സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങൾ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്ന വിദ്വേഷ പ്രസംഗം നടത്തി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടർമാർ ഒരു സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആലോചിക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. പിഎസ്‌സിയിലെ നിയമന പ്രശ്‌നങ്ങളിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു പിസി ജോർജ്ജിന്റെ ജനങ്ങളെ വിഘടിപ്പിക്കുന്ന പ്രസംഗം.
ഒരു മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കുറേയേറെ തസ്തികകൾ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലർ പദവി തീരുമാനിക്കുന്ന സമയത്ത് ബി ഇക്ബാലിന്റെ പേരാണ് ഇടതുപക്ഷ പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാൻസിലറാക്കിയതെന്നും പിസി ജോർജ്ജ് അവകാശപ്പെട്ടു.
‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്ന് പറഞ്ഞാൽ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേർന്ന് തുടങ്ങിയതാണ്.’പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്‌സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചർച്ച ചെയ്യേണ്ട കാര്യമാണ് ജോർജ്ജ് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളർന്നെന്നും അതേ കുറിച്ചും ആലോചിക്കണം. പാകിസ്താനിൽ ഭരണകൂടം എല്ലാ കിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും മോസ്‌ക്കുകളാക്കി മാറ്റി. എല്ലാവരെയും മുസ്‌ലീങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്‌ലിം ദേവാലയവും തകർക്കപ്പെട്ടില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.
പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾ മുഴുവൻ ചുട്ടുകരിച്ചെന്ന് മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ഇസ്ലാമിന്റേതാക്കി മാറ്റി, മുസ്‌ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകർത്തു. പക്ഷേ ആ ക്ഷേത്രത്തിൽ പോകാൻ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്ലീംകളാക്കിയെന്നും- പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.
പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.
പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.
കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില്‍ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.
വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.
ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.
തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കുഞ്ഞിന്‍റെ പിതൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അയർകുന്നം സ്വദേശികളായ ദമ്പതികൾ പ്രസവിച്ചയുടൻ കുഞ്ഞിനെ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് കാഞ്ഞാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.
അയർകുന്നം തേത്തുരുത്തിൽ അമൽ കുമാർ(31), ഭാര്യ അപർണ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. അങ്ങനെയെരിക്കെയാണ് യുവതി വീണ്ടും ഗർഭിണിയായത്. എന്നാൽ യുവതി തന്നിൽനിന്ന് അല്ല ഗർഭം ധരിച്ചതെന്ന നിലപാടിലായിരുന്നു അമൽകുമാർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വിവാഹ ബന്ധം പോലും വേർപെടുത്താൻ ഇരുവരും തീരുമാനിച്ചിരുന്നു.
എന്നാൽ പ്രസവ തീയതി അടുത്തതോടെ യുവതി ഭർത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. പെരുവന്താനം സ്വദേശിയാണ് തന്‍റെ ഗർഭത്തിന് ഉത്തരവാദിയെന്നും, അയാൾ അടുത്തിടെ ആത്മഹത്യ ചെയ്തെന്നും അപർണ ഭർത്താവിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായാൽ ഒപ്പം താമസിപ്പിക്കാമെന്നാണ് അമൽകുമാർ ഭാര്യയോട് പറഞ്ഞത്.
അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് യുവതിക്ക് പ്രസവവേദനയുണ്ടായി. സുഹൃത്തിന്‍റെ വാഹനമെടുത്ത് അമൽകുമാർ ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോയി. എന്നാൽ തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് യുവതി കാറിൽവെച്ച് പ്രസവിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഏതെങ്കിലും അനാഥാലയത്തിന് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്.
അങ്ങനെ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിലെത്തി, കാറിലുണ്ടായിരുന്ന കത്രികയെടുത്ത് യുവതി തന്നെ പൊക്കിൾക്കൊടി മുറിച്ചു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് നെല്ലാപാറയിലെത്തിയ അമൽകുമാറും അപർണയും ചേർന്ന് കാറിലെ രക്തമെല്ലാം കഴുകിക്കളഞ്ഞു നാട്ടിലേക്ക് മടങ്ങി. വാഹനം ഉടമയ്ക്കു കൈമാറിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിനുള്ളിൽ കഴിഞ്ഞു.
