തിയറ്ററുകളിൽ വൻ വിജയമായിരുന്ന ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത കാലങ്ങളും വ്യത്യസ്ത രൂപങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായിക. മെയ് 13ന് മാലിക് തീയേറ്ററുകളിലെത്തും.
ഫഹദിനും നിമിഷയ്ക്കും പുറമേ ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട് ചന്തു നാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. മഹേഷ് നാരായണൻ തന്നെയാണ് മാലിക്കിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും സാനു ജോൺ വർഗീസ് ഛായാഗ്രഹണവും നിർവഹിക്കുന്നു.
27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മധ്യകേരളത്തിൽ കനത്ത കാറ്റും മഴയും. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളി ശക്തമായ മഴയിലും കാറ്റിലും മധ്യകേരളത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈകിട്ട് അരമണിക്കൂറോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ആലുവ അടക്കം പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
മരം ഒടിഞ്ഞു വീണ് കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് മരം ഒടിഞ്ഞു വീണത്. മധുര സ്വദേശികളായ അരുൺ, കതിർ എന്നിവർ മരത്തിനടിയിൽപ്പെട്ടു. ഇതിൽ അരുൺ എന്ന യുവാവിന്റെ കാലിന് ഗുരുതര പരുക്കേറ്റു. കതിരിന്റെ പരിക്ക് നിസാരമാണ്.
എറണാകുളം ജില്ലയുടെ മലയോര ഗ്രാമങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. ആലുവയിലെ ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ കെട്ടികൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പാകിസ്ഥാന്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയോട് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാക് ദിനപത്രമായ ‘ജാംഗി’ലാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചു.
2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് ഇന്ത്യയായിരുന്നു പരമ്പരയ്ക്ക് വേദിയായത്. ഇന്ത്യയും പാകിസ്ഥാനും കളിക്കാനിറങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവും അകല്‍ച്ചയുമെല്ലാം കളിക്കളത്തിലും പ്രതിഫലിക്കാറുണ്ട്. അത്രമേല്‍ ആവേശമാണ് ഇന്ത്യ-പാക് പോര് ക്രിക്കറ്റ് ലോകത്ത് സൃഷ്ടിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള അകച്ച കളിക്കളത്തിലും തുടരുകയാണ്. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഈ വര്‍ഷത്തെ മത്സര ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ മാസമാണ് ഇന്ത്യന്‍ ടീമിന് പരമ്പരകളില്ലാത്തത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജൂലൈ മാസമാകും ഇന്ത്യ-പാക് പോരാട്ടത്തിന് സാദ്ധ്യത.
ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പൽച്ചാലുകളിലൊന്നും മനുഷ്യനിർമ്മിത പാതയുമായ സൂയസ് കനാലിൽ ഇരുപതിനായിരം ടൺ ഭാരവുമായി 400 മീറ്റർ നീളമുള്ള കണ്ടൈനർ കപ്പൽ കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പു തരുന്നു.
ഒരു ദിവസത്തിന് ശേഷവും ടഗ്ഗർ കപ്പലുകള്‍ ഉപയോഗിച്ച് ഇതിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചൈനയിൽ നിന്നും നെതർലാൻഡ്സിലേക്ക് ചരക്കുമായി പോകുകയായിരുന്ന പനാമയിൽ രജിസ്റ്റർ ചെയ്ത ‘എം വി എവർ ഗ്രീൻ’ എന്ന തയ് വാൻ കപ്പലാണ് കുടുങ്ങിയത്.
കോവിഡ് ആഘാതമേൽപ്പിച്ച വ്യാപാരരംഗത്തെ തകർച്ചയിൽ നിന്നും ലോകം കരകയറാൻ ശ്രമിക്കുമ്പോൾ ഒരു കപ്പലിന്റെ ദിശമാറ്റം എങ്ങനെ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കും എന്നാണ് സംഭവം തെളിയിക്കുന്നത്.
യൂറോപ്പും ഏഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വീഥിയായ സൂയസിന്റെ ഇരുവശവും നിരവധി ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കുറഞ്ഞത് രണ്ടുദിവസം വേണ്ടിവരും പ്രശ്നം പരിഹരിക്കാൻ എന്നാണ് കരുതുന്നത്. ഈ സ്ഥിതിവിശേഷത്തെ ഗൗരവമായിട്ടാണ് സാമ്പത്തികവിദഗ്ധർ കാണുന്നത്.
കാറ്റിന്റെ ശക്തി മൂലമാണ് കപ്പൽ തിരിയാനിടയായതെന്നാണ് വിശദീകരണം. കപ്പലിന്റെ ബോവ് കനാലിന്റെ പടിഞ്ഞാറേ തീരത്ത് ഇടിച്ചുകയറുകയും കപ്പൽ നെടുകെ കുടുങ്ങിപ്പോകുകയുമായിരുന്നു.
1869-ൽ സൂയസ് കനാൽ കമ്പനി നിർമ്മാണം പൂർത്തിയാക്കിയ ഏറ്റവും ഡിമാന്‍ഡ് കൂടിയ ഈ കൃത്രിമ കപ്പൽച്ചാൽ 1962 ഓടെ വില പൂർണമായും കൊടുത്തുതീർത്ത് ഈജിപ്റ്റ് സ്വന്തമാക്കുകയായിരുന്നു. ഈജിപ്റ്റ് ഗവണ്മെന്റിനു കീഴിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് കൈവശാവകാശവും നിയന്ത്രണവും.
വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസമുള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ല എന്നാണ് സാനിയ പറയുന്നത്. എന്നാല്‍ അല്‍പം കടന്നു പോയ കമന്റിനെതിരെ കേസ് കൊടുത്തതായും കമന്റ് ചെയ്തയാളെ കണ്ട് ഞെട്ടിപ്പോയതായും സാനിയ പറയുന്നു.
”ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നു പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്” എന്നാണ് സാനിയ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ തനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താരം പറഞ്ഞു. അതേസമയം, ദ പ്രീസ്റ്റ് ആണ് സാനിയയുടെതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം കെട്ടുകഥ ഊതിപ്പെരുപ്പിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.ജാഗ്രത പുലർത്തിയില്ല എന്നതു മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്നും മന്ത്രി കൂട്ടിചേർത്തു.
ആഴക്കടൽ മത്സ്യബന്ധനത്തിന് കരാറില്ല. കപ്പലുണ്ടാക്കാനുള്ള കരാർ റദ്ദാക്കി ഒരുമാസം കൊണ്ട് കപ്പലുണ്ടാക്കാനാവില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ഏതെങ്കിലും ഒരാൾ ഫയൽ കണ്ടു എന്നതൊന്നും കാര്യമല്ലെന്നും ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമ്മാണവും തമ്മിൽ ബന്ധമില്ലെന്നും മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ മുന്നിലാണ് തേനിന്റെ സ്ഥാനം.
ശരീരഭാരം കുറയ്ക്കാനും മുഖസൗന്ദര്യവും വര്‍ധിപ്പിക്കാനുമൊക്കെ തേന്‍ ഉപയോഗപ്പെടുത്തുന്നു.
അതേസമയം, ലോകത്തിലെ ഏറ്റവും വില കൂടിയ തേനിനെ കുറിച്ച് അറിയാം,തുര്‍ക്കിയിലെ സെന്റൗരി തേനാണ് ലോകത്തിലെ ഏറ്റവും വില കൂടിയ തേന്‍. ഒരു കിലോഗ്രാമിന് 8.6 ലക്ഷം രൂപയാണ് ഇതിന്റെ വില.
രുചിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന പരമ്പരാഗത തേനില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സെന്റൗരി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിളവെടുക്കുന്നുവെന്ന പ്രത്യേകതയും സെന്റൗരി തേനിനുണ്ട്.
സമുദ്ര നിരപ്പില്‍ നിന്നും 2,500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റൗരിയിലെ ഗുഹയില്‍ നിന്നാണ് ഈ തേന്‍ ഉത്പാദിപ്പിക്കുന്നത്. അതിനാലാണ് സെന്റൗരി തേന്‍ എന്ന പേരും ലഭിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അമേരിക്ക : വിസയുടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ലോകത്തെ 70 മില്യൺ സ്റ്റോറുകളിൽ ക്രിപ്‌റ്റോകറൻസിയിൽ ഷോപ്പിംഗ് നടത്തുവാൻ സൗകര്യം ഒരുക്കുന്നതോടൊപ്പം, എല്ലാ ക്രിപ്റ്റോ കറൻസികളും വാങ്ങുവാനും വിൽക്കുവാനും ഉള്ള സൗകര്യം ഒരുക്കുമെന്ന് വിസയുടെ സി ഇ ഒ ആൽഫ്രഡ് കെല്ലി വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോകറൻസി മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ അത് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ബിറ്റ് കോയിന്റെ വിലയിൽ അടുത്തിടെയുണ്ടായ വർധന കണക്കിലെടുത്ത് വിസ കൂടുതൽ മുഖ്യധാരയിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു. ” ഞങ്ങൾ രണ്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്. വിസ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ബിറ്റ് കോയിൻ വാങ്ങുന്നത് പ്രാപ്തമാക്കുക എന്നതാണ് ഒന്ന്. ചില ബിറ്റ് കോയിൻ വാലറ്റുകളുമായി ചേർന്ന് പ്രവർത്തിച്ച് ബിറ്റ് കോയിൻ ഒരു ഫിയറ്റ് കറൻസിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ വിസ സ്വീകരിക്കുന്ന ലോകത്തെ 70 മില്യൺ സ്ഥലങ്ങളിൽ ഉടനടി ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.” കെല്ലി വ്യക്തമാക്കി.
