Latest News

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിക്കുന്നു. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പൊലീസിന് കൈമാറി.

സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐബി ഉദ്യോഗസ്ഥനായ സുകാന്ത് ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം.

യുവതിയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. മേഘ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ സിനിമ അവഹേളിക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭ. മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല.

ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. സിനിമയില്‍ പറയുന്ന പിതാവിനും പുത്രനും ഇടയില്‍ വിരിയുന്ന ഇടുട്ടിന്റെ പുഷ്പം എന്ന് വിളിക്കുന്നത് ആരെക്കുറിച്ചാണ് എന്ന് വ്യക്തമാണ്.

മറ്റൊന്നുള്ളത് ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്താല്‍ പിശാചിനെയല്ലാതെ മറ്റാരെയാണ് ആശ്രയിക്കേണ്ടി വരിക എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നുള്ളത് സാധാരണ എല്ലാ മനുഷ്യര്‍ക്കും മനസിലാകുന്ന കാര്യമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മതമായ ക്രൈസ്തവ മതത്തെയും അതിന്റെ ചിഹ്നങ്ങളെയും ഇത്തരത്തില്‍ അവഹേളിക്കുന്നത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും അദേഹം പറഞ്ഞു.

സിനിമ വിവാദമായപ്പോള്‍ നായക നടനായ മോഹന്‍ലാല്‍ നടത്തിയ ഖേദ പ്രകടനത്തില്‍ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ചില പ്രശ്‌നങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായി. അതിനാല്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്.

എന്തുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെ അദേഹം അഡ്രസ് ചെയ്യാതെ പോയി എന്നുള്ളതും അദേഹം അഭിനയിക്കുന്ന ഈ സിനിമയില്‍ എന്തുകൊണ്ടാണ് ഇത്തരം ഡയലോഗുകളും പശ്ചാത്തലങ്ങളും ഉണ്ടാകുന്നത് എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.

അതേസമയം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തോട് സഭാ വക്താവ് പ്രതികരിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാതാണ് ഇക്കാര്യത്തില്‍ സഭയുടെ നിലപാട്.

കഴിഞ്ഞ കുറേ നാളുകളായി കത്തോലിക്ക വിശ്വാസത്തെയും വിശുദ്ധ ബൈബിളിനെയും ചില അടയാളങ്ങളെയുമൊക്കെ ഇകഴ്ത്തി കാണിക്കുന്ന സിനിമകള്‍ ഒന്നിനു പുറകേ മറ്റൊന്നായി ഉണ്ടാകുന്നു എന്നത് വളരെ മോശം പ്രവണതയാണ്.

അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ഇതൊന്നും നന്മ ഉളവാക്കുന്നില്ല എന്നതാണ് പ്രധാന കാര്യമെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രത്തിനായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ പരിസമാപ്തിയായി പൊങ്കാല സമർപ്പണം, ദേവീ ഉപാസന, മഹിഷാസുര മർദിനി സ്‍‍തുതി, നാമജപം, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തജനങ്ങൾ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.

വിവാദങ്ങൾക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ 24 വെട്ട്. പ്രധാന വില്ലന്റെ ബജ്റം​ഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായും റീ എഡിറ്റഡ് സെൻസർ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നന്ദി കാർഡിൽ നിന്ന് സുരേഷ് ​ഗോപിയുടെ പേരും ഐആർഎസ് ഉദ്യോ​ഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയതായി രേഖയിൽ കാണാം.

മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാ​ഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതും സ്ത്രീകൾക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമയിൽ കാണിക്കുന്ന കലാപരം​ഗങ്ങളുടെ കാലഘട്ടമായി 2002 ആണ് ആദ്യ പതിപ്പിൽ കാണിച്ചിരുന്നത്. പുതിയ പതിപ്പിൽ ‘എ ഫ്യൂ ഇയേർസ് എ​ഗോ’ എന്നായിരിക്കും പ്രദർശിപ്പിക്കുക. ഇതുകൂടാതെ പ്രധാന വില്ലന്റെ പേര് ബജ്രം​ഗി എന്നുള്ളത് പരാമർശിക്കുന്ന എല്ലാ ഭാ​ഗത്തും ബൽദേവ് എന്നായിരിക്കും പുതിയ പതിപ്പിലുണ്ടാകുക.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെന്ന് ആശ സമരസമിതി. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം മുന്‍പ് തന്നെ വ്യക്തമാക്കിയതാണെന്നും എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന് സാധിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.

എപ്പോള്‍ മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരികയെന്ന സ്ഥിരീകരിക്കാനും സംസ്ഥാന ആരോഗ്യമന്ത്രിക്ക് സാധിച്ചില്ലെന്ന് സമരസമിതി കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്നും സമരസമിതി കൂട്ടിച്ചേർത്തു. ഓണറേറിയം വര്‍ധിപ്പിക്കുക, 62 വയസ്സില്‍ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കാതെ എത്ര ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമില്ലെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുന്ന വീണ ജോർജ് ആശ പ്രവർത്തകരുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

നഡ്ഡയുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നും കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവര്‍ക്കര്‍മാരുടെ സമരവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

ദേശീയ തലത്തില്‍ ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനോടകം വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, വഖഫ് ബില്ലിനെ പിന്തുണയ്ച്ച് കൊണ്ട് സംസ്ഥാനത്തെ ചില ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി വിഷയം മാറ്റിയെഴുതിയേക്കും എന്ന നിലയിലാണ് ചര്‍ച്ചകള്‍.

