ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ആസന്നമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ടൂറിസ്റ്റ്, തീര്‍ഥാടന കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണം. ഈ നിര്‍ണായക ഘട്ടത്തില്‍ പൊതുജനങ്ങളും അധികാരികളും സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും ഐ.എം.എ പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇന്ത്യ പുറത്തുകടന്നു വരുന്നതേയുള്ളൂ. അതില്‍ രാഷ്ട്രീയ നേതൃത്വവും മെഡിക്കല്‍ സംഘവുമെടുത്ത പരിശ്രമങ്ങളില്‍ നന്ദിയുണ്ട്. ‘ഏതൊരു മഹാമാരിയുടെയും ചരിത്രം പരിശോധിച്ചാല്‍ മൂന്നാം തരംഗം അനിവാര്യവും ആസന്നവുമാണെന്ന് വ്യക്തമാണ്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളും സര്‍ക്കാരും വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ പല ഭാഗത്തും കാണുന്നു. ഇത് വരെ വേദനയുണ്ടാക്കുന്നു. -ഐ.എം.എ പത്രക്കുറിപ്പില്‍ പറയുന്നു.
വിനോദയാത്രകളും തീര്‍ഥാടന യാത്രകളും മതപരമായ ചടങ്ങളുകളുമെല്ലാം അനിവാര്യമാണ്. എന്നാല്‍ അതിനായി ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുകയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാതെ വന്‍തോതില്‍ തിക്കിതിരക്കുന്നതും മൂന്നാം തരംഗത്തിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് ഇടയാക്കും.
കഴിഞ്ഞ ഒന്നര വര്‍ഷത്തെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍, സാര്‍വ്വത്രികമായ വാക്‌സിനേഷനും കോവിഡ് മാനദണ്ഡം പാലിക്കുന്നതും മൂന്നാം വ്യാപനത്തിന്റെ ആഘാതം കുറയ്ക്കുമെന്നും ഐ.എം.എ വ്യക്തമാക്കുന്നു.
കെയിൻസ്, ഓസ്ട്രേലിയ: മറ്റൊരു കൊച്ചു കേരളം എന്നറിയപ്പെടുന്ന ഓസ്ട്രേലിയയിലെ കെയിൻസിൽ, സെൻറ് തോമസ് സീറോ മലബാർ മിഷൻ ഇടവകയുടെ നേതൃത്വത്തിൽ സംയുക്തമായി ദുക്റാന തിരുനാൾ ആഘോഷിച്ചു. ജൂലൈ 1-ന് തുടങ്ങിയ തിരുകർമ്മങ്ങൾക്ക് മാർ ബോസ്കോ പുത്തൂർ നേതൃത്വംനൽകി . ഫാ. റോയി നീർവേലിൽ, ഫാ. മാത്യു കൊച്ചു വീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

പ്രധാന തിരുനാൾ ദിവസമായിരുന്ന ജൂലൈ 3 ഫാ. റോയി നീർവേലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തിരുനാൾ പ്രദിക്ഷണവും നടന്നു. “തദ്ദേശീയ ബാൻഡ്” അവതരിപ്പിച്ച സംഗീതവിരുന്നും, സീറോ മലബാർ അമ്മമാരുടെ നേതൃത്വത്തിലുള്ള മാർഗംകളിയും, സീറോമലബാർ ഗായകസംഘം അവതരിപ്പിച്ച സംഗീത നിശയും ആസ്വാദ്യകരമായിരുന്നു. തിരുനാൾ കമ്മിറ്റി നേതൃത്വം നൽകിയ സ്നേഹവിരുന്നും ഉൽപ്പന്ന ലേലവും കുട്ടികൾക്കുള്ള സ്റ്റാളും മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫാ.റോയി തിരുനാൾ കൊടി ഇറക്കിയതോടെ ആഘോഷങ്ങൾക്ക് സമാപനമായി.

