Kerala

കോതമംഗലം പളളിയിൽ സംഘർഷം. പളളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാൻ എത്തിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഉണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി.

പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചുമാറ്റാൻ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഇക്കാര്യമാരോപിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റിൽ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുണ്ട് മൃതദേഹത്തിന്.

പുരുഷന്റേതാണ് മൃതദേഹം എന്ന് തെളിഞ്ഞിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.

ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി കരുനാഗപ്പളളിയിലെ ആറുപേര്‍ക്ക്. ചുങ്കത്തെ സ്വര്‍ണക്കടയിലെ ജീവനക്കാര്‍ പിരിവിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

രതീഷ്. റോണി, രാജീവന്‍, സുബിന്‍, രഞ്ജിന്‍, വിവേക് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ 100 രൂപ വീതം പിരിവിട്ട് ആറുപേര്‍ രണ്ടു ടിക്കറ്റ് ഇന്നലെയാണ് വാങ്ങിയത്. കായംകുളത്തെ ഏജന്‍റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയിലാണ് ടിക്കറ്റ് വിറ്റത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലിയുടെ കൈയിലെത്തുന്നത്. ഇവര്‍ക്ക് നികുതിയും കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപ ലഭിക്കും.

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹരില്‍നിന്ന് ഈടാക്കും. എല്ലാം കഴിച്ച് ബാക്കി 7.56 കോടി രൂപയാണ് സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും.ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് പണി മുടക്കിയിരുന്നു.

ഒരു കോടി ഇരുപതു ലക്ഷം ഏജന്‍സിക്ക് കമ്മിഷനായി ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ മന്ത്രി ജി.സുധാകരനാണ് ബംപര്‍ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷംവീതം പത്തുപേര്‍ക്ക് ലഭിച്ചു.

ചന്തയില്‍ നിന്നും വാങ്ങിയ കിളിമീന്‍ മുറിച്ചു വൃത്തിയാക്കിയ റിട്ട. അധ്യാപികയും കയ്യില്‍ കിടന്നിരുന്ന സ്വര്‍ണവളയുടെ നിറംമാറി ഒടിഞ്ഞു. മീന്‍ കഴുകുന്നതിനിടെ സ്വര്‍ണവളയ്ക്ക് അലുമിനിയത്തിന്റെ നിറമാവുകയും ഒന്ന് ഒടിയുകയുമായിരുന്നു. റിട്ട. അധ്യാപികയായ തെക്കുംപുറം രവിനിവാസില്‍ സുലോചനഭായി കഴിഞ്ഞ ദിവസം പുത്തൂര്‍ പടിഞ്ഞാറെ ചന്തയില്‍ നിന്നുമാണ് കിളിമീന്‍ വാങ്ങിയത്.

കുറച്ച് കറിവെച്ച ശേഷം ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഈ മീന്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ കറി വയ്ക്കാനായി സുലോചനഭായി വൃത്തിയാക്കി. മീന്‍ വൃത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് കയ്യിലുണ്ടായിരുന്നു രണ്ട് സ്വര്‍ണ വളകളുടെ പകുതിയോളം നിറം മാറി അലുമിനിയം നിറത്തിലായത് ശ്രദ്ധിച്ചത്. ഒരു വള ഒടിയുകയും ചെയ്തു.

ആദ്യ ദിവസം മീന്‍ പാകം ചെയ്ത് കഴിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒ്ന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ വളയുടെ നിറം മാറിയതോടെ ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ ചന്തയിലെ മീനുമായി ബന്ധപ്പെട്ടു മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണു വീട്ടുകാര്‍.

തിരുവനന്തപുരം : സംഗീതജ്‌ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ. അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഡി.ജി.പി: ലോക്‌നാഥ്‌ ബഹ്‌റ. അന്വേഷണം സി.ബി.ഐക്കു വിടുന്നതിനോടു ക്രൈംബ്രാഞ്ചിനു വിയോജിപ്പില്ലെന്ന റിപ്പോര്‍ട്ട്‌ ഡി.ജി.പി. ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറും. കേസുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക ഇടപാടുകള്‍ കൂടിയുണ്ടെന്നു ബാലഭാസ്‌കറിന്റെ കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം കൂടി പരിശോധിക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെടും. ക്രൈംബ്രാഞ്ച്‌ ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം യോഗംചേര്‍ന്നു കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണു ഡി.ജി.പിയുടെ നടപടി.

നിലവിലെ ക്രൈംബ്രാഞ്ച്‌ അന്വേഷത്തില്‍ തൃപ്‌തിയില്ലെന്നും മകന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ ബാലഭാസ്‌കറിന്റെ പിതാവ്‌ ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്‌ തേടിയതിനെത്തുടര്‍ന്നാണ്‌ ഡി.ജി.പി. അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചത്‌.

ബാലഭാസ്‌കറും രണ്ടു വയസുള്ള മകളും കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ്‌ ഇതുവരെയുള്ള അന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാട്‌. ബാലഭാസ്‌കറിന്റെ പിതാവ്‌ പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ്‌ വ്യക്‌തത വരാനുള്ളത്‌. അന്തിമ റിപ്പോര്‍ട്ട്‌ ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ ഡി.ജി.പിയെ അറിയിച്ചു. ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്ത്‌, കേസ്‌ അന്വേഷിക്കുന്ന ഡിവൈ.എസ്‌.പി: കെ. ഹരികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തത്‌.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഡി.ജി.പി. സംതൃപ്‌തി പ്രകടിപ്പിച്ചു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ. അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെയെന്ന അഭിപ്രായമാണു ഡി.ജി.പി. പ്രകടിപ്പിച്ചത്‌. ബാലഭാസ്‌കറിന്റെ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷിക്കട്ടെയെന്ന നിലപാട്‌ ക്രൈംബ്രാഞ്ചും കൈക്കൊണ്ടു.

ബാലഭാസ്‌കറിന്റെ അപകടമരണത്തിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്നും അതിന്‌ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 25ന്‌ പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട്‌ റോഡരികിലുള്ള മരത്തിലിടിക്കുന്നത്‌. കുട്ടി അപകടസ്‌ഥലത്തും ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍വച്ചും മരിച്ചു. ബാലഭാസ്‌കറിന്റെ മാനേജര്‍ സ്വര്‍ണ കടത്തുക്കേസില്‍ ഉള്‍പ്പെട്ടതോടെയാണു സി.ബി.ഐ അന്വേഷണാവശ്യം ഉയര്‍ന്നത്‌.

എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവത്തിന്റെ ലോഗോ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും പരമാധ്യക്ഷ്യനും ആയ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ജലോത്സവ സമിതി ചെയർമാൻ സിനു രാധേയത്തിന് നല്കി പ്രകാശനം ചെയ്തു. പ്രസിഡൻറ് ബിൽബി മാത്യംവിന്റെ അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ ഉൾപ്പെടുത്തി ജലോത്സവം സംഘടിപ്പിക്കുവാൻ ഉള്ള സംഘാടക സമിതിയുടെ തീരുമാനത്തെ മെത്രാപോലീത്ത അഭിനന്ദിച്ചു.
സിബി സാം തോട്ടത്തിൽ ,വൈസ് ചെയർമാൻ സജീവ് എൻ.ജെ ,ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, അനിൽ ജോർജ് ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

ഒരു തുഴ മുതൽ 5 തുഴ വരെയുള്ള തടി ഫെബർ വള്ളങ്ങളെ കൂടാതെ വെപ്പ് , ഓടി, ചുരുളൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 1 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

വിശാഖ് എസ് രാജ്‌

വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവർ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങൾ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണമെന്ന ‘നൂതന’മായ ആശയവും അവർ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകൾ നല്ലതാവണമെന്ന ബോധ്യം ചിലർക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.

പ്രതിദിനം 98 ബൈക്ക് യാത്രികർ ഹെൽമറ്റ് ഉപയോഗിക്കാത്തതിനാൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ജീവൻ വെടിയുന്നവർ പ്രതിദിനം 79 പേർ.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടമുണ്ടായവർ ഒൻപത് പേർ.ജീവൻ നഷ്ടമായരുടെ കണക്കുകൾ ആണിത്.ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവർ ഈ കണക്കുകളിലും മുകളിൽ ആയിരിക്കും.

ബോധവൽക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാർ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാൻ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാൽ കുറ്റത്തിൽ നിന്ന് ഒഴിവാകുമെങ്കിൽ ആ കുറ്റം തുടർന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെൽമറ്റ് വെയ്ക്കാതെ/ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ മടി കാണിച്ച പരിചയക്കാർ നമ്മുക്കിടയിൽ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയർന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിർക്കുമ്പോൾ ജനങ്ങളുടെ കുറ്റം ചെയ്യാൻ ഉള്ള വാസനയെ അയാൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകൾ ആണ്.ദിവസം 98 ജീവനുകൾ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങൾക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല.അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങൾ ചെല്ലുമ്പോൾ ഇത്തരം നിയമങ്ങൾ കണ്ടാൽ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടിൽ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.


റോഡുകൾ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാൻ എന്ന സന്ദേശമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാം. നല്ല റോഡുകൾ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സർക്കാരിനെയും പാർട്ടിയെയും ട്രോളുന്നതിൽ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാൽ ഉടനെ വാഹന നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോൾ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ നല്ല റോഡുകൾ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങൾ ആണോ?. അതോ മോശപ്പെട്ട റോഡുകളിൽ മാത്രം ആണോ ആളുകൾ ഹെൽമറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡിൽ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോൾ ഹെൽമറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. x-നോട് നന്നാവാൻ പറയുമ്പോൾ Y നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകർന്ന് റോഡുകളോടുള്ള ഈ സ്നേഹം. മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടിൽ ഇപ്പോൾ ഒട്ടും ഇല്ലാത്തതാണെങ്കിൽ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കിൽ തടയാൻ ആർജവം ഉള്ള ഭരണം സംവിധാന വേണം. റോഡിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നിൽക്കട്ടെ ,പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.

 

 

 

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

ഓയൂർ : യുവതിയുടെ മൃതദേഹവുമായി ഓയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയയാളെ ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്നു തടഞ്ഞുവച്ച് പൊലീസിനു കൈമാറി. തിരുവനന്തപുരം ആര്യനാട് മുതാക്കൽ പരമേശ്വരം സ്വദേശിയും പൂയപ്പള്ളി തച്ചോണം സന്തോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ഹരിദാസാണ് ഒപ്പം താമസിച്ചിരുന്ന ശോഭന എന്നു വിളിക്കുന്ന ഡാലി(42)യുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തിയത്.

തിങ്കളാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഓട്ടോയിലാണ് ഹരിദാസ് ഡാലിയുമായി ആശുപത്രിയിൽ എത്തിയത്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരിച്ചു വേണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയാണെന്നും ഹരിദാസ് പറഞ്ഞു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൂയപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രണ്ടു കുട്ടികളുടെ മാതാവായ ഡാലി 3 വർഷമായി ഹരിദാസിനൊപ്പം താമസിച്ചു വരികയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡാലി തൂങ്ങി മരിച്ചതാണെന്നു ഹരിദാസ് പറഞ്ഞതിനെത്തുടർന്നു വീട്ടിൽ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

രാജ്യത്ത് നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചു. നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വിമാന വാഹിനി കപ്പലിലാണ് കള്ളവ് നടന്നിരിക്കുന്നത്.തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായി പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിച്ചത്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി.

നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. കപപല്‍ ശാലയുടെ ഉടമസ്ഥായിലുള്ളതാണ മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍.

2009-ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2021-ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആരംഭം മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കപ്പല്‍ശാല. സംഭവത്തില്‍ അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിത്. കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് നാവികസേന അറിയിച്ചു. അതെപ്പറ്റി ആശങ്ക വേണ്ട. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിതെന്നും അവര് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലായിൽ പ്രചാരണത്തിനെത്തും. മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിൽ മാണി സി. കാപ്പന് വേണ്ടി മുഖ്യമന്ത്രി വോട്ടു തേടും.മേലുകാവില്‍ 10 മണിക്കാണ് ആദ്യ പ്രചരണം. ഒരു ദിവസം മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. 20ന് വൈകിട്ട് പാലായില്‍ നടക്കുന്ന യോഗത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികളുടെ സമാപനം.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയും ഇന്ന് പാലായിലെത്തും. പാലാ നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാവും ആന്റണിയുടെ വോട്ടഭ്യർഥന.ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് മുതിർന്ന നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങുന്നത്.

Copyright © . All rights reserved