വഖഫ് (ഭേദഗതി) ബില്ലില്‍ കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ സ്വീകരിച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത്. വഖഫ് (ഭേദഗതി) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നതാണ്.

ഒന്നുകില്‍ മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ സഭയുടെ നിലപാടിന് ഒപ്പം. തെരഞ്ഞെടുപ്പ് കാലം മുന്നിലുള്ളപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന നിര്‍ണായകമായ ഒരു വിഷയത്തില്‍ തീരുമാനം എടുക്കാനാകാത്ത അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍. സഭ മുന്നോട്ട് വയ്ക്കുന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല എന്നതിനാല്‍ കെസിബിസിയുടെ ആഹ്വാനത്തില്‍ ഈ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് ഏറെ പ്രധാനമാണ്.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്ന കെസിബിസിയുടെ ആഹ്വാനം ഇതിനോടകം ബിജെപി നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ കെസിബിസിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ വ്യക്തമായ ഒരു പ്രതികരണത്തിന് കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

വഖഫ് ബില്ലിന്റെ പൂര്‍ണചിത്രം വ്യക്തമായ ശേഷം മാത്രമാണ് പ്രതികരണം എന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയുടെ നിലപാട്.

സമാനമായ നിലപാടായിരുന്നു വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിച്ചതും. ബില്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ (ജെ.പി.സി) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പുതിയ ബില്ലിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അഭിപ്രായം പങ്കുവെക്കും. യു.ഡി.എഫും ഇന്ത്യാ ബ്ലോക്കും ഉചിതമായ തീരുമാനം എടുക്കും,’ അദ്ദേഹം പറഞ്ഞു.

മുന്നണിയും കെസിബിസിയും വിരുദ്ധ നിലപാടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനം കൈക്കൊള്ളുക ബുദ്ധമുട്ടുള്ള കാര്യമാണെന്നാണ് പല നേതാക്കളും നല്‍കുന്ന പ്രതികരണം. കെ.സി.ബി.സിയുടെ നിലപാടിനോട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൂര്‍ണമായ എതിര്‍പ്പില്ല. എന്നാല്‍ ഉള്‍പ്പെടുന്ന മുന്നണികളുടെ നിലപാടിന് വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കുക എന്നത് വെല്ലുവിളിയാണ്. ‘ സാഹചര്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്, ഞങ്ങള്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഉടന്‍ യോഗം വിളിക്കും,’ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

കെ.സി.ബി.സിയുടെ നിലപാടിന് വിരുദ്ധമായ ഒരു നിലപാട് യുഡിഎഫ് സ്വീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിനുള്ളത്. മറിച്ചൊരു നിലപാട് ഏടുത്താന്‍ മധ്യ തിരുവിതാംകൂര്‍ പോലുള്ള ക്രിസ്ത്യന്‍ ആധിപത്യ പ്രദേശങ്ങളില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടേക്കാം എന്നും ഇവര്‍ വിലയിരുത്തുന്നു.

വഖഫ് ബില്ലിനെ അനുകൂലിക്കാനുള്ള കെസിബിസിയുടെ ആഹ്വാനത്തിന്റെ പ്രധാന കാരണം മുനമ്പം ഭൂമി തര്‍ക്കമാണെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തുന്നത്. മുനമ്പം വിഷയത്തില്‍ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.

‘മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമപരമായ സാധ്യത പരിശോധിക്കും, ബില്ലിന് മുന്‍കാല പ്രാബല്യമില്ല. നിലവിലെ നിയമത്തില്‍ ജനാധിപത്യവിരുദ്ധ വശങ്ങള്‍ വ്യക്തമായാല്‍ നിയമനിര്‍മ്മാണത്തെ ഞങ്ങള്‍ പിന്തുണയ്ക്കും,’ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നത നേതാവ് പറഞ്ഞു.

അതേസമയം, പ്രകൃതി-റബ്ബര്‍ വിലയിടിവ്, മനുഷ്യ-വന്യജീവി സംഘര്‍ഷം, ബഫര്‍-സോണ്‍ പ്രശ്‌നം, മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നിവയുള്‍പ്പെടെ സഭ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കാമെന്ന് പ്രതീക്ഷയും കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബ് മെമ്പേഴ്സിനായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. മെമ്പേഴ്സിന്‍റെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ മെൻസ് വിഭാഗത്തിൽ ടിറ്റോ ചെറിയാനും മാനുവൽ ഷിബുവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജിമ്മി ദേവസ്യകുട്ടിയും ബിനു മാത്യുവും റണ്ണർ അപ്പ് ആയി. വനിതാ വിഭാഗത്തിൽ മിനി ജോജിയും, ഷേർലി ബിപിനും ജേതാക്കളായപ്പോൾ ജാസ്മിൻ തോമസും മോനിഷാ അഖിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തിൽ ഡാനിൽ അനൂപും നടാലിയാ ബിനുവും വിജയികളായപ്പോൾ രണ്ടാം സ്ഥാനത്തിന് അർഹരായത് ബോനിഫസ് ബോബിയും ഹന്നാ മേരി ക്രിസ്റ്റിയുമാണ്.

ഇതിനോടകം മലയാളികൾക്കായി സംഘടിപ്പിക്കുന്ന യുകെയിലെ മികച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകരായ വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് ജൂൺ മാസത്തിൽ വീണ്ടും യുകെയിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് .

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾക്ക് വേണ്ടി പ്രസിഡൻറ് തോമസ് ജോസ് പാറയടിയിൽ നന്ദി അറിയിച്ചു.

കുറുപ്പന്തറയിൽ എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു ജീവനൊടുക്കിയത്. അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പൊലീസ് മുദ്രവച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല.

കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നാലര വർഷം മുൻപായിരുന്നു വിവാഹം. 2 മക്കളുണ്ട്. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. ഏപ്രിൽ പകുതിയോടെ പ്രസവത്തീയതി നിശ്ചയിച്ചു കാത്തിരിക്കുമ്പോഴാണ് അമിതയുടെ മരണം. ഞായറാഴ്ച രാവിലെ മുതൽ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖിൽ പുറത്തുപോയതിനു പിന്നാലെയാണു മകൾ ജീവനൊടുക്കിയതെന്നും മകളുടെ മരണത്തിൽ സംശയമുണ്ടെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എൽസമ്മയും പറഞ്ഞു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നൽകിയിരുന്നു. ഇപ്പോ‍ൾ ഒരു തരി സ്വർണം പോലും മകളുടെ പക്കലില്ലെന്നും എൽസമ്മ പറഞ്ഞു.

സംസ്കാരം ഇന്നു 4നു കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ. പിതാവ്: കടപ്ലാമറ്റം നൂറ്റിയാനിക്കുന്നേൽ സണ്ണി. മക്കൾ: അനേയ, അന്ന.

കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായേക്കും. മുതിര്‍ന്ന പി.ബി അംഗത്തെ പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയതോടെയാണ് എം.എ ബേബിക്ക് സാധ്യത തെളിയുന്നത്. 2012 മുതല്‍ അദേഹം പോളിറ്റ് ബ്യൂറോയിലുണ്ട്.

എം.എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇഎംഎസിന് ശേഷം കേരള ഘടകത്തില്‍ നിന്ന് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുന്ന വ്യക്തി എന്ന നേട്ടവും അദേഹത്തിന് സ്വന്തമാകും. മലയാളിയായ പ്രകാശ് കാരാട്ട് നേരത്തേ ജനറല്‍ സെക്രട്ടറി ആയിരുന്നെങ്കിലും അദേഹം ഡല്‍ഹി ഘടകത്തെ പ്രതിനിധീകരിച്ചാണ് ഉന്നത പദവിയിലെത്തിയത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ തുടങ്ങാനിരിക്കെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എം.എ ബേബി എന്ന് ഏകദേശ ധാരണ ഉണ്ടായിട്ടുള്ളത്. വൃന്ദ കാരാട്ടിന് പ്രായ പരിധി ഇളവ് നല്‍കി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അധികം പേര്‍ക്ക് പ്രായ പരിധി ഇളവ് നല്‍കുന്നതിനെ പി.ബിയില്‍ തന്നെ പലരും എതിര്‍ത്തു.

പ്രായ പരിധി കഴിഞ്ഞവരെ പരിഗണിക്കുന്നത് വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം എന്ന നേതൃത്വത്തിന്റെ തിരിച്ചറിവാണ് എം.എ ബേബിയിലേക്ക് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാന്‍ കാരണം. കേരള ഘടകത്തിനും കേന്ദ്രത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കും ബേബി സ്വീകാര്യനാണ്. മാത്രമല്ല, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള നേതാവ് എന്നതും അദേഹത്തിന് അനുകൂല ഘടകമാണ്.

ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്‌ലെ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉയര്‍ന്നു. എന്നാല്‍ സലീമിന് തല്‍ക്കാലം ബംഗാളില്‍ നില്‍ക്കാനാണ് താല്‍പര്യം.

മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ച് അടക്കം നയിച്ച് പൊതു സ്വീകാര്യത നേടിയ അശോക് ധാവ്‌ലെയോട് പക്ഷേ, പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് താല്‍പര്യമില്ല. ഇത്തരത്തില്‍ പല ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ബേബിക്ക് തന്നെ നറുക്ക് വീഴാനാണ് കൂടുതല്‍ സാധ്യത.

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുക എന്നാണ് തിയേറ്റര്‍ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.

അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അവധി ദിവസത്തിലാണ് സെന്‍സറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലടക്കം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved