ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ.
ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.
നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരന്‍റെ പേരാണ് മുൻപ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ സംഘടനാ രംഗത്തുള്ള പരിചയം ആര്യാ രാജേന്ദ്രന് തുണയാവുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എൻഡിഎഫ് എന്‍സിപിയെ അവഗണിച്ചെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാണി സി.കാപ്പന്‍. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാല വിട്ടുകൊടുക്കില്ല. യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിയിട്ടില്ലെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു. എന്‍സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു കാപ്പൻ.
കേരളം ഏറെ ചർച്ച ചെയ്ത ഏറ്റവും പ്രായമേറിയ കോവിഡ് മുക്തനായ റാന്നി സ്വദേശി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചത്. കോവിഡ് മുക്തനായി എട്ടു മാസത്തിനുശേഷമാണ് മരണം.
കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാംഘട്ട കോവിഡ് വ്യാപനത്തിലാണ് എബ്രഹാം തോമസും ഭാര്യയും കുടുംബവും കോവിഡ് ബാധിതരായത്. കേരളത്തിലെ തന്നെ ചൈനയിൽ നിന്നെത്തിയവരുടെ ആദ്യഘട്ടത്തിന് ശേഷം രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച രോഗികളിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. പിന്നീട് രോഗം സ്ഥിരീകരിച്ച് കുടുംബം അത്ഭുതകരമായി അതിനെ അതിജീവിച്ചിരുന്നു.
90 കഴിഞ്ഞ എബ്രഹാം തോമസും 80 കഴിഞ്ഞ ഭാര്യയും കോവിഡിനെ അതിജീവിച്ചത് അത്ഭുതകരമായിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ, ജില്ലാകളക്ടർ ഉൾപ്പടെയുള്ളവർ ഇവരെ അനുമോദിച്ചിരുന്നു.
93ാമത്തെ വയസ്സിൽ എബ്രഹാം തോമസ് കോവിഡിനെ അതിജീവിച്ചതു അന്ന് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ഇറ്റലിയിൽനിന്നു റാന്നിയിലേക്ക് എത്തിയ മക്കളിൽ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യയ്ക്കും രോഗം വന്നത്. ആ സമയത്ത് ഇന്ത്യയിൽ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു എബ്രഹാം തോമസ്.
ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെ പാചകക്കാരന് ശബരിമല പ്രസാദവും സ്വന്തമായി വരച്ച ശാസ്താവിന്റെ ചിത്രവും സമ്മാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ വൈദികന്‍. അയ്യപ്പഭക്തനായ വാവന്നൂര്‍ ശേഖരത്തു വീട്ടില്‍ മോഹന്‍ദാസിന് ഫാ.വര്‍ഗീസ് ലാലാണ് താന്‍ വരച്ച ശബരിമല ശാസ്താവിന്റെ ചിത്രവും പ്രസാദവും ക്രിസ്മസ് സമ്മാനമായി നല്‍കിയത്.
എല്ലാ മണ്ഡലകാലത്തും ശബരിമലയ്ക്ക് പോകാറുള്ള മോഹന്‍ദാസ് ഇത്തവണ കൊവിഡ് മൂലം യാത്ര മുടങ്ങിയ സങ്കടത്തിലായിരുന്നു. 61 കാരനായ മോഹന്‍ദാസ് 20 വര്‍ഷം മുന്‍പാണ് കുന്നംകുളം ഭദ്രാസന ആസ്ഥാനത്ത് പാചകക്കാരനായി എത്തിയത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അടക്കമുള്ളവരുടെ മനസ്സറിഞ്ഞ് ഭക്ഷണം വിളമ്പുന്ന മോഹന്‍ദാസ് വ്രതകാലത്തു ബിഷപ് ഹൗസില്‍ നിന്ന് തന്നെയാണ് കഴിക്കാറുള്ളത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അഭിഷേകം ചെയ്ത നെയ്യ്, അരവണ, അപ്പം തുടങ്ങിയവ കൊണ്ടു വരും. കഴിഞ്ഞ 12 വര്‍ഷമായി ഫാ. വര്‍ഗീസ് ലാലിനും ഇതു ലഭിക്കാറുണ്ട്. കോട്ടയത്ത് താമസിക്കുന്ന ഫാ. വര്‍ഗീസ് ലാല്‍ കുന്നംകുളം ഭദ്രാസനത്തില്‍ വൈദിക സേവനത്തിന് എത്തിയ കാലം മുതല്‍ മോഹന്‍ദാസുമായി പരിചയമുണ്ട്.
