കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു.തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
‘അതിജീവനം” കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കാൻസർ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം.തന്റെ രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചുമൊക്കെ നന്ദു സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
രോഗത്തെ ചിരിയോടെ നേരിട്ട് ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
അവസാന ദിവസങ്ങളില്‍ നന്ദുവിന്റെ ശ്വാസകോശത്തെയും ക്യാന്‍സര്‍ ബാധിച്ചിരുന്നു.
മാനന്തവാടി കമ്മന കുരിശിങ്കലിനടുത്തുവച്ച് കാൽനടയാത്രികയായ ഏഴു വയസുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കൽ സന്തോഷ്-സിജില ദന്പതികളുടെ മകൾ മഗൽസ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദേശവാസിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറാട്ടുത്തറ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും. ഇതിനായുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി മുരളിധരനെ അറിയിച്ചു.
ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍ എത്തിയ്ക്കുക. ഡല്‍ഹിയില്‍ നാളെ പുലര്‍ച്ചയോടെ എത്തുന്ന മ്യതദേഹം തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ട് വരും.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു. പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണമെന്നാണ് എംബസിയുടെ നിര്‍ദേശം.
അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.
അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്.
ധനപാലന്റെയും ജലജയുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു വീട്. ഒടുവില്‍ ആഗ്രഹം സാക്ഷാത്കരിച്ചിട്ടും കൊതിതീരുവോളം അവിടെ താമസിക്കാന്‍ ഇരുവര്‍ക്കുമായില്ല. അതിനിടെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. പുതുതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ താമസിക്കാനായി വീണ്ടും യാത്ര തിരിക്കുമ്പോള്‍ അത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് ധനപാലനും ഭാര്യയും കരുതിയിട്ടുണ്ടാകില്ല.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം വെളിയം ആരൂര്‍ക്കോണം ‘അശ്വതി’യില്‍ ധനപാലനും(59), ഭാര്യ ജലജ ധനപാലനും(48) മരിച്ചത്. നാട്ടിലെ എന്ത് ആവശ്യത്തിനും താങ്ങായും തണലായും ഉണ്ടായിരുന്ന ധനപാലന്‍ വിശാഖപട്ടണം മലയാളി അസോസിയേഷന്‍ പ്രസിഡന്റു കൂടിയായിരുന്നു.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ആന്ധ്ര പ്രസിഡന്റ് ആയിരുന്നു സ്വകാര്യ കമ്പനി ഉടമയായ ധനപാലന്‍. ലോക കേരള സഭയിലും അംഗമായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു കുടുംബസമേതമായി താമസിച്ചുവന്ന ധനപാലന്‍, നാട്ടില്‍ പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ നില്‍ക്കാനായാണ് കഴിഞ്ഞ ദിവസം വന്നത്.
മകളുടെ പരീക്ഷ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം, ധനപാലനും കുടുംബവും നാട്ടിലേക്ക് തിരിച്ചത്. പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുദിവസം താമസിച്ചു മടങ്ങി പോകുകയായിരുന്നു ഉദ്ദേശം. വിശാഖപട്ടണത്തു സ്ഥിരതാമസമാക്കിയ മറ്റു രണ്ടു മലയാളി കുടുംബങ്ങള്‍ക്കൊപ്പം രണ്ടു വാഹനങ്ങളിലായാണ് ഇവര്‍ വന്നത്.
ധനപാലനും ജലജയും സഞ്ചരിച്ചിരുന്ന കാര്‍, മധുരയ്ക്ക് അടുത്തുവെച്ച് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്നിലും പിന്നിലുമായി ഒരുവശത്ത് ഇരുന്ന ധനപാലനും ഭാര്യയും തല്‍ക്ഷണം മരണപ്പെട്ടു. ഇവരുടെ മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി അശ്വതിയും പത്താം ക്ലാസ് വിദ്യാര്‍ഥി അനുഷും ഡ്രൈവറും അപകടത്തില്‍ അത്ഭുതകരമായി രക്ഷപെട്ടു.