ആഘോഷപരിപാടികൾക്ക് കൈക്കാരന്മാരായ റെനിൽ ജോസഫ്, വിബിൻ അഗസ്റ്റിൻ, മറ്റ് കമ്മിറ്റി മെമ്പർമാർ എന്നിവർ നേതൃത്വം നൽകി. മിഷേൽ മാർട്ടിൻ, മിയാന മാർട്ടിൻ, ജോജു വർഗീസ്, സാബു ചുമ്മാർ, ഷാജി കുര്യൻ, ജോമോൻ ജോസ്, അരുൺ ബാബു, ഡോ. പുതിയപറമ്പിൽ ജോസുകുട്ടി, ജോജി ജോസ്, ഷിജു ജേക്കബ്, ജോയ്സ് ജോർജ് , ഷിജോ മാത്യു, ജോഷി ജോൺ, വിപിൻ അഗസ്റ്റിൻ, റെനിൽ ജോസഫ്, ഫ്ലുവർ ലിറ്റൻ, ജോഷി ജേക്കബ് എന്നിവർ പ്രസുദേന്തിമാരായിരുന്നു
ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ര്ടാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്‌നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി.
നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്‌കോര്‍ ചെയ്തു.
1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണിരോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മടക്കം. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയണ്‍സിന് വിനയായത്.
ഇറ്റലി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഫൈനലില്‍ ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറണ്‍ ട്രിപ്പിയര്‍ ടീമില്‍ ഇടം നേടി. വര്‍ണാഭമായ സമാപന ചടങ്ങുകളോടെയാണ് ഫൈനല്‍ മത്സരം ആരംഭിച്ചത്.
മത്സരം തുടങ്ങിയ ഉടന്‍ തന്നെ ഇറ്റലിയ്‌ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിട്ടില്‍ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തില്‍ നിന്നും പിറന്ന കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ന്‍ പന്ത് ട്രിപ്പിയര്‍ക്ക് കൈമാറി. പന്തുമായി ബോക്‌സിലേക്ക് കയറാന്‍ ശ്രമിച്ച ട്രിപ്പിയര്‍ മികച്ച ഒരു ക്രോസ് ബോക്‌സിലേക്ക നല്‍കി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിശക്തമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഗോള്‍കീപ്പര്‍ ഡോണറുമ്മയ്ക്ക് അത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്.
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ഇറ്റലി പതറി. ഏഴാം മിനിട്ടില്‍ ഇറ്റലിയ്ക്ക് ഇംഗ്ലണ്ട് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമര്‍ഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധനിര നേരിട്ടു. ഗോള്‍ നേടിയതോടെ പ്രതിരോധത്തില്‍ കൂടുതല്‍ ശക്തി പകരാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.
35-ാം മിനിട്ടില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ മേസണ്‍ മൗണ്ടിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലില്‍ കുരുക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ 48-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെര്‍ലിങ് പന്തുമായി ബോക്‌സിലേക്ക് കയറിയെങ്കിലും താരത്തിന് സ്‌കോര്‍ ചെയ്യാനായില്ല. 50-ാം മിനിട്ടില്‍ ഇറ്റലിയ്ക്ക ഇംഗ്ലീഷ് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് വീണ്ടും പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി.
56-ാം മിനിട്ടില്‍ ഹാരി മഗ്വയറിന്റെ ഹെഡ്ഡര്‍ ഇറ്റാലിയന്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു, തൊട്ടുപിന്നാലെ ഇന്‍സീന്യെ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പിക്ക്‌ഫോര്‍ഡ് അത് തട്ടിയകറ്റി അപകടം ഒഴിവാക്കി.
61-ാം മിനിട്ടില്‍ കിയേസയുടെ ഗോളെന്നുറച്ച ഷോട്ട് മികച്ച ഡൈവിലൂടെ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. 63-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഡോണറുമ്മ തട്ടിയകറ്റി.
ഒടുവില്‍ 67-ാം മിനിട്ടില്‍ ഇറ്റലി സമനില ഗോള്‍ നേടി. പ്രതിരോധതാരം ലിയോണാര്‍ഡോ ബൊനൂച്ചിയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഇംഗ്ലീഷ് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയ കോര്‍ണര്‍ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും അത് കൃത്യമായി പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. എന്നാല്‍ പന്ത് ക്രോസ് ബാറില്‍ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു.
അമിതമായി പ്രതിരോധത്തിലേക്ക് ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബൊനൂച്ചിയുടെ ടൂര്‍ണമെന്റിലെ ആദ്യ ഗോളാണിത്.
