻ കഴിയാതെ, സിസേറിയൻ എങ്കിൽ ഇരിക്കുമ്പോൾ മടങ്ങുന്ന വയറിൽ ചുരുണ്ടു കൊളുത്തി വലിക്കുന്ന തുന്നി കേട്ടലുകളും കൊണ്ട്. ഒരുദിവസം എണ്ണമറ്റ തവണ കുഞ്ഞിന് പാല് കൊടുക്കാൻ എണീറ്റിരിക്കുന്ന പെൺശരീരങ്ങളെ കണ്ടിട്ടില്ലേ, ഇതിനെല്ലാം പുറമെ ആദ്യമായി മുലയൂട്ടുമ്പോൾ വിണ്ടു കീറി ചോര ഇറ്റാറായ മുലക്കണ്ണ് കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തു പെരുവിരൽ തറയിൽ ഊന്നി കണ്ണടച്ച് വേദന കടിച്ചമർത്തുന്ന അവസ്ഥകൾ കണ്ടിട്ടില്ലേ. ഒരു മുറിവ് തുന്നി കെട്ടിയാൽ വിശ്രമിക്കണം എന്ന് പറയാത്ത.. പ്രതീക്ഷിക്കാത്ത ഒരേ ഒരു ശരീരിക അവസ്ഥ പ്രസവം ആയിരിക്കണം. കേട്ട് തഴമ്പിച്ച… ആ അമ്മയാവുക എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെച്ചു കഴിയുമ്പോളാകും പത്തോ ഇരുപത്തിരണ്ടോ വയസുള്ള പെൺകുട്ടികൾക്ക് അതിന്റെ ആഴം അറിയുന്നത്. ഉറക്കമില്ലാത്ത.. മുറിവുണങ്ങാത്ത…. ഒരു ശരീരവും, പരിഭ്രമിച്ച തളർന്ന ഒരു മനസും. അതിൽ നിന്ന് കര കയറാൻ അവൾക്ക് കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ ഓടിയെടുത്തുന്ന പെറ്റമ്മയും ബന്ധുക്കളും വേണം. അവള് തളരുമ്പോൾ തലക്കൽ ഇരുന്നു തലോടി കൊടുക്കാൻ ഈ അവസ്ഥയുടെ ഉത്തരവാദിയും വേണം.
പലവട്ടം… എന്റെ കുഞ്ഞിനെ എനിക്ക് കൊ ല്ലാൻ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ. എങ്ങനെ ഏതു ലോജിക്കിൽ ആണ് നോർമൽ ആകുന്നത്..കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് ഒന്ന് മാറ്റി നിർത്തൂ എന്ന് നിസ്സഹായായി ഭർത്താവിനോടും ബന്ധുക്കളോടും കേഴുന്ന..താങ്ങാൻ സ്വന്തം അമ്മയോ കൂടെപ്പിറപ്പായി പോലും ഒരു പെണ്ണോ . ഇല്ലാത്ത ഈ പെൺകുട്ടി മാത്രമാണോ ഇതിന്റെ പഴി ഏൽക്കേണ്ടവൾ..പ്രസവത്തിനു കൊട്ട എടുത്തു ഒറ്റക്ക് ലേബർ റൂമിൽ കയറേണ്ടി വന്നവൾ..സിസേറിയൻ ചെയ്ത ശരീരം കൊണ്ട് ഭർത്താവിന് ലൈംഗിക ദാഹം തീർക്കേണ്ടി വന്നവൾ.മനസിക രോഗി അല്ലെങ്കിൽ പിന്നെ എന്താവാനാണ്. ഇതിലും കഷ്ടമുള്ള അവസ്ഥയിൽ പ്രസവിക്കുന്നവരുണ്ട്. അവരെ ചൂണ്ടി ഉദാഹരണം കാണിച്ചു ഒഴിയാൻ ശ്രമിക്കരുത്. അതവരുടെ കടമയല്ല,മാതൃകയുമല്ല .ഔദാര്യമാണ്. Post partum depression is a brutal reality.”
ആലത്തൂരിൽനിന്ന് കാണാതായ നാല് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്താനായി പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ സഹപാഠികളായ നാലുപേരും തമിഴ്നാട്ടിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നിലവിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
പാലക്കാട് ആലത്തൂരിൽനിന്നുള്ള പോലീസ് സംഘങ്ങളാണ് തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരച്ചിൽ തുടരുന്നത്. പൊള്ളാച്ചിയിൽ ഇവരെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ പൊള്ളാച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ നാല് വിദ്യാർത്ഥികളും ആദ്യം പാലക്കാട്ടേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. ആലത്തൂർ ദേശീയപാതയിൽ സ്വാതി ജംങ്ഷനിലേക്ക് വിദ്യാർത്ഥികൾ നടന്നുപോകുന്നത് കണ്ടവരുണ്ട്. ഇവിടെനിന്ന് ബസിൽ കയറി ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
നവംബർ മൂന്നാം തീയതിയാണ് ആലത്തൂർ സ്വദേശികളായ നാല് വിദ്യാർഥികളെ കാണാതായത്. ഇതിൽ രണ്ടുപേർ ഇരട്ടസഹോദരിമാരാണ്. എല്ലാവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇവരിലൊരാളുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും മൂന്നാം തീയതി മുതൽ ഇത് സ്വിച്ച് ഓഫാണ്. ഇവർ പ്രത്യേക ലക്ഷ്യം വെച്ച് യാത്ര തിരിച്ചതല്ലെന്നും വെറുതെ കറങ്ങി നടക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.
കോട്ടയത്ത് കെഎസ്ആർടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണന്ത്യം. കുറപ്പന്തറ ഇലവത്തിൽ രഞ്ജിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടയം നീലിമംഗലം പാലത്തിലായിരുന്നു അപകടം.
നീലിമംഗലം പാലത്തിൽ വെച്ച് രഞ്ജിൻ സഞ്ചരിച്ചിരുന്ന ഓട്ടോയും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിങ്ങവനം, ചങ്ങനാശ്ശേരി മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.
പാലത്തിന്റ പ്രവേശന ഭാഗത്തെ കുഴിയിൽ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ആലപ്പുഴ: ഒരുറപ്പുമില്ലാത്ത അന്വേഷണം– 37 വർഷമായി ‘കുറുപ്പി’നു വേണ്ടി പൊലീസ് നടത്തുന്ന തിരച്ചിലുകളെ ഇങ്ങനെ വിശേഷിപ്പിക്കാം. ആ അന്വേഷണങ്ങൾക്കൊടുവിൽ സുകുമാരക്കുറുപ്പിന് ഒരു വിശേഷണവും കിട്ടി, കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി. സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം ഇതിനകം പല സിനിമകൾക്കും കഥകൾക്കും നോവലുകൾക്കും പ്രചോദനമായിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേത്. 1984 ജനുവരി 21ന് അർധരാത്രി കൊല്ലപ്പെട്ട ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിന്റെയും ക്രൂരമായ ആ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെയും ജീവിതത്തിലേക്ക്…
സുകുമാരക്കുറുപ്പിന്റെ ‘കു’പ്രസിദ്ധ കഥ
ചെങ്ങന്നൂർ താണുവേലിൽ ശിവരാമക്കുറുപ്പിന്റെ മകന്റെ യഥാർഥ പേര് ഗോപാലകൃഷ്ണക്കുറുപ്പ് എന്നായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് എയർഫോഴ്സിൽ ചേരുമ്പോഴും അയാളുടെ പേര് അതായിരുന്നു. എയർഫോഴ്സിൽ നിന്ന് അവധിയെടുത്തു മുങ്ങിയ കുറുപ്പ്, സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താൻ മരിച്ചതായി സേനയിലേക്കു റിപ്പോർട്ട് അയപ്പിച്ചതോടെയാണ് ‘സുകുമാരക്കുറുപ്പ്’ എന്ന പുതിയ പേരിലേക്കു മാറിയത്. അബുദാബിയിലേക്കു പോകാൻ പാസ്പോർട്ട് എടുത്തത് സുകുമാരപിള്ള എന്ന പേരിലാണ്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത് ബോംബെയിൽ (ഇപ്പോൾ മുംബൈ) കണ്ടുമുട്ടിയ നാട്ടുകാരിയായ സരസമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിർപ്പു മറികടന്ന് പ്രണയിച്ചു വിവാഹം കഴിച്ചു.
അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഭാര്യ സരസമ്മയെയും അവിടേക്കു കൊണ്ടുപോയി. നാട്ടിലെത്തുമ്പോൾ ബന്ധുക്കളിൽനിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹവുമായി ഇരുവരും അമ്പലപ്പുഴയ്ക്കു സമീപം പുതിയ വീടിന്റെ നിർമാണവും തുടങ്ങി. ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാൻ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം ആരാധകരുണ്ടായിരുന്നു. അവധിക്ക് കുറുപ്പ് നാട്ടിലെത്തിയാൽ അതു നാടറിയുന്ന ആഘോഷമാകും. പരിചയക്കാർക്കും സ്നേഹിതർക്കും പണവും പാരിതോഷികവും വാരിക്കോരി നൽകും.
അമ്പലപ്പുഴയിൽ വീടു പണി തുടങ്ങിയതോടെ അവിടേക്കുള്ള യാത്രയ്ക്കും മറ്റ് ഉല്ലാസ യാത്രകൾക്കുമായി കെഎൽവൈ 5959 നമ്പർ ടൂറിസ്റ്റ് കാർ വാങ്ങി. ആലപ്പുഴയിൽ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണ ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികളായി അയാളുടെ ചിന്ത നിറയെ. കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയിൽ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു. പക്ഷേ ആഡംബര ജീവിതം കാരണം മിച്ചമൊന്നുമുണ്ടായിരുന്നില്ല.
അക്കാലത്ത്, ജോലി ചെയ്തിരുന്ന കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നു. വരുമാന മാർഗം ഇല്ലാതാകുമെന്ന ചിന്തയിൽ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ലിഷ് ഡിറ്റക്ടീവ് മാഗസിന്‍ കയ്യിൽ കിട്ടിയത്. അതിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവം കുറുപ്പിന്റെ ചിന്തകളിൽ കുരുങ്ങിക്കിടന്നു. അബുദാബിയിൽ ഈ മാതൃകയിൽ കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത കണ്ടാണ് കുറുപ്പ് നാട്ടിലേക്കെത്തിയത്.
ചാക്കോയുടെ കൊലയിലേക്കുള്ള വഴി
അബുദാബിയിലെ കമ്പനിയിൽ കുറുപ്പിന്റെ വിശ്വസ്തനായിരുന്നു ചാവക്കാട് സ്വദേശിയായ ഓഫിസ് ബോയ് ഷാഹു. അവനോട് കുറുപ്പ് തന്റെ ലക്ഷ്യം തുറന്നു പറഞ്ഞു. ജോലിയിലെ അസ്ഥിരതയിലുണ്ടായ അസംതൃപ്തിയും വലിയ തുക കൈയിൽ കിട്ടുമെന്ന അതിമോഹവും കാരണം ഷാഹു കുറുപ്പിന് കൈകൊടുത്തു. നാട്ടിൽ, സരസമ്മയുടെ സഹോദരീഭർത്താവ് ഭാസ്കരപിള്ളയ്ക്കും കുറുപ്പ് കത്തയച്ചു. തൻെറ പദ്ധതി വിശദമാക്കിയ ശേഷം, പഴയൊരു കാർ വാങ്ങണമെന്നും മെഡിക്കൽ കോളജിലെ പരിചയക്കാരൻ മുേഖന ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നും ഭാസ്കരപിള്ളയോടു പറഞ്ഞു. പിള്ള 8000 രൂപയ്ക്കു പഴയൊരു അംബാസഡർ കാർ വാങ്ങി. തുടർന്ന്, അമ്മയ്ക്ക് രോഗം കൂടുതലാണെന്നു നാട്ടിൽനിന്നു കമ്പിയടിപ്പിച്ച് കുറുപ്പും ഷാഹുവും ഒരേ വിമാനത്തിൽ തിരുവനന്തപുരത്ത് വന്നിറങ്ങി. തിരുവനന്തപുരത്തുനിന്നു ചെങ്ങന്നൂരിലേക്കുള്ള യാത്രയിൽ അവർ പദ്ധതി പ്ലാൻ ചെയ്തു. മോർച്ചറിയിൽനിന്ന് അനാഥ ശവം കിട്ടില്ലെന്ന് ഉറപ്പായതോടെ സെമിത്തേരിയിൽനിന്നു ശവം കുഴിച്ചെടുക്കാൻ ആലോചിച്ചെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. പിന്നീടാണ്, ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താമെന്ന ആശയം കുറുപ്പ് മുന്നോട്ടുവച്ചത്. ജനുവരി 21ന് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.
ചെങ്ങന്നൂരിലെത്തിയ ഷാഹുവിനെയും കൊണ്ട് ഡ്രൈവർ പൊന്നപ്പനും ഭാസ്കരപിള്ളയും കരുവാറ്റയിലെത്തി. കുറുപ്പ്, അമ്പലപ്പുഴയിലെ വീട്ടിൽ പോയതിനു ശേഷം രാത്രി 8 മണിയോടെ കരുവാറ്റയിലെത്തി. ഭക്ഷണവും മദ്യവും കഴിച്ച ശേഷം പത്തു മണിയോടെ ഇരയെ തേടി സംഘം പുറപ്പെട്ടു. പൊന്നപ്പൻ കെഎൽവൈ– 5959 കാറിൽ ഡ്രൈവർ സീറ്റിലും ഭാസ്‌കരപിള്ളയും ഷാഹുവും പിന്നിലുമായി ഇരുന്നു. കെഎൽക്യു 7831 കാറിൽ കുറുപ്പ് പിന്നാലെ വിട്ടു. തെക്കോട്ട് ഓച്ചിറ വരെ പോയിട്ടും ആരെയും കിട്ടാതെ അവർ ആലപ്പുഴയിലേക്കു തിരിച്ചു. ദേശീയപാതയിൽ കരുവാറ്റയ്ക്കു സമീപം ഹരി തീയറ്ററിനു മുന്നിൽ ആറടി പൊക്കമുള്ള ഒരാൾ ‘ലിഫ്റ്റ്’ ചോദിക്കുന്നതു കണ്ടപ്പോൾ കുറുപ്പിനും സംഘത്തിനും ഇരയെ മനസ്സിലായി. ആലപ്പുഴയിൽ ഇറക്കാമെന്നു പറഞ്ഞ് ഭാസ്കരപിള്ള അയാളെ അകത്തു കയറ്റി നടുവിലിരുത്തി.
‘ഞാൻ ചാക്കോ. ഫിലിം റെപ്രസന്റേറ്റീവ് ആണ്–’ വാഹനത്തിൽ കയറിയ ആൾ സ്വയം പരിചയപ്പെടുത്തി. ആലപ്പുഴയിലെ വീട്ടിലേക്കു പോകുകയാണെന്നും അയാൾ പറഞ്ഞു. ഭാസ്കരപിള്ള കുപ്പിയിൽനിന്ന് ഒരു ഗ്ലാസ് മദ്യം ഗ്ലാസിലൊഴിച്ചു നൽകിയെങ്കിലും മദ്യപിക്കാറില്ലെന്നു പറഞ്ഞു ചാക്കോ നിരസിച്ചു. കാർ ദേശീയപാതയിലൂടെ ആലപ്പുഴയിലേക്കു പോകുന്നതിനു പകരം പല്ലന റോഡിലേക്കു തിരിഞ്ഞു. വഴി മാറിയെന്ന് ചാക്കോ പറഞ്ഞെങ്കിലും പല്ലനയിൽ ഒരാളെ കാണാനുണ്ടെന്നും, ഉടൻ മടങ്ങാമെന്നും ഭാസ്കരപിള്ള പറഞ്ഞു. തുടർന്ന് ഭീഷണിപ്പെടുത്തി ചാക്കോയെ മദ്യം കഴിപ്പിച്ചു. ഈഥർ കലക്കിയ മദ്യം ഉള്ളിലെത്തിയപ്പോൾ ചാക്കോയുടെ ബോധം നഷ്ടമായി. ഷാഹുവും ഭാസ്‌ക്കരപിള്ളയും ചേർന്ന് ടൗവൽ ഉപയോഗിച്ച് കഴുത്തു മുറുക്കി ചാക്കോയെ കൊലപ്പെടുത്തി.
