ഒന്നരമാസം മുമ്പ് കാണാതായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാന്‍ കഴിയാതെ കണ്ണീരോടെ ഒരു കുടുംബം. സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസിന് വെല്ലുവിളിയായി. പോലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്.
ആ പെൺകുട്ടിയെ കണ്ടവരുണ്ടോ? കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുകയാണ്… ബുക്ക് വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ പാലക്കാട് ആലത്തൂരിലെ ആ പെൺകുട്ടി എവിടെപ്പോയി? വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരത്ത് അവളുടെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ബുക്ക് സ്റ്റാളിൽ ഏറെനേരം നിന്നെങ്കിലും അവളെ കാണാനായില്ല. പിന്നീടിതുവരെ ആ അച്ഛൻ മകളെ കണ്ടിട്ടില്ല. ആ പെൺകുട്ടി എവിടെപ്പോയി? ഗോവയിലും തമിഴ്നാട്ടിലും കേരളത്തിലും പൊലീസ് അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. 21 വയസ്സുകാരി സൂര്യ കൃഷ്ണയെ കാണാതായിട്ട് 44 ദിവസങ്ങൾ പിന്നിടുന്നു. അവൾ എവിടെ? ഒരു സിസിടിവി മാത്രം കണ്ടു അവളെ…
2020 ഓഗസ്റ്റ് 30നാണ് ആലത്തൂർ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛൻ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു അവൾ. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടിൽ നിന്നിറങ്ങിയപ്പോൾ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു. മകൾ ഇറങ്ങിയ കാര്യം അറിയിച്ചു.
15 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൾ എത്തിയില്ല. അച്ഛൻ വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെയുമില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല. വീടിനു സമീപത്തുള്ളവർ തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണൻ ആലത്തൂർ പൊലീസിൽ പരാതിയും നൽകി.
എല്ലാ വിഷയങ്ങളിലും എ പ്ലസ്
അവൾ പുസ്തകപ്പുഴുവായിരുന്നു. ആലത്തൂരിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പാലായിൽ എൻട്രൻസ് കോച്ചിങ്ങിനു ചേർന്നത്. ഡോക്ടറാകണമെന്നായിരുന്നു മോഹം. പരിശീലനം നടത്തിയെങ്കിലും റാങ്ക് ലിസ്റ്റിൽ അവളെത്തിയില്ല. വീട്ടിൽ തിരിച്ചെത്തി ബിരുദത്തിനു പാലക്കാട്ടെ കോളജിൽ ചേർന്നു. അതിനുശേഷം അവൾ പുസ്തകങ്ങളെ സ്നേഹിക്കുന്നത് അച്ഛനമ്മമാർ കണ്ടില്ല. ടിവിയും മൊബൈലുമായിരുന്നു പിന്നീടു കൂട്ട്.
പാലായിൽ പോകുന്നതിനു മുൻപുവരെ വീട്ടുകാർക്കൊപ്പം പുറത്തു പോകാൻ അവൾ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആലത്തൂരിൽ എത്തിയ ശേഷം അവൾ വീട്ടിൽനിന്നു പുറത്തിറങ്ങാതെയായി. അച്ഛനമ്മമാരോടും അനുജനോടും ദേഷ്യപ്പെട്ടുതുടങ്ങി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് അവളിൽ വേദനയുണ്ടാക്കിയെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. പഠനത്തിന്റെ പേരിൽ ഇതുവരെ മകളെ നിർബന്ധിച്ചിട്ടില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുന്നു.
