ഇടതുമുന്നണിയിൽ നിന്നും പുറത്തുവന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമൊത്ത് പൊതുപരിപാടിയില്‍ പങ്കെടുത്തു. തലസ്ഥാനത്തെ മുസ്ലിം ലീഗ് നേതാവായിരുന്ന അവുക്കാദര്‍ക്കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിക്കൊണ്ടാണ് ചെറിയാന്‍ ഫിലിപ്പ് സംസാരിച്ചത്.
’20 വര്‍ഷത്തിനു ശേഷം ഞങ്ങള്‍ സമാന ചിന്താഗതിക്കാരായി ഒരു വേദിയില്‍ എത്തുകയാണ്. രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല. 2001-ല്‍ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാന്‍ ഫിലിപ്പിനുണ്ടായി. അതോടെ തനിക്കും ചെറിയാനുമായുള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. എനിക്ക് ചെറിയാനോട് ദേഷ്യമില്ല. എന്റെ ഭാഗത്ത് നിന്നും എന്തോ ഒരു തെറ്റുണ്ടായെന്ന തോന്നലാണ് വന്നത്. ചെറിയാന് ജയിച്ചു വരാന്‍ പറ്റിയ ഒരു സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല. അത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. രാഷ്ട്രീയ രംഗത്തെ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആ സംഭവത്തെ കണ്ടത്. വ്യത്യസ്ത ആശയങ്ങള്‍ വെച്ച് മത്സരിക്കുമ്പോൾ ജനാധിപത്യ വിരുദ്ധമായി പോകാന്‍ പാടില്ല. അന്നത്തെ മത്സരം നല്ല മത്സരമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് വാചാലനായി. ‘ഉമ്മൻചാണ്ടിയുടെ എളിമകൊണ്ടാണ് തെറ്റുകാരനായിട്ടും തന്നെ ന്യായീകരിക്കാൻ ശ്രമിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കേരളത്തിലെ എല്ലാ മുഖ്യമന്ത്രിമാരുമായും എനിക്ക് അടുപ്പമുണ്ട് എന്നാൽ അവരിൽ ഉമ്മൻ ചാണ്ടി അത്ഭുത മനുഷ്യനാണെന്ന് തോന്നാറുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത് തന്നെ. ഒച്ചപ്പാടും ബഹളവുമില്ലാതെ അദ്ദേഹത്തിന് ഉറങ്ങാൻ പോലും പറ്റില്ല. എഴുപതുകളില്‍ എംഎല്‍എ ഹോസ്റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയിലായിരുന്നു എന്റെ താമസം. പീഡനങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും സമയത്ത് തന്നെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണ്. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോള്‍ എടുത്തുചാട്ടക്കാരന്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. ഉമ്മന്‍ ചാണ്ടി തന്റെ രക്ഷകര്‍ത്താവാണ് ആ രക്ഷാകർതൃത്വം ഇനി അങ്ങോട്ടും തന്നോടൊപ്പമുണ്ടാകണമെന്ന്’ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായിട്ടുള്ള ചില വർത്തമാനങ്ങളാണെന്ന് അധിക്ഷേപിച്ച് കെ. മുരളീധരൻ എംപി. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിർത്തതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും.
ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് തിരുവനന്തപുരം. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി ‘കനകസിംഹാസനത്തിൽ…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിലായിരുന്നു മുരളീധരന്റെ വാക്കുകൾ.
ആറ്റുകാൽ പൊങ്കാലയെ പോലും നോൺവെജ് പൊങ്കാല ആക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന പദവി കൂടി തിരുവനന്തപുരം മേയർക്ക് സ്വന്തമാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആ സമയത്ത് 5,70,800 രൂപയുടെ പൊറോട്ടയും ചിക്കനുമാണ് ഭരണാധികാരികൾ തിന്നത്. എന്ത് തീറ്റിയാണിതെന്നും മുരളീധരൻ ചോദിക്കുന്നു.
മുഴുക്കള്ളൻ എങ്ങനെ കാൽക്കള്ളനെ കുറ്റം പറയും എന്ന അവസ്ഥയിലാണ് തിരുവനന്തപുരം മേയറെ കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ പരിഹസിച്ചു. അവിടെ നടക്കുന്നതിന്റെ മൂന്നിൽ ഒന്നേ ഇവിടെ നടക്കുന്നുള്ളൂ. ഇപ്പോൾ സിൽവർ ലൈനിൽ നിന്നും കോടികൾ മുക്കാനാണ് പിണറായിയുടെ ശ്രമം. സിപിഎം ജില്ലാ കമ്മിറ്റി ആണെങ്കിൽ പണം കക്കൽ, ജനിക്കുന്ന കുഞ്ഞിനെ വിൽക്കൽ അങ്ങനെയുള്ള കാര്യങ്ങളാണ് ഇപ്പോൾ നടത്തുന്നത് എന്നും മുരളീധരൻ പറഞ്ഞു.
