യുഎസ് വിർജീനിയയിലെ ഗ്രീൻബ്രയർ പ്രവിശ്യ. 1897 ഫെബ്രുവരി മാസത്തിലെ ഒരു സായാഹ്നം. ഓഫിസ് അടച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു ജോൺ ആൽഫ്രഡ് പ്രസ്റ്റൺ എന്ന പബ്ലിക് പ്രോസിക്യൂട്ടർ. അപ്പോഴാണ് അദ്ദേഹത്തെ തേടി പ്രായമായ സ്ത്രീ എത്തിയത്. അവശയായി കാണപ്പെട്ട അവർക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ജോണിനോട് പറയാനുണ്ടായിരുന്നു. അൽപം മുഷിപ്പുണ്ടായെങ്കിലും അവരെ പുറത്താക്കാൻ അദ്ദേഹത്തിനു തോന്നിയില്ല. അടച്ച ഓഫിസ് മുറി വീണ്ടും തുറന്ന് ജോൺ അകത്തേക്കു കയറി. ചുറ്റും ഒന്നു പരതി നോക്കി ആ സ്ത്രീയും.
‘എന്റെ പേര് മേരി ജോൺ ഹീസ്റ്റർ’– അവർ സ്വയം പരിചയപ്പെടുത്തി ജോണിന് അഭിമുഖമായി ഇരുന്നു.
‘എനിക്കു പറയാനുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത്രമേൽ വിചിത്രം എന്നു തോന്നുന്നതും.’ അവർ പറഞ്ഞു തുടങ്ങി.
‘എന്റെ മകൾ എൽവ സോണ ഹീസ്റ്റർ കഴിഞ്ഞ മാസം മരിച്ചു. സംസ്കാരവും കഴിഞ്ഞു. പക്ഷേ, അതൊരു കൊലപാതകമായിരുന്നു…’
ജോൺ ആൽഫ്രഡ് പ്രസ്റ്റൺ ഒന്ന് അനങ്ങിയിരുന്നു. ഇതുപോലെ ദിവസേന പല കേസുകൾ അദ്ദേഹത്തെ തേടിയെത്താറുണ്ട്.
‘കൊലപാതകമാണെന്ന് ആര് പറഞ്ഞു?’
‘എൽവ’…യാതൊരു സങ്കോചവുമില്ലാതെ മേരി മറുപടി പറഞ്ഞു..
‘ആര്’..?
‘എൽവ.. എന്റെ മകൾ….’
‘അവർ മരിച്ചെന്നല്ലേ പറഞ്ഞത്?’
‘അതെ അവൾ മരിച്ചു. എന്നിട്ടും ഈ സത്യം പറയാനായി മാത്രം എന്നെ തേടിയെത്തി. ഞാൻ പറഞ്ഞില്ലേ, വളരെ വിചിത്രം എന്നു തോന്നുന്ന കാര്യമാണ് പറയാനുള്ളതെന്ന്. എൽവ മരിച്ചിട്ടും എന്നെ വന്നു കണ്ടു. അവൾ തന്നെയാണ് ഇക്കാര്യം എന്നോടു പറഞ്ഞത്. ’
‘ആട്ടെ.. ആരാണ് കൊലപാതകി…’ ജോൺ ചോദിച്ചു.
‘എഡ്വേഡ്…അവളുടെ ഭർത്താവ്…’
‘എങ്ങനെ..’?
‘കഴുത്തെല്ല് ഒടിച്ചു കൊന്നു…’
‘നിങ്ങൾക്ക് അയാളെ ഇഷ്ടമായിരുന്നില്ല അല്ലെ..’ ? ഒരു നീരസമുണ്ടായിരുന്നു ജോണിന്റെ ആ ചോദ്യത്തിൽ..
‘ഇല്ല എനിക്കവനെ ഇഷ്ടമായിരുന്നില്ല…’
ഒന്നും മറച്ചു വയ്ക്കാതെയാണ് മേരിയുടെ സംസാരം. ‘അവൻ ചീത്ത മനുഷ്യനാണെന്ന് പലവട്ടം ഞാൻ എൽവയോടു പറഞ്ഞതാണ്. അവൾ കേട്ടില്ല… ഒരു തരത്തിൽ എൽവ സ്വന്തം വിധി ഏറ്റുവാങ്ങുകയായിരുന്നു. പക്ഷേ, അവൻ ഒന്നും അറിയാത്തവനെപ്പോലെ എന്റെ കൺമുൻപിൽ ജീവിക്കുമ്പോൾ എനിക്കത് താങ്ങാനാകുന്നില്ല..’
‘ഇതൊക്കെ നിങ്ങളുടെ തോന്നലായിരിക്കില്ലെ..’ ജോൺ ചോദിച്ചു.
