Latest News

യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരവൂരിലാണ് സംഭവം. പുത്തന്‍കുളത്തിനുസമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസ്സായിരുന്നു. ഭര്‍ത്താവില്‍നിന്നു പീഡനമെന്ന പരാതിനിലനില്‍ക്കെയാണ് മരണം.

ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലാണ് വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു.

ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പുറത്തെടുത്തത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ സംഭവസ്ഥലം പരവൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു.

ഇതനുസരിച്ച് പരവൂര്‍ സ്റ്റേഷനിലെത്തി പരാതിനല്കി. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ സംജിത് ഖാന്‍, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്ച്ചറിയില്‍.

മക്കള്‍: അര്‍ജുന്‍, ഐശ്വര്യ. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ട്.

യുകെയിൽ ഡെൽറ്റ വകഭേദം ബാധിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ ദിവസങ്ങളിൽ 35,204 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1,11,157 ആയി. ഡെൽറ്റ കേസുകളിൽ 46% വർധനയുണ്ടായെന്നു യുകെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു.

ഇന്ത്യയിൽ ആദ്യം തിരിച്ചറിഞ്ഞ ‘ആശങ്കാ വകഭേദമായ’ ഡെൽറ്റ, പിന്നീട് ഡെൽറ്റ പ്ലസ് ആവുകയും കൂടുതൽ രോഗവ്യാപന ശേഷി കൈവരിക്കുകയും ചെയ്തെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പി‌എച്ച്ഇ) അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. വാക്സീന്റെ രണ്ടു ഡോസും സ്വീകരിക്കുന്നതു മികച്ച പ്രതിരോധം തീർക്കുന്നതായും പിഎച്ച്ഇ പറഞ്ഞു.

‘രാജ്യത്തെ വാക്സിനേഷന്റെ വിജയം, കോവിഡ് കേസുകളും ആശുപത്രി പ്രവേശവും തമ്മിലുള്ള അനുപാതം കുറച്ചുവെന്നാണു ഡേറ്റ സൂചിപ്പിക്കുന്നത്. ഒരു ഡോസിനേക്കാൾ രണ്ടു ഡോസ് വാക്സീൻ കോവിഡിനെതിരെ വളരെ ഫലപ്രദമാണ്. മികച്ച സംരക്ഷണമാണ് നൽകുന്നതെങ്കിലും വാക്സീനും പൂർണ പരിരക്ഷ നൽകാനാവില്ല. അതിനാൽ നിലവിലെ ജാഗ്രത തുടരണം’– യുകെ ആരോഗ്യ സുരക്ഷാ ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ (Lambda– സി.37) വേരിയന്റ്സ് അണ്ടർ ഇൻ‌വെസ്റ്റിഗേഷൻ (വി‌യു‌ഐ) പട്ടികയിൽ ചേർത്തതായും പി‌എച്ച്ഇ അറിയിച്ചു. രാജ്യത്താകെ ആറു ലാംബ്ഡ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണു ഈ കേസുകളെല്ലാം. പെറുവിൽ ആദ്യമായി റിപ്പോർട്ടു ചെയ്‌ത ലാംബ്ഡ 26 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

നോബി ജെയിംസ്

100 ഗ്രാം പുതിനയില
75 ഗ്രാം മല്ലിയില
4 പച്ചമുളക്
5 വെളുത്തുള്ളി
50 ഗ്രാം ഇഞ്ചി
3 ടീസ്പൂൺ ചാട്ട് മസാല
1 1/2 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
1 നാരങ്ങ നീര്
3 ടേബിൾസ്പൂൺ എണ്ണ
ഇവ ഒന്നിച്ചു ഒരു മിക്സിയിൽ വീഡിയോയിൽ കാണുന്നതുപോലെ അരച്ചെടുക്കുക. നന്നായി അരഞ്ഞു വരുമ്പോൾ അതിലേക്ക് 6 ടേബിൾസ്പൂൺ നല്ല കട്ടി തൈരും ചേർത്ത് ഇളക്കി എടുത്താൽ സൂപ്പർ പുതിനച്ചമ്മന്തി റെഡി. ഇതു ബാർബിക്യു സ്‌പെഷ്യൽ ഒപ്പം കബാബുകൾക്കും നാൻ ബ്രഡ് ചപ്പാത്തി കുബൂസ് പിസ്സ ബ്രഡ് ഇവയുടെ കൂടെ കഴിക്കാനും അടിപൊളി കോമ്പിനേഷൻ.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരിയുടെ രൂപഭാവങ്ങൾ ഇന്ന് വ്യത്യസ്തമാണ്.

പണ്ടൊക്കെ മദ്യവും, പുകയിലയും, ഏറി വന്നാൽ കറുപ്പോ, കഞ്ചാവോ വരെ മാത്രം എത്തിനിന്നിരുന്ന ലഹരി ഇന്ന് ഏതൊക്കെ രൂപഭാവങ്ങളിൽ നമ്മുടെ തലമുറകളെ കീഴടക്കി അധഃപ്പതനത്തിലേക്കു നയിക്കുന്നു എന്നത് വിചിത്രവും, ഞെട്ടിക്കുന്നതുമായ വസ്തുതയാണ്.

ഒറ്റത്തവണ ഉപയോഗിച്ചാൽപ്പോലും സമ്പൂർണ്ണ അടിമത്തമുണ്ടാകുന്ന ബ്രൗൺ ഷുഗർ പോലെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും ഇന്നു വ്യാപകമാണ്. വല്ലപ്പോഴുമുണ്ടാകുന്ന പൊലീസ് റെയ്‌ഡുകളിൽ പുറം ലോകം അറിയുന്നതിന്റെ എത്രയോ ഇരട്ടി ഇവ വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

പുകയിലയുടെ ഉപോൽപ്പന്നങ്ങളായ ഗുട്ഖയും, പാൻ മസാലകളും കൂടാതെ കറുപ്പു കലർന്ന പുകയില വരെ ഇന്ന് വ്യാപകമായി ചിലവഴിക്കപ്പെടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഇന്നു പിടികൂടപ്പെടുന്ന മിക്ക കുറ്റവാളികളിലും ഒന്നിലധികം ലഹരിവസ്തുക്കളുടെ ഉപയോഗം തെളിയിക്കപ്പെട്ടതാണ്. എന്നാൽ ആ വഴിക്കുള്ള പഠനങ്ങളോ, ഗവേഷണങ്ങളോ, ഇവയെ ക്രിയാത്മകമായി നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളോ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

ഗുരുതരമായ മനോരോഗങ്ങൾക്കു നൽകുന്ന ഔഷധങ്ങൾ പോലും ലഹരിക്കു വേണ്ടി വിറ്റഴിക്കപ്പെടുന്നു. ഡോക്ടറുടെ തീയതിയും, സീലും പതിച്ച കുറിപ്പടി പ്രകാരമല്ലാതെ വിൽക്കാൻ പാടില്ലാത്ത ഇത്തരം മരുന്നുകൾ പോലും പ്രതിബദ്ധതയില്ലാത്ത മെഡിക്കൽ സ്റ്റോർ ഉടമകൾ ഒരു മാനദണ്ഡവും പാലിക്കാതെ ആവശ്യക്കാർക്കു നൽകുന്നു. ഈ മരുന്നുകൾ മദ്യവുമായി ചേരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാണ്. മാനസികവ്യാപാരങ്ങളെയും, മൃദുലവികാരങ്ങളെയുമെല്ലാം മരവിപ്പിച്ചു കളയുന്ന ഇത്തരം രാസക്കൂട്ടുകൾ ക്രൂരമായ എന്തു പ്രവർത്തിയും ചെയ്യാൻ മടിയില്ലാത്തവരാക്കി ഉപയോക്താക്കളെ മാറ്റുന്നുണ്ട്.

മണമോ, മറ്റു ബാഹ്യപ്രകൃതമോ കൊണ്ട് തിരിച്ചറിയാൻ കഴിയാത്തതിനാൽ നർക്കോട്ടിക് സ്വഭാവമുള്ള ഔഷധങ്ങൾ കുട്ടിക്കുറ്റവാളികൾക്കും പ്രിയങ്കരമാകുകയാണ്. സ്വഭാവത്തിലുണ്ടാകുന്ന ഗുരുതരമായ വൈകല്യങ്ങളെക്കൂടാതെ, കിഡ്നി, കരൾ, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾക്കുണ്ടാകുന്ന മാരകമായ കേടുപാടുകളും യുവതലമുറയെ നിത്യ നാശത്തിലേയ്ക്കു തള്ളി വിടുന്നു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സംഘം ചേർന്നു കഞ്ചാവു വലിക്കാനും മറ്റും വീടുകളും, ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് യുവാക്കൾ സംഘടിക്കുന്നതും വാർത്തയായിരുന്നു. കച്ചവടക്കാരും ഇത്തരം കേന്ദ്രങ്ങൾ തങ്ങളുടെ കസ്റ്റമർമാർക്കായി ഒരുക്കിക്കൊടുക്കുന്നു. ലഹരിയുടെ ഉപയോഗം മാത്രമല്ല, അനാശാസ്യത്തിനും, പീഡനങ്ങൾക്കും വരെ ഇത്തരം കേന്ദ്രങ്ങൾ കാരണമാകുന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്.

കേരളത്തിൽ മദ്യനിരോധനം വന്നുവെന്ന് അവകാശപ്പെടുമ്പൊഴും, നിലവിലെ ബിയർ പാർലറുകൾ പണ്ടുണ്ടായിരുന്നതിലേറെ അപകടമാണ് വരുത്തുന്നതെന്നതാണ് വാസ്തവം. ബാറുകളിൽ മദ്യം നിരോധിച്ചതോടെ, പണ്ടുണ്ടായിരുന്നതിന്റെ പല മടങ്ങ് വീര്യമുള്ള ബിയറുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് വ്യാപകമായി അഭിപ്രായമുണ്ട്. ഒരു ബോട്ടിൽ ബിയറിൽ ശരാശരി 5 മുതൽ 8 ശതമാനം വരെ ആൾക്കഹോൾ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുമ്പൊഴും, അതു പകരുന്ന ലഹരി രേഖപ്പെടുത്തിയിരിക്കുന്നതിലും പല മടങ്ങ് കൂടുതലാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഈ വ്യത്യാസം ബാറുകളിൽ മദ്യം നിരോധിച്ചതിനു ശേഷമാണെന്നും പറയപ്പെടുന്നു. ഈ വിഷയം അധികൃതർ ഗൗരവമായി അന്വേഷിക്കേണ്ടതാണ്.

ഇന്നത്തെ യുവതലമുറയിൽ കടന്നു കൂടിയിരിക്കുന്ന മറ്റൊരു മാരകമായ മയക്കുമരുന്നാണ് എൽ.എസ്.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്. ചിന്താതലത്തിൽ അസ്വാഭാവികമായ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന ഈ രാസവസ്തു അളവൊരൽപ്പം കൂടിയാൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

നിരോധിക്കപ്പെട്ട ലഹരിപദാർത്ഥങ്ങൾ ഏതാണ്ടെല്ലാം തന്നെ ഇന്ന് സംസ്ഥാനത്തുടനീളം ലഭ്യമാണെന്നതാണ് വസ്തുത. രണ്ടും മൂന്നും രൂപ വിലയുണ്ടായിരുന്നിടത്ത് പല മടങ്ങു കൂടുതൽ നൽകണമെന്ന വ്യത്യാസം മാത്രം. ഇതിനു പുറമേയാണ്, കഞ്ചാവും, കൊക്കെയിനും, ഹാഷിഷും, ബ്രൗൺ ഷുഗറും, എൽ.എസ്.ഡി തുടങ്ങിയ മാരക രാസവസ്തുക്കളും വിപണി കയ്യടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം സംസ്ഥാനത്തു വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തരം, ലഹരിവസ്തുക്കളുടെ വിപണനവും, ഉപയോഗവും സംസ്ഥാനത്ത് വളരെ വർദ്ധിച്ചിട്ടുണ്ട്.

ഇവ കൂടുതലും സംസ്ഥാനത്തെ യുവത്വങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വളരെ വർദ്ധിപ്പിക്കുന്നു. സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ഈ ലഹരിവസ്തുക്കളുടെ വിപണന ശൃംഖല തന്നെയുണ്ടെന്നതാണ് പുറത്തു വരുന്ന പല വാർത്തകളും വെളിവാക്കുന്നത്. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായുമൊക്കെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന പ്രഹരം വളരെ വലുതാണ്. ഇത് പിന്നോട്ടടിക്കുന്നത് സമൂഹത്തിന്റെ ശുഭകരമായ ഒരു ഭാവിയെക്കൂടിയാണ്.

കേവലം ഒരു ആചരണത്തിനപ്പുറം, ക്രിയാത്മകമായ പദ്ധതികളും, ബോധവത്കരണങ്ങളും ആവിഷ്കരിച്ച് ലഹരിയുടെ വ്യാപനം തടയാൻ അനുബന്ധ സർക്കാർ വകുപ്പുകളും, സന്നദ്ധ സംഘടനകളും, നാം സ്വയം തന്നെയും തയ്യാറാവേണ്ടതുണ്ട്. കേവലം ഒരു വാർഷിക ആചരണപദ്ധതിയെന്നതിലുപരി, ലഹരി സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നത് നാമോരോരുത്തരുടെയും പൗരധർമ്മമായി കരുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

കല്ലുവാതുക്കലിൽനിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. നവജാതശിശുവിനെ െകാന്നകേസില്‍ മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് മരിച്ചത്. കല്ലുവാതുക്കല്‍ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകള്‍ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. പ്രസവിച്ചയുടന്‍ രേഷ്മ കുഞ്ഞിനെ കൊന്ന കേസില്‍ മൊഴിയെടുക്കാന്‍ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കാണാതായത്.

ഇതിനിടെ, ആര്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. നവജാതശിശുവിനെ കൊലപ്പെടുത്തിയ രേഷ്മയെ കുറ്റപ്പെടുത്തുന്നതാണ് കുറിപ്പെന്ന് പൊലീസ് പറയുന്നു. ബന്ധുവായ ഗ്രീഷ്മയ്ക്കൊപ്പമാണ് ആര്യ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിന് ഉൗഴായ്ക്കോട് പ്രദേശത്ത് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മ ആരാണെന്ന അന്വേഷണത്തിലാണ് ഡിഎന്‍എ പരിശോധനയിലൂടെ രേഷ്മയെ പിടികൂടിയതും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതും.

പ്രസവിച്ചയുടന്‍ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നല്‍കിയ മൊഴി. എന്നാല്‍ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. പക്ഷേ മരിച്ച ആര്യയുടെ പേരിലുള്ള മൊബൈല്‍നമ്പര്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു രേഷ്മയുടെ സമൂഹമാധ്യമ ഇടപെടല്‍. ഇതിന്റെ വിശദാംശങ്ങള്‍ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.

സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ട‌ി. പിന്നീട് വീട്ടിലേക്കു തിരികെവന്നതുമില്ല. ഇവര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനും പ്രകാരമാണ് ഇത്തിക്കരയാറില്‍ പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും. കേസില്‍ നിര്‍ണായകമായ രണ്ടുപേരാണ് മരിച്ചത്.
രേഷ്മയ്ക്ക് കാമുകൻ ഉണ്ടായിരുന്നോ എന്നത് ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. കാമുകന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന് രേഷ്മ പറയുമ്പോൾ രേഷ്മയെ സഹായിച്ചവരെ കൂടി പൊലീസിന് കണ്ടെത്തണം

തമിഴകത്തിലെ ഏറ്റവും വിലകൂടിയ നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്ന താരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായിക കൂടി ആണ്. മലയാളത്തിൽ നിന്നും ആണ് താരം തന്റെ അഭിനയ ലോകം തുടങ്ങുന്നത് എങ്കിൽ കൂടിയും നയൻതാരയുടെ തട്ടകം എന്ന് പറയുന്നത് തമിഴ് സിനിമ ലോകമാണ്.

ഒറ്റക്ക് നിന്ന് വിജയങ്ങൾ നേടാൻ കഴിവുള്ള നായികയായി വളർന്ന നയൻ‌താര തമിഴിൽ സൂപ്പർ താരങ്ങളുടെ എല്ലാം നായിക ആയിട്ടുണ്ട്. ശരത് കുമാറിന്റെ നായികയായി ആണ് തമിഴിൽ താരം എത്തിയത് എങ്കിൽ കൂടിയും തുടക്കകാലത്തിൽ ഐറ്റം ഡാൻസ് മാത്രം ചെയ്യുന്ന താരമായി വരെ സിനിമയിൽ വന്നിട്ടുണ്ട്. ശിവാജിയിൽ രജനീകാന്തിനൊപ്പം ഇൻട്രോ ഗാനത്തിൽ മാത്രമായി എത്തിയിട്ടുണ്ട്. അതുപോലെ ഗജിനി എന്ന സൂര്യ ചിത്രത്തിൽ രണ്ടാം നായികയുടെ വെഷവും ചെയ്തിട്ടുണ്ട് ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ.

തമിഴിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കാൻ നടൻ രജനികാന്ത് ആണെന്ന് ആയിരുന്നു നയൻ‌താര പറയുന്നത്. താൻ ജീവിതത്തിൽ കണ്ട അത്ഭുത നടൻ രജനിയുടെ ആണ് എന്നും നയൻതാര പറയുന്നു നയൻതാരയുടെ വാക്കുകൾ ഇങ്ങനെ.. ഇത് പോലെ നന്മയും എളിമയും ഉള്ള മറ്റൊരു നടനെ താൻ കണ്ടട്ടില്ല എന്നും ഷൂട്ടിങ് ലൊക്കേഷനിൽ നിരവധി സ്ത്രീകൾ അദ്ദേഹത്തെ കാണാനും നേരിട്ട് സംസാരിക്കാനും ആയി എത്തും അപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ഇരുന്ന് തന്നെ സംസാരിക്കാം എന്നാൽ സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ – നയൻതാര പറയുന്നു.

കുസേലൻ , ശിവാജി , ചന്ദ്രമുഖി , ദർബാർ തുടങ്ങിയ ചിത്രങ്ങളിൽ രജനികാന്തിനൊപ്പം നയൻ‌താര അഭിനയിച്ചിട്ടുണ്ട്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനിയുടെ പുതിയ ചിത്രത്തിലും നായിക നയൻ‌താര തന്നെയാണ്.

ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തില്‍ പോലീസ് കൊലപാതക സാധ്യത തേടുന്നു. കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കൊലപാതക സാധ്യത അന്വേഷിക്കുന്നത്. കിടപ്പുമുറിയിലും ചേര്‍ന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു. കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്നാണ് കിരണിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കിരണിന്റെ അച്ഛനും അമ്മയും നല്‍കിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. വെന്റിലേഷനില്‍ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കിയെന്ന മൊഴിയും പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

ഇവയ്‌ക്കെല്ലാം പുറമെ, വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നശിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളും പോലീസ് ഗൗരവത്തോടെ കാണുന്നുണ്ട്.

കുവൈറ്റില്‍ നിന്നും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച മെഡിക്കല്‍ സഹായം മുംബൈയിലെത്തി. ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ശാര്‍ദുല്‍ കപ്പലാണ് വ്യാഴാഴ്ച മുംബൈ തീരത്തെത്തിയത്. കുവൈറ്റില്‍ നിന്ന് എത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ ആറാമത് കപ്പലാണിത്.

7,640 ഓക്സിജന്‍ സിലിണ്ടറുകള്‍, 20 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ വീതം നിറച്ച രണ്ട് ഐഎസ്ഒ കണ്ടയ്നറുകള്‍, 15 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ എന്നിവ വഹിച്ചാണ് കപ്പലെത്തിയത്. ഐഎന്‍എസ് ശാര്‍ദുല്‍ രണ്ടാമത്തെ തവണയാണ് എത്തുന്നത്. കുവൈറ്റിന് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.

അതേസമയം, കുവൈറ്റില്‍ നിന്നു 7640 ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഐഎന്‍എസ് ഷാര്‍ദുല്‍ ഇന്നലെ മുംബൈയില്‍ എത്തിയതോടെ കുവൈറ്റില്‍ നിന്നു ഇന്ത്യയിലേക്കു ഓക്‌സിജന്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള കുവൈറ്റ്-ഇന്ത്യ പദ്ധതിയുടെ ഒരുഘട്ടം പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

2020 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണി ആന്റണിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡോ. ബോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജോണി ആന്റണി ഷൂട്ടിംഗ് സെറ്റിലും വളരെ പോസിറ്റീവായിരുന്നെന്ന് അനൂപ് പറയുന്നു.

‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് ചെല്ലുക. എല്ലാത്തിലും ഹ്യൂമറാണ്. സി.ഐ.ഡി. മൂസ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ്. അതുകൊണ്ടു തന്നെ അപാര ടൈമിംഗാണ്. നമ്മള്‍ കട്ടെന്ന് പറയുന്നത് തന്നെ ചിരിച്ചു കൊണ്ടായിരിക്കും,’ അനൂപ് പറയുന്നു.

സിനിമയില്‍ ഈ ക്യാരക്ടറിനെ മാത്രമാണ് കെട്ടഴിച്ച് വിട്ടതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ തുടങ്ങി കഴിഞ്ഞാല്‍ നമ്മളെ സര്‍പ്രൈസ് ചെയ്യിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജോണിയില്‍ നിന്ന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളെയും മരിച്ച നിലയിൽ കണ്ടെത്തി. ഊഴായിക്കോട് സ്വദേശികളായ ആര്യ (23) ഗ്രീഷ്മ (22) എന്നിവരാണ് മരിച്ചത്. ആര്യയുടെ മൃതദേഹം ഉച്ചക്ക് കണ്ടെത്തിയിരുന്നു. ഗ്രീഷ്‌മയുടെ മൃതദേഹം വൈകിട്ടോടെ കണ്ടെത്തി. ഇത്തിക്കരയാറിൽ നിന്നാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും.

കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയുടെ ഭർതൃസഹോദര ഭാര്യയെയും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.

പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ച ഗ്രീഷ്മയ്ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും മരണം ദുരൂഹതയായി തുടരുന്നു.

RECENT POSTS
Copyright © . All rights reserved