വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. ജോസഫൈൻ തന്നെ സ്റ്റുപ്പിഡെന്ന് വിളിച്ചു, തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ തയ്യാറായില്ല. സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞതായി റിപ്പോർട്ട് .
ഹിയറിംഗിൽ പല സാങ്കേതിക കാരണങ്ങളാൽ തനിക്ക് ഹാജരാവാൻ കഴിഞ്ഞില്ലെന്നും തുടർന്ന് തന്നെ ജോസഫൈൻ പരസ്യമായി സ്റ്റുപ്പിഡ് എന്ന് അഭിസംബോധന ചെയ്തു എന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
സുപ്രീം ട്രിബ്യുണലിൽ നിന്ന് സിസ്റ്ററെ പുറത്താക്കിയതല്ലേ അപ്പോൾ പിന്നെ സിസ്റ്റർ തെറ്റല്ലേ ചെയ്തത് അതിനാൽ വനിതാ കമ്മീഷന് ഇടപെടാൻ പറ്റില്ല എന്നും ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്നത് ഉത്തരവാദിത്വം ഉള്ള സ്ഥാനമാണെന്നും ഇത്തരത്തിൽ അല്ല പെരുമാറേണ്ടതെന്നും ലൂസി കളപ്പുര കൂട്ടിച്ചേർത്തു.
യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരവൂരിലാണ് സംഭവം. പുത്തന്‍കുളത്തിനുസമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസ്സായിരുന്നു. ഭര്‍ത്താവില്‍നിന്നു പീഡനമെന്ന പരാതിനിലനില്‍ക്കെയാണ് മരണം.
ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലാണ് വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു.
ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പുറത്തെടുത്തത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ സംഭവസ്ഥലം പരവൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു.
ഇതനുസരിച്ച് പരവൂര്‍ സ്റ്റേഷനിലെത്തി പരാതിനല്കി. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ സംജിത് ഖാന്‍, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്ച്ചറിയില്‍.
മക്കള്‍: അര്‍ജുന്‍, ഐശ്വര്യ. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ട്.
കല്ലുവാതുക്കലിൽനിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. നവജാതശിശുവിനെ െകാന്നകേസില്‍ മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് മരിച്ചത്. കല്ലുവാതുക്കല്‍ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകള്‍ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. പ്രസവിച്ചയുടന്‍ രേഷ്മ കുഞ്ഞിനെ കൊന്ന കേസില്‍ മൊഴിയെടുക്കാന്‍ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കാണാതായത്.
ഇതിനിടെ, ആര്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. നവജാതശിശുവിനെ കൊലപ്പെടുത്തിയ രേഷ്മയെ കുറ്റപ്പെടുത്തുന്നതാണ് കുറിപ്പെന്ന് പൊലീസ് പറയുന്നു. ബന്ധുവായ ഗ്രീഷ്മയ്ക്കൊപ്പമാണ് ആര്യ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിന് ഉൗഴായ്ക്കോട് പ്രദേശത്ത് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മ ആരാണെന്ന അന്വേഷണത്തിലാണ് ഡിഎന്‍എ പരിശോധനയിലൂടെ രേഷ്മയെ പിടികൂടിയതും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതും.
പ്രസവിച്ചയുടന്‍ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നല്‍കിയ മൊഴി. എന്നാല്‍ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. പക്ഷേ മരിച്ച ആര്യയുടെ പേരിലുള്ള മൊബൈല്‍നമ്പര്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു രേഷ്മയുടെ സമൂഹമാധ്യമ ഇടപെടല്‍. ഇതിന്റെ വിശദാംശങ്ങള്‍ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.
സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടി. പിന്നീട് വീട്ടിലേക്കു തിരികെവന്നതുമില്ല. ഇവര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനും പ്രകാരമാണ് ഇത്തിക്കരയാറില്‍ പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും. കേസില്‍ നിര്‍ണായകമായ രണ്ടുപേരാണ് മരിച്ചത്.
രേഷ്മയ്ക്ക് കാമുകൻ ഉണ്ടായിരുന്നോ എന്നത് ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. കാമുകന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന് രേഷ്മ പറയുമ്പോൾ രേഷ്മയെ സഹായിച്ചവരെ കൂടി പൊലീസിന് കണ്ടെത്തണം
ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തില്‍ പോലീസ് കൊലപാതക സാധ്യത തേടുന്നു. കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കൊലപാതക സാധ്യത അന്വേഷിക്കുന്നത്. കിടപ്പുമുറിയിലും ചേര്‍ന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു. കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്നാണ് കിരണിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കിരണിന്റെ അച്ഛനും അമ്മയും നല്‍കിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. വെന്റിലേഷനില്‍ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കിയെന്ന മൊഴിയും പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
ഇവയ്‌ക്കെല്ലാം പുറമെ, വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നശിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളും പോലീസ് ഗൗരവത്തോടെ കാണുന്നുണ്ട്.
2020 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണി ആന്റണിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡോ. ബോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജോണി ആന്റണി ഷൂട്ടിംഗ് സെറ്റിലും വളരെ പോസിറ്റീവായിരുന്നെന്ന് അനൂപ് പറയുന്നു.
‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് ചെല്ലുക. എല്ലാത്തിലും ഹ്യൂമറാണ്. സി.ഐ.ഡി. മൂസ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ്. അതുകൊണ്ടു തന്നെ അപാര ടൈമിംഗാണ്. നമ്മള്‍ കട്ടെന്ന് പറയുന്നത് തന്നെ ചിരിച്ചു കൊണ്ടായിരിക്കും,’ അനൂപ് പറയുന്നു.
സിനിമയില്‍ ഈ ക്യാരക്ടറിനെ മാത്രമാണ് കെട്ടഴിച്ച് വിട്ടതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ തുടങ്ങി കഴിഞ്ഞാല്‍ നമ്മളെ സര്‍പ്രൈസ് ചെയ്യിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജോണിയില്‍ നിന്ന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളെയും മരിച്ച നിലയിൽ കണ്ടെത്തി. ഊഴായിക്കോട് സ്വദേശികളായ ആര്യ (23) ഗ്രീഷ്മ (22) എന്നിവരാണ് മരിച്ചത്. ആര്യയുടെ മൃതദേഹം ഉച്ചക്ക് കണ്ടെത്തിയിരുന്നു. ഗ്രീഷ്‌മയുടെ മൃതദേഹം വൈകിട്ടോടെ കണ്ടെത്തി. ഇത്തിക്കരയാറിൽ നിന്നാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും.
കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയുടെ ഭർതൃസഹോദര ഭാര്യയെയും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.
പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ച ഗ്രീഷ്മയ്ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും മരണം ദുരൂഹതയായി തുടരുന്നു.
താന്‍ സ്ത്രീവിരുദ്ധനാണെന്ന വിമര്‍ശനത്തിന് മറുപടിയുമായി നടനും ബിഗ്‌ബോസ് താരവുമായ സാബു. ബിഗ് ബോസിനുള്ളില്‍ വെച്ച് ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തി പിടിക്കുകയും രഞ്ജിനിയെ തെറിവിളിക്കുകയും ചെയ്തതായി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
‘സീസണ്‍ ഒന്നില്‍ സാബുമോന്‍ കുറച്ച് സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചില്ലേ. പിന്നീട് നിങ്ങളുടെ ആര്‍മി തന്നെ സീസണ്‍ 2 വിലെ രജിത് കുമാറിനെയും സീസണ്‍ മൂന്നില്‍ വന്ന സജ്ന-ഫിറോസിനെയും സപ്പോര്‍ട്ട് ചെയ്തില്ലേ’- എന്നായിരുന്നു വിമര്‍ശകന്റെ ചോദ്യം.
ഇതിനു താരത്തിന്റെ മറുപടി ഇങ്ങനെ… ‘ഹിമയോട് എന്ത് സ്ത്രീവിരുദ്ധതയാണ് ഞാന്‍ ചെയ്തത്. അതിനൊരു ക്ലാരിഫിക്കേഷന്‍ വേണം. എന്നെ സ്പ്രേ കുപ്പി വെച്ച് അടിച്ചിരുന്നു. എന്റെ ദേഹം നോവുകയാണെങ്കില്‍ ലോകത്തെ ഏത് മനുഷ്യനെ ആണെങ്കിലും ഇടിച്ച് ഞാന്‍ ശരിയാക്കി കളയും. അതില്‍ ഒരു സംശയവുമില്ല. ഇടിച്ച് തറയിലിടാന്‍ പറ്റാത്തത് കൊണ്ടുള്ള എന്റെ യാദൃശ്ചികമായ പ്രതികരണമാണിത്. അതാണോ സ്ത്രീവിരുദ്ധത. എന്റെ ശരീരത്തിന് എതിരെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതാണോ സ്ത്രീവിരുദ്ധത. സ്ത്രീ എന്നല്ല ഏത് പുരുഷനാണെങ്കിലും എന്റെ ശരീരത്തേക്ക് കടന്ന് കയറിയാല്‍ കുരവള്ളി പൊട്ടിച്ച് കളയും. ഇപ്പോള്‍ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരു പുലിയാണ് ദേഹത്തേക്ക് ചാടുന്നതെങ്കില്‍ അതിനെതിരെയും പോരാടും.’
‘എന്റെ ശരീരത്ത് തൊട്ടതിനാണ് ഞാന്‍ തിരിച്ച് കൊടുത്തത്. ഒരു മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കും. അതെങ്ങനെയാണ് സ്ത്രീ വിരുദ്ധത ആവുന്നത്. അതിനകത്ത് എങ്ങനെയാണ് ലിംഗസമത്വം ഇല്ലാതെയാകുന്നത്. ഈ പബ്ലിക് പ്ലാറ്റ് ഫോമില്‍ ഞാന്‍ കാണിച്ച സ്ത്രീവിരുദ്ധത എന്താണെന്ന് തുറന്ന് കാണിക്കൂ. രഞ്ജിനി ഹരിദാസിനെ ഞാന്‍ തെറി വിളിച്ചെന്നും നിങ്ങള്‍ പറഞ്ഞു. എന്ത് തെറിയാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല. ഹിമയുടെ കൊങ്ങയ്ക്ക് കുത്തി പിടിച്ചിരുന്നു. കണ്ണൂരുള്ള ചേച്ചിയെ ചീത്ത വിളിച്ചു, കലാഭവന്‍ മണിയെ വിഷം കൊടുത്ത് കൊന്നു, തുടങ്ങിയ ഊച്ചാളിത്തരം കൊണ്ട് ഇങ്ങോട്ട് വരരുത്.’- സാബു പറഞ്ഞു
ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് വിരമിക്കാനിരിക്കെ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ ചുരുക്ക പട്ടികയായി. മൂന്ന് പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നിവരാണ് യുപിഎസ്‌സിയുടെ അന്തിമ പട്ടികയിലുള്ളത്.
മുമ്പ് പറഞ്ഞുകേട്ടിരുന്ന പേരുകളിലൊന്നായ ടോമിൻ തച്ചങ്കരിയുടെ പേര് അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. പട്ടികയിലുള്ള ബി സന്ധ്യ നിലവിൽ ഫയർഫോഴ്‌സ് മേധാവിയാണ്. സുധേഷ് കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്.
ഇവരിൽ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന് തെരഞ്ഞെടുക്കാം. പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാൻ വ്യാഴാഴ്ച ഡൽഹിയിലെ യുപിഎസ്‌സിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹറ ജൂൺ 30നാണ് സർവീസിൽ നിന്ന് വിരമിക്കുക.
ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈെൻറ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈെൻറ സഹോദരന്‍ അബ്ദുറഹ്മാെൻറ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്വറിെൻറ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത് കുട്ടികളാണ് പുഴയിലിറങ്ങാൻ ഒരു കിലോമീറ്റർ അകലെയുള്ള കരിയംകയം കടവിലേക്ക് പോയത്. പിന്നാലെ അബ്ദുറഹ്മാനും പോയി. അബ്ദുഹ്മാന്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ പുഴയിലിറങ്ങി. ഇതിനിടെയാണ് നാലുപേര്‍ ഒഴുക്കില്‍പ്പെട്ടത്.
അബ്ദുറഹിമാന് ഇറങ്ങി മൂന്നുപേരെയും ചേർത്തുപിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കിൽപ്പെട്ടു. മറുകരയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്ദുല്ല നാസര്‍ സഹോദരങ്ങളെയും മറ്റും വിളിച്ചുവരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.
ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്‌നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.
സീനത്താണ് ഫാത്തിമ ഇഫ്റത്തിെൻറ മാതാവ്. ഹുദ പര്‍വിന്‍, അഫ്താബ്, ഷഹദിയ എന്നിവരാണ് സഹോദരങ്ങൾ. ഫാത്തിമ ഫിദയുടെ മാതാവ്: ഫസീല. ഫാത്തിമ ഹിബ, മുഹമ്മദ് ജിഷ്തി, മുഹമ്മദ് ഫാകിഹ് എന്നിവരാണ് സഹോദരങ്ങൾ. റസീനയാണ് ഫസ്മിയ ഷെറിെൻറ മാതാവ്. സഹോദരങ്ങൾ: അസ്ഹബ്, അസ്ലഹ്, അസ്നാഹ്. പോസ്റ്റുമോര്‍ട്ട ശേഷം വെള്ളിയാഴ്ച പന്തല്ലൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും.
അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കുളപ്പുള്ളി ലീല. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.
‘അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂലുകൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടര്‍ കമല്‍ സാര്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.
അപ്പോള്‍ ലാല്‍ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാള്‍ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്,’ കുളപ്പുള്ളി ലീല പറയുന്നു.
‘റിഹേഴ്സലില്‍ പറ്റുന്നില്ല, ഷോട്ടില്‍ തല്ലിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ റിഹേഴ്സലില്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലി,’ ലീല പറയുന്നു.