തമിഴ് സിനിമാലോകത്തെ താരസംവിധായകൻ ആറ്റ്‌ലിയുടെ അടുത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ഇത്. നയൻതാരയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റവും കൂടിയാണ് ‘സാങ്കി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം.
വൻ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് അവസാനത്തോടെ മുംബൈയിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയാക്കുക. ഓഗസ്റ്റ് 15ന് ടീസർ റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഐപിഎൽ കാലത്ത് ഷാരൂഖ് ഖാനും ആറ്റ്‌ലീയും സ്റ്റേഡിയത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഉയർന്ന അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.
കിംഗ് ഖാൻ ഇരട്ടവേഷത്തിലായിരിക്കും എത്തുക. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമ്മിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
അടുത്തിടെ ഷാരൂഖ് ഖാനും നയൻതാരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ആറ്റ്‌ലി ഒരുക്കുന്ന ചിത്രം കൂടിയാണിത്. 2019ൽ പുറത്തിറങ്ങിയ ബിഗിലാണ് ആറ്റ്‌ലിയുടെ അവസാന ചിത്രം.
മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് അറിയിച്ചത്.
2012ൽ ദോഹയിൽ നടന്ന അണ്ടർ14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു താരം. ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ൽസെക്‌സ് കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു തൻവി. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരൻ ആദിത്യ.
സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും പരിശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ആ സ്വപ്‌നം തന്നെ സ്വന്തം ജീവനെടുത്താലോ? അത്തരത്തിലെ ദാരുണ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.
മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തില്‍ നിന്നുമാണ് അതിദാരുണ വാര്‍ത്ത.
ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന 24കാരനാണ് ഈ ദുര്‍ഗതി.പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ വീണാണ് ദുരന്തം ഇസ്മായിലിന്റെ ജീവനെടുത്തത്.
സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണം എന്നായിരുന്നു ഇയാളുടെ ജീവിത സ്വപ്‌നം. എട്ടാം ക്ലാസില്‍ വച്ച് പഠനം പോലും ഉപേക്ഷിച്ചാണ് ഹെലികോപ്റ്റര്‍ സ്വപ്‌നത്തിന് പിറകെ പോയത്.
ഗ്യാസ് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ പണിയെടുക്കുന്നതിനിടെയാണ് സ്വന്തമായി ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണമെന്ന മോഹം ഉണ്ടായത്. ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയും യുവാവിനെ ഏറെ സ്വാധീനിച്ചിരുന്നു.
പിന്നീട് വര്‍ഷങ്ങളോളം ഈ മോഹം മാത്രമായിരുന്നു മനസില്‍. മാരുതി 800ന്റെ എന്‍ജിന്‍ ഉപയോഗിച്ചാണ് കോപ്റ്റര്‍ നിര്‍മിച്ചത്. യൂട്യൂബ് വീഡിയോകള്‍ നോക്കി നിര്‍മ്മാണം പുരോഗമിച്ചു.
ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം ഇബ്രാഹിം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു, അതിനിടെ ഹെലികോപ്റ്ററില്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് അതിന്റെ ബ്ലേയ്ഡുകളില്‍ ഒന്ന് നിലംപതിക്കുകയുമായിരുന്നു.
വരുന്ന സ്വാതന്ത്ര്യദിനത്തില്‍ തന്റെ ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഇരിക്കെയാണ് അപകടം. ഹെലികോപ്റ്റര്‍ പറക്കാന്‍ സഹായിക്കുന്ന റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സയില്‍ ഇരിക്കെയാണ് മരിക്കുന്നത്.
ഫൈസൽ നാലകത്ത്
ലോകസിനിമയ്ക്ക് ഇന്ത്യൻ വെള്ളിത്തിരയുടെ വരദാനമായ മഹാനടൻ മമ്മൂട്ടിയുടെ അമ്പത് വർഷമെത്തിയ അത്യുജ്ജ്വലമായ അഭിനയസപര്യക്ക് തികച്ചും വ്യത്യസ്തമായ ഒരു ആരാധക സമർപ്പണം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അതുല്യനിമിഷങ്ങൾ കോർത്തിണക്കി 7 ഭാഷകളിൽ ആദ്യമായി ഒരു മ്യൂസിക് ആൽബം തയ്യാറാക്കിയിരിക്കുന്നു. പ്രമുഖരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ വീഡിയോ ആൽബം ഉടനെ പുറത്തിറങ്ങും.
പഴയ തലമുറക്കാരുടെ നായകസങ്കല്പത്തിന്റെയും പുതുതലമുറക്കാരുടെ സിനിമയെന്ന സ്വപ്നസാക്ഷൽക്കാരത്തിന്റെയും സൂര്യതേജസ്സായ മമ്മൂട്ടിയുടെ അഭിനയജീവിതം ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ കാരുണ്യപ്രവർത്തനങ്ങളടക്കം അദ്ദേഹത്തിന്റെ മാതൃകാപരമായ സാമൂഹ്യഇടപെടലുകളും വ്യക്തിജീവിതവും പാട്ടിന്റെ ഉള്ളടക്കത്തിലുണ്ട്. പി.ജെ.ആന്റണിക്കും ഭരത് ഗോപിക്കും ബാലൻ കെ.നായർക്കും പ്രേംജിക്കും പിന്മുറക്കാരനായി ദേശിയ പുരസ്‌കാര ബഹുമതി മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ നിറുകയിൽ മലയാളത്തെ സ്ഥാപിച്ച പ്രതിഭാപുണ്യത്തിനുള്ള സ്നേഹസമർപ്പണമാണ് ഈ ആൽബം..
“സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ” എന്ന് സാക്ഷാൽ എം.ടി. വാസുദേവൻ നായർ പറഞ്ഞത് ഒരേയൊരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ഏറ്റവും വിജയിച്ച നടനെന്നും എം ടി ഉറക്കെ പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്ജ്, ഷാജി എൻ കരുൺ, ബാലു മഹേന്ദ്ര, മണിരത്നം, ജബ്ബാർ പട്ടേൽ പോലുള്ള എത്രയോ ലെജന്റുകളും ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും, ഏറെ ആദരവോടെയും സ്നേഹത്തോടെയും ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടൻ മനോഹരമായ 50 ചലച്ചിത്ര വർഷങ്ങളാണ് നമുക്ക് തന്നത്.

ഈ സുവർണജൂബിലി വേളയിൽ ഈ നടനവിസ്മയത്തിന് ആശംസകൾ നൽകിക്കൊണ്ട്, 7 ഭാഷകളിൽ 14 ഗായകരെ അണിനിരത്തികൊണ്ടുള്ള ഈ സംഗീത ആൽബം റിലീസിന് തയ്യാറായി. സെലിബ്രിഡ് ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, മമ്മൂട്ടി ഫാൻസ് & വെൽഫെയർ ഇന്റർനാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദൻ, സച്ചിൻ വാര്യർ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു ), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്, കന്നഡ), യഹിയ തളങ്കര (ഉർദു), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) തുടങ്ങിയവരുടെ രചനയിൽ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. അവതരിപ്പിച്ചിട്ടുള്ളത്. 14 ഗായകർക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും ,കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും, ദുബായ് ജാസ് റോക്കേഴ്സിലെ 20 നർത്തകരും ഈ ആൽബത്തിലുണ്ട്.
കെ കെ മൊയ്തീൻ കോയ, ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, നാഷ് വർഗീസ് , ഷൈൻ റയാംസ് ,സിഞ്ചോ നെല്ലിശ്ശേരി, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് ഏഴിടത്തും ജയിച്ചു. എല്‍ഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു. യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും പിടിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ 323 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ വിജയം. കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ ആണ് ഇവിടെ വിജയിച്ചത്. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പഴേരി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് വിജയിച്ചത്.
നെടുമങ്ങാട് നഗരസഭയിലെ വലിയമല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ വിദ്യാ ജയന്‍ 94 വോട്ടിനാണ് ജയിച്ചത്. മലപ്പുറം തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ് സിപിഎം നിലനിര്‍ത്തി. നേരത്തെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ ഒരു ദിവസം മുമ്പ് സിപിഎം സ്ഥാനാര്‍ഥി ഇവിടെ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ പത്താം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശേരി ഒമ്പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. കോണ്‍ഗ്രസ് സിറ്റിങ് സീറ്റാണിത്. നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 168 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് ആറ് വോട്ടും കിട്ടി.
മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം 91 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വീര്‍പ്പാട് വാര്‍ഡില്‍ വിജയം നേടിക്കൊണ്ട് കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ഭരണത്തിലേറിയ എല്‍ഡിഎഫിന് വീര്‍പ്പാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു.
എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 232 വോട്ടിനാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 15 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചിരുന്നത്. വേങ്ങൂര്‍ പഞ്ചായത്തിലെ ചൂരത്തോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 19 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.പീറ്റര്‍ ജയിച്ചത്.
പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. 205 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയ് ഇവിടെ വിജയിച്ചത്. കോഴിക്കോട് വളയം പഞ്ചായത്തിലെ കല്ലുനിര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന റോസിലി ജോസിന്റെ മാതാവ് പരേതനായ തൊടുപുഴ മുതലക്കോടം,കുഞ്ചിറക്കാട്ട് ഉലഹന്നാന്റെ ഭാര്യ അന്നമ്മ നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ മുതലക്കോടം സെൻറ് ജോർജ് ഫെറോന ദേവാലയത്തിൽ വച്ച് പിന്നീട് നടത്തപ്പെടുന്നതാണ്.
മക്കൾ: റോസിലി ജോസ് (യുകെ ),മേരി മധു, ജോൺ കെ. എസ്, ആലീസ് തോമസ് , ജോസ് കെ ജെ , റാണി പുരുഷോത്തമൻ, റ്റിസി ലാൽ, ജെസി സിബി,ഷീബ റെജി, നീതു ജിജു.
പരേതയുടെ നിര്യാണത്തിൽ ലീഡ്സ് സെന്റ് മേരിസ് സീറോ മലബാർ കാത്തലിക് ചർച്ച് ഡയറക്ടർ ഫാ. മാത്യു മുളയോലി അനുശോചനം രേഖപ്പെടുത്തി. റോസിലി ജോസിനെയും കുടുംബാംഗങ്ങളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ഉത്തർപ്രദേശിലെ കാണ്പൂരിൽ 45 വയസ്സുള്ള മുസ്ലീം പുരുഷനെ തെരുവിലൂടെ പരേഡ് ചെയ്യുകയും ആക്രമിക്കുകയും “ജയ് ശ്രീറാം” മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത് ഹിന്ദുത്വ അക്രമികൾ. മർദ്ദനത്തിന് ശേഷം ഇദ്ദേഹത്തെ അക്രമികൾ പൊലീസിൽ ഏൽപ്പിച്ചു. പ്രദേശവാസികൾ പകർത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മകൾ അദ്ദേഹത്തോട് ചേർന്ന് നിൽക്കുകയും അക്രമികളിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസിന്റെ മുമ്പിൽ വച്ചും ഇദ്ദേഹത്തിന് മർദ്ദനമേറ്റതായി ദൃശ്യങ്ങളിൽ കാണാം.
പ്രദേശത്തെ ഒരു കവലയിൽ ഹിന്ദുത്വ സംഘടനായ ബജ്‌രംഗ് ദളിന്റെ യോഗം നടന്നിരുന്നു. യോഗം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെയാണ് മുസ്ലീം പുരുഷനെ ആക്രമിച്ചത്. പ്രദേശത്തെ മുസ്ലീങ്ങൾ ഒരു ഹിന്ദു പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ബജ്‌രംഗ് ദൾ യോഗത്തിൽ ആരോപിച്ചിരുന്നു. യോഗം കഴിഞ്ഞ ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിനിരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവാഹ ബാൻഡ് നടത്തുന്ന പ്രദേശവാസിക്കും അയാളുടെ മകനും മറ്റ് അജ്ഞാതരായ 10 പേർക്കുമെതിരെ കലാപത്തിന് കേസെടുത്തതായി കാണ്പൂർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കേസിൽ പ്രതികളായവർ സംഘടനയുമായി ബന്ധമുള്ളവരാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഉച്ചയ്ക്ക് 3 മണിയോടെ തന്റെ ഇ-റിക്ഷ ഓടിക്കുകയായിരുന്ന മുസ്ലീം പുരുഷനെ പ്രതികൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ ഇദ്ദേഹത്തിന്റെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇ-റിക്ഷ ഡ്രൈവറായ മുസ്ലീം പുരുഷൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പ്രദേശത്തെ ഒരു മുസ്ലീം കുടുംബവും അവരുടെ ഹിന്ദുക്കളായ അയൽക്കാരും തമ്മിൽ നിയമപരമായ തർക്കം നിലനിൽക്കുന്നുണ്ട്. അക്രമത്തിന് ഇരയായ വ്യക്തി ഈ മുസ്ലീം കുടുംബത്തിന്റെ ബന്ധുവാണ്. രണ്ട് കുടുംബങ്ങളും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ടെന്നും കാൺപൂപൂർ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിനും ഭീഷണിക്കുമെതിരെയാണ് മുസ്ലീം കുടുംബം ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. തുടർന്ന് സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഹിന്ദു പക്ഷം കേസ് ഫയൽ ചെയ്തത്. അടുത്തകാലത്ത് ഈ വിഷയത്തിൽ ബജ്‌റംഗ് ദൾ ഇടപെട്ടുവെന്നും മുസ്ലീം കുടുംബത്തിനെതിരെ നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നുമാണ് റിപ്പോർട്ട്.
യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതർ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
എയർ അറേബ്യ എപ്പോൾ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തകരാറുകൾ പരിഹരിച്ച് ഉടൻ തന്നെ പുറപ്പെട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .
ഹിമാചൽ പ്രദേശിലെ കിന്നൗരിലെ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ കാണാതായ ബസ് കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ. കഇതുവരെ 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ണിടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലുമായി ഇനിയും മുപ്പത് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കനത്തമണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തിൽപ്പെട്ടു.
മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്ന നിലയിലാണ്. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്.
രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകും.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായ് വെങ്കല മെഡൽ നേടിയ പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് ചലച്ചിത്രതാരം മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്.
ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആർ ശ്രീജേഷ് പറഞ്ഞു. മമ്മൂട്ടിയെത്തിയതറിഞ്ഞ് ശ്രീജേഷിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.
നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ എന്നിവർക്കൊപ്പമായിരുന്നു ഒളിമ്പിക്സിൽ മെഡലുമായി കിഴക്കമ്പലത്തെ വീട്ടിലെത്തിയ ശ്രീജേഷിനടുത്തേക്ക് മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്.
കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പി ആർ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്.
ടോക്കിയോ ഒളിമ്പിക്സിൽ ഈ മാസം അഞ്ചിനാണ് പി ആർ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്. ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻപുരുഷ ടീം വെങ്കലം നേടിയത്.നിലവിൽ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറാണ് പി.ആർ. ശ്രീജേഷ്.