സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആയിഷ(62)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.
ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആയിഷയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഭീമന്‍ രാജവെമ്പാലയെ ബക്കറ്റില്‍ വെള്ളമൊഴിച്ച് കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറലായിരിക്കുന്നു. 51 സെക്കന്റുള്ള വീഡിയോയ്ക്ക് ട്വിറ്ററില്‍ ലഭിച്ചത് 73000 വ്യൂ ആണ്. കേരളത്തിലെ വാവ സുരേഷ് ആണിത് എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ വാവ സുരേഷ് അല്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പാമ്പിന്റെ തലയില്‍ ബക്കറ്റില്‍ നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. രാജവെമ്പാല വളരെ ശാന്തമായിരിക്കുന്നു. തലയിൽ ഒന്നുരണ്ട് തവണ തൊട്ടുനോക്കിയ ശേഷം വീണ്ടും വെള്ളമൊഴിക്കുന്നു. അതേസമയം ഇതാരും വീടുകളില്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും ഫലം അപകടമായിരിക്കുമെന്നും സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കുന്നു.
Summer time..
And who doesn’t like a nice head bath🙏Can be dangerous. Please don’t try. pic.twitter.com/ACJpJCPCUq
— Susanta Nanda IFS (@susantananda3) May 24, 2020
ഗോവയില്‍ മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം. അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാസപരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്.
അഞ്ജനയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തിയത്.
ആണ്‍ സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.
അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അമ്മയും ബന്ധുക്കളും പറയുന്നത്. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു. കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി ഗോവയിലെത്തിയത്.
ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.
അഞ്ജനയെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്.
പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.
വാര്‍ത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. കേരളം എന്നത് വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സംഭവം വന്‍ വിവാദമായി മാറിയിരിക്കുകയാണിപ്പോള്‍. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്.
കാലടി മണപ്പുറത്ത് പണിത മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി കാലടി മണപ്പുറത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ പൊളിച്ചത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോളും നായകന്‍ ടൊവിനോ തോമസും വ്യക്തമാക്കി.
സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നും 18 പേരും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാണ്ട് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 8110 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7994 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
കൊവിഡ് 19 മുന്‍കരുതലെന്നോണം ക്വാറന്റൈന്‍ നിര്‍ദേശിച്ചതിനു പിന്നാലെ പ്രതികരണവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ഡികെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെഞ്ഞാറമൂട് പോലീസ് ഇന്‍സ്‌പെക്ടറും പങ്കെടുത്തിരുന്നു.
എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്. അതിനാല്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്‌കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണെന്ന് സുരാജ് കുറിച്ചു.
കൊവിഡ് പ്രതിരോധ ത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
Dear Friends,
കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ശ്രീ. ഡി കെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെഞ്ഞാറമൂട് പോലീസ് ഇന്‍സ്‌പെക്ടറും പങ്കെടുത്തിരുന്നു.എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്.അതിനാല്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇപ്പോള്‍ ഹോം ക്വാറന്റയിനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്‌കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണ്…കോവിഡ് പ്രതിരോധ ത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.എത്രയും പെട്ടെന്ന് നേരില്‍ കാണാമെന്ന വിശ്വാസത്തോടെ
നിങ്ങളുടെ
സുരാജ് വെഞ്ഞാറമൂട്
ഭാര്യയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിനെയും കൊണ്ട് അപ്രതീക്ഷിതമായാണ് ക്രൈംബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയത്. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാവിലെ അഞ്ചരയോടെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്.
അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കൾ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു. മകളെ കൊന്ന അവനെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ കരഞ്ഞു. ഉത്രയുടെ അച്ഛനും പ്രതി സൂരജിനെ കണ്ടതോടെ ക്ഷുഭിതനായി.
ഇതോടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സൂരജ് പൊട്ടിക്കരഞ്ഞു. എനിക്കൊന്നും കേൾക്കേണ്ടെന്നായിരുന്നു ഉത്രയുടെ അച്ഛന്റെ മറുപടി. വീട്ടിലെത്തിയ പൊലീസ് സംഘം സൂരജും ഉത്രയും കിടന്ന മുറി പരിശോധിച്ചു. ഉത്ര കിടന്ന സ്ഥലം സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു.
തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉത്രയെ കൊലപ്പെടുത്താൻ മൂർഖൻപാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ കണ്ടെടുത്തു. സൂരജ് തന്നെയാണ് പ്ലാസ്റ്റിക് ജാർ പൊലീസിന് കാട്ടിക്കൊടുത്തത്. അരമണിക്കൂറിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
പ്രതി സൂരജിനെയും പാമ്പു നൽകിയ സഹായി സുരേഷിനെയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയിരുന്നു.
ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി വള്ളിക്കോട് വീട്ടില്‍ അംബിക (48) ആണ് മരിച്ചത്. ആദ്യമായാണ് കൊറോണ ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളി മരിക്കുന്നത്. ഡല്‍ഹി മോത്തി നഗറിലെ കല്‍റ ആശുപത്രിയില്‍ നഴ്സായിരുന്നു. ഭര്‍ത്താവ് വിദേശത്താണ്. രണ്ടു മക്കള്‍.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി പിജെ ജോസഫ് രംഗത്തെത്തി. എന്തും സഹിച്ച് യുഡിഎഫില്‍ തുടരുമെന്ന് കരുതേണ്ടെന്ന് പിജെ ജോസഫ് തുറന്നടിച്ചു.
ധാരണ പാലിച്ചില്ലെങ്കില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം. ആ ധാരണ യുഡിഎഫ് പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗം അറിയിച്ചിരിക്കുന്നത്.
ധാരണ പാലിക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ എന്തും സഹിച്ച് യുഡിഎഫില്‍ തുടരേണ്ട എന്നാണ് ജോസഫ് നല്‍കുന്ന മുന്നറിയിപ്പ്. യുഡിഎഫ് നേതൃത്വത്തെ തന്റെ അതൃപ്തിയും അമര്‍ഷവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ധാരണ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
75ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവര്‍ണറും. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനു പുറമെ ട്വിറ്ററിലുടെയും മോഡി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു.
പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാള്‍ ദിനമെന്നും ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാള്‍ ദിനമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Birthday wishes to Kerala CM Shri @vijayanpinarayi Ji on his birthday. May he be blessed with good health and a long life.
— Narendra Modi (@narendramodi) May 24, 2020