കിളിമാനൂർ നഗരൂരിൽ ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. കണ്ടുവന്ന മകൻ ഫുട്ബോൾ കൊണ്ട് അക്രമികളെ നേരിട്ട് അമ്മയെ രക്ഷിച്ചു. തുടർന്ന് മാല ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം സജീവമാണ് പ്രദേശത്ത്. ശനി മൂന്നു മണിയോടെ നഗരൂർ തേക്കിൻകാട്ടും, തുടർന്ന് കിളിമാനൂർ മലയാമഠത്തും രണ്ടു മാല പൊട്ടിക്കലാണുണ്ടായത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്ന് നിഗമനം.
നഗരൂർ ശിവപുരം ശ്രീനിധിയിൽ സജീവന്റെ ഭാര്യ സീമയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ സമയത്ത് ഫുട്ബോൾ കളിക്കാനായി അതുവഴി എത്തിയ മകൻ അക്ഷയ് കാണുന്നത് അമ്മയും യുവാക്കളുമായി പിടിവലി കൂടുന്നതാണ്. മകൻ ഫുട്ബോൾ കൊണ്ട് അക്രമിയെ ഇടിച്ചു. ഇടിയേറ്റപ്പോൾ പൊട്ടിച്ചെടുത്തമാല മോഷ്ടാവിന്റെ കയ്യിൽ നിന്നു തെറിച്ചു വീണു. മാല കണ്ടെടുക്കാൻ ശ്രമം നടത്തവേ മകൻ വീണ്ടും ബോൾ ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടുകയായിരുന്നു. ഇതോടെ പ്രതികൾ ബൈക്കിൽ കയറി കിളിമാനൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.
കിളിമാനൂർ ദേവേശ്വരം കുന്നിൽ വീട്ടിൽ ശക്തിധരന്റെ ഭാര്യ എസ്. ഷീലയുടെ അഞ്ചേമുക്കാൽ പവന്റെ താലിമാലയാണ് മേലേ മലയമഠത്ത് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. ശനി വൈകിട്ടായിരുന്നു സംഭവം. തൊളിക്കുഴിയിൽ പോയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന ഷീലയുടെ മാല പൊട്ടിച്ചെടുത്ത സംഘം ദമ്പതികളെ ചവിട്ടി തള്ളിയിടുകയും ചെയ്തു. ദമ്പതികളെ മോഷ്ടാക്കൾ കിളിമാനൂരിൽ നിന്നു പിൻതുടർന്ന് എത്തിയാണ് മാല പൊട്ടിച്ചെടുത്തത്.
23ന് വൈകിട്ട് 5.30ന് മുളയ്ക്കത്തുകാവിൽ കടയിൽ സാധനം വാങ്ങുവാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ യുവാക്കൾ കടയുടമയായ വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല പൊട്ടിച്ചെടുത്തിരുന്നു. തോപ്പിൽ ഗോവിന്ദവിലാസത്തിൽ കുഞ്ഞു കൃഷ്ണപിള്ളയുെട ഭാര്യ വിജയകുമാരിയമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.
മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ ആശുപത്രി അധികൃതർ ഒരുങ്ങുന്നു.
അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതർ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല. അസം സ്വദേശിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് മൂവാറ്റുപുഴ എസ്ഐ വി.കെ.ശശികുമാർ പറഞ്ഞു.
കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ, പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത്.
കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണു മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടത്. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു.
സർജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണു പരുക്കുകൾ ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്. ഡോക്ടർമാർ ബന്ധുക്കളോടു വിശദമായി വിവരങ്ങൾ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. ഈ ദമ്പതികളുടെ 2 മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടെന്ന് അറിയിച്ചതോടെയാണ് ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ഈ കുടുംബത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ അന്വേഷിക്കാൻ പോലും തയാറാകാത്തത് എന്തുകൊണ്ടാണെന്നു വിശദമാക്കാൻ പൊലീസിനു കഴിഞ്ഞില്ല. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണു ദമ്പതികൾക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇവർ ഗുജറാത്ത് സ്വദേശികളാണെന്നും സംശയമുണ്ട്.
വീസ തട്ടിപ്പ് കേസിൽ കോയമ്പത്തൂർ സ്വദേശിനി അറസ്റ്റിൽ. അരഗൂർ ഗണപതി ഗാർഡനിൽ ശ്യാമള (32) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ വരെ ശമ്പളത്തിൽ കാനഡയിൽ കാറ്ററിങ് മാനേജർ തസ്തികയിൽ ജോലി നൽകാമെന്നും പറഞ്ഞ് തൃശൂർ സ്വദേശിയിൽ നിന്ന് 8 ലക്ഷം രൂപ വാങ്ങി വ്യാജ വീസ നൽകിയെന്നാണ് കേസ്. ഒന്നരവർഷം മുൻപാണ് സംഭവം.
പരാതിക്കാരനെ ഡൽഹിയിൽ കൊണ്ടുവന്നാണ് വീസ നൽകിയത്. തൊഴിൽ വീസ എന്ന വ്യാജേന വിസിറ്റിങ് വീസയാണ് ശ്യാമള പരാതിക്കാരന് നൽകിയിരുന്നത്. എംബസി അധികൃതർ വീസ നിരസിച്ചപ്പോഴാണ് ഇതു തൊഴിൽ വീസയല്ലെന്നു ഇവർ അറിയുന്നത്. പിന്നീട് ലഭിച്ച വീസയും സംശയം തോന്നിയതിനാൽ പരാതിക്കാരൻ കാനഡ എബസിയിൽ പരിശോധനയ്ക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.
കാനഡ, കംപോഡിയ, അർമേനിയ, അസർബൈജൻ എന്നിവിടങ്ങളിലേക്കു വീസ നൽകാമെന്നു പറഞ്ഞാണ് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാജ സ്ഥാപനം വഴി തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ ഇനിയും പ്രതികളുണ്ടെന്നു സൂചനയുണ്ട്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. എസ്എച്ച് എ കെ.സുമേഷ്, ഇൻസ്പെക്ടർ സി.പി.ബിജു പൗലോസ്, എഎസ്ഐ എം.കെ.അസീസ്, വനിത സീനിയർ സിപിഒമാരായ ടി.ആർ.രജനി, ടെസ്നോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കമ്മ്യൂണിസ്റ്റുകാര്‍ തന്നെയും മക്കളെയും വിരട്ടി നോക്കുകയും സിനിമയില്‍ നിന്നും പുറത്താക്കാന്‍ നോക്കുകയും ചെയ്തുവെന്ന് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജഗതി വാര്‍ഡില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.
കമ്മ്യൂണിസ്റ്റുകാര്‍ വാ തുറക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്, തിന്നാനും കള്ളം പറയാനും. തന്നെയും മക്കളെയും ഇവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചു ദിവസം തന്നെ ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും, അതിനപ്പുറം ഇവര്‍ ഒന്നും ചെയ്യില്ല.
ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറത്ത് ദൈവം കാണുന്നുണ്ട്. ബിജെപിയെ കുറിച്ചും ഭാരതത്തെ കുറിച്ചും നല്ലത് താന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതാറുണ്ട്. സൈബര്‍ കമ്മികളെ തനിക്ക് കലിയാണ്. തന്റെയും മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കും. ഇതിനപ്പുറം ഒന്നും ചെയ്യാന്‍ ഇവന്മാര്‍ക്കാകില്ല.
കോണ്‍ഗ്രസും ഇവരുടെ ഒപ്പമാണ്. കേരളത്തില്‍ ജീവിക്കുന്ന മലയാളികളെ കുറിച്ച് വളരെ വിഷമത്തോടെയാണ് കേരളത്തിന് പുറത്തുള്ള, ബിജെപി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് ഇവര്‍ക്ക് അറിയേണ്ടത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
ലവ് ജിഹാദ്, ബീഫ് നിരോധനം എന്നീ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ബി ഇ. ശ്രീധരൻ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ. ശ്രീധരൻ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി.
അനാവശ്യ ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നതെന്ന് ആരോപിച്ചാണ് ഇ ശ്രീധരൻ അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഇ ശ്രീധരൻ ഇറങ്ങിപ്പോയത്.
ലവ് ജിഹാദ്, ബീഫ് നിരോധനം, ബിജെപി നേതാക്കൾക്കെതിരെയുള്ള എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇ ശ്രീധരനെ പ്രകോപിപ്പിച്ചത്.
തന്നോട് അനാവശ്യ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് ഇ ശ്രീധരൻ പറയുന്നു. നെഗറ്റീവ് ചോദ്യങ്ങൾ തന്നോട് ചോദിച്ച് സമയം കളയുകയാണെന്നും അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നും അറിയിച്ചാണ് ഇ ശ്രീധരൻ ഇറങ്ങിപ്പോയത്.
നോർത്ത് ഇന്ത്യയിലെ ബിഫ് നിരോധനം ബിജെപി നേട്ടമായി ഉയർത്തിക്കാണിക്കുന്നു. അതുകൊണ്ടാണ് താങ്കളോട് ഈ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു അവതാരക പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ വിധി പറയാൻ താൻ ആളല്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വർണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നുമായിരുന്നു ശ്രീധരന്റെ മറുപടി.
മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നേഹ റോസ്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം എട്ടു വര്‍ഷമായി മോഡല്‍ രംഗത്ത് സജീവമാണ്. വണ്‍ സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട മറക്കാനാവാത്ത ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നേഹ. ഒരു പരസ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഫ്‌ളാറ്റില്‍ എത്തിയതിന് ശേഷമുള്ള അനുഭവമാണ് താരം ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
നേഹ റോസിന്റെ കുറിപ്പ്:
വണ്‍ എന്ന മലയാള സിനിമയില്‍ സലിം കുമാര്‍ ചേട്ടനൊപ്പം ആ ഒരു സീന്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കാനും സാധിച്ചു. മുന്‍പ് പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ആയിരുന്നപ്പോള്‍, ഇതുപോലെ ഒരു സംഭവം ഞാന്‍ ഫെയ്‌സ് ചെയ്തതാണ്. ഞാന്‍ മാത്രമായിരിക്കില്ല നിങ്ങളോരോരുത്തരും ഫെയ്‌സ് ചെയ്തതാണ് എന്ന് എനിക്കുറപ്പുണ്ട്.
അന്ന് പരസ്യ ഷൂട്ട് കഴിഞ്ഞ തിരിച്ചെത്തിയപ്പോള്‍ ഒത്തിരി താമസിച്ചിരുന്നു. നല്ല മഴയും കാറ്റും. റൂം എത്തിയിട്ട് ഫുഡ് ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതി. ഫുഡ് അടുത്തു എവിടെയെങ്കിലും പോയി കഴിച്ചാലോ എന്നു വിചാരിച്ചപ്പോള്‍, യൂബര്‍ ഒന്നും ബുക്ക് ആകുന്നില്ല. അന്ന് uber eats ആയിരുന്നു ശരണം. ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു, നല്ല മഴയും പിന്നെ കറണ്ടും ഒന്നുമില്ലാതെ ആകെ വട്ടായി ഇരിക്കയായിരുന്നു. ഡെലിവറി ഏജന്റിനെ വിളിക്കുമ്പോള്‍ ഇപ്പൊ എത്താം, റോഡില്‍ ട്രാഫിക് ആണ്, വെള്ളമാണ് എന്ന മറുപടിയും.
