ബംഗളൂരു: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ. ബംഗളൂരുവിൽനിന്നാണ് എൻഐഎ അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിനെ തുടർന്ന് ഇരുവരും ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ബംഗളൂരുവിലെ കോറമംഗലയിലെ ഹോട്ടലിൽ സ്വപ്നയ്ക്കൊപ്പം ഭർത്താവും മകളുമുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇരുവരെയും ഞായറാഴ്ച രാവിലെ കൊച്ചിയിലെ എൻഐയെ അസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. ഫോൺ ചോർത്തിയാണ് ഇവരെ എൻഐഎ കണ്ടെത്തിയത്. സ്വപ്നയുടെ മകളുടെ ഫോൺ ഉച്ചയ്ക്ക് ഓണായതാണ് നിർണായകമായത്.
ഇതിനിടെ സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാ പോലീസാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളാണ് സന്ദീപും സ്വപ്നയും. കേസിൽ മുൻകൂർ ജാമ്യപേക്ഷയിൽ പ്രതികൾക്ക് അനുകൂലമായ വിധി വന്നാൽ പോലും എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം കസ്റ്റഡിയിലെടുക്കുന്നതിനു തടസം ഉണ്ടായിരുന്നില്ല.
തിരുവല്ല: പ്രതിഫലമില്ലാത്ത പ്രവൃത്തി കൊണ്ട് നന്മയുടെ നിറകുടമായി മാറിയ സുപ്രിയ അനൂപിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം വേൾഡ് റിക്കോർഡ് ഏർപെടുത്തിയ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം സമ്മാനിച്ചു.
മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാറിൻ്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങ് കേരള സംസ്ഥാന ഷോപ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്റ് എംപ്ലോയീസ് വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള പുരസ്ക്കാരം സമ്മാനിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ.പ്രതാപചന്ദ്ര വർമ്മ ദൃശ്യം പകർത്തിയ ജോഷ്വയെ ആദരിച്ചു. സിബി സാം തോട്ടത്തിൽ , ജിജു വൈക്കത്തുശ്ശേരി, മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, ടെക്സ്റ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ പ്രസംഗിച്ചു.
ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ബി.എസ്.എൻ.എൽ ഓഫിസിനു സമീപം നടുറോഡിൽ നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ കണ്ടത്.ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി.ആലപ്പുഴ ഡിപ്പോയിൽ നിന്നും എത്തിയ ബസ് കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി. ബസ് കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി.ഉടനെ സുപ്രിയ ഓടി ചെന്ന് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് കണ്ടക്ടറോട് അപേക്ഷിച്ചു.തുടർന്ന് ഈ വൃദ്ധനെ കണ്ടക്ടറായ പി.ഡി.റെമോൾഡ് കൈപിടിച്ച് സുരക്ഷിതമായ സീറ്റിൽ ഇരുത്തി.എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്സിലെ ഐ.എഫ് ബി സെയിൽസ് എക്സിക്യൂട്ടീവ് മേത്പാടം സ്വദേശി ജോഷ്വാ അത്തിമൂട്ടിൽ നാലാം നിലയിൽ നിന്നും മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ആണ് കോവിഡ് കാലത്ത് സ്നേഹസ്പർശമായി മാറിയ സുപ്രിയയെ പറ്റി പുറംലോകം അറിഞ്ഞത്.
കോന്നി സ്വദേശിയായ വയോധികനെ ഇതേ ബസിലെ ഡ്രൈവർ എസ്.സുനിൽകുമാർ ആണ് പത്തനംതിട്ട ബസിൽ കയറ്റി വിട്ടത്.ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയയുടെ ഭർത്താവ് തിരുവല്ല തുകലശേരി കല്ലംപറമ്പിൽ കെ.കെ. അനൂപ് ആണ്.മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.
യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് ഡോ. സൗദി പ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് സുപ്രിയയെ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരത്തിന് പരിഗണിച്ചത്.
