പാലാ പൂവക്കുളത്തുനിന്ന് മണ്ണാർക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. മദ്യപാനത്തിനൊപ്പം ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താൻ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് വീഡിയോ കോൺഫറൻസിങ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടമ്മ ഒളിച്ചോടിയത്. മൂൻകൂട്ടി പദ്ധതിയിട്ടപ്രകാരമാണ് വീട്ടമ്മ കടന്നുകളഞ്ഞത്. പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തിൽ കയറി ഷൊർണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോൺ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭർത്താവ്, വീട്ടമ്മയിൽനിന്ന് ഫോൺ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഇതുകാരണം ഭർത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്.

ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമായി നടന്നു വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോൺ ഷൊർണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തി. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയിൽ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഇരുവരും രാമപുരം പൊലീസ് സ്റ്റേഷനിലെത്തി.

വീട്ടിൽ നിന്ന് ഒളിച്ചോടിയ ദിവസം തന്നെ വഴിയരികിലുള്ള ഒരു ക്ഷേത്രത്തിൽവെച്ച് തങ്ങൾ വിവാഹിതരായതായും, ഇനി ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്‍റെ പാൻ പരാഗ് ഉപയോഗം സഹിക്കാനാകാതെ വന്നതോടെയാണ്, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി.

യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ്, പിന്നീട് വീഡിയോ കോൺഫറൻസിലൂടെ പാലാ കോടതിക്കു മുമ്പാകെ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുമതി നൽകി. ഇതോടെ സ്റ്റേഷനിലെത്തിയ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.