വക്രയില്‍ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി മലയാളികള്‍. തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടവരെയാണ് മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തിയത്.
2 ഈജിപ്തുകാരും ഒരു ജോര്‍ദാന്‍ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. ഉല്ലാസ ബോട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലൈഫ് ജാക്കറ്റിട്ട് വെള്ളത്തില്‍ക്കിടന്ന് അവശനിലയിലായ അവരെ കയര്‍ എറിഞ്ഞുകൊടുത്ത് ബോട്ടിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു.
പുകയിലയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ് എന്ന് എല്ലാവർക്കുമറിയാം. ശ്വാസകോശത്തെയാണ് പുകയിലയുടെ ദൂഷ്യവശം ഏറ്റവുമധികം പിടികൂടുന്നതും. ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന ഏറ്റവും വലിയ ഘടകവും ഈ പുകയിലയാണ്.
ഓരോ മിനിറ്റിലും ലോകത്താകമാനം ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്ന മാരകവിഷമാണ് പുകയില. ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിട്ടുള്ള പുകയിലയിൽ അറുപത്തിയൊൻപതോളം കാൻസർ ജന്യഘടകങ്ങളുണ്ട് എന്നു പറയുമ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ഇതിന്റെ ദൂഷ്യഫലം.
ശ്വാസകോശത്തിന്റെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പുകയിലയാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകം. ലോകത്താകമാനം നടക്കുന്ന 12 ശതമാനം ഹൃദ്രോഗമരണങ്ങള്‍ക്കും കാരണമാകുന്നത് ഈ പുകയില തന്നെയാണ്. പുകയിലയുടെ ഉപയോഗവും പുകവലിയുമാണ് ഇതിനു പിന്നില്‍.
പുകയില കൊണ്ടുള്ള സിഗരറ്റുകളുടെ അമിതഉപയോഗം രക്തക്കുഴലുകളെ ചുരുക്കി സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൃദ്രോഗവും ഉണ്ടാക്കുന്നുണ്ട്. പുകവലിക്കുന്നവരുടെ ഹൃദയഭിത്തികളില്‍ atheroma എന്നൊരു വസ്തു അടിയുന്നുണ്ട്. ഇത് ആര്‍ട്ടറികളുടെ ഉള്ളില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും അവയെ ക്രമേണ ചുരുക്കുകയും ചെയ്യുന്നു.
സിഗരറ്റിലെ നിക്കോട്ടിന്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതും വൈകാതെ ഹൃദ്രോഗത്തിന് കാരണമാകും. പുകയിലയിലെ കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്സിജന്‍ വിതരണത്തെ സാരമായി ബാധിക്കും. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇതുകൊണ്ടാണ് സ്ഥിരമായി പുകവലി ഇല്ലാത്തവരുടെ ജീവിതം പോലും അപകടത്തിലാണ് എന്നു പറയുന്നത്.
ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ലോകത്താകമാനം ഒരു വർഷം പുകയില ഉപയോഗം മൂലം പൊലിയുന്ന ഏഴ് മില്യന്‍ ജീവനുകളില്‍ 900,000 പേര്‍ വല്ലപ്പോഴും മാത്രം പുകവലിക്കുന്നവര്‍ (passive-smokers) ആണ്.
പുകയില , അത് വലിക്കുകയോ, ചവയ്ക്കുകയോ, വിഴുങ്ങുകയോ ചെയ്‌താല്‍ തന്നെ അപകടമാണ്. ശ്വാസകോശരോഗത്തിനും ഹൃദ്രോഗത്തിനും മേലെ ഇതു പലതരം കാന്‍സര്‍ ഉണ്ടാക്കാനും കാരണമാണ്. അടുത്തിടെ ജേണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പുകയിലയുടെ ഉപയോഗം കാലുകളിലെ മസ്സിലുകളെ പോലും ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. കാലിലെ രക്തക്കുഴലുകള്‍ ചുരുങ്ങുക വഴി കാലിലേക്കുള്ള ഓക്സിജന്‍ വിതരണവും പോഷകഗുണങ്ങളുടെ വിതരണവും താറുമാറാകുന്നതാണ് ഇതിനും കാരണം.
സ്ത്രീ–പുരുഷവന്ധ്യതയ്ക്കും പുകവലി കാരണമാണ്. പുകവലി പ്രത്യുത്‌പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരിൽ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യും. പുകവലിക്കാരായ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുകൾക്ക് തൂക്കക്കുറവുണ്ടാകും. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം അലസാനും സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലെ ജനതികതകരാറുകള്‍ ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നല്‍കുന്നു.