അന്ധനായ വ്യദ്ധൻ്റെ ചോർന്നൊലിക്കുന്ന വീട് വാസയോഗ്യമാക്കുന്നതിനെ പറ്റി ചടങ്ങിൽ ആലോചിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ളാറ്റില്‍ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്‌നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനം.
എഫ്-6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതായാണ് സൂചന.
ഈ ഫ്‌ളാറ്റില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഇടക്കാലത്ത് മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു.
ഫ്‌ളാറ്റിലെ നാലാം നിലയിലാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫര്‍ണിഷിംഗിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.
അതേസമയം കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിരാജിന് സ്വര്‍ണ കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരിരാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചു വെയ്ക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. സ്വര്‍ണ കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഇതുവരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷിന് ഗുണ്ടാസംഘമുണ്ടെന്ന് വിവാഹ ചടങ്ങിനിടെ സ്വപ്നയുടെ മർദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തൽ. ബോഡിഗാർഡുമാരെന്ന പേരിൽ സ്വപ്നയ്ക്കൊപ്പമുളളത് ഗുണ്ടകളാണ്. സഹോദരന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സ്വപ്ന മർദിച്ചത്. സരിത്തും സ്വപ്നയുടെ ഭർത്താവും പത്തിലേറെ ബോഡിഗാർഡും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.
ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജൻ വിവാഹം കഴിച്ചത്. ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും ദുബായിലുള്ള സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാൻ ബന്ധുക്കളെ അറിയിച്ചു. ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് റിസപ്ഷനിടെ മർദിച്ചത്. ആദ്യം ഒരു മുറിയിൽ കയറ്റി മർദിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചു. ഈ സമയത്ത് ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ശിവശങ്കർ റിസപ്ഷന്റെ തുടക്കം മുതൽ അവസാനം വരെ സജീവമായുണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു.
മർദിക്കുന്നതിനൊപ്പം സ്വപ്ന അസഭ്യ വിളിക്കുകയും ചെയ്തു. അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മയുടെ കഴുത്തിൽ കയറിപ്പിടിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. കേസുമായി മുന്നോട്ടുപോയാൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് സ്വപ്ന പിന്നീട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.
സ്വപ്ന സുരേഷിന്റെ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്നയും കൂട്ടാളികളും ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി പുറത്തുവന്നിരുന്നു. 2019 ഡിസംബര്‍ ഏഴിനായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്‌ന രണ്ടാം പ്രതിയാണ്. പി.എസ്.സരിത്താണ് ഒന്നാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇക്കാര്യം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.സംഭവം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുന്നതായി സംശയം. തിരുവനന്തപുരം പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവും സ്വപ്‌നയുടെ ഒളിവ് സങ്കേതമാണ്.
പോലീസിനാണ് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളേയും സ്വപ്ന കൂടെ കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.
പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടീഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. തിങ്കളാഴ്ചയാണ് പാലോടിനു സമീപം സ്വപ്നയെ കണ്ടത്.
രണ്ട് സ്ത്രീകള്‍ കാര്‍ നിര്‍ത്തി മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണ് കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശന്‍ വെളിപ്പെടുത്തിയത്. പിറ്റേന്ന് പത്രത്തില്‍ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണ് വണ്ടി ഓടിച്ചിരുന്നത് ഇവരാണെന്നുള്ള സംശയമുണ്ടായത്.
എന്നാല്‍ മങ്കയത്തെ ചെക്‌പോസ്റ്റ് കടന്ന് ഇന്നോവ പോയതായി പൊലീസ്, വനം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതുവഴി വെള്ള ഇന്നോവ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നിലവില്‍ ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മങ്കയത്തിന് സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികളുടേയും ഒളിത്താവളമാണ്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്.
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്.
സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കാനാണ് കള്ളക്കടത്തെന്നും സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എഫ്.ഐആറിന്റെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല.
ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യു.എ.ഇ. കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ വാദം. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോണ്‍സുലേറ്റിന്റെമേല്‍ കുറ്റങ്ങള്‍ ചാരാനുള്ള നീക്കം നടത്തുന്നത്. കോണ്‍സുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍പോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയാണ് സ്വപ്ന. തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരച്ചില്‍ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിന്റെ പിടിയയഞ്ഞത് എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന്‍ കുറച്ചുകാലമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുള്ളൂ. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ യാണ് എം.വിക്കു തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വിയുടെ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു.
ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോരാ, പോലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ ആരോപണങ്ങളേത്തുടര്‍ന്നാണു മുതിര്‍ന്നനേതാവ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലായിരുന്നു അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ്. പോലീസിന്റെ പേരിലാണു സര്‍ക്കാര്‍ അക്കാലത്തു പ്രധാനമായും പഴി കേട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രണം ജയരാജന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറേ നിയന്ത്രണത്തിലായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അഴിമതിക്കെതിരേ കാര്യമായ നീക്കങ്ങളുണ്ടായതും ആയിടയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ വ്യക്തിപൂജാവിവാദമടക്കമുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്ന് പി. ജയരാജനു പകരം, എം.വിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടിവന്നതോടെ എല്ലാം പഴയപടിയായി.
ജയരാജനു മുമ്പ്, എം. ശിവശങ്കറായിരുന്നു ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. സംസ്ഥാനസമിതിയംഗം പുത്തലത്ത് ദിനേശനുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ സാധിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.എന്‍. ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ്. രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.
ഇ.കെ. നായനാരുടെ കാലത്തു പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍. മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയും. നിലവില്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ജയരാജന്‍ കണ്ണൂരിലേക്കു മടങ്ങിയപ്പോള്‍ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
കായലില്‍ ചാടിയ യുവതിയെ സിവില്‍ പോലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോര്‍ട്ട്കൊച്ചി റോ-റോ ജെട്ടിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജെട്ടിയില്‍ നിന്ന് അഴിമുഖത്തേക്ക് ചാടിയത്.
ഈ സമയം ഇവിടെ ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയില്‍ നിന്ന് ഒരാളെത്തി യുവതി കായലില്‍ ചാടാന്‍ നില്‍ക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടന്‍ ഇന്‍സ്‌പെക്ടര്‍ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുന്‍പ് യുവതി വെള്ളത്തില്‍ ചാടി.
ശക്തമായ ഒഴുക്കുള്ള ഭാഗമായതിനാല്‍ യുവതി മുങ്ങിത്താഴ്ന്നു. ഈ സമയം സിവില്‍ പോലീസ് ഓഫീസറായ ലവന്‍ അഴിമുഖത്തേക്ക് എടുത്തു ചാടി യുവതിയുടെ മുടിയില്‍ പിടിച്ചു. ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയില്‍ പിടിച്ച് മുകളിലേക്ക് എത്തിച്ചു.ഓട്ടോ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
യുവതിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഉദ്യോഗസ്ഥന്റെ മനഃസാന്നിധ്യമാണ് ശക്തമായ ഒഴുക്കുള്ള മേഖലയായ ഈ ഭാഗത്ത് നിന്നും യുവതിയെ രക്ഷപെടുത്തിയത്. ശക്തമായ ഒഴുക്കുള്ള മേഖലയാണിത്. വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുത്തുക എളുപ്പമല്ല. കുത്തിയതോട് സ്വദേശിയാണ് ലെവന്‍.
കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അതേസമയം
ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിനു (30) രോഗമില്ല.
ചൊവ്വാഴ്ചയാണ് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു ജിതിന്‍.
പ്രായപൂര്‍ത്തിയാകും മുന്നേ ദേവിക ദാസ് ജിതിനോടൊപ്പം പോയതിന് ജിതിനെതിരെ പോലീസ് പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 18ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിന്‍ ജോലിക്ക് എത്താത്തതിനാല്‍ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങള്‍ കണ്ടത്.
