ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ അടക്കം ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത്തരം പ്രസ്താവനകളെ ട്രോളുകളിലൂടെ പരിഹസിച്ച് പലരും രംഗത്തെത്തി. ജനം ടിവി ചീഫ് അനില്‍ നമ്പ്യാരുടെ പേജില്‍ ഷെയര്‍ ചെയ്ത അബദ്ധജടിലമായ പോസ്റ്റാണ് പുതിയ ചര്‍ച്ചാവിഷയം.
അശാസ്ത്രീയമായ ന്യായീകരങ്ങള്‍ പങ്കുവയ്ക്കുന്ന സംഘപരിവാറുകാരെ പരിഹസിച്ചുകൊണ്ട് മുകേഷ് കുമാർ എഴുതിയ പോസ്റ്റാണ് ആധികാരികമായ കാര്യമായി അനില്‍ നമ്പ്യാര്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായപ്പോള്‍ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പേജില്‍ ഇപ്പോഴും പോസ്റ്റ് ഉണ്ട്. അതില്‍ത്തന്നെ ആദ്യത്തെ വരിയായ ‘വാട്ട്‌സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..’ എന്നത് ഒഴിവാക്കിയാണ് പോസ്റ്റ് ഇട്ടതും.
പോസ്റ്റ്:
‘ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
‘സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ’
വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാന്‍ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’.
അയര്‍ലന്‍ഡില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. വിവിധ കൗണ്ടികളിലായിയാണ് നൂറു പേര്‍. ആരുടെയും നില ഗുരുതരമല്ല. ഇവരില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. അതിനിടെ ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്ന ആറു മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഒരു ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ അയര്‍ലണ്ടില്‍ സൗകര്യമുള്ളു. നിലവില്‍ പതിനയ്യായിരം പേര്‍ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങി.
സിറ്റി വെസ്റ്റ് ഹോട്ടലില്‍ 750 മുറികളിലായി 1,100 കിടക്കകള്‍ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാന്‍ നടപടി പുരോഗമിക്കുന്നു.
ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രം രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ത്തന്നെ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ആശുപത്രി സാമഗ്രികള്‍ക്കും പ്രതിരോധമരുന്നുകള്‍ക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.
നിലവില്‍ അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിതരായ 3,500 പേരില്‍ 126 പേര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇതോടകം അയര്‍ലന്‍ഡില്‍ 85 പേര്‍ക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ കര്‍ക്കശമായ നിബന്ധനകള്‍ നടപ്പാക്കിയതിനാലാണ് അയര്‍ലന്‍ഡില്‍ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.
കൊറോണയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയതോടെ തൊഴില്‍ രഹിതരായ അഞ്ചു ലക്ഷം പേര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേര്‍ക്ക് ആഴ്ചയില്‍ 350 യൂറോ വീതം മാര്‍ച്ച് 16 മുതല്‍ തൊഴില്‍രഹിത വേതനം നല്‍കുന്നു. ഫെബ്രുവരിയില്‍ 24,400 പേര്‍ക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവന്നത്.
അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയില്‍ കാനഡയിലുള്ള 9,000 ഐറീഷ് വംശജര്‍ക്ക് അയര്‍ലന്‍ഡില്‍ മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയയ്ക്കാന്‍ നടപടിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും.
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ജീവനൊടുക്കി. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. 31 വയസ്സായിരുന്നു.
രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.
കൊച്ചി ∙ പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ 41 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച രാവിലെ ഇവിടെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ വലിയ വാഹനങ്ങളുമായെത്തിയ പൊലീസ് നടക്കാനിറങ്ങിയ എല്ലാവരെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടു.
കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.
മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചു ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.മാര്‍ച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്.
ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്. അതോടൊപ്പം തന്നെ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അധികൃതർ വ്യകത്മാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം പ്രോട്ടോകോൾ പ്രകാരം സൗദിയിൽ തന്നെ സംസ്കരിക്കുന്നതായിരിക്കും. ആയതിനാൽ ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയയ്ക്കുകയുണ്ടായി.
അതേസമയം സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,039 ആയി ഉയരുകയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. പുതിയ രോഗികള്‍ ഏറെയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഉൾപ്പെടുത്തിട്ടുള്ളത്. ജിദ്ദ 30, മദീനയിൽ 34, മക്കയിൽ 21 എന്നിങ്ങനെയാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച കണക്ക്. ഇന്ന് നാലു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 മരണം 25 ആയി ഉയരുകയുണ്ടായി.അതോടൊപ്പം തന്നെ 23 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവർ 351 ആയി ഉയർന്നിട്ടുണ്ട്.
പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എംഎൽഎയും തമ്മിൽ ഭിന്നതയെന്ന വാർത്തയുടെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി കായംകുളം സിപിഎം എംഎൽഎ യു പ്രതിഭ. ‘ആണായാലും പെണ്ണായാലും ഇതിലുംഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്’ എന്നുൾപ്പെടെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് എംഎൽഎ നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വീഡിയോയിലായിരുന്നു യു പ്രതിഭയുടെ പരാമർശം.
തനിക്കെതിരെ ചില വ്യക്തികൾ നടത്തിയ പരാമർശങ്ങൾ യുവജന സംഘടനയുടെ നിലപാടാക്കി വാർത്ത് നല്‍കിയെന്നാണ് എംഎൽഎയുടെ ആരോപണം. ഇത്തരം പ്രസ്താവനകൾ യുവജനസംഘടനയുടെ നിലപാടാക്കി വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുള്‍പ്പെടെ പ്രതിഭ ലൈവിൽ പറയുന്നു.
കായംകുളം മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎയുടെ പങ്കാളിത്തമില്ലെന്ന് ആരോപിച്ച് ചില ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി നൽകി നേരത്തെയും പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. കൊറോണ വൈറസിനെക്കാള്‍ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു ഈ വീഡിയോയിൽ നടത്തിയ പരാമര്‍ശം. പിന്നാലെയാണ് ആരോപണങ്ങൾ മാധ്യമങ്ങൾക്കെതിരെ തിരിച്ച് എംഎൽഎ വീണ്ടും രംഗത്തെത്തുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ സെപ്റ്റംബർ പകുതിവരെ നീണ്ടേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബോസ്റ്റൻ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജൂൺ അവസാന വാരത്തിനും സെപ്റ്റംബർ രണ്ടാം വാരത്തിനും ഇടയ്ക്കേ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നീക്കാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് ‘മണികണ്‍ട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യരംഗം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ നീളാൻ സാധ്യതയേറിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ജൂൺ മൂന്നാം വാരത്തോടെ കോവിഡ്19 കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്.
മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടും പോളണ്ടും കൊളംബിയയും സമാനമായ രീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മൂന്നാം തിയതിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2300 കടന്നു. 56 പേർക്കാണ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായത്
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരമായിരുന്നു ദയ അശ്വതി. ഷോയില്‍ നിന്നും പുറത്തെത്തിയ താരം വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ദയ ഇപ്പോള്‍.
കഴിഞ്ഞ ദിവസം ദയ സിന്ദൂരം ചാര്‍ത്തിയ ചിത്രം പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കുടുംബത്തെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദയ, ‘തന്റെ ഭര്‍ത്താവിനേയും മക്കളേയും കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല. കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ദയ സംസാരിച്ച് തുടങ്ങിയത്. കുറേ പേരൊക്കെ വന്ന് പറയുന്നു കൊറോണയല്ലേയെന്ന്. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോള്‍ കൊറോണയൊന്നും ഇല്ലായിരുന്നോ. നുണക്കഥകളുമായി പല യൂട്യൂബ് ചാനലുകാരും ഇറങ്ങിയിട്ടുണ്ട്. പലതും സത്യങ്ങള്‍ ആല്ല. ഞാന്‍ ഒരു സിന്ദൂരം ചാര്‍ത്തി ഫോട്ടോ ഇട്ടപ്പോള്‍ അല്ലെങ്കില്‍ വീഡിയോ ഇട്ടാല്‍ ദയയുടെ കല്യാണം കഴിഞ്ഞു എന്നാക്കി.
അത് ഏതുവകുപ്പില്‍ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സില്‍ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭര്‍ത്താവ് എന്നെ ഡിവോഴ്‌സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വിവാഹിതനായി. അപ്പോള്‍ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാന്‍ സിന്ദൂരം തൊട്ടതെന്നും’ ദയ പറയുന്നു. മക്കളെക്കുറിച്ചും ദയ പങ്കുവയ്ക്കുന്നുണ്ട്. ‘ എനിക്ക് പെണ്‍കുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. കാര്യങ്ങള്‍ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകള്‍ പറഞ്ഞു ഇറക്കരുത്.
എനിക്ക് പെണ്‍കുട്ടികള്‍ ആരുന്നെകിലും ഞാന്‍ സ്വീകരിച്ചേനെ. എന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ പണിയെടുത്താണ് എന്റെ ഭര്‍ത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ചു വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാല്‍ വിവരം അറിയും. അതിനു ഞാന്‍ സമ്മതിക്കില്ല. ഇനി അത് നടന്നാല്‍ ഞാന്‍ കേസ് കൊടുക്കുമെന്നുള്ള മുന്നറിയിപ്പും ദയ നല്‍കുന്നുണ്ട്. ബിഗ് ബോസില്‍ വെച്ചു പ്രദീപ് ചന്ദ്രനെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ദയ പറഞ്ഞത് വിവാദമായിരുന്നു. അതിനെക്കുറിച്ച് താരം പങ്കുവയ്ക്കുന്നതിങ്ങനെ .. ‘പ്രദീപിനെ പരിചയപ്പെട്ടത് 25 വയസ്സിലാണ്. 22 ആം വയസ്സില്‍ ആണ് ഭര്‍ത്താവുമായി പിരിയുന്നത്.
ഞാന്‍ ഒരിക്കലും പ്രദീപ് എന്റെ ബോയ് ഫ്രണ്ട് ആണെന്ന് സ്ഥാപിച്ചിട്ടില്ല. ജോലി തരാമെന്നു പറഞ്ഞു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പ്രദീപ് അപമാനിക്കുകയാണ് ചെയ്തതത്. എന്നെ ഇഷ്ടം ആയിരുന്നു ഒരു സുഹൃത്തിനോടുള്ള ഇഷ്ടം മാത്രമായിരുന്നു അത്. ആ ഇഷ്ടത്തിന് ഒരു അര്‍ഥം മാത്രമായി ആരും എടുക്കരുത് . പെട്ടിയും കിടക്കയും എടുത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ എന്നെ അറിയില്ല, എന്നെ തള്ളി കളഞ്ഞപ്പോള്‍, പറ്റിച്ച വേദനയാണ് ഞാന്‍ ബിഗ് ബോസില്‍ വച്ച് കാണിച്ചത്’ താരം വെളിപ്പെടുത്തി.
അഞ്ചാലുംമൂട്ടില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കടവൂര്‍ മതിലില്‍ ജിബിന്‍ വില്ലയില്‍ ജോര്‍ജ് ബര്‍ണാബാസിനെ(65)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ ജെയിന്‍ കഴിഞ്ഞ 12-ന് മകള്‍ ആനിക്കൊപ്പം വിദേശത്തേക്കു പോയിരുന്നു തുടര്‍ന്നു ജോര്‍ജും മകന്‍ ജോബിനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
ഇന്നലെ രാത്രിയോടെ ജോര്‍ജിനെ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ജോബിന്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.ബന്ധുക്കളാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
എന്നാല്‍ മരണം കോവിഡ് ബാധ മൂലമാണോ എന്നറിയാന്‍ സ്രവപരിശോധന പൂര്‍ത്തിയാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നു സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.
14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.
ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.
കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.