ഷെറിൻ പി യോഹന്നാൻ
പ്രസവിക്കാൻ തീരെ താല്പര്യം ഇല്ലാത്ത ആളാണ് സാറാ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തതിനു ശേഷം സ്വന്തമായി തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യാൻ സാറാ ഒരുങ്ങുകയാണ്. അതാണ് അവളുടെ ലക്ഷ്യം. എന്നാൽ അതിന് മുമ്പ് തന്നെ അവളുടെ വിവാഹം നടക്കുന്നു. വിവാഹശേഷം നമ്മുടെ നാട്ടിൽ ഉയരുന്ന സ്ഥിരം ചോദ്യം സാറായുടെ ജീവിതത്തിലും ഉയരുന്നു. “വിശേഷം ഒന്നും ആയില്ലേ മോളെ?”
ജൂഡ് ആന്തണിയുടെ മറ്റു രണ്ട് ചിത്രങ്ങളിളെയും (ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ) പോലെ തന്നെ സ്ത്രീപക്ഷത്തുനിന്നുള്ള കഥപറച്ചിലാണ് ‘സാറാ’യും നടത്തുന്നത്. സമൂഹം ഇന്ന് ചർച്ച ചെയ്യുന്ന വിഷയത്തെ രസകരമായി, എന്നാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. “ഒരു ചെറു ചിത്രം പ്രതീക്ഷിച്ചു പ്ലേ ബട്ടൺ ഞെക്കുക” എന്ന സംവിധായകന്റെ വാക്ക് പരിഗണനയിലെടുത്ത് പ്രതീക്ഷയുടെ അമിതഭാരം ഒഴിവാക്കി സമീപിച്ചാൽ ‘സാറാസ്’ തൃപ്തികരമായ ചലച്ചിത്രാനുഭവം ആയി മാറും.
അന്ന ബെന്നിന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ജീവൻ. ജീവിതത്തിൽ ലക്ഷ്യങ്ങളുള്ള, പ്രതിസന്ധികളിൽ അടിപതറാത്ത സാറായെ മികച്ചതായിട്ടുണ്ട് അന്ന. ആധുനിക കാലത്തെ ഒരു ശരാശരി മലയാളി പുരുഷന്റെ പ്രതീകമാണ് സാറായുടെ ഭർത്താവ് ജീവൻ. പുരോഗമനപരമായി നീങ്ങുമ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനത്തിൽ അയാൾ പെട്ടുപോകുന്നുണ്ട്. ആന്റണിയിൽ നിന്നും ജീവനിലേക്ക് എത്തുമ്പോൾ സണ്ണി വെയ്ൻ മെച്ചപ്പെട്ടിട്ടുണ്ടെന്നതു തന്നെ ആശ്വാസം. മല്ലിക സുകുമാരൻ, ധന്യ വർമ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

മാതൃത്വം, പേരന്റിങ്ങ് എന്നിവയെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോഴും കഥയുടെ രസച്ചരട് മുറിഞ്ഞുപോകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച പ്രമേയവും പ്രകടനങ്ങളും മോശമല്ലാത്ത മേക്കിങ്ങും ചിത്രത്തിന്റെ നല്ല വശങ്ങളിൽ പെടുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങളും ഗാനങ്ങളും അനാവശ്യമാണെന്ന് തോന്നിയാലും പൂർണമായ കാഴ്ചയിൽ ആ കുറവ് മറന്നുകളയാവുന്നതേ ഉള്ളൂ. സിദ്ധിഖ് കഥാപാത്രത്തിന്റെ ക്ലൈമാക്സ് സന്ദേശം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ അതൊരു കല്ലുകടിയായി തോന്നിയതുമില്ല.
സ്വഭാവികമായി, പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ചിത്രമാണ് ‘സാറാസ്’. ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിക്കാനും അവരുമായി കണക്ട് ആവാനും ശക്തിയുള്ള ചിത്രം. കുറവുകൾ നിലനിൽക്കുമ്പോഴും പ്രമേയ സ്വീകരണത്തിലും വിഷയാവതരണത്തിലും കൈവന്ന ക്വാളിറ്റി ചിത്രത്തെ മനോഹരമാക്കുന്നു, പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു.
ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി. കേട്ടാൽ ആരുടെയും കണ്ണ് നനയിക്കുന്ന ക്രൂര പീഡനമാണ് 3 വയസ്സുമുതൽ ചുരക്കുളം എസ്റ്റേറ്റിലെ കുട്ടി നേരിടേണ്ടിവന്നത്. ഒടുവിൽ കഴുത്തിൽ കയറുമുറുക്കി ആ കുഞ്ഞുമോളെ കൊന്നുകളഞ്ഞ ശേഷം പ്രതി അർജുൻ (22) എസ്റ്റേറ്റിലെ ലയത്തിൽ സമാധാനത്തോടെ താമസിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയെ മൂന്നു വർഷത്തോളം പ്രതി അർജുൻ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ കുട്ടിക്ക് മിഠായി വാങ്ങി നൽകിയിരുന്നു. അശ്ലീല വിഡിയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
വീട്ടിൽനിന്നു കണ്ടെടുത്ത യുവാവിന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകളുടെ വൻ ശേഖരം ഇതിനു തെളിവാണെന്ന് പൊലീസ് പറഞ്ഞു. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയിൽ കയറി. ഈ സമയം കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്ത് മുടി വെട്ടിക്കുകയായിരുന്നു.
ക്രൂരമായ പീഡത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ പെൺകുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അർജുൻ പൊലീസിനോടു വെളിപ്പെടുത്തി.
മരണം ഉറപ്പു വരുത്തിയശേഷം മുൻവശത്തെ കതക് അടച്ചിട്ടു. തുടർന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കണ്ടത്. വീട്ടിൽനിന്നു നിലവിളി ഉയർന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു.
മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമായി. ഇതു തനിക്ക് തുണയാകുമെന്ന് അർജുൻ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു.
മനസ്സിൽ മുഴുവൻ കൊടും ക്രൂരത ഒളിപ്പിച്ചു വച്ച ശേഷം നാട്ടിൽ ജനകീയ പരിവേഷത്തിൽ ആണ് അർജുൻ വിലസിയിരുന്നത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽനിന്നു എത്തിയ ബന്ധുക്കൾക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്പുന്നതിനും അർജുൻ നേതൃത്വം നൽകി. സംസ്കാര ചടങ