ഒരു പുതിയ പേയ്‌മെന്റ് വാഹനമാകാനുള്ള ശക്തമായ സാധ്യത ഞങ്ങൾ കാണുന്നു. വാസ്തവത്തിൽ, ലോകമെമ്പാടും വളർന്നുവരുന്ന ക്രിപ്റ്റോ വിപണിയെ വേഗത്തിലാക്കാൻ ഞങ്ങൾക്ക് കഴിയും . ഈ വിപണിയിൽ വിസ ധാരാളം സ്ഥാപനങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉപയോക്താക്കൾക്ക് അവരുടെ വിസ കാർഡുകൾ ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ പ്രാപ്തരാക്കുന്നതിനോ അല്ലെങ്കിൽ ആഗോളതലത്തിൽ വിസ സ്വീകരിക്കുന്ന 70 ദശലക്ഷം വ്യാപാരികളിൽ ഏതെങ്കിലും ഫിയറ്റ് കറൻസികൾ സ്വീകരിക്കുന്ന വാലറ്റുകളും എക്സ്ചേഞ്ചുകളുമായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും വിസ അവരുടെ ഓഹരി ഉടമകളെ അറിയിച്ചു.
വിസ ഒരിക്കലും ക്രിപ്റ്റോ കറൻസിയിൽ പണമിടപാടുകൾ അനുവദിക്കില്ലെന്നും , കാരണം ഇത് ഒരു പേയ്‌മെന്റ് സംവിധാനമല്ലെന്നും , ഞങ്ങൾ ഫിയറ്റ് കറൻസി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ മാത്രമേ നടത്തുകയുള്ളെന്നും വിസയുടെ സി ഇ ഒ യായ ആൽഫ്രഡ് കെല്ലി 2018 ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് 2021 ൽ ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവുകൾ വർദ്ധിച്ചപ്പോൾ അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോ കറൻസികൾ മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ ക്രിപ്റ്റോ കറൻസികളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മാറ്റി പറയേണ്ടി വന്നിരിക്കുന്നു. ലോകസാമ്പത്തിക വിപണി ക്രിപ്റ്റോ കറൻസികളെ പൂർണ്ണമായും അംഗീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .
കൊച്ചി: പതിമൂന്നു വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാണാതായ പിതാവിനായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കങ്ങരപ്പടി ഹാര്‍മണി ഫ്ലാറ്റില്‍ ശ്രീഗോകുലത്തില്‍ സനു മോഹനെയാണ് (40) കാണാതായത്. ഇയാളുടെ കാർ വാളയാര്‍ ചെക്പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മകള്‍ വൈഗയെ (13) ആണ് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഞായറാഴ്ച രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടശേഷം സനു തമിഴ്നാട്ടിലേക്കു കടന്നതായതായാണു പോലീസ് സംശയിക്കുന്നത്.
ഇയാള്‍ക്കു വന്‍ കടബാധ്യതകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വൈഗയുടെ മൃതദേഹം ലഭിച്ചെങ്കിലും സനുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളും പുഴയില്‍ വീണിട്ടുണ്ടാകുമെന്നു കരുതി തെരച്ചില്‍ തുടരുകയായിരുന്നു.
ഇതിനിടെയാണ് വാളയാര്‍ ചെക്പോസ്റ്റ് ഇയാളുടെ കാർ കടന്നുപോകുന്നതിന്റഎ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് പുഴയിലെ തെരച്ചില്‍ ബുധനാഴ്ചയോടെ ഉച്ചയോടെ അവസാനിപ്പിച്ചു.
സനുവിനെ കണ്ടെത്താനായി പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം ഉടന്‍ വാളയാര്‍ ചെക്പോസ്റ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സനുവിനൊപ്പം കാറില്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷമാകും സംഘം അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോകുക.
സനു മുമ്പ് പൂനെയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ക്കെതിരേ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തും. കൂടാതെ ഇയാളുടെ ബാങ്ക് ഇടപാടുകളും കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സനുവിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ബന്ധുക്കളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അന്വേഷണ സംഘം ഇന്ന് ആലുപ്പുഴയിലെത്തി ഭാര്യയെയും ബന്ധുക്കളെയും കാണും. ഇവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ന്യൂഡല്‍ഹി: ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റില്‍. ഗ്രേറ്റര്‍ കൈലാഷില്‍ താമസിക്കുന്ന വരുണ്‍ അരോറ(37)യെയാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. താലിയം എന്ന രാസപദാര്‍ഥം ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കിയാണ് വരുണ്‍ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയതെന്നും ഇതേ ഭക്ഷണം കഴിച്ച വരുണിന്റെ ഭാര്യ ഇപ്പോഴും കോമയിലാണെന്നും പോലീസ് പറഞ്ഞു.
