Kerala

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ ആണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. തലച്ചോറിന് ആഘാതമുണ്ടെന്നും കുടുംബം വ്യക്തമാക്കി. നിര്‍മ്മാതാവ് വിജയ് ബാബുവും മരണ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസ് അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്.

ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് ആത്മീയ നേതാവിന് ദാരുണാന്ത്യം. ചവറ പന്മന പോരൂക്കര മുസ്ലിം ജുമുഅ മസ്ജിദിനു മുന്നില്‍ വെച്ചാണ് മിനി ബസും കാറും കൂട്ടിയിടിച്ചത്. തെക്കന്‍ കേരളത്തിലെ ആത്മീയ നേതാവും പ്രമുഖ പണ്ഡിതനുമായ തിരുവനന്തപുരം കണിയാപുരം ആണ്ടൂര്‍കോണം മഹ്മൂദ് കോയ തങ്ങള്‍ ആണ് മരിച്ചത്. 71 വയസായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 3.345ന് ആയിരുന്നു അപകടം. ഇദ്ദേഹത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന മകന്‍ ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍, നെടുമങ്ങാട് പനയം സ്വദേശി അഷറഫ്, തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലിം, മിനി ബസ് ഡ്രൈവര്‍ ചവറ സ്വദേശി വിജയകുമാര്‍, യാത്രക്കാരായ അനുശ്രി, ലത, ലളിത എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

സാരമായി പരുക്കേറ്റ മഹ്മൂദ് കോയ തങ്ങളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആണ്ടൂര്‍കോണം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുമൈസ. മക്കള്‍: മിദ്ലാജ് കോയ തങ്ങള്‍, ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍. മരുമക്കള്‍: ഹയാത്ത്.

തിരുവനന്തപുരം ∙ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്.

ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.

കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.

കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ഭർത്താവ്: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധൻ നായർ. ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എൻസിഇആർടിയുടെ മുൻരൂപം) തലവനും ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് അസി. ഡയറക്‌ടറായിരുന്നു അദ്ദേഹം. മകൾ: ലക്ഷ്മി.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
ഞാന്‍ ഐപ്പ് വള്ളിക്കാടന്‍.
സിസ്റ്റര്‍ അഭയയുടെ നിലവിളിക്ക് അവരുടെ നിലവിളിക്ക് വേണ്ടി ശബ്ദിച്ച ആളുകളുടെ വേദനകള്‍ക്ക് ഇന്ന് ആശ്വാസമായിരിക്കുകയാണ്. സി ബി ഐ കോടതി ആത്മഹത്യയല്ല, കൊലപാതകമാണെന്ന് വിധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സിസ്റ്റര്‍ അഭയ കത്തോലിക്കാ സഭയുടെ മകളാകണം. അവരെ വിശുദ്ധയായി പ്രഖ്യാപിക്കണം. നമകരണത്തിനുള്ള നടപടികള്‍ ഉടനെ ആരംഭിക്കണം. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പ്രബലമായ സഭയാണ് കത്തോലിക്കാ സഭ. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്. അവര്‍ രക്തസാക്ഷിയാണ്. സ്വന്തം സഭയെ സ്‌നേഹിക്കാനും സേവിക്കാനും സകലതും ഉപേക്ഷിച്ച് മഠത്തിലേയ്ക്ക് കയറി ചെന്ന് കന്യാസ്ത്രീയുടെ വൃതം സ്വീകരിച്ച സിസ്റ്റര്‍ അഭയയുടെ കണ്ണീരിനും നിലവിളിക്കും വിലയുണ്ടാകണം.

കാര്യങ്ങള്‍ പച്ചയ്ക്ക് തുറന്ന് പറയുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഐപ്പ് വള്ളിക്കാടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോയുടെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

[ot-video]

https://fb.watch/2xWatThPx3/

Posted by Iype Vallikadan on Tuesday, 22 December 2020

[/ot-video]

 

സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം മലയാളികള്‍ക്കിന്നും നീറുന്ന ഓര്‍മയാണ്. കൊലപാതകമെന്നു സിബിഐയും ആത്മഹത്യയെന്നു ക്രൈംബ്രാഞ്ചും ആവര്‍ത്തിച്ച കേസിൽ, കൊലപാതകമെന്ന വാദം സിബിഐ പ്രത്യേക കോടതി ശരിവച്ചപ്പോൾ 28 വർഷം നീണ്ട ദുരൂഹതയ്ക്ക് അവസാനമാകുന്നു.

പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റർ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. രാത്രിയിൽ വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ തിരിച്ചു മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്ക് അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിജ് പാതി തുറന്നനിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു. വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കളവാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു.

അടുക്കളയുടെ വാതിൽ മുതൽ കിണർ വരെയുള്ള ഭാഗങ്ങൾ അലങ്കോലമായിക്കിടന്നു. ഫയർ ഫോഴ്‌സിന്റെ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുടെ നിഴലിൽ 17 ദിവസം ലോക്കൽ പൊലീസും ഒൻപതു മാസം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മാനസിക അസ്വാസ്‌ഥ്യം മൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കണ്ടെത്തലില്‍ ഇരു അന്വേഷണങ്ങളും അവസാനിപ്പിച്ചു.

അഭയയുടെ ശിരോവസ്‌ത്രം, മൃതദേഹത്തിൽ കണ്ട വസ്‌ത്രം, അടുക്കളയിൽ കണ്ട പ്ലാസ്‌റ്റിക് കുപ്പി, ചെരുപ്പുകൾ, ഡയറി തുടങ്ങിയ സുപ്രധാന വസ്‌തുക്കൾ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകിയ ഉടൻ ക്രൈംബ്രാഞ്ച് കത്തിച്ചുകളഞ്ഞു. തുടർന്ന് കേസ് വിവാദമായതോടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.

അഭയയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുന്നത് സിബിഐയാണ്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചിന് രണ്ടു വൈദികരെ കോണ്‍വെന്‍റില്‍ കണ്ടു എന്ന നിര്‍ണായക മൊഴി മോഷ്ടാവായ അടയ്ക്ക രാജുവില്‍നിന്ന് സിബിഐക്ക് ലഭിച്ചു.

മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല. 1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണു സിബിഐ ഇത് അംഗീകരിച്ചത്. സിബിഐ കേസ് ഏറ്റെടുത്ത് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് പ്രതികള്‍ 2008 നവംബര്‍ 18ന് അറസ്റ്റിലായി. സിബിഐ എഎസ്പി നന്ദകുമാര്‍ നായരാണ് പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തത്.

നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. ഇതോടൊപ്പം അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഗസ്റ്റിനെയും സിബിഐ നാലാം പ്രതിയാക്കി.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 133 സാക്ഷികളുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന് 49 പേരെയാണ് വിസ്തരിക്കാനായത്. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിയെങ്കിലും ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെയാണ് കേസില്‍ നിര്‍ണായകമായത്.

പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തിയ നാലംഗ സംഘത്തിലെ ഒരാൾ അപകടത്തില്‍പ്പെട്ട് മരിച്ചു. ഇതേ സംഘത്തിലെ മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടായി സ്വദേശി രഘുനന്ദന്‍ (22) രക്ഷപ്പെട്ടു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിൽ വെച്ച് ഞായറാഴ്ച് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേരാണ് നെല്ലിയാമ്പതി കാണാൻ എത്തിയത്. രണ്ട് ബൈക്കുകളിലായിരുന്നു സംഘം. സീതാര്‍ക്കുണ്ട് വ്യൂപോയിൻ്റിലൂടെ നടന്നുപോകുന്നതിനിടെ സന്ദീപ് കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് രഘുനന്ദന്‍ അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ശരത്തും സനലും അപകടത്തില്‍പ്പെട്ടവരുടെ പിന്നാലെയാണ് നടന്നിരുന്നത്. ഇവരുടെ കണ്‍മുന്നിൽ വെച്ചാണ് സുഹൃത്തുക്കള്‍ കൊക്കയിലേക്ക് വീണത്.

Nelliyampathy Accident Death

3200 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണവരെ രക്ഷിക്കാന്‍ നടത്തിയത് അതിസാഹസിക പ്രവര്‍ത്തനം. പോലീസും അഗ്‌നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്ന് 23 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നെല്ലിയാമ്പതി വനമേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ തെരച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12വരെയാണ് തുടര്‍ന്നത്. ഒടുവില്‍ സന്ദീപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Nelliyampathy Accident Death

മൃതദേഹം പാറക്കെട്ടുകളിലൂടെ സ്ട്രചറില്‍ ചുമന്ന് വൈകീട്ട് ആറോടെ താഴ്‌വാരമായ നെന്മേനിയില്‍ എത്തിച്ചു. സീതാര്‍കുണ്ഡ് ഭാഗത്തുള്ള കൊക്കയില്‍ വീണതുകൊണ്ട് മലയ്ക്ക് താഴെ നെന്മേനി വനഭാഗത്തേക്കാണ് എത്തുക. അതിനാല്‍ ആരെങ്കിലും പരിക്കേറ്റ് കിടക്കുന്നുണ്ടെങ്കില്‍ രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്.