74-ാം മിനിട്ടില്‍ തുറന്ന അവസരം ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83-ാം മിനിട്ടില്‍ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
95-ാം മിനിട്ടില്‍ സ്‌റ്റെര്‍ലിങ് ബോക്‌സിലേക്ക് കുതിച്ചെങ്കിലും താരത്തിന് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായില്ല. 103-ാം മിനിട്ടില്‍ ഇറ്റലിയുടെ മുന്നേറ്റത്തെ സധൈര്യത്തോടെ നേരിട്ട പിക്ക്‌ഫോര്‍ഡ് ഇംഗ്ലീഷ് ഗോള്‍വല കാത്തു.
105-ാം മിനിട്ടില്‍ ഇറ്റാലിയന്‍ ബോക്‌സിന് പുറത്തുനിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അവസരം ഗോളാക്കി മാറ്റാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 106-ാം മിനിട്ടില്‍ ഇറ്റലിയുടെ ബെര്‍ണാഡെസ്‌കിയുടെ ഫ്രീകിക്ക് പിക്ക്‌ഫോര്‍ഡ് കൈയ്യിലൊതുക്കി.
എക്‌സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങള്‍ ഇരുടീമുകള്‍ക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 1976-ലാണ് ഇതിനുമുന്‍പ് ഒരു യൂറോ കപ്പ് ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോയിലെ രാജാക്കന്മാരായി.
നൊവാക് ദ്യോകോവിച്ചിന് പുരുഷ വിംബ്ള്‍ഡണ്‍ കിരീടം. നൊവാക് ജോക്കോവിച്ച് 6-7,6-4,6-4,6-3ന് മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തി തന്റെ ആറാമത്തെ വിംബിൾഡണും റെക്കോർഡിന് തുല്യമായ 20 ഗ്രാൻഡ്സ്ലാം കിരീടവും നേടി. 70 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് തോറ്റതിന് തന്റെ താളം കണ്ടെത്തി ശേഷം അടുത്ത മൂന്ന് സെറ്റുകൾ സ്വന്തമാക്കി ജയം പൂർത്തിയാക്കാൻ ജോക്കോവിച്ച് കഴിഞ്ഞു.ഇതിനുമുമ്പ്. 2011, 2014, 2015,2018,2019 വര്‍ഷങ്ങളിലായിരുന്നു താരത്തിന്‍റെ കിരീടധാരണം.
ചികിൽസാ പിഴവു മൂലം ആശുപത്രികളിൽ അനേകം പേരാണ് മരിക്കുന്നത്. അശ്രദ്ധയിലൂളെ ഉള്ള ഇത്തരം കാര്യങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളും ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസും നഷ്ടപരിഹാര കേസും ചുമത്തി നടപടി എടുക്കാവുന്നതാണ്. ഇത്തരത്തിൽ ഡോക്ടറുടെ അനാസ്ഥ മൂലം സ്വന്തം കുഞ്ഞിനെ നഷ്ടമായ ഒരമ്മ നടത്തിയ നിയമ പോരാട്ടം ഇപ്പോൾ വിജയിച്ചിരിക്കുകയാണ്. വയനാട് കൽപ്പറ്റ കണിയാമ്പറ്റയിലെ ഗണേഷിന്റെയും മിനിയുടെയും മകളായിരുന്ന അഞ്ജലി 2003 സെപ്റ്റബർ 21നാണ് ഡോക്ടറുടെ അനാസ്ഥമൂലം മരണപ്പെട്ടത്.
ഡോ പി.എം കുട്ടി യെന്ന മെഡിക്കൽ കോളേജ് ഡോക്ടറുടെ അനാസ്‌ഥയും അത്യാഗ്രഹവും മൂലം അഞ്ജലിയെന്ന 6 വയസ്സുകാരി മരണത്തിനു കീഴടങ്ങുകയായിരുന്നു, കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ തന്റെ കീഴിൽ ചികിത്സയിലായിരുന്ന അഞ്ജലിയെ മെഡിക്കൽ കൊള്ള നടത്തുന്നതിനായി സ്വന്തം ലാബിൽ തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചികിത്സ നൽകുകയായിരുന്നു ഡോ. പിഎം കുട്ടി,
കുഞ്ഞു മരിച്ചപ്പോൾ ഡോക്ടറുടെ അനാസ്‌ഥക്കും അത്യാഗ്രഹത്തിനും എതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു, ഡോക്ടറോട് ഒന്നെമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചെങ്കിലും ഡോക്ടർക്കു ഗവണ്മെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഇതുവരെ വിധി നടപ്പാക്കാതെ ഗവണ്മെന്റ് ഉറക്കം നടിക്കുകയായിരുന്നു, എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ വിധിക്ക്കെതിരെ ഡോക്ടർ ഹൈകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഡോക്ടറുടെ ഹർജി തള്ളുകയും മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം അന്തിമമാണ് എന്ന് വിധിക്കുകയുമാണ് ചെയ്തത്,
വർഷങ്ങൾ നീണ്ട നിയമപോരാട്ടമായിരുന്നു മിനിയുടേത്,2005ൽ ആരംഭിച്ച നിയമയുദ്ധം മനുഷ്യാവകാശ കമ്മീഷണിലും ഹൈകോടതിയിലു മായി നടന്നത് നീണ്ട 16 വർഷങ്ങളാണ്, മിനിയെപോലെ സാമൂഹ്യപ്രതിബദ്ധതയോടെ മറ്റൊരു കുഞ്ഞിന് ഈ ദുർവിധി വരരുത് എന്ന് ചിന്തിക്കുന്ന അമ്മമാരാണ് സമൂഹത്തിന്റെ ആവശ്യം എന്ന് മിനിയുടെ അഭിഭാഷക അഡ്വ വിമല നിനു പ്രതികരിച്ചു. മെഡിക്കൽ രംഗത്ത് ഇത്തരത്തിലുള്ള അനാസ്‌ഥയും അത്യാർത്തിയും കൂടി വരുകയാണെന്നും അഭിഭാഷക പ്രതികരിച്ചു.
വർഷങ്ങൾ നീണ്ട നിയമവഴിയിൽ മിനിക്ക് കൈത്താങ്ങായതും നീതി ലഭ്യമാക്കാൻ സഹായിച്ചതും അഭിഭാഷകയുടെ ഉറച്ച നിലപാടുകളാണെന്നു മിനി പറഞ്ഞു. കേരളത്തിൽ നടക്കുന്ന അനവധി ചികിൽസാ പിഴവുകൾക്കെതിരേ രോഗികളോ ബന്ധുക്കളോ പരാതികൾ ആദ്യം നല്കും എങ്കിലും നഷ്ടപരിഹാര കേസുകളുമായി പിന്നീട് മുന്നോട്ട് പോകാറില്ല. അതിനാൽ തന്നെ ഇത്തരം അലംഭാവവും കുറ്റകൃത്യങ്ങളും ആശുപത്രി മേഖലയിൽ കൂടുകയാണ്. അശ്രദ്ധ ഉണ്ടായാലും നിയമ നടപടി ഉണ്ടാവില്ലെ എന്ന ധാരണ ആശുപത്രികളിലേ സേവനങ്ങൾക്ക് മേൽ നോട്ടം നടത്തുന്നവർക്ക് തോന്നലും.
യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു.
കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം ജൂലൈ 19 ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സഹാവി ദി ഗാർഡിയനോട് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിൽ മുഖത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധന ജൂലൈ 19 മുതൽ ഇല്ലാതാകുമെങ്കിലും തുടർന്നും മാസ്ക് ഉപയോഗം തുടരണമെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും സഹാവി കൂട്ടിച്ചേർത്തു.
അതേസമയം ജൂലൈ 19 അടുക്കുന്തോറും രാജ്യത്തെ കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളിൽ ക്രമമായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ ആഴ്ചയിൽ കേസുകളും 30 ശതമാനം ഉയർന്നു 32,367 വരെ എത്തി. ജൂലൈ 19 ന് പൂർണമായും ലോക്കഡോൺ ഒഴിവാക്കി ജീവിതം സാധാരണ നിലയിലാക്കരുതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടും പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണ്.
ചൊവ്വാഴ്ച വരെയുള്ള ഒരാഴ്ചയ്ക്കിടെ ആശുപത്രി പ്രവേശനങ്ങൾ 57.3 ശതമാനം ഉയർന്നു. മാർച്ച് ആദ്യം മുതലുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 32,367 കോവിഡ് കേസുകൾ കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇത് 24,855 ആയിരുന്നു. നാലാം ദിവസമാണ് യുകെയിൽ തുടർച്ചയായി 30,000 ത്തിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.
ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു ജീവികളെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. 2000 മുതൽ ഫ്ലോറിഡാ സംസ്ഥാനത്തു നിന്നും 13,000 ബർമീസ് പൈതോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്.
ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറു കണക്കിനു പൈതോണിനെ ഇവിടെ നിന്നു പിടികൂടാനാകുമെന്നാണു കരുതുന്നത്.
വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പ് ഫുട്ബോളിനു ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒന്നുകിൽ ലണ്ടനിലെ ബിഗ് ബെൻ ടവറിൽ വിജയമണി മുഴങ്ങും. അല്ലെങ്കിൽ റോമിലെ വിജയാരവം കൊളോസിയത്തിന്റെ ചുവരുകളിൽ പ്രതിധ്വനിക്കും! ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സോണി ചാനലുകളിൽ തൽസമയം കാണാം.
വെംബ്ലിയിൽ ഇന്നു കളി കാണാനെത്തുന്ന ഇംഗ്ലിഷുകാരിൽ പലർക്കും ഇംഗ്ലണ്ട് ഒരു ഫൈനൽ കളിച്ച ഓർമ പോലുമില്ല– കാരണം 55 വർഷം മുൻപായിരുന്നു അത്! 1966 ജൂലൈ 30ന് ഇതേ സ്റ്റേഡിയത്തിൽ ബോബി മൂറിന്റെ നായകത്വത്തിൽ ലോകകിരീടം ചൂടിയതിനു ശേഷം ലോകകപ്പിലോ യൂറോകപ്പിലോ ഒരു ഫൈനൽ കളിക്കാൻ പോലും ഇംഗ്ലണ്ടിനു കഴിഞ്ഞിട്ടില്ല.
പക്ഷേ, ഈ വികാരാവേശം കൊണ്ടു മാത്രമല്ല ഇംഗ്ലിഷ് ആരാധകർ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിൽ അതിരറ്റു വിശ്വസിക്കുന്നത്. ഈ ടൂർണമെന്റിൽ ഏറ്റവും ഉറച്ച പ്രതിരോധമുള്ള ടീമാണ് ഇംഗ്ലണ്ട്. കൈൽ വോക്കറും ജോൺ സ്റ്റോൺസും ഹാരി മഗ്വയറും ഉൾപ്പെടുന്ന ഡിഫൻസ് ആകെ വഴങ്ങിയത് ഒരേയൊരു ഗോൾ.
ഗ്രൂപ്പ് മത്സരങ്ങളിൽ ഗോളടിച്ചില്ല എന്ന പരാതി കേട്ടെങ്കിലും നോക്കൗട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഫോമിലായതോടെ ആ പരാതി തീർന്നു. 4 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ രണ്ടാമതാണ് കെയ്ൻ. 3 ഗോൾ നേടിയ റഹിം സ്റ്റെർലിങ് തന്റെ അതിവേഗപ്പാച്ചിലിലൂടെയും എതിർ പ്രതിരോധത്തിനു ഭീഷണിയാണ്. ലൂക്ക് ഷായുടെ ഉജ്വലമായ ക്രോസുകളും ജാക്ക് ഗ്രീലിഷിന്റെ സൂപ്പർ സബ് അവതാരവുമെല്ലാം ഇംഗ്ലണ്ടിന്റെ പ്ലസ് പോയിന്റ്.
ഗോൾ വഴങ്ങാത്ത ഇറ്റാലിയൻ പാരമ്പര്യത്തിലേക്കു മറ്റൊന്നു കൂടി റോബർട്ടോ മാൻചീനിയുടെ ടീം ഇത്തവണ എഴുതിച്ചേർത്തു– ഗോളടിക്കാനും അവർക്കൊട്ടും മടിയില്ല! ടൂർണമെന്റിൽ 12 ഗോളുകൾ നേടിയ ഇറ്റലി വഴങ്ങിയത് 3 ഗോൾ മാത്രം. ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയ്ക്കു മുന്നിൽ ഉറച്ചു നിൽക്കുന്ന ലിയനാർഡോ ബൊന്നൂച്ചി– ജോർജിയോ കില്ലെനി വെറ്ററൻ കൂട്ടുകെട്ട് അത്രയെളുപ്പം ഇളകില്ല.