സംഭവ സ്ഥലത്ത് നിന്ന് രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിരുന്നു. ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ദേവികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പോലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ഡിപ്ലോമാറ്റിക് കാർഗോയിലെ സ്വർണ്ണക്കടത്ത് കേസിൽ ആദ്യ പ്രതികരണവുമായി ഒളിവിലുള്ള സ്വപ്‌ന സുരേഷ്. കോൺസുലേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം മാത്രമാണ് താൻ ഇതിൽ ഇടപെട്ടതെന്നും ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്‌ന പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ദ്രോഹിക്കാതെ കൃത്യമായി ഈ കേസ് അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും സ്വപ്‌ന പറഞ്ഞു.
മാറിനിൽക്കുന്നത് ഭയംകൊണ്ടാണ്. കേസുമായി ബന്ധമുള്ളതുകൊണ്ടല്ല. ചടങ്ങുകൾക്കായി എല്ലാ മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. എന്റെ റോൾ എന്താണെന്ന് എല്ലാവരും അറിയണം. കോൺസുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിട്ടില്ല. നിങ്ങൾ ഇതിന്റെ സത്യം അന്വേഷിക്കൂ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇത്. എന്റെ പിന്നിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇല്ല. മാധ്യമങ്ങൾ പറയുന്ന പ്രകാരം ഒരു മന്ത്രിമാരുമായും എനിക്ക് ബന്ധമില്ല-സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട് ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്. തികച്ചും ഔദ്യോഗികമായി മാത്രം. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എന്റെ കുഞ്ഞുമക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന തന്റെ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഓണറബ്ൾ സ്പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനുംസാക്ഷിയായിട്ടില്ല. യുഎഇയിൽനിന്ന് വിവിഐപികൾ വരുമ്പോൾ അവരെ പിന്തുണക്കുകയാണ് എന്റെ ജോലി.
വിവിധ ചടങ്ങുകൾക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിമാരെ വെച്ചുള്ള വാർത്ത നിങ്ങൾ കൊടുക്കും. അവരെ നിങ്ങൾ ഇൻവെസ്റ്റിഗേറ്റ് ചെയ്താൽ നിങ്ങൾ തോറ്റു പോകും. ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കൂ. മാധ്യമങ്ങൾ ഓരോ കുടുംബത്തിനേയും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ സത്യം അന്വേഷിക്കൂ.
ഡിപ്ലോമാറ്റിക് കാർഗോ താമസിച്ചപ്പോൾ ഡിപ്ലോമാറ്റ് വിളിച്ചു.’കാർഗോ ക്ലിയറായില്ല. അതൊന്ന് അന്വേഷിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത്’, അത് മാത്രമാണ് അന്വേഷിച്ചത്.
എന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്. ഞാനും എന്റെ കുടുംബവും ആത്മഹത്യചെയ്താൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഓരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്ന സുരേഷ് പറയുന്നു. എന്നേയും കുടുംബത്തേയും ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ദ്രോഹം എനിക്കും കുടുംബത്തിനും മാത്രമാണ്. ഈ വിഷയം മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ ബാധിക്കില്ല. ഇലക്ഷനെ സ്വാധീനിക്കാൻ നിൽക്കാതെ സത്യം അന്വേഷിക്കണം. കരാറുകളുടേയും മീറ്റിങ്ങുകളുടേയും സത്യം അന്വേഷിക്കൂ. ഇങ്ങനെയായാൽ ഒരുപാട് സ്വപ്‌നമാർ നശിച്ചുപോകുമെന്നും അവരുടെ മക്കൾ നശിച്ചുപോകുമെന്നും ഞാൻ എന്ന സ്ത്രീയെയാണ് അപമാനിച്ചതെന്നും സ്വപ്‌ന പറയുന്നു.