വരുണിന്റെ ഭാര്യാപിതാവും ഹോമിയോ മരുന്ന് നിര്‍മാതാവുമായ ദേവേന്ദ്ര മോഹന്‍ ശര്‍മ മാര്‍ച്ച് 21-ന് പോലീസില്‍ പരാതി നല്‍കിയതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ഭാര്യ അനിത ശര്‍മ്മ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചെന്നും മരുമകന്‍ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു ദേവേന്ദ്രയുടെ പരാതി. ജനുവരിയില്‍ മരുമകന്‍ പാചകം ചെയ്തുനല്‍കിയ മീന്‍ കഴിച്ചതിന് ശേഷമാണ് ഭാര്യയും മക്കളും ആശുപത്രിയിലായതെന്നും ഇതില്‍ ഒരു മകള്‍ ഫെബ്രുവരിയില്‍ മരിച്ചെന്നും പരാതിയിലുണ്ടായിരുന്നു. പാചകം ചെയ്ത മീന്‍ മരുമകന്‍ കഴിച്ചില്ലെന്നും കൊച്ചുമക്കളെ കഴിക്കാന്‍ അനുവദിച്ചില്ലെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
അനിത ശര്‍മ്മയുടെ മൃതദേഹപരിശോധനയില്‍ ശരീരത്തില്‍ താലിയത്തിന്റെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തി. പിന്നാലെ ആശുപത്രിയില്‍ കഴിയുന്ന വരുണിന്റെ ഭാര്യയുടെ രക്തപരിശോധനയിലും താലിയത്തിന്റെ സാന്നിധ്യം വ്യക്തമായി. ഇതോടെയാണ് വരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
എന്നാല്‍ പോലീസിന്റെ ആദ്യഘട്ട ചോദ്യംചെയ്യലില്‍ വരുണ്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതിനിടെ വരുണിന്റെ ലാപ്‌ടോപ്പും മറ്റും പോലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്റര്‍നെറ്റ് തിരച്ചില്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ താലിയത്തെക്കുറിച്ചും അത് എങ്ങനെ ശരീരത്തില്‍ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ചും പ്രതി തിരഞ്ഞതായി കണ്ടെത്തി. മാത്രമല്ല, സദ്ദാംഹുസൈന്റെ പുസ്തകത്തില്‍ ഇതേരീതിയില്‍ എതിരാളികളെ ഇല്ലാതാക്കിയ സംഭവങ്ങളും വിശദീകരിച്ചിരുന്നു. ഈ പുസ്തകത്തെക്കുറിച്ചും അതിലെ പേജുകളും ലാപ്‌ടോപ്പില്‍നിന്ന് കണ്ടെടുത്തു. ഓണ്‍ലൈന്‍ വഴിയാണ് പ്രതി താലിയം വാങ്ങിയതെന്ന് മനസിലായതോടെ ഇത് നല്‍കിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊറോണ വൈറസിന് ഹോമിയോ മരുന്ന് നിര്‍മിക്കാന്‍ തന്റെ ഭാര്യാപിതാവിന് താലിയം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വരുണ്‍ താലിയം ഓര്‍ഡര്‍ ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കി. വരുണിനെ ഇയാള്‍ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ വരുണ്‍ അരോറയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
ആറ് വര്‍ഷം മനസില്‍ കൊണ്ടുനടന്ന പ്രതികാരമാണ് തന്നെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വരുണ്‍ അരോറ പോലീസിന് നല്‍കിയ മൊഴി. കൊലപാതകരീതി തിരഞ്ഞെടുക്കാന്‍ സദ്ദാംഹുസൈന്‍ നടപ്പിലാക്കിയ രീതികളും പ്രചോദനമായെന്നും പ്രതി വെളിപ്പെടുത്തി.
ആറ് വര്‍ഷം മുമ്പ് വരുണിന്റെ പിതാവ് മരിച്ചിരുന്നു. പിന്നാലെ വരുണിന്റെ ഭാര്യ ഗര്‍ഭിണിയായി. ജനിക്കാന്‍ പോകുന്ന കുഞ്ഞ് പിതാവിന്റെ പുനര്‍ജന്മമാണെന്ന് പ്രതി വിശ്വസിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതോടെ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വരുണ്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ഭാര്യയെയും അവരുടെ കുടുംബാംഗങ്ങളെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ഗര്‍ഭഛിദ്രം നടത്തിയതിന് ശേഷം പിന്നീട് വന്ധ്യതാചികിത്സയിലൂടെയാണ് വരുണിനും ഭാര്യയ്ക്കും രണ്ട് കുട്ടികളുണ്ടായത്.