സഭയുടെ വെബ് മീഡിയ ചുമതലയുള്ള ഫാദര്‍ എല്ലാ ഞായറാഴ്ചയും ഇവിടെ എത്താന്‍ തുടങ്ങിയതോടെ ഇവരുടെ സൗഹൃദം ദൃഢമാവുകയായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ശബരിമല യാത്ര മുടങ്ങിയ വിഷമം പലതവണ മോഹന്‍ദാസ് ഫാ.വര്‍ഗീസ് ലാലുമായി പങ്കുവച്ചിരുന്നു. ഇതിനു പരിഹാരം കാണാന്‍ ആഗ്രഹിച്ച ഫാ.വര്‍ഗീസ് ലാല്‍ പ്രസാദം തപാലില്‍ വരുത്തി നല്‍കുകയായിരുന്നു. ഇതിനു പുറമേ തത്വമസി എന്നെഴുതി തയാറാക്കിയ അയ്യപ്പന്റെ രൂപവും സമ്മാനിക്കുകയായിരുന്നു.
ജസ്ന തിരോധാനക്കേസില്‍ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന നല്‍കി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.
കേസില്‍ വളരെയധികം പുരോഗതിയ സമയത്താണ് കോവിഡ് 19 വന്നത്, അത് അന്വേഷണത്തെ ബാധിച്ചുവെന്ന് തച്ചങ്കരി പറഞ്ഞു. 2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്.
തച്ചങ്കരിയുടെ വാക്കുകള്‍ ഇങ്ങനെ;
‘ജസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെജി സൈമണ്‍ ആണ്. ആ സമയത്ത് കേസില്‍ വളരെയധികം പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി. പക്ഷേ, ആ സമയത്താണ് കോവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമായി.
ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. ജസ്‌ന പോയ വാഹനത്തെ കുറിച്ച് ധാരണയായിവന്നപ്പോഴാണ് മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ കോവിഡ് തടസ്സമായത്. സൈമണ്‍ 31ന് റിട്ടയര്‍ ചെയ്യും. അദ്ദേഹം ഇപ്പോഴും കേസിന് പിറകേയാണ്. അതൊരു ലഹരി പോലെയാണ് സൈമണിന്. അത് തെളിയിക്കപ്പെടും. കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വകയുണ്ട്’,
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതിനിടെ കേരളത്തില്‍ കോവിഡ് രണ്ടാം തരംഗ സൂചനകള്‍ നല്കി എറണാകുളം ജില്ലയില്‍ ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.
ജൂലൈയില്‍ മൊത്തം പോസിറ്റീവ് ആയവരില്‍ 1.74 ശതമാനം പേരായിരുന്നു ഉറവിടം അറിയാത്തവരായി ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബറിലേക്ക് എത്തിയപ്പോള്‍ ഇത് 38.83 ശതമാനമായി ഉയര്‍ന്നു. ഉറവിടം അറിയാതെ പോസിറ്റീവ് ആകുന്നവരില്‍ കൂടുതല്‍ പേരും 30-40 പ്രായപരിധിയില്‌പ്പെടുന്നവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റൈ സൂചനയാണെന്നും ജില്ലാ ആരോഗ്യവിഭാഗം വിലയിരുത്തുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയത് 78,714 പേരാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 2.27 ശതമാനം പേര്‍.
അതായത് 44 പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ കോവിഡ് ബോധയുണ്ടായതായി ആരോഗ്യവകുപ്പ് അറിയിക്കുന്നു. കൂടുതല്‍ പേര് പോസിറ്റീവ് ആകുന്നത് കൊച്ചി കോര്‍പ്പറേഷനിലാണ്. സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര് പോസിറ്റീവ് ആയത് എറണാകുളത്താണ്. 953 പേര്‍.
അതേസമയം, നാലാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്കി. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാന്‍ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാംപിളുകള്‍ ലാബുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം നിര്‍ദേശിച്ചു.
യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്ന കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. സമീപകാലത്ത് യുകെയില്‍ നിന്നെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ ബ്യൂറോ, വിമാനത്താവള അതോറിട്ടി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.