മേരി പറഞ്ഞു: ‘തോന്നലാണെന്നാണ് ഞാനും കരുതിയത്. ഒരുതവണയല്ല, നാലു തവണയാണ് മരണ ശേഷം എൽവ എന്നെ തേടിയെത്തിയത്. ആദ്യമൊക്കെ ഞാൻ കരുതി എന്റെ തോന്നലാണെന്ന്. പിന്നെ കരുതി എന്റെ സ്വപ്നമാണെന്ന്. പക്ഷേ, അതൊരു യാഥാർഥ്യമാണെന്ന് പതിയെ ഞാൻ തിരിച്ചറിഞ്ഞു. എൽവ മരിച്ചതല്ല, അവളെ കൊന്നതാണ്’– ആ അമ്മ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു.
അവരെ ഒരുവിധം ആശ്വസിപ്പിച്ച് ജോൺ മടക്കിയയച്ചു. ആത്മാവ് ഈവിധം തന്റെ മരണ കാരണം വെളിപ്പെടുത്താൻ ശ്രമിക്കുമോ…? ശാസ്ത്രവും യുക്തിയുമെല്ലാം വലിയ തോതിൽ ജോണിന്റെ ചിന്തയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. എങ്കിലും ചെറിയ അന്വേഷണം രഹസ്യമായി നടത്താൻ അദ്ദേഹം തീരുമാനിച്ചു. എരാസ്‌മസ് സ്ക്രിബ്ലിങ് ഷ്യൂ എന്നായിരുന്നു എഡ്വേഡിന്റെ യഥാർഥ പേര്.
മേരി വന്നതിന്റെ പിറ്റേ ദിവസം ജോൺ ആൽഫ്രഡ് ഡോ. ജോർജ് ഡബ്ല്യു. നാപ്പിനെ കാണാൻ പോയി. എൽവയുടെ മരണ റിപ്പോർട്ട് തയാറാക്കിയത് അദ്ദേഹമാണ്. മേരി തന്നെ വന്നു കണ്ടതോ, എൽവയുടെ പ്രേതം വെളിപ്പെടുത്തിയതോ ഒന്നും പറയാതെ ജോൺ കാര്യങ്ങൾ അന്വേഷിച്ചു. മരണത്തിൽ ചെറിയ അസ്വാഭാവികത തനിക്ക് തോന്നിയിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. കഴുത്ത് ഒടിഞ്ഞിരുന്നുവെന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. പക്ഷേ, എൽവയുടെ ഭർത്താവ് ഒരു തരത്തിലുമുള്ള പരിശോധനകൾക്കും അനുവദിക്കാത്ത രീതിയിൽ വികാരപ്രകടനം നടത്തി തന്നെ അവിടെനിന്നും അകറ്റുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. ആരും പരാതികളൊന്നും ഉന്നയിച്ചുമില്ല.
എൽവ രണ്ടുമാസം ഗർഭിണിയായിരുന്നു. എന്റെ അടുത്തായിരുന്നു പരിശോധനയ്ക്ക് വന്നിരുന്നത്. അതുകൊണ്ടുതന്നെ ഗർഭാവസ്ഥയിലെ അസ്വസ്ഥതകൾ എന്നാണ് മരണ കാരണമായി ഞാൻ എഴുതിയത്. ഡോക്ടറുടെ അടുത്തുനിന്ന് ഇറങ്ങിയതോടെ ജോണിന്റെ മനസ്സ് യുക്തിയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അരങ്ങായി മാറി. അയാൾ എൽവയും എഡ്വേഡും താമസിച്ചിരുന്ന വീടിന്റെ ചുറ്റുവട്ടത്തെല്ലാം വിവരം തിരക്കിയെത്തി. മരിക്കുന്നതിന്റെ ഏതാനും ദിവസം മുൻപു മുതൽ എൽവയെ എഡ്വേഡ് മർദിച്ചിരുന്നതായി നാട്ടുകാർ മൊഴി നൽകി.
എൽവയുടെ മൃതദേഹം ആദ്യമായി കണ്ടത് അയൽവാസിയായ ഒരു ആൺകുട്ടിയാണ്. ജോൺ ആ 11 വയസ്സുകാരെ പോയി കണ്ടു. വഴിയിൽവച്ചു കണ്ടപ്പോൾ എഡ്വേഡ് ആണ് വീടുവരെ ഒന്നു പോകാൻ തന്നോട് ആവശ്യപ്പെട്ടതെന്ന് അവൻ മൊഴി നൽകി. എൽവയെ കണ്ട് എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ എന്നൊന്നു തിരക്കി വരാനാണ് എഡ്വേഡ് പറഞ്ഞയച്ചത്. അങ്ങനെ വീട്ടിലെത്തി നോക്കുമ്പോഴാണ് സ്റ്റെയർകേസിനോടു ചേർന്ന് എൽവ ബോധരഹിതയായി കിടക്കുന്നത് കാണുന്നതും. ഉടനെ അവൻ അമ്മയെ വിവരം അറിയിച്ചു. അവരാണ് ഡോക്ടർ നാപ്പിനെ അറിയിച്ചത്. തുടർന്ന് എഡ്വേഡിനോടും കാര്യം പറഞ്ഞു. 1897 ജനുവരി 23നായിരുന്നു സംഭവം.
