Latest News

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്സാണ് മരിച്ചത്. രാജ് ഭവനിലെ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.ഇന്നലെ രാത്രി 11 മണിയോടെ ആത്മഹത്യാ കുറിപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു ആത്മഹത്യ.

അതേസമയം, മരണം ആത്മഹത്യയാണെന്നാണ് സൂചന. ഇക്കാര്യം സാധൂകരിക്കുന്ന കത്തും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആണ് കത്തിലെ പരാമർശം എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി ഷീബ ആക്രമണത്തിന് പിന്നാലെ മടങ്ങിയത് ഭർത്താവിന്റെ വീട്ടിലേക്കെന്ന്. മുഖത്തേറ്റ പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി.

ആക്രമണത്തിനിടെ ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്. അഞ്ച് ദിവസം ഭർതൃവീട്ടിൽ കഴിഞ്ഞ ഇവരെ ശനിയാഴ്ച വൈകീട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതുവരെ സംഭവത്തെ കുറിച്ച് ഭർത്താവിനുൾപ്പടെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തിയത്. എന്നാൽ അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരം അറിഞ്ഞതോടെ ആക്രമണത്തിന് മുതിരുകയായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. മൂന്ന് വർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുൺ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്റെ മുഖത്തൊഴിച്ചത്.

സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അങ്കമാലിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവുമധികം പണം നൽകിയ സ്ഥാനാർത്ഥി പാലക്കാട് മത്സരിച്ച ഷാഫി പറമ്പിലിന്. ത്രികോണ മത്സരം നടന്ന പാലക്കാട് പാർട്ടി 23 ലക്ഷം രൂപയാണ് ഷാഫിയുടെ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. തൃത്താലയിൽ പരാജയപ്പെട്ട വിടി ബൽറാമിന് വേണ്ടി പാർട്ടി പതിനെട്ടര ലക്ഷം രൂപയും ചെലവഴിച്ചതായാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പലരും വിലയിരുത്തിയിരുന്ന സ്റ്റാർ കാൻഡിഡേറ്റ് രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.

കോൺഗ്രസ് ആകെ 23 കോടിയാണ് പ്രചാരണത്തിന് വേണ്ടി ചെലവാക്കിയത്. ഇതിൽ, 11 കോടി സ്ഥാനാർത്ഥികൾക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. അതേസമയം, തെരെഞ്ഞെടുപ്പിലേക്കായി കേരളത്തിൽ ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് സിപിഎമ്മിനാണ്. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് ലഭിച്ചത്.

കോൺഗ്രസിന് 39 കോടിയും ബിജെപിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ലഭിച്ച 58,86,38,762 രൂപയിൽ പരസ്യത്തിന് വേണ്ടി 17 കോടി സിപിഎം ചെലവഴിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികൾക്ക് നൽകിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാർട്ടി നൽകിയത്. ആർ ബിന്ദുവിന് 20 ലക്ഷം, വീണ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസിന് 16 ലക്ഷം എന്നിങ്ങനെയാണ് ചെലവാക്കിയത്.

കോൺഗ്രസ് താരപ്രചാരകരായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമായി ഹെലികോപ്റ്റർ, വിമാന യാത്രയ്ക്കായി മാത്രം ചെലവഴിച്ചത് രണ്ടര കോടിക്ക് മുകളിലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേരളത്തിൽ എത്തിക്കാനായി 43 ലക്ഷം രൂപയാണ് ബിജെപി ചെലവഴിച്ചത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ യോഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളിൽ പങ്കെടുത്ത മോഡിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയാണ്.

15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി ബിജെപി നൽകിയത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി നൽകിയത് 40 ലക്ഷമാണ്. സ്ഥാനാർത്ഥികൾക്ക് ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റർ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാൽ കോടി രൂപയുമാണ്.