പാലക്കാട്ട് മേഴ്സി കോളജിൽ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേർന്നെങ്കിലും ലോക്ഡൗൺ കാരണം ഓൺലൈനായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ കോളജിൽ പോയിരുന്നുള്ളൂ. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനുജനും സൂര്യയ്ക്കും ഓൺലൈൻ പഠനത്തിന് ഒരു ഫോൺ മാത്രമാണുണ്ടായിരുന്നത്. സൂര്യ ഏറെനേരം ഫോണിൽ സമയം ചെലവഴിക്കുമായിരുന്നു. പലപ്പോഴും അവൾക്കു പല ആഗ്രഹങ്ങളാണ്. ഡോക്ടർ, പൈലറ്റ്, ട്രാവലർ തുടങ്ങി ഒട്ടേറെ മോഹങ്ങൾ അമ്മയോടു പങ്കു വച്ചിരുന്നു.
ട്രാവലർ എന്ന ആഗ്രഹത്തിൽ അവളുടെ മനസ്സുടക്കി. മൊബൈൽ ഫോണിലെ വിഡിയോകളിലൂടെ അവൾ ഒട്ടേറെ യാത്രകൾ നടത്തി. അവളുടെ മനസ്സിലേക്ക് അങ്ങനെ ഗോവയും കടന്നു വന്നു. ഗോവയിൽ പോകണം, അവിടെ ജീവിക്കണം, നല്ല കാലാവസ്ഥയാണ് എന്നൊക്കെ ഇടയ്ക്കിടെ പറയുമായിരുന്നു. വീട്ടുകാരോട് ദേഷ്യം പിടിക്കുമ്പോഴൊക്കെ താൻ ഗോവയ്ക്കു പോകുമെന്ന് പറഞ്ഞു തുടങ്ങി. പിണക്കത്തിലും വാശിയിലും ‘ഗോവ’ ഇടയ്ക്കിടെ കടന്നു വന്നിരുന്നു. എന്നാൽ വീട്ടുകാർ അതൊന്നും കാര്യമാക്കിയിരുന്നില്ല.
കാണാതാകുന്നതിന്റെ അന്നു രാവിലെ അച്ഛനാണ് സൂര്യയെ വിളിച്ചുണർത്തിയത്. ബുക്ക് സ്റ്റാളിൽ പോകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛൻ പോയ ശേഷം സൂര്യ വീണ്ടും കിടന്നു. 11 മണിയോടെ അമ്മ വിളിച്ചുണർത്തി. ഇതിനിടെ അമ്മയുമായി വഴക്കായി. അമ്മ ഒരു അടി കൊടുത്തതോടെ അവൾക്കു വാശിയായി. അച്ഛൻ രാധാകൃഷ്ണൻ അപ്പോൾ ആലത്തൂരിൽ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ അവൾ ഇറങ്ങി.
അച്ഛന്റെ അടുത്തേക്കാകും പോകുന്നതെന്ന് അമ്മ കരുതി. പക്ഷേ ഇറങ്ങുമ്പോൾ അവൾ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു. അമ്മയോടു സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും അറിയിച്ചു. തന്നെ പേടിപ്പിക്കാൻ പറഞ്ഞാതാകും എന്നാണ് അമ്മ കരുതിയത്. അവൾ ബുക്ക് വാങ്ങാൻ പുറപ്പെട്ട കാര്യം അച്ഛനെയും വിളിച്ചറിയിച്ചു. മൊബൈൽ ഫോൺ ഇല്ലാതെയാണ് ഇറങ്ങിയതെന്നും പറഞ്ഞു.
സൂര്യയെ കാണാതായ വിവരം മണിക്കൂറുകൾക്കുള്ളിൽതന്നെ രാധാകൃഷ്ണൻ ആലത്തൂർ പൊലീസിനെ അറിയിച്ചു. പൊലീസ് വൈകിട്ട് വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് സൂര്യ ഉപയോഗിച്ചിരുന്നു മുറിയും ഫോണും ബുക്കുകളും പരിശോധിച്ചു. എന്നാൽ സൂര്യയെ കണ്ടെത്തുന്നതിലേക്കുള്ള സൂചനകൾ ലഭിച്ചില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറഞ്ഞു. പൊലീസ് അന്വേഷണം പൊള്ളാച്ചിയിലേക്കും ഉദുമൽപേട്ടയിലേക്കും വ്യാപിപ്പിച്ചു.
അമ്മ സുനിതയുടെ മാതാപിതാക്കളെ കാണാൻ അച്ഛനമ്മമാർക്കൊപ്പം 4 വർഷം മുൻപു സൂര്യ പൊള്ളാച്ചിയിൽ പോയിട്ടുണ്ട്. പൊലീസ് പൊള്ളാച്ചിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിനു 3 വർഷം മുൻപ് ഇവർ കുടുംബസമേതം ഉദുമൽപേട്ടയിൽ പോയിരുന്നെന്ന മൊഴി പ്രകാരം പൊലീസ് അവിടെയും അന്വേഷിച്ചിരുന്നു.
ഗോവയിൽ പോകുമെന്ന് സൂര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവിടെയും അന്വേഷിച്ചെത്തി. അവിടത്തെ പൊലീസ് സ്റ്റേഷനുകളിലും മലയാളി സമാജങ്ങളിലും വിവരം നൽകിയിരുന്നു. പക്ഷേ സൂര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ അന്വേഷണം തെക്കൻ ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന യുവജന കമ്മിഷൻ വീട്ടിലെത്തിയിരുന്നു. പാലക്കാട്ട് നടന്ന കമ്മിഷന്റെ അദാലത്തിലും സൂര്യയുടെ കേസ് എത്തി.
പണമോ ഫോണോ ആഭരണങ്ങളോ എടിഎം കാർഡോ ഇല്ലാതെയാണ് സൂര്യ വീടുവിട്ടിറങ്ങിയത്. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും അവൾ ഉപയോഗിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോഴോ കോളജിലോ അധികം കൂട്ടുകാർ ഉണ്ടായിരുന്നില്ല. ഓഗസ്റ്റ് 30ന് 12ന് ബുക്ക് സ്റ്റാളിൽ എത്താനാണ് അച്ഛൻ പറഞ്ഞിരുന്നത്. 11.30നു ശേഷമാണ് സൂര്യ ഇറങ്ങിയത്.
ആലത്തൂർ മേഖലയിലെ ഒരു സിസിടിവിയിൽ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. പാതയോരത്തു കൂടി ബാഗും തൂക്കി നടന്നു പോകുന്ന സൂര്യയുടെ വിഡിയോ വീട്ടുകാർ തിരിച്ചറിഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. അതിനുശേഷം വിവരങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. തൃശൂർ ഭാഗത്തേക്കാണോ പാലക്കാട് ഭാഗത്തേക്കാണോ സൂര്യ സഞ്ചരിച്ചിരുന്നതെന്നും വ്യക്തമല്ല. ദേശീയപാതയിലെ സ്വാതി ജംക്‌ഷനിൽ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയേയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30നു പോയത്. വീട്ടുകാർക്കൊപ്പം പോലും ആ വഴി സൂര്യ മുൻപ് സഞ്ചരിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ട്രെയിനിൽ പോലും കയറിയിട്ടില്ല. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിലും താമസിച്ചിട്ടില്ല. യാത്രയ്ക്കുപോലും പണം കയ്യിലില്ലാത്ത മകൾ എങ്ങോട്ടു പോയി എന്ന ആശങ്കയിലാണ് കുടുംബം.
ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുന്നു. എവിടെയാണെങ്കിലും സുഖമായിരിക്കുന്നു എന്നു മാത്രം അറിഞ്ഞാൽ മതി അച്ഛനും അമ്മയ്ക്കും. പിണക്കത്തിന്റെയോ ദേഷ്യത്തിന്റെയോ പേരിലാണ് അവൾ പോയതെങ്കിൽ, എവിടെയുണ്ട് എന്ന് വിളിച്ചറിയിച്ചാലെങ്കിലും സമാധാനമുണ്ടാകുമെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുമ്പോൾ പെയ്തു തോരാത്ത കണ്ണിൽ പിന്നെയും ആശങ്ക ഒഴുകി നിറയുന്നുണ്ടായിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഇത്തവണ 30 സിനിമകളാണ് (movies) അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. നടി സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്.
ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു മത്സരിക്കാന്‍ പ്രധാനമായുമുള്ളത്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരും രംഗത്തുണ്ട്. അന്തരിച്ച നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്കും പുരസ്‌കാര സാധ്യതയുണ്ട്.
വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.
സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.
പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ചുവടെ:
വെള്ളം (പ്രജേഷ് സെന്‍) കൃതി (സുരേഷ്) മതിലുകള്‍: ലൗ ഇന്‍ ദ് ടൈം ഓഫ് കൊറോണ (അന്‍വര്‍ അബ്ദുള്ള) താഹിറ (സിദ്ദിഖ് പറവൂര്‍) ഭാരതപ്പുഴ (മണിലാല്‍) ചായം പൂശുന്നവര്‍ (സിദ്ധിഖ് പറവൂര്‍) ഇന്‍ഷ (കെ.വി.സിജുമോന്‍) സാജന്‍ ബേക്കറി സിന്‍സ് 1962 (അരുണ്‍ അപ്പുക്കുട്ടന്‍) അക്വേറിയം (ടി.ദീപേഷ്) പ്യാലി (ബബിത മാത്യു, എ.എക്‌സ്. റിന്‍മോന്‍) ഫാര്‍ (പ്രവീണ്‍ പീറ്റര്‍) ഏക് ദിന്‍ (വിഷ്ണു) കാസിമിന്റെ കടല്‍ (ശ്യാമപ്രസാദ്) മുന്ന (സുരേന്ദ്രന്‍ കലൂര്‍) തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ) കാക്കത്തുരുത്ത് (ഷാജി പാണ്ഡവത്ത്) ബൊണാമി (ടോണി സുകുമാര്‍) എയ്റ്റീന്‍ പ്ലസ് (മിഥുന്‍ ജ്യോതി) അഞ്ചാം പാതിര (മിഥുന്‍ മാനുവല്‍ തോമസ്) അയ്യപ്പനും കോശിയും (സച്ചിദാനന്ദന്‍) വാങ്ക് (കാവ്യ പ്രകാശ്) സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ) പക (നിതിന്‍ ലൂക്കോസ്) ഐസ് ഓരത്ത് (അഖില്‍ കാവുങ്കല്‍)
ഒരിലത്തണലില്‍ (അശോക് ആര്‍.നാഥ്) ലൗ (ഖാലിദ് റഹ്‌മാന്‍) കുഞ്ഞെല്‍ദോ (അരുണ്‍ മാത്യു) രണ്ടാം നാള്‍ (സീനത്ത്) ഉടമ്പടി (സുരേഷ് പി. തോമസ്) സ്വപ്നങ്ങള്‍ പൂക്കുന്ന കാട് (സോഹന്‍ ലാല്‍) വേലുക്കാക്ക ഒപ്പ് കാ (അശോക് കുമാര്‍) എന്നിവര്‍ (സിദ്ധാര്‍ഥ് ശിവ) ടോള്‍ ഫ്രീ 1600 600 60 (കെ.ബി.സജീവ്) ദിശ (വി.സി.ജോസ്) ഓറഞ്ച് മരങ്ങളുടെ വീട് (ഡോ.ബിജു) കാന്തി (അശോക് ആര്‍.നാഥ്) സണ്ണി (രഞ്ജിത്ത് ശങ്കര്‍) ട്രാന്‍സ് (അന്‍വര്‍ റഷീദ്) കപ്പേള (മുഹമ്മദ് മുസ്തഫ) ദി മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ആറ്റ്‌ലി) പായ്- ദ മാറ്റ് (ശ്രീലജ മുകുന്ദകുമാരന്‍) ആണ്ടാള്‍ (ഷെറീഫ് ഈസ) ലെയ്ക (ആസാദ് ശിവരാമന്‍) വര്‍ത്തമാനം (സിദ്ധാര്‍ഥ് ശിവ) ഖോ ഖോ (രാഹുല്‍ റിജി നായര്‍) ലൗ എഫ് എം (ശ്രീദേവ് കാപ്പൂര്‍) ഭൂമിയിലെ മനോഹര സ്വകാര്യം (ഷൈജു അന്തിക്കാട്) ഒരുത്തി (വി.കെ.പ്രകാശ്)