കത്തുന്ന രഹസ്യം
മാവേലിക്കരയ്ക്കു സമീപം തണ്ണിമുക്കം വയലിനടുത്ത് ഒരു കാർ കത്തുന്നുണ്ടെന്നും അതിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കാണുന്നുണ്ടെന്നും മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു ഫോൺ സന്ദേശമെത്തിയത് 1984 ജനുവരി 22നു പുലർച്ചെയാണ്. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണൻ ആശാരിയാണ് വിവരമറിയിച്ചത്. സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉടൻ ചെങ്ങന്നൂർ ഡിവൈഎസ്പി പി.എം.ഹരിദാസിനെ വിവരമറിയിച്ചു. പുലർച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തി. എസ്ഐയും സംഘവും അവിടെയുണ്ടായിരുന്നു. അപ്പോഴും കാർ കത്തുന്നുണ്ടായിരുന്നു. റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു പൊലീസിന് കൊള്ളികൾ നിറച്ച തീപ്പെട്ടിയും റബർ ഗ്ലൗസും ഒരു ജോഡി ചെരിപ്പും ലഭിച്ചു. വയലിൽ ആരോ ഓടിപ്പോയതു പോലെ കാൽപ്പാടുകളുണ്ടായിരുന്നു. ഗ്ലൗസിൽനിന്ന് ഒരു മുടിനാര് ലഭിച്ചു. ഭാഗികമായി കത്തിയ നിലയിൽ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാംപിളായി ശേഖരിച്ചു.
സാധ്യതകൾ വഴിതിരിയുമ്പോൾ…
പൊലീസ് സർജൻ ഡോ.ബി.ഉമാദത്തൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനെത്തി. ‘ആരാണു കൊല്ലപ്പെട്ടത്?’ ഡോ.ഉമാദത്തൻ ഡിവൈഎസ്പി പി.എം.ഹരിദാസിനോടു ചോദിച്ചു. ‘സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാൾ…’കൊല്ലപ്പെട്ടതു സുകുമാരക്കുറുപ്പാണെന്നു പറഞ്ഞാൽ പോരെ, ‘പറയപ്പെടുന്ന ഒരാൾ’ എന്ന് പറയാൻ എന്താണു കാരണം? ഉമാദത്തനു സംശയം. ഹരിദാസ് പറഞ്ഞു: ‘ചില സംശയങ്ങളുണ്ടു സർ. പക്ഷേ, തെളിവു ശേഖരിക്കണം…’
കൊല്ലപ്പെട്ടെന്നു പറയപ്പെടുന്ന സുകുമാരക്കുറുപ്പ് ദീർഘകാലം അബുദാബിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തയാളാണ്. നാട്ടിൽ വീട്, ആലപ്പുഴയിലെ പുതിയ ഇരുനില വീടിന്റെ നിർമാണം അവസാനഘട്ടത്തിൽ. അപകടം നടക്കുമ്പോൾ സഞ്ചരിച്ചിരുന്ന പഴയ കാറിനു പുറമെ, പുതിയ കാർ വാങ്ങിയിട്ടുണ്ട്. ആഡംബര ജീവിതത്തിൽ വലിയ താൽപര്യമുണ്ട്. കാറിന്റെ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കുമ്പോൾ അടിവസ്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രം കരിയാതെ ശേഷിച്ചിട്ടുണ്ട്. ചെരിപ്പുകൾ, വാച്ച്, മോതിരം എന്നിവ മൃതദേഹത്തിൽ കണ്ടില്ല.
‘പുതിയൊരു കാർ വീടിന്റെ പോർച്ചിൽ കിടക്കുമ്പോൾ ചെരിപ്പിടാതെ, വാച്ചുകെട്ടാതെ, മോതിരം ധരിക്കാതെ, നിലവാരം വളരെ കുറഞ്ഞ അടിവസ്ത്രം ധരിച്ച് സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ പ്രവാസി സമ്പന്നൻ പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ?’ അന്വേഷണോദ്യോഗസ്ഥൻ ഹരിദാസിന്റെ ഈ ചോദ്യത്തിനായിരുന്നു ഉത്തരം വേണ്ടിയിരുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ
വയൽ വരമ്പത്ത് ഓലമറകെട്ടി വിശദമായ പോസ്റ്റ്മോർട്ടം തുടങ്ങി. ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരിക്കുന്നു. കേട്ടറിവ് വച്ച്, ശരീരത്തിന്റെ രൂപവും ഉയരവും വണ്ണവും വച്ച് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുണ്ട്. ശരീരം മുഴുവൻ പെട്രോൾ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. ഓടുന്ന കാറിനു തീപിടിച്ചാൽ, സാധാരണഗതിയിൽ ഡ്രൈവറുടെ ദേഹത്തു പെട്രോള്‍ വീഴില്ല. കാറിന്റെ ഡോർ അകത്തുനിന്നു തുറക്കാൻ കഴിയാത്തവിധം ലോക്കായിട്ടുമില്ല. ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചു. അവിടെ കരിയുടെ അംശമില്ല.
തീ പിടിക്കുമ്പോൾ ഡ്രൈവർക്ക് ജീവനുണ്ടായിരുന്നെങ്കിൽ കരിയുടെ അംശം ശ്വാസകോശത്തിൽ ഉണ്ടാകേണ്ടതാണ്. അതായത്, ഡ്രൈവർ മരിച്ച ശേഷമാണ് കാറിനും ശരീരത്തിനും തീപിടിച്ചതെന്ന് ഉറപ്പ്. ഡ്രൈവറെ മരണത്തിനുശേഷമാണു കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി. ആമാശയം പരിശോധിച്ചപ്പോൾ രൂക്ഷഗന്ധം കലർന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. എല്ലുകളും പല്ലുകളും പരിശോധിച്ചു. കൊല്ലപ്പെട്ടയാൾക്ക് ആറടി ഉയരവും 30–35 വയസ്സ് പ്രായവും ഉണ്ടെന്നു വ്യക്തമായി.
ദുഃഖമില്ലാത്ത വീട്ടിലെ കരിപിടിച്ച കുളിമുറി
സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട് സ്മിത ഭവനം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വേണ്ടപ്പെട്ടയാൾ മരിച്ചെന്നറിഞ്ഞിട്ടും ആ വീട്ടിൽ ആർക്കും ദുഃഖമുണ്ടായിരുന്നില്ലെന്നും അന്നത്തെ ഉച്ചഭക്ഷണത്തിന് വീട്ടുകാർ അക്കാലത്ത് വിശേഷ ദിവസങ്ങളിൽ മാത്രം പാചകം ചെയ്യാറുള്ള കോഴിയിറച്ചിക്കറി തയാറാക്കിയതായും പൊലീസ് കണ്ടെത്തി. വീട്ടിലെ കുളിമുറിയിൽ മാറാലകൾ കരിപിടിച്ചതായി പൊലീസ് കണ്ടെത്തിയത് മറ്റൊരു വിവരത്തിലേക്കുള്ള ചൂണ്ടുപലകയായി.
ഭാസ്കരപിള്ളയുടെ കള്ളക്കഥകൾ
വിദേശത്തു ശത്രുക്കളുള്ള സുകുമാരക്കുറുപ്പിനെ അവരിലാരോ കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു സഹോദരീ ഭർത്താവ് ഭാസ്കരപിള്ള പൊലീസിന് ആദ്യം മൊഴി നൽകിയത്. കത്തിയ കാറിന്റെ ഉടമയും പിള്ളയായിരുന്നു. ഡിവൈഎസ്പി ഹരിദാസ് ഭാസ്കരപിള്ളയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ഭാസ്കരപിള്ള മുഴുക്കൈയൻ ഉടുപ്പിന്റെ കൈകൾ താഴ്ത്തി ബട്ടൺ ധരിച്ചിരുന്നു. ഡിവൈഎസ്പി ഹരിദാസിനെ കണ്ടപാടെ ഭാസ്കരപിള്ള ആരും നിർദേശിക്കാതെ തന്നെ കൈകൂപ്പി വണങ്ങി പൊലീസ് സ്റ്റേഷന്റെ മൂലയിലേക്കു മാറി പതുങ്ങി നിന്നു. സാധാരണ കുറ്റവാളികളാണ് അത്തരം ശരീരഭാഷ പ്രകടിപ്പിക്കാറുള്ളത്. സംശയം തോന്നിയ ഹരിദാസ് അയാളോട് ഷർട്ടിന്റെ കൈകൾ മുകളിലേക്കു തെറുത്തുകയറ്റാൻ നിർദേശിച്ചു. രണ്ടു കൈകളിലും പൊള്ളലേറ്റിരിക്കുന്നു. അന്വേഷണോദ്യോഗസ്ഥനായിരുന്ന പി.എം.ഹരിദാസ് പിൽക്കാലത്ത് ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയ കുറിപ്പിൽ അതേപ്പറ്റി പറയുന്നു: ‘കത്തിയ കാറിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഭാസ്കരപിള്ള പിടിയിലായി. അയാളെ ചെങ്ങന്നൂർ എസ്ഐ ക്രിസ്‌റ്റിബാസ്‌റ്റിൻ കൂട്ടിക്കൊണ്ടുവന്നു. ഭാസ്‌കരപിള്ളയുടെ കൺപോളയിലും പുരികത്തും കൈയിലും തുടയിലും പൊള്ളലേറ്റ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടു. ഭാസ്‌കരപിള്ളയോട് കാറിന്റെ ഉടമയെപ്പറ്റി ചോദിച്ചപ്പോൾ കാറിന്റെ യഥാർഥ ഉടമ ഭാര്യാസഹോദരീ ഭർത്താവായ സുകുമാരക്കുറുപ്പാണെന്നും അയാൾ തലേദിവസം കാറുമായി അമ്പലപ്പുഴയിൽ പോയിട്ടു വന്നിട്ടില്ലെന്നും അപകടത്തിൽ കാറിനുള്ളിൽപ്പെട്ട് കത്തി മരിച്ചതാകാമെന്നും പറഞ്ഞു.
ഭാസ്‌കരപിള്ളയുടെ ദേഹത്തിലെ പൊള്ളലുകളെപ്പറ്റി ചോദിച്ചപ്പോൾ വെളുപ്പിനെ തണുപ്പകറ്റാൻ തീകാഞ്ഞപ്പോൾ തീപ്പൊരി പൊട്ടിത്തെറിച്ച് മുഖത്തുവീണു പൊള്ളിയതാണെന്നു പറഞ്ഞു. തുടയിലും കയ്യിലും തീപ്പൊരി വീണാൽ പൊള്ളലുണ്ടാകുകയില്ലല്ലോ എന്നു പറഞ്ഞപ്പോൾ ചൂടുവെള്ളം പാത്രത്തോടെ എടുത്തപ്പോൾ അബദ്ധത്തിൽ തട്ടിമറിഞ്ഞ് കയ്യിലും കാലിലും വീണതാണ് എന്നാക്കി വിശദീകരണം. അയാളുടെ സംസാരത്തിലെ പരസ്‌പരവൈരുദ്ധ്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ പുതിയ പുതിയ കഥകൾ അയാളിൽ നിന്നുവന്നു.
ഭാസ്‌കരപിള്ള ഗൾഫിൽ ജോലി ചെയ്‌തുണ്ടാക്കിയ പണം സുകുമാരക്കുറുപ്പ് കബളിപ്പിച്ചെടുത്തെന്നും വൈരാഗ്യം തീർക്കാൻ കുറുപ്പിനെ കൊന്ന് കാറിലിട്ട് പെട്രോൾ ഒഴിച്ചുകത്തിച്ചതാണെന്നുമായിരുന്നു ഒരു കഥ. ഡ്രൈവിങ് അറിയാത്ത ഭാസ്‌കരപിള്ള എങ്ങനെ കുറുപ്പിന്റെ ശവശരീരവുമായി തണ്ണിമുക്കം വയലിൽ എത്തി എന്നു ചോദിച്ചപ്പോൾ, അമ്പലപ്പുഴയിൽനിന്ന് താനും കുറുപ്പും കൂടി മാവേലിക്കരയ്‌ക്ക് വരുമ്പോൾ ഒരാളിന്റെ ദേഹത്ത് യാദൃച്‌ഛികമായി കാറിടിച്ച് അയാൾ മരണപ്പെട്ടുവെന്നും വിവരം പുറത്തറിയാതിരിക്കാൻ അയാളുടെ മൃതദേഹം വണ്ടിയിലിട്ട് കത്തിച്ചു എന്നുമായി അടുത്ത കഥ. ഭാസ്‌ക്കരപിള്ള പറയുന്നത് മുഴുവൻ കള്ളക്കഥയാണെന്ന് വ്യക്‌തമായിരുന്നു.’ കള്ളക്കഥകളെല്ലാം പൊളിഞ്ഞപ്പോൾ ഭാസ്കരപിള്ള മനസ്സു തുറന്നു കുറ്റസമ്മതം നടത്തി.
ചാക്കോയ്ക്കു സംഭവിച്ചത്
ചാക്കോയെ കൊലപ്പെടുത്തിയ ശേഷം സുകുമാരക്കുറുപ്പും സംഘവും മൃതദേഹം ചെറിയനാട്ടെ ഭാര്യവീടായ സ്മിതാ ഭവനത്തിലെത്തിച്ചു. കുറുപ്പ് മൃതദേഹത്തിൽ തന്റെ ലുങ്കിയും ഷർട്ടും ധരിപ്പിച്ചു. അവിടെ കുളിമുറിയിൽവച്ച് മൃതദേഹത്തിന്റെ മുഖവും തലയും പെട്രോളൊഴിച്ചു കത്തിച്ചു. അതിന്റെ കരിയാണ് പൊലീസ് സ്മിത ഭവനത്തിൽ കണ്ടത്. ശവശരീരം കെഎൽവൈ 5959 കാറിന്റെ ഡിക്കിയിൽ വച്ച് വയലിന്റെ കരയിലെത്തിച്ച ശേഷം കെഎൽക്യു 7831 കാറിന്റെ ഡ്രൈവർ സീറ്റിലേക്കിരുത്തി. ചലനമറ്റ കൈകൾ സ്റ്റിയറിങ്ങിൽ പിടിപ്പിച്ചു. സീറ്റുകൾ കുത്തിക്കീറി പെട്രോൾ ഒഴിച്ചു. എന്നിട്ടു തീപ്പെട്ടിയുരച്ചു കാറിലേക്കെറിയുകയായിരുന്നു എന്ന് ഭാസ്കരപിള്ള കുറ്റസമ്മതം നടത്തി.
സുകുമാരക്കുറുപ്പിന്റെ വഴികൾ
ഭാസ്കരപിള്ള പൊലീസ് കസ്റ്റഡിയിൽ സത്യം തുറന്നു പറയുമ്പോൾ സുകുമാരക്കുറുപ്പ് ആലുവയിലെ അലങ്കാർ ലോഡ്ജിലുണ്ടായിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അറിയാത്തതിനാൽ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പാണെന്ന് ബന്ധുക്കളിൽ ഭൂരിപക്ഷവും കരുതി. അവർ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. കേസിൽ സംശയമുള്ളതിനാൽ പൊലീസ് മൃതദേഹം പെട്ടിയിലാക്കി മറവു ചെയ്യാനാണ് നിർദേശിച്ചത്. നാട്ടിൽ എന്തു നടക്കുന്നുവെന്നറിയാൻ സുകുമാരക്കുറുപ്പ് ഡ്രൈവർ പൊന്നപ്പനെ കാറുമായി നാട്ടിലേക്കയച്ചു. കുറുപ്പിന്റെ മരണത്തിനു പിന്നിൽ പൊന്നപ്പനാണെന്നു ധരിച്ച് ചിലർ അയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മരിച്ചതു കുറുപ്പ് അല്ലെന്നും യാദൃശ്ചികമായി വണ്ടിയിടിച്ചു മരിച്ച ഒരാളെയാണ് കത്തിച്ചതെന്നും കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഉണ്ടെന്നും പൊന്നപ്പൻ ബന്ധുക്കളോടു പറഞ്ഞു. ബന്ധുക്കൾ ഈ വിവരമൊന്നും പൊലീസിനെ അറിയിച്ചില്ല. പൊലീസ് അപ്പോഴും മരിച്ചത് സുകുമാരക്കുറുപ്പ് അല്ല എന്നു വിശ്വസിക്കാൻ തയാറായിരുന്നില്ല എന്നതാണ് സത്യം.
പൊന്നപ്പൻ കുറുപ്പിന്റെ കാർ ചെറിയനാട്ടെ കുറുപ്പിന്റെ ഭാര്യവീട്ടിലെത്തിച്ചതിനു ശേഷം ഭാസ്കരപിള്ളയുടെ ബന്ധുവായ മധുസൂദനൻ നായർക്കൊപ്പം ആലുവയിലേക്കു മടങ്ങി. അതിനിടയിൽ ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫിസിൽ നിന്ന് കുറുപ്പിന്റെ നിർദേശപ്രകാരം അബുദാബിയിലെ കമ്പനിയിലേക്കും കുറുപ്പിന്റെ ഭാര്യ സരസമ്മയ്ക്കും കുറുപ്പ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്നു ടെലിഗ്രാം അയച്ചു. പൊന്നപ്പൻ ആലുവയിലെ ലോഡ്ജിലേക്കു ഫോൺ ചെയ്ത് കുറുപ്പുമായി സംസാരിക്കുകയും ചെയ്തു.
മാവേലിക്കര വഴി ഭൂട്ടാനിലേക്ക്, മദ്രാസ് വഴി മാവേലിക്കരയിലേക്ക്..
ഭാസ്കരപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞ സുകുമാരക്കുറുപ്പ് ജനുവരി 23ന് മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തി. ഈരേഴയിലെ ബന്ധുവീട്ടിലെത്തി, ഭാസ്കരപിള്ളയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊലീസിനെ സ്വാധീനിക്കാൻ കഴിയില്ലെന്നു മനസ്സിലായതോടെ ബന്ധു ഏർപ്പെടുത്തിയ ഓട്ടോറിക്ഷയിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തി കൊല്ലത്തേക്കു ട്രെയിൻ കയറി. പൊന്നപ്പനെയും കൂട്ടി അവിടെനിന്നു ഭൂട്ടാനിലേക്കു പുറപ്പെട്ടു. ഭൂട്ടാനിലേക്കുള്ള എൻട്രി പെർമിറ്റിന് സുകുമാരക്കുറുപ്പ് പ്രേംകുമാർ എന്ന പേരിലും പൊന്നപ്പൻ സത്യൻ എന്ന പേരിലുമാണ് അപേക്ഷ നൽകിയത്.
പത്തു ദിവസത്തിനു ശേഷം കുറുപ്പും പൊന്നപ്പനും മദ്രാസിലേക്കു മടങ്ങി. അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. നാട്ടിൽപ്പോയി പണം സംഘടിപ്പിച്ചെത്താമെന്നു പറഞ്ഞ് കുറുപ്പ് പൊന്നപ്പനെ അവിടെയാക്കി മാവേലിക്കരയിലേക്കു പുറപ്പെട്ടു. പൊലീസ് അന്വേഷണം ഊർജിതമായതിനാൽ ഒളിവിൽ പോകാൻ മാവേലിക്കരയിലെ ബന്ധു നിർദേശിക്കുകയും ചെറിയനാട്ടെ വീട്ടിലെത്തി ഭാര്യയുടെ കയ്യിൽനിന്നു പണം വാങ്ങി കുറുപ്പിനെ ഏൽപിക്കുകയും ചെയ്തു.
കൊട്ടാരക്കര വഴി പിടികിട്ടാത്ത യാത്രയിലേക്ക്…
പണവുമായി കുറുപ്പ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് എത്തിയത്. അവിടെനിന്നു പൊള്ളാച്ചിയിലേക്കു പോകുമെന്നാണു പറഞ്ഞത്. ഇതിനിടയിൽ മദ്രാസിൽ കുറുപ്പിനെ കാത്തിരുന്നു മടുത്ത പൊന്നപ്പൻ നാട്ടിലേക്കു പുറപ്പെട്ടു. ചങ്ങനാശേരിയിൽനിന്ന് ആലപ്പുഴയിലേക്കു ബോട്ട് കയറുന്നതിനിടയിൽ ഒരു പരിചയക്കാരൻ തിരിച്ചറിഞ്ഞതോടെ പൊന്നപ്പൻ പൊലീസ് പിടിയിലായി. ഷാഹുവും ഇതിനോടകം പിടിയിലായിരുന്നു.
കുറുപ്പ് കൊട്ടാരക്കരയിൽനിന്നു മദ്രാസിലേക്കാണു പോയത്. അവിടെനിന്നു ഭോപ്പാലിലെ ഇറ്റാർസിയിൽ ഒരു ബന്ധുവീട്ടിലെത്തി. അവിടെ ഒരാഴ്ച താമസിച്ച ശേഷം ബോംബെയിലെ ബന്ധുവീട്ടിൽ ചെന്നതായും അവിടെ അബുദാബിയിൽ ജോലി ചെയ്തിരുന്ന സാക്ക് എന്നയാളെ കണ്ടതായും അന്വേഷണോദ്യോഗസ്ഥനായ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെയിൽനിന്നു സുകുമാരക്കുറുപ്പ് വീട്ടിലേക്ക് ഒരു കത്തയച്ചിരുന്നു. പഞ്ചാബിലേക്കു ജോലി തേടി പോകുന്നു എന്നായിരുന്നു കത്തിലെ വിവരം. പക്ഷേ, കത്ത് നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരം ലഭിച്ചില്ല.
കൊല്ലപ്പെട്ടതാര്? ചാക്കോയെ തിരിച്ചറിഞ്ഞതിന്റെ കഥ
കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നു ഭാസ്കരപിള്ളയുടെ മൊഴിയിൽനിന്നുതന്നെ പൊലീസിനു വ്യക്തമായി. ഇതോടെ, കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്തുകയായി പൊലീസിന്റെ തലവേദന. അടുത്ത ദിവസങ്ങളിൽ ആരെയെങ്കിലും കാണാതായതായി പരാതിയുണ്ടോ എന്ന അന്വേഷണത്തിനു ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽനിന്നു മറുപടി ലഭിച്ചു– ആലപ്പുഴ സനാതനം വാർഡ് കണ്ടത്തിൽ എൻ.ജെ.ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ രണ്ടു ദിവസമായി കാണാനില്ലെന്നു സഹോദരൻ നൽകിയ പരാതിയായിരുന്നു അത്. പൊന്നപ്പൻ ചെറിയനാട്ട് എത്തിച്ച കെഎൽവൈ 5959 നമ്പർ കാറിൽനിന്നു പറിഞ്ഞു വീണ ബട്ടണും പഞ്ഞിയും കരിഞ്ഞ മുടിയും പൊലീസിനു ലഭിച്ചു. മൃതദേഹത്തിൽനിന്നു ലഭിച്ച പകുതി കത്തിയ അടിവസ്ത്രം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കോയുടെ ഭാര്യ ശാന്തമ്മ തിരിച്ചറിഞ്ഞു. ഭാസ്കരപിള്ള കുറ്റസമ്മതം നടത്തിയതോടെ എറണാകുളത്തു നിന്ന് ചാക്കോയുടെ മോതിരവും വാച്ചും കത്തിക്കരിഞ്ഞ വസ്ത്രാവശിഷ്ടവും കണ്ടെത്താനായി. അതും ചാക്കോയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
കാറിൽനിന്നും ചെറിയനാട്ടെ സ്മിതാ ഭവനത്തിലെ കുളിമുറിയിൽനിന്നും കിട്ടിയ കരിഞ്ഞ മുടിനാരുകൾ ചാക്കോയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അതോടെ, കൊല്ലപ്പെട്ടത് ചാക്കോ ആണെന്നു പൊലീസിനു വ്യക്തമായി. പൊലീസ് സർജൻ ഡോ.ബി.ഉമാദത്തൻ റീപോസ്റ്റ്മോർട്ടം നടത്തി തലയോട്ടി സൂപ്പർ ഇംപോസിഷൻ നടത്തി ചാക്കോയുടേതാണെന്നു തെളിയിച്ചു. കാർ കത്തിയ സ്ഥലത്തുനിന്നു കിട്ടിയ ഗ്ലൗസിലെ മുടിനാരുകൾ ഭാസ്കരപിള്ളയുടേതാണെന്നും കണ്ടെത്താനായി. ആലുവയിലെ അലങ്കാർ ലോഡ്ജ്, മദ്രാസിലെ ന്യൂലാൻഡ്സ് ലോഡ്ജ്, ഭൂട്ടാനിലെ എൻട്രി പെർമിറ്റിനുള്ള അപേക്ഷ എന്നിവയിലെ കൈപ്പടകൾ സുകുമാരക്കുറുപ്പിന്റേതാണെന്നും വ്യക്തമായതോടെ തെളിവുകളെല്ലാം പൊലീസിനു കിട്ടി.
തുടർച്ചയായി വന്ന ആ ഫോൺ കോളുകൾ?
കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ സുകുമാരക്കുറുപ്പിനെ സൗദിയിൽ ഒരു മത കേന്ദ്രത്തിൽ കണ്ടു എന്നുപോലും പറഞ്ഞു. ഉത്തരേന്ത്യയിലും കേരളത്തിന്റെ പല ഭാഗങ്ങളിലും കുറുപ്പുമായി സാമ്യമുള്ള പലരെയും നാട്ടുകാരും പൊലീസും തടഞ്ഞുവച്ച് ദിവസങ്ങളോളം ചോദ്യം ചെയ്ത സംഭവങ്ങളുണ്ടായി. സുകുമാരക്കുറുപ്പിനെത്തേടി 37 വർഷമായി പൊലീസ് നടത്തുന്ന അന്വേഷണങ്ങൾക്ക് ഒരു തുമ്പും ഇക്കാലം വരെ ലഭിച്ചിട്ടില്ല.
1984ൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത.
സുകുമാരക്കുറുപ്പ് അപ്രതീക്ഷിതമായാണ് ഒരിക്കൽ പിടിയിൽനിന്ന് വഴുതിപോയതെന്നും കരുതുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥർ. വർഷം 2018; സൗദിയിൽ ഒരു മതകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. അയാളുടെ നമ്പർ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണിൽനിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് 70 ശതമാനത്തോളം ഉറപ്പായി. സൗദിയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിൽ 2018ൽ ഒരു മാധ്യമത്തിൽ ഈ വിവരങ്ങൾ വന്നു. അതോടെ ഫോൺ കോളുകൾ പൂർണമായി നിലച്ചു. ആ നമ്പരും ഉപേക്ഷിക്കപ്പെട്ടു. പിന്നീടൊരിക്കലും സഹായകരമായ വിവരങ്ങൾ പൊലീസിനു ലഭിച്ചില്ല.
കുറുപ്പ് എവിടെ?
കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയായായിരുന്നെന്ന് പൊലീസ് വിശ്വസിക്കുന്നു. കേരളത്തിൽ പലയിടത്തും സുകുമാരക്കുറുപ്പിനോടു സാദൃശ്യമുള്ളവരെ പൊലീസും നാട്ടുകാരും പലവട്ടം പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ഭൂട്ടാൻ, ആൻഡമാൻ, ഭോപ്പാൽ, ഗ്വാളിയോർ, ഡൽഹി എന്നിവിടങ്ങളിലെല്ലാം സംഘങ്ങൾ കുറുപ്പിനെ അന്വേഷിച്ചു. ഹിമാലയത്തിലെ സന്യാസിയെ ഒരിക്കൽ പൊലീസ് ചോദ്യം ചെയ്‌തു. ബിഹാറിൽ ആശുപത്രിയിൽ എത്തിയ ജോഷിയെന്ന വ്യക്‌തി കുറുപ്പാണെന്നു കരുതി പൊലീസ് അവിടെ എത്തി. ആൻഡമാനിലും ഗൾഫിലും പൊലീസ് പലവട്ടം പോയി. മുംബൈയിലെ തെരുവുകളിലും ഹരിദ്വാറിലെ സന്യാസിമാർക്കിടയിലും ആശുപത്രിയിൽ രോഗബാധിതനായി എത്തുന്ന അനാഥർക്കിടയിലും കുറുപ്പിനെ പൊലീസും മലയാളികളും തിരഞ്ഞു. കുറുപ്പിനും ഭാര്യയ്‌ക്കും വീട്ടിലേക്കും വരുന്ന കത്തുകൾ പതിവായി പൊലീസ് പൊട്ടിച്ചു വായിക്കുമായിരുന്നു. ഫോണും നിരീക്ഷിച്ചു. തെങ്ങു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥൻ എന്ന പേരിൽ പൊലീസിന്റെ ചാരൻ കുറുപ്പിന്റെ ഭാര്യ വീട്ടിൽ സ്‌ഥിരമായി എത്തിയിരുന്നു. ബന്ധുക്കളിൽനിന്നു വിവരം ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കുറുപ്പിന്റെ മകന്റെ വിവാഹം വർഷങ്ങൾക്ക് മുൻപ് തിരുവല്ലയിൽ നടന്നപ്പോൾ കുറുപ്പ് എത്തുമെന്നു കരുതി ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് ഒരാഴ്‌ച മുൻപേ തമ്പടിച്ചു. നിരാശയായിരുന്നു ഫലം.
സംസ്‌ഥാന ഫൊറൻസിക് ലബോറട്ടറിയുടെ ഡയറക്‌ടറായിരുന്ന ഡോ. മുരളീകൃഷ്‌ണയുടെ കുറിപ്പുകള്‍ വിശ്വസിക്കാമെങ്കിൽ സുകുമാരക്കുറുപ്പ് ഇപ്പോൾ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്: ‘സുകുമാരക്കുറുപ്പ് എവിടെയെന്ന് ഇന്നും ആർക്കുമറിയില്ല. ഉത്തർപ്രദേശിലെ ഒരു ആശുപത്രിയിലുണ്ടെന്ന് നഴ്‌സ് ഫോണിൽ വിളിച്ചു പറഞ്ഞതാണ് അയാളെക്കുറിച്ചുള്ള അവസാന വിവരം. പിന്നെ വന്നതെല്ലാം വെറും ഗോസിപ്പുകളാണ്. സൗദിയിലുണ്ടെന്നു വരെ പറഞ്ഞു. എൽടിടിഇയിൽ ചേർന്നതായി മറ്റു ചിലർ. ഒന്നുറപ്പാണ്. സുകുമാരക്കുറുപ്പ് ഇന്ന് ജീവനോടെ ഇരിക്കാൻ സാധ്യത കുറവാണ്.
രണ്ടു തവണ ഹൃദയസ്‌തംഭനം സംഭവിച്ച വ്യക്‌തിയാണ്. ഉത്തർപ്രദേശിലെ ആശുപത്രിയിലെ ചികിൽസാ രേഖകൾ പരിശോധിച്ചപ്പോൾ കുറുപ്പ് കടുത്ത രോഗിയാണെന്നു ബോധ്യപ്പെട്ടിരുന്നു. കുറുപ്പാണോ എന്നു തിരിച്ചറിയാൻ 25 ലേറെ മൃതദേഹങ്ങളാണ് ഞാൻ പരിശോധിച്ചത്. വിശ്രമമില്ലാതെ ഓടിച്ചാടി ഒളിച്ചു നടക്കാൻ അയാളുടെ ആരോഗ്യ സ്‌ഥിതി അനുവദിക്കില്ല. കുറുപ്പിന്റെ തലമുടിയുടെ സാംപിൾ ഇപ്പോഴും എന്റെ കയ്യിലുണ്ട്. മറ്റു പല തലമുടി സാംപിളുകളും പരിശോധിച്ചിരുന്നു’ 15 വർഷം മുൻപ് ഡോ.മുരളീകൃഷ്ണ എഴുതിയ കുറിപ്പിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 1989 മുതൽ ‘ലോങ് പെൻഡിങ്’ ആയി ക്രൈംബ്രാഞ്ചിന്റെ 16/89 ഫയൽ ഉറങ്ങുന്നു. സുകുമാരക്കുറുപ്പ് ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ 75 വയസ്സുണ്ടാകും.
കേസിന്റെ ചരിത്രം
സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഭാസ്കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നപ്പനെയും ഭാസ്കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. ഇന്നും പിടികിട്ടാപ്പുള്ളിയായി സുകുമാരക്കുറുപ്പ് തുടരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള പുലിയൂരിലെ വീട്ടിൽ കുടുംബസമേതം കഴിയുന്നു. പൊന്നപ്പൻ ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ അടുത്തകാലത്ത് വിദേശത്തുനിന്നു നാട്ടിലെത്തി. കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങൾ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാൻ സഹായിച്ചതെന്ന ആരോപണം ശക്തമാണ്. ആ മൂന്നു ദിവസത്തിനിടയിൽ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു. പൊലീസിന്റെ ജാഗ്രതയുടെയും നിരീക്ഷണത്തിന്റെയും കുറവ് 37 വർഷമായി സേനയുടെ സൽപ്പേരിനു കളങ്കം ചാർത്തി തുടരുന്നു.
ചാക്കോയുടെ കുടുംബം
ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ശാന്തമ്മ ആറു മാസം ഗർഭിണിയായിരുന്നു. വിവാഹവാർഷികത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊലപാതകം നടന്നത്. അച്ഛന്റെ മുഖം കാണാനാകാതെയാണ് മകൻ ജിതിൻ ജനിച്ചുവീണത്. അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ.പി.രാമചന്ദ്രൻ നായർ ഇടപെട്ട് ശാന്തമ്മയ്ക്ക് ആരോഗ്യ വകുപ്പിൽ ജോലി നൽകി. 2007 ഡിസംബറിൽ അവർ വിരമിച്ചു. മകൻ ജിതിൻ വിവാഹിതനായി.
ആലപ്പുഴയിലെ വീട്
സുകുമാരക്കുറുപ്പ് ഒളിവിൽ പോകുന്ന കാലത്ത് ആലപ്പുഴ മെഡിക്കൽ കോളജിനു സമീപം വണ്ടാനത്ത് വലിയ വീട് നിർമിച്ചു തുടങ്ങിയിരുന്നു. ഉടമ കൊലക്കേസിൽപ്പെട്ടതോടെ ആ ഭൂമി ആർക്കും വേണ്ടാതായി. ഇപ്പോൾ കാടു പിടിച്ച് സാമൂഹികവിരുദ്ധരുടെ താവളമായി പണിതീരാത്ത ആ വീട് കിടക്കുന്നു. കാർ കത്തിയ നിലയിൽ കണ്ടെത്തിയ മാവേലിക്കര തണ്ണിമുക്കത്തെ വയൽ ഇപ്പോഴും അതുപോലെയുണ്ട്. കുറുപ്പിന്റെ ഭാര്യവീടായ സ്‌മിതഭവനവും അതേപടിയുണ്ട്.