മലയാളി വിദ്യാര്‍ത്ഥിയെ ബഹ്‌റൈനിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. 17വയസായിരുന്നു. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അദ്‌ലിയയിലെ വീട്ടില്‍ നിന്ന് നടക്കാനായി സുകൃത് പുറത്തേക്ക് പോയത്. കൈയില്‍ വാട്ടര്‍ ബോട്ടിലുമായി സുകൃത് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവിടെ നിന്നും കാണാതായെ സുകൃതിനെ പിന്നീട് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉയരത്തില്‍ നിന്ന് താഴേക്ക് വീണതിന്റെ ഭാഗമായി തലയ്ക്ക് ക്ഷതമേല്‍ക്കുകയും ഇത് കാരണമായുണ്ടായ ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായത്. അതേസമയം, സുകൃതിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ പിയൂഷ് ശ്രീവാസ്തവയ്ക്ക് അപേക്ഷ നല്‍കി. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബഹ്‌റൈന്‍ അധികൃതര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അംബാസഡര്‍ പ്രതികരിച്ചു.
വിവിധ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച നാല് വിദ്യാർഥികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മൂന്നുപേർ പിടിയിലായിരുന്നു.
മലപ്പുറം സ്വദേശി രഹ്നാബീഗം, പാലക്കാട് സ്വദേശികളായ ഷഹീൻ, മുഹമ്മദ് ഹാഷിർ, അങ്കമാലി സ്വദേശി ബിനോ ജോയ് എന്നിവരാണ് പിടിയിലായത്. സ്റ്റുഡൻറ് വിസയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. എം.ബി.എ, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ വിവിധ കോഴ്സുകൾക്ക് പഠിക്കാൻ ലണ്ടനിലെ സർവകലാശാലയിൽ പലരും ലക്ഷക്കണക്കിന് രൂപ അടച്ചവരാണ്.
ബിരുദ കോഴ്സിന് നിശ്ചിത മാർക്കില്ലാത്തതുകൊണ്ടാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. പരസ്പരം പരിചയമുള്ളവരല്ല. ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകിയത് വ്യത്യസ്ത ആളുകളാണ്. ലണ്ടനിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് വരുമാനവും സാധ്യമാകുമെന്ന് കരുതിയാണ് ഇവർ ഇത്തരത്തിൽ കടക്കാൻ ശ്രമിച്ചത്.
എമിഗ്രേഷൻ വിഭാഗമാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇവരെ ജാമ്യത്തിൽ വിട്ടു.
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന തിങ്കളാഴ്ച അറിയാം. കേസിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്. ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കുതന്നെ ആയിരിക്കും.
നിർബന്ധപൂർവം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂർക്കട പോലീസിൽ നൽകിയ പരാതിയിൽ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ മുൻകൂർ ജാമ്യഹർജി നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് 28-ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ജയചന്ദ്രൻ ജാമ്യഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിയിലെ വാദം. ജാമ്യഹർജിയിൽ പേരൂർക്കട പോലീസിനോട് കോടതി റിപ്പോർട്ട് തേടി.
വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനിൽനിന്ന് വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടർ ടി.വി. അനുപമ വിവരങ്ങൾ തേടിയത്. പൂജപ്പുരയിലെ ഓഫീസിൽ നേരിട്ടെത്തി ഷിജുഖാൻ വിവരങ്ങൾ നൽകി. ദത്ത് നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മാതാപിതാക്കൾ അവകാശവുമായി വന്നശേഷവും ദത്ത് നടപടികൾ തുടർന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിലെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.
അനുപമയുടേതാണെന്ന് അവകാശപ്പെടുന്ന കുഞ്ഞ് ആന്ധ്രാപ്രദേശില്‍ സുഖമായിരിക്കുന്നു. തലസ്ഥാനമായ അമരാവതിക്കു സമീപത്തെ ജില്ലയിലാണ് കുട്ടിയുള്ളത്. മക്കളില്ലാത്ത അധ്യാപക ദമ്പതിമാര്‍ ആണ് കുഞ്ഞിന് ദത്തെടുത്തത് .