ആന്ധ്രാ സര്‍ക്കാരിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വ്യാഴാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ ഇരുവരുടെയും മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. കഴിഞ്ഞ പ്രളയകാലത്തും, പിന്നീട് കോവിഡ് മഹാമാരി ആദ്യമായി പടര്‍ന്നു പിടിച്ചപ്പോഴും നാടിന് സഹായവുമായി ധനപാലന്‍ രംഗത്തുവന്നിരുന്നു.
അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഇളയമകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയെന്ന് കുടുംബം.
ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ വെമ്ബായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ ഒരു മാധ്യമത്തോട് പറഞ്ഞു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറഞ്ഞു.
”പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല.
എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം,’ രേഷ്മ പറഞ്ഞു.
അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി. ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.
ഈ വർഷത്തെ റിലീസ് ആയ മോഹൻകുമാർ ഫാൻസ് എന്ന ചിത്രവുമായി ബന്ധപെട്ടു ഒരു വലിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഹിറ്റ് മേക്കർ സംവിധായകരിലൊരാളായ ജിസ് ജോയ്. ഒരു ഓൺലൈൻ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആസിഫ് അലിയും എത്തിയിരുന്നു. ആസിഫ് ചെയ്ത കഥാപാത്രം ചെയ്യുവാനായി മറ്റൊരു താരത്തെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ ആ താരം അപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ സംവിധായകൻ തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയത് കൊണ്ടാണ് പിന്നീട് ആസിഫിലേക്കു എത്തിയതെന്നും ജിസ് ജോയ് പറയുന്നു.
സിനിമാ ഇൻഡസ്ട്രിയിൽ ഗ്ലോറിഫൈഡ് പരിവേഷമുള്ള മാലാഖയുടെ ഇമേജുള്ള സംവിധായകനാണ് അന്ന് ആ പ്രവർത്തി തന്നോട് ചെയ്തതെന്നും ജിസ് ജോയ് പറയുന്നു. പൃഥ്വിരാജ് സുകുമാരൻ ആണ് ജിസ് ജോയ് ചിത്രത്തിൽ നിന്ന് പിന്മാറിയ ആ താരമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. ശ്രദ്ധേയമങ്ങളായ വേഷങ്ങള്‍ അടക്കം 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.
സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ജോര്‍ജ്. ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്‍റലിജന്‍സ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
2006ൽ ജോസ് തോമസിന്‍റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംസ്കാരം നാളെ കറുകുറ്റി സെന്‍റ് ജോസഫ് ബെത്ലഹേം പള്ളിയിൽ നടക്കും.
നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായി ഭാര്യ പ്രിയങ്കയുടെ കുടുംബം രംഗത്ത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിൽ ഉണ്ണി രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളത്തിൽ അതിതീവ്ര മഴയ്ക്കും കടൽക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് സർക്കാർ നിർദേശം നൽകി.
കൊല്ലം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദം ഇന്ന് അതിതീവ്രമാകും. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറും.
കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം നിരോധിച്ചു. കേരളത്തിനും ലക്ഷദ്വീപിനും സമീപത്ത് കൂടിയുള്ള കപ്പൽ ഗതാഗതം നിരോധിച്ചു. കേരളം, കർണാടക, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുറമുഖങ്ങൾക്കും നാവിക സേന താവളങ്ങൾക്കും മൂന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേല്‍ എംബസ്സിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
‘സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും’- ക്ലീന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയോ, ശനിയോ സൗമ്യ സന്തോഷിന്റെ മൃതദേഹം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീനുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇസ്രയേലില്‍ പൗരന്‍മാര്‍ക്കും ഇന്ത്യക്കാര്‍ക്കും നല്‍കുന്ന സംരക്ഷണത്തില്‍ വേര്‍തിരിവുണ്ടാകില്ലെന്നും ക്ലീന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട്ട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ റോക്കറ്റ് പതിച്ചത്.
We’ve been in touch with the family. She was talking to her husband when this happened& I can imagine how horrendous it’s for the husband. I can only sympathise with what he must be feeling: Israel’s Dy Envoy, to ANI on Kerala woman who died in Palestinian rocket strike on Israel pic.twitter.com/GPFHhDuy9c
— ANI (@ANI) May 13, 2021