കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണി. തന്നോടും വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.
ഷെയ്ന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയത്. കുര്‍ബാനിയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. കുര്‍ബാനിയുടെ സംവിധായകന്‍ പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. എന്നിട്ട് പൊലും നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു
സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പ് മാറ്റത്തിന്റെ പേരിലാണ് നിര്‍മ്മാതാവ് ഭീഷിപ്പെടുത്തുന്നത്. തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു.
കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയായ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കയ്പമംഗലം സ്വദേശികളായ സ്റ്റിയോ(20),അന്‍സാര്‍(21),അനസ്(20) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മനോഹരന്റെ കൈയില്‍നിന്ന് പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പണം കിട്ടാതായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍ പറഞ്ഞു.
കൈപ്പമംഗലത്ത് രാപകല്‍ പ്രവര്‍ത്തിക്കുന്ന പമ്പ്. ഒരു ദിവസത്തെ കലക്ഷന്‍ ലക്ഷങ്ങള്‍ വരും. ഒരു ദിവസം കൊലയാളികളില്‍ ഒരാള്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തി. കാശെടുത്ത് കാറില്‍ വയ്ക്കാന്‍ ജീവനക്കാരോട് പറയുന്ന പമ്പ് ഉടമ മനോഹരനെയാണ് കണ്ടത്. അപ്പോഴാണ്, പണം പിടിച്ചുപറിനടത്താന്‍ മനസില്‍ ആശയം രൂപപ്പെടുന്നത്. കൈപ്പമംഗലം സ്വദേശി അനസായിരുന്നുഅത്. കൂട്ടുകാരായ സ്റ്റിയോയേയും അന്‍സാറിനേയും കൂടെക്കൂട്ടി കാര്യങ്ങള്‍ പറഞ്ഞു. പതിനഞ്ചു ലക്ഷം രൂപ വരെ കാണും. മനോഹരനെ ആക്രമിച്ച് പണം തട്ടാം. കേരളം വിട്ട് ധൂര്‍ത്തടിച്ച് ജീവിക്കാം. ഇതായിരുന്നു പദ്ധതി.
മൂന്നു യുവാക്കളും രാത്രി പത്തു മണി മുതല്‍ കൈപ്പമംഗലം പെട്രോള്‍ പമ്പിനുസമീപം കാത്തുനിന്നു. മനോഹരന്‍റെ വരവും കാത്ത്. 12.50ന് മനോഹരന്‍റെ കാര്‍ പമ്പിന് പുറത്തേയ്ക്കു കടന്നു. ഉടനെ, പ്രതികള്‍ പിന്‍തുടര്‍ന്നു. വിജനമായ വഴിയിലേക്കു കാര്‍ കടന്ന ഉടനെ ബൈക്ക് പുറകില്‍ ഇടിപ്പിച്ചു. ബൈക്ക് മറിഞ്ഞ് വീഴുന്ന പോലെ അഭിനയിച്ചു. കാറില്‍ എന്തോ തട്ടിയെന്നു മനസിലാക്കി തിരിഞ്ഞുനോക്കിയ മനോഹരന്‍ പുറത്തിറങ്ങി. ഈ സമയം മൂവരൂം കൂടി കീഴ്പ്പെടുത്തി. ആദ്യം മുഖത്ത് ടേപ്പ് ഒട്ടിച്ചു. പിന്നെ, കൈ പുറകില്‍ ബന്ധിച്ചു. കാറിന്‍റെ പിന്‍സീറ്റില്‍ ഇരുത്തി. പണം എവിടെ. വേഗമെടുത്തോ. പണം തന്നാല്‍ ഉടനെ വിട്ടയ്ക്കാം. പ്രതികള്‍ മനോഹരനോട് പറഞ്ഞു.
പണമില്ല, എന്‍റെ കൈവശം ആകെ 200 രൂപ മാത്രമേയുള്ളൂ. മനോഹരന്‍റെ മറുപടി കേട്ടതും യുവാക്കള്‍ക്ക് കലിപൂണ്ടു. കാറിലെ ഏതെങ്കിലും രഹസ്യ അറയില്‍ പണം ഒളിപ്പിച്ചിരിക്കാമെന്നായി അടുത്ത സംശയം. കൈവശം കരുതിയിരുന്ന കളിതോക്കെടുത്ത് ചൂണ്ടി. ഇതോടെ, മനോഹരന്‍ ബോധംകെട്ടു. വീണ്ടും തട്ടിവിളിച്ച് പണം അന്വേഷിച്ചു. ഇതിനിടെ, മുഖത്തെ ടേപ്പ് മുറുകി ശ്വാസംമുട്ടി. ചലനമറ്റതോടെ പ്രതികള്‍ അപകടം മണത്തു. കാറുമായി പെരിന്തല്‍മണ്ണ പോകാന്‍ പറഞ്ഞത് അനസായിരുന്നു. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പഠിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ അനസ്പഠിച്ചിരുന്നു.
മനോഹരന്‍റെ കാര്‍ പൊളിക്കാന്‍ നല്‍കിയാലോയെന്ന് ആദ്യം ആലോചിച്ചു. പക്ഷേ, കാറുമായി ദീര്‍ഘദൂരം മുന്നോട്ടുപോയാല്‍ പിടിക്കപ്പെടുമെന്ന് അന്‍സാര്‍ പറഞ്ഞു. ആ ശ്രമം ഉപേക്ഷിച്ചു. അങ്ങാടിപ്പുറം റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിടാന്‍ തീരുമാനിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റ് എടുത്തുമാറ്റിയിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ തുക പിരിക്കാന്‍ നിന്നിരുന്ന ജീവനക്കാരന്‍ ഇക്കാര്യം പ്രതികളോട് ചോദിച്ചിരുന്നു. വര്‍ക്ഷോപ്പില്‍ നിന്ന് എടുത്ത വണ്ടിയാണെന്ന് വിശ്വസിപ്പിച്ച് മൂവരും സ്ഥലംവിട്ടു. ബസില്‍ പെരുമ്പിലാവു വരെയെത്തി. സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് പണം കടംവാങ്ങി കേരളം വിടാനായിരുന്നു പദ്ധതി. അപ്പോഴേയ്ക്കും പൊലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നു. പമ്പിന്‍റെ സമീപ്രപ്രദേശങ്ങളില്‍ നിന്ന്
സംഭവത്തിനു ശേഷം അപ്രത്യക്ഷമായവരുടെ പേരുകള്‍ പൊലീസ് അന്വേഷിച്ചിരുന്നു. മാത്രവുമല്ല, ഇവരുടെ ബൈക്ക്രാത്രിയില്‍ കറങ്ങുന്നത് ചില സിസിടിവി കാമറകളിലും പതിഞ്ഞു. ഇവരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കിട്ടി. പ്രതികള്‍ ഇവര്‍തന്നെയെന്ന് ഉറപ്പിച്ചു.
പമ്പില്‍ നിന്നിറങ്ങി മുക്കാല്‍ മണിക്കൂറിനകം മനോഹരന്‍ കൊല്ലപ്പെട്ടിരുന്നു. മകള്‍ ലക്ഷ്മി മനോഹരന്‍റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് അനസായിരുന്നു. പമ്പിലെ ജീവനക്കാരന്‍ പറയുന്ന പോലെ, സാര്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു. ഈ സമയം, മനോഹരന്‍ മരിച്ചിരുന്നു. കാറോടിച്ച് രക്ഷപ്പെടാനും മൃതദേഹം വഴിയില്‍ തള്ളാനുമുള്ള സാവകാശം കിട്ടാനാണ് അങ്ങനെ പറഞ്ഞതെന്ന് അനസ് പൊലീസിനോട് വെളിപ്പെടുത്തി.
അനസും സ്റ്റിയോയും കഞ്ചാവ് വലിക്കുമായിരുന്നു. കഞ്ചാവിന്‍റെ ഉപയോഗമാണ്ഇവരുടെ ചിന്തകളെ തെറ്റായ വഴിയിലേക്ക് ചിന്തിപ്പിച്ചത്. മനോഹരനെ കൊല്ലാന്‍ പദ്ധതിയില്ലായിരുന്നു. പക്ഷേ, പണം തന്നില്ലെങ്കില്‍ കൊന്നായാലും തട്ടിയെടുക്കണമെന്നായിരുന്നു ഇവരുടെ ഉള്ളിലിരുപ്പ്. അനസും അന്‍സാറും കൂടുതല്‍ അക്രമകാരികളായി. സ്റ്റിയോ ഒപ്പംനിന്നു. പത്താം ക്ലാസ് വരെയാണ് മൂവരുടേയും വിദ്യാഭ്യാസം. പന്തല്‍ പണിയായിരുന്നു അനസിന്. സ്റ്റിയോ ക്രെയിന്‍ ഓപ്പറേറ്ററും. അന്‍സാര്‍ ഗള്‍ഫില്‍ നിന്ന് എത്തി ജോലി അന്വേഷിച്ചിരുന്നു. ഇതിനിടെയാണ്, പെട്ടെന്നു പണം സംഘടിപ്പിക്കാന്‍ പ്രതികള്‍ പിടിച്ചുപറിയ്ക്കു പദ്ധതിയിട്ടത്.
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍നായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം മരക്കുന്നത്താണ് സംഭവം. കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.
നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഇദ്ദേഹം. വനപാലകരെത്തും മുന്‍പേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവര്‍ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് ഭുവനചന്ദ്രന്‍നായരുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ആദ്യം പകച്ചുപോയെങ്കിലും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ധൈര്യം കൈവിട്ടില്ല. ഇവരുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭുവനചന്ദ്രന്‍നായരുടെ കഴുത്തിന് നിസാര പരുക്കുണ്ട്.
കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാകുമെന്ന് സൂചന. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്.
ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാർ ഈ ആഭരണങ്ങൾ കവറിലാക്കി ഷാജുവിനെ ഏൽപ്പിച്ചിരുന്നു. ഈ കവർ ജോളി സിലിയുടെ ബന്ധുവിനെ ഏൽപ്പിച്ച് സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണിൽ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളിൽ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയിൽ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നൽകി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏൽപ്പിച്ചു മടങ്ങി.
സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാൻ കുടുംബം അന്നത്തെ വിവാഹ ആൽബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല.
കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം. റിമാന്‍ഡിലുള്ള രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിച്ചു. മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് കുട്ടന് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് നിഗമനം.
കുടുംബ ഓഹരി ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് കൊല്ലം നീതി നഗറില്‍ താമസിച്ചിരുന്ന സാവിത്രിയെ മകന്‍ സുനില്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഒരുമാസത്തിലേറെ പഴക്കമുള്ള മ്യതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊന്ന കേസിലടക്കം പ്രതിയായ സുനിലിനെയും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനെയും അറസ്റ്റു ചെയ്തു.
സുനിലിനൊപ്പം നീതി നഗറിലെ വീട്ടില്‍ താമസിച്ചിരുന്ന ഇവരുടെ ബന്ധുവായ യുവതിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിലൂടെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കുഴിച്ചിടുമ്പോൾ സാവിത്രിക്കു ജീവനുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിച്ചാൽ കുട്ടനെതിരെയും കൊലപാതകക്കുറ്റം ചുമത്തും.
കൂടത്തായി കൊലപാതക കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ
സഹോദരനുമായ റോജോ തോമസ്. ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി കിട്ടണം.പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന പേടി തനിക്കും ഉണ്ടായിരുന്നു. കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദ്ദം ചെലുത്തിയെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് മൊഴി നൽകിയത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ. നാളെയും കേസിൽ റോജോയുടെ മൊഴിയെടുപ്പ് തുടരും.
കൂടത്തായി കൊലപാതക പരമ്പര കേസിലെ നിർണായകമായ ഘട്ടത്തിലൂടെയാണ് അന്വേഷണസംഘം നീങ്ങുന്നത്. പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടേയും മൊഴി വിശദമായി ഇന്ന് പൊലീസ് രേഖപ്പെടുത്തി. രാവിലെ പത്തരക്ക് തുടങ്ങിയ മൊഴിയെടുപ്പ് പത്തര മണിക്കൂർ പിന്നിട്ട് രാത്രി 9 മണി വരെ നീണ്ടു.
റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴി വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വച്ചാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ജോളിയുടെ മക്കളുടെ മൊഴിയും പൊലീസ് ശേഖരിച്ചു. പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ജോളിയുടെ മക്കളുടെ മൊഴി എടുത്തത്. ജോളിയെ വടകര റൂറൽ എസ്പിയുടെ ഓഫീസിൽ എത്തിച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇതു വഴി നിർണായകമായ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.
കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടാൻ ആവശ്യപ്പെട്ട് നാളെ അന്വേഷണസംഘം കോടതിയെ സമീപിക്കും. പുതിയ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് താമരശേരി കോടതിയിൽ കൂടുതൽ സമയം ചോദിക്കുക. നിലവിൽ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്.
ഇതോടൊപ്പം തന്നെ വ്യാജരേഖ നിർമ്മിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാനായി മരണപ്പെട്ട ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജവിൽപത്രത്തിന്റെ പകർപ്പ് പുറത്തു വന്നിരുന്നു. ടോം തോമസിന്റെ പേരിൽ രണ്ട് വിൽപത്രങ്ങളാണ് ജോളി തയ്യാറാക്കിയത്. ഇതിലൊന്ന് ആദ്യഭർത്താവ് റോയിയുടെ മരണത്തിന് മുൻപും മറ്റൊന്ന് റോയ് മരണപ്പെട്ട ശേഷവും തയ്യാറാക്കിയതാണ്.റവന്യു വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള തെളിവെടുപ്പ് നാളെയും തുടരും.
അതേസമയം ജോളിയുമായും റോയിയുമായും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. മരണപ്പെടുന്ന സമയത്ത് റോയിയുടെ ശരീരത്തില്‍ കാണപ്പെട്ട ഏലസ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് കൃഷ്ണകുമാറിനെ പൊലീസ് വിളിച്ചു വരുത്തുന്നതെന്നാണ് സൂചന. ജോളിയേയും കൃഷ്ണകുമാറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയേയോ കൃഷ്ണകുമാറിനേയോ തനിക്ക് അറിയില്ലെന്ന് ജോത്സ്യന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
അച്ഛൻ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരൻ റോയ് എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയതോടെയാണ് കൂടത്തായ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. റോജോ ഇന്നലെയാണ് അമേരിക്കയിൽ നിന്നും നാട്ടിലെത്തിയത്. റോയിയുടെ സഹോദരനായ റോജോയെ കേസന്വേഷണത്തിനായി അമേരിക്കയിൽ നിന്ന് അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
തൃശൂരിലെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം പൊത്തിപ്പിടിച്ചായിരുന്നു ക്രൂരത. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്ത് കണ്ടെത്തി കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മനോഹരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയത്. മൃതദേഹം ഗുരുവായൂരില്‍ വഴിയരികില്‍ തള്ളിയ ശേഷം കൊലയാളികള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പിലെ കളക്ഷൻ പണം തട്ടിയെടുക്കാനാണ് കൊലയെന്ന് പൊലീസ്. പ്രതികളെ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരൻ പമ്പിൽ നിന്ന് പുറപ്പെട്ടത്. ഇടയിൽ മനോഹരനെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഫോൺ പൊടുന്നനെ വെച്ചു. ഇതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മനോഹരന്റെ വാച്ചും മാലയും കാറും കാണാനില്ല.മനോഹരന്‍റെ മൃതദേഹം ഗുരുവായൂരില്‍ വഴിയരുകിലാണ് കണ്ടെത്തിയത്. പമ്പില്‍ നിന്ന് കാറില്‍ തിരിച്ച മനോഹരനെയാണ് കാണാതായത്.
എടത്വാ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് നിലകൊള്ളുന്ന ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ *കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന്* ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് അർഹയായി.
ആറാമത് വാർഷികത്തിന്റെ ഭാഗമായിട്ട് ആതുര ശുശ്രുഷ രംഗത്ത് മികച്ച സംഭാവനകൾ നല്കുന്നവർക്ക് വേണ്ടി ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ പുരസ്ക്കാരത്തിനാണ് ഡോ. ലീലാമ്മ ജോർജ് അർഹയായത്. ഫലകവും,10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകൻ അഭി.മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പുരസ്ക്കാരവും പ്രശസ്തി പത്രം യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇൻറർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫും ഒക്ടോബർ 19ന് എടത്വായിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.പ്രസിഡന്റ് ബിൽബി മാത്യം അദ്ധ്യക്ഷത വഹിക്കും.
അബുദാബി സിറ്റി മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ കൂടിയായ ഡോ. ലീലാമ്മ ജോർജ് കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണക്കാർക്ക് വേണ്ടി നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സാമൂഹ്യ ക്ഷേമ ജീവകാരുണ്യ ആതുര സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടാതെ പഠനത്തിൽ സമർത്ഥരും നിർധനരുമായ അനേകം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ക്കോളർഷിപ്പും നല്കി വരുന്നു. ചങ്ങനാശേരിയിലെ അതിപുരാതനമായ ഡോക്ടേർസ് ടവറിന്റെ ഉടമ കൂടിയാണ്.
1978 മുതൽ അബുദാബിയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെ പരിഗണിച്ച് അബുദാബി – കേരള മുസ്ലീം കൾച്ചറൽ സെൻറർ മികച്ച സേവനത്തിനുളള പുരസ്ക്കാരം നല്കി ആദരിച്ചിരുന്നു.
ഡോ.ജോർജ് പീടിയേക്കൽ ആണ് ഭർത്താവ്.താക്കോൽ ദ്വാരം ശസ്ത്ര ക്രിയയിൽ വിദഗ്ദ്ധനായ പ്രൊഫ. ഡോ.റോബിൻസൺ ജോർജ് ,കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനിൽ, സന്ധി മാറ്റൽ ശസ്ത്രത്രക്രിയയിൽ വിദഗ്ദ്ധനായ ഡോ.ജഫേർസൺ ജോർജ് എന്നിവർ മക്കളും ഷിനോൾ റോബിൻസൺ, ഡോ.അനിൽ ഏബ്രഹാം, ഡോ.നിഷാ ജഫേഴ്സൻ മരുമക്കളും ആണ്.
കഴിഞ്ഞ 4 പതിറ്റാണ്ടായി സാമുഹ്യ-ക്ഷേമ – ജീവകാരുണ്യ ആതുര ശുശ്രുഷ രംഗത്ത് നിലകൊള്ളുന്ന ഡോ.ലീലാമ്മ ജോർജ് എടത്വാ സെന്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ്.വീണ്ടും ദൈവകൃപയിൽ ആശ്രയിച്ച് അശരണരായവർക്ക് പരമാവധി സേവനം ചെയ്യുവാനാണ് ഡോ. ജോർജ് – ലീലാമ്മ കുടുംബം ലക്ഷ്യമിടുന്നത്. സാമൂഹ്യ പ്രവർത്തകനും വള്ളംകളി പ്രേമിയും ആയിരുന്ന പരേതനായ കെ.എം തോമസിന്റെ (പാണ്ടിയിൽ കുഞ്ഞച്ചൻ) മകളാണ് ഡോ. ലീലാമ്മ ജോർജ്.
മലപ്പുറം: വിമര്‍ശിച്ച സ്ത്രീയെ വേശ്യയെന്ന് വിളിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം കനക്കുന്നു. മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ കെഎസ്യു മുന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്ല മാടശ്ശേരി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേര് പറയാതെ ഫിറോസ് ജസ്ലയ്ക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഫിറോസിന്‍റെ അധിക്ഷേപം. അതേസമയം തന്നെ അപമാനിച്ച ഫിറോസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജസ്ല മാടശ്ശേരി പറഞ്ഞു.
രാഷ്ട്രീയ കക്ഷിയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിനെയായിരുന്നു ജസ്ല വിമര്‍ശിച്ചത്. ഇതില്‍ നല്‍കിയ വിശദീകരണ വീഡിയോയിലാണ് സഭ്യമല്ലാത്ത ഭാഷയില്‍ ഫിറോസ് ജസ്ലയ്ക്കെതിരെ രംഗത്തെത്തിയത്.
‘എന്നെ കുറിച്ച് വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്ന് പറയുമ്പോള്‍ ഒരു കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ സ്ത്രീ, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, അത്തരം സ്ത്രീ എനിക്കെതിരെ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാന്യതയുള്ള ആരെങ്കിലുമാണ് ഇത് പറയുന്നതെങ്കില്‍ ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നിയേനെ.
എന്നാല്‍ അതല്ലാതെ ഒരാള്‍ക്കും ജീവിതത്തില്‍ ഉപകാരമില്ലാത്ത, അവനവന്‍റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന മോശപ്പെട്ട സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്നെ മാത്രമല്ല അവര്‍ പ്രവാചകനെ പോലും അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്’ എന്നായിരുന്നു ഫിറോസ് വീഡിയോയില്‍ പറഞ്ഞത്.
ഇതിന് പിന്നാലെ തന്നെ ഫിറോസിന് മറുപടിയുമായി ജസ്ലയും പ്രതികരിച്ചു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ല. മറിച്ച് വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോഴാണ് അത് ചോദ്യം ചെയ്യപ്പെടുന്നതെന്നും ജസ്ല പ്രതികരിച്ചു. പ്രവാചകനെ വരെ വിമര്‍ശിക്കുന്നത് വിമര്‍ശനത്തിന് ആരും അതീതരല്ല എന്നത് കൊണ്ടാണെന്നും ജസ്ല ഫേസ്ബുക്ക് ലൈവിലൂടെ മറുപടി നല്‍കി.
കുഴിമന്തി കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസത്തില്‍ സാഗറിന്റെ മകളായ ഗൗരി നന്ദനയാണ് മരിച്ചത്. ചടയമംഗലത്തെ ഫൈവ് സ്പൂണ്‍ തടവറ എന്ന ഹോട്ടലില്‍ തയ്യാറാക്കിയ കുഴിമന്തി കുടുംബാംഗങ്ങള്‍ക്കൊപ്പം കുട്ടിയും കഴിച്ചിരുന്നു.
ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. അതേസമയം, ഭക്ഷ്യ വിഷബാധയാണോ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകുകയുള്ളു.