കുഞ്ഞിനെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് അനുപമ കേരളത്തില്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഇവര്‍ അറിഞ്ഞിട്ടുണ്ട്. ”ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങള്‍ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്”- ദമ്പതിമാര്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. ”കേരളത്തില്‍ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു”- അധ്യാപകന്‍ പറഞ്ഞു. നിയമനടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചെന്നും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാര്‍ പറഞ്ഞു.
കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി. ഇന്ന് വിമാനത്തില്‍ നടന്ന സംഭവം ആര്‍ജെ സൂരജാണ് വെളിപ്പെടുത്തിയത്. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. അദ്ദേഹം എംപിയെ ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ആര്‍ജെ സൂരജ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആര്‍ജെ സൂരജ് പറഞ്ഞത്: നേരില്‍ കണ്ട കാര്യം സത്യസന്ധമായി പറയാന്‍ മടിക്കേണ്ടതില്ലല്ലോ.. ഒക്ടോബര്‍ 24 ന് വൈകിട്ട് കൊച്ചി കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ 20 A സീറ്റ് യാത്രക്കാരനായിരുന്നു ഞാന്‍..വിമാനത്തിലേക്ക് ഏറ്റവും അവസാനമായി MP ശ്രീ സുധാകരന്‍ കടന്നു വന്നു.. അദ്ദേഹത്തിനൊപ്പം കറുപ്പു ഷര്‍ട്ടും വെള്ള ഷര്‍ട്ടുമിട്ട രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.. വിമാനത്തില്‍ 19 FD & 18 FD സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.. ബാക്കില്‍ നിന്ന് വരുമ്പോള്‍ തന്നെ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. അദ്ദേഹം MP ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ് പറഞ്ഞു ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ല..
അദ്ദേഹം അല്‍പം രോഷത്തോടെ ചോദിച്ചു നിങ്ങള്‍ എപ്പോഴും ഇതൊക്കെ നോക്കിയാണോ പോകാറുള്ളത്.. ഞാന്‍ ഈ വിമാനത്തില്‍ ഒരു സ്ഥിരം യാത്രക്കാരനാണ്..
എയര്‍ഹോസ്റ്റസ് മറുപടി നല്‍കി, സ്ഥിരം യാത്രക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയുമല്ലോ സാര്‍..
തുടര്‍ന്ന് അദ്ദേഹം അസ്വസ്ഥതയോടെ ഒഴിഞ്ഞു കിടന്ന 18 D സീറ്റില്‍ ഇരുന്നു.. ഏറ്റവും ബാക്കിലെ സീറ്റായിരുന്നു എന്റേത് അവിടെയായിരുന്നു ഈ സംഭവങ്ങള്‍ നടക്കുന്നത്..ഇതിനിടയില്‍ എന്റെ സീറ്റിനടുത്തിരുന്ന ഒരാള്‍ എയര്‍ ഹോസ്റ്റസിനോടും, ഫ്‌ലൈറ്റ് ഡോറിനടുത്ത് ഒരു കണ്‍ഫ്യൂഷന്‍ കണ്ട് പുറത്തുനിന്ന് കയറി വന്ന മലയാളിയായ ഗ്രൗണ്ട് സ്റ്റാഫിനോടുമായി പറഞ്ഞു അദ്ദേഹം MP ആണെന്ന്..
അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു ഫ്‌ലൈറ്റില്‍ MP ആയാലും സെയിം തന്നെ എന്ന്..ഇതു കേട്ടുകൊണ്ട് കടന്നു വന്ന MP ക്കൊപ്പ വെള്ള ഷര്‍ട്ടുകാരന്‍ ഫുള്‍ ബഹളം തുടങ്ങി..’നീ നിന്റെ പേരു പറയെടാ..’ എന്നൊക്കെ പറഞ്ഞ് ഫുള്‍ ഒച്ചപ്പാട്.. എയര്‍ ഹോസ്റ്റസ് ആകെ ടെന്‍ഷനായപോലെ.. ഫ്‌ലൈറ്റിലെ മറ്റൊരു യാത്രക്കാരും ഇങ്ങനൊരു സംഭവമേ അറിയുന്നില്ലാത്ത പോലെ..!
ആദ്യമായി ഇങ്ങനൊരു സീന്‍ കാണുന്ന ഞാന്‍ ഇതിനിടയില്‍ 18 D യില്‍ ഇരിക്കുന്ന MP യോട് സൗഹാര്‍ദ്ദപൂര്‍വ്വം പറഞ്ഞു.. സാര്‍ ഫ്‌ലൈറ്റില്‍ ഇതുപോലെ ഒരു സീന്‍ ഉണ്ടാക്കിയാല്‍ അതിന്റെ നാണക്കേട് താങ്കള്‍ക്ക് തന്നെയാണ്.. എല്ലാവരും ഒരുപോലെയുള്ള യാത്രക്കാരല്ലേ ഇവിടെ.. ബാക്കില്‍ താങ്കളുടെ പേരിലാണ് ബഹളം നടക്കുന്നത് എന്ന്.. ഉടന്‍ കാര്യം മനസിലാക്കിയ MP എഴുന്നേറ്റ് ബാക്കില്‍ ചെന്ന് ആ കയറു പൊട്ടിച്ചു നിന്ന ചേട്ടനോട് ‘മതി.. വിട്ടേക്ക് ‘ എന്ന് പറഞ്ഞു.. എന്നിട്ടും അയാള്‍ ചൂടാകുന്നുണ്ടായിരുന്നു..!! ഇടയില്‍ ആ ചെറുപ്പക്കാരന്‍ എയര്‍ ഹോസ്റ്റസിനോട് പറയുന്നത് കേട്ടു.. താന്‍ MP യോട് ക്ഷമ പറയണം എന്നാണ് വെള്ളഷര്‍ട്ടുകാരന്‍ ആവശ്യപ്പെടുന്നതെന്ന്..! ഗ്രൗണ്ട് സ്റ്റാഫായതിനാല്‍ ആ ചെറുപ്പക്കാരന്‍ ഉടന്‍ തന്നെ കൊച്ചിയില്‍ ഇറങ്ങി..!
വെള്ള ഷര്‍ട്ടുകാരന്‍ എയര്‍ ഹോസ്റ്റസിനോട് പറഞ്ഞു അവന്റെ ഡീറ്റെയില്‍സ് പറഞ്ഞു തരാതെ കണ്ണൂരിലെത്തിയാല്‍ താന്‍ ഈ ഫ്‌ലൈറ്റില്‍ നിന്ന് ഇറങ്ങില്ല എന്ന്..! (ഈ ഫ്‌ലൈറ്റ് പറക്കുമ്പോഴാണ് ഞാന്‍ ഈ ഭാഗം വരെ എഴുതുന്നത്.. അയാള്‍ കണ്ണൂരില്‍ ഇറങ്ങുമോ ഇല്ലയോ എന്ന് ലാസ്റ്റ് കണ്ടിട്ട് പറയാം..)
അത്ഭുതമെന്തെന്നാല്‍ എല്ലാ സീറ്റിലും നിറഞ്ഞിരിക്കുന്ന ഒരു മനുഷ്യന്‍ പോലും ഈ സംഭവമൊന്നും കേട്ടതോ കണ്ടതോ ആയ ഭാവം പോലും നടിക്കുന്നില്ല.. ഞാന്‍ നാട്ടില്‍ അധികം ഇല്ലാത്തതു കൊണ്ടും വല്ലപ്പോഴും മാത്രം ഡൊമസ്റ്റിക് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നതുകൊണ്ടും ഇവിടെ ഇതൊക്കെ സ്ഥിരം ഇങ്ങനെയാണോ എന്നെനിക്കറിയില്ല.. ഒരുപക്ഷേ അതാവാം ആരും ഒരക്ഷരം മിണ്ടാത്തത്..!
ഒടുവില്‍ ഞാന്‍ തന്നെ അയാളോട് പറഞ്ഞു.. ‘സഹോദരാ ഇത്രേം യാത്രക്കാരുടെ മുന്നില്‍ ഇങ്ങനെ ഷോ കാണിച്ച് നിങ്ങള്‍ എന്തിനാണ് MP യുടെ വില കളയുന്നത്..? അയാള്‍ ചെയ്തതില്‍ എന്താണ് തെറ്റ്..? അയാള്‍ അയാളുടെ ജോലിയല്ലേ ചെയ്തത്..?’
അതു കേട്ടപ്പൊ എന്നെ രൂക്ഷമായി നോക്കി അയാള്‍ മുന്നിലേക്ക് പോയി..കൂടെ MP യും മുന്നിലേക്ക് പോയി ഒരു സീറ്റില്‍ ഇരുന്നു..
ഇതൊക്കെ കണ്ടപ്പൊ എനിക്ക് പറയാനുള്ളത് ഇത്രേയുള്ളൂ.. ജനങ്ങളെക്കാള്‍ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധികള്‍.. അത് കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ബി ജെ പി എന്നൊന്നുമില്ല.. ജനങ്ങള്‍ക്കുള്ള പ്രിവിലേജിനപ്പുറം അവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ പോലും അതേ ജനങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നിടത്ത് തനിക്ക് മാത്രം പ്രിവിലേജ് വേണമെന്ന് വാശി പിടിക്കുന്നത് മോശം..
അടുത്തകാര്യം, അദ്ദേഹം ചെയ്തത് ശെരിയല്ലെന്ന് വ്യക്തമായി മനസിലായിട്ടും അദ്ദേഹം ആ വിഷയം ഒഴിവാക്കി സീറ്റില്‍ ചെന്ന് ഇരുന്നിട്ടും തന്റെ ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താന്‍ കൂടെയുള്ള വെള്ള ഷര്‍ട്ടുകാരനും കറുപ്പു ഷര്‍ട്ടുകാരനും കാണിച്ച പെരുമാറ്റം വറും തെമ്മാടിത്തരം..
അവര്‍ മനസിലാക്കേണ്ടതെന്തെന്നാല്‍ അവര്‍ MP യുടെ കൂടെ നടക്കുനവരും പാര്‍ട്ടിക്കാരുമൊക്കെയായിരിക്കും പക്ഷേ നിങ്ങളും ഞങ്ങളെ പോലെ സാധാരണ പൊതുജനം മാത്രമാണ്.. MP ജനപക്ഷത്ത് നിന്ന് എളിമകാണിക്കേണ്ടതിലും പത്തിരട്ടി എളിമ അദ്ദേഹത്തിന്റെ കൂടെ ഉള്ളവര്‍ കാണിക്കണം.. അല്ലെങ്കില്‍ അത് നിങ്ങളെ കൊണ്ടു നടക്കുന്നവര്‍ക്ക് തന്നെ നാണക്കേടാകുന്ന കാര്യമാകും..!
ഒരു കാര്യം കൂടി.. അത് ആ ഫ്‌ലൈറ്റിലുള്ള മറ്റു പൊതു ജനങ്ങളോടാണ്.. ശെരിയല്ലാത്ത കാര്യം മുന്നില്‍ കണ്ടാല്‍ നേരില്‍ പ്രതികരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കെവിടെ നിന്ന് നഷ്ടപ്പെട്ടു..?
ഫേസ്ബുക്കില്‍ കമന്റ് ബോക്‌സില്‍ ഘോരഘോരം എഴുതുന്നവരും വാഗ്വാദം നടത്തുന്നവരും ഈ വിമാനത്തിലുണ്ടാകാം.. ഒരാളു പോലും ഇങ്ങനൊരു സംഭവം മൈന്റ് ചെയ്തില്ല..! നാട്ടില്‍ വന്ന മാറ്റത്തിലും സ്വഭാവത്തിലും അതിശയം തോന്നുന്നു..!
ഒന്നുകൂടി പറയട്ടേ ഈ എഴുത്ത് രാഷ്ട്രീയപരമല്ല.. എനിക്കൊരു രാഷ്ട്രീയം ഉണ്ടെങ്കിലും ഞാന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമല്ല.. എന്റെ കണ്മുന്നില്‍ കണ്ടത് കുറിച്ചു അത്രേയുള്ളൂ.. ജനങ്ങള്‍ക്കുള്ള അതേ അവകാശങ്ങളാണ് ജനപ്രതിനിധികള്‍ക്കും അവരുടെ കൂടെ ഉള്ളവര്‍ക്കും വേണ്ടതെന്ന് മാത്രം.. ഏത് രാഷ്ട്രീയത്തിലുള്ളവരായാലും അവര്‍ ചുരുങ്ങിയത് പൊതു ഇടങ്ങളിലെങ്കിലും പെരുമാറേണ്ട നല്ല രീതി ഓര്‍മ്മിപ്പിച്ചെന്ന് മാത്രം..
NB: ഒടുവില്‍ 13 DF സീറ്റിലെ മറ്റൊരു യാത്രക്കാരനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി MP യെ ഒറ്റക്കിരുത്തി എയര്‍ ഹോസ്റ്റസ് പ്രശ്‌നം പരിഹരിച്ചു.. ഒടുവില്‍ ഈ വിഷയത്തില്‍ ഇടപെട്ടതുകൊണ്ടാവണം അവള്‍ എന്നോട് വന്ന് ചോദിച്ചു..
‘Sir are you ok sir..?’
ഞാന്‍ പറഞ്ഞു ‘I don’t have any issue dear.. Its my first time I am facing such a situation in flight, Thats why interrupted..! ‘
അതായത് ഞാന്‍ പറഞ്ഞു.. ‘ഡിയര്‍ എനിക്കൊരു പ്രശ്‌നവുമില്ല.. ഞാന്‍ വിമാനത്തില്‍ ആദ്യമായാണ് ഇങ്ങനൊരു സാഹചര്യം കണ്മുന്നില്‍ കാണുന്നത്.. അതുകൊണ്ടാണ് ഇടപെട്ടത്..! ‘
അതു കേട്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടായി..! അതായത്..
‘ഞങ്ങള്‍ക്ക് ഇത് ശീലമാണ് സര്‍..!’
വാലറ്റം : ഇത് കണ്ണൂരില്‍ എത്തിയ ശേഷമുള്ള കഥ, ആ ഫ്‌ലൈറ്റ് ഇറങ്ങിയ ശേഷം കൈയില്‍ ഗോള്‍ഡന്‍ ചങ്ങലയിട്ട വെളുത്ത ഷര്‍ട്ടുകാരന്‍ പുറത്തിറങ്ങുമ്പോള്‍ എയര്‍ഹോസ്റ്റസിനോട് നേരത്തെ പറഞ്ഞ ഗൗണ്ട് സ്റ്റാഫിന്റെ ഡീറ്റെയില്‍സ് ചോദിച്ചു.. അവര്‍ അറിയില്ലെന്ന് പറഞ്ഞു.. പിന്നീട് എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുമ്പൊ കണ്ട കാഴ്ച MP എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥരോടും ഇന്‍ഡിഗോ ഉദ്യോഗസ്ഥനോടും സംസാരിക്കുന്നു.. ശേഷം ബോഡിംഗ് പാസ് കാണിച്ച് ഹെല്‍ത്ത് ക്ലിയറന്‍സ് സ്ലിപ്പ് വാങ്ങേണ്ട ക്യൂവില്‍ എല്ലാരും നില്‍ക്കുമ്പോള്‍ ക്യൂ ശ്രദ്ധിക്കാതെ അധികൃതര്‍ക്കൊപ്പം മൂന്നു പേരും പുറത്തേക്ക്.. അത് സാരമില്ല ആ പ്രിവിലേജ് നമ്മുടെ ജനപ്രതിനിധിക്ക് നമുക്ക് നല്‍കാം.. പക്ഷേ പിന്നീട് എയര്‍പ്പോര്‍ട്ടിന് പുറത്ത് അദ്ദേഹത്തിന്റെ കാറില്‍ ഇരുന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥന്റെ ഫോണില്‍ ആരെയോ വിളിച്ച് ഈ പ്രശ്‌നങ്ങള്‍ വിവരിക്കുന്നു..
ഇത്രയും എഴുതിയെങ്കിലും ഇത് പോസ്റ്റ് ചെയ്യാന്‍ തോന്നിപ്പിക്കുന്നത് പിന്നീടുണ്ടായ സംഭവമാണ്.. MP ഫോണില്‍ സംസാരിക്കവേ വെള്ള ഷര്‍ട്ടുകാരനോട് ഞാന്‍ പറഞ്ഞു നിങ്ങള്‍ ഈ കാണിക്കുന്ന ഷോ ബോറാണ്.. കാരണം ആ പയ്യന്‍ അവന്റെ ജോലിയാണ് ചെയ്തത്..
‘അവനെ സസ്പന്റ് ചെയ്യാന്‍ പോകുകയാണ് ഭായി’ എന്ന് ആ വെള്ള ഷര്‍ട്ടുകാരന്‍ വളരെ സിമ്പിളായി പറഞ്ഞു.!!
‘അയാള്‍ ചെയ്ത തെറ്റെന്താണ്..?’ ഞാന്‍ ചോദിച്ചു..
‘അവന്‍ പറഞ്ഞതെന്താണെന്ന് നിങ്ങള്‍ കേട്ടോ..?’
‘ആ കേട്ടു.. ഞാനായിരുന്നു ലാസ്റ്റ് സീറ്റില്‍.. MP ആയാലും ഫ്‌ലൈറ്റില്‍ സെയിം ആണെന്ന് പറഞ്ഞു..’
‘അല്ല.. MP കോപ്പാണെന്ന് പറഞ്ഞു..’
‘ഞാന്‍ അങ്ങനൊന്ന് കേട്ടില്ല.. പക്ഷേ ഈ നിസ്സാരകാര്യത്തിന് നിങ്ങളീ കാണിക്കുന്ന പെരുമാറ്റം MP ക്ക് തന്നെ മോശമാണ്..’
ഞാന്‍ പിന്നെയും സംസാരിച്ചപ്പോള്‍..
‘നിങ്ങളോട് ഇതൊന്നും സംസാരിക്കേണ്ട കാര്യം എനിക്കില്ല’ എന്ന് അയാള്‍ പറഞ്ഞു..
ഇത് ശ്രദ്ധിച്ച MP ഇടപെട്ട് അയാളോട് പറഞ്ഞു..
‘വേണ്ടാത്ത സംസാരം ഒഴിവാക്ക്..’
തുടര്‍ന്ന് വെള്ള ഷര്‍ട്ടുകാരന്‍ വണ്ടിയുടെ ബാക്ക് സീറ്റില്‍ കയറിയിരുന്ന് എന്നെ രൂക്ഷമായിത്തന്നെ നോക്കി ഒന്ന് തലയാട്ടി കടന്നു പോയി..!
രാഷ്ട്രീയം ഓരോരുത്തര്‍ക്കും നല്ലത് തന്നെയാണ് പക്ഷേ ഏതു രാഷ്ട്രീയം ഉള്ളയാളായാലും അല്‍പം മയത്തിലാകാം ഇടപെടലുകള്‍.. ഈ എഴുത്തില്‍ എന്റെ രാഷ്ട്രീയം ചികയുന്നവര്‍ക്ക് വ്യത്യസ്ഥമായ രാഷ്ട്രീയം കണ്ടെത്താം പക്ഷേ ഒരു രാഷ്ട്രീയത്തിനും ഞാന്‍ എന്നെ പണയം വച്ചിട്ടില്ല അതില്‍നിന്ന് ആദായവും പറ്റുന്നില്ല.. സൊ കണ്മുന്നില്‍ കണ്ട ശെരിയല്ലാത്ത കാര്യം തുറന്നെഴുതിയെന്ന് മാത്രം.. അതാരു ചെയ്യുന്നത് നേരില്‍ ബോധ്യപ്പെട്ടാലും പറയാന്‍ മടിയില്ലതാനും..
സ്വന്തം ജോലി ചെയ്തതിന്റെ പേരില്‍ ആ ചെറുപ്പക്കാരന് ജോലി പോകാതിരിക്കട്ടേ.. പൊതു പ്രവര്‍ത്തകരും പ്രത്യേകിച്ച് അവരുടെ അനുയായികളും പൊതുജനങ്ങളോട് അല്‍പം കൂടി മയത്തോടെ പെരുമാറട്ടേ.. അത്രേള്ളൂ ഈ എഴുത്തിന്റെ ചുരുക്കം.
ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ചാമരാജ് നഗർ ജില്ല ആശുപത്രിയിൽ ആവശ്യപ്പെട്ടത് 25,000 രൂപ! തൃശൂർ പുല്ലട്ടി പാവറട്ടി സ്വദേശി ശ്രീജിത്താണ് (30) കഴിഞ്ഞദിവസം ഗുണ്ടൽപേട്ട് ബേഗൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. യുവാവ് സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ചാണ് അപകടം.
തുടർന്ന്, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ചാമരാജ് നഗർ ജില്ല ആശുപത്രിയിലെത്തിച്ചു. മൃതദേഹം യുവാവിെൻറ ജന്മനാടായ തൃശൂരിലെത്തിക്കാൻ സുൽത്താൻ ബത്തേരിയിൽനിന്ന് ബന്ധുക്കൾക്കൊപ്പം ആംബുലൻസ് അയച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി ജീവനക്കാരനും ഡോക്ടറും 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരന് 5,000 രൂപ നൽകിയെങ്കിലും ബാക്കി തുക നൽകാതെ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇൗ സമയമത്രയും മൃതദേഹം ആശുപത്രി മോർച്ചറിയിലായിരുന്നു.
ആംബുലൻസിലെത്തിയവർ വിവരം നാട്ടിലുള്ള ബന്ധുക്കളെ ധരിപ്പിച്ചു. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് ആർ.എസ്.എസ് പ്രവർത്തകർ ചാമരാജ് നഗറിലെ യൂനിറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 5,000 രൂപ ആശുപത്രി ജീവനക്കാരൻ തിരികെ നൽകി. സംഭവമറിഞ്ഞ് ഡിെെവ.എസ്.പി പ്രിയദർശിനി സാനെകൊപ്പയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ഇതോടെ കൈക്കൂലി നൽകാതെ തന്നെ ഡോക്ടർ പോസ്റ്റ്േമാർട്ടം നടത്തി മൃതദേഹം വിട്ടുനൽകി.
കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറുടെ പേര് മരിച്ചയാളുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടില്ലെന്നും ചാമരാജ് നഗർ ജില്ല ആശുപത്രി അഴിമതിയുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും പ്രതിഷേധക്കാരിലൊരാളായ ഋഷഭേന്ദ്രപ്പ പറഞ്ഞു. നിസ്സാര കാര്യങ്ങൾക്കുപോലും ആശുപത്രി ജീവനക്കാർ ൈകക്കൂലി ആവശ്യപ്പെടുകയാണ്. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ അസിസ്റ്റൻറ് സ്റ്റാഫാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പ്രശ്‌നം പരിഹരിച്ചതായും ചാമരാജ് നഗർ ജില്ല ആശുപത്രിയിലെ റസിഡൻറ് മെഡിക്കൽ ഒാഫിസർ ഡോ. കൃഷ്ണപ്രസാദ് പറഞ്ഞു. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. എന്നാൽ വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല സർജൻ ഡോ. ശ്രീനിവാസ് വ്യക്തമാക്കി.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടാണ് പരിക്കേറ്റത്. പരിക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കൂത്തുപറമ്പില്‍ നിന്ന് തില്ലങ്കേരിയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. റോഡരികിലുള്ള സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മത്സരയോട്ടം സംശയിക്കുന്നുണ്ട്. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ പരിക്കേറ്റ ആകാശ് തില്ലങ്കേരിയെയും സുഹൃത്തുക്കളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളില്‍ അശ്വിന്റെ
നില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. മറ്റൊരു സുഹൃത്തായ അഖില്‍ ഐസിയുവിലാണ്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തിലായിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്.
രണ്ട് കേസുകളില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരുന്ന ഇയാള്‍ മൂന്ന് മാസത്തോളം പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷമാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിവരമറിഞ്ഞെത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വന്നിരുന്നത്.
ആശുപത്രിയിലായതിനെ തുടര്‍ന്ന് ജാമ്യം തേടി കോടതിയെ സമീപിച്ച കണ്ണന് ഈ മാസം ആറ് വരെ താല്‍ക്കാലിക ജാമ്യം അനുവധിച്ചതോടെ പോലീസ് പിന്‍മാറിയിരുന്നു.6 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണന്റെ താല്‍ക്കാലിക ജാമ്യം റദ്ദ് ചെയ്യുകയും സ്വന്തം ജില്ലയായ പാലക്കാട് കടക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.
കോടതി ജാമ്യം റദ്ദ് ചെയ്യുകയും പ്രതി നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണന്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയിരിക്കുന്നത്. കോടതിയുടെ വിലക്ക് ലംഘിച്ച് പാലക്കാട് ജില്ലയിലെ തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് കണ്ണന്‍ മുങ്ങിയിരിക്കുന്നത്.
ഇതിനിടെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പട്ടാമ്പിയിലെ വനിത ഡോക്ടറുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണനെ കൂടാതെ മട്ടായ സ്വദേശി നൗഷാദും കണ്ടാലറിയുന്ന മറ്റൊരാളും ഈ കേസില്‍ പ്രതികളാണ്.
ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടില്‍ ഷൈജു കമലാസനന്‍ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടില്‍ വീട്ടില്‍ രാജേഷ്(40), കുമ്പഴ തറയില്‍ വീട്ടില്‍ ജയന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മേക്കൊഴൂരില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ലോറിക്കടിയില്‍പ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരില്‍നിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തില്‍ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ ഓട്ടോറിക്ഷ അമര്‍ന്നുപോയി. മുകളിലേക്ക് തടിയും വീണു. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
തടിയുടെ കെട്ട് അയഞ്ഞുപോയതിനാല്‍ അഗ്‌നിരക്ഷാസേനയെത്തിയിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായി. പത്തനംതിട്ടയില്‍നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തിനിര്‍ത്തി അഗ്‌നിരക്ഷാസേനയുടെ കട്ടര്‍ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തടിക്കടിയില്‍പ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.