പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി വന്നതിന് പിന്നാലെ സന്തോഷം അറിയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയറിയിക്കുന്നുവെന്ന് രാജകുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സന്തോഷം മാത്രം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു – രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
വിധിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ടില്ല എന്നും നിയമ വിദഗ്ധരുമായി ഇപ്പോഴും ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി.
രാജാവിന്റെ മരണം ആചാരപരമായ കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താല്‍ക്കാലിക സമിതി തല്‍ക്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കളളടത്ത് സംഘങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പിതാവും ഇത്തരം ഒരു സംശയം ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ അതീവ ഗുരുതരമായ ഒരു ആരോപണം ആണ് മിമിക്രിതാരം കലാഭവന്‍ സോബി ഉന്നയിച്ചിരിക്കുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുമ്പോള്‍, ഇപ്പോള്‍ പിടിയിലായ സരിത് സമീപത്ത് ഉണ്ടായിരുന്നു എന്നതാണത്.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്ന് മുമ്പ് സോബി മൊഴി നല്‍കിയിരുന്നു.
സരിത്ത് അപകട സ്ഥലത്ത്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ കലാഭവന്‍ സോബി പറയുന്നത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സരിത് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലാണ്. എന്നാല്‍ ബാലഭാസ്‌കറിന്റെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടില്ല.
തിരിച്ചറിഞ്ഞത് ഇപ്പോള്‍
സരിത്തിന്റെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ ആണ് തിരിച്ചറിഞ്ഞത് എന്നാണ് സോബി പറയുന്നത്. മുമ്പ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയപ്പോള്‍ അവര്‍ ഒരുപാട് ചിത്രങ്ങള്‍ കാണിച്ചിരുന്നു എന്ന് സോബി പറഞ്ഞിരുന്നു. എന്നാല്‍ ആ ചിത്രങ്ങളിലെ ആരും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
സൈലന്റ് ആയി നിന്ന ആള്‍
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നിരുന്നു എന്നാണ് സോബി പറയുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്നിരുന്നു. അത് സരിത്ത് ആണ് എന്നാണ് സോബി ഇപ്പോള്‍ പറയുന്നത്.
കൂടുതല്‍ വെളിപ്പെടുത്തും
ബാലഭാസ്‌കറിന്റെ മരണത്തില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവും സോബി ഉന്നയിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും സോബി പറയുന്നു.
ബാലുവിന്റെ സുഹൃത്തുക്കള്‍
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളും ആയിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ ആണ് സംഭവം വിവാദമായത്. ബാലഭാസ്‌കറിന്റെ കാറിനെ അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം
എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന് ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തിയത്. ബാലുവിന്റെ മരണശേഷമാണ് വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് നടത്തിയത് എന്നും കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും 14 ദിവസം റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റും. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്ററിലേക്കും കൊണ്ടുപോകും. നാളെ കോവിഡ് പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടി.
എൻ.ഐ.എ പ്രത്യേക ജഡ്ജ് പി.കൃഷ്ണകുമാര്‍ കോടതിയിലെത്തിയിരുന്നു. പ്രധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ് ഒരുക്കിയത്. കനത്ത പൊലീസ് അകമ്പടിയിലായിരുന്നു കോടതിയിലേക്കുള്ള യാത്ര.
നേരത്തെ കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രയ്ക്കിടയില്‍ സ്വപ്നയെ കൊണ്ടുവന്ന എന്‍ഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്വപ്നയേയും സന്ദീപിന്റെ വാഹനത്തിലേക്ക് മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എന്‍.ഐ.എ ഓഫിസ് വളപ്പില്‍ കടന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.
സ്വപ്നയും സന്ദീപും പിടിയിലായത് ബെംഗലൂരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ പദ്ധതി തയാറാക്കുന്നതിനിടെ. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടല്‍ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂര്‍ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരില്‍ നിന്ന് പാസ്പോര്‍ട്ടും മൂന്നുമൊബൈല്‍ ഫോണുകളും രണ്ടരലക്ഷം രൂപയും എന്‍ഐഎ പിടിച്ചെടുത്തു. നൈറ്റ് കര്‍ഫ്യൂവും കര്‍ശനപരിശോധനയും പിന്നിട്ടാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്.
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ പുളിങ്കുന്നിൽ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ദുബായ് ∙ നയതന്ത്ര ബാഗേജിൽ ദുബായിൽ നിന്ന് കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. എൻഐഎ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മൂന്നാം പ്രതിയാണ് ഫാസിൽ.
ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ ദിവസവും ഒളിവിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ശനിയാഴ്ചയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഫാസിൽ ഫരീദിനെ കൂടി പിടികൂടുന്നതോടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇരുവരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണെന്നാണ് പുറത്ത് വരുന്ന വിവരം.
ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍നിന്ന് തന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.
രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വലയിൽ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നും സൂചനയുണ്ട്.
ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.
ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൽ മകൾ ഉപയോഗിച്ച ഫോൺ ഇവർക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭർത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തി. ഇവർ താമസിക്കാൻ എത്തിയ കോറമംഗലയിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് എൻഐഎയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിലാണ് ഇവർ തങ്ങിയതെന്നാണ് വിവരം.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കേസു കൂടിയായതിനാൽ ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകൾ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്തു നിന്ന് ഒരു പ്രമുഖനെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ഒരു വ്യവസായ പ്രമുഖനെയാണ് എൻഐഎ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സൂചന. നിലവിൽ കേസുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിലായി. മലപ്പുറത്തു നിന്ന് ആരെയാണ് പിടികൂടിയതെന്ന് കസ്റ്റംസോ എൻഐഎയോ വെളിപ്പെടുത്തിയിട്ടില്ല. കേസിലെ ഒന്നാം പ്രതി സരിത് ഇപ്പോൾ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലുണ്ട്. സരിത്തിനെ ചോദ്യം ചെയ്യാനാണ് ഇന്നലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്. മലപ്പുറത്തു നിന്ന് പിടികൂടിയ ആളെ സരിത്തിനൊപ്പം ചാേദ്യം ചെയ്യുമെന്നാണ് സൂചന.
അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. സ്വപ്‌നയെയും സന്ദീപിനെയും ഇന്നു കൊച്ചിയിലെത്തിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിലെത്തിക്കണോ കൊച്ചിയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗപ്പകര്‍ച്ച. കോവിഡ് 19 രോഗവ്യാപനത്തില്‍ ആലപ്പുഴയിലെ സ്ഥിതി ഗുരുതരം. ഇന്നലെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പേര്‍ക്ക്. അതില്‍ 47 കേസുകളം സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്നത്. രോഗം ബാധിച്ച് ചികിത്സില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ആലപ്പുഴ ജില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതും ഉറവിടമില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നതുമാണ് ആലപ്പുഴ ജില്ലയെ ആശങ്കയിലാക്കുന്നത്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ അഞ്ച് പേര്‍ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഗര്‍ഭിണിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് രോഗം പടര്‍ന്നതായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ആരോഗ്യ പ്രവര്‍ത്തകരുമായും മുമ്പ് ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഗര്‍ഭിണിയായ സ്ത്രീയ്ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാവും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. താലൂക്ക് ആശുപത്രി അടച്ച് പൂട്ടാനായി നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചേര്‍ത്തല താലൂക്കിന് പരിധിയില്‍ വരുന്ന എല്ലാ സ്ഥലങ്ങളും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചേര്‍ത്തല താലൂക്കില്‍ ഉറവിടം അറിയാത്ത ധാരാളം കോവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്.
നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേല്‍, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്റര്‍ / കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ഇന്നലെ 47 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍. ഇവരുടെ ഭര്‍ത്താവിനോടൊപ്പം വള്ളത്തിലും ഹാര്‍ബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ 12 പേര്‍. കായംകുളത്തെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒമ്പത് പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ പട്ടികയിലുള്ള ഒരാള്‍ എന്നിങ്ങനെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ നിരവധിയാണ്.
താമരക്കുളം പഞ്ചായത്തിലെ നൂറനാട് ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐടിബിടി ബറ്റാലിയനിലെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഐടിബിടി ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കായംകുളം മാര്‍ക്കറ്റില്‍ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് മരിക്കുകയും ചെയ്തതോടെ ആ പ്രദശം മുഴുവന്‍ ഭീതിയിലാണ്. ഇയാളില്‍ നിന്ന് ചെറുകിട കട്ടവടക്കാരും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവരടക്കം പച്ചക്കറി വാങ്ങുകയും ചെയ്തിട്ടുള്ളതിനാല്‍ രോഗ വ്യാപനം എത്രത്തോളമുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാനും ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്കും മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാര കന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന്‌പേര്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ഞൂറ് പേര്‍ വരും. കായകുളം മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി കുറത്തിക്കാട് ഭാഗത്ത് മത്സ്യവില്‍പ്പന നടത്തുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരുടേയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരുടെ മൃദേഹങ്ങള്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച നിര്‍മ്മാണ തൊഴിലാളി ബാബുവിനും ചെന്നിത്തലില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരും പോലീസുകാരും ഉള്‍പ്പെടെ നിരവധി പര്‍ നിരീക്ഷണത്തിലാണ്. മരിച്ച ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല-തൃപ്പെരുംതുറ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി.
എന്നാല്‍ തീരദശത്തെ രോഗ വ്യാപനമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജില്ലയില്‍ പലയിടങ്ങളിലായി മത്സ്യബന്ധനം നടത്തുന്നവര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തീരദേശത്ത് രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. തീരപ്രദേശത്ത് രോഗവ്യാപനം ഉണ്ടായാല്‍ ക്രമാതീതമായി രോഗികളുടെ എണ്ണം ഉയരും എന്നിരിക്കെ അത് തടയാനുള്ള നടപടികളാണ് ആരോഗ്യ-റവന്യൂ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി മഖലയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ കടല്‍ത്തീര പ്രദശത്തും മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. പല പ്രദശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ച് മത്സ്യബന്ധനത്തിന് പോവുന്നതും പരസ്പരം സമ്പര്‍ക്കമുണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്തും മത്സ്യവിപണനത്തിനായി നിരവധി ആളുകള്‍ ഒന്നിച്ച് കൂടുന്നതിനാല്‍ രോഗ ബാധയ്ക്കും സാമൂഹ്യ വ്യാപനത്തിനും സാധ്യതയുള്ള സാഹചര്യം പരിഗണിച്ചുമാണ് ജില്ലാ ഭരണകൂടം ഇക്കാര്യം തരുമാനിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കോ ബന്ധുക്കള്‍ക്കോ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തീരനിവാസികള്‍ താമസിക്കുന്നയിടങ്ങളില്‍ പലപ്പോഴും സാമൂഹിക അകലം പാലിക്കുക ദുഷ്‌ക്കരമാണെന്നത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും അധികൃതര്‍ പറയുന്നു. കടലാക്രമണമോ, വെള്ളം ഏറ്റമോ ഉണ്ടായാല്‍ നിരവധി പരെ മാറ്റിപ്പാര്‍പ്പിക്കണ്ടി വരുമെന്നതിനാല്‍ അത്തരം സാഹചര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവക്കുന്നു.
സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഇരുവരേയും എൻഐഎ സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ചേക്കും. സ്വപ്നയുടേയും സന്ദീപിന്റേയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. റോഡ് മാർഗം എത്തിക്കാനാണ് എൻഐഎ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരു കോറമംഗല 7 ബ്ലോക്ക് അപ്പാർട്ട്മെന്റിലുണ്ടായിരുന്ന സ്വപ്ന സുരേഷിനെ ഇന്നലെ രാത്രി എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തലവൻ ഡി വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ബംഗളൂരുവിലെത്തിയിരുന്നു. രാത്രി ഇരുവരേയും ചോദ്യം ചെയ്തിരുന്നു.
ബംഗളൂരുവില്‍ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണോ വിമാനമാര്‍ഗമാണോ ഇവരെ കൊണ്ടുവരുന്നത് എന്ന് വ്യക്തമല്ല. കൊച്ചിയിലെത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും.
സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കിയതായി എൻഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എങ്ങനെ സംസ്ഥാനം വിടാൻ കഴിഞ്ഞു എന്നത് ദുരൂഹമായി തുടരുകയാണ്. ഇവർക്ക് പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സ്വപ്‌ന ബംഗളൂരുവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നുവെന്നും മകളുടെ ഫോണ്‍ ഓണായിരുന്നത് സ്വപ്നയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍ഐഎ സംഘം ഇത് നിഷേധിച്ചതായും കുടുംബം ഒപ്പമുണ്ടായിരുന്നില്ലെന്നുമുള്ള വിവരവും വരുന്നുണ്ട്. സന്ദീപ് നായരുടെ സഹോദരന്റെ ഫോണിലേയ്ക്ക് വന്ന രണ്ട് കോളുകള്‍ അറസ്റ്റില്‍ നിര്‍ണായകമായി. ആരാണ് വിളിച്ചത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് അഭിഭാഷകനാണ് എന്നായിരുന്നു സഹോദരന്റെ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഈ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സന്ദീപിലേക്കെത്താന്‍ സഹായിച്ചത്.