കോവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് വ്യാപനം അതീവ ഗുരുതരമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിനൊപ്പം പതിനൊന്നിലധികം സംസ്ഥാനങ്ങളാണ് സമ്പൂർണമായി അടച്ചുപൂട്ടിയിരിക്കുന്നത്. ഡൽഹി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ്, ഗോവ സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധസമിതി പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിലേക്ക് കുതിക്കുന്നത് വെല്ലുവിളിയാണ്. നിലവില്‍ പതിനഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗോവയില്‍ 48.5, ഹരിയാന 36.1, പുതിച്ചേരി 34.9, പശ്ചിമ ബംഗാള്‍ 33.1 എന്നിങ്ങനെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുകയാണ്. കര്‍ണ്ണാടക ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.9 ശതമാനമാണെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.
കർണാടകയിലെ ലോക്ക്ഡൗൺ 24 വരെയാണ് നീട്ടിയിരിക്കുന്നത്. ഗോവയിൽ നാളെ മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരിക. 15 ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.
നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവു വന്നത് ആശ്വാസമായിട്ടുണ്ട്. രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഓക്സിജൻ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതൽപേർക്ക് വാക്സിൻ നൽകാനാണ് ഇപ്പോൾ സർക്കാർ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നും ആയിരുന്നു ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
വി.എ ശ്രീകുമാറിന്റെ വാര്‍ത്തക്കുറിപ്പ്:
ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.
കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.
അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അറിയിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന 16 വരെ സര്‍വീസ് ഉണ്ടായിരിക്കില്ല.
ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള ഫീഡര്‍ ബസ് സര്‍വീസ് ആയ പവന്ദൂതും 16 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.
രണ്ടാം പിണറായി മന്ത്രിസഭയില്‍ ഘടകകക്ഷിയായ ജനതാദൾ-എസില്‍നിന്നുള്ള മന്ത്രിയെ നാളെ തീരുമാനിക്കും. ഘടകകക്ഷികളില്‍ ആര്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാവുമെന്നു തീരുമാനിച്ചില്ലെങ്കിലും കഴിഞ്ഞതവണ മന്ത്രിസ്ഥാനം വഹിച്ചതിന്റെ ആനുകൂല്യം ഇത്തവണയും ലഭിക്കുമെന്ന കണക്കുകൂട്ടലുമായാണ് ജെഡിഎസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ചേര്‍ന്ന് മന്ത്രിയെ തീരുമാനിക്കുന്നത്.
മൂന്നു സീറ്റില്‍ മത്സരിച്ച ജെഡിഎസിന് രണ്ടിടത്താണു ജയിക്കാനായത്. ചിറ്റൂരില്‍ മുതിര്‍ന്ന നേതാവും നിലവില്‍ ജലവിഭവ മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയും, തിരുവല്ലയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസുമാണ് വിജയിച്ചത്. ഇരുവരും നേരത്തേ മന്ത്രിസ്ഥാനം വഹിച്ചതിനാല്‍ ഇത്തവണ ആരാവും മന്ത്രിയെന്നതില്‍ ജെഡിഎസില്‍ ആകാംക്ഷയുണ്ട്. കഴിഞ്ഞ തവണ ജെഡിഎസില്‍ മന്ത്രിസ്ഥാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഇത്തവണയും ഉണ്ടാവുമെന്ന സൂചനയാണ് നിലനില്‍ക്കുന്നത്.
അതേസമയം കഴിഞ്ഞ തവണത്തേതുപോലെ രണ്ടുപേർക്കുമായി മന്ത്രിപദവി വീതിച്ചുനൽകാനുള്ള ഫോർമുലയാണു പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്നത്. മാത്യു ടി. തോമസിന് ആദ്യടേം ലഭിച്ചേക്കുമെന്ന സൂചനയാണു പാർട്ടി വൃത്തങ്ങൾ നൽകു ന്നത് അതേസമയം, മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മുൻപില്ലാത്തവിധം മാർഗനിർദേശങ്ങളാണു സിപിഎം മുന്നോട്ടുവയ്ക്കുന്നത് എന്നത് ഘടകകക്ഷികളെ വലയ്ക്കുന്നുണ്ട്.
33,878 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച കെ. കൃഷ്ണന്‍കുട്ടി അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്. അതേസമയം മാത്യു ടി. തോമസിനും അഞ്ചാമൂഴമാണ്. 11,421 വോട്ടിന്റെ ഭൂരിപക്ഷമുള്ള മാത്യു ടി.തോമസ് പിണറായി മന്ത്രിസഭയില്‍ ആദ്യത്തെ രണ്ടര വര്‍ഷവും, വി.എസ്. മന്ത്രിസഭയിലും മന്ത്രിയായിരുന്നു.
