സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ ഇതൊരു നല്ല തുടക്കമാകും എന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ ദുബായിയിൽ പറഞ്ഞു. യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം.
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.
‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.’
‘ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ.’–മീര ജാസ്മിൻ പറഞ്ഞു.
2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.
ബിജെപി ദേശീയ-സംസ്ഥാന തലത്തിലെ പുനഃസംഘടനയുടെ പേരിൽ വലിയ പൊട്ടിത്തെറി. ദേശീയ നിർവാഹകസമിതിയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതാക്കൾ ഇടപെട്ടുള്ള വെട്ടിനിരത്തലാണെന്നാണ് ആക്ഷേപം.
ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനു താത്പര്യമുള്ളവരെയാണ് സംസ്ഥാന കാര്യാലയത്തിലേക്കുപോലും പരിഗണിച്ചതെന്ന് മറുപക്ഷം പറയുന്നു. നരേന്ദ്രമോഡി ഉൾപ്പെടെയുള്ള നേതാക്കളെക്കണ്ടിട്ടും സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രന്റെ നിലപാട് ഇതിൽ നിർണായകമാകും. വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിർദേശം.
ഗ്രൂപ്പുകൾക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നിർവാഹകസമിതിയിൽ പരിഗണിച്ചപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിലെത്തിയ ഇ ശ്രീധരനൊപ്പമാണ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്.
കെ സുരേന്ദ്രന് കീഴിൽ പാർട്ടി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന ഘടകത്തിൽ പികെ കൃഷ്ണദാസ് പക്ഷത്തിനു വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാർക്ക് സ്ഥാനം തെറിച്ചിരുന്നു. ഇതിനെ ചൊല്ലി വയനാട്ടിൽനിന്നാണ് ആദ്യ അപസ്വരം ഉയർന്നത്.
ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെബി മദൽലാൽ രാജിവെച്ച് പരസ്യപ്രതികരണത്തിനു തുടക്കമിട്ടു. സികെ ജാനുവുമായി ബന്ധപ്പെട്ട കോഴക്കേസിൽ നേതൃത്വത്തോട് യോജിക്കുന്ന നിലപാട് സ്വീകരിക്കാത്ത സജി ശങ്കറിനെ ഒതുക്കിയതാണെന്നാണ് ആക്ഷേപം.
അതേസമയം, മാസങ്ങൾക്കുമുമ്പ് പികെ കൃഷ്ണദാസിനെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മീഷൻ ചെയർമാനാക്കിയത് തന്നെ മാറ്റി നിർത്തൽ ലക്ഷ്യമിട്ടാണ്. പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് കൃഷ്ണദാസ് പക്ഷം പ്രതീക്ഷിച്ചത്. രാധാകൃഷ്ണൻ കോർകമ്മിറ്റിയിൽ ഉൾപ്പെടുന്നു എന്ന കാരണത്താലാണ് ജനറൽ സെക്രട്ടറി സ്ഥാനം നിരസിച്ചത്.
ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴിയിൽ പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴവങ്ങാടിയിലാണ് അപകടമുണ്ടായത്.
അപകടം കണ്ടുനിന്നവർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ നിർമലയും മരിച്ചു.
കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഇവർ വീട്ടിലേക്കു മടങ്ങും വഴി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡിനു കുറുകേ കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളിൽ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ദമ്പതിമാരെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല.
ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവർ പറയുന്നത്. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പോലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഡെനീല, ഡയാൻ എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മക്കൾ. സംസ്‌കാരം വെള്ളിയാഴ്ച നാലിന് നോർത്ത് മൈലക്കാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയിൽ.
വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ കുടുങ്ങിയ യുവാവ് മരിച്ചു. കനകമല പാപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം.
വെള്ളം കുടിക്കുന്നതിനൊപ്പം വെപ്പുപല്ല് ഇളകി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തു.
ശേഷമുണ്ടായ അണുബാധയാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്‍. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.
ദക്ഷിണ ചൈനാക്കടലില്‍ അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ആണവ അന്തര്‍വാഹിനിക്ക് തകരാര്‍ സംഭവിച്ചുവെന്ന് യുഎസ്. യുഎസ് കണക്ടികട് എന്ന അതിവേഗ അന്തര്‍വാഹിനിയാണ് ഇന്തോ-പസിഫിക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് അജ്ഞാതവസ്തുവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാവികസേന അറിയിച്ചിരിക്കുന്നത്.
അപകടത്തില്‍ പതിനഞ്ചോളം നാവികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണചൈനാക്കടലിലാണ് യുഎസ് കണക്ടികട് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്ന് നാവികസേന വ്യക്തമാക്കി. നിലവില്‍ യുഎസ് തീരത്തേക്ക് അന്തര്‍വാഹിനി യാത്ര തിരിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അജ്ഞാതവസ്തുവുമായി യുഎസ് അന്തര്‍വാഹിനിയുടെ കൂട്ടിയിടി എന്നത് ശ്രദ്ധേയമാണ്.
ബിനോയ് എം. ജെ.
സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളെല്ലാം സമരത്തിലൂടെയും വിപ്ലവത്തിലൂടെയും അടിച്ചമർത്തലുകളിൽ നിന്നും മോചനം നേടുന്നു. ശതാബ്ദങ്ങളായി കുട്ടികളും ഇപ്രകാരം അടിച്ചമർത്തപ്പെട്ടു പോരുന്നു. അതിനാൽ തന്നെ അവരും ഇതിനോടകം തന്നെ ഒരു വിപ്ലവം ആരംഭിച്ചു കഴിഞ്ഞു. അത് പ്രകടമാക്കുവാൻ ഇനിയും നാളുകൾ എടുത്തേക്കാം. എന്നാൽ അത് ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയിലും മറ്റ് പാശ്ചാത്യനാടുകളിലും കുട്ടികൾക്ക് അനുകൂലമായ നിയമങ്ങൾ നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹം ബോധവ്യത്തായി വരുന്നു. പണ്ട് കാലങ്ങളിൽ മുതിർന്നവരുടേയും കാരണവന്മാരുടെ മുന്നിൽ കുട്ടികൾ ഓച്ചാനിച്ച് നിൽക്കണമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കുട്ടികൾ അങ്ങനെ ചെയ്തു കാണുന്നില്ല.
ഇത് കുട്ടികളുടെ അധികപ്രസംഗം ആണെന്ന് കരുതുന്നത് മൂഢതയാണ്. മറിച്ച് അത് ,കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഉണ്ടായിരിക്കേണ്ട സമതയുടെ സൂചന മാത്രമാണ്. കുട്ടികളെ താണവരായി മുതിർന്നവർ കണക്കാക്കുന്നു .അതിനാൽ തന്നെ അവരുടെ അവകാശങ്ങളും അധികാരങ്ങളും മുതിർന്നവർ മാനിക്കുന്നില്ല . ഇത് എത്രമാത്രം ശരിയാണ്? കുട്ടികൾ വാസ്തവത്തിൽ താണവരാണോ? അല്ല ,എന്നുള്ളതാണ് സത്യം ! പുറമേ നിന്നു നോക്കിയാൽ അവർ മുതിർന്നവരിൽ നിന്നും വ്യത്യസ്തരാണ്. ചില കാര്യങ്ങളിൽ അവർ മുതിർന്നവരേക്കാൾ ശ്രേഷ്ഠരുമാണ്. അവർക്ക് ബൗദ്ധികവും വൈകാരികവുമായ പക്വതയില്ലെന്ന് വാദിക്കപ്പെടുന്നു. പക്ഷേ നൂതന കാര്യങ്ങൾ മനസ്സിലാക്കുന്നതിനും നൂതന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും കുട്ടികൾക്ക് അപാരമായ കഴിവുണ്ട്. എല്ലാറ്റിനുമുപരിയായി അവർക്ക് ജീവിതം ആസ്വദിക്കാൻ അറിയാം. ഇത് ഒരുതരം കഴിവും പക്വതയും അല്ലേ? അവരിൽ മൂല്യബോധം വളർന്നിട്ടില്ലായിരിക്കാം. എന്നാൽ അവർക്ക് അവരുടേതു മാത്രമായ ചില മൂല്യങ്ങൾ ഉണ്ടെന്ന് മറക്കാതിരിക്കുക.
കുട്ടികളെ അടിച്ചമർത്തുന്നത് തങ്ങളുടെ ഉത്തരവാദിത്വവും കടമയും ആണെന്ന് മുതിർന്നവർ ധരിച്ചവരായിരിക്കുന്നു. നിർബന്ധിത വിദ്യാഭ്യാസം ആർക്കുവേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് ?അവർക്ക് വേണ്ടിയോ അതോ നമുക്ക് വേണ്ടിയോ? അത് നമുക്ക് വേണ്ടി തന്നെയാണ്! അങ്ങനെ ഒരു സമ്പ്രദായത്തിന്റെ അഭാവത്തിൽ അവരെ അത്രയെളുപ്പത്തിൽ അടിച്ചമർത്താനാവില്ല എന്ന് നമുക്കറിയാം. എന്നാൽ കൗമാര പ്രായം കഴിയുന്ന കുട്ടികളെ ഈ രീതിയിൽ അടിച്ചമർത്താനാവില്ല എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. കലാലയ രാഷ്ട്രീയത്തിന്റെയും, റാഗിംഗിന്റെയും, മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെയും മന:ശ്ശാസ്ത്രം എന്താണ്?ശൈശവത്തിൽ തങ്ങൾ അനുഭവിച്ച അടിച്ചമർത്തലുകളിൽ നിന്നുമുള്ള മോചനത്തിന്റെ കാഹളധ്വനിയാണ് വികലമായ ഇത്തരം അനാശാസ്യ പ്രവണതകൾ. അതിനെ തടയുന്നതിൽ അധ്യാപകരും മാതാപിതാക്കളും ദയനീയമായി പരാജയപ്പെടുന്നു. കാരണം ഈ പ്രായത്തിലുള്ള കുട്ടികൾ ആരെയും ഭയപ്പെടുന്നില്ല എന്നത് തന്നെ. ചെറുപ്രായം മുതലേ കുട്ടികളെ ആദരിച്ചു തുടങ്ങിയാൽ ഇത്തരം പ്രശ്നങ്ങൾ താനെ മാറിക്കൊള്ളും.
കുട്ടികളും ഒരുകാലത്ത് മുതിർന്നവർ ആയിക്കൊള്ളുമല്ലോ എന്ന് നമ്മൾ ആശ്വസിക്കുന്നു. അതും അശാസ്ത്രീയമാണ്. മുതിരുമ്പോൾ അവരും ഇതേ തെറ്റുകൾ ആവർത്തിക്കുന്നു. ഫലമോ ചെറിയ പ്രായം മുതലേ കുട്ടികൾ സ്വയം അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത് അവരുടെ തനതായ വ്യക്തിത്വത്തെയും സർഗ്ഗശേഷിയെയും തകർക്കുന്നു. അതിനാൽ നല്ല ഒരു സമൂഹം വാർത്തെടുക്കണം എന്ന മോഹം അൽപമെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കുട്ടികളെ ചവിട്ടിത്തൂക്കാതെയിരിക്കാം. വരുംകാലങ്ങൾ കുട്ടികളുടെ നല്ല കാലം ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
നെടുമ്പാശ്ശേരി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ മരിയയ്ക്ക് വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. യുവതിയുമായി അടിയന്തരമായി ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ കാത്ത് അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
മംഗളൂരു ∙ മലയാളി നഴ്‌സിങ് വിദ്യാർഥിനി മംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാവിലെ ആത്മഹത്യ ചെയ്തു. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ജാൻസിയുടെ മകൾ നിന സതീഷ് (19) ആണു മരിച്ചത്.
ചൊവ്വാഴ്ച രാവിലെ മുറിയിൽ താമസിക്കുന്ന മറ്റു വിദ്യാർഥികളാണ് വിദ്യാർഥിനിയെ ഹോസ്റ്റൽ ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. അമ്മ ജാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണു മകളെ പഠിപ്പിക്കുന്നതും കുടുംബം പുലർത്തുന്നതും.
സാമ്പത്തിക പ്രയാസം കാരണം നിനയുടെ ഫീസ് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഫീസ് അടക്കാൻ കഴിയാത്തതിൽ ഉള്ള മനഃപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്നാണു പൊലീസ് പറയുന്നത്. ഫീസ് വൈകിയതിനു കോളജ് അധികൃതരും അഡ്മിഷൻ ഏജന്റും മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്.
ഫീസ് അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷൻ ഏജന്റ് അനുവദിച്ചില്ലെന്ന് വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു. അലീന, ആൽഫ്രഡ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്നു 10.30ന് ആയന്നൂർ സെന്റ് ജോർജ് പള്ളിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ്റെ രാജീവ് ഗാന്ധി എക്സലൻസ് അവാർഡ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് സമ്മാനിച്ചു.ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് രാജീവ് ജോസഫ് അവാർഡ് സമ്മാനിച്ചു.
നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ,യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ, സൗഹൃദ വേദി പ്രസിഡൻ്റ്, ജനകീയ സമിതി സംസ്ഥാന കോർഡിനേറ്റർ തുടങ്ങി വിവിധ സംഘടനകളുടെ ചുമതലകളും വഹിക്കുന്നു.
കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ, മദർ തെരേസ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ പീസ് അവാർഡ്, പലസ്തീൻ ആസ്ഥാനമായുള്ള എരാദാ ഇൻറർനാഷണൽ അക്കാഡമി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ്,ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.
ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.
ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.
യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.
ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.