സ്ഥാനാർഥിനിർണയത്തിലെ തർക്കത്തെത്തുടർന്ന് പാർട്ടിയെ പിളർത്തി മാണി സി.കാപ്പൻ പാലായിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചശേഷവും എൻസിപിയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. ചില മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും മാണി സി. കാപ്പനോടാണ് അടുപ്പം എന്നതാണ് അലോസരത്തിന് ഇടയാക്കുന്നത്. ഇതേത്തുടർന്നാണ് എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗവും തുറന്ന പോരിലേക്കെത്തിയത്.
പാലായിൽ മാണി സി. കാപ്പൻ നേടിയ വിജയത്തെക്കുറിച്ച് ഇടതുമുന്നണി ആത്മപരിശോധന നടത്തണമെന്ന നിലയിൽ ടി.പി. പീതാംബരൻ നടത്തിയ പ്രതികരണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിയിൽനിന്ന് വിട്ടുപോയ മാണി സി.കാപ്പനുവേണ്ടി ടി.പി. പീതാംബരൻ നടത്തിയ നീക്കം പാർട്ടിവിരുദ്ധമാണെന്ന് പരസ്യപ്രസ്താവനയിറക്കിയാണ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവി ഇതിനെ പ്രതിരോധിച്ചത്. ഇതോടെ പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന നടത്തിയ ജനറൽ സെക്രട്ടറിക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. വൈസ് പ്രസിഡന്റ് പി.കെ. രാജൻ, മറ്റൊരു ജനറൽസെക്രട്ടറി ജയൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവരും ടി.പി. പീതാംബരനെതിരേ അണിനിരന്നിട്ടുണ്ട്.
എൻസിപിയുടെ ഏക മന്ത്രി എ.കെ.ശശീന്ദ്രൻ പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ജില്ലാ കമ്മിറ്റികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ ആരാകും എൻസിപി മന്ത്രിയെന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. എലത്തൂരിൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രനും കുട്ടനാടിൽനിന്നു വിജയിച്ച തോമസ് കെ. തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ. മന്ത്രിപദവിക്കുള്ള അവകാശവാദം തോമസ് കെ.തോമസ് ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
പാർട്ടിയിലെ സീനിയോറിറ്റിയും മന്ത്രിയെന്ന നിലയിലുള്ള അനുഭവപരിചയവുമാണ് ശശീന്ദ്രന്റെ തുരുപ്പുചീട്ട്. പാർട്ടിയെ ഇടതുമുന്നണിയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചനിലയിൽ ഇടതുമുന്നണിയിൽനിന്നുള്ള പിന്തുണയും ശശീന്ദ്രൻ പ്രതീക്ഷിക്കുന്നു.
പാർട്ടിവിട്ട് പുറത്തുപോയെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസം മാണി സി. കാപ്പൻ മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ സന്ദർശിച്ചതാണ് മറ്റൊരു കൗതുകകരമായ നീക്കം.
പവാറിന്റെ മകളും എൻസിപി പാർലമെന്ററി പാർട്ടി നേതാവുമായ സുപ്രിയ സുലേയോടൊപ്പമുള്ള ചിത്രം പുറത്തുവിടുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരന്റെ ആശീർവാദത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് എതിർചേരിയിലുള്ളവരുടെ വാദം. മാണി സി. കാപ്പൻ എൻസിപിയിലേക്ക് തിരിച്ചെത്തുമെന്നും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മന്ത്രിസ്ഥാനം നേടിയെടുക്കുമെന്നും ഇവർ ഭയപ്പെടുന്നു.
ഒന്നേകാൽ വയസുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ആല കോണത്തേത്ത് രാജേഷ് – ശില്പ ദമ്പതികളുടെ ഇരട്ട പെൺമക്കളിൽ ഒരാളായ അരുണിമ (ഒന്നേകാൽ വയസ്) ആണ് പനിയെത്തുടർന്നു ശനിയാഴ്ച രാവിലെ മരിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
അമ്മ ശില്പയുടെ ചെറിയനാട്ടെ വീട്ടിൽവച്ചാണ് അരുണിമ ചികിത്സയിലായത്. ഇരട്ട സഹോദരി അനഘ മതാപിതാക്കളോടൊപ്പം വീട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഇന്ന് നടത്തും.കുട്ടിയുടെ സംസ്കാരം ചെറിയനാട് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.