എന്നാൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞാർ പൊലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. അനാഥാലയത്തിന്‍റെ ഗേറ്റിന് സമീപത്തെ സിസിടിവിയിൽ ദമ്പതികൾ വന്നുപോയ കാറിന്‍റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൽകുമാറും അപർണയും പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. അപർണയെ പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൽകുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ മോഡൽ മിനികൂപ്പർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ്. മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള കാർ ഇന്ത്യയിലേക്ക് ആകെ 15 എണ്ണമാണ് അനുവദിച്ചിരുന്നത്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ കുടുംബസമേതമെത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.
ലിമിറ്റഡ് എഡിഷൻ ആയ സൈഡ്വാക്ക് ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.
കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.
എല്‍ഡിഎഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മാണി സി കാപ്പന്‍ എംഎല്‍എയെ പിന്തുണച്ച് യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചന. എന്‍സിപിയുടെ ഇരു വിഭാഗങ്ങളും ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ശ്രമം.
അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം താഴേത്തട്ടിലെ പ്രവര്‍ത്തകരാണ് ആശങ്കയിലായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം മുന്നണി വിട്ടാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം വിഷമിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാല്‍ ഇടതുമുന്നണിയില്‍ തുടരുന്ന ശശീന്ദ്രന്‍ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്തിലാകും. ഇക്കാരണങ്ങളാല്‍ താഴെത്തട്ടിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് എന്‍സിപി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സിപിഎം പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഔദ്യോഗിക നേതൃത്വം എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈയാഴ്ച കാണാന്‍ ആലോചിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന് ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യുഡിഎഫിലേക്ക് കളം മാറുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.
ഇതിനിടെ തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതും വിവാദമായിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്താല്‍ അന്വേഷണത്തിന് സബ്കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താണ് തുടര്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍ പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ ജഡ്ജിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ചവരുത്തി, ഇന്‍-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ല, പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നല്‍കിയ സമയമാണിത്.
കോഴിക്കോട്∙ ജീവനക്കാരന്റെ കണ്ണിൽ മണൽ എറിഞ്ഞു പെട്രോൾ പമ്പിൽ നിന്ന് 32,000 രൂപ കവർന്നു. ഇന്നു പുലർച്ചെ 3.15ന് നടക്കാവ് കണ്ണൂർ റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങി മണൽ മുഖത്തേക്ക് എറിഞ്ഞ ശേഷം ജീവനക്കാരന്റെ കയ്യിൽ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഹൈക്കോടതി ജാമ്യം നിഷേധിച്ചയുടനെ തുടർന്ന് എൻഫോഴസ്മെന്റ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികില്‍സയിൽ ഇരിക്കെയാണ് ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ട് ഇ ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു കൊണ്ടുപോകുകയായിരുന്നു. ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.
വഞ്ചിയൂർ ആശുപത്രിയിലെ ഡോക്ടറുമായി ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചർച്ച നടത്തിയതിന് ശേഷമാണ് കസ്റ്റഡിയിലെടുക്കുന്നതായി ഇഡി ശിവശങ്കറിനെ അറിയിച്ചത്.ജസ്റ്റീസ് അശോക് മേനോനാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകമാണ് ശിവശങ്കർ കസ്റ്റഡിയിലായിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളി ഉടൻ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളി ഉടൻ മറ്റൊരു നിയമ സാധ്യതയ്ക്കും സമയം നൽകാതെ ചടുലമായ നീക്കങ്ങളാണ് ഇഡി നടത്തിയത്.
ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ ശിവശങ്കറിന് സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരൻ ആണെന്നായിരുന്നു ഇഡിയുടെ വാദം.കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരിരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരിക്കയാണ്. സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ചതിന് ശേഷം അത് വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചിരുന്നുവെന്നതടക്കമുള്ള തെളിവുകൾ അടക്കം കേന്ദ്ര ഏജൻസികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ശിവശങ്കറിനുള്ളതെന്നും അന്വേഷണ ഏജൻസികൾ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നത് കളവാണെന്നുമായിരുന്നു കോടതിയിൽ കസ്റ്റംസ് പറഞ്ഞത്. വൻ തോതിലുള്ള കമ്മീഷനാണ് ശിവശങ്കറിന് ലഭിച്ചതെന്നും കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നത്. എന്നാൽ അന്വേഷണ ഏജൻസികൾ കഥകൾ മിനയുകയാണെന്നായിരുന്നു ശിവശങ്കറിന്റെ വാദം ജാമ്യാപേക്ഷ തള്ളിയതോടെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യ അംഗീകരിക്കുകയായിരുന്നു.
ജൂലൈ മാസത്തിലാണ് സ്വർണക്കടത്ത് പിടിച്ചത്. സ്വപ്ന സുരേഷ് പിടിയിലായതു മുതലാണ് ശിവശങ്കർ ആരോപണ വിധേയനായത്. 100 മണിക്കൂറിലധികം സമയം ശിവശങ്കറിനെ വിവിധ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തത്. ആരോപണത്തെ തുടർന്ന് ജൂലൈ 16നാണ് ശിവശങ്കറിനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നാല് മാസം പിന്നിടുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐ എ എസിന്റെ കസ്റ്റഡി. നിലവിലെ സൂചനകളില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാകും. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായുള്ള ശിവശങ്കറിന്റെ ബന്ധം കേസിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് എന്‍ ഐ എ, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍. ഓരോ ഏജന്‍സികളും രണ്ടും അതില്‍ കൂടുതല്‍ തവണയും മണിക്കൂറുകളോളം ഭരണരംഗത്തെ ഏറ്റവും പവര്‍ഫുള്‍ ആയിരുന്ന ഈ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു.
ഓരോ തവണ ചോദ്യം ചെയ്യലിന് വിധേയനായശേഷം മടങ്ങുമ്പോഴും തന്നെ കേസില്‍ കുടുക്കാന്‍ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും തനിക്കെതിരേ കള്ളക്കഥകള്‍ മെനയുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ശിവശങ്കറിന്റെ പരാതി. എന്നാല്‍, മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് സമര്‍പ്പിച്ച തെളിവുകള്‍ കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിന് പൂട്ടിട്ടു. അറസറ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെയായിരുന്നു എന്‍ഫോഴ്‌മെന്റിന്റെ നീക്കം. ശിവശങ്കര്‍ പറയുന്നതിലല്ല, അന്വേഷണ ഏജന്‍സികള്‍ പറയുന്നതിലാണ് കാര്യമെന്ന് കോടതിക്ക് പ്രഥമികമായെങ്കിലും ബോധ്യമായെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിലും വ്യക്തമാക്കിയിരിക്കുന്നതും. അതേ സമയം അന്വേഷണ ഏജൻസികൾ നൽകിയ തെളിവുകളുടെ സാധുത കോടതി വിശദാമായി ഈ ഘട്ടത്തിൽ പരിശോധിക്കക പതിവില്ല, എന്നാൽ വേണമെങ്കിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാവുന്ന സംശയങ്ങൾ ശിവശങ്കറിനെതിരെ ഉണ്ടെന്ന് കോടതിയ്ക്കും തോന്നി കാണും. അതിനർത്ഥം ശിവശങ്കർ കുറ്റം ചെയ്തുവെന്നല്ല. സംശയിക്കപ്പെടുന്നുവെന്ന് മാത്രം.
ശിവശങ്കറിന്റെ സുഹൃത്തും സ്വപ്‌നയുടെ ചാര്‍ട്ടേഡ് അകൗണ്ടന്റുമായിരുന്ന വേണുഗോപാലാണ് ഇതിന് സഹായകമായത്. ശിവശങ്കറും വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് ശിവശങ്കറിനെതിരായ നീക്കങ്ങളിൽ നിർണായകമാകുന്നത്. 2018 നവംബര്‍ മുതലുള്ള സംഭാഷണത്തില്‍ സ്വപ്‌നയ്ക്ക് വേണ്ടി ശിവശങ്കര്‍ ഇടപെട്ടതിന്റെ വിവരങ്ങളാണു സന്ദേശത്തിലുള്ളത്. . പണം ലോക്കറില്‍ സൂക്ഷിക്കുന്നതിനെ കുറിച്ചും എങ്ങനെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം ശിവശങ്കര്‍ വേണുഗോപാലിനെ ഉപദേശിക്കുന്നുണ്ട്. സ്വപ്‌നയുടെ പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വേണുഗോപാല്‍ ഓരോ സമയത്തും ശിവശങ്കറിനെ ബന്ധപ്പെട്ടിരുന്നുവെന്നതും പുറത്തുവന്ന സന്ദേശങ്ങളില്‍ നിന്നു വ്യക്തമാണ്.
കൈക്കൂലിയായി കിട്ടിയ 35 ലക്ഷം രൂപയുമായി സ്വപ്ന, വേണുഗോപാലിനെ കാണാന്‍ എത്തിയത് ശിവശങ്കറിന് ഒപ്പമായിരുന്നു. ഈ പണം ലോക്കറില്‍ വയ്ക്കാനായിരുന്നു സ്വപ്‌നയുടെ നിര്‍ദേശം. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വേണുഗോപാല്‍ സംശയം പ്രകടിപ്പിച്ചതും സ്വപ്‌നയതിനു വിശദീകരണം കൊടുത്തതുമെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു. വേണുഗോപാല്‍ ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റിനോട് സമ്മതിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാല്‍ ഇതേകാര്യം ശിവശങ്കറോട് ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. ശിവശങ്കര്‍ കള്ളം പറയുകയാണെന്നും അന്വേഷണത്തോട് നിസ്സഹകരിക്കുകയാണെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ ഈ സംഭവങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉപയോഗപ്പെടുത്തി.
ജൂണ്‍ 11 ന് സ്വപ്‌ന അറസ്റ്റിലായി പത്തുദിവസത്തിനുശേഷം വേണുഗോപാലുമായി ശിവശങ്കര്‍ നടത്തിയിരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ലോക്കര്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. കസ്റ്റംസ് ചോദ്യം ചെയ്യതിനുശേഷം വേണുഗോപാല്‍ ശിവശങ്കറിനോട് ഇതേക്കുറിച്ച് പറയുന്നുണ്ട്. ലോക്കറിനെ സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചതെന്നാണ് വേണുഗോപാല്‍ പറയുന്നത്. മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നാഗര്‍കോവിലേക്ക് പോകാന്‍ ശിവശങ്കര്‍ വേണുഗോപാലിനെ ഉപദേശിക്കുന്നുണ്ട്. ലോക്കര്‍ സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ലോക്കറുമായി ബന്ധമില്ലെന്നും അന്വേഷണ ഏജന്‍സികളോട് ആവര്‍ത്തിച്ചിരുന്ന ശിവശങ്കര്‍, കള്ളം പറയുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ഈ സന്ദേശങ്ങള്‍ വഴി കഴിഞ്ഞു. ഇക്കാര്യങ്ങൾ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുന്നതിലേക്ക് നയിച്ചുവെന്ന് കരുതാൻ. സ്വപന സുരേഷുമായി എന്തിന് പണമിടപാട് നടത്തിയെന്ന് ജാമ്യം തള്ളി കോടതി ചോദിക്കുകയും ചെയ്തു.
സ്വപ്‌നയുടെ ആവശ്യപ്രകാരം കൈക്കൂലിയായി കിട്ടിയ പണം ഡോളറാക്കി മാറ്റാന്‍ ശ്രമിച്ച ആക്‌സിസ് ബാങ്ക് മാനേജറുടെ മൊഴിയും ശിവശങ്കറിനെതിരെയുള്ള പ്രധാന തെളിവായി. സ്വപ്‌നയുടെ പണം ഡോളറാക്കി മാറ്റിക്കൊടുക്കാന്‍ ശിവശങ്കറും മാനേജറെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് ബോധ്യമായെന്നാണ് . ഇക്കാര്യം ചോദിച്ചറിയാന്‍ വേണ്ടി കസ്റ്റംസ് ബന്ധപ്പെട്ട സമയത്തായിരുന്നു അദ്ദേഹം ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതും.
സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞത്. സ്വപ്‌ന സുരേഷ് വെറുമൊരു മുഖം മാത്രമാണെന്നും കരുക്കള്‍ നീക്കിയത് ശിവശങ്കര്‍ ആയിരുന്നുവെന്നും ഇ ഡി കോടതിയോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നുകൊണ്ട് തന്നെ കള്ളക്കടത്ത് സ്വര്‍ണത്തിനുവേണ്ടി ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്ന അതീവ ഗൗരവമായ വിവരവും ഇഡി കോടതിയെ അറിയിച്ചു.വിമാനത്താവളത്തില്‍ പിടിച്ചു വച്ച സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ പലതവണ കസ്റ്റംസ് അധികൃതരെ ശിവശങ്കര്‍ വിളിക്കുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നത് സർക്കാരിനും തിരച്ചടിയാണ്.
നടൻ സിദ്ദിക്കിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.സിനിമയ്ക്കുള്ളിലും പുറത്തും ലാലും സിദ്ധിഖും നല്ല സൗഹ്യദമാണ് ഇപ്പോഴും താത്ത് സൂക്ഷിക്കുന്നത്. താൻ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ ലാലുമായി മനസ് തുറന്ന് സംസാരിച്ചാൽ കൃത്യമായൊരു തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്. കന്മദം സിനിമയിലേക്ക് സിദ്ധിഖിനെ വിളിക്കുന്നത് ആദ്യ ഭാര്യയുടെ മരണ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന സമയത്തായിരുന്നു.
കന്മദത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തിൽ എത്തിയത് ലാലിന്റെ നിർബന്ധപ്രകാരമായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. എനിക്കൊരു പ്രശ്‌നമോ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള സഹാചര്യമോ ഉണ്ടായാൽ ഞാൻ പറയുന്നത് എല്ലാം കേട്ടതിന് ശേഷമാണ് ലാൽ മറുപടി പറയുക. അത് മാത്രമല്ല നമ്മള് പറയുന്നത് ഇത്രയും കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യൻ ഉണ്ടാവില്ല.
ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതായിരുന്നു. അതേ പറ്റി ഒരുപാട് പരാതികളും വിമർശനങ്ങളും താൻ നേരിട്ടു. അതോടെ ആളുകൾക്ക് എന്നോട് അമർഷം ഉണ്ടായിരിക്കും. ഇനി ഒരു ജീവിതം ഉണ്ടാവുമോന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഒന്നുമില്ലെന്നും ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്, അല്ലെങ്കിൽ ഇതിനെക്കാൾ വലിയ പ്രശ്‌നങ്ങൾ എന്തോരം ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ വിചാരിക്കരുത്. പിന്നെ ഇതൊന്നും എപ്പോഴും റിപ്പീറ്റ് ചെയ്യുന്ന കാര്യങ്ങളല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദുരന്തമാണെന്നും അതെല്ലാം പോസിറ്റീവായി എടുക്കണമെന്നും ലാൽ പറഞ്ഞു.
ഇനി നല്ലൊരു ജീവിതം തുടങ്ങുണമെന്നും ലാൽ പറഞ്ഞു. എന്റെയുള്ളിലെ ഒരുപാട് കോംപ്ലെക്‌സുകൾ മാറി. എന്നെ കഴുകി എടുത്ത മറ്റൊരു വ്യക്തിയായി ഞാൻ മാറി. അത് ലാലിന്റെ അടുത്ത് വെറുതേ പോയിരുന്ന് സംസാരിച്ചാൽ തന്നെ അങ്ങനെയുള്ള ചില സംഗതികൾ വരും. ഞാൻ സിനിമയിൽ വരുന്ന സമയത്തും ഇവരൊക്കെ സൂപ്പർ താരങ്ങളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിട്ടാണ് ഞാൻ കാണുന്നതെന്നും സിദ്ദിഖ് പറയുന്നു.