വാഹനങ്ങളോടുള്ള മമ്മൂക്കയുടെ പ്രിയം ഏവർക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ 369 എന്ന നമ്പറിനോടുള്ള മമ്മൂക്കയുടെ പ്രിയവും ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ കാരവാനും അതേ നമ്പർ തന്നെ സ്വന്തമായിരിക്കുന്നത്. കെ എൽ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാൻ പണിതിറക്കിയത് ഇന്ത്യൻ സിനിമ ലോകത്തിന് പോലും സുപരിചിതമായ ഓജസ് ഓട്ടോമൊബൈൽസിൽ നിന്നുമാണ്. ഡാർക്ക് ബ്ലൂവും വൈറ്റുമാണ് കാരവാന് നൽകിയിരിക്കുന്ന നിറം.
എന്നാൽ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നടന്‍ മമ്മൂട്ടിയുടെയും പേരില്ല. ഇതുമൂലം മമ്മൂട്ടിക്ക് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്.
വോട്ടെടുപ്പ് ദിവസമായ ബുധനാഴ്ച പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലാണ് സാധാരണ മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.
അതേസമയം, എന്തുകൊണ്ടാണ് ഈ പ്രാവശ്യം മമ്മൂട്ടിയുടെ പേര് പട്ടികയില്‍ ഇല്ലാതെ ആയതെന്ന് വ്യക്തമല്ല. വോട്ടു ചെയ്യാന്‍ കഴിയുമോയെന്ന് അന്വേഷിച്ചുവരികയാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോര്‍ട്ട്
നേരത്തെ പനമ്പള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറ്റിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പേരും വോട്ടര്‍ പട്ടികയിലുണ്ടായിരുന്നില്ല. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള വോട്ടര്‍പട്ടിക വേറെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടര്‍പട്ടിക വേറെയുമാണ്. ഇതാണ് പലരുടെയും പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാതെ ആയതെന്നാണ് സൂചന.
കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക വിസ്താരം പൂര്‍ത്തിയായി. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുെട അച്ഛന്‍ മൊഴി നല്‍കി. പ്രതി സൂരജിനെ നാളെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
ഉത്രയുടെ അച്ഛന്‍ വിജയസേനനെയും സഹോദരന്‍ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നല്‍കിയത്. ആവശ്യപ്പെട്ടതു അനുസരിച്ച് നൂറു പവനോളം സ്വര്‍ണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നല്‍കി. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്യ വീട്ടില്‍ വെച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍പ്പദോഷമൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു. മരണ ശേഷം സ്വത്തിനായി വഴക്കിട്ടപ്പോഴാണ് മകളുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ചതെന്നും വിജയസേനന്‍ മൊഴി നല്‍കി.
ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരന്‍ വിഷുവും കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ സൂരജിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.
വീണ്ടും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ലോകത്തെ ഏറ്റവും സ്വാധീനിച്ച വനിതകളുടെ പട്ടികയിലാണ് കെകെ ശൈലജയും ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. വായനക്കാർ തെരഞ്ഞെടുത്ത 12 വനിതകളിൽ ഒരാളാണ് ശൈലജ. ഗാർഡിയൻ, ബ്രിട്ടീഷ് മാധ്യമമായ പ്രോസ്‌പെക്ട്, ഫോബ്‌സ് ഇന്ത്യ എന്നീ മാധ്യമങ്ങളും കോവിഡ് പ്രതിരോധ മികവിന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ചിരുന്നു.
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആഡേൺ, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ, അന്തരിച്ച യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്‌ബെർഗ്, പ്രസിദ്ധ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരാണ് ആരോഗ്യമന്ത്രിയ്ക്ക് ഒപ്പം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമായി ഏറ്റവും സ്വാധീനമുള്ള വനിതകളെ കണ്ടെത്തുന്ന ‘വുമൻ ഓഫ് 2020’ സ്‌പെഷ്യൽ സീരീസിന്റെ ഭാഗമായിട്ടാണ് പട്ടിക തയ്യാറാക്കിയത്. എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്.
ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’ ‘കൊറോണ വൈറസ് ഘാതക’ എന്ന് വിശേഷിപ്പിച്ച ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചാണ് ‘ലണ്ടൻ റീഡർ’ എന്ന പേരിലുള്ള നോമിനേഷൻ.
‘കേരളത്തിന്റെ കൊറോണ വൈറസ് അന്തകയും റോക്സ്റ്റാർ ആരോഗ്യമന്ത്രിയുമായ ശൈലജയെ കൊവിഡ് 19നെതിരെ ഇന്ത്യയിൽ നടത്തിയ പോരാട്ടത്തിലെ സവിശേഷ പ്രവർത്തനങ്ങളുടെ പേരിൽ ഞാൻ നാമനിർദേശം ചെയ്യുന്നു.’
ലോകത്തെ സ്വാധീനിച്ച ചെലുത്തിയ വനിതകളുടെ എണ്ണം 12ൽ ഒതുങ്ങുന്നില്ലെന്നും ഓരോ വർഷവും ശക്തരായ വനിതകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു.
ദമ്പതികളെ കുത്തി പരുക്കേല്‍പിച്ച ശേഷം തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണു കുത്തേറ്റത്.
ദമ്പതികളുടെ വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകശ്രമത്തിലെത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടില്‍ തിരികെയെത്തിയപ്പോഴാണു സംഭവം.
ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുന്‍പായിരുന്നു. വീടിന്റെ ടൈല്‍ ജോലികള്‍ ചെയ്തതിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ ദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ടൈല്‍ ജോലികള്‍ തീര്‍ന്നപ്പോള്‍ 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോള്‍ അത്രയും നല്‍കാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തര്‍ക്കത്തിന് ഇടയാക്കിയത്. ഒരു പ്രാവശ്യം ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചു വിട്ടതാണെന്നു പൊലീസ് അറിയിച്ചു.
അടുത്തിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഒരാഴ്ച മുന്‍പു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിഷിലിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും പൊലീസ് അറിയിച്ചു.
കുത്തേറ്റവര്‍ പറയുന്നത് ഇങ്ങനെയാണ്: വീടിന്റെ താഴെ ഭാഗത്തു നിഷില്‍ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുന്‍വശത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. നിഷില്‍ കത്തിയും ഇന്ധനവും കരുതിയാണു വീട്ടിലെത്തി ഒളിച്ചിരുന്നതെന്നും കുത്തേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബഹളം കേട്ടു നാട്ടുകാര്‍ എത്തുമ്പോള്‍ ദമ്പതിമാര്‍ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്. വെള്ളമൊഴിച്ചു നിഷിലിന്റെ ദേഹത്തെ തീകെടുത്തി. നാട്ടുകാര്‍ ദമ്പതികളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും നിഷിലിനെ അങ്കമാലിയിലെ ആശുപത്രിയിലും എത്തിച്ചു.
നിഷിലിനെ അങ്കമാലിയില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. നിഷില്‍ അവിവാഹിതനാണ്. സഹോദരി: നിമ.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥിയായ ഭര്‍തൃമതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം പോയത്.
സംഭവത്തില്‍ യുവതിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള ബിജെപി സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്.
ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍ വീട്ടില്‍ പോയ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നാടെങ്ങും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീടാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മാമ്മൂട് ഡിവിഷനിൽ നിന്നും മല്സരിക്കുന്ന യുവ ജനപ്രതിനിധി നിതീഷ് കോച്ചേരി, കഴിഞ്ഞ നാലുവർഷകാലമായി പഞ്ചായത്തു മെമ്പർ എന്ന നിലയിൽ തുടർച്ചയായി പത്ര വാർത്തകളിൽ നിറഞ്ഞു നിന്ന യുവ രക്തം ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലും മുൻപ് പഞ്ചായത്ത് പ്രസിഡണ്ട് കൂടി ആയ യുവാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് പകരം മത്സരിച്ചു ജയിച്ചു പുതുമുഖമായി ജനസേവനത്തിനിറങ്ങിയ യുവാവ് നൂറുശതമാനം തന്റെ പ്രവർത്തനം തന്റെ വാർഡിൽ നടപ്പിലാക്കി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നിതീഷ് എന്ന ചെറുപ്പക്കാരൻ, മാമ്മൂട് നിവാസികളെ ബന്ധപ്പെടുന്ന പല സാമൂഹിക വിഷയങ്ങളിലും ഇടപെട്ടു ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥനാർത്ഥി കൂടി ആണ്.
അതിൽ ഏറ്റവും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഭവം ആയിരുന്നു കഴിഞ്ഞ കാലങ്ങളിൽ തന്റെ പഞ്ചായത്തിൽ കൊറോണ പടർന്നു പിടിക്കുകയും തുടർ മരണങ്ങൾ പഞ്ചായത്ത് വേർഡുകളിൽ വേട്ടയാടിയപ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത് പത്രവാർത്തകളിലൂടെ പ്രമുഖ മത നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും പ്രശംസയും അനുഹ്രഹങ്ങളും കിട്ടിയത്. അതോടൊപ്പം ചേർത്ത് വായിക്കാം കോവിഡ് മൂലം ആണ് മരണപ്പെട്ടത് എന്ന് കരുതിയ വളർത്തു നായുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തതും വെറ്റിനറി ഡോക്ടർക്കൊപ്പം തുടർനടപടികളിൽ പങ്കു കൊണ്ടതും ഒരു നാടിൻറെ തന്നെ സംശങ്ങള്കക്കും ഭയത്തിനും ആണ് അതിലൂടെ അറുതി കിട്ടിയത്. മുന്നിട്ടിറങ്ങി ഈ യുവ ജനപ്രതിനിധി കാണിച്ച ശക്തമായ തന്റേടം അങ്ങേയറ്റം പ്രശംസനീയവും യുവാക്കൾക്ക് പ്രചോദനവും ആണ്.
മുൻപ് കൂലി പ്രശ്‌നത്തിന്റെ പേരിൽ തൊഴിലാളികൾ അമിത കൂലി ചോദിച്ചതിന്റെ പേരിൽ സർക്കാർ ഉപകരണങ്ങൾ പുതുക്കിയ പഞ്ചായത്തു സ്റ്റാളിലേക്കു ഇറക്കാൻ തന്നെ തന്റെ സഹപ്രവർത്തകരായ മാറ്റ് മെമ്പർ മാർക്കൊപ്പം മുന്നിട്ടിറങ്ങിയതും പത്രവാർത്തകളിൽ സ്ഥാനം പിടിച്ചു. അങ്ങനെ തന്റെ വാർഡിൽ മാത്രമല്ല മടപ്പള്ളി പഞ്ചായത്തു മുഴുവൻ തന്റെ കർത്തവ്യ നിർവ്വഹരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ യുവ നേതാവ് ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഒരു പിടികൂടി കടന്ന നേത്രത്വം സ്ഥാനം നൽകി മത്സരിക്കാൻ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അവിടെയും ജനങ്ങൾ തന്നെ കൈവിടില്ലന്ന ഉറച്ച പിന്തുണയിൽ ആണ് നിതീഷ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് രണ്ട് ബൂത്തിലും തിരുവനന്തപുരത്ത് മൂന്ന് ബൂത്തിലും യന്ത്രത്തകരാര്‍. ആലപ്പുഴയില്‍ ആറിടത്ത് യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രത്തകരാര്‍ കണ്ടെത്തി. ആദ്യഘട്ടത്തിൽ കനത്ത പോളിങ്ങാണ്. പതിവിലും കൂടുതൽ സമയം വോട്ട് രേഖപ്പെടുത്താൻ എടുക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ പ്രേമചന്ദ്രൻ എന്നിവർ വോട്ട് ചെയ്തു.
മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം.
രണ്ടാംഘട്ട പോളിങ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കലാശക്കൊട്ട് ഉണ്ടാകില്ല. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പതിനാലിനാണ് പോളിങ്.
സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ജയം നേടും. സ്വർണകടത്തിലെ ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രചരണ രംഗത്ത് നിന്ന് ഒളിച്ചോടി. പരാജയം ഉറപ്പായതുകൊണ്ടാണ് അദ്ദേഹം നിന്ന് പിന്മാറിയതെന്നും ചെന്നിത്തല ആരോപിച്ചു. ഉയർന്ന പോളിങ് ജനങ്ങളുടെ ജനാധിപത്യബോധത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.വോട്ടെണ്ണല്‍ 16 നാണ്.
ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികൾ” ആവശ്യപ്പെടുന്നു. എന്നാൽ ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടരുടെ പ്രതികരണം.
“ശകതമായി പ്രതികരിക്കണം ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.” ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിൽ നവ്യ മേരി ജോസഫ് എന്നയാൾ പ്രതികരിച്ചു.
“പ്രതികരിക്കണം, പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടേം വരെ എത്തിയത്, ഇനിയത് നടക്കില്ല.” എന്നാണ് എ ബി അബ്രാഹം എന്നയാളുടെ കമന്റ്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഞാനും ശ്രീനാഥ് ഭാസിയുടെ ഒരു ഫാനാണ്. ഇന്നലെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു നല്ല കുടുംബത്തിൽ ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങൾ കാണുമ്പോൾ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതും ശ്രീനാഥ് ഭാസിയെപ്പോലുള്ള നടന്റെ ഐഡന്റിറ്റി ഇല്ലാണ്ടാവും എന്നത് സത്യമാണ്.”
രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.
യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആശാൻപറമ്പിൽ ടി.ബിജുവാണ് (42) മരിച്ചത്. മുൻപ് ഒരുമിച്ചു താമസിച്ചിരുന്ന ജെസിയെ (39) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3ന് ആണ് സംഭവം. ജെസിയുടെ വീട്ടിലെത്തിയ ബിജു ഏണി ഉപയോഗിച്ച് വീടിനു മുകളിൽ കയറി ഓടിളക്കി മുറിക്കുള്ളിൽ ഇറങ്ങിയ ശേഷം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ കടന്നുകളഞ്ഞു. കോന്നി പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുത്തതിനിടെയാണ് ബിജുവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.പീഡനക്കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.