സംസ്ഥാനത്ത് ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മന്ത്രിസഭായോഗം. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലേക്ക് പോകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.
കണ്ടെയിന്മെന്റ് സോണുകളില്‍ പോലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
കോട്ടയം: മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞതിന് ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസ് എടുത്തു. സംഭവത്തില്‍ കൗണ്‍സിലറടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കോളജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ സംസ്കാരമാണ് തടഞ്ഞത്. മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. പിന്നീട് വന്‍ പോലീസ് സന്നാഹത്തോടെയാണ് സംസ്കാരം നടത്തിയത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ നടപടി ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടായ പ്രശ്നമാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് എട്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ ആറുപേരും എഴുപത് വയസ് കഴിഞ്ഞവരാണ്. കോട്ടയം മെഡി.കോളജില്‍ വെള്ളിയാഴ്ച മരിച്ച ഔസേപ്പ് ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് വെള്ളിയാഴ്ച മരിച്ച ഷാഹിദയ്ക്കും രോഗം സ്ഥിരീകരിച്ചു. അര്‍ബുദ രോഗിയായിരുന്നു. ഷാഹിദയുടെ അമ്മ മരിച്ചതും കോവിഡ് ബാധിച്ചാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്, മഞ്ചേരി മെഡി.കോളജില്‍ തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, പരിയാരം മെഡി. കോളജില്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്, കോഴിക്കോട് മുക്കം മേലാനിക്കുന്ന് സ്വദേശി മുഹമ്മദ് (62) എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി പി.ജയരാജൻ. പാലത്തായിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ രക്ഷിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായാണ് സി.പി.എം നേതാവ് പി. ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. പോലീസ് സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്നും ആർക്കും സ്വാധീനിക്കാവുന്ന തരത്തിൽ കെട്ടുറപ്പുനഷ്ടപ്പെട്ട ഒരു സംവിധാനമായി ഇത് മാറിയിരിക്കുന്നുവെന്നുമാണ് പരോക്ഷമായി ജയരാജൻ ആരോപിക്കുന്നത്.
നേരത്തേ കണ്ണൂരിലെ പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായി, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ, തോൽക്കുമെന്നുറപ്പുള്ള മണ്ഡലമായ വടകരയിൽ മത്സരിപ്പിക്കുകയും ജില്ലാസെക്രട്ടറി സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ പലരും പിന്നീട് ജില്ലാ സെക്രട്ടറിമാരായി തിരിച്ചു ചുമതലയേറ്റപ്പോഴും ജയരാജൻ മാറ്റിനിർത്തപ്പെടുകയായിരുന്നു.
പാർട്ടി അനുഭാവികൾ ജയരാജനെക്കുറിച്ചിറക്കിയ പാട്ടുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. തന്നേക്കാൾ വലിയനേതാവായി ജയരാജൻ മാറിയിരിക്കുന്ന അവസ്ഥയാണ് ഇത്തരമൊരാരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോഴും അത്തരം പാട്ടുകളും ഫേസ്ബുക്കു പോസ്റ്റുകളുമായി പാർട്ടി അനുഭാവികളും നേതാക്കളും തങ്ങളുടെ പണി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
എസ്.ഡി.പി.ഐയും ലീഗും കോൺഗ്രസും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷിക്കാൻ ആർ.എസ്.എസിനൊപ്പം നിൽക്കുകയാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്.
പോലീസ് ഭാഷ്യത്തിനു വിരുദ്ധമായി, പീഡനത്തിന് ഇരയായ പെൺകുട്ടി പാനൂർ പൊലീസിൽ നൽകിയ മൊഴിയിലും ചൈൽഡ്ലൈനിന്റെ തെളിവെടുപ്പിൽ നൽകിയ മൊഴിയിലും പീഡനം നടന്ന തീയതി സംബന്ധിച്ച് പറഞ്ഞിരുന്നില്ല എന്നും ജയരാജൻ ആരോപിക്കുന്നുണ്ട്. പോക്സോ ചുമത്താത്ത നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്, “മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തിയപ്പോൾ തീയതി എങ്ങിനെ കടന്നു വന്നു എന്ന് ചർച്ച ചെയ്യണം.” എന്നൊക്കെ ജയരാജൻ പറയുന്നത്.