നാളെ ചേരുന്ന ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ മന്ത്രിസ്ഥാനം സംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്യുമെന്നും സമവായമായില്ലെങ്കില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡ തീരുമാനിക്കുമെന്നും മുതിര്‍ന്ന നേതാവ് സി.കെ.നാണു പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മാത്യു ടി. തോമസും കൃഷ്ണന്‍കുട്ടിയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
കോവിഡ് വരുമെന്നല്ലേയുള്ളു, പിപിഇ കിറ്റ് ഇട്ട് അല്ല നിന്നിരുന്നതെങ്കിലും ആ രോഗിയെ രക്ഷിക്കാന്‍ തന്നെയേ ശ്രമിക്കൂ എന്നും കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച സംഭവത്തില്‍ പ്രതികരിച്ച് സന്നദ്ധ പ്രവര്‍ത്തകരായ രേഖയും അശ്വിനും.
‘ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ രോഗി ശ്വാസം കിട്ടാതെ അവശനിലയിലായിരുന്നു. ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ടായിരുന്നു ഭക്ഷണം കൊടുക്കാന്‍ എത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും അവര്‍ ഓട്ടത്തിലായിരുന്നു. എത്താന്‍ ഒരു പത്തു മിനുട്ട് എടുക്കുമെന്ന് പറഞ്ഞു. അപ്പോള്‍ അയാളെ രക്ഷിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളു, രേഖ പറഞ്ഞു.
‘ആശങ്കയല്ല, ആ രോഗിയെ രക്ഷിക്കണമെന്നാണ് അപ്പോള്‍ തോന്നിയത്. അതിപ്പോള്‍ ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ട് അല്ല നില്‍ക്കുന്നതെങ്കിലും ആ ആളെ രക്ഷിക്കാനേ ശ്രമിക്കുകയുണ്ടായിരുന്നുള്ളു. അതിപ്പോള്‍ കോവിഡ് വരുമെന്നല്ലേയുള്ളു. മറ്റൊന്നും ചിന്തിക്കില്ല,’ രേഖ പറഞ്ഞു. 24 ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രേഖയും അശ്വിനും.
കോവിഡ് ബാധിതനായ 37 കാരനായ സാബുവിനെയാണ് സന്നദ്ധ പ്രവര്‍ത്തകരായ രേഖയും അശ്വിനും ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കാതെ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇവരെ അഭിനന്ദിച്ച് രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കിയ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ അരുണും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അഭിനന്ദിക്കുന്നതിന് പകരം വാര്‍ത്ത വളച്ചൊടിയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പുന്നപ്രയിലെ പോളിടെക്നിക് വനിത ഹോസ്റ്റല്‍ സിഎഫ്എല്‍ടിസില്‍ രാവിലെ പത്തോടെയാണ് സംഭവം. രോഗികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയതാണ് സന്നദ്ധപ്രവര്‍ത്തകരായ രേഖയും അശ്വിനും.
ഭക്ഷണം നല്‍കുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസംമുട്ടലില്‍ പിടയുന്നതായി അവിടെയുള്ളവര്‍ വന്നു പറഞ്ഞതിനെ തുടര്‍ന്ന് ഓടി ചെന്ന ഇവര്‍ കണ്ടത് ശ്വസിക്കാന്‍ ബുദ്ധിമുട്ടി അവശനിലയില്‍ കിടക്കുന്ന രോഗിയേയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 10 15 മിനിട്ട് താമസമുണ്ടെന്നാണ് അറിയിച്ചത്.
തുടര്‍ന്ന് സമയം പാഴാക്കാതെ ഇരുവരും രോഗിയെ മറ്റുള്ളവരുടെ സഹായത്തോടെ താഴെയെത്തിച്ചു. ഇരുവരും പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ കയറി അവര്‍ക്ക് ഇടയില്‍ സാബുവിനെ ഇരുത്തി ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സിനു കാക്കാതെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഈ ചെറുപ്പക്കാരുടെ മാനുഷിക ഇടപെടല്‍. ഉടനെ തന്നെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആംബുലന്‍സ് വരാന്‍ അവര്‍ കാത്തുനിന്നിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമാകുമായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനം നാളെരാവിലെ ആറുമണി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ പാഴ്സല്‍ നല്‍കാം. ആശുപത്രികളിലെ കൂട്ടിരിപ്പുകാര്‍ക്കും യാത്രാ അനുമതി. സംസ്ഥാനത്ത് ആരും പട്ടിണികിടക്കില്ലെന്നും ആവശ്യമുള്ളവര്‍ക്ക് സാമൂഹിക അടുക്കളവഴിയും ജനകീയ ഹോട്ടല്‍വഴിയും ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൊതുഗതാഗതവും എല്ലാ പൊതുപരിപാടികളും വിലക്കിക്കൊണ്ടും അവശ്യസേവനങ്ങള്‍മാത്രം അനുവദിച്ചുകൊണ്ടുമാണ് ലോക്ക് ഡൗണ്‍ നിലവില്‍വരിക. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ തുറക്കാം, എന്നാല്‍ പാഴ്സല്‍സേവനം മാത്രമെ അനുവദിക്കൂ. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ധന വിതരണം, പമ്പുകള്‍, പാചകവാതക വിതരണം എന്നിവക്കും പ്രവര്‍ത്തന അനുമതി നല്‍കി. പാസ്പോര്‍ട്ട് ,വിസ ഒാഫീസുകളും തുറക്കും. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇൻഷുറന്‍സ് എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലെ പ്രവര്‍ത്തിക്കൂ. ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും യാത്രാ അനുമതി നല്‍കി. സാമൂഹിക അടുക്കളവഴി ആവശ്യക്കാര്‍ക്ക് ഭക്ഷണണം നല്‍കും.
അത്യാവശ്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. ജില്ല വിട്ടുള്ള യാത്ര അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രായിരിക്കണം. തട്ടുകടകൾ തുറക്കരുത്. വര്‍ക്ക് ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍മാത്രം. കോടതികളില്‍ പോകേണ്ട അഭിഭാഷകര്‍ക്കും അവരുടെ ക്്ളര്‍ക്കുമാര്‍ക്കും യാത്രചെയ്യാം. ഭക്ഷണവും മരുന്നുകളും പാക്കുചെയ്യുന്ന സാമഗ്രികളുടെ നിര്‍മാണയൂണിറ്റുകള്‍ക്കും പാഴ്സല്‍സര്‍വീസുകള്‍ക്കും പ്രവര്‍ത്തിക്കാം. ചിട്ടി ഉള്‍പ്പെടെ വീടുകളിലെത്തിയുള്ള പണപ്പിരിവ് പാടില്ലെന്ന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
വനിതാ, ശിശുക്ഷേമം, നോര്‍ക്ക, മോട്ടോര്‍വെഹിക്കിള്‍സ് വകുപ്പുകള്‍ക്കും കസ്റ്റംസ് , ഉള്‍പ്പെടെയുള്ള അവശ്യ കേന്ദ്ര ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാനും അനുവാദം നല്‍കി.
പള്‍സ് ഓക്സി മീറ്റര്‍ വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
വീടിനുള്ളിലും കൂടിച്ചേരലുകള്‍ ഒഴിവാക്കണം
അയല്‍ക്കാരുമായി ഇടപെടേണ്ടിവന്നാല്‍ ഇരട്ടമാസ്ക് ഉപയോഗിക്കണം
സാധനങ്ങള്‍ കൈമാറിയാല്‍ കൈകഴുകണം
വീടുകളില്‍ വായുസഞ്ചാരം ഉറപ്പാക്കണം
വീടിനു പുറത്തുപോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകരുത്
ലോക്ഡൗണ്‍ നടപ്പാക്കാന്‍ 25000 പൊലീസുകാരെ വിന്യസിച്ചു
അത്യാവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പൊലീസും ഫയര്‍ഫോഴ്സും
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശനനടപടി
ജില്ല കടന്ന് യാത്രയ്ക്ക് നിയന്ത്രണം
ജില്ല വിട്ടുള്ള യാത്രകള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ
ജില്ല കടന്ന് യാത്ര ചെയ്യേണ്ടവര്‍ സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാം
അതിഥി തൊഴിലാളികള്‍ക്ക് നിര്‍മാണസ്ഥലത്ത് താമസവും ഭക്ഷണവും ഉറപ്പാക്കണം
ഇതിന് സാധിക്കാത്ത കരാറുകാര്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണം
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ മാനേജ്മെന്റ് ചുമതല ഡിപിഎംഎസ്‌യുകള്‍ക്ക്
ഐസിയു ബെഡ്, വെന്റിലേറ്റര്‍ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് കണ്‍ട്രോള്‍ സെല്ലില്‍ വിളിക്കാം
ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
എല്ലാ സ്വകാര്യ ആശുപത്രികളും 4 മണിക്കൂര്‍ ഇടവിട്ട് ബെഡുകളുടെ വിവരം കൈമാറണം
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും ശ്രമമെന്ന് മുഖ്യമന്ത്രി
വാക്സീന്‍ ഇറക്കുന്നത് തൊഴിലാളികള്‍ തടഞ്ഞുവെന്ന വാര്‍ത്തയിലാണ് പ്രതികരണം
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ രാഷ്ട്രീയ കാര്യ സമിതിയിൽ ധാരണ. ജംബോ കമ്മറ്റികൾ ഇല്ലാതാക്കിയാവും അടിത്തട്ട് മുതലുള്ള പുനസംഘടന. ലോക്ക്ഡൗണിന് ശേഷം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന രാഷ്ട്രീയ കാര്യ സമിതി ചേർന്ന് പുനസംഘടനയ്ക്ക് മാർഗരേഖ തയ്യാറാക്കും.
അടിമുടി മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടിയുടെ ശാപമായ ജംബോ കമ്മറ്റികൾ ഇനിയുണ്ടാവില്ല. തിരക്ക് കൂട്ടാതെ സമയമെടുത്ത് പുനസംഘടന നടത്താനാണ് നേതൃതലത്തിലെ ധാരണ. ഇതിനായി വിശദമായ മാർഗരേഖ തയ്യാറാക്കും. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരോടും ഡിസിസി പ്രസിഡൻ്റുരോടും വിശദമായ റിപ്പോർട്ട് തേടി. ഇത് കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതി പുനസംഘടനയ്ക്ക് മാർഗരേഖ തയ്യാറാക്കുക.
രാഷ്ട്രീയ കാര്യ സമതിയിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്വം ഉമ്മൻചാണ്ടി ഏറ്റെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രനാവട്ടെ, തോൽവിയുടെ ഉത്തരവാദിത്വം തന്റെ മേൽ കെട്ടിവെക്കാൻ ശ്രമമെന്ന് പരിഭവിച്ചു. ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് ഓർമ്മപ്പെടുത്തി. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് യോഗത്തെ ചെന്നിത്തല അറിയിച്ചു. പരസ്പരം പഴി പറഞ്ഞ് മറ്റുള്ളവർക്ക് ചിരിക്കാൻ വഴിയൊരുക്കരുതെന്നും ചെന്നിത്തല നേതാക്കളെ ഓർമിപ്പിച്ചു. എല്ലാം മുതലക്കാൻ ആർഎസ്എസ് കാത്തിരിക്കുകയാണെന്ന് കൂടി ചെന്നിത്തല പറഞ്ഞു.
പുനസംഘടന വേണമെന്ന് കെ മുരളീധരനും കെ സുധാകരനും പിജെ കുര്യനുമടക്കമുള്ള നേതാക്കൾ നിലപാട് സ്വീകരിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മാറണമെന്നാവശ്യപ്പെട്ട പിജെ കുര്യൻ എഐസിസി മാനദണ്ഡപ്രകാരമല്ല സ്ഥാനാർത്ഥി നിർണയമെന്നും കുറ്റപ്പെടുത്തി. നേതാക്കൾ ഗ്രൂപ്പ് പണി നിർത്തി തെറ്റുതിരുത്തണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമൽഹാസൻ, ശരത്കുമാർ, പി. ചിദംബരം തുടങ്ങിയവർ ചടങ്ങിനെത്തി.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോൾ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി. ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎല്‍എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
തിരു.: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിർദ്ദേശങ്ങളിങ്ങനെ :-
1. ലോക്ക് ഡൗൺ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല.
2. ക്ഷേത്രങ്ങളിൽ പൂജകൾ മുടങ്ങാതെ നടക്കും.
3. പൂജാ സമയം രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങൾ അതതു ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണ്.
4. ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവിൽ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
5. ഇതിനകം ബുക്ക് ചെയ്തിരിക്കുന്ന വിവാഹ ചടങ്ങുകൾ 20 പേരിൽ കൂടാതെ കൊവിഡ്- 19 മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ട് ക്ഷേത്രത്തിന് പുറത്ത് വെച്ച് നടത്താവുന്നതാണ്.
അതേ സമയം, കോവിഡ്- 19 ലോക് ഡൗണ്‍ പരിഗണിച്ച് ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. എന്നാൽ, ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തില്‍ സാധാരണ പൂജകള്‍ മാത്രം നടത്താനും യോഗത്തില്‍ തീരുമാനമായി. മെയ് 14 മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുക.
തന്റെ മരണം പ്രതീകാത്മകയി ആഘോഷിച്ചു കൊണ്ട് വഴിയരികിലെ പോസ്റ്റിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിദ്ധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനു മുമ്പും ആ രാഷ്ട്രീയത്തിൻ്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ അതിനപ്പുറം എൻ്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ നിന്ന് ജനവിധി തേടിയ ഷിബു ബേബി ജോൺ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത് വിജയൻ പിള്ളയോട് പരാജയപ്പെട്ടിരുന്നു.
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി…
Posted by Shibu Baby John on Thursday, 6 May 2021