ചാക്കോയെ ഒടുവിൽ കണ്ടയാൾ
1984 ജനുവരി 21ന് ചാക്കോ കരുവാറ്റയിലെത്തിയത് ഫിലിം റപ്രസന്റേറ്റീവ് എന്ന നിലയിൽ ഹരി തിയറ്ററിലേക്കാണ്. വിജയമനോഹർ കമ്പനിയുടെ ‘ഒരു മുഖം പല മുഖം’ എന്ന സിനിമയാണ് ആ ദിവസങ്ങളിൽ അവിടെ ഓടിക്കൊണ്ടിരുന്നത്. ചാക്കോയാണ് ഫിലിം റപ്രസന്റേറ്റീവ്. നേരത്തേയുള്ള കരാർ അനുസരിച്ച് പുതിയ സിനിമയായ ‘ഊതിക്കാച്ചിയ പൊന്നി’ന്റെ ഷോ തുടങ്ങാൻ തീയറ്റർ ഉടമ കുട്ടപ്പൻനായർ തീരുമാനിച്ചു. അതിനു വേറെ റപ്രസന്റേറ്റീവാണ്. പുതിയ സിനിമയായതിനാൽ വരുമാനം കൂടും. എന്നാൽ ഒരാഴ്‌ച കൂടി തന്റെ സിനിമ നിലനിർത്താൻ ചാക്കോ ആവശ്യപ്പെട്ടു. കുട്ടപ്പൻനായർ സമ്മതിച്ചു. ഒരാഴ്‌ച കൂടി ബത്ത നേടാമെന്നും ദിവസവും വീട്ടിലെത്താമെന്നും കരുതിയാണു ചാക്കോ സമ്മർദം ചെലുത്തിയത്. കുട്ടപ്പന്‍ നായരുടെ മകൻ അഡ്വ.ശ്രീകുമാർ അന്നു തീയറ്ററിലുണ്ടായിരുന്നു. 1984 ജനുവരി 21നു രാത്രി സെക്കൻഡ് ഷോയുടെ ടിക്കറ്റ് ക്ലോസ് ചെയ്ത് കണക്ക് തിട്ടപ്പെടുത്തിയ ശേഷം ചാക്കോ ആലപ്പുഴയിലേക്കു പോകുമ്പോൾ ശ്രീകുമാറും അനുഗമിച്ചു.
‘പത്തുമണിയായിക്കാണണം. ജംക്‌ഷനടുത്തുള്ള ചായക്കടയിൽനിന്നു ഞങ്ങൾ കട്ടൻകാപ്പി കുടിച്ചു. ചായക്കടക്കാരനും ഞങ്ങളുമായി എന്തൊക്കെയോ സംസാരിച്ചു. ഞാൻ പോരുമ്പോൾ കടക്കാരനുമായി ചാക്കോ ലോഹ്യം പറയുകയായിരുന്നു. അധികം താമസിയാതെ ചാക്കോ സുകുമാരക്കുറുപ്പിന്റെ കാറിൽ കയറിക്കാണണം’ –ശ്രീകുമാർ ഓർക്കുന്നു. അതൊരു ശനിയാഴ്‌ചയായിരുന്നു. ഞായറാഴ്‌ച വിവാഹത്തിന്റെ ഒന്നാം വാർഷികമായതിനാൽ അർത്തുങ്കൽ പള്ളിയിൽ പോയതിനു ശേഷമേ തിയറ്ററിൽ എത്തുകയുള്ളൂവെന്നു ചാക്കോ പറഞ്ഞിരുന്നു.
ജോലി കഴിഞ്ഞു പോയ ചാക്കോയ്‌ക്ക് 20 രൂപ ബാറ്റ നൽകി. കൂടാതെ, സിനിമ നടത്തുമ്പോൾ ഉപയോഗിക്കേണ്ട കാർബൺ വാങ്ങുന്നതിനു 160 രൂപയും നൽകിയിരുന്നു. എന്നാൽ, ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും ചാക്കോ തിയറ്ററിലെത്തിയില്ല. അന്ന് ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥിയായിരുന്ന ശ്രീകുമാർ കുട്ടപ്പൻനായരുടെ നിർദേശാനുസരണം ചാക്കോയുടെ വീട്ടിലെത്തി. ഇതേസമയം ചാക്കോയെ അന്വേഷിച്ച് ചാക്കോയുടെ സഹോദരൻ കുട്ടപ്പൻനായരുടെ വീട്ടിലുമെത്തി. ചാക്കോയുടെ തിരോധാനം ബോധ്യമായതിനാൽ പൊലീസിൽ പരാതി നൽകി.
‘കുറുപ്പി’ന്റെ കഥ
ദുൽഖർ നായകനായ ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് കൊലപാതകം നടന്ന് 37 വർഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥ’യാണ് സിനിമയെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 12നാണ് ചിത്രത്തിന്റെ റീലീസ്. മുൻപും സുകുമാരക്കുറുപ്പിന്റെ കഥ സിനിമയായിട്ടുണ്ട്. കൊലപാതകം നടന്ന 1984ൽ തന്നെ ബേബി സംവിധാനം ചെയ്ത ‘എൻഎച്ച് 47’ എന്ന സിനിമയിൽ സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന സുധാകരൻ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി.രവിയാണ്. പിൽക്കാലത്ത്, ചാക്കോയുടെ കൊലപാതകത്തിലെ ചില അംശങ്ങൾ വികസിപ്പിച്ച് അടൂർ ഗോപാലകൃഷ്ണൻ ‘പിന്നെയും’ എന്ന ചിത്രമൊരുക്കി.
‘എന്റെ സിനിമയ്ക്കു സുകുമാരക്കുറുപ്പിന്റെ കഥയുമായി ബന്ധമില്ല. ആ സംഭവത്തിൽനിന്നു ഞാനൊരു സിനിമയെടുത്തുവെന്നേയുള്ളൂ. ഒരാൾ സ്വയം മരിച്ചുവെന്നു കൃത്രിമമായി വരുത്തിത്തീർക്കുന്നതും അത് അയാളെ എങ്ങനെ ബാധിക്കുന്നുവെന്നതുമാണ് ‘പിന്നെയും’ എന്ന സിനിമയിലുള്ളത്. സുകുരമാരക്കുറുപ്പ് നമ്മൾ അറിഞ്ഞിടത്തോളം ഒരു വില്ലനാണ്. എന്റെ സിനിമയിലെ കഥാപാത്രം സാധുവാണ്. അയാൾ അപകർഷതാ ബോധമുള്ളയാളാണ്. തൊഴിലില്ലാതെ നടന്നപ്പോഴുണ്ടായ അപമാനം സഹിക്കാതെയാണ് പെട്ടെന്നു പണക്കാരനാകാൻ അയാൾ ശ്രമിച്ചത്. മധ്യവർഗക്കാരന്റെ അത്യാർത്തിയെപ്പറ്റിയാണ് ആ സിനിമയിലൂടെ പറഞ്ഞത്. സുകുമാരക്കുറുപ്പിന്റെ കഥയേ അല്ല അത്…’– അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നു.
10 വർഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ലെങ്കിൽ കേസ് ക്ലോസ് ചെയ്യുകയാണ് പതിവ്. അതനുസരിച്ച് കുറുപ്പിന്റെ കേസും പൊലീസ് ക്ലോസ് ചെയ്തു. എന്നാൽ, എപ്പോൾ വേണമെങ്കിലും അത് റീ ഓപ്പൺ ചെയ്യാൻ കഴിയും. സുകുമാരക്കുറുപ്പിന് ഒരു ജാമ്യമില്ലാ വാറണ്ട് പെൻഡിങ് ഉണ്ട്. എന്നു കിട്ടിയാലും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും. നേരത്തേതന്നെ കോടതിയിൽ ചാർജ് കൊടുത്തിട്ടുണ്ട്. ‘സാങ്കേതികമായി കേസ് ക്ലോസ് ചെയ്തിട്ടില്ല, എന്നാൽ അന്വേഷണ ലിസ്റ്റിലുമില്ല’– ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരുവനന്തപുരം: കേരളമാകെ ബാധകമായ ഏകീകൃത ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ നിയമത്തിന് നിയമപരിഷ്കരണ കമ്മിഷൻ കരട് തയ്യാറാക്കി. സർക്കാർ ആവശ്യപ്പെട്ടപ്രകാരം ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതിയാണ് ‘കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്‌ട്രേഷൻ ബില്ലി’ന്റെ കരട് സമർപ്പിച്ചത്. ക്രിസ്ത്യൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ ഏകീകൃത നിയമമില്ലാത്തും രജിസ്‌ട്രേഷന് പ്രത്യേക സംവിധാനമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.1095-ലെ ക്രിസ്ത്യൻ സിവിൽ വിവാഹനിയമം പഴയ കൊച്ചി സംസ്ഥാനത്തും 1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം മലബാർ പ്രദേശത്തും മാത്രം ബാധകമായവയാണ്. പഴയ തിരുവിതാംകൂർ മേഖലയ്ക്ക് നിയമം നിലവിലില്ല. അതേസമയം, 1955-ലെ ഹിന്ദു വിവാഹനിയമം അനുസരിച്ച് ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റിയുണ്ട്. 1954-ലെ സ്പെഷ്യൽ വിവാഹനിയമം അനുസരിച്ചും രജിസ്‌ട്രേഷൻ അതോറിറ്റിയുണ്ട്.
നിയമപരമായ ഒരു അതോറിറ്റി നൽകുന്ന സാധുവായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തത് വിദേശങ്ങളിൽ കുടിയേറുകയും തൊഴിൽതേടുകയും ചെയ്യുമ്പോൾ തടസ്സമാകുന്നു. ക്രിസ്ത്യൻ വിവാഹങ്ങൾ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത് 2008-ലെ വിവാഹ രജിസ്‌ട്രേഷനുള്ള പൊതു ചട്ടങ്ങൾ അനുസരിച്ചാണ്. ഇതിന് നിയമത്തിന്റെ അടിസ്ഥാനമില്ല. സർക്കാരിന്റെ നയപരമായ തീരുമാനം അനുസരിച്ചുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സർട്ടിഫിക്കറ്റ് പല വിദേശരാജ്യങ്ങളും നിരസിക്കുന്നുണ്ട്. കരട് ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതത് പ്രദേശത്തെ വിവാഹ ഓഫീസർക്ക് സത്യപ്രസ്താവനകൾ ഉൾപ്പെടെ നോട്ടീസ് നൽകണം. വിവാഹ ഓഫീസർ ക്രിസ്ത്യൻ സഭകൾ നിശ്ചയിക്കുന്നവരായിരിക്കും. അതായത്, വികാരിമാരുടെ കാർമികത്വത്തിലായിരിക്കും വിവാഹം. നോട്ടീസ് വിവാഹ ഓഫീസർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. എതിർപ്പുള്ളവർ ഏഴുദിവസത്തിനകം അറിയിക്കണം. പരാതികൾ ഉയർന്നാൽ ഏഴുദിവസത്തിനകം അന്വേഷിക്കണം. മതിയായ കാരണമുണ്ടെങ്കിൽ കൂടുതൽ സമയമെടുക്കാം.
പരാതി ശരിയെങ്കിൽ വിവാഹം നടത്തിക്കൊടുക്കരുത്. ഇക്കാര്യത്തിൽ വിവാഹ ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും. ഇരുകൂട്ടരും ആവശ്യപ്പെടുന്ന വിധം സൗകര്യപ്രദമായ സ്ഥലത്തും സമയത്തും വിവാഹ ഓഫീസർ വിവാഹം നടത്തിക്കൊടുക്കണം. മറ്റൊരു വിവാഹ ഓഫീസറുടെ കീഴിലാണ് വിവാഹത്തിന് സൗകര്യമെങ്കിൽ അപേക്ഷ അങ്ങോട്ടുമാറ്റാം. ഈ നിയമപ്രകാരം നടത്തുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായി രജിസ്റ്റർ ചെയ്തിരിക്കണം. തദ്ദേശഭരണ സെക്രട്ടറിയാണ് വിവാഹ രജിസ്ട്രാർ. തദ്ദേശഭരണ സെക്രട്ടറി ക്രിസ്ത്യൻ വിവാഹങ്ങൾക്കു മാത്രമായി പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കും. രജിസ്‌ട്രേഷന്, വിവാഹ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനകം രജിസ്ട്രാർക്ക് അപേക്ഷിക്കണം.
വിവാഹ രജിസ്റ്ററിൽ വധുവും വരനും രണ്ടു സാക്ഷികളും ഒപ്പിടണം. അപേക്ഷിക്കാൻ വൈകിയാൽ മതിയായ കാരണം കാണിക്കണം. അധികാരപ്പെടുത്താത്തവർ ഈ നിയമപ്രക്രാരമുള്ള വിവാഹം നടത്തിക്കൊടുക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയാൽ മൂന്നുവർഷംവരെ തടവും പതിനായിരം രൂപയുമാണ് ശിക്ഷയായി നിർദേശിച്ചിട്ടുള്ളത്.
കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽനിന്നു നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം ആണെന്ന ആരോപണവുമായി കെ.ബാബു എംഎൽഎ. ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ പോയതെന്നും ബാബു പറഞ്ഞു. റോഡ് ഉപരോധിച്ചതിനെതിരെ രംഗത്തെത്തിയ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തകർത്ത കേസിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളിൽ ഒരാളെ അറസ്റ്റു ചെയ്തെങ്കിലും ബാക്കിയുള്ളവരുടെ അറസ്റ്റ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജോജുവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചത്. നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുതീർപ്പു ശ്രമം. എന്നാൽ തന്റെ കാർ നന്നാക്കി നൽകുകയും അവഹേളിച്ച കോൺഗ്രസ് പരസ്യമായി മാപ്പു പറയുകയും വേണമെന്നു ജോജു ആവശ്യപ്പെട്ടു.
ഇതോടെയാണ് ഒത്തുതീർപ്പു നീക്കത്തിൽനിന്നു കോൺഗ്രസ് പിന്മാറിയത്. അറസ്റ്റിലായ പ്രതിയുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ ജോജു ശ്രമിക്കുകയും ചെയ്തു. ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം നടത്തുകയായിരുന്നെന്നു കെ.ബാബു പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്നു പൊലീസ് പറയണം.
ഫാൻസി നമ്പർ പ്ലേറ്റ് കാറിൽ ഘടിപ്പിച്ചതിന് മോട്ടർ വാഹന വകുപ്പ് കേസ് എടുത്തിട്ടുണ്ട്. ജോജു മാന്യത ചമയരുത്. സിനിമാ ഷൂട്ടിങ്ങുകൾ പലതും ഗതാഗതം തടസ്സപ്പെടുത്തി ചെയ്യാറുണ്ട്. നിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം നടത്തില്ലെന്നു കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥയെന്നും ബാബു ചോദിച്ചു.
സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജം. സ്‌കൂളില്‍ പോകാനുള്ള മടികാരണം പെണ്‍കുട്ടി കെട്ടിച്ചമച്ചതാണെന്നാണ് സൂചന. ലോക്ക്ഡൗണ്‍ കാലത്ത് നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയ്മുകള്‍ക്ക് അടിമയായിരുന്നു. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നും കുട്ടി വീട്ടില്‍ പറഞ്ഞു.
എന്നാല്‍, മൊബൈല്‍ തിരികെ വാങ്ങി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും. സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍നിന്നു പോകുമെന്ന ചിന്ത കുട്ടിയെ മാനസികാഘാതത്തിലേക്ക് നയിച്ചതാണ് വ്യാജ പീഡിനകഥ ചമയ്ക്കാന്‍ പ്രേരിപ്പിച്ചത്.
സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സിസി ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തുടക്കം മുതലുള്ള പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം പോലീസ് ശ്രദ്ധിച്ചിരുന്നു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചു.
വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പാലക്കാട് നിന്നും വീണ്ടും രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. എഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളും ഇരട്ട സഹോദരിമാരുമായ ശ്രേയ, ശ്രേജ എന്നിവരെയാണ് കാണാതായത്. കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയുടെ തിരോധാനത്തിന് രണ്ടുമാസം പിന്നിടവെയാണ് 14 വയസ്സുള്ള ഇരട്ട സഹോദരിമാരെ കാണാതാകുന്നത്.
കഴിഞ്ഞ ബുധനാഴ്ച ( നവംബര് 3) മുതലാണ് ഇരുവരെയും കാണാതാകുന്നത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്‌സല്‍ മുഹമ്മദ് എന്നിവരെയും കാണാതായിട്ടുണ്ട്. ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇവര്‍ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. അതേസമയം, തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു.
എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര് സ്വകാര്യമായി മൊബൈല്‍ഫോണ് കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.