ഇത്തരം വൈറസ് വഴി ഇന്ത്യയില്‍ 15 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന പ്രചാരണം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത
കർത്താവിൽ വാത്സല്യള്ളവരെ,
മലയാളം യുകെയിലൂടെ ‘ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . വളരെയധികം വ്യത്യസ്തമാർന്ന ഒരു സാഹചര്യത്തിലാണ് നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ആശങ്കയുടെയും നിരാശയുടെയുമൊക്കെ കാലഘട്ടമാണിതെങ്കിലും ആദ്യ ക്രിസ്തുമസ് സ്നേഹത്തിൻറെ വസന്തവും പ്രത്യാശയുടെ പൂക്കാലവുമായിരുന്നു.ഇരുൾ മൂടിയ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുവാൻ വെളിച്ചമായി പെയ്തിറങ്ങിയതാണ് ക്രിസ്തുവിൻറെ ജനനം . ഏതു പ്രതിസന്ധിയിലും ക്രിസ്തുമസിൻ്റെ പ്രഭ നഷ്ടപ്പെടുന്നില്ല; ദൈവസ്നേഹത്തിൻറെ ആവിഷ്കാരമാണ് ക്രിസ്തുവിൻറെ ജനനം. പ്രതിസന്ധികൾ എന്നും ലോകയാഥാർത്ഥ്യമാണ്. എങ്കിലും ലോകത്തോടുള്ള ദൈവത്തിൻറെ കരുണ ഒരിക്കലും അസ്തമിക്കുന്നില്ല. പ്രതിസന്ധികളിൽ ദൈവീക ഇടപെടലുകൾക്കായുള്ള തുറവിയാണ് എന്നും ആവശ്യമായിരിക്കുന്നത്. ലോകത്തെ ചേർത്തുപിടിക്കുന്ന ദൈവ സ്നേഹത്തിൻറെ കൈവഴികൾ ആകുവാൻ ക്രിസ്തുമസ് എന്നും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് . ഏത് പ്രതിസന്ധികളിലും ‘ഭയപ്പെടേണ്ട’ എന്നതും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു . ക്രിസ്തുമസ് ഒരു ‘giving’ ൻ്റെ ആഘോഷമാണ് ; ‘getting’ ൻ്റെ ആഘോഷമല്ല. കരുത്തിൻ്റെ ലോകത്തിൽ കരുതലിൻ്റെ വക്താക്കളാകുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് . തള്ളപ്പെട്ടവരെയും തഴയപ്പെട്ടവരെയും തേടിവന്ന് ചേർത്തുപിടിക്കുന്ന ദൈവം ഉണ്ട് എന്നത് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നുണ്ട്. ‘മനുഷ്യനാകുക’ എന്നതാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സന്ദേശം. ദൈവം മനുഷ്യനായി ജഡം ധരിച്ചു എന്നത് അതാണ് വെളിവാക്കുന്നത് . ആന്തരികസത്തയിലും ഉണ്മയിലുമാണ് ഒരാൾ മനുഷ്യനാകേണ്ടത്; വേഷത്തിലും ആകാരത്തിലും മാത്രമല്ല.
2020 ലെ ക്രിസ്തുമസ് അടച്ചിട്ട മുറികളിൽ നിവർത്തി ആകേണ്ട ഒരാഘോഷമല്ല; മറിച്ച് ഈ ലോകത്തോടുള്ള ദൈവീക കരുണയുടെയും കൃപയുടെയും ഇടപെടലിൽ നാമോരോരുത്തരുടെയും പങ്കാളിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ മാത്രമേ ക്രിസ്തുമസ് ഇന്ന് യാഥാർത്ഥ്യമാകുകയുള്ളു. നമ്മുടെ ജീവന ഇടങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തി അവിടെ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കണം. അങ്ങനെ ഒരു യഥാർത്ഥ ക്രിസ്തുമസ് നമുക്കിടയിൽ ഉണ്ടാകട്ടെ. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു.
ഇടുക്കി വാഗമണിലെ നിശാ പാര്‍ട്ടിയില്‍ വിളമ്പാനെത്തിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു തരം ലഹരി വസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളിൽ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെ മുതല്‍ ബന്ധമുണ്ടെന്നാണ് വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടിയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.
പുതുവർഷത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വൻ തോതിൽ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയത്. ജില്ലാ അതിർത്തിയിലെ വനപാതകളും എക്സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
1992 മാർച്ച് 27 കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ഉഴവൂർ അരീക്കര കുന്നേൽ തോമസ് ലീലാമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റർ അഭയ കോട്ടയം പയസ് ടെൻത് കോൺവെൻറ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്ന് കൃത്യം 28 വർഷവും എട്ടുമാസവും 26 ദിവസവും പിന്നിടുമ്പോൾ കേസിലെ ദുരൂഹത അവസാനിച്ചോ? ഇത്രമാത്രം വഴിത്തിരിവുകളെ നേരിട്ട ഒരു കേസ് അപൂർവ്വമായിരിക്കും.