പുകവലിക്കാര്‍ പുകവലിയില്‍ നിന്നും രക്ഷനേടാന്‍ ഇ– സിഗരറ്റുകളെ ആശ്രയിക്കുന്ന പതിവുണ്ട്‍. ഇതും നിരുത്സാഹപ്പെടുത്തേണ്ടതാണ്. പുകയിലയുടെ അളവ് ഇതില്‍ കുറവാണെങ്കിലും ഇതും ശ്വാസകോശത്തിനും ഹൃദയത്തിനും മറ്റ് അവയവങ്ങള്‍ക്കും ദോഷം തന്നെയാണ്. അതുകൊണ്ട് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക എന്നതു തന്നെയാണ് ഈ ആപത്തുകളില്‍ നിന്നും രക്ഷ നേടാനുള്ള വഴി. ഇതിനായി ആവശ്യമെങ്കിൽ ഡോക്ടർമാരുടെയും കൗണ്‍സലിങ് വിദഗ്ധരുടെയും സേവനം തേടാം. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി പരീക്ഷിക്കാം. എല്ലാത്തിനും മേലെയായി പുകവലിക്കുന്ന ആളുതന്നെ ഇതിനായി പരിശ്രമിക്കണം എന്നു മാത്രം.
ലോകത്തിലെ തന്നെ പ്രശസ്ത സാഹിത്യകാരിയായ മായാ എയ്ഞ്ചലവിന്റെ വരികൾക് മനോഹരമായി നൃത്തം ചെയ്തു കൊണ്ടു തരംഗം സൃഷിച്ചിരിക്കുകയാണ് പ്രേഷകരുടെ പ്രിയ താരം റിമ കല്ലിങ്കൽ.സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ താരം ഇടുന്ന പോസ്റ്റുകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുന്നത് പതിവാണ്.അത്തരത്തിലുള്ള ഒരു വീഡിയോ ആണ് താരത്തിന്റെ പുതിയ നൃത്ത വീഡിയോ.
അഭിനയത്തിൽ മുന്പു തന്നെ കഴിവ് തെളിയിച്ച താരം നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഒരിക്കൽ കൂടി താരം തെളിയിച്ചിരിക്കുകയാണ്.കടൽ തീരത്തും പാറക്കെട്ടുകൾക്കും തീയേറ്ററിലും കൂടി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ലോകമെമ്പാടും വൈറൽ ആയതു.സാഹിത്യകാരിക്കുള്ള ആദരവായാണ് ഈ നൃത്ത വീഡിയോ എന്നാണ് താരം പറയുന്നത്.
സാഹിത്യ കാരിയുടെ വരികൾക്ക് ലാമിയാണ് മനോഹരമായി സംഗീതം നൽകിയിരിക്കുന്നത്.പ്രതീഷ് രാംദാസിന്റെ സംവിധാനത്തിൽ വന്ന ചുവടുകൾക്ക് കിടിലൻ ആയി ഫ്രെയിം ഒപ്പിയെടുത്തതു പ്രശസ്ത ക്യാമെറമാൻ ജിസ് ജോൺ ആണ്.സുഹൈൽ ബക്കറിന്റെ എഡിറ്റിംഗ് കൂടി വന്നതോട് കൂടി നൃത്ത വീഡിയോ അതി ഗംഭീരമായി
താരത്തിന്റെ തന്നെ ഡാൻസ് അക്കാദമി ആയ മാമാങ്കത്തിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഈ വീഡിയോ താരം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നതു.പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ കൂടിയായ താരം റൈസ് എന്ന തലക്കെട്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട അജിത്തിന്റെ പരിചയക്കാരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചിറയിന്‍കീഴിനടുത്ത് അരയാതുരുത്തിലുള്ള അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരുകില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജിത്തിന്റെ കൊലപാതകത്തിന് പിന്നിലും ക്രിമിനല്‍ സംഘങ്ങള്‍ തന്നെയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കലില്‍ താമസിക്കുന്ന സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. പക്ഷെ അഭിജിത്തിനെ പലതവണ അജിത്ത് ഉപദ്രവിച്ചിട്ടുണ്ട്. പണവും ബൈക്കുമെല്ലാം തട്ടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ അഭിജിത്താണ് അജിത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊല നടന്നതെന്നാണ് കരുതുന്നത്. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊലനടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മറ്റ് പ്രതികള്‍ കാത്തിരുന്ന ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഇനി കുറഞ്ഞത് നാല് പേരെങ്കിലും പിടിയിലാകാനുണ്ടെന്ന് ചിറയിന്‍കീഴ് എസ്.എച്ച്.ഒ സി.ആര്‍.രാജേഷ്, എസ്.ഐ എ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണസംഘം അറിയിച്ചു.