രാധാകൃഷ്ണൻ മാഞ്ഞൂർ
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിലും, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമായി കഴിഞ്ഞ നാളുകളിലുണ്ടായ പ്രളയദുരന്തം കൺമുന്നിൽ ഭീകര ദൃശ്യമായി ഇപ്പോഴുമുണ്ട്.

ഒരു മനുഷ്യായുസ്സിൽ കൂട്ടി വെച്ചതൊക്കെ ഒരു നിമിഷം കൊണ്ട് പ്രകൃതി കവർന്നെടുക്കുകയായിരുന്നു. പ്രളയത്തിൽ സർവ്വതും നഷ്ടമായവർ ആർത്തലച്ചു പെയ്യുന്ന മഴ നോക്കി നിസഹായതയോടെ നിന്നു.

പതിവുപോലെ പ്രളയ ദുരന്ത ചർച്ചകൾ ടിവി ചാനലുകളുടെ റേറ്റിംഗ് വർധിപ്പിച്ചു. വലിയ ബ്രാൻഡഡ് കമ്പനികൾ പരസ്യം തന്ന്  രംഗം കൊഴുപ്പിച്ചു. ശീതീകരിച്ച മുറികളിലിരുന്ന് കരിങ്കൽ ക്വാറി മുതലാളിമാർ, ജിയോളജി വിഭാഗം മേധാവികൾ, രാഷ്ട്രീയനിരീക്ഷകർ വരെ പ്രളയന്തര കാലത്തെ വായിച്ചെടുത്തു. പ്രശ്‌നത്തെ പറ്റി കീറിമുറിച്ചവരാരും പ്രകൃതിക്കുവേണ്ടി സംസാരിച്ചില്ലെന്നതാണ് വാസ്തവം.

വികസനമെന്ന് പേരിട്ട് ഭരണകൂടം നടത്തുന്ന ചില തുഗ്ലക്ക് പരിഷ്‌കാരങ്ങൾ, ആവശ്യത്തിൽ കൂടുതൽ പ്രകൃതിയെ കവർന്നെടുക്കാൻ വെമ്പൽ കൂട്ടുന്ന ആർത്തി പിടിച്ച
ജനത…….. ഈ രണ്ട് റോളുകളും നമ്മൾ തന്നെയാണ് ചെയ്യുന്നത്. ഈ ദർപ്പണത്തിൽ പതിയുന്നത് നമ്മൾ ഓരോരുത്തരുടെയും മുഖങ്ങളാണ്.

കൂറ്റൻ മലനിരകളെ കവർന്നെടുത്ത് ടിപ്പർലോറിയിൽ കയറ്റിവിട്ടും, കരിങ്കൽ ക്വാറി കുഴിച്ച് സിമൻറ് കൊട്ടാരം പണിതും ഉപഭോഗ സംസ്കാരത്തിന് ഭാഗമായി. പുഴ മണൽ കൊണ്ട് തീർത്ത സിമൻറ് കൂടാരത്തിന് ‘അല്ലിമലർ കാവ് ‘ എന്നു പേരിടാനും മറന്നില്ല. (എന്തൊരു പരിസ്ഥിതി സ്നേഹം)

2019-ൽ ഘാനയിൽ (ആഫ്രിക്കൻ രാജ്യം) ജെസിബി നിരോധിച്ചതായി വാർത്ത കണ്ടു. നിരോധനം ആ രാജ്യത്തെ ഇരുബൈര് കടത്തിക്കൊണ്ടു പോകുന്നത് തടയാൻ കൂടിയായിരുന്നു. 2012-ൽ  തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ജെസിബി നിരോധിച്ചു. മണ്ണിൻറെ ഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ യന്ത്രകൈ ഒരു പരിധി വരെ നമ്മുടെ ഭൂമിയെ തകർക്കുന്നു.