അഭയകേസിലെ തുടക്കത്തിൽ റാന്നി സ്വദേശികളായ രണ്ട് യുവാക്കൾ സംശയത്തിലായിരുന്നു. ഇവർ രണ്ടുപേരും തിരുവല്ലയിലെ ഒരു ലോഡ്ജിൽ ആത്മഹത്യാശ്രമം നടത്തിയത് അന്ന് വാർത്തയായിരുന്നു. എന്തിനാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്? ഒരാളെ കേസുമായി ബന്ധമില്ലെന്ന് കണ്ട് അന്വേഷണസംഘം വിട്ടയച്ചിരുന്നു. എന്നാൽ ഇവരിൽ ഒരാൾ വർഷങ്ങളായി എവിടെയാണെന്ന് ആർക്കും അറിയില്ല. അഭയകേസിലെ ദുരൂഹതയുടെ ആഴംകൂട്ടി അപ്രത്യക്ഷനായ രണ്ടാമന് എന്തുസംഭവിച്ചു? രണ്ടു പേരും നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുമ്പോഴും അതിൽ ഒരാളുടെ തിരോധാനം ഇന്നും ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.
28 വർഷങ്ങൾക്ക് ശേഷം ഇന്ന് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷിക്കപ്പെടുമ്പോഴും കേസിൻെറ നാൾവഴികൾ അവസാനിക്കുന്നില്ല എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോടതി പ്രതി ചേർക്കാത്ത ഫാ. തോമസ് പുതൃക്കയിലിനെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി കഴിഞ്ഞു. വിധിയെ ചോദ്യം ചെയ്ത് പ്രതികളും മേൽക്കോടതിയെ സമീപിക്കുമെന്ന് തീർച്ചയാണ് . നീണ്ട കാലയളവിൽ 48 സാക്ഷികളിൽ 8 പേർ കൂറുമാറിയിരുന്നു. പ്രതി ഭാഗത്തുനിന്നും ഒരു സാക്ഷിയെ പോലും വിസ്തരിച്ചില്ല എന്ന പ്രത്യേകതയും അഭയാ കേസിൽ ഉണ്ട്. കോടതി മുറികളിലും മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയ്ക്കും വളരെയേറെ ചർച്ച ചെയ്യപ്പെട്ട അഭയ കേസിലെ നാൾവഴികൾ ഇവിടെ അവസാനിക്കുന്നില്ല.
ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് വീട്ടിലെത്തിയപ്പോള്‍ തനിക്ക് കമ്മല്‍ വേണമെന്ന് തിരിച്ച് ആവശ്യപ്പെട്ട വിലാസിനിക്ക് പുതുപുത്തന്‍ സ്വര്‍ണ്ണ കമ്മല്‍ സമ്മാനിച്ച് സിപിഎം സ്ഥാനാര്‍ത്ഥി എംഎ ഷഹീന്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുരുക്കുംപുഴ ഡിവിഷനിലാണ് സംഭവം.
മുരുക്കുംപുഴ ഡിവിഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി മംഗലപുരം ഷാനവാസ് ബംഗ്ലാവില്‍ എംഎ ഷഹീന്‍ വീട്ടില്‍ വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് തോന്നയ്ക്കല്‍ പുതുവല്‍പുത്തന്‍വീട്ടിലെ വിലാസിനിയമ്മ ( 62 ) തിരിച്ച് കമ്മല്‍ ആവശ്യപ്പെട്ടത്. ‘പിന്നെന്താ തെരഞ്ഞെടുപ്പു കഴിഞ്ഞോട്ടെ’ എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ മറുപടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. 600 വോട്ട് ഭൂരിപക്ഷത്തില്‍ ഷഹീന്‍ ജയിക്കുകയും ചെയ്തു. അപ്പോഴും അദ്ദേഹം വിലാസിനിയെ മറന്നില്ല. രണ്ടു ഗ്രാം സ്വര്‍ണക്കമ്മലുമായി ഷഹീന്‍ വിലാസിനിയുടെ വീട്ടിലെത്തി. അടുപ്പക്കാര്‍ കമ്മല്‍ കാതിലണിയിച്ചപ്പോള്‍ സന്തോഷവും നാണവും കൊണ്ട് വിലാസിനിയമ്മയുടെ മുഖം സ്വര്‍ണ്ണത്തില്‍ തിളങ്ങി.