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (എല്‍.പി.ശംഭു) വെളുത്ത മധുരം (ജിജു ഒരപ്പാടി) വെയില്‍ (ശരത് മേനോന്‍) ചോര വീണ മണ്ണില്‍ (മുറിയാട് സുരേന്ദ്രന്‍) 1956 മധ്യതിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ) മോപ്പാള (സന്തോഷ് പുതുക്കുന്ന്) ഇന്‍ലന്‍ഡ് (എസ്.കെ. ശ്രീജിത് ലാല്‍) ഫോര്‍ത്ത് റിവര്‍ (ആര്‍.കെ.ഡ്രീം വെസ്റ്റ്) ഹലാല്‍ ലവ് സ്റ്റോറി (സക്കറിയ മുഹമ്മദ്) ലാല്‍ ബാഗ് (പ്രശാന്ത് മുരളി) വരനെ ആവശ്യമുണ്ട് (അനൂപ് സത്യന്‍) ഫൊറന്‍സിക് (അഖില്‍ പോള്‍, അനസ്ഖാന്‍) പെര്‍ഫ്യൂം-ഹെര്‍ ഫ്രാഗ്രന്‍സ് (പി. ഹരിദാസന്‍) ഈലം (വിനോദ് കൃഷ്ണ) ആര്‍ട്ടിക്കിള്‍ 21(എല്‍.യു.ലെനിന്‍) ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (ജിയോ ബേബി) സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) മൈ ഡിയര്‍ മച്ചാന്‍സ് (ദിലീപ് നാരായണ്‍) ഡിവോഴ്‌സ് (ഐ.ജി.മിനി) ആണും പെണ്ണും (വേണു, ജയ് കെ.,ആഷിക് അബു)
അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകള്‍ (അനൂപ് നാരായണന്‍) പച്ചത്തപ്പ് (എസ്.അനുകുമാര്‍) സീ യൂ സൂണ്‍ (മഹേഷ് നാരായണന്‍) മാലിക് (മഹേഷ് നാരായണന്‍) ഉരിയാട്ട് (കെ.ഭുവനചന്ദ്രന്‍ നായര്‍) ഇരുള്‍ (നസീഫ് ഇസുദീന്‍) കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് (ജിയോ ബേബി) എല്‍മര്‍ (ഗോപി കുറ്റിക്കോല്‍) ദ് കുങ്ഫു മാസ്റ്റര്‍ (എബ്രിഡ് ഷൈന്‍) വൂള്‍ഫ് (ഷാജി അസീസ്) ജ്വാലാമുഖി (ഹരികുമാര്‍) കയറ്റം (സനല്‍കുമാര്‍ ശശിധരന്‍).
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം എല്ലാവരുടെയും മനംകവരുന്നതാണ്. അതോടൊപ്പം തന്നെ പതഞ്ഞൊഴുകുന്ന വെള്ളത്തിന് സമീപമുള്ള ആ കുടിലും ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം കനത്ത മഴയ്ക്ക് പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നുകൂടെ രൗദ്രഭാവം പൂണ്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ ഓലകുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്.
ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആ ചെറിയ കുടിലിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. 2018-ലെ മഹാപ്രളയകാലത്ത് കുടിലിന്റെ മുകളില്‍ വരെ വെള്ളമെത്തിയെന്നല്ലാതെ കുടിലിന് പോറല്‍പോലും ഏറ്റിട്ടില്ലായിരുന്നു.
2017ലാണ് ഈ കുടില്‍ സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് ഈ കുടില്‍ നിര്‍മ്മിച്ചത്.
സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളൊന്നും ഈ കുടിലില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പടെ നിര്‍മ്മിച്ചിരിക്കുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘പാറപ്പുറത്തെ നിര്‍മ്മാണം മറ്റ് നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്. പാറകള്‍ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തി വേണം അവിടേയ്ക്ക് തൂണുകള്‍ ഉറപ്പിക്കാന്‍. ഈ ബലത്തിലാണ് മുഴുവന്‍ കുടിലും നില്‍ക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഇവിടുത്തെ കുടിലും നില്‍ക്കുന്നത്’. സഹജന്‍ പറയുന്നു
കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാള്‍ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജന്‍ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകള്‍ ഉപയോഗിക്കും.
എന്നാല്‍ പ്രത്യേക അനുമതി ഉണ്ടെങ്കിലേ വനത്തില്‍ നിന്നുള്ള മുളകള്‍ കൊണ്ടുപോകാനാകൂ. അതിനാല്‍ മറ്റുള്ളയിടങ്ങളില്‍ ഇത്തരം നിര്‍മ്മിതികള്‍ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റി വിരിക്കണം. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും സഞ്ചാരികളെ കാത്ത് ഉറപ്പിന്റെ പ്രതീകമായി ആ കുടില്‍ അവിടെ തന്നെയുണ്ടാകും.
സോഷ്യൽ മീഡിയയിൽ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന പേരില്‍ അറിയപ്പെടുന്ന ജിഎന്‍പിസി ഗ്രൂപ്പ് വീണ്ടും വിവാദത്തില്‍. ഗ്രൂപ്പില്‍ അംഗങ്ങളായ ഒരുസംഘം ഒരു മൃഗത്തെ പൊതുസ്ഥലത്ത് പരസ്യമായി ചുടുന്നതിന്റെയും കഴിക്കുന്നതിന്റെയും ഫോട്ടോകളാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
എന്തിനെയാണ് സംഘം ചുട്ട് തിന്നതെന്ന് ഫോട്ടോയിലൂടെ വ്യക്തമല്ല. പൂച്ച, നായ, മാന്‍ എന്നിവയായിരിക്കാമെന്നാണ് ഫോട്ടോയ്ക്ക് കീഴിലെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ശരത് ടികെ പട്ടാനി എന്ന എഫ്ബി പ്രൊഫൈലാണ് നാല് ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും സംഘത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. കുറ്റകൃത്യങ്ങളുടെ പ്രോത്സാഹനമാണ് ഗ്രൂപ്പില്‍ സജീവമായി നടക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
വ്യാജമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോയും കഴിഞ്ഞ ആഴ്ചകളില്‍ ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യത്തിന്റെ പ്രോത്സാഹനം ഈ ഗ്രൂപ്പില്‍ പാടില്ല. ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഗ്രൂപ്പ് നിര്‍ദേശം മറന്നുകൊണ്ടാണ് അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നത്. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ ചില അംഗങ്ങള്‍ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്‌സൈസ് ഓഫീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള്‍ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു.
എന്നാല്‍ വീണ്ടും കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. കട്ടന്‍ ചായ എന്ന പേരിലാണ് ഭൂരിഭാഗം അംഗങ്ങളും മദ്യപാന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവരില്‍ പലരും പൊതുസ്ഥലങ്ങളിലും മദ്യനിരോധിത മേഖലകളില്‍ നിന്നുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്.
കൊല്ലം കടക്കലിൽ എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. കടയ്ക്കൽ എസ്എച്ച്എം കോളേജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി. കോളേജിൽ ബിജെപി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
എന്നാൽ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സ്ഥലത്ത് വൻ പോലീസ് സന്നാഹം കാവൽ തുടരുകയാണ്.
‘ഹരിശ്രീ’ കുറിച്ച് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ വൻ തിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്തത് പ്രകാരമാണ് മിക്ക ക്ഷേത്രങ്ങളിലും ഇത്തവണ വിജയദശമി ദിനത്തിലെ എഴുത്തിനിരുത്തൽ ആഘോഷമെങ്കിലും വലിയ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.
ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. കോവിഡ് ഭീതി ഒഴിയാത്തതിനാൽ ഇത്തവണയും വീടുകളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.
കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാനനുവദിക്കൂ. കേരളത്തിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിൽ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.
ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ തിരൂർ തുഞ്ചൻപറമ്പിൽ ഇത്തവണ ചടങ്ങില്ല. പകരം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് എംടി വാസുദേവൻ നായരുടെ ഡിജിറ്റർ ഓപ്പോടുകൂടിയ സർട്ടിഫിക്കറ്റ് നൽകും. പാലക്കാട്, കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തൽ ഇല്ല.
സൂറിക്: പ്രവാസി മലയാളികൾ ലോകത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്‌ഥാനം കൈവരിക്കുന്നത് അപൂർവ്വമല്ല. എന്നാൽ ഒരു സർക്കാരിൻെറ മുഖം മിനുക്കാനായി പ്രസ് സെക്രെട്ടറിയായി ഒരു മലയാളി നിയമിതനാവുന്നത് ആദ്യമായാണ്. ഓസ്ട്രിയൻ ചാൻസലറുടെ പ്രസ് സെക്രട്ടറിയായി ഷിൽട്ടൻ ജോസഫ് പാലത്തുങ്കൽ (29) നിയമിതനായി. ഓസ്ട്രിയൻ സർക്കാരിൻെറ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികളിൽ പ്രവർത്തിച്ചുവരവെയാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഷാലൻ ബെർഗിന്റെ വക്താവായും, മീഡിയ വിഭാഗം തലവനുമായും ഷിൽട്ടന്റെ നിയമനം.
അഴിമതി ആരോപണങ്ങളെ തുടർന്ന് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലറായിരുന്ന സെബാസ്റ്റിയൻ കുർസ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുഖം നഷ്‌ടമായ ചാൻസലർ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ ഉദ്ദേശിച്ചാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ കൊണ്ടുവരുന്നത്.
ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജനിച്ചതും വളർന്നതും വിയന്നയിലാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എഷ്യാനെറ്റിലെ വിനു വി ജോണും, ട്വന്റിഫോറും തമ്മിലുള്ള യുദ്ധം തത്കാലത്തേക്കൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു.വി ജോണ്‍ ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടു പോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്‍ ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.
നേരത്തെ എഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുടെ മകളുടെ ജന്മദിനം എന്ന പേരില്‍ പുറത്തു വന്ന ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യു, സഹിന്റെ കുഞ്ഞിന്റെ പിതൃത്വപരാമര്‍ശം നടത്തിയതോടെ ചര്‍ച്ച വിവാദമായി. ചര്‍ച്ചയില്‍ അവതാരകനായിരുന്ന വിനു വി ജോണ്‍ ഇടപെട്ട് അത് തിരുത്തിയെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പരക്കുകയായിരുന്നു.
ഇതിന് പിന്നാലെ പിറ്റേദിവസം രാവിലെ 24ന്യൂസിലെ ഗുഡ്‌മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയില്‍ സഹിന്‍ ആന്റണിയുടെ ഭാര്യയും ശ്രീകണ്ഠന്‍ നായരും വിനു വി ജോണിനെതിരെ നിയമനടപടിയുമായി പോകുമെന്നും പറഞ്ഞിരുന്നു. ചര്‍ച്ച നടന്ന ദിവസം രാത്രി തന്നെ സംഭവത്തില്‍ പരാതി നല്‍കിയതായി സഹിന്റെ ഭാര്യ ചാനലില്‍ പറഞ്ഞിരുന്നു. പിന്നീട് വിനുവിനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നാണ് വിവരം.
വിനു വി ജോണും ട്വന്റിഫോറും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് നാളുകളായി. മുട്ടില്‍ മരംമുറി കേസില്‍ 24ലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ദീപക് ധര്‍മ്മടത്തിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വിട്ടതോടെയാണ് ശ്രീകണ്ഠന്‍ നായരെ വെട്ടിലാക്കിയത്. പിന്നാലെ ശ്രീകണ്ഠന്‍നായര്‍ ലൈവില്‍ തന്നെ ഏഷ്യാനെറ്റിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് മോന്‍സന്‍ മാവുങ്കല്‍ വിഷയം പുറത്തു വന്നതോടെ കേസില്‍ 24റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ പേരും പുറത്തു വന്നു. മറ്റു മാധ്യമങ്ങള്‍ അധികമാരും ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കുമ്പോഴും വിനു വി ജോണ്‍ ഒന്നിലേറെ തവണ സംഭവം ചര്‍ച്ചയാക്കി.
പിന്നീട് ഇത് ചാനല്‍ യുദ്ധമായി വളരുകയായിരുന്നു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, ട്രൂകോപ്പി സിഒഒ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്നിവരും ഈ യുദ്ധത്തിന്റെ പങ്കാളികളായെങ്കിലും പിന്നീടവര്‍ പിന്‍വലിയുകയായിരുന്നു.പരാതിക്കാരില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത പണത്തില്‍ 2016 മുതല്‍ കൊച്ചി പ്രസ് ക്ലബില്‍ എത്ര ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. 2020ല്‍ സഹിന്‍ ആന്റണി വഴി വന്ന രണ്ടരലക്ഷം എങ്കിലും തിരിച്ചു കൊടുക്കണം എന്നായിരുന്നു ട്വീറ്റ്.
കൊച്ചി പ്രസ് ക്ലബില്‍ 2020ല്‍ നടന്ന കുടുംബ മേളയിലെ ഭക്ഷണത്തിന്റെ സ്പോണ്‍സര്‍ മോന്‍സണ്‍ മാവുങ്കല്‍ ആയിരുന്നു എന്നായിരുന്നു ട്വീറ്റിനൊപ്പം വിനു വി ജോണ്‍ പങ്കുവെച്ച വാട്സ് ആപ്പ് സന്ദേശത്തിലെ ഉള്ളടക്കം. റേറ്റിംഗ് കാലയളവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വലിയ മത്സരം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും, ട്വന്റി ഫോര്‍ ന്യൂസും വാര്‍ത്താഅവതാരകരുടെ ഭാഷയെയും സഭ്യതയെയും മുന്‍നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കുകയാണ്. ഈ യുദ്ധം ഇപ്പോഴൊന്നും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് വിനു വി ജോണ്‍.
ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.
17 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വര്‍ഷം, ഏഴ് വര്‍ഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.
നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന് വധശിക്ഷ നല്‍കണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യമെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. പ്രതി മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പിട്ടിട്ടില്ലെന്നതും കോടതി പരിഗണിച്ചു. കോടതിയില്‍ നിര്‍വികാരനായാണ് സൂരജ് കാണപ്പെട്ടത്.
ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് കേസില്‍ നടന്നത്.
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ പൊതിരെ തല്ലുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ മുട്ടുകാലില്‍നിര്‍ത്തിയും മര്‍ദ്ദിക്കുന്നുണ്ട്. ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. ഈ കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല. സ്‌കൂളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. അതിനാല്‍ കോവിഡ് ലോക്ഡൗണിന് മുമ്പ് നടന്ന സംഭവമാണോയെന്നും പരിശോധിച്ചു വരികയാണ്.