എസ്.ഡി.പി.ഐ വിചാരിച്ചാൽപ്പോലും സ്വാധീനിക്കാവുന്ന സംവിധാനമായി കേരളാപ്പോലീസ് മാറിയിരിക്കുന്നുവെന്ന സന്ദേശമാണ് അണികൾക്കും പൊതുസമൂഹത്തിനും ജയരാജൻ നൽകിയിരിക്കുന്നത്.
പ്രതിക്കുവേണ്ടി പോലീസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. വീട്ടുകാരുടെയും നിരവധി സമരസംഘടനകളുടേയും പ്രതിഷേധത്തെത്തുടർന്നാണ് ഇപ്പോൾ അന്വേഷണ ടീമിൽ രണ്ടു വനിതകളെ ഉൾപ്പെടുത്തിയ നടപടി. എന്നാൽ ശ്രീജിത്തിനെ അന്വേഷണ നേതൃത്വത്തിൽനിന്നും മാറ്റണമെന്നാണ് കുട്ടിയുടെ മാതാവിന്രെയുൾപ്പെടെയുള്ള ആവശ്യം. ഇത്തരമൊരാവശ്യം നിറവേറ്റാതെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്നു മാലോകർക്ക് വളരെ വ്യക്തമായ സാഹചര്യത്തിലാണ് ജയരാജന്റെ പ്രസ്താവന വരുന്നത്. സി.പി.എം. ആവശ്യപ്പെടുന്നത് തുടരന്വേഷണമാണ്, കുട്ടികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത് പുനരന്വേഷണവും.
ശ്രീജിത്തിന്രെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഫലമെന്താകുമെന്നതുസംബന്ധിച്ച് തുടക്കത്തിൽതന്നെ ഈ കേസിന്റെ നടപടിക്രമങ്ങൾ തെളിയിക്കുന്നുണ്ട്.
കേസിന്റെ നടത്തിപ്പുസംബന്ധിച്ച് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീജിത്തിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇന്നുമായി ഓൺലൈൻ പ്രതിഷേധവും ഉപവാസ സമരവും നടന്നിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 105 പേര്‍ക്കും, കൊല്ലം ജില്ലയിലെ 59 പേര്‍ക്കും, എറണാകുളം ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 53 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 45 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്മാര്ക്കും, 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുലം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,182 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 8,980 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7,492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,12,714 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,09,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9), കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (7), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്
കൊല്ലം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നാളെ മുതല്‍.
കൊല്ലം ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കുന്നതിന് രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കി ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ഒറ്റ-ഇരട്ട അക്ക നമ്പർ നിയന്ത്രണമാണ് നിലവിൽ വരുന്നത്.
ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണ്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരും.
സമ്പർക്കരോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഞായറാഴ്ച കണ്ടെയിൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കണ്ടെയിൻമെന്റ് സോണുകളിൽ ഒന്നിടവിട്ട കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. ആളുകൾക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. തീരദേശമേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 15-20 വീടുകളെ ഓരോ ക്ലസ്റ്ററുകളായി തിരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഗീത സംവിധാനം നിർവഹിച്ച ബോളിവുഡ് ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി സംഗീത സാമ്രാട്ട് എ.ആർ.റഹ്മാൻ. ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഘങ്ങൾ തന്നെ പ്രതികൂലമായി ബാധിച്ചതായി റഹ്മാൻ പറഞ്ഞു. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡിലെ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റഹ്മാൻ വെളിപ്പെടുത്തിയത്.
“നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാൻ കരുതുന്നു, തെറ്റിദ്ധാരണകൾ കാരണം ചില തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോൾ, രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അദ്ദേഹത്തിന് നാല് ഗാനങ്ങൾ നൽകി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സർ, എത്ര പേർ പറഞ്ഞു, പോകരുത്, അവന്റെ (എ ആർ റഹ്മാൻ) അടുത്തേക്ക് പോകരുത് അവർ കഥകൾക്ക് ശേഷം കഥകൾ പറഞ്ഞു.’ ഞാൻ അത് കേട്ടു, ഞാൻ മനസ്സിലാക്കി,” എആർ റഹ്മാൻ പറഞ്ഞു.
