Latest News

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിസി ജോര്‍ജിനെ ജനങ്ങള്‍ കൂക്കി വിളിച്ചതും പരസ്യമായി പിസി അവരെ അധിക്ഷേപിച്ചതുമായ സംഭവം വൈറലായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ മാത്യു സാമുവല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പിസി ജോര്‍ഡ് ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷകനാണ്. അതിനാല്‍ ബിഷപ്പുമാര്‍ പിസി ജോര്‍ജിനെ ഉള്‍പ്പെടുത്താന്‍ യുഡിഎഫ് നേതൃത്വത്തിന് കത്തയച്ചികുന്നു എന്ന് മാത്യു സാമുവല്‍ പറയുന്നു. മാത്രമല്ല പിസി ജോര്‍ജിനെ എവിടെ കണ്ടാലും കൂവുമെന്നും കൂവിയവര്‍ക്ക് സലാമും മാത്യു നേരുന്നു. നാട്ടുകാര്‍ കൂവിയ സമയം താന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ താനും കൂവിയേനെ എന്നും കൂവിയവര്‍ക്ക് ജിലേബി വാങ്ങി കൊടുത്തേനെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് കീഴില്‍ വരുന്ന കമന്റുകളും പിസി ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ടാണ്. ജന വികാരം പിസി ജോര്‍ജിന് എതിരാണ് എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

കൂക്കുക അല്ല കാണുന്നിടം ആട്ടി ഓടിക്കണം .,. അതേത് പാര്‍ട്ടിക്കാര്‍ ആണെങ്കിലും ., സംഘികളുടെ വിചാരം ഇയാള്‍ എന്തോ സംഭവം ആണെന്നാണ് .,, ഉള്ളതില്‍ വിവരം തീരെ ഇല്ലാത്തവന്മാര്‍ സംഘികള്‍ ആയോണ്ട് കത്താന്‍ കുറച്ചു സമയം എടുക്കും ., കോണ്‍ഗ്രസ്സ് ഉം സിപിഎം ഉം ഒടുവില്‍ സുഡാപ്പിയും ഒക്കെ അയാളുടെ ഓന്തിന്റെ സ്വഭാവവും കയ്യിലിരിപ്പും അറിഞ്ഞതാണ് ..- എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഞാന്‍ കഴിഞ്ഞ തവണ കുടുംബ സഹിതം വോട്ട് ചെയ്തു ഇത്തവണ അയാളെ തോല്പിക്കാന്‍ പ്രാപ്തനായ ഏതു മുന്നണി ആണോ അവര്‍ക്ക് ചെയ്‌യും.- എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

മാത്യു സാമുവലിന്റെ കുറിപ്പ്, താങ്കളുടെ പ്രചാരണ സമയത്ത് താങ്കളെ കൂവിയവര്‍ ഒരു വലിയ പൗരധര്‍മ്മം ആണ് കാണിച്ചത് ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ അവരുടെ കൂടെ നിന്ന് താങ്കളെ കൂവുകയും അവര്‍ക്ക് ജിലേബി മേടിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു ???? കാരണം താങ്കള്‍ അത് അര്‍ഹിക്കുന്നുണ്ട് താങ്കള്‍ അവരെ പറഞ്ഞത് ജിഹാദികള്‍ എന്നാണ് അവര്‍ ഉത്തമ പൗരബോധമുള്ളവര്‍ താങ്കള്‍ക്ക് മുന്‍കാലത്ത് വോട്ട് ചെയ്തവര്‍ അവര്‍ക്ക് പറ്റിയ പിഴവിനെ ഓര്‍ത്താണ് അവര്‍ താങ്കളെ കൂവിയത് ??? ഉമ്മന്‍ചാണ്ടിക്കെതിരെ താങ്കള്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ… അതു പോലെ എത്രയെത്ര കല്ലുവെച്ച നുണയാണ് താങ്കള്‍ പറയുന്നത് കേരള രാഷ്ട്രീയത്തില്‍ ആരും വെറുത്തു പോകുന്ന ഏറ്റവും വലിയ മ്ലേച്ഛന്‍ താങ്കളാണ് പിസി ജോര്‍ജ്

എനിക്ക് രമേശ് ചെന്നിത്തലയോട് കൂടുതല്‍ വാശി തോന്നുവാന്‍ ഉണ്ടായ കാരണം പി സി ജോര്‍ജിനെയും ഉള്‍പ്പെടുത്തണമെന്നും പറഞ്ഞ് പല ആവര്‍ത്തി യുഡിഎഫില്‍ ആവശ്യപ്പെടുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷകനാണ് ഈ പിസി ജോര്‍ജ് അതുകൊണ്ടാണ് ചില ബിഷപ്പുമാര്‍ യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയത്, ഇയാളെ കൂടെ ഉള്‍പെടുത്താന്‍. കൂവിയവരെ നിങ്ങള്‍ക്ക് സലാം ഇയാളെ എവിടെ കണ്ടാലും കൂവണം അതു നമ്മുടെ കര്‍മ്മമാണ് ധര്‍മമാണ്.

 

ഷെറിൻ പി യോഹന്നാൻ

രോഹിത് വി എസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനുള്ള താല്പര്യമാണ് മറ്റു റിലീസുകൾക്കിടയിലും കള തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. അദ്ദേഹത്തിന്റെ ഇബ്‌ലീസ് തിയേറ്ററിൽ ആസ്വദിച്ചത് ഇപ്പോഴും ഓർമയിലുണ്ട്. ക്‌ളീഷേകൾ അരങ്ങുവാഴുന്ന മലയാള സിനിമയിൽ ഇത്തരം പരീക്ഷണ ചിത്രങ്ങളുമായി മുന്നോട്ടു വരുന്നത് ധീരമായ ശ്രമമാണ്. ഇവിടെ കള വെറുതെ വളർന്നു പൊന്തുകയല്ല, ‘കള’ കളം മാറ്റി ചവിട്ടൽ കൂടിയാകുകയാണ്.

എന്നുമുതലാണ് കള കളയായത് ? മനുഷ്യൻ ഭൂമി വെട്ടിപിടിച്ചും കെട്ടിതിരിച്ചും കൃഷി ആരംഭിച്ചപ്പോൾ മുതലാണ്. അപ്പോൾ കളയുടെ സ്ഥാനം എവിടെയാണ്? അവർ എവിടെയാണ് വളരേണ്ടത്? ചെറിയൊരു കഥയെ വളരെ ആഴത്തിൽ അവതരിപ്പിച്ചതുകൊണ്ടാണ് കള ശക്തമായ ചലച്ചിത്രാനുഭവം ആവുന്നത്. വന്യം എന്ന ഗാനം പശ്ചാത്തലമായുള്ള ഗ്രാഫിക്കൽ സ്റ്റോറിയിലുണ്ട് ചിത്രത്തിന്റെ ജീവൻ. ഒരു സമ്പന്ന കുടുംബത്തിലേയ്ക്കും അവരുടെ ഒരു ദിവസത്തിലേക്കും വെറുതെ ക്യാമറ തിരിച്ചുവയ്ക്കുകയല്ല. വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്… വന്യമായ ചിലത്.

ടോവിനോയുടെയും സുമേഷ് മൂറിന്റെയും ഗംഭീര പ്രകടനത്തോടൊപ്പം ശക്തമായ പശ്ചാത്തലസംഗീതവും സൂക്ഷ്മമായ ഛായാഗ്രഹണവും ക്വാളിറ്റി മേക്കിങ്ങും ചേർന്ന് വരുമ്പോഴാണ് കള തീവ്രമായ കഥപറച്ചിൽ ഒരുക്കുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷകൻ അത് അനുഭവിച്ചറിയുന്നുമുണ്ട്. ചിത്രത്തിൽ മൂറിന്റെ സ്ഥാനം ക്രെഡിറ്റ്‌ കാർഡിൽ വ്യക്തമായി കാണാം. സൈക്കോളജിക്കൽ മൂഡ് ഒരുക്കി ആരംഭിക്കുന്ന ചിത്രം പിന്നീട് വളരെ വേഗമാണ് നീങ്ങുന്നത്.

A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായതിനാലും വയലൻസ് രംഗങ്ങളാൽ സമ്പന്നമായ ചിത്രമായതിനാലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടണമെന്നില്ല. സ്പൂൺ ഫീഡിങ് ഇല്ലാതെ, ബീപ് ഇല്ലാതെ, വളരെ റിയലിസ്റ്റിക് ആയി ഇത്തരമൊരു കഥയെ അവതരിപ്പിച്ച സംവിധായകനൊരു സല്യൂട്ട്. ടെക്‌നിക്കലി ബ്രില്ലിയന്റ് ആയ ചിത്രം തിയേറ്ററിൽ തന്നെയാണ് കാണേണ്ടത്. അവിടെയാണ് ഇത് പൂർണമായും അനുഭവിക്കേണ്ടത്. പല ലെയറുകളിലൂടെ ചിത്രം കഥ പറയുന്നുണ്ട്. അത് മനസ്സിലാക്കി എടുക്കേണ്ടത് പ്രേക്ഷകനാണെന്ന് മാത്രം.

Last Word – കളയായി പിഴുതെറിയപ്പെട്ടവന്റെ തിരിച്ചടിയാണ് പ്രമേയം. അത് ആഴത്തിൽ അറിയേണ്ടതാണ്. വലിയ കഥയോ കാര്യങ്ങളോ പ്രതീക്ഷിച്ചു സമീപിക്കേണ്ട ചിത്രമല്ല കള. മലയാള സിനിമയിലെ നായകസങ്കല്പങ്ങളെ കൂടി തച്ചുടയ്ക്കുകയാണ് രോഹിത്. തിയേറ്റർ വാച്ച് അർഹിക്കുന്ന മികച്ച ചിത്രം.

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത പ്രവാസികളുടെ സംരംഭമായ ആവേ മരിയ യുവാക്കൾക്ക് വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിനായുള്ള കൈത്താങ്ങായി മാറുന്നു.

വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിനായി ഉള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം പ്രവാസി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകുളം നിർവഹിച്ചു. കുവൈറ്റ് പ്രവാസി അപ്പോസ്തോലേറ്റിന്റെ എക്സിക്യൂട്ടീവ് അംഗമായ ജിജി ഫ്രാൻസിസിന്റെ മകൾ സോണ ഫ്രാൻസിസ് ആദ്യ രജിസ്ട്രേഷൻ കൈപ്പറ്റി.

ചടങ്ങിൽ ഡയറക്ടർ ഫാ. റ്റെജി പുതുവെട്ടികളം ആശംസകൾ നേർന്നു. സിബി വാണിയപുരക്കൽ, മാത്യു മനയത്തുശ്ശേരി, ജോസഫ് എബ്രഹാം തെക്കേക്കര, സോജൻ കിഴക്കേവീട്ടിൽ, ജോസഫ് ആന്റണി പുത്തൻപുരയ്ക്കൽ, പിന്റോ സെബാസ്റ്റ്യൻ കുട്ടൻപേരൂർ തുടങ്ങിയവർ പങ്കെടുത്തു.

കാനഡ, ഓസ്ട്രേലിയ, യുകെ, ന്യൂസിലാൻഡ്, അയർലൻഡ് എന്നുതുടങ്ങി എല്ലാ വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും ഈ സംരംഭത്തിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547205509 എന്ന നമ്പറിൽ വിളിക്കുക.

നോബി ജെയിംസ്

1 കപ്പ് ഉഴുന്ന് വറുത്ത്
2 കപ്പ് തേങ്ങാ ചിരണ്ടിയത്
4 കപ്പ് വറുത്ത അരിപൊടി
2 വെളുത്തുള്ളി
4 ചെറിയ ഉള്ളി
1 1/2 ടീസ്പൂൺ ജീരകം
ആവശ്യത്തിന് ഉപ്പ്

ഒരു കപ്പ് ഉഴുന്ന് വറുത്തു ഒരുപാത്രത്തിൽ ഇട്ടു രണ്ടു കപ്പ് തേങ്ങയും വെളുത്തുള്ളിയും ചെറു ഉള്ളിയും ജീരകവും ഇട്ടു കുറച്ചു വെള്ളം ഒഴിച്ചു ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. അത് റെഡിയാകുമ്പോൾ 4 കപ്പ് വറുത്ത അരിപൊടിയിലേയ്ക്കു നമ്മൾ കുതിരാൻ വച്ച കൂട്ടുകൾ അരച്ച് പൊടിയിൽ ചേർത്ത് ഇളക്കി വീഡിയോയിൽ കാണുന്ന രീതിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് ഒരു പാത്രത്തിൽ വാഴ ഇല ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ അലുമിനിയം ഫോയിൽ വച്ചു നമ്മുടെ മാവ് ഒഴിച്ചു ഒരു അപ്പച്ചെമ്പിലോ അല്ലെങ്കിൽ ഒരു സ്റ്റീമറിലോ കുക്ക് ചെയ്തെടുക്കാം. അങ്ങനെ എളുപ്പത്തിൽ നമ്മുടെ പെസഹാ അപ്പം ഉണ്ടാക്കാം. അപ്പം വെന്താലും മൂടി മാറ്റി വച്ചു അല്പനേരം കുക്ക് ചെയ്താൽ മുകളിലുള്ള ജലാംശം പോയികിട്ടും.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമാസകാലം ആരോഗ്യ രംഗത്ത് ഏറ്റവും അധികം ജീവഹാനിക്കിടയാക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം ആണ് സ്ട്രോക്ക് എന്ന രോഗത്തിനുള്ളത്. മുപ്പത് ശതമാനം സ്ട്രോക്ക് ബാധിതർക്ക് ജീവാപായം സംഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

മിനി സ്ട്രോക്ക് അഥവാ സ്ട്രോക്കിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അറിയുകയും അതിനനുസൃതമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് സ്ട്രോക്ക് മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാൻ സഹായിക്കും.

തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം ഏതെങ്കിലും കാരണത്താൽ തടസ്സപ്പെടുന്നതാണ് സ്ട്രോക്ക് എന്ന് പറയുന്നത്. കഴുത്തിലെയോ തലച്ചോറിലെയോ രക്ത കുഴലുകളിൽ തടസ്സം അഥവാ ബ്ലോക്ക്‌ ഉണ്ടാവുക, രക്തക്കുഴൽ പൊട്ടി രക്തസ്രാവം എന്നിവയാൽ ആണ് സ്ട്രോക്ക് വരിക.

ചിറികൾ ചുണ്ട് കോടുക, വായിലൊഴിക്കുന്ന വെള്ളം ഒരു വശത്തൂടെ പുറത്തേക്ക് പോവുക,ബലക്കുറവ്, കൈകാൽ മരവിപ്പ്, സംസാരം കുഴയുക വ്യക്തമാകാതെ വരിക, തലകറക്കം,വസ്തുക്കൾ രണ്ടായി കാണുക,ഒരു കണ്ണ് തുറക്കാനോ അടക്കാനോ പ്രയാസം, കാഴ്ച മങ്ങൽ, നടക്കുമ്പോൾ വീഴുക, എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ആയി കാണാം.

ബോധരഹിതമാകുന്നതും കണ്ണിലെ കൃഷ്ണമണി ഒരു വശത്തേക്ക് മാറുന്നതും, സംസാരിക്കാൻ അകായ്‌കയും, പറയുന്നത് മനസിലാക്കാൻ കഴിയാതെ വരുന്നതും നടക്കുമ്പോൾ വേച്ചു പോകുന്നതും ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.

ഒരുവന്റെ നടപ്പിലെ ബാലൻസ് തെറ്റുന്നത്, കണ്ണിന്റെ സ്വഭാവികത മാറുക, മുഖം കോടുക, കൈകൾ ബലഹീനമാകുക. സംസാരം കുഴയുക എന്നിവ കണ്ടാൽ എത്ര വേഗത്തിൽ വൈദ്യ സഹായം തേടുന്നുവോ അത്ര വേഗത്തിൽ രോഗമുക്തിയും നേടാനാവുന്ന രോഗാവസ്ഥ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇത് ആയുർവേദം വാത രോഗമായി കാണുന്നു. പോസ്റ്റ്‌ സ്ട്രോക്ക് റീഹാബിലിറ്റേഷൻ കൃത്യമായി ചെയ്യുന്നത് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി എത്താൻ വഴിയൊരുക്കും. ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ കാലം കരുതിവെച്ച പക്ഷാഘാതാനന്തര ചികിത്സാ മാർഗം ആകുന്നു.

ആയുർവേദ ഔഷധ തൈലം കൊണ്ടുള്ള ഉഴിച്ചിൽ, ഇലക്കിഴി, തൈലധാര, ഞവരക്കിഴി, നസ്യം എന്നിങ്ങനെ രോഗവസ്ഥയ്ക്കനുസരിച്ച് ആവശ്യമായ ചികിത്സാക്രമങ്ങൾ വൈദ്യനിർദേശം അനുസരിച്ച് ചെയ്യുകയാണ് വേണ്ടത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. കുഴഞ്ഞുവീഴുന്പോഴും കാമറ നിലത്തുവീഴാതിരിക്കാൻ വിനോദ് കാണിച്ച ശ്രമത്തെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്.

കുഴഞ്ഞു വീണപ്പോഴും കാമറ കൈയിൽ താങ്ങി അടുത്തുള്ള ആളെ ഏൽപ്പിക്കുന്ന വിനോദിന്‍റെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.പൂർണമായും 3 ഡി യിലാണ് ചിത്രം ഒരുങ്ങുന്നത്.പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജിജോ പുനൂസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.നടൻ പ്രിത്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആശിർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

വാസ്ഗോഡ ഗാമായുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മട്ടാഞ്ചേരിക്കാരുടെ കാപ്പിരി മുത്തപ്പനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബറോസ് സൃഷ്ടിച്ചത് എന്നാണ് ജിജോ പറയുന്നത്. ജൂഡ് ആട്ടിപ്പേറ്റിയുമൊത്തു 2000 ഒരു സിനിമ ചെയ്യാനിരിക്കവേ ആണ് ഈ കഥാ ബീജം തന്നിലേക്ക് വന്നതെന്ന് ജിജോ പറയുന്നു.ഫോര്‍ട്ടുകൊച്ചിയില്‍ മട്ടാഞ്ചേരിക്കടുത്തായി മങ്ങാട്ടുമുക്കിലാണ് കാപ്പിരിമുത്തപ്പനെ ആരാധിക്കുന്ന കാപ്പിരിത്തറ ഉളളത്.ജാതിയും മതവും വേർതിരിവില്ലാതെ ഒരുപാട് പേര് കാപ്പിരി മുത്തപ്പനെ ആരാധിക്കാറുണ്ട്.

അഞ്ചുനൂറ്റാണ്ടുമുമ്പ് പോര്‍ട്ടുഗീസുകാര്‍ ധാരാളമായി കച്ചവടത്തിനു വരാന്‍ തുടങ്ങിയ കാലത്തു, കൊച്ചിയിലേക്ക് വന്നു കൊണ്ടിരുന്ന ഒരു കപ്പൽ തിരയിലും കാറ്റിലും പെട്ട് വട്ടം ചുറ്റിയപ്പോൾ ദൈവത്തിനോട് പ്രാർഥിക്കാൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ആഫ്രിക്കൻ അടിമയെ ഫെർഡിനാണ്ട് എന്ന കപ്പിത്താൻ ബലി നൽകി. ആക്കാലത്തു ആഫ്രിക്കൻ അടിമകളെയും കൊണ്ടാണ് പോർച്ചുഗീസുകാർ ഊര് ചുറ്റാൻ ഇറങ്ങിയിരുന്നത്. ബലിക്ക് ശേഷം കബന്ധത്തെ കടലിലേക്ക് തള്ളിയിട്ടു അതോടെ കടൽ ശാന്തമായി.കച്ചവടത്തിന് എത്തിയ അവർ കൊച്ചിയിൽ അങ്ങ് കൂടി.

കൊച്ചിയിൽ എത്തിയ ശേഷം വീട്ടില്‍ ആഹാരം പാകം ചെയ്തു കഴിക്കുമ്പോള്‍ ബലികൊടുത്ത കാപ്പിരിയെ സങ്കല്‍പ്പിച്ച് ആഹാരം ഒരു പ്രത്യേക സ്ഥാനത്തു വച്ചശേഷം മാത്രമേ വീട്ടില്‍ മറ്റാളുകള്‍ ആഹാരം കഴിക്കാവൂ എന്ന് ഫെര്‍ണാണ്ടസിന് നിര്‍ബന്ധമുണ്ടായിരുന്നു.ഇത് കാലത്തിന്റെ ഒഴുക്കിൽ തുടർന്ന് പോയി, പിൽക്കാലത്തു പല യുദ്ധങ്ങളിൽ ഭയന്ന് പോർച്ചുഗീസ്കാർ പലായനം ചെയ്തപ്പോഴും അവരുടെ വീടിനെ സംരക്ഷിക്കാൻ കാപ്പിരിയെ കുടിയിരുത്തിയ മതിലുകൾ സൃഷ്ടിച്ചിട്ടാണ് പോയത്. മതിലിനു കീഴെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചു വച്ച ശേഷമാണു അതിനു മേലെ മതിലുകൾ സൃഷ്ടിച്ചത്. കാപ്പിരി അടിമകളെ ബലി നൽകി അവരുടെ ശരീരത്തിന് മുകളിലാണ് ഈ മതിലുകൾ കെട്ടിപ്പൊക്കിയത്. ഈ കാപ്പിരികളുടെ ആത്മാക്കൾ പിൽക്കാലത്തു അവരുടെ നിധി സൂക്ഷിക്കും എന്നായിരുന്നു അവരുടെ വിശ്വാസം.

ആ കാപ്പിരി മതിലുകളാണ് പിൽക്കാലത്തു കാപ്പിരി മുത്തപ്പൻ എന്ന മിത്തിന് വേരുകളായി രൂപാന്തരം പ്രാപിച്ചത്.പല കാപ്പിരി മതിലിനു കീഴെയും കാപ്പിരികളെ ബലി നൽകിയാണ് അടിത്തറ സൃഷ്ടിച്ചത് എന്നുള്ളതിനാലും ആ മിത്തിന് ചുറ്റുമുള്ള ചുരുളുകൾക്ക് ആക്കം കൂടി.ചരിത്രകാരൻ കെ എൽ ബെർനാർഡ് എഴുതിയ ഹിസ്റ്ററി ഓഫ് ഫോർട്ട്‌ കൊച്ചിൻ എന്ന പുസ്തകത്തിൽ ഇതേ കുറിച്ചു വിശദമായി പറയുന്നുണ്ട്.ഫോർട്ട്‌ കൊച്ചി റോസ് സ്ട്രീറ്റ്ൽ ഉള്ള കാപ്പിരി മതിലിനു താഴെ 450 വർഷത്തിന് ശേഷം കുഴിച്ചപ്പോൾ ഒരുപാട് അസ്ഥികൂടങ്ങൾ ലഭിച്ചു എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.ഈ അടിമകളുടെ ആത്മാക്കളെ ആണ് കാപ്പിരി മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.കലക്രമത്തിൽ പല കാപ്പിരി മതിലുകളും അപ്രതീക്ഷ്യമായി. അതിനു താഴെയുണ്ട് എന്ന് പറഞ്ഞിരുന്ന നിധി കുംഭങ്ങളെ പറ്റിയും ആരും അറിഞ്ഞില്ല.

രാത്രികളിൽ കാപ്പിരി മതിലുകളിൽ നിന്ന് കാപ്പിരികളുടെ മുരൾച്ച യും മറ്റും കേട്ടെന്ന കഥകൾ മട്ടാഞ്ചേരിക്കാർക്ക് സുപരിചിതമാണ്.അടിമ വ്യാപാരം വ്യാപകമായിരുന്നു 17 ആം നൂറ്റാണ്ടിലെ കൊച്ചിയിൽ.1663 ൽ ഒരു കൂട്ടം അടിമകളെ കെട്ടിയിട്ട് അവർക്ക് താഴെ സമ്പാദ്യങ്ങൾ വച്ച ശേഷം, അത് പിന്തുടർച്ചക്കാർ വരുന്ന വരെ സൂക്ഷിക്കുക എന്ന ദൗത്യം നൽകി മോർട്ടാർ കൊണ്ട് ആ സ്ഥലം പോർച്ചുഗീസ്കാർ കെട്ടി അടച്ചു എന്നു ചില ചരിത്ര രേഖകളെ ഉദ്ധരിച്ചു ബെർണാർഡ് തന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. ഒരുപാട് കഥകളും ഉപകഥകളും കേട്ട് കേൾവികളും ഒക്കെ നിറഞ്ഞ ആ മിത്തിനെ ചുറ്റിപറ്റി ഒരു സിനിമ ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. വാസ്ഗോഡ ഗാമായുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ സ്ക്രീനുകളിൽ കാണാൻ കാത്തിരിക്കുന്നു.

മുതിർന്ന നാടകപ്രവർത്തകനും മലയാള ചലച്ചിത്ര നടനുമായ പിസി സോമൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോമൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചാണ് ജനശ്രദ്ധ നേടിയത്. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്.

ധ്രുവം, കൗരവർ, ഇരുപതാം നൂറ്റാണ്ട്, ഫയർമാൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. അമച്വർ നാടകങ്ങളുൾപ്പെടെ 350ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പിസി സോമൻ.

വീണ്ടും അലങ്കോലമായി പിസി ജോർജിന്റെ പ്രസംഗം. പാറത്തോട്ടിൽ പിസി ജോർജിന്റെ പ്രചാരണ യോഗത്തിനിടെയാണ് ജനപക്ഷം പ്രവർത്തകരും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതും പരിപാടി അലങ്കോലമായതും. പാതിവഴിയിൽ പ്രസംഗം ഉപേക്ഷിച്ച് മടങ്ങിയ പിസി ജോർജ് സിപിഎം-എസ്ഡിപിഐ പ്രവർത്തകരാണ് തന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ചു.

പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങൾ കടന്നുപോയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പ്രചാരണ വാഹനങ്ങളുടെ ശബ്ദം കാരണം പിസി ജോർജിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ തടസ്സപ്പെട്ടതോടെ ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് ജോർജ് ആവർത്തിക്കുകയും ചെയ്തു.

ഇതിനു ശേഷവും പ്രചാരണ വാഹനങ്ങൾ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവർത്തകർ സിപിഎം പ്രവർത്തകരെ കടന്നാക്രമിക്കുകയും സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. തുടർന്ന് താൻ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിസി ജോർജ് മടങ്ങി.

‘പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറിൽ അധികം ചെക്കുകേസുകളിൽ പെട്ടയാളാണ്. അത് ഞാൻ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്.’

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാലും.

അതേസമയം, പത്മജ വേണുഗോപാലുമായുള്ള വ്യക്തി ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് താന്‍ പോയി. അത് തന്റെ ഇഷ്ടം മാത്രമാണെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞു.

”രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരു കോട്ടവും തട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved