കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്.
ഹൈദരാബാദിലാണ് ഈ ചിത്രം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു.മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രഹസ്യം പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നടൻ ജഗദീഷ് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു പറഞ്ഞത് എന്നും വാർത്തകൾ വരുന്നുണ്ട്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും ജഗദീഷ് പറയുന്നു.
ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും ആണ്. ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന, ഇനി വരാനുള്ള ചിത്രങ്ങളാണ്.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഗോത്രവംശജരായ ഇസ്ലാമിക കലാപകാരികൾ 300 ക്രൈസ്തവരെ ചുട്ടുകൊന്നുവെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ഇസ്ലാമിക കലാപം പിടിമുറിക്കിയ ഒറോമിയ സംസ്ഥാനത്ത് ഓഗസ്റ്റ് 18ന് നടന്ന ക്രിസ്തീയ വംശഹത്യയെ കുറിച്ചുള്ള വിവരങ്ങൾ, ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചതോടെയാണ് ഇക്കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞത്. ഇതോടൊപ്പം രണ്ട് ദൈവാലയങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും സർക്കാരിതര സന്നദ്ധ സംഘടനയായ ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചു.
ബൊക്കോ ബറാം, ഫുലാനി എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകൾ പിടിമുറുക്കുന്ന നൈജീരിയ ക്രൈസ്തവ രക്തസാക്ഷിത്വ ഭൂമിയായി മാറുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, മറ്റൊരു ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രിസ്തീയ വംശഹത്യ അരങ്ങേറിയ നടുക്കത്തിലാണ് വിശ്വാസികൾ. ഒറോമിയ സംസ്ഥാനത്തെ ഇസ്ലാമിക ഗോത്രമായ ‘ഓറാമോ’ വംശജരാണ് പ്രദേശത്തെ ന്യൂനപക്ഷവും എത്യോപ്യൻ ഓർത്തഡോക്‌സ് സഭാംഗങ്ങളുമായ ‘അംഹാർ’ ഗോത്ര ജനതയ്ക്കുനേരെ ആക്രമം അഴിച്ചുവിട്ടത്.
ഈസ്റ്റ് വെലെഗ പ്രവിശ്യയിലെ ഗിദ്ദ കിരമ്മുവിന് സമീപത്തുള്ള ‘അംഹാർ’ വംശജരുടെ വീടുകൾക്കൊപ്പം അഗസ അബ്ബോ ദൈവാലയവും തെൻബിയ മൈക്കിൾ ദൈവാലയവും അഗ്‌നിക്കിരയാക്കുകയായിരുന്നു. െ്രകെസ്തവരുടെ സുപ്രധാന തിരുനാളുകളിൽ ഒന്നായ ഈശോയുടെ രൂപാന്തരീകരണ തിരുനാളിന് ഒരുങ്ങുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക് പരിക്കേറ്റിട്ടുമുണ്ട്.
രാജ്യത്ത് ശക്തമാകുന്ന വംശീയവും മതപരവും രാഷ്ട്രീയവുമായ അശാന്തി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഒറാമിയ സംസ്ഥാനത്താണ്. തീവ്ര നിലപാടുകളുള്ള ഇസ്ലാമിക വിഭാഗമായ ‘ഓറാമോ’ വംശജരാണ് എത്യോപ്യൻ ഓർത്തഡോക്‌സ് ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ പതിവാക്കുന്നത്. ടിഗ്രേ മേഖലയിലെ രാഷ്ട്രീയ കലാപത്തിനും ഇതുവരെ അറുതിയായിട്ടില്ല. എത്യോപ്യ ഫെഡറൽ സേനയും വിഘടനവാദികളും തമ്മിലുള്ള ടിഗ്രേ മേഖലയിലെ ഏറ്റുമുട്ടലുകളിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെയാണ് ‘ഓറാമോ’ ഗോത്രജനതയുടെ കലാപം.
പോക്സോ കേസിൽ 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, ഡിഎൻഎ ഫലം നെഗറ്റീവായതിനാൽ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരൻ ശ്രീനാഥും കുടുംബവും നീതിനിഷേധം ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിർബന്ധിച്ചെന്നും ശ്രീനാഥ് പറയുന്നു.
ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകൾ കയറി. അതും പതിനെട്ടാം വയസ്സിൽ. വിലങ്ങണിയിച്ചാണ് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പൊലീസുകാരുടെ അടി കാരണം ചെവിക്കു കേൾവിശേഷി കുറഞ്ഞു.’– ശ്രീനാഥ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിലാണ് പ്ലസ്ടു വിദ്യാർഥിയായ ശ്രീനാഥിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവായതോടെ മഞ്ചേരി പ്രത്യേക പോക്സോ കോടതി ശ്രീനാഥിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീനാഥും കുടുംബവും. വരും ദിവസങ്ങളിൽ കോടതി കേസുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്കു കടക്കും. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താൻ വിശദമായ പുനരന്വേഷണം ആവശ്യമുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്നപ്പോൾ ശ്രീനാഥ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. താൻ നിരപരാധിയാണെന്നും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടിയെടുത്തത്.
അഫ്ഗാനിസ്ഥാനിലെ ബഗ് ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചുകൊന്നു. മുൻപും താലിബാൻകാർ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ജവാദ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. കാബൂളിൽ നിന്ന് 100 കിലോമീറ്റർ വടക്കുള്ള പ്രവിശ്യയിലെ ഈ സ്ഥലം അൻദരാബി താഴ് വര എന്നാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ തവണ താലിബാൻ ഭരണത്തിൽ സംഗീതം നിരോധിച്ചിരുന്നു. ഐക്യരാഷ്ട്രസംഘടനയും ആംനസ്റ്റി ഇന്റർനാഷനലും കടുത്ത ആശങ്ക രേഖപ്പെടുത്തി. രണ്ടാം വരവിലെ താലിബാൻ മാറിയിട്ടില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമാർഡ് ട്വീറ്റ് ചെയ്തു.
നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പ്രാഥമിക സര്‍വ്വേയിലാണ് ഗുരുതമായ കണ്ടെത്തല്‍. ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില മേഖലകളിലാണ് അപകടാവ്സ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.
കോര്‍പ്പറേഷന് കീഴിലെ എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയത്. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഈ പട്ടികയിലുണ്ട്. നിലവില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയാണ് കെട്ടിടങ്ങളിലേറെയും.
700ലധികം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബല പരിശോധന നടത്തിയ ശേഷം ഈ 130 കെട്ടിടങ്ങളില്‍ നിന്ന് പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂർ മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് സെമിനാരി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞിപ്പള്ളി നല്ല സമറയാൻ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ടാണ് (25) അപകടത്തിൽ മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരിന്ന സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗവും കാഞ്ഞിരപ്പള്ളി രൂപത വൈദികനുമായ ഫാ റോയി മാത്യു വടക്കേല്‍, സിസ്റ്റര്‍ ട്രീസ, ഡ്രൈവര്‍ അജി, ഷാജി എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു കാലത്ത് 9.30ഓടെ കളറോഡ് – പത്തൊമ്പതാം മൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മൂവാറ്റുപുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തൃശൂരിലേക്ക് പോകുന്ന കാരുമാണ് അപകടത്തിപെട്ടത്. അപകടത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന തൊടുപുഴ സ്വദേശി ആദിത്യൻ,വിഷ്ണു,അരുൺ ബാബു, എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്. രണ്ട് കാറുകളിലായാണ് ഇവർ സഞ്ചരിച്ചത്. കർണാടകയിൽ നിന്നും വാങ്ങിയ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവ് ചെയ്ത യുവാവ് ഉറങ്ങിയതാവാം അപകടകാരണമെന്ന് പോലീസ് പറയുന്നു.
മെട്രിസ് ഫിലിപ്പ്
ഇന്ന് (30/08/2021)ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ ഭഗവാനെ ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന, എല്ലാ മലയാളമാസവും ഒന്നാം തിയതി, ഗുരുവായുരപ്പന്റെ മുന്നിൽ പൂക്കൾ അർപ്പിച്ച്, നേന്ത്രകുലകൊണ്ട്, തുലാഭാരം ചെയ്ത്, ഒരു വെള്ളി നാണയം, ഭണ്ഡാരത്തിൽ നിക്ഷേപിച്ചു, ശരവേഗം മുന്നോട്ട് കുതിച്ചിരുന്ന, ഇന്ത്യയുടെ ഒരേ ഒരു ലീഡർ, The King Maker, ശ്രീ. കെ. കരുണാകരൻ. ഇന്ന് അദ്ദേഹം, സ്വർഗത്തിൽ ഇരുന്നു, കണ്ണിറുക്കി ചിരിക്കും. കാലത്തിന്റെ കാവ്യനീതിയുടെ സന്തോഷത്തിൽ. സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കി, അതിലൂടെ ഒട്ടേറെ നേതാക്കളെ, വളർത്തിയവർ, ആ ലീഡറിനെ, പലപ്പോഴായും, പിന്നിൽനിന്ന് കുത്തിനോവിച്ചിരുന്നു. മറ്റെല്ലാ ഗ്രൂപ്പിനെയും, ഒറ്റയ്ക്ക് , നേരിട്ട ചരിത്രമുള്ള ലീഡർ, അവസാനം പാർട്ടി വിട്ടു പോയെങ്കിലും, പാർട്ടിയുടെ, വിജയത്തിനായി തിരിച്ചു വന്നു. ചാരകേസിൽ, കുടുക്കി, സിഎം സ്ഥാനത്തു നിന്നും, എന്തു മനോവിഷമത്തോടെ ആയിരുന്നു രാജിവെച്ച് ഇറങ്ങിപോയത്. അന്ന് പാലം വലിച്ചവർ, ഇന്ന് ആ പാർട്ടിയെ പാലം വലിക്കുന്നത് കാണുമ്പോൾ, അദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷം, എന്ത് മാത്രമായിരിക്കും.
കേരളത്തിലെ കോൺഗ്രസ്, പൊട്ടിത്തെറിയുടെ വക്കിൽ ആണെന്നൊക്കെ മാധ്യമങ്ങൾ, റിപ്പോർട്ട് ചെയ്തത് ശരി ആണോ, അല്ലയോ എന്നതല്ല വിഷയം, ഒരു തലമുറയിലുള്ള നേതാക്കളെ മൂലയ്ക്ക് ഇരുത്തി, പുതിയ ഒരു നേതൃത്വത്തിന്റെ കൈകളിൽ, കോൺഗ്രസ് പാർട്ടി മുന്നോട്ട് കുതിക്കുമ്പോൾ, അപ്പുറത്തു നിന്ന്, തങ്ങളോട് ആലോചിച്ചില്ല, എന്നുള്ള, കുറ്റം പറച്ചിലും, വാശിയും, കാണിച്ചു കൊണ്ട്, ഗ്രൂപ്പ് അണികളെ ആവേശം കൊള്ളിക്കാം, എന്നല്ലാതെ മറ്റൊന്നും സംഭിവിക്കില്ല,എന്ന് എന്തേ, ഇവരൊക്കെ മനസ്സിലാക്കുന്നില്ല.
കോൺഗ്രസ് പാർട്ടി ഒരു മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ ആണെന്നാണ് പറയുന്നത്. കേന്ദ്രത്തിൽ ഭരണം നടത്തിയവർ, ഇന്ന് ഇരട്ട അക്കത്തിലേയ്ക്ക് എംപി.മാരുടെ എണ്ണം ചുരുങ്ങിപോയി. പാർട്ടിക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്ന, ഒരു പ്രസിഡന്റ്പോലും ഇല്ലാതായിരിക്കുന്നു. കേരളത്തിൽ പാർട്ടി അമ്പേ തകർന്നിരിക്കുന്നു. ചുവർ ഉണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു, എന്ന് പോലും അറിയുവാൻ പറ്റാത്ത നേതാക്കൾ. പ്രവർത്തകർ ഇല്ലാത്ത നേതാക്കൾ മാത്രം ഉള്ള പാർട്ടി ആയി മാറിയിരിക്കുന്നു.
ഇപ്പോൾ കൊമ്പുകോർത്തിരിക്കുന്ന നേതാക്കൾ, പാർട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെങ്കിൽ, പുതിയ പാർട്ടി രൂപീകരിച്ചു കരുത്തു തെളിയിക്കാൻ, ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുന്നു. പാർട്ടിയാണ് പ്രധാനം. ഗ്രൂപ്പ് നേതാക്കൾ അല്ല എന്ന് ഓരോ പാർട്ടി പ്രവർത്തകരും ചിന്തിച്ചാൽ മാത്രം കോൺഗ്രസ് പാർട്ടി രക്ഷപെടുകയുള്ളൂ.
14 ജില്ലാ പ്രസിഡന്റുമാരും, AICC അംഗീകരിച്ച പേരുകൾ ആയതിനാൽ, അവരെ പ്രവർത്തകർ അംഗീകരിക്കും. കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരുണ്ടോ. പ്രായമായവർ സ്വയം മാറി കൊടുത്തുകൊണ്ട്, പുതിയ ഒരു നേതൃനിര കടന്നുവരട്ടെ. അവർക്കു പിന്തുണനൽകട്ടെ. അപ്പോൾ വിജയം ഉണ്ടാകും. പുതിയ നേതൃനിരയ്ക്ക് വിജയാശംസകൾ. ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
Nb: ലീഡറിന്റെ, ഈ ഫോട്ടോയിൽ നോക്കിഒന്ന് കണ്ണിറുക്കി ചിരിച്ചിട്ട് ദിവസവും ജോലിക്കു പോകുന്നത് കൊണ്ട് ഒരുത്സാഹം ഉണ്ടേട്ടോ . പാലക്കാടുള്ള ഒരു നേതാവ് പാർട്ടി വിട്ടുട്ടോ. കോൺഗ്രസ് പാർട്ടി വിടേണ്ടവർ എത്രയും പെട്ടെന്ന് പൊയ്ക്കോളു. അപ്പുറത്ത് വേക്കൻസി ഉണ്ടേട്ടോ…
ട്വന്റി ഫോര്‍ ന്യൂസിലെ പ്രധാന അവതരാകന്‍ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും ഇറങ്ങി. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ അവധിയെടുത്തായിരുന്നു അരുണ്‍കുമാര്‍ ട്വന്റിഫോറിന്റെ അവതാരകനായെത്തിയത്. വ്യത്യസ്ഥ ശൈലിയിലൂടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അരുണ്‍കുമാറിന് ആരാധകരേറെയായിരുന്നു.
യൂണിവേഴ്‌സിറ്റിയിലെ അവധി അവസാനിച്ചതോടെ ചാനല്‍ വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഒരു വര്‍ഷമായിരുനന അവധി നീട്ടിക്കിടടാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല.
നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചാനലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ മുഖമായ പ്രധാന അവതാരകന്‍ ചാനല്‍വിടുന്നതും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ പലചരക്ക് കട നടത്തുന്ന പെരുമാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ അമ്മമാരുടെ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്മക്കളെയാണ് ഇയാൾ മാസങ്ങളായി പീഡിപ്പിച്ചിരുന്നത്. പീഡനത്തിന് പെൺകുട്ടികളുടെ അമ്മമാർ തന്നെയാണ് ഒത്താശ ചെയ്തു നൽകിയിരുന്നത്.
പലചരക്ക് കട നടത്തുന്ന പെരുമാളിൽ നിന്നും സൗജന്യമായി സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് പെണ്മക്കളെ പീഡിപ്പിക്കാൻ പെരുമാളിന് അമ്മമാർ അവസരം ഒരുക്കിയത്. രണ്ട് പെൺകുട്ടികളെ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളെയും ഇയാൾ കടയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ആദ്യം പീഡനത്തിന് ഇരയായ പെൺകുട്ടികളാണ് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് കടയിൽ എത്തിച്ചിരുന്നത്.
പെൺകുട്ടികളുടെ അമ്മമാരിൽ ഒരാൾക്ക് പെരുമാളുമായി അവിഹിതമുണ്ടായിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പെരുമാൾ സഹോദരിമാരായ അമ്മമാർക്ക് കടയിൽ നിന്നും സാധനങ്ങൾ സൗജന്യമായി നൽകിയിരുന്നതായും പോലീസ് പറയുന്നു. പെരുമാളിന്റെ കടയിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളോടൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
അമ്മമാരുടെ ഒത്തശയോടെ ആറു മാസത്തോളമായി ഇയാൾ പെൺകുട്ടികളെയും അവരുടെ സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നു. അമ്മമാരുടെ പങ്ക് തെളിഞ്ഞാൽ അവരെ അറസ്റ്റ് ചെയ്യുമെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് പറയുന്നു.