പ്രതിസന്ധികളെ തരണം ചെയ്ത് സബ് ഇൻസ്പെക്ടർ പദവിയിലെത്തി വാർത്തകളിൽ ഇടംനേടിയ ആനി ശിവയെ പ്രബേഷൻ കാലത്ത് സി.കെ.ആശ എംഎൽഎ ഓഫിസിൽ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. പ്രചാരണം തെറ്റാണെന്ന് സി.കെ.ആശയും സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് എസ്ഐ ആനി ശിവയും പറഞ്ഞു. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്.

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎൽഎ വൈക്കത്ത് ഉണ്ടെന്നു കേൾക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎൽഎയെ കണ്ടപ്പോൾ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തിൽ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫെയ്സ്ബുക് കുറിപ്പ്.

തിരഞ്ഞെടുപ്പിന് മുൻപ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനിൽ പ്രബേഷൻ എസ്ഐ ആയി ജോലി ചെയ്യുന്ന കാലത്താണ് സംഭവം.

സി.കെ.ആശ പറയുന്നു: ‘നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഒരുദിവസം രാത്രിയാണ് സംഭവം. എൻസിസി യൂണിഫോമിൽ ഒരാൾ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാർ നിർത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവർ മറുപടി പറഞ്ഞു. എൻസിസി കുട്ടികൾക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോൾ എസ്ഐ ആണെന്നു പറഞ്ഞു. പൊലീസുകാർക്ക് പ്രത്യേക സമയമുണ്ടോയെന്നും അവർ എന്നോടു തിരികെ ചോദിച്ചു. മൂന്നു വട്ടം ചോദിച്ചപ്പോഴാണ് പേരു പറഞ്ഞത്. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.

ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നൽകി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ എന്റെ വീട്ടിലെത്തി. എംഎൽഎ ആണെന്നു മനസ്സിലായില്ലെന്ന് ആനി ശിവ അന്ന് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ഡ്രൈവർ വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആയിരുന്നു. അതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാണ് അവർ പറഞ്ഞത്. സൗഹൃദത്തിലാണ് പിരിഞ്ഞത്.’ എന്നാൽ ‘ഇതിനെക്കുറിച്ച് അറിയില്ല. പ്രതികരിക്കാനുമില്ല’ എന്നായിരുന്നു ആനി ശിവയുടെ പ്രതികരണം.