രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.
വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.
സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തൽ. ഏത് സാഹചര്യത്തിലും 80 സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ നിഗമനം. ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.
സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായി. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.
യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്നും എന്നാല്‍ ഇത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.
തന്റെ മണ്ഡലത്തില്‍ 47ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ലൗ ജിഹാദ് വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പിസി ജോര്‍ജിന്റെ വാക്കുകള്‍;
ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണ്. ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല.
ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണ്. സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്.
അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിക്കുന്നു. യൂസഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൊച്ചിയില്‍ നടന് ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം, അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്. ഏപ്രില്‍ 13-ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പിടികൂടി മലയാളി യുവാവ്. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിര്‍ഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച ഏഷ്യക്കാരനെയാണ് ഇടംകാല്‍വെച്ച് വീഴ്ത്തിയത്.
വടകര വള്ളിയോട് പാറപ്പുറത്ത് ജാഫര്‍ ആണ് സമയോചിത ഇടപെടലിലൂടെ കള്ളനെ പിടികൂടിയത്. റോഡില്‍ ആളുകള്‍ ബഹളംവെക്കുന്നതുകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരാള്‍ പൊതിയുമായി അതിവേഗത്തില്‍ ഓടിവരുകയായിരുന്നെന്ന് ജാഫര്‍ പറഞ്ഞു. ”ആദ്യം പിടിക്കാന്‍ ആലോചിച്ചെങ്കിലും തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്നാണ് കാല്‍വെച്ച് വീഴ്ത്തിയത്. വീഴുമ്പോഴേക്കും പിന്നാലെയെത്തിയ ആള്‍ക്കൂട്ടം യുവാവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു”- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
സഹോദരന്റെ മാര്‍ക്കറ്റിലുള്ള ജ്യൂസ് കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു ജാഫര്‍. കള്ളനെ കാല്‍വെച്ച് വീഴ്ത്തുന്നതിന്റെ നിരീക്ഷണ ക്യാമറാദൃശ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ പണം തിരികെ ലഭിച്ച ഉടമ നന്ദിവാക്കുപോലും പറയാതെപോയതില്‍ ജാഫറിന് പരിഭവമുണ്ട്.
തമിഴ് സിനിമാതാരം വിവേകിന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് ആണ് കീഴടങ്ങിയത്. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. കേസില്‍ സജയ് ദത്ത് അടക്കം അഞ്ചു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പതിനഞ്ചുവയസ്സുകാരനായ അഭിമന്യുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്.
പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനാണ് അഭിമന്യൂ. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വൈരാഗ്യത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള പോലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് മേബിള്‍ ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. അതേസമയം ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും.
ഒരാഴ്ച മുന്‍പാണ് മേബിള്‍ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റിലെത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ പോലീസിനെ അറിയിച്ചു. ഗര്‍ഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിള്‍ ജോസഫിന്റെ കൈയക്ഷരവുമായി ചേര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.
രണ്ട് കൊവിഡ് രോഗികള്‍ക്ക് ഒരു ബെഡ് നല്‍കുന്ന ദയനീയ കാഴ്ചയാണ് ഡല്‍ഹിയില്‍ നിനനും ഇപ്പോള്‍ പുറത്ത് വരുന്നത്. രോഗികള്‍ തിങ്ങി നിറയുന്ന സാഹചര്യത്തിലാണ് ഈ കാഴ്ച കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.
1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയില്‍ രണ്ടു കോവിഡ് രോഗികള്‍ക്ക് ഒരു കിടക്കയാണുള്ളത്. ഓക്സിജന്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ ഒരു കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വാര്‍ഡിന് പുറത്തിട്ടിരിക്കുന്നു.
ആംബുലന്‍സുകളിലും ബസുകളിലും ഓട്ടോറിക്ഷകളിലും രോഗികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുവിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഞങ്ങള്‍ അമിത ജോലി ഭാരമുള്ളവരാണെന്നും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായി 300 ല്‍ അധികം കിടക്കകളുണ്ടെന്നും എന്നാല്‍ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു.
എന്നാല്‍, ഈ നടപടി ചോദ്യം ചെയ്ത് നീരവ് മോദിക്ക് യു കെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
14000 കോടി രൂപയുടെ തട്ടിപ്പ് കേസാണ് നീരവ് മോദിക്കെതിരെയുള്ളത്. നിലവില്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവിലായിരുന്നു വിവാദ വജ്രവ്യാപാരിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.