ഒരുപാട് സമയം കാത്തിരുന്നു. അന്ന് സത്യത്തില്‍ ആ ഡെലിവറി ഏജന്റിനെ നല്ലത് പറയണമെന്ന് എന്റെ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അന്ന് ഒന്നരമണിക്കൂറില്‍ കൂടുതല്‍ മണിക്കൂറോളം എടുത്തു ഭക്ഷണം എത്താന്‍. എന്താ ചേട്ടാ ലേറ്റ് ആയത് എന്ന് ചോദിച്ചു. വെള്ളമാണ് ട്രാഫിക് ആണ് എന്നുള്ള മറുപടി വീണ്ടും ആവര്‍ത്തിച്ചു. ആ സെക്കന്‍ഡില്‍ എനിക്ക് ദേഷ്യവും വിശപ്പും ഒക്കെ സഹിക്കാനാവാതെ രണ്ട് പറയണമെന്ന് തന്നെ വീണ്ടും വിചാരിച്ചു. ഭക്ഷണം തന്നു കഴിഞ്ഞു ആ ചേട്ടന്റെ മുഖത്ത് ഒന്നൂടെ നോക്കിയപ്പോള്‍ എന്തോ ഒന്നും പറയാന്‍ തോന്നിയില്ല. ആ ചേട്ടന്‍ എനിക്കുള്ള ഭക്ഷണം എത്തിച്ചത് എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് എന്നൊരു തോന്നല്‍.
ഒരു പക്ഷേ ഈ മഴയത്ത്, ട്രാഫിക്കില്‍, അയാള്‍ വിശന്നിരിക്കുക ആയിരുന്നിരിക്കും എനിക്കു ഭക്ഷണം തന്നപ്പോള്‍ എന്ന് തോന്നി. പിന്നീട് കണ്ടത് അയാള്‍ നടന്നകലുന്നത്. നിങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നോ എന്ന് ചോദിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ്. ഓണ്‍ലൈന്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നവര്‍, വെയിലത്തും മഴയത്തും, കൂടി ബൈക്കില്‍ ദൂരം താണ്ടിയാണ് നമുക്കുള്ള ഭക്ഷണം എത്തിക്കുന്നത്. അതില്‍ ഭൂരിഭാഗം ആളുകളും സത്യസന്ധമായി ജോലി ചെയ്യുന്നവരുമാണ്. ട്രാഫിക് പ്രശ്‌നങ്ങള്‍ മൂലവും, കാലാവസ്ഥ കാരണവും പലപ്പോഴും ഭക്ഷണം താമസിക്കാറുണ്ട്.
പിന്നീട് കാരണം ചോദിച്ചു അവരോട് തട്ടി കയറുക. നമ്മുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഒരു പക്ഷേ ശരിയായിരിക്കാം പക്ഷേ അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്, നമ്മുടെ വയര്‍ നിറയ്ക്കാന്‍ വേണ്ടി ഉള്ള ഭക്ഷണം ആണ് ഇവര്‍ കൊണ്ടുവരുന്നത്. അത് അവരുടെ ജോലിയാണ് എന്ന് പറഞ്ഞു വാദിക്കുന്നവര്‍ ഇപ്പോള്‍ ഉണ്ടാവും, എന്നാലും നമ്മള്‍ ഒന്ന് ചിന്തിക്കുക, നമ്മുടെ വയര്‍ നിറയ്ക്കാനും നമ്മുടെ ഒരു നേരത്തെ വിശപ്പ് അകറ്റുന്നതും അവര്‍ കാരണമാണ്. ഇനി മുതല്‍, ഒന്ന് ശ്രദ്ധിക്കുക..
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ഒല്ലൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ.
ഒല്ലൂർ പള്ളി സന്ദർശിച്ച് വികാരിയുമായി സംസാരിക്കുമ്പോഴാണ് ഗോപാലകൃഷ്ണൻ വിവാദ പ്രസ്താവന നടത്തിയത്. ലോകമാകെ ഇസ്ലാമിക വത്കരണം നടക്കുകയാണ് എന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്.
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് അവർ വളരുകയാണെന്നും കേരളത്തിൽ മുസ്ലിങ്ങൾക്ക് ആനുപാതികമായ പ്രാതിനിധ്യം കൈസ്തവർക്ക് ലഭിക്കുന്നില്ലെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇന്ന് സി.പി.എമ്മിനെയും കോൺഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്നും ഇത് മൂലം ഇവരെ പിണക്കാത്ത നയം മാത്രമേ ഇടത്-വലത് മുന്നണികൾ സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ലോകമാകെ ഇസ്ലാമികവത്കരണം നടക്കുകയാണ്. ക്രൈസ്തവ രാഷ്ട്രങ്ങൾ ഇസ്ലാം രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. തുർക്കിയിൽ കത്തീഡ്രൽ മുസ്ലിം പള്ളിയാക്കിയപ്പോൾ കേരളത്തിൽ ഒരു പ്രതിഷേധവും ഉയർന്നില്ലെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും ആരോപണം മാത്രമാണിതെന്നും പീയുഷ് ഗോയല്‍ പറയുന്നു. ‘പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചു. യാത്രക്കാര്‍ ആരെന്ന് മനസിലായപ്പോള്‍ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി ആക്രമിച്ചുവെന്നത് വ്യാജപ്രചരണമാണ്’, ഗോയല്‍ പറയുന്നു.
മാര്‍ച്ച് 19നാണ് ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു.
കെടി ജലീലിനോട് ഫിറോസിക്ക വരില്ലേയെന്ന് പെണ്‍കുട്ടിയുടെ ചോദ്യം, മിഠായികളുമായി കുഞ്ഞു ആരാധികയെ കാണാന്‍ ഓടിയെത്തി ഫിറോസ് കുന്നുംപറമ്പില്‍. എല്‍ഡിഎഫും യുഡിഎഫും ശക്തിയോടെ മുഖാമുഖം പോരാടുന്ന തവനൂര്‍ മണ്ഡലത്തില്‍ അരങ്ങേറിയ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
കാര്യം മറ്റൊന്നുമല്ല, ഇരു കൂട്ടരും പ്രചാരണം ശക്തമാക്കി മുന്നോട്ടുപോകവെ കഴിഞ്ഞ ദിവസം കെടി ജലീല്‍ കയ്യിലെടുത്ത പെണ്‍കുട്ടി ഫിറോസിക്ക വരില്ലേയെന്ന് ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഫിറോസിക്ക വരില്ലേയെന്ന് സമ എന്ന പെണ്‍കുട്ടി ചോദിക്കുമ്പോള്‍ കെടി ജലീലും കൂടെയുണ്ടായിരുന്നവരും പൊട്ടിച്ചിരിച്ചു. ഇതാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞെങ്കിലും സമ ചോദ്യം ആവര്‍ത്തിച്ചു. ഇതോടെയാണ് സമയെ കാണാന്‍ ഫിറോസ് കുന്നുംപറമ്പില്‍ നേരിട്ടെത്തിയത്. മിഠായി തരുമോ എന്നു ചോദിച്ചാണ് സമ ഫിറോസ് കുന്നുംപറമ്പിലിനെ വരവേറ്റത്. ഇതോടെ കൊണ്ടുവന്ന മിഠായികള്‍ ഫിറോസ് സമയ്ക്ക് സമ്മാനിച്ചു.
മൂന്നാം തവണയും മത്സരത്തിനിറങ്ങിയ കെടി ജലീലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ തവനൂര്‍ മണ്ഡലത്തിലെ പോരാട്ടം ഏറെ ശ്രദ്ധ നേടുകയാണ്.
പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ദുരൂഹമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പാണ് കാഞ്ഞിരമുക്ക് വാലിപ്പറമ്പില്‍ ഭരതന്റെ മകന്‍ അമലിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണത്തില്‍ ദുരൂഹത ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. പെരുമ്പടപ്പ് സിഐ വി.എം.കേഴ്‌സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.