“അതെ, ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ കുറച്ച് ചെയ്യുന്നത് (ഹിന്ദി സിനിമകൾ) എന്തുകൊണ്ടാണെന്ന്, നല്ല സിനിമകൾ എന്നിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന്. ഞാൻ ഇരുണ്ട സിനിമകൾ ചെയ്യുന്നു, കാരണം ഒരു സംഘം മുഴുവൻ എനിക്കെതിരെ പ്രവർത്തിക്കുന്നു, ഉപദ്രവമാണ് ചെയ്യുന്നതെന്ന് അറിയാതെയാണ് അത് അവർ ചെയ്യുന്നത്,” എആർ റഹ്മാൻ പറഞ്ഞു.
“ഞാൻ കാമ്പുള്ള കാര്യം ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് സംഭവിക്കുന്നത് തടയുന്ന മറ്റൊരു സംഘമുണ്ട്. ഇത് കുഴപ്പമില്ല, കാരണം ഞാൻ വിധിയിൽ വിശ്വസിക്കുന്നു, എല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞാൻ എന്റെ സിനിമകൾ എടുക്കുകയും എന്റെ മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. എന്നാൽ എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്കെല്ലാവർക്കും സ്വാഗതം. മനോഹരമായ സിനിമകൾ നിർമ്മിക്കുക, എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്ക് സ്വാഗതം,”
അദ്ദേഹം കൂട്ടിച്ചേർത്തു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘ദിൽ ബെച്ചാര’യിലെ ‘സ്വാൻ’ എന്ന ഗാനത്തിന് സംഗീതം നൽകിയത് റഹ്മാൻ ആണ്. ജോൺ ഗ്രീന്റെ നോവൽ ‘ദി ഫാൾട്ട് ഇൻ ഔർ സ്റ്റാർസ്’ അടിസ്ഥാനമാക്കിയുള്ള ‘ദിൽ ബെച്ചാര’ വെള്ളിയാഴ്ച ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസിൽ നാളെ നിർണായകം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യംചെയ്യും. ഇതു മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
നാളെ എൻഐഎ തന്നെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുക. കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.
സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും ശിവശങ്കർ സ്വര്‍ണക്കടത്ത് അറിഞ്ഞോ, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടോ, ഗൂഢാലോചനയ്ക്ക് സൗകര്യം ഒരുക്കിയോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.
ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിക്കുക. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തും. എൻഐഎ ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.
അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സ്വപ്ന സുരേഷിന്റെ മൊഴി. സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്ന പറഞ്ഞതായാണ് സൂചന.
കോൺസുലേറ്റ് അധികാരികളെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് സ്വപ്നയുടെ മൊഴി. ഓരോ തവണ സ്വര്‍ണം കടത്തുന്നതിനും അറ്റാഷെയ്ക്ക് കമ്മിഷന് നല്‍കിയിരുന്നുവെന്നും ഒരു കിലോ സ്വര്‍ണത്തിന് 1,000 ഡോളര്‍ ആയിരുന്നു അറ്റാഷെയ്ക്ക് നല്‍കിയിരുന്ന പ്രതിഫലമെന്നും സ്വപ്ന പറഞ്ഞതായാണ് സൂചന.
ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും ശിവശങ്കറിനു സ്വർണക്കടത്തിൽ യാതൊരു പങ്കുമില്ലെന്നും സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. “സ്വർണക്കടത്ത് പിടിക്കുമെന്നായപ്പോൾ അറ്റാഷെ കെെയൊഴിയുകയായിരുന്നു. സ്വർണം പിടികൂടിയ ദിവസം തിരികെ അയക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ടാണ് മെയിൽ അയച്ചപ്പോൾ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർക്കും അതിന്റെ കോപ്പികൾ വച്ചത്,” സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയതായി പറയുന്നു.