ജോർജീഞ്ഞോ–ബാരെല്ല–വെരാറ്റി ത്രയം മധ്യനിരയിൽ കളി നിയന്ത്രിക്കുന്നു. സിറെ ഇമ്മൊബിലെ– ലോറൻസോ ഇൻസിന്യെ സഖ്യത്തിനൊപ്പം മുന്നേറ്റത്തിൽ അപ്രതീക്ഷിത താരമായത് ഫെഡറിക്കോ കിയേസയാണ്. ഫൈനലിൽ ഇറ്റലി മിസ് ചെയ്യാൻ പോകുന്നത് വിങ് ബാക്ക് ലിയനാർഡോ സ്പിനസോളയെയാണ്.
പരുക്കേറ്റു പുറത്തായ സ്പിനസോളയുടെ അഭാവത്തിൽ സെമിയിൽ ഇറ്റലിയുടെ വേഗം കുറയുകയും ചെയ്തു. തോൽവിയറിയാതെ 33 മത്സരങ്ങൾ കടന്നാണ് ഇറ്റലി ഫൈനലിനിറങ്ങുന്നത്.
∙ ഇറ്റലി
ഫിഫ റാങ്കിങ്: 7
ലോകകപ്പ്: 4
യൂറോ കപ്പ്: 1 (1968)
ഒളിംപിക് സ്വർണം: 1 (1936)
∙ ഇംഗ്ലണ്ട്
ഫിഫ റാങ്കിങ്: 4
ലോകകപ്പ്: 1 (1966)
യൂറോ കപ്പ്: 0
ഒളിംപിക് സ്വർണം: 0
∙ നേർക്കുനേർ
മത്സരം: 27
ഇറ്റലി ജയം: 11
ഇംഗ്ലണ്ട് ജയം: 8
സമനില: 8
വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനുൾപ്പെടെയുള്ള ആറംഗ ബഹിരാകാശ സംഘത്തോടൊപ്പം ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ലയും (34) ഉൾപ്പെടുന്നു. യാത്ര വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാകും ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.
ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് യാത്ര തിരിക്കുക. യുഎസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു സംഘം യാത്ര തുടങ്ങുന്നത്. വെർജിൻ ഗലാക്റ്റിക്കിന്റെ സ്പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക.
ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം അടി വരെ ഉയരത്തിൽ വിഎസ്എസ് യൂണിറ്റി എത്തുമെന്നു കരുതുന്നു. ഈ ഘട്ടത്തിൽ യാത്രികർ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ടേക്ക് ഓഫ് മുതൽ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങൾക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെർജിൻ ഗലാക്റ്റിക് വ്യക്തമാക്കി.
ലോക നവോത്ഥാനത്തിൻറെ ബഹുമുഖ വഴികളിലൂടെ സഞ്ചരിച്ച്, ഭാരതീയ നവോത്ഥാനത്തേയും കേരളീയ നവോത്ഥാനത്തേയും കുറിച്ച് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ രചിച്ച ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ എന്ന ഗ്രന്ഥത്തിൻറെ പ്രകാശനം ജൂലൈ 16 വെള്ളിയാഴ്ച 5:00 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ശ്രീ. തോമസ് ചാഴിക്കാടൻ എം.പിയാണ് ആദ്യപ്രതി ഏറ്റുവാങ്ങുന്നത്. ശ്രീ. പോൾ മണലിൽ പുസ്തകാവതരണം നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ റവ. ഡോ. മാത്യു മണക്കാട്ട് (മുൻ പ്രസിഡൻറ് പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ), പ്രൊഫ. മാത്യു പ്രാൽ, ശ്രീ. എസ്. ഹരീഷ് ,ഡോ. സ്റ്റെഫി തോമസ് (പ്രിൻസിപ്പൽ, ബി സി എം കോളേജ് കോട്ടയം) പ്രൊഫ. അനിൽ സ്റ്റീഫൻ( മലയാളം വകുപ്പ് മേധാവി , ബി സി എം കോളേജ് കോട്ടയം) ശ്രീ. റോയി മാത്യു (സെക്രട്ടറി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ )എന്നിവർ പങ്കെടുത്ത് സംസാരിക്കും.
കോട്ടയത്തെ ‘വര’ ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ശ്രീ . സൈമൺ ആറുപറ, ശ്രീ. രാജു ആലപ്പാട്ട്, ശ്രീ. ടോം കരികുളം , ശ്രീ. സാജു കല്ലുപുര എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകും.

പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.
മലയാളം യുകെ അവാര്‍ഡ് പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ആനന്ദ് നീലകണ്ഠൻ സമ്മാനിച്ചു