ഇന്ന് രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന നഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് മരണമടഞ്ഞത്. അനു തോമസിൻെറ ഭർത്താവ് വിദേശത്താണ്. മകൻ എലൻ.
നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് രാവിലെ ജോലിക്ക് വരികയായിരുന്നു. മാടവന ജംഗ്ഷനിൽ വച്ച് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ അതിവേഗത്തിൽ വരികയായിരുന്ന ലോറിഇടിച്ചിടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അനു തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.
മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.
അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വിഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.
ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.
തിരുവനന്തപുരം: കോവിഡ് സാഹചര്യം രൂക്ഷമായി തുടര്‍ന്നാല്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമായ രീതിയില്‍ രാജ്‌ഭവനില്‍ നടക്കും. 20-നാണ് സത്യപ്രതിജ്‌ഞ നിശ്‌ചയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്കു പുറമെ പുതിയ 20 മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍, മേയര്‍, തിരുവനന്തപുരം എം.എല്‍.എ, എം.പി, ചീഫ് സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി, ഗവര്‍ണറുടെ എ.ഡി.സി. എന്നിവരടക്കം 50 പേരെമാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് ആലോചന. മറ്റു വി.ഐ.പികള്‍ക്കു സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ ഓണ്‍ലൈന്‍ ലിങ്ക് നല്‍കും. പി.ആര്‍.ഡി. വഴി ചടങ്ങ് ജനങ്ങളിലേക്കെത്തിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 17നു സി.പി.എം. നേതൃത്വം കൈക്കൊള്ളും. ലളിതമായി ചടങ്ങ് നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനമെന്നു സൂചനയുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദ്ദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈ പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ ജയിലുകളിൽ വ്യാപകമായി കോവിഡ് പടരുന്ന സാഹചര്യത്തിലാണ് വീണ്ടും പരമാവധി ജയിൽവാസികൾക്ക് പരോൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
തിരു.: സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് നാല് ദിവസത്തേക്കുള്ള ഓക്സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. എന്നാല്‍, ചില ആശുപത്രികള്‍ സംവിധാനവുമായി ബന്ധപ്പെടാതെ നില്‍ക്കുന്നുണ്ട്. അവര്‍ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഇനിയും ഓക്സിജന്‍ വലിയ അളവില്‍ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചില ആശുപത്രികള്‍ ഓക്സിജന്‍ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വര്‍ദ്ധനവുണ്ടാവുമ്പോള്‍ സ്റ്റോക്ക് ചെയ്യാനാണ്. സംസ്ഥാനത്ത് ഇപ്പോള്‍ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിലും ഡല്‍ഹിയില്‍ ലോക്ഡൗണിനിടയിലും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തിനാവശ്യം ഓക്‌സിജനാണന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
. കോവിഡ് പ്രതിസന്ധിയിലും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്
ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്നും പാർട്ടി വിലയിരുത്തുന്നു.
ജില്ലാ പ്രസിഡന്റ് വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം സമാഹരിച്ചെന്നാണ് വിലിരുത്തൽ. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനേക്കാൾ കൂടുതൽ വോട്ട് രാജേഷ് നേടിയെന്നും വിലയിരുത്തി.
ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ് സുരേഷിന് സാധിച്ചില്ലെന്ന് വി വിരാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് വാക് തർക്കത്തിന് ഇടയാക്കി. പ്രകോപിതനായ എസ് സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചതായാണ് വിവരം.
അതേസമയം, ബിജെപി ശക്തി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വരെ വോട്ടുകൾ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായർ വോട്ടുകളിൽ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ എൽഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തി.
കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പരാജയം വിലയിരുത്താനുള്ള യോഗത്തിൽ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാർത്ഥി നിർണയം വൈകിയതും പരാജയത്തിന് കാരണമായതായി നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട് ഒരു വിഭാഗം.