കാർഷിക മേഖലയിൽ അടക്കം വൻ പ്രതിസന്ധി സൃഷ്ടിച്ച് വൻ എലിശല്യമാണ് ഇപ്പോൾ ഓസ്ട്രേലിയ നേരിടുന്നത്. ഇതോടെ രാജ്യത്ത് നിരോധിച്ച വിഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് അധികൃതരുടെ തീരുമാനം. 5,000 ലിറ്റർ ബ്രോമാഡിയോലോണ്‍ എന്ന വിഷത്തിന് ഓർഡർ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളാണ് എലി ശല്യം കൊണ്ട് പ്രതിസന്ധിയിലായത്. എലികളെ തുരത്താൻ പല വഴികൾ തേടിയെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല. ഇതോടെയാണ് രാജ്യത്തിന് നിരോധനമുള്ള വിഷം ഇന്ത്യയിൽ നിന്നും എത്തിക്കാൻ തീരുമാനിച്ചത്. എലികൾ പരത്തുന്ന രോഗങ്ങളും ഏറിവരികയാണ്. അതേസമയം ബ്രോമാഡിയോലോണ്‍ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയയുടെ ഫെഡറല്‍ റെഗുലേറ്റര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
WARNING: GRAPHIC CONTENT – Farmers are struggling as the biggest plague of mice in decades continues to sweep across Australia’s New South Wales https://t.co/LTDpEKnIoy pic.twitter.com/PFf2eqaLTP
— Reuters (@Reuters) May 26, 2021
തട്ടിപ്പ് നടത്തി രാജ്യംവിട്ട ഇന്ത്യൻ വജ്രവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കയില്‍ പിടിയിലായത് കാമുകിക്കൊപ്പം ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ‘ആന്റിഗ്വ പൗരനായതിനാൽ പിടിക്കപ്പെട്ടാലും കൈമാറില്ലെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാൽ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറാം.’– ഗാസ്റ്റണ്‍ ബ്രൗണ്‍ അഭിമുഖത്തിൽ പറഞ്ഞു.
ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. 2018ലാണ് ആന്റിഗ്വയിലേയ്ക്കു കടന്നത്. കഴിഞ്ഞ ഞായറാഴ്ച (മേയ് 23) അയൽരാജ്യമായ ഡൊമിനിക്കയിലേക്കു കടന്നപ്പോഴാണ് അറസ്റ്റിലായത്. ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഇന്ത്യയിലേക്കു കടത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഡൊമിനിക്കയിലേക്കു കൊണ്ടുപോയതെന്നു ചോക്സിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള പൊലീസുകാർ ഉൾപ്പെട്ട സംഘം ആന്റിഗ്വയിൽനിന്ന് ബോട്ടിൽ റാഞ്ചി കൊണ്ടുപോയ ശേഷം തിങ്കളാഴ്ചയാണ് ഡൊമിനിക്കയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിടിയിലായ വാർത്ത പുറത്തുവിട്ടതു ബുധനാഴ്ചയും. ഇതിനിടെ ചോക്സിയെ മർദിച്ച് അവശനാക്കിയെന്നും അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.
കാനഡയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് അടച്ചുപൂട്ടിയ റെസിഡൻഷ്യൽ സ്കൂളിൽനിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 1978 ൽ അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
“നമ്മുടെ രാജ്യ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായത്തിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണിതെന്ന്’ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന സ്കൂളായിരുന്നു ഇത്. ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
റഡാറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി സ്കൂളുകളിൽ പാർപ്പിക്കുകയും സാംസ്കാരിക വംശഹത്യ നടത്തുകയുമായിരുന്നെന്ന് 2015ല്‍ പുറത്തുവന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
റസിഡൻഷ്യൽ സ്കൂളുകളിൽ താമസിച്ചിരുന്ന 4100 കുട്ടികൾ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഭീകരമായ ശാരീരിക മർദനങ്ങൾക്കും ബലാത്സംഗത്തിനും ഇവർ വിധേയരായിരുന്നു. 1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്കൂളുകള്‍ ഉണ്ടായിരുന്നത്.
ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി ഭജൻ മേതബ് കവ്റേതി (40) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭജൻ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കുഞ്ഞിനെയെടുത്ത് മുറ്റത്ത് കിടന്നിരുന്ന ഒരു പാറക്കല്ലിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ സെക്കൻഡ് ഷോയിലെ നീരാളി ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടന്മാരിൽ ഒരാളായിരുന്നു അനിൽ ആന്റോ. രാവണപ്രഭു, സായ്‌വർ തിരുമേനി, വിനോദയാത്ര എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്നു. പിന്നീട് നിയോ ഫിലിം സ്കൂളിൽ ആക്ടിംഗ് കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം അഭിനയിച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ കാണുകയും, ‘സെക്കൻഡ് ഷോ’യിലേക്കുള്ള വഴിതുറക്കുകയും ആയിരുന്നു.
ചെറുതും വലുതുമായ ഇരുപതോളം ഹ്രസ്വചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട് അനിൽ ആന്റോ. എന്നാൽ ഫ്രാൻസിസ് ജോസഫ് ജീരയുടെ ” പില്ലോ നത്തിങ് ബട്ട് ലൈഫ്” എന്ന ഹ്രസ്വചിത്രമാണ് ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ധാരാളം പുരസ്കാരങ്ങൾ നേടുവാനിടയാക്കുകയും ചെയ്തത്. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും എങ്ങുമെത്താതെ പോയതുകൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച് നടക്കുന്ന ന്യൂട്ടൺ എന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളുമായിട്ടാണ് ‘ പില്ലോ നത്തിങ് ബട്ട് ലൈഫി’ ൽ അനിൽ ആന്റോ എത്തുന്നത്.

മികച്ച നടൻ, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പരീക്ഷണചിത്രം, മികച്ച ഛായാഗ്രഹണം തുടങ്ങി വിവിധ മേഖലകളിലായി ഇതുവരെ പതിനേഴോളം ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ‘പില്ലോ നത്തിങ് ബട്ട് ലൈഫ്’ പോർട്ട്ബ്ലെയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കാലബുരാഖി ഇന്റനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേയും മികച്ച നടൻ പുരസ്കാരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് പുരസ്കാരങ്ങളുടെ മാറ്റ് കൂട്ടുന്നു. കൂടാതെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ ഫൈനൽ റൗണ്ടിൽ എത്തുകയും, പ്രത്യേക പരാമർശം നേടുകയും ചെയ്തിരുന്നു. ഇപ്പോഴും പല ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുക്കുന്നതിനാൽ ‘പില്ലോ നത്തിങ് ബട്ട് ലൈഫ്’ ഇതുവരെ റീലീസ് ചെയ്തിട്ടില്ല. ചിത്രത്തിന്റെ ട്രെയിലർ ഉടൻ റീലീസ് ചെയ്യും.
നീണ്ട 4 വർഷം ന്യൂസീലൻഡിൽ ചിലവഴിക്കുന്നതിനിടയിൽ ‘വൗ നൗ ‘ എന്ന കിവി പ്രൊഡക്ഷൻ ഹൗസിനൊപ്പം ചേർന്ന് സിബി ടി മാത്യൂ എഴുതി സംവിധാനം ചെയ്ത “CULPA” എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രം ചെയ്തു. അനിൽ ആന്റോയ്ക്കൊപ്പം ലീഡ് റോൾ ചെയ്ത നായിക മുതൽ ക്യാമറയുടെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നവർ എല്ലാം തന്നെ വിദേശ ടെക്നീഷ്യൻസ് ആയിരുന്നു. അനിൽ ആന്റോ വൈദികന്റെ വേഷത്തിൽ എത്തിയ CULPA, സിങ്ക് സൗണ്ടിലാണ് പൂർത്തിയാക്കിയത്. CULPA യിലെ മികച്ച പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ, വൗ നൗ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ തന്നെ പുറത്തിറങ്ങിയ സിക്സ് എക്സ്കവേഷൻ എന്ന വെബ് സീരീസിലേക്കുമുള്ള അവസരം തുറന്ന് കിട്ടി.
തനിക്കായി ഒരു കഥാപാത്രത്തെ വെബ്സീരീസിൽ സൃഷ്ടിച്ചത്, തനിക്ക് ലഭിച്ച മറ്റൊരു അവാർഡായി കരുതാനാണ് അനിൽ ആന്റോയ്‌ക്ക് ഇഷ്ടം. അതോടൊപ്പം റഷ്യൻ-കിവി അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതും അഭിനയ ജീവിതത്തിലെ മറ്റൊരു ഭാഗ്യമാണെന്ന് വിശ്വസിക്കുകയാണ് അനിൽ ആന്റോ.
സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപുഴയുടെ ആദ്യ ചിത്രമായ ‘അവിചാരിത’ എന്ന ചിത്രത്തിലും നല്ല വേഷം ലഭിച്ചിരുന്നു. ചിത്രത്തിന്റെ റീലീസ് നീണ്ടുപോയതുകൊണ്ട് ഉടൻ തന്നെ ഒടിടി റിലീസിന് തയാറെടുക്കുകയാണ്. പിന്നീട് 2020 ൽ പുറത്തിറങ്ങിയ, ജറ്റ്‌ലിയെ നായകനാക്കി നിക്കി കാരോ സംവിധാനം ചെയ്ത ‘MULAN’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
സ്റ്റാർ നൗ എന്ന ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസി നടത്തിയ ഓഡിഷനിൽ 12000-ത്തോളം പേർ പങ്കെടുത്തിരുന്നു. അതിൽ നിന്ന് അവസാന 11 പേരിലേക്കും പിന്നീട് സിനിമയിലെ കഥാപാത്രം ആവാനും ഉള്ള ഭാഗ്യം ലഭിച്ചിരുന്നു. ‘മുലന്ന് വേണ്ടി പങ്കെടുത്ത ആദ്യറൗണ്ട് ഓഡിഷൻ, കോസ്റ്റ്യൂം ടെസ്റ്റ്, മേക്കപ്പ് ടെസ്റ്റ് എന്നിവയൊക്കെ വേറിട്ട അനുഭവം തന്നെയാണെന്നാണ് അനിലിന്റെ അഭിപ്രായം.

ഷിബു ആൻഡ്രൂസ് സംവിധാനം ചെയ്ത് പൂർണമായും ന്യൂസീലൻഡിൽ ചിത്രീകരിച്ച് അനിൽ ആന്റോ ടൈറ്റിൽ റോളിൽ എത്തുന്ന ‘പപ്പ’ ആണ് ഉടനെ റീലീസ് ആകാൻ പോകുന്ന ചിത്രം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റീലീസ് ചെയ്യും. നരേഷ് ഐയ്യർ ഒരു ഗാനവും ആലപിച്ചിട്ടുണ്ട് ചിത്രത്തിൽ. ആനന്ദ് കൃഷ്ണ രാജ് ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ആർ ജെ മഡോണ എന്ന ത്രില്ലർ ചിത്രമാണ് റിലീസിന് തയാറെടുക്കുന്ന മറ്റൊരു ചിത്രം.
തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം ‘റിയർവ്യൂ’ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇവ കൂടാതെ കോളിവുഡ് സെൻസേഷൻ യാഷിക ആനന്ദ് കേന്ദ്രകഥാപാത്രമാകുന്ന ഭുവൻ സംവിധാനം ചെയ്യുന്ന ‘സൾഫർ ‘ എന്ന തമിഴ് ചിത്രമാണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം.
ഡബ്ബിംഗ് പൂർത്തിയായികൊണ്ടിരിക്കുന്ന ‘കമൽ’ എന്ന തെലുങ്ക് ചിത്രത്തിലും അനിൽ ആന്റോ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥ കേട്ട് ഒഫീഷ്യൽ അനൗൺസ്മെന്റിന് കാത്തിരിക്കുന്ന മൂന്നോളം ചിത്രങ്ങൾ. ചെറിയ ഒരിടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാകുകയാണ് അനിൽ ആന്റോ.
[ot-video][/ot-video]
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് സംഭവം. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേർ ചേർന്നാണ് മൃതദേഹം പാലത്തിൽനിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്.
സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് രണ്ടുപേർ ചേർന്ന് പാലത്തിൽനിന്ന് നദിയിലേക്ക് തള്ളിയത്. ഇതിന്റെ ദൃശ്യങ്ങൾ ആ വഴി കാറിലെത്തിയ മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതെന്ന് ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. മെയ് 25-നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28-ന് മരിച്ചു. തുടർന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും ഇവർ മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കൽ ഓഫീസർ വിശദീകരിച്ചു.