ആമയിറച്ചി കഴിച്ച് 32 പേര്‍ മരിച്ച സംഭവത്തിന് അറുപതാണ്ട് പൂര്‍ത്തിയായി. 1961 മേയ് 29 നാണ് കൊല്ലം ശക്തികുളങ്ങരയില്‍ ആമയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് ആളുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മേയ്-ജൂണ്‍ മാസങ്ങളിലായി 32 പേര്‍ മരിച്ചു.
കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ക്കാണ് പാറപ്പുറത്ത് പായല്‍ തിന്നാല്‍ വരുന്ന അളുങ്കാമയെ കിട്ടിയത്. ഭീമന്‍ ആമയാണിത്. നന്നായി ഇറച്ചിയുണ്ടാകുമെന്നതാണ് അളുങ്കാമയുടെ പ്രത്യേകത. ഈ ഇറച്ചി പാകം ചെയ്ത് കഴിച്ചവരിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്. മോഹാലസ്യവും ഛര്‍ദിയും വയറിളക്കവുമായി എല്ലാവര്‍ക്കും. ഛര്‍ദി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം കരുതിയത് കോളറയാകുമെന്നാണ്. എന്നാല്‍, വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ആമയിറച്ചി കഴിച്ചതാണ് പ്രശ്‌നമെന്ന് കണ്ടെത്തിയത്. ആമത്തോട് പരിശോധിച്ചപ്പോഴാണ് കാര്യം മനസിലായത്.
ആമയിറച്ചിയുടെ അവശിഷ്ടങ്ങള്‍ കഴിച്ച കാക്കകള്‍ പോലും ചത്തൊടുങ്ങി. ആമയിറച്ചി മഞ്ഞളിട്ടു പുഴുങ്ങി പാകം ചെയ്തവര്‍ക്ക് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷി കൂടിയായ ജോണ്‍ ജെയിംസ് മാതൃഭൂമി ന്യൂസ് ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തില്‍ ജോണ്‍ ജെയിംസും ഉണ്ടായിരുന്നു. ആമയിറച്ചി കഴിച്ച ജോണിന്റെ സഹോദരിയും ഭാര്യയും മരിച്ചെന്നും പറഞ്ഞു.
നോര്‍വേയില്‍ നിന്നെത്തിച്ച മരുന്ന് കുത്തിവെച്ചശേഷമാണ് ആശുപത്രിയില്‍ കിടന്നവര്‍ക്ക് അസുഖം മാറിയത്. ആമകളിലെ സാല്‍മണെല്ല ബാക്ടീരിയയാണ് ദുരന്തത്തിനു കാരണമായതെന്നാണ് പറയുന്നത്.
പരവൂർ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎൻഎ പരിശോധനയിലൂടെയാണ്. യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു രേഷ്മ ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
2021 ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് അണുബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.
ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് ഇപ്പോഴും പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
ഉത്തര്‍പ്രദേശിലെ ഗംഗ കനാലില്‍ നിന്ന് ചെളി നീക്കുന്നതിനിടെ രണ്ട് കാറുകള്‍ കണ്ടെത്തി. കണ്ടെത്തിയ കാറുകളില്‍ ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുസാഫര്‍ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദില്‍ഷാദ് അന്‍സാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലില്‍നിന്ന് കണ്ടെത്തിയത്.
നദിയില്‍നിന്ന് പുറത്തെടുത്ത കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിന്‍സീറ്റില്‍ അഴുകിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയത്. കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ദില്‍ഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ജനുവരി മുതലാണ് കാണാതായതെന്ന് സഹോദരന്‍ വ്യക്തമാക്കി. അന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
കൂട്ടുകാരന്റെ കാറുമായി പോയ ദില്‍ഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ദില്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റര്‍ മാറി സിഖേദയിലാണ് രണ്ടാമത്തെ കാര്‍ കനാലില്‍നിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന വാർത്ത പുറംലോകത്തെത്തിയിരിക്കുകയാണ്. തിരുവല്ല മേപ്രാലിലെ ശാരിമോൾ എന്ന യുവതി ജീവനൊടുക്കാൻ കാരണം പണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമായിരുന്നെന്ന് കുടുംബം. ശാരിമോളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് മാനസികമായി സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ രോപണം.
ഭർത്താവിന്റെ വീട്ടുകാർ യുവതിയുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കുകയും വീട്ടിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വിഷക്കായ കഴിച്ചത്. 2021 മാർച്ച് 30ന് വിഷക്കായ കഴിച്ച് അവശനിലയിലായ ശാരിമോൾ 31ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
തിരുവല്ല മേപ്രാൽ സ്വദേശിനി സിഎസ് ശാരിമോളുടെ ഒരു വർഷവും നാലുമാസവും നീണ്ട ദാമ്പത്യം ദുരന്തമായി അവസാനിച്ചത് പണത്തെ ചൊല്ലിയുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും ദുരാഗ്രഹത്തെ തുടർന്നാണ്. ബഹ്‌റൈൻ ഡിഫൻസ് ആശുപത്രിയിൽ നഴ്‌സായിരുന്നു 30 വയസുകാരിയായ ശാരിമോൾ. 2019 നവംബർ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോൾ ബഹ്‌റൈനിലേക്ക് ജോലിക്കായി പോയി.
2021 മാർച്ച് 30ന് ഭർത്താവിന്റെ വീട്ടുകാർ ശാരിമോളുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയിരുന്നു. വീടിനകത്തെ സാധനങ്ങൾ തകർക്കുകയും സഹോദരനേയും പിതാവിനേയും മർദിച്ചതായും കുടുംബം പറയുന്നു. ഈ സംഘർഷത്തിന് പിന്നാലെയാണ് ശാരിമോൾ ഒതളങ്ങ കഴിച്ചത്. ചികിൽസയിലിരിക്കെ 31ന് മരിച്ചു.
ഭർത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതകൾ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവർ ആരോപിക്കുന്നു. സ്വർണം പണയം വച്ച് പണം എടുക്കാൻ ശാരിമോൾ തയാറായിട്ടും ഭർത്താവും വീട്ടുകാരും അതിന് തയാറായില്ലെന്നാണ് ഇവരുടെ ആരോപണം. കടംവാങ്ങിയാണ് വിവാഹം നടത്തിയത്. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു മകളുടെ സമ്പാദ്യം കവരാൻ ഭർത്താവും വീട്ടുകാരും ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവിക്കടക്കം സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായും ഭർത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.
ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍.
യു.എസ്.എ – ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ആല്‍ബര്‍ട്ട് ബോര്‍ള ഇക്കാര്യം പറഞ്ഞത്. കോവിഡ് മൂലം കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോയത്. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിന്‍ നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും.
ഇന്ത്യ ഗവര്‍ണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നയത്തിന്റെ നട്ടെല്ലായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തന്നെ തുടരും.
എന്നാല്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തിന് കരുത്ത് പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളില്‍നിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
വാക്‌സിന് ഇന്ത്യയില്‍ വേഗത്തില്‍ അനുമതി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫൈസറിനും മോഡേണയ്ക്കും ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ കുത്തിവെക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും അവകാശപ്പെട്ടിരുന്നു.
യുകെയിൽ നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്.മുൻ ഗാമികളിൽ നിന്ന് വ്യത്യസ്തമായി ഡെൽറ്റ പ്ലസിന് ആശങ്കാജനകമായ മൂന്ന് സ്വഭാവങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; അതിതീവ്ര വ്യാപന ശേഷി, ശ്വാസകോശ കോശങ്ങളുടെ റിസപ്റ്ററുകളിൽ ശക്തമായ ബൈൻഡിംഗ്, മോണോക്ലോണൽ ആന്റിബോഡി പ്രതികരണം കുറയ്ക്കൽ എന്നിവയാണ്.
ബ്രിട്ടനിൽ ഫെബ്രുവരി 19 ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 11,625 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനുള്ളിൽ 27 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 91 മരണങ്ങളുണ്ടായി, ആഴ്ചയിൽ ആഴ്ചയിൽ 44.4 ശതമാനം വർധന.
യുകെ വിദേശ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
തൊടുപുഴ: കേരളാ കോൺഗ്രസ്സ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി എം.മോനിച്ചനെ (ഇടുക്കി) പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ നാമനിർദ്ദേശം ചെയ്തതായി സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം എക്സ് എം.പി അറിയിച്ചു.
കേരളാ കോൺഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ എം.മോനിച്ചൻ എം.ജി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ സെക്രട്ടറി, കെ.എസ്.സി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി, പാർട്ടി സംസ്ഥാനസെക്രട്ടേറിയേറ്റംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ,കേരള ഫെൻസിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്, ജില്ലാ ഒളിമ്പിക്ക് വേവ് വൈസ് ചെയർമാനുമാണ്.
ഇറ്റലി വൈറ്റ് സോണിലേക്ക്. ഒരെണ്ണം ഒഴികെ രാജ്യത്തെ എല്ലാ റീജിയനുകളും വൈറ്റ് സോണിലായി. സാഹചര്യങ്ങൾ അനുകൂലമായതോടെ തിങ്കൾ മുതൽ രാത്രികാല കോവിഡ് കർഫ്യൂ പുർണമായി ഒഴിവാക്കുകയും ചെയ്തു. രാജ്യത്തിന്റെ വടക്കേ അറ്റത്ത് ഫ്രാൻസുമായും സ്വിറ്റ്സർലൻഡുമായും അതിർത്തി പങ്കിടുന്ന വാലെ ദി അയോസ്റ്റ മാത്രമാണ് മിതമായ അപകട സാധ്യതയുള്ള യെല്ലോ സോണിൽ തുടരുന്നത്.
28 ന് ഈ പ്രദേശം കൂടി വൈറ്റ്സോണിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. ഒരു റീജിയനിലെ ഒരുലക്ഷം പ്രദേശവാസികൾക്കിടയിൽ തുടർച്ചയായ മൂന്ന് ആഴ്ചകളിൽ അമ്പതിൽതാഴെ പുതിയ കോവിഡ് 19 കേസുകൾ റജിസ്റ്റർ ചെയ്താലാണ് ഒരു റീജിയൻ, ഒട്ടും അപകട സാധ്യതയില്ലാത്ത വൈറ്റ്സോണിലേയ്ക്ക് മാറുക. സാമൂഹിക അകലവും മാസ്ക് ധരിക്കലും വൈറ്റ്സോൺ റീജിയനുകളിലും കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്.
ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകളനുസരിച്ച് ഞായറാഴ്ച 17 മരണങ്ങൾ മാത്രമാണ് റിപ്പോൾട്ടു ചെയ്തത്. ഇറ്റലിയിൽ 2020 ഒക്‌ടോബർ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് കുറയുന്ന സാഹചര്യത്തിൽ, ഏറ്റവും അപകട സാധ്യതയുള്ള റെഡ് സോണിലും ഇടത്തരം അപകട സാധ്യതയുള്ള ഓറഞ്ച് സോണിലും ഇറ്റലിയിലെ ഒരു റീജിയനും ഉൾപ്പെടുന്നില്ല എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
നോക്കൗട്ട് സാധ്യതകൾക്കരികെ കിക്കോഫ് മുഴങ്ങിയ നിർണായക പോരാട്ടങ്ങളിൽ ജയംപിടിച്ച് കരുത്തരായ ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും പ്രീ ക്വാർട്ടറിൽ. ചെക് റിപ്പബ്ലിക് ഉയർത്തിയ വെല്ലുവിളി റഹീം സ്റ്റെർലിങ് നേടിയ ഗോളിലൂടെ മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ് ഡി ചാമ്പ്യൻമാരായതോടെ നോക്കൗട്ടിൽ മരണഗ്രൂപിൽനിന്ന് ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവയിൽ ഒരാളെയാകും നേരിടുക. സ്വന്തം കളിമുറ്റമായ വെംബ്ലിയിൽ കാണികളുടെ ആർപുവിളികൾക്കു നടുവിലായതിനാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ സൗത്ഗേറ്റ്. ഗ്രൂപ് എഫിലെ അവസാന പോരാട്ടങ്ങളിൽ ജർമനി ഹംഗറിക്കെതിരെയും പോർച്ചുഗൽ ഫ്രാൻസിനെതിരെയും ഇന്ന് കളിക്കുന്നതിനാൽ ഇംഗ്ലണ്ടിെൻറ എതിരാളികളെയും അതുകഴിഞ്ഞ് അറിയാം.
തുടക്കം മുതലേ ആധിപത്യം നിലനിർത്തിയ ഇംഗ്ലീഷ് പടക്ക് 12ാം മിനിറ്റിലാണ് സ്റ്റെർലിങ് ലീഡും ജയവും സമ്മാനിച്ചത്. ക്രൊയേഷ്യക്കെതിരെ വിജയ ഗോൾ കുറിച്ച സ്റ്റെർലിങ്ങിന് ടൂർണമെൻറിലെ രണ്ടാം ഗോൾ.
യൂറോകപ്പ് ഇത്തവണ 24 ടീമാക്കിയതോടെ രണ്ട് പതിറ്റാണ്ടിനു ശേഷം സാധ്യതകളുടെ വഴി തുറന്നതായിരുന്നു സ്കോട്ലൻഡിന്. ജയിച്ചാൽ പ്രീ ക്വാർട്ടർ എന്ന വലിയ നേട്ടം പക്ഷേ, മോഡ്രിച്ച് നയിച്ച ക്രോട്ടുകൾക്ക് മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടീം വീണുടഞ്ഞു. ആദ്യം ചെക്കുകൾക്കെതിരെയും അതുകഴിഞ്ഞ് നാട്ടുകാരായ ഇംഗ്ലീഷ് പട്ടാളത്തിനെതിരെയും കിടിലൻ പ്രകടനവുമായി മൈതാനം നിറഞ്ഞ് കൈയടി നേടിയ സ്കോട്ടുകൾക്ക് പക്ഷേ, ഇത്തവണ അവസരങ്ങൾ കുറഞ്ഞു. കളി പൂർണമായി നിയന്ത്രിച്ച് ക്രൊയേഷ്യ പിടിച്ചത് ആധികാരിക ജയം.
17ാം മിനിറ്റിൽ നികൊള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ് ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ മക്ഗ്രിഗർ സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ലൂക േമാഡ്രിചും ഇവാൻ പെരിസിച്ചും ചേർന്ന് ക്രൊയേഷ്യൻ വിജയം അനായാസമാക്കി.
ശാസ്താംകോട്ട ശാസ്താംനടയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെക്കുറിച്ചുള്ള സഹപാഠിയുടെ കുറിപ്പ് വൈറലാകുന്നു. വാലന്റൈൻസ് ഡേയ്ക്ക് കോളജിൽ നടന്ന ലൗ ലെറ്റർ മത്സരത്തിൽ പങ്കെടുത്ത് വിസ്മയ തമാശയ്ക്ക് എഴുതിയ ലൗ ലെറ്ററിന്റെ കഥയാണ് കൂട്ടുകാരി പങ്കുവച്ചിരിക്കുന്നത്. തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിനായിരുന്നു വിസ്മയ കത്തെഴുതിയത്.
പോസ്റ്റിന്റെ പൂർണരൂപം
രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്…..,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു…. post viral ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ call ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു….😇
അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു….
ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ Viral ആയി. കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം 🙏 🙏 🙏 🙏.