കോൺസുലേറ്റ് ജനറലിന്റെ അറിവോടെയാണ് സ്വർണക്കടത്ത് ആദ്യം നടത്തിയത്. കോവിഡ് തുടങ്ങിയപ്പോൾ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കുകയായിരുന്നുവെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വളരെ വെെകാരികമായാണ് സ്വപ്ന മൊഴി നൽകിയത്. അറ്റാഷെയെ സാധിക്കുമെങ്കിൽ പിടികൂടണമെന്ന് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം.
കോൺസുലേറ്റ് ജീവനക്കാരെ പ്രതിരോധത്തിലാക്കുന്ന മൊഴി തന്നെയാണ് സരിത്തും റമീസും സന്ദീപ് നായരും നൽകിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഓരോ തവണ പാഴ്സൽ വരുമ്പോഴും പാഴ്സലിന്റെ കനം പരിഗണിച്ച് കോൺസുലേറ്റ് അറ്റാഷെയ്ക്ക് പ്രതിഫലം നൽകിയിരുന്നതായി സരിത്തും റമീസും സന്ദീപും മൊഴി നൽകിയതായാണ് സൂചന.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. ഒരു നടന്റെ ആരാധകർ ആദ്യമായാണ് കോവിഡ് കാലത്ത് ഇങ്ങനെയൊരു ഉദ്യമം നിറവേറ്റുന്നത്.
വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് മെഗാതാരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്.
ഓസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് മൈഗ്രേഷനും സിൽക് എയർവെയ്സും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകവുമായി ചേർന്നാണ് വിമാനം ചാർട്ട് ചെയ്തത്. പെർത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഓസ്ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറി ബിനോയ് പോൾ ഫ്ലാഗ് ഓഫ് ചെയ്തു.
വിസ കാലാവധി കഴിഞ്ഞ് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര ഒരുക്കിയതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് അറിയിച്ചിരുന്നു. ചാർട്ടേഡ് വിമാനം ഒരുക്കിയ ആരാധകർക്ക് മമ്മൂട്ടി നന്ദി അറിയിക്കുന്ന ശബ്ദസന്ദേശം റോബർട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ആരാധകരെ മമ്മൂട്ടി അഭിനന്ദിച്ചു. ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർ മമ്മൂട്ടി ഫാൻസിനു നന്ദി അറിയിച്ചു.
വിസ പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് ഫ്ലൈ വേൾഡ് മൈഗ്രെഷനുമായി ചേർന്ന് മമ്മൂട്ടി ഫാൻസ് സൗജന്യ കൗൺസിലിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലചന്ദ്രൻ വെെക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഇന്നലെ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ പ്രവർത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പ്രമേഹം അനിയന്ത്രിതമായതിനെ തുടർന്നാണ് ബാലചന്ദ്രനെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടൻ, തിരക്കഥാകൃത്ത്, നാടക സംവിധായകൻ, രചയിതാവ്, സിനിമ സംവിധായകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.
ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രൻ ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ‘ ഇവൻ മേഘരൂപൻ’ നേടിയിരുന്നു.
അഗ്നിദേവൻ, ജലമർമ്മരം, വക്കാലത്ത് നാരായണൻകുട്ടി, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, ഇമ്മാനുവൽ, നടൻ, ചാർലി, കമ്മട്ടിപാടം, പുത്തൻ പണം, അതിരൻ, ഈട, സഖാവ് തുടങ്ങിയ നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ‘കോളാമ്പി’യിലായിരുന്നു അവസാനമായി അഭിനയിച്ചത്.
കോട്ടയത്ത് കോവിഡ് മൂലം മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരെ പിന്തുണച്ച് നഗരസഭാ കൗൺസിലറും രംഗത്തെത്തി. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗൺസിലർ കയർത്താണ് സംസാരിച്ചത്. ‘തന്റെ വീട്ടിൽ കൊണ്ടുപോടോ’ എന്നു പറഞ്ഞായിരുന്നു ആക്രോശം.
ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.
മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടമാണ് നാട്ടുകാര്‍ അടച്ചത്. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടർന്ന് നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തും. കൗണ്‍സിലര്‍ അടക്കമുളളവരെ കലക്ടറേറ്റിലേക്ക് വിളിപ്പിച്ചു.