Nelliyampathy Accident Death

ചിറ്റൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും വനപാലകരും നാട്ടുകാരായ നാലുപേരുമുള്‍പ്പെടെ 24 അംഗ സംഘമാണ് വനഭാഗത്ത് തെരച്ചില്‍ ആരംഭിച്ചത്. ആനക്കാട്ടിലൂടെയുള്ള യാത്രയായതിനാല്‍ പടക്കം പൊട്ടിച്ചും കാട്ടരുവികളിലൂടെയും കുത്തനെയുള്ള പാറകളില്‍ വടം കെട്ടിയുമാണ് മുകളിലുള്ള പാറക്കെട്ടിന് താഴെയെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൂന്നുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു.

ഇതിനിടെ നെല്ലിയാമ്പതി സീതാര്‍കുണ്ഡ് ഭാഗത്ത് പോലീസും ആലത്തൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും മുകള്‍ഭാഗത്ത് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. ഈ സമയം രഘുനന്ദന്റെ കരച്ചില്‍ കേട്ടതോടെ വടംകെട്ടി താഴെയിറങ്ങുകയായിരുന്നു. വടമില്ലാത്തതിനാല്‍ വടക്കഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മുകള്‍ഭാഗത്തുനിന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

സാഹസികമായി വടത്തിലൂടെ ഇറങ്ങിയാണ് പരിക്കുപറ്റിയ രഘുനന്ദനെ ജീവനോടെ എത്തിക്കാന്‍ സാധിച്ചത്. രാത്രി താഴ്വാരത്ത് നടത്തിയ തെരച്ചിലിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും സന്ദീപിനെ കണ്ടെത്തിയില്ല. ഇതേത്തുടര്‍ന്ന്, കാലത്ത് അഗ്‌നിരക്ഷാസേനയുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പാറക്കെട്ടിന് താഴ ഇറങ്ങാന്‍ തീരുമാനിച്ചു.

വ്യൂ പോയന്റിന്റെ വലതുവശത്തുള്ള ചെരിവിലൂടെ താഴെയിറങ്ങി സാഹസികമായി പാറക്കെട്ടുകളിലേക്ക് കയറുകയായിരുന്നു. മറ്റൊരു സംഘം നെന്മേനി ഭാഗത്തുനിന്ന് കയറി. ഇവരാണ് പാറക്കെട്ടില്‍ വീണുകിടക്കുന്ന സന്ദീപിനെ കണ്ടെത്തിയത്. സന്ദീപ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു.

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ അഭയയുടെ നീതിക്ക് വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സിബിഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പോരാടിയത്.

രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും ജീവന് വരെ ഭീഷണിയുണ്ടായിട്ടും ജോമോന്‍ പുത്തന്‍പുരക്കല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണിത്.

അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. പ്രതികള്‍ രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫിയ്ക്കും കുറ്റക്കാര്‍. തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും. 27 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി വിചാരണ കൂടാതെ നേരത്തേ തന്നെ വിട്ടയച്ചിരുന്നു.

സെഫിക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റവും തോമസ് കോട്ടൂരിനെതിരേ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റവും കണ്ടെത്തി. വിധികേട്ട് സിസ്റ്റർ സ്റ്റെഫി പൊട്ടിക്കരഞ്ഞു. ദൈവത്തിന് നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം.

പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് സിബിഐ ആയിരുന്നു കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു സാധാരണ മരണം പോലെയായി പോകുമായിരുന്ന കേസില്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിലായിരുന്നു അന്വേഷണത്തിലേക്ക നയിച്ചത്. പല തവണ നാടകീയതകള്‍ മാറി മറിഞ്ഞ ശേഷമാണ് കേസില്‍ വിധിയുണ്ടായത്.

1993 ജനുവരി 30 ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതോടെയാണ് കേസ് സിബിഐയിലേക്ക് വന്നത്. സിബിഐ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭയയുടെ പിതാവിന്റെ ഹര്‍ജിയില്‍ വീണ്ടും പുതിയ സിബിഐ സംഘം കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. 2008 നവംബര്‍ 18 ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.

കൊല ചെയ്യപ്പെട്ട ദിവസം പുലര്‍ച്ചെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രം. കുറ്റക്കാരെ കണ്ടെത്തിയ ശേഷവും പല അട്ടിമറികളും നടന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടുകയും സാക്ഷികള്‍ കൂറു മാറുകയുമെല്ലാം ചെയ്തിരുന്നു.

കോടതിയില്‍ സമര്‍പ്പിച്ച കുറഞ്ഞത് എട്ട് വസ്തുക്കളെങ്കിലും മനപൂര്‍വ്വം നശിപ്പിച്ചതായി സിബിഐ കണ്ടെത്തി. തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ കേസില്‍ നാലാം പ്രതിയായി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിചാരണ തുടങ്ങിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. വിധി കേള്‍ക്കാന്‍ മകള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു.

രണ്ടുകുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റേയും കുഞ്ഞിനെ എടുത്ത ്എറിയുന്നതിന്‍റേയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവള്‍ക്ക് ഏകദേശം പതിമൂന്ന് വയസ് കാണും…ഒാരോ അടിവരുമ്പോഴും ചേച്ചിയുടെ പുറകില്‍ ചുരുണ്ടുകൂടുന്ന ആ മോന് ഏകദേശം പത്തുവയസും. ക്രൂരതയുടെ സര്‍വഭാവങ്ങളും ആവഹിച്ചുനില്‍ക്കുന്ന ഈ മനുഷ്യശരീരത്തിന് ഏകദേശം നാല്‍പ്പത്തഞ്ച് വയസും. ചിത്രത്തില്‍ വരാത്ത ഒരു അമ്മയും.

രണ്ട് അരുമമക്കളേയും അയാള്‍ വടികൊണ്ട് തല്ലുമ്പോള്‍ തടയാതെ എന്തായിരുന്നിരിക്കും ഈ അമ്മ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എല്ലാരാത്രികളിലും ഒാരോ കാരണത്തിന്‍റെ പേരില്‍ ആ അമ്മയും മക്കളും മര്‍ദനത്തിന് ഇരയായിരുന്നിരിക്കാം. തന്‍റെ വിഫലമായ എതിര്‍ത്തുനില്‍പ്പ് മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തില്ലെന്ന ബോധ്യമായിരിക്കും അവരെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്ത് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്‍റെ പേരില്‍ ഈ രാത്രിയില്‍ ആ അമ്മയും കുട്ടികളേയും അയാള്‍ എത്രമാത്രം തല്ലിച്ചതക്കുന്നുണ്ടാകും.
കാണാതായ എന്തോസാധനം തിരിച്ചുവാങ്ങാനാണ് അടി. അറിയില്ലെന്ന് അവള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും അവള്‍ തന്‍റെ കുഞ്ഞനുജന്‍റെ മേല്‍ വടിതട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് വാങ്ങി. അവന്‍ ചേച്ചിയെ മുറുകെപിടിച്ച് ഒളിക്കാന്‍ ശ്രമിച്ചു.

പക്ഷേ പ്രായത്തില്‍ മൂത്തതാണെങ്കിലും തന്‍റെ ചേച്ചിയുടെ അടിയുടെ എണ്ണം കുറക്കാന്‍ മുന്നിലേക്ക് എത്തുന്ന ആ കുഞ്ഞിന്‍റെ മനസ് എന്തൊക്കെ ആലോചിച്ച് കൂട്ടിയിട്ടുണ്ടാകും. ഒരു പക്ഷേ അഛനെന്ന് വിളിക്കുന്ന ആ ക്രൂരനെ എങ്ങനെ അവസാനിപ്പിക്കണമെന്നു പോലും. ആരൊക്കെ തടഞ്ഞിട്ടും അയാള്‍ ആ മകളേയും മകനേയും അടിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് താഴെയിരിക്കുന്ന അമ്മയ്ക്കുനേരെയും വടിയും കാലും ഉയര്‍ന്നു. അടിയുടെ വേദനകൊണ്ട് പിടിയുമ്പോഴും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ ആ കുഞ്ഞുങ്ങളുടെ വിഫല ശ്രമം.

ആര്‍ക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ പൊലീസിനെ അറിയിക്കുക. അയാളുടെ കൂടെയുള്ള ഒാരോ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ആ കുഞ്ഞുമക്കളും അമ്മയും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാനും വയ്യ. ആ കുട്ടികള്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.

സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.

1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.

മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.

എന്നാൽ അടയ്ക്കാ രാജുവിന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതികളുടെ വാദം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു. രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല. 2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.

RECENT POSTS
Copyright © . All rights reserved