ഡോക്ടർ വരാൻ ഒരു മണിക്കൂറോളം താമസിച്ചു. വിവരം അറിഞ്ഞെത്തിയ എഡ്വേഡ് കരഞ്ഞു ബഹളം വച്ചു. ഡോക്ടർ വരാൻ കാത്തുനിൽക്കാതെ എൽവയുടെ മൃതദേഹം കഴുകി പുതിയ വസ്ത്രം ധരിപ്പിച്ചതെല്ലാം എഡ്വേഡ് ഒറ്റയ്ക്കാണ്. സഹായിക്കാൻ ആരെയും അനുവദിച്ചുമില്ല– ആ ചെറുപ്പക്കാരൻ കാര്യങ്ങളെല്ലാം ഓർത്തെടുത്തു. സംസ്കാരത്തിൽ പങ്കെടുത്ത പലരെയും ജോൺ നേരിൽ കണ്ട് സംസാരിച്ചു. കഴുത്തിന് എന്തോ കാര്യമായി സംഭവിച്ചിരുന്നു എന്ന് എല്ലാവരും ഒരുപോലെ സംശയിച്ചു. ചെറിയ തലയിണയും തുണികളും ഉപയോഗിച്ച് ശവപ്പെട്ടിയിൽ എൽവയുടെ ശിരസ്സ് എഡ്വേഡ് താങ്ങി വച്ചിരുന്നു. ഭാര്യയുടെ സുഖകരമായ ‘ഉറക്കത്തിനു’ വേണ്ടിയായിരുന്നു അതെന്നായിരുന്നു എഡ്വേഡ് പറഞ്ഞത്. ഇത്തരത്തിൽ വളരെ വിചിത്രമായിട്ടായിരുന്നു സംസ്കാര സമയത്തെ അയാളുടെ പെരുമാറ്റം.
സംശയം ബലപ്പെട്ടതോടെ എൽവയുടെ പ്രേതം തന്നെ സന്ദർശിച്ചു എന്നുള്ള മേരിയുടെ മൊഴിക്ക് ശക്തി കൂടി. ജോൺ കേസ് മുന്നോട്ടു നീക്കാൻ തീരുമാനിച്ചു. അങ്ങനെ ശവക്കുഴി തുറന്ന് ശരീരം പുറത്തെടുക്കാൻ കോടതിയിൽനിന്ന് അനുമതി വാങ്ങി. മേരി പറഞ്ഞതുപോലെ, എല്ലാവരും സംശയിച്ചതുപോലെ, എൽവയുടെ കഴുത്തിലെ രണ്ട് അസ്ഥികൾ ഒടിഞ്ഞിരുന്നതായും അതാണ് മരണ കാരണമെന്നും കണ്ടെത്തി. അതോടെ എഡ്വേഡിനെ അറസ്റ്റ് ചെയ്ത് കുടുതൽ ചോദ്യം ചെയ്തു. അയാൾ കുറ്റം സമ്മതിച്ചില്ല. കോടതിയിൽ ഒരു കാരണവശാലും പ്രേതം സന്ദർശിച്ച കാര്യം മേരിയുടെ വായിൽനിന്ന് വരാതിരിക്കാൻ ജോൺ ആവുന്നത് ശ്രമിച്ചെങ്കിലും അക്കഥകൾ അപ്പോഴേക്കും നാട്ടിൽ പാട്ടായിരുന്നു.
പ്രതിഭാഗം വക്കീൽ ഇക്കാര്യം കോടതിയിൽ മേരിയോടു ചോദിച്ചു. കേസിന്റെ ഗതി മാറ്റി വിടുകയായിരുന്നു ഉദ്ദേശ്യം. മേരി പറയുന്നതെല്ലാം വിഡ്ഢിത്തമാണെന്നു വരുത്തിത്തീർക്കാനും അയാൾ ശ്രമിച്ചു. എന്നാൽ മേരി ഒരു കാര്യവും മറച്ചു വച്ചില്ല. എല്ലാം കോടതിയെ ധരിപ്പിച്ചു. പ്രതിഭാഗം വക്കീൽ ഉദ്ദേശിച്ച ഫലം കണ്ടില്ല. മേരിയുടെ വാക്കുകൾ കോടതി കാര്യമായി എടുത്തു. കഴുത്ത് ഏതു രീതിയിലാണ് ഒടിഞ്ഞിരിക്കുന്നതെന്ന കാര്യം വരെ എൽവ തന്നോടു പറഞ്ഞിരുന്നുവെന്ന് മേരി വ്യക്തമാക്കി. മെഡിക്കൽ പരിശോധനയിലും സമാനമായ രീതിയിലായിരുന്നു കഴുത്തിലെ ഒടിവ്.
കൂടുതൽ അന്വേഷിച്ചപ്പോൾ എഡ്വേഡിന്റെ രണ്ടാം ഭാര്യയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നതായി കണ്ടെത്തി. ഒന്നാം ഭാര്യ ഇയാളുടെ പീഡനം സഹിക്കാനാകാതെ വിവാഹമോചിതയായതുമായിരുന്നു. മൂന്നാമതാണ് എല്‍വയെ വിവാഹം ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടർ ഇക്കാര്യങ്ങളെല്ലാം കോടതിയെ ധരിപ്പിച്ചു. ഒടുക്കം എൽവയുടെ മരണം കൊലപാതകമാണെന്ന് കോടതി വിധിയെഴുതി. എഡ്വേഡ് കുറ്റം സമ്മതിച്ചു. പക്ഷേ, എന്തിനാണ് എൽവയെ കൊന്നതെന്നു മാത്രം എഡ്വേഡ് വെളിപ്പെടുത്തിയില്ല. നാലു രാത്രികളിലായാണ് തന്റെ കൊലപാതകത്തിന്റെ പിന്നിലെ സത്യം എൽവ തന്നോടു പറഞ്ഞതെന്നാണ് മേരി കോടതിയോടു വ്യക്തമാക്കിയത്. അത്താഴത്തിന് മാംസഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചതിനാണ് എഡ്വേഡ് തന്റെ കഴുത്തിനു ഞെക്കി കൊലപ്പെടുത്തിയതെന്നും എൽവ പറഞ്ഞതായി മേരി നാട്ടുകാരിൽ പലരോടും പറഞ്ഞിരുന്നു.
ഗ്രീൻബ്രയറിൽ എൽവയുടെ മൃതദേഹം അടക്കിയ സ്ഥലത്ത് ഏതാനും വാക്കുകൾ കുറിച്ചിട്ടുണ്ട്– ലോകചരിത്രത്തിലാദ്യമായാണ് ഒരു പ്രേതത്തിന്റെ മൊഴി കോടതി കണക്കിലെടുത്ത് ഒരാളെ ശിക്ഷിക്കുന്നതെന്ന്! എന്നാല്‍ അതിൽ അൽപം അതിശയോക്തിയുണ്ട്. കോടതി പ്രേതത്തിന്റെ ‘മൊഴി’ യഥാർഥത്തിൽ രേഖകളിലൊന്നും രേഖപ്പെടുത്തിയിരുന്നില്ല. മതിയായ ശാസ്ത്രീയ തെളിവുകൾതന്നെ എഡ്വേഡിനെ കുരുക്കാനായുണ്ടായിരുന്നു. മാത്രവുമല്ല, മേരി മകളുടെ പ്രേതത്തെ കണ്ടുവെന്നു പറഞ്ഞത് നുണയാണെന്നും പലരും വിശ്വസിക്കുന്നു.
എൽവയെ കൊലപ്പെടുത്തിയത് എഡ്വേഡാണെന്ന സംശയം മേരിക്ക് ശക്തമായുണ്ടായിരുന്നു. സംഭവത്തിൽ പുനഃരന്വേഷണത്തിനു വേണ്ടി ആ അമ്മ ആവിഷ്കരിച്ചെടുത്തതാണ് ഇത്തരമൊരു കഥയെന്നും പറയപ്പെടുന്നു. എന്തായാലും എഡ്വേഡിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 1900ൽ ജയിലിൽ കിടന്നായിരുന്നു അയാളുടെ മരണം. അതും അജ്ഞാത രോഗം ബാധിച്ച്.
ആദ്യ സിനിമയെക്കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്തുകളായ ബോബി സഞ്ജയ്. ജയറാം ആദ്യം തങ്ങളുടെ ചിത്രത്തിൽ നിന്ന് പിന്മാറാന്‍ ഒരുങ്ങിയ അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിലാണ് അവർ വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ ആദ്യമായി തിരക്കഥ രചിച്ച ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ജയറാമേട്ടന്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
അച്ഛന്‍ നിര്‍മ്മിച്ച സിനിമകളില്‍ ജയറാമേട്ടന്‍ നേരത്തെ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അച്ഛന്‍ വഴി തന്നെയാണ് ജയറാമേട്ടനിലേക്ക് എത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ പ്രോജക്റ്റിനെക്കുറിച്ച് അച്ഛന്‍ ജയറാമേട്ടനോട് പറഞ്ഞപ്പോള്‍ സിനിമയുടെ എഴുത്ത് ആരാ? എന്ന് അദ്ദേഹം ചോദിച്ചു. മക്കളാണ് എന്ന് പറഞ്ഞപ്പോള്‍ പിന്നീട് പിടി തരാതെ അദ്ദേഹം മാറി കളിച്ചു.
മക്കളെ സിനിമയില്‍ കൊണ്ട് വരാനായി തട്ടിക്കൂട്ട് സിനിമ എടുത്തു തന്റെ പിടലിക്ക് വയ്ക്കാനുള്ള പദ്ധതിയാകുമോ? എന്ന് അദ്ദേഹം സംശയിച്ചു കാണും. പക്ഷേ കോട്ടയത്ത് ഒരു പ്രോഗ്രാമിന് അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ നേരില്‍ കണ്ടു കഥ പറഞ്ഞു.
ഞങ്ങളില്‍ നിന്ന് തന്നെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനു ബോധ്യമായി ഇതൊരു മോശം സിനിമയാകില്ലെന്ന്. ഇത് ഉറപ്പായും ഞാന്‍ ചെയ്യും. എന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചിട്ടാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്’. തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു.
ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. എന്നാല്‍ ഫൈനലില്‍ മെസിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാകാത്തതും ഒരു മികച്ച ഗോളവസരം നഷ്ടപ്പെടുത്തിയതും ആരാധകര്‍ക്ക് സുഖിച്ചിട്ടില്ല.
ഇപ്പോഴിതാ ഫൈനലില്‍ മെസി പതറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണി. കൊളംബിയക്കെതിരായ സെമി ഫൈനലിലും ബ്രസീലിനെതിരായ ഫൈനലിലും വളരെ ഗുരുതരമായി കണക്കാക്കപ്പെടുന്ന ഹാംസ്ട്രിങ് ഇഞ്ചുറിയുമായാണ് മെസി കളിച്ചതെന്നാണ് സ്‌കലോണി വെളിപ്പെടുത്തിയത്.
ഫൈനലില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് മെസി കാഴ്ചവെച്ചത്. നാലു ഗോളുകളും, അഞ്ച് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലുടനീളം മാസ്മരിക പ്രകടനമാണ് മെസി ടൂര്‍ണമെന്റിലെ മികച്ച താരമായി.
ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.
സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാപ്പാന്‍’. അച്ഛനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഗോകുല്‍ പങ്കുവയ്ക്കുന്നത്. പാപ്പന്റെ ചിത്രീകരണത്തിനിടെ അച്ഛന്‍ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായി എന്നാണ് ഗോകുല്‍ പറയുന്നത്.
പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബഹളം. അതു കഴിഞ്ഞു ഷൂട്ടിംഗ് വീണ്ടും തുടങ്ങിയപ്പോള്‍ ലോക്ഡൗണ്‍ വന്നു. കുറെ ഭാഗങ്ങള്‍ കൂടി ഇനി എടുക്കാനുണ്ട് എന്നും ഗോകുല്‍ പറയുന്നു. അച്ഛന്‍ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്‌നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണു കാണുന്നത്, അതിന്റേതായ അകല്‍ച്ച ഉണ്ട്.
വീട്ടില്‍ തങ്ങള്‍ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. സിനിമയില്‍ പാപ്പനെ പോലെ ആകാന്‍ ശ്രമിക്കുന്നയാളാണ് തന്റെ കഥാപാത്രം. സുരേഷ് ഗോപിയും ഗോകുലുമായി ഉള്ളതിനെക്കാള്‍ തീഷ്ണമായ അടുപ്പം പാപ്പനും മൈക്കിളുമായി ഉണ്ട്. ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രം മാത്രമേയുള്ളൂ. അച്ഛനില്ല.
രണ്ടാനച്ഛനോട് പിതാവിനെ പോലെ പെരുമാറേണ്ടതിനാല്‍ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ അച്ഛനാണെന്ന തോന്നല്‍ ഇടയ്ക്കിടെ ഉണ്ടായെന്നു മാത്രം. ചില സീനുകള്‍ എങ്ങനെ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞു തന്നു. അത് സീനിയര്‍ നടനും ജൂനിയര്‍ നടനുമായുള്ള ആശയ വിനിമയം ആയിരുന്നു.
സ്വന്തം അഭിനയത്തില്‍ തനിക്കു 100 ശതമാനം തൃപ്തിയില്ല. അതു കൊണ്ടു തന്നെ ഇഷ്ടപ്പെട്ടോയെന്ന് അച്ഛനോട് ചോദിച്ചിട്ടില്ലെന്നും ഗോകുല്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് പാപ്പാന്‍.
കോപ്പ അമേരിക്ക െൈഫനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി സ്വപ്‌ന കിരീടം സ്വന്തമാക്കിയ അർജന്റീനയ്ക്ക് ലോകമെമ്പാടുനിന്നും അഭിനന്ദനപ്രവാഹമാണ്. ഇതിനിടെ ഫുട്‌ബോളിന്റെ കളിയഴകിനെ പോലെ തന്നെ മനോഹരമായ മനുഷ്യത്വത്തിന്റെ മുഖം കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഈ മത്സരം. തോൽവി ഭാരത്താൽ പൊട്ടിക്കരഞ്ഞ ബ്രസീൽ താരം നെയ്മറെ ആശ്വസിപ്പിച്ച് അർജന്റീന താരം ലയണൽ മെസി ഫട്‌ബോൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. നെയ്മറെ ഏറെ നേരം ചേർത്ത് കെട്ടിപ്പിടിച്ചാണ് മെസി ആശ്വസിപ്പിച്ചത്.
കോപ്പ ഫൈനലിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഒരൊറ്റ ഗോളിന് ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്റീന കോപ്പയിൽ മുത്തമിട്ടത്. അർജന്റീന ജഴ്‌സിയിൽ മെസ്സിയുടെ കരിയറിലെ ആദ്യ കിരീടനേട്ടം കൂടിയാണിത്.
മത്സരശേഷം ഗ്രൗണ്ടിൽ ആഘോഷിക്കുകയായിരുന്ന അർജന്റീന ടീമിനരികിലേക്ക് നെയ്മർ വരികയായിരുന്നു. മെസിയെ അന്വേഷിച്ചാണ് നെയ്മർ വന്നത്. നെയ്മറെ കണ്ടയുടനെ ആഘോഷം നിർത്തി അടുത്തെത്തി മെസി കെട്ടിപ്പിടിച്ചു.
ഈ സമയത്ത് പരിശീലകനെ എടുത്തുയർത്തി ആഘോഷിക്കുകയായിരുന്നു അർജന്റീനൻ ടീമംഗങ്ങൾ. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്ത് മെസിയുടേയും നെയ്മറിന്റേയും സൗഹൃദം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ വീഴ്ചയിൽ സുഹൃത്തിനെ ആശ്വസിപ്പിക്കുന്ന മെസിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്.
¡LO LINDO DEL FÚTBOL! Emotivo abrazo entre Messi 🇦🇷 y Neymar 🇧🇷 ¡ÍDOLOS!
🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/ecknhlv2VI
— Copa América (@CopaAmerica) July 11, 2021
മലപ്പുറത്ത് അർജന്റീന കോപ്പ അമേരിക്ക വിജയിച്ചതിന്റെ ആഘോഷത്തിനായി പടക്കം പൊട്ടിക്കവെ അപകടം. താനാളൂരിലാണ് അർജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റത്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മത്സരശേഷം രാവിലെ ഏഴരയോടെ റോഡരുകിൽ ബൈക്കിൽ നിർത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും.
ഇവരുടെ കയ്യിൽ നിന്ന് വീണ് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണാണ് വലിയ സ്‌ഫോടനം ആയി മാറിത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തി കൊലക്കേസിൽ പ്രതിയെ തെളിവെടുപ്പ് എത്തിച്ചതിനിടെ നാടകീയ രംഗങ്ങൾ. പ്രതി അർജുനെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തിയ നാട്ുകാർ അക്രമാസക്തരായി. പ്രതിയെ ഉച്ചത്തിൽ ചീത്തവിളിച്ച നാട്ടുകാർ കൈയേറ്റം ചെയ്യാനും മുതിർന്നു. ഇതിനിടെ നാട്ടുകാരിലൊരാൾ അർജുന്റെ കരണത്തടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.
ആറുവയസ്സുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇത് രണ്ടാംതവണയാണ് പ്രതിയുമായി പോലീസ് പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാർ അക്രമാസക്തരായതിനെ തുടർന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാൽ നിയന്ത്രണം നഷ്ടമായ നാട്ടുകാർ പോലീസിന്റെ സംരക്ഷണത്തെ കടന്നും പ്രതി അർജുനെ കൈയേറ്റം ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അർജുൻ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. ശേഷം വീടിന്റെ ജനൽ വഴി രക്ഷപ്പെടുകയായിരുന്നു.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികകളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് മാറക്കാനയിൽ വിരാമമായിരിക്കുന്നു. ഫുട്ബോളിൻെറ മിശിഹ അർജൻറീനയുടെ നായകൻ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ ഇതാദ്യമായി കിരീടമുയർത്തിയിരിക്കുന്നു. ഡീഗോ മറഡോണയുടെ പിൻഗാമിക്ക് മാറക്കാനയിൽ നിന്ന് തലയുയർത്തി മടങ്ങാം.
ഏയ്ഞ്ചൽ ഡി മരിയ നേടിയ ഒന്നാം പകുതിയിലെ ഗോളിലാണ് അർജൻറീന കപ്പുയർത്തിയത്. രണ്ടാം പകുതിയിൽ ബ്രസീൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അർജൻറീന പ്രതിരോധം കോട്ടകെട്ടി അതിനെയെല്ലാം തടഞ്ഞിട്ടു. മത്സരത്തിൻെറ അവസാനഘട്ടത്തിൽ മെസ്സിക്ക് ഒരു ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല.
മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം. അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണിൽ, അതും ബ്രസീൽ ഫുട്ബോൾ അഭിമാന വേദിയായി കാണുന്ന മാറക്കാനയിൽ അവരെത്തന്നെ തോൽപ്പിച്ചാകുമ്പോൾ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരം. ആദ്യ പകുതിയിൽ ബ്രസീൽ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. രണ്ടാം പകുതിയിൽ അലകടലായെത്തിയ ബ്രസീൽ ആക്രമണങ്ങളെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രതിരോധിച്ചാണ് അർജന്റീന കിരീടം തൊട്ടത്.
1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്ബോളിലെ ഇതിഹാസമായി വളർന്നപ്പോഴും സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ അർജന്റീന ജഴ്സിയിൽ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ ബോക്സിനു സമീപം ലഭിച്ച സുവർണാവസരം മെസ്സി തുലച്ചിരുന്നില്ലെങ്കിൽ ഈ കിരീടനേട്ടത്തിൽ ‘ഗോളൊപ്പ്’ ചാർത്താനും സൂപ്പർ താരത്തിന് കഴിയുമായിരുന്നു.
കിക്കോഫ് മുതൽ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഗോൾ ഫലം നിർണയിച്ചത്. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് കയ്യാങ്കളിക്കു മുതിർന്നു. മത്സരത്തിലാകെ റഫറി ഒൻപത് മഞ്ഞക്കാർഡുകളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റു മുതൽ പരുക്കൻ സ്വഭാവത്തിലേക്കു മാറിയ കലാശപ്പോരാട്ടത്തിൽ ബ്രസീൽ പ്രതിരോധത്തിന്റെ പിഴവിൽനിന്നാണ് എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന താരങ്ങൾ പ്രത്യാക്രമണത്തിലേക്കു കടക്കുമ്പോൾ സ്വന്തം ബോക്സിൽ പന്ത് റോഡ്രിഗോ ഡി പോളിന്. അപകടങ്ങളൊന്നും ഒളിച്ചിരുപ്പില്ലാത്തൊരു നീക്കം.
എന്നാൽ, ഡിപോളിന്റെ അപാരമായ വിഷനും കിറുകൃത്യം പാസിങ്ങും ഒത്തുചേർന്നതോടെ ആ നീക്കം അപകടകരമായത് ഞൊടിയിടയിൽ. അർജന്റീന ബോക്സിനുള്ളിൽ പന്തു ലഭിച്ച ഡി പോൾ രണ്ടു ചുവടു മുന്നോട്ടുവച്ച് ബ്രസീൽ ബോക്സിനു സമീപം വലതുവിങ്ങിൽ എയ്ഞ്ചൽ ഡി മരിയയ്ക്ക് മറിച്ചു. മാർക്ക് ചെയ്യാൻ നിന്ന റെനാൻ ലോധിയുടെ പിഴവ് മുതലെടുത്ത് ഓഫ്സൈഡ് കെണിയിൽ പെടാതെ പന്ത് നിയന്ത്രിച്ച് മരിയയുടെ മുന്നേറ്റം. ബ്രസീൽ പ്രതിരോധം ഒരുനിമിഷം കാഴ്ചക്കാരായതോടെ മരിയയുടെ മുന്നേറ്റം തടയാൻ ഗോൾകീപ്പർ എഡേഴ്സൻ മുന്നോട്ട്. എന്നാൽ, എഡേഴ്സനെ കാഴ്ചക്കാരനാക്കി മരിയ ലോബ് ചെയ്ത പന്ത് വലയിൽ. സ്കോർ 1–0.
രണ്ടാം പകുതിയിൽ ബ്രസീലിനായിരുന്നു മേധാവിത്തമെങ്കിലും അർജന്റീനയ്ക്ക് മെസ്സിക്കായി ഒരു കിരീടം വളരെ ‘അർജന്റാ’യതിനാൽ അവരുടെ പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ റിച്ചാർലിസൻ അർജന്റീന വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. ഇതിനുശേഷം റിച്ചാർലിസൻ ഒരിക്കൽക്കൂടി ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവ് അർജന്റീനയെ കാത്തു. 55–ാം മിനിറ്റിൽ നെയ്മറിന്റെ പാസിൽ ക്ലോസ് റേഞ്ചിൽനിന്ന് റിച്ചാർലിസൻ തൊടുത്ത ബുള്ളറ്റ് ഷോട്ട് മാർട്ടിനസ് കുത്തിയകറ്റി. 87–ാം മിനിറ്റിൽ നെയ്മറിന്റെ തന്നെ പാസിൽനിന്ന് ഗബ്രിയേൽ ബാർബോസയുടെ ഹാഫ് വോളിയും മാർട്ടിനസ് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിൽ ലയണൽ മെസ്സി ബ്രസീൽ ഗോൾകീപ്പർ എഡേഴ്സൻ മാത്രം മുന്നിൽ നിൽക്കെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം അവിശ്വസനീയമായി പാഴാക്കി.
നേരത്തെ, സെമിഫൈനലിൽ കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ലയണൽ സ്കലോനി അർജന്റീന ടീമിനെ ഫൈനലിൽ വിന്യസിച്ചത്. ആ മാറ്റങ്ങളുടെ കൂട്ടത്തിലാണ് എയ്ഞ്ചൽ ഡി മരിയ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. മറുവശത്ത് പെറുവിനെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ചുവപ്പുകാർഡ് കണ്ട സ്ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസ് പുറത്തിരുന്നു.
വിജയഗോൾ നേടിയ ഡി മരിയ തന്നെയാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. കോപ്പ അമേരിക്കയിലെ മികച്ച താരമായത് ലയണൽ മെസ്സിയാണ്. ടോപ് ഗോൾ സ്കോറർ പുരസ്കാരവും മെസ്സി സ്വന്തമാക്കി.
¡EL MOMENTO TAN ESPERADO! Pitazo final y así lo gritó Lionel Messi 🔟🇦🇷🤩
🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/BacbLCghFU
— Copa América (@CopaAmerica) July 11, 2021
ഉറ്റസുഹൃത്തിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ സ്യൂട്ട് കെയ്സിലാക്കിയ ആ അരുംകൊലയ്ക്ക് ഇന്ന് 25 വർഷം പൂർത്തിയാകുമ്പോഴും പ്രതി ഡോ. ഓമന കാണാമറയത്താണ്. കൊലയ്ക്ക് ശേഷം പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇന്റർപോൾ തിരയുന്ന ഡോ. ഓമന എവിടെയെന്ന് യാതൊരു സൂചനയുമില്ല.
പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂർ ചേടമ്പത്ത് ഗോപാലൻ നായരുടെയും പാർവതിയമ്മയുടെയും മകൾ.കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭർത്താവ്.
1996 ജൂലായ് 11ന് സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ അന്നൂരിലെ കെ.എം. മുരളീധരനൊപ്പം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽവേ സ്‌റ്റേഷന്റെ വിശ്രമമുറിയിൽ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജിലെ മുറിയിൽ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങൾ സ്യൂട്ട് കെയ്സിൽ പായ്ക്ക് ചെയ്തു.ശേഷിച്ചത് ഒരു ബാഗിലാക്കി.മുറി കഴുകി വൃത്തിയാക്കി. ടാക്‌സി വിളിച്ച് അവ ഡിക്കിയിൽ കയറ്റി. ടാക്‌സി കാറിൽ കൊടൈക്കനാലിലെ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോകവെയാണ് പിടിയിലാവുന്നത്.
കൊല നടക്കുമ്പോൾ ഓമനയ്ക്ക് പ്രായം 43.തന്റെ കുടുംബം തകർത്ത, തനിക്ക് ശല്യമായി മാറിയ മുരളീധരനെ ഞാൻ കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കെയ്സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട ടാക്‌സി ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിച്ചു. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന പിന്നീട് മുങ്ങുകയായിരുന്നു.
മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളിൽ ഓമന ഒളിവിൽ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നിങ്ങനെ പല പേരുകളിലായിരുന്നു തങ്ങിയിരുന്നത്.
മൂന്ന് വർഷം മുമ്പ് ഡോ. ഓമനയോടു സാമ്യമുള്ള സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാൽ ജായസെലേങ്കോലിൽ കണ്ടെത്തി. കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലായിരുന്നു. മരിച്ചത് തിരുവനന്തപുരം വലിയതുറ സ്വദേശിനിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയത്.
മുൻപു രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളിലും വൈകല്യങ്ങളുള്ളവർക്കുമാണ് കോവിഡ്ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്നും പറയുന്നു. പഠനറിപ്പോർട്ട് കൂടുതൽ അംഗീകാരത്തിനായി യുകെ ജോയിന്റ് കമ്മറ്റി ഓഫ് വാക്സിനേഷൻ, ലോകാരോഗ്യ സംഘടന, യുകെ ആരോഗ്യ വിഭാഗം എന്നിവയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.
18 വയസ്സിൽ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് തീവ്രപരചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയിൽ 50,000 പേരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.
കോവിഡ് മൂലമുണ്ടാകുന്ന അപൂർവ ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്ന് 309 കുട്ടികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 38,911ൽ ഒരാൾക്കാണ് ഇത്തരത്തിൽ അപകടസാധ്യത വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 25 കുട്ടികൾ മരിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. 481,000 പേരിൽ ഒരാൾ അല്ലെങ്കിൽ ദശലക്ഷത്തിൽ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.
2021 ഫെബ്രുവരിയിൽ നടത്തിയ പഠനമാണെങ്കിലും ഡെൽറ്റ വകഭേദം വ്യാപകമായിട്ടും ഇതിൽ മാറ്റം വന്നിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടികൾക്കായി സൈഡസ് കാഡിലയുടെ വാക്സീന് ഇന്ത്യയിൽ അനുമതി നൽകാനിരിക്കെയാണ് പഠനം പുറത്തുവരുന്നത്.
The risk of severe illness and death from #Covid-19 in children and teenagers is very low, reveals new research involving @lornafraser10 @UoYmhrc @HealthSciYork: https://t.co/kuT4ULX1nc @ucl @imperialcollege @BristolUni @LivUni #YorkResearch
— Research at York (@UoYResearch) July 9, 2021