Kerala

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളിലും ഇടുക്കിയിലും ശക്തമായ മഴ. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാനിര്‍ദേശം നല്‍കും. ജില്ലയിൽ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയത്തെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പുയരുന്നു.

എരുേലി ചെര്‍ളയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴയുണ്ട്. തോപ്രാംകുടിക്ക് സമീപം കള്ളിപ്പാറയില്‍ ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു. പത്തനംതിട്ടയുടെ മലയോര മേഖലകളിലും ശക്തമായ മഴയാണ്. ആങ്ങാമൂഴി വനത്തില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.

ഓറഞ്ച് അലര്‍ട്ട് – 21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ .മഞ്ഞ അലര്‍ട്ട് -21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്. 22/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 23/10/2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് 25/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജൂവലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായി പരാതി. കണ്ണൂർ ഫോർട്ട്‌ റോഡിലെ സി.കെ.ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരമ്പേത്ത് ഹൗസിൽ കെ.പി.നൗഷാദ്(47) ആണ് സ്ഥാപനത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ഒരാഴ്ചമുമ്പ് മുങ്ങിയത്. സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫും കബളിപ്പിക്കലിനിരയായ ഇടപാടുകാരും പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മുസ്‌ലിം ലീഗ്‌ പുഴാതി മേഖലാ പ്രസിഡന്റായിരുന്നു നൗഷാദ്. ഭർത്താവിനെ കാണാനില്ലെന്ന് നൗഷാദിന്റെ ഭാര്യ സമീറയും പോലീസിനോട് പറഞ്ഞു.

സ്ഥാപനത്തെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ നൗഷാദ് തട്ടിയെടുത്തെന്ന് സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫ് കണ്ണൂർ സിറ്റി എ.സി.പി. പി.പി.സദാനന്ദന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നൗഷാദിന്റെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങിയ വകയിലും സ്ഥാപനത്തിൽനിന്ന് ഇയാൾ മുഖേന വായ്പയായി സ്വർണം വാങ്ങിയവർ നല്കിയ പണം അടയ്ക്കാത്ത ഇനത്തിലുമാണിത്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും നൽകിയ അൻപതോളം പേരാണ്‌ തട്ടിപ്പിനിരയായത്‌.

ജൂവലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്‌. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്‌, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്‌, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ്‌ തട്ടിപ്പിനിരയായത്‌. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. ഒരുലക്ഷത്തിന്‌ പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക്‌ കൂടുതൽ പലിശയും. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ്‌ നിക്ഷേപം സ്വീകരിച്ചത്‌. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഇയാൾ ഈടായി നൽകി.

പഴയ സ്വർണം നൽകുന്നവർക്ക്‌ 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ തുല്യ അളവിൽ ആഭരണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിലുണ്ടായിരുന്നു. ഇങ്ങനെയും പലരിൽനിന്നും സ്വർണം സ്വീകരിച്ചിട്ടുണ്ട്‌. ഈ പേരിൽ ഇയാൾ കൈപ്പറ്റിയ സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന്‌ ഉടമകൾ ആരോപിക്കുന്നു. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച്‌ സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജൂവലറി നടപ്പാക്കിയിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. മൂന്നുവർഷത്തോളം ജൂവലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസംമുമ്പ്‌ ഒഴിവാക്കിയതായി സി.കെ. ഗോൾഡ്‌ ഉടമകൾ പറഞ്ഞു.

1996 മുതല്‍ സിനിമാ രംഗത്ത് സജീവമായ നടിയാണ് സോന നായര്‍. ഇപ്പോഴിതാ യൂട്യൂബില്‍ തന്റെ പേരെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരിക്കുകയാണ്.

എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്.

എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു.

സാധാരണ നമ്മള്‍ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോള്‍, റിയല്‍ ആക്ടര്‍ ആണെങ്കില്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കന്‍ഡുകളോ മിനുറ്റുകള്‍ക്കോ ഉള്ളില്‍ ഇത് പുറത്ത് വരിക തന്നെ ചെയ്യും. ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചര്‍ച്ച ചെയ്യും. എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്്നമാണോ മറ്റുള്ളവര്‍ക്ക്. അവര്‍ പറഞ്ഞു.

കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മസാജ്‌ സെന്ററില്‍ ഒളിക്യാമറ സ്‌ഥാപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
മോണ്‍സണിന്റെ പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയാണ്‌ വെളിപ്പെടുത്തല്‍ നടത്തിയത്‌. മസാജ്‌ സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ്‌ പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്‌.
ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന്‌ ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്‍സണ്‍ തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്‌. നിരവധി സ്‌ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച്‌ മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ്‌ വിവരം.

തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.

അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേല്‍വിലാസമാണ് തെറ്റായി നല്‍കിയതും. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതും.

അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.

കൊട്ടാരക്കയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കത്തി കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

ആശുപത്രിക്ക് സമീപവും ആശുപത്രിക്ക് അകത്തും വെച്ച് ഇരുപതോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍പരമായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമായത്. ആക്രമണത്തില്‍ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍, വിഷ്ണുശിവന്‍, രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പോലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന് ഭാര്യ മായ പനച്ചൂരാന്‍.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായ ഇക്കാര്യം അറിയിച്ചത്. കായംകുളം എംഎല്‍എ പ്രതിഭ ഉള്‍പ്പടെയുള്ളവര്‍ തനിക്ക് ജോലിയും കുടുംബത്തിന് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതെല്ലാം വാഗ്ദാനങ്ങളായി ഒടുങ്ങുക മാത്രമാണ് ചെയ്തത് എന്ന് മായ പറയുന്നു. പ്രതിഭ എംഎല്‍എ അനുശോചന യോഗങ്ങളില്‍ പൊട്ടിക്കരഞ്ഞതും തന്റെ ശ്രദ്ധയില്‍പ്പെട്ടു.

‘ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്, വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും’ മായ കുറിച്ചു.

സാംസ്‌കാരിക വകുപ്പിന് കീഴില്‍ ജോലിയൊന്നും ഇല്ല എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പും മായ പങ്കുവെച്ചിട്ടുണ്ട്.

പൂർണ്ണരൂപം എങ്ങനെ…

‘നമസ്തേ🙏🏼
അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു…( എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു ) ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്.
മായ പനച്ചൂരാൻ’

തൃക്കൊടിത്താനം കിളിമല ഭാഗത്ത് അയിത്തമുണ്ടകം പാടശേഖരത്തിനു സമീപം അയൽക്കാരും സുഹൃത്തുക്കളുമായ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തൽ ദുരൂഹത. കോട്ടമുറി അടവിച്ചിറ സ്വദേശികളായ ചിറയിൽ സത്യൻ (47), കുന്നത്ത് സുനിൽ കുമാർ (42) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

സത്യന്റെ മൃതദേഹം പാടത്തിനു സമീപമുള്ള തോട്ടിലാണു കണ്ടെത്തിയത്. സുനിൽ അടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

അപ്‌ഹോൾസ്റ്ററി ജോലികൾ ചെയ്തിരുന്ന ആളാണ് സത്യൻ. മരം വെട്ട് തൊഴിലാളിയാണ് സുനിൽ കുമാർ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ എന്നും സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും. തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്‌സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വച്ചത്.

തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്.

അതേസമയം, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടിലുള്ള ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രം ഉള്‍പ്പടെ നിരവധി സിനിമകളാണ് മലയാളത്തില്‍ റിലീസിനായി കാത്തിരിക്കുന്നത്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ഉച്ച കഴിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യത.  10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക.  വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.

മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.   അതീവ ജാഗ്രത തുടരണം എന്നാണ് സർക്കാർ നിർദേശം. തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുര്‍ബലമാകും. ചൊവ്വാഴ്ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

RECENT POSTS
Copyright © . All rights reserved