കേരളത്തിൽ മഴക്കാലത്തിനു മുൻപ് നമ്മുടെ പൂർവികർ ചെയ്തിരുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. റോഡിനിരുപുറമുള്ള ഓടകൾ മഴക്കാലത്തിനു മുമ്പ് ശുചിയാക്കുമായിരുന്നു. നീരൊഴുക്ക് തടയുന്ന ഒരു പ്രവർത്തിയും അവർ ചെയ്തിരുന്നില്ല.

2017-ൽ ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങിയപ്പോഴാണ് അശാസ്ത്രീയമായ ടൗൺപ്ലാനിങ്ങിനെപ്പറ്റി അവർ ബോധവാന്മാരായത്. ചെന്നൈ നഗരത്തിൽ നിരവധി കുളങ്ങൾ ഉണ്ടായിരുന്നു. ഈ കുളങ്ങളിലായിരുന്നു മഴവെള്ളം ശേഖരിച്ചിരുന്നത്. എത്ര മഴ പെയ്താലും നഗരം പ്രളയത്തിൽ ആവാതെ ഈ കുളങ്ങൾ കാത്തുസൂക്ഷിച്ചു. കാലങ്ങൾ കഴിഞ്ഞ് പുതിയ ഭരണാധികാരികൾ ഈ കുളങ്ങൾ മണ്ണിട്ട് മൂടി അതിനുമുകളിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു. അന്ന് തുടങ്ങി വെള്ളപ്പൊക്കം…….

ഓരോ പ്രകൃതിദുരന്തങ്ങളും കടന്നു പോകുമ്പോൾ നാം ഉച്ചരിക്കുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗിലിന്റേത് . വികസനം എന്നാൽ വെറും സമ്പത്തിൻെറ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പരിസ്ഥിതിയെ ഉൾക്കൊണ്ടും പരിഗണിച്ചും മാത്രമേ ചെയ്യാവൂ എന്നാണ് ഗാഡ്ഗിൽ കമ്മീഷൻ പറഞ്ഞത്. വെള്ളത്തിൻറെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു നിർമ്മാണ പ്രക്രിയകളും നടത്താൻ പാടില്ലെന്ന് പറഞ്ഞതിന് ഗാഡ്ഗിലിൻെറ കോലം കത്തിച്ചു നമ്മൾ.

ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർ ചെയ്‌ത്‌ വിശ്രമജീവിതം നയിക്കുന്ന പരിസ്ഥിതി, ഗ്രന്ഥശാല പ്രവർത്തകൻ കൂടിയായ ശ്രീ വി കെ ഹരിദാസ് പെരുവ ശ്രദ്ധേയമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു “നാലുവരിപാതയെപ്പറ്റി ചിന്തിക്കുന്ന മലയാളി എന്തുകൊണ്ട് നാലുവരി ഓടയെപ്പറ്റി ചിന്തിക്കുന്നില്ല? തോടും കായലും കെട്ടിയടച്ച്‌ കെട്ടിടങ്ങൾ നിർമ്മിക്കുന്നവരെ സൂപ്പർ ടാക്സ് ഈടാക്കി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. റോഡുകൾ അടക്കമുള്ള ഏതു നിർമ്മിതികളും പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രം നടപ്പാക്കുക.

പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള സാധനങ്ങൾ അന്യൻെറ പുരയിടത്തിലേക്ക് വലിച്ചെറിയുന്ന ‘ഗോത്രോ’ സംസ്കാരത്തിൽ നിന്നാണ് നമ്മൾ മാറി തുടരേണ്ടത്. ഓരോ ഗ്രാമത്തിലും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ കെൽപ്പുള്ള  സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ച് എടുക്കണം. സ്കൂൾ തലത്തിൽ തന്നെ ഇതുപോലുള്ള മികച്ച കേഡറ്റുകളെ നമുക്ക് കണ്ടെത്താനാവും.

കഴിഞ്ഞദിവസം ദുരന്തമുണ്ടായ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ 3 പാറമടകൾ മാത്രമേ കണക്കുകളിൽ ഉള്ളൂ. (കൃത്യമായി 17 ക്വാറികൾ പ്രവർത്തിക്കുന്നു എന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു)
ബ്യൂറോക്രസിയും ക്വാറിലോബിയുമായുള്ള ‘അന്തർധാര’ ഇതിൽ നിന്നും വളരെ വ്യക്തമാകുന്നു. ഉപഗ്രഹങ്ങൾ കള്ളം പറയാറില്ല…….

ഉപരേഖ
522 പേജുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വലിച്ചുകീറി ഗോഗ്വാ വിളിച്ചപ്പോൾ അറിയുക. പ്രകൃതി മാതാവിൻറെ കണ്ണുനീരാണ് മഴയായി, പ്രളയമായി ഒഴുകിപ്പോയത്.

ആയുര്‍വേദ ചികിത്സാരംഗത്ത് പാരമ്പര്യ തിരുമ്മു ചികിത്സാവിധികളുമായി ലീഡ്സ്സില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക് മലയാളികളുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ആശ്വാസമാകുന്നു. നാല്‍പ്പത് വയസ്സു കഴിഞ്ഞ ഏതൊരാള്‍ക്കും നാഡീ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. നെഴ്‌സുമാര്‍, ഐ. ടി പ്രൊഫഷണല്‍സ്, ഡ്രൈവേഴ്‌സ് തുടങ്ങി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരു നല്ല സമൂഹം അനുഭവിക്കുന്ന പൊതുവായിട്ടുള്ള ആരോഗ്യ പ്രശ്‌നമാണ് വിട്ടുമാറാത്ത നടുവ് വേദനയും പിടലിവേദനയും മുട്ട് വേദനയുമൊക്കെ. വേദന സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരില്‍ ഭൂരിഭാഗവും മലയാളി നെഴ്‌സുമാരാണ് എന്നത് ശ്രദ്ധേയമാണ്. ആയുര്‍വേദ ചികിത്സാരംഗത്തുള്ള പാരമ്പര്യ തിരുമ്മു ചികിത്സ ഇതിന് വലിയൊരു പരിഹാരമാണ്. പ്രവാസി മലയാളില്‍ അവധിക്കാലത്ത് നാട്ടില്‍ പോകുമ്പോള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലുമൊരു പാരമ്പര്യ തിരുമ്മു ചികിത്സാ കേന്ദ്രത്തെ സമീപിക്കുകയാണ് പതിവ്. പക്ഷേ ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് മറ്റു തിരക്കുകളാല്‍ അത് സാധിക്കണമെന്നും നിര്‍ബന്ധമില്ല. ഈ സാഹചര്യത്തിലാണ് ലീഡ്സ്സിലെ ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലീനിക് യുകെ മലയാളികള്‍ക്ക് ഗുണം ചെയ്യുന്നത്.

ലീഡ്സ്സില്‍ 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക് നൂറ് കണക്കിന് മലയാളികള്‍ക്കാണ് ഇതിനോടകം പ്രയോജനമായത്. യുകെയുടെ പല ഭാഗത്തു നിന്നും ധാരാളമാളുകള്‍ ചികിത്സ തേടിയെത്തുന്നു. വിശ്രമമില്ലാതെ നിന്നും നടന്നും ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരാണ് ചികിത്സയ് എത്തുന്നവരില്‍ അധികവും. കൂടാതെ ഐ.ടി പ്രൊഫഷണല്‍സ്, ഡ്രൈവേഴ്‌സ് തുടങ്ങിയവരും എത്താറുണ്ട്. NHS നിന്ന് ദീര്‍ഘനാളത്തെ അവധിയെടുത്ത് ജോലിക്ക് പോകാതിരിക്കുന്ന നിരവധി മലയാളി നെഴ്‌സുമാര്‍ ചികിത്സ കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയതും ആയുഷ് ആയുര്‍വേദയുടെ നേട്ടങ്ങളില്‍ ചിലതാണ്.

പാരമ്പര്യ നാട്ട് വൈദ്യന്മാര്‍ കാലങ്ങളായി പരീക്ഷിച്ച് പ്രയോജനം കണ്ട ചികിത്സാരീതികള്‍ തന്നെയാണ് ആയുഷ് ആയുര്‍വേദയിലും ഉപയോഗിക്കുന്നത്. വേദനയുമായി എത്തുന്നവരുടെ നാഡീഞരമ്പുകള്‍ കണ്ടു പിടിച്ച് അതിലൂടെ കൈയ്യോടിച്ച് രോഗനിര്‍ണ്ണയം നടത്തും. തുടര്‍ന്ന് ഓരോ വേദനക്കള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളില്‍ ആയുര്‍വേദ വിധിപ്രകാരമുള്ള തിരുമ്മലാണ് നടത്തുന്നത്. വ്യത്യസ്ഥമായ വേദനകള്‍ക്കനുസരിച്ച് ആയുര്‍വേദത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള കുഴമ്പുകളും തൈലങ്ങളുമാണ് തിരുമ്മുന്നതിന് ഉപയോഗിക്കുന്നത്. എല്ലാം കേരളത്തില്‍ നിന്ന് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന് പുറമേ തിരുമ്മിയുള്ള ചികിത്സാരീതികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഉള്ളില്‍ കഴിക്കുവാനുള്ള മരുന്നുകള്‍ ഒന്നുമില്ല. ആരോഗ്യരംഗത്തുള്ള യുകെയിലെ നിയമ വ്യവസ്ഥ അതിനനുവദിക്കുന്നില്ല എന്നതാണ് കാരണം.

ദൂരദേശത്തുനിന്നുമെത്തുന്ന രോഗികള്‍ക്ക് അവരവരുടെ രോഗങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെടുന്ന ദിവസങ്ങളില്‍ താമസിച്ച് ചികിത്സിക്കാനുള്ള സംവിധാനം ആയുഷ് ആയുര്‍വേദ കുറഞ്ഞ ചിലവില്‍ ക്ലിനിക്കിന് പുറത്തു ചെയ്തു കൊടുക്കുന്നു. കൂടാതെ ഓരോ പ്രഭാതത്തിലും ക്ലീനിക്കലില്‍ നേരിട്ടെത്തി തിരുമ്മല്‍ കഴിഞ്ഞതിനു ശേഷം ചൂട് വെള്ളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി പോകുവാനുള്ള അവസരവുമുണ്ട്. നടക്കാന്‍ വയ്യാതെ ക്ലീനിക്കില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവരെ ഒരു നിശ്ചിത പരിധിക്കുള്ളില്‍ വീടുകളില്‍ പോയി തിരുമ്മുന്നതിനുള്ള സംവിധാനവുമുണ്ട്.

ആരോഗ്യരംഗത്ത് യുകെ ഗവണ്‍മെന്റിന്റെ എല്ലാ നിയ്മങ്ങളും പാലിച്ച് കൊണ്ട് വ്യക്തമായ യോഗ്യതകളോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക്. നൂറു കണക്കിനാളുകളാണ് പരമ്പരാഗത ആയുര്‍വേദ തിരുമ്മു ചികിത്സയിലൂടെ യുകെയില്‍ സുഖം പ്രാപിച്ചിരിക്കുന്നത്.

ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക്കിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വെബ് സൈറ്റ് കാണുക.
www.ayushayurveda.net
Ph # 07496 531244

 

മലയാളത്തിൻ്റെ മഹാ നടന്‍ മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കൊണ്ട് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫസല്‍ ഗഫൂര്‍ ഇത്തരം ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

പെരിന്തല്‍മണ്ണയിലുള്ള എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഈ രീതിയില്‍ സംസാരിച്ചത്.

മലയാള സിനിമാ വ്യവസായത്തെ മോഹന്‍ലാല്‍ എന്ന നടന്‍ നശിപ്പിക്കുകയാണ്. മലയാള സിനിമയിലെ ബഫൂണാണ് മോഹന്‍ലാല്‍. പ്രിന്‍സിപ്പലിൻ്റെ റൂമില്‍ കുട്ടികള്‍ പോകുന്നതു പോലെയാണ് മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല.

അപ്പം ചുടുന്നതുപോലെയാണ് മോഹന്‍ലാലിൻ്റെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തന്നെ ഒരു ചിത്രം പൂര്‍ത്തിയാക്കി അടുത്ത ചിത്രം തുടങ്ങുകയാണ്. പക്ഷേ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും മോഹന്‍ലാലിന് അറിയില്ലന്നും ഫസല്‍ ഗഫൂര്‍ ആക്ഷേപിച്ചു.

മരക്കാര്‍ ഒടിടിയിലൂടെ റിലീസ് പ്രഖ്യാപിച്ചതോടെ ആ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ ഇടപെട്ടു. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി നഷ്ടപ്പെട്ടേക്കുമോ എന്ന ചിന്ത വന്നതോടെയാണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമാ വ്യവസായത്തെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് ഇല്ലാതാക്കി എന്നും ഗഫൂര്‍ കുറ്റപ്പെടുത്തുന്നു. ഒരു ചിത്രം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ പ്രതികരിക്കുന്നത് എന്തിനാണ്. ഒടിടി വഴി റിലീസ് ചെയ്താല്‍ നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല. സിനിമാ മേഖല ഇല്ലാതായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കുറയ്‌ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ബിജെപിയുടെ ഹലാൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട നിലപാടിനെ തള്ളി സന്ദീപ് വാര്യർ. സംഘപരിവാർ ഹലാൽ ഹോട്ടൽ ബ​ഹിഷ്കരണത്തെ പൂർണമായും തള്ളുന്നതാണ് ബിജെപിയുടെ വക്താവ് കൂടിയായ വാര്യരുടെ നിലപാട്. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

വ്യക്തിപരമായ ഒരു നിരീക്ഷമാണിതെന്ന് വാദത്തോടെയാണ് സന്ദീപ് പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പറയുന്നു. ഹലാൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ വാദങ്ങളെ പരസ്യമായി വിമർശിക്കുന്നത് പാർട്ടിയിൽ പടല പിണക്കമുണ്ടാക്കുമെന്നും സൂചനയുണ്ട്.

പോസ്റ്റ് വായിക്കാം….

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും.എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്… ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല … അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് നാല് വലിയ ആവശ്യങ്ങൾ പട്ടികപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ഓൺലൈനിൽ ഒരു കത്ത് പോസ്റ്റ് ചെയ്ത് ബിജെപി എം.പി വരുൺ ഗാന്ധി.

നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കിൽ 700-ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച എം.പി, ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ മരിച്ചവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.

കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത കള്ളക്കേസുകളും പിൻവലിക്കണമെന്നും കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) എന്ന പേരിൽ ഉറപ്പുനൽകുന്ന വില വർധിപ്പിക്കാനുള്ള അവരുടെ ആഹ്വാനങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതില്ലാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ബിജെപി മന്ത്രി അജയ് മിശ്രയുടെ മകനും സഹായികളും ഒരു കൂട്ടം കർഷകർക്ക് നേരെ കാർ ഓടിച്ചു കയറ്റുകയും അക്രമം അഴിച്ചുവിടുകയും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവവും വരുൺ ഗാന്ധി കത്തിൽ ഉന്നയിച്ചു.

“ഈ മൂന്ന് നിയമങ്ങളും അസാധുവാക്കുമെന്ന് പ്രഖ്യാപിച്ച നിങ്ങളുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു. 700-ലധികം കർഷക സഹോദരീസഹോദരന്മാർ പ്രദിഷേധങ്ങളിൽ രക്തസാക്ഷികളായി, അവർ വളരെ പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ചു. എന്നാൽ ഈ തീരുമാനം നേരത്തെ എടുത്തിരുന്നു എങ്കിൽ, ഈ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു,” വരുൺ ഗാന്ധി കത്തിൽ പറഞ്ഞു.

“പ്രതിഷേധത്തെ തുടർന്ന് നമ്മുടെ കർഷകർക്കെതിരായി രജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പ്രേരിത എഫ്‌ഐആറുകളും ഉടൻ റദ്ദാക്കണം,” വരുൺ ഗാന്ധി പറഞ്ഞു.

“കർഷകർക്ക് അവരുടെ വിളകൾക്ക് എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി ലഭിക്കുന്നത് വളരെ പ്രധാനമാണ്. കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മീഷന്റെ C2+50% ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എം.എസ്.പി. ഈ ആവശ്യം പരിഹരിക്കാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ല, അവർക്കിടയിൽ വ്യാപകമായ രോഷം ഉണ്ടാകും, അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉയർന്നുവരുന്നത് തുടരും.”

“ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പല നേതാക്കളും പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നൽകിയിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെയും പ്രതിഷേധങ്ങൾക്ക് ചുറ്റും സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷത്തിന്റെയും ഫലമാണ് ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ അഞ്ച് കർഷക സഹോദരങ്ങൾ വാഹനങ്ങൾ ഇടിച്ച്‌ കൊല്ലപ്പെട്ട സംഭവം. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരെ ന്യായമായ അന്വേഷണം നടത്തുന്നതിന് ഉചിതമായ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭ്യർത്ഥന,” വരുൺ ഗാന്ധി പറഞ്ഞു.

യുപിയിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളിൽ പ്രതിഷേധിക്കുന്ന മറ്റ് കർഷകരെ പിന്തുണച്ച് സംസാരിച്ചതിനും പിന്നാലെ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് പുറത്താക്കപ്പെട്ട വരുൺ ഗാന്ധിയുടെ, ബിജെപിയ്‌ക്കെതിരായ നിശിത വിമർശനമാണ് കത്തിൽ ഉള്ളത്.

പ്രതിപക്ഷമായ കോൺഗ്രസിനെ നിയന്ത്രിക്കുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിലെ അംഗമായ വരുൺ ഗാന്ധിയും അമ്മയും 2004-ൽ ബി.ജെ.പിയിൽ ചേർന്നു. എന്നാൽ സമീപ വർഷങ്ങളിൽ ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ് വരുൺ ഗാന്ധി.

ശനിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ അഷ്മുൻജി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സ്‌കൂൾ കുട്ടികളടക്കം 60 പേരെ ഏറ്റുമുട്ടലിൽ നിന്ന് സുരക്ഷാ സേന രക്ഷപ്പെടുത്തി.

ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സുരക്ഷാ സേന വധിച്ചു.

മറ്റ് രണ്ട് തീവ്രവാദികൾ സ്ഥലത്ത് കുടുങ്ങിയതായും ഇവരെ കീഴ്‌പ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമം തുടരുന്നതുമായാണ് റിപ്പോർട്ട്.

കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രിയൻ ജനതയുടെ മൂന്നിൽ രണ്ടുപേരാണ് ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഓസ്ട്രിയയിലാണെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനിടെ 100,000 പേരിൽ 991 പേർ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.

വാക്‌സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ വിജയിച്ചില്ലെന്ന് ഓസ്ട്രിയൻ ചാൻസലർ അലക്‌സാണ്ടർ ഷാലെൻബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗൺ നിലവിൽ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലാകമാനം കോവിഡ് കേസുകൾ ഉയർന്നതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെതർലൻഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. ജർമനി, ചെക് റിപ്പബ്ലിക്, സ്ലൊവേക്യ തുടങ്ങിയ രാജ്യങ്ങൾ വാക്‌സിനെടുക്കാത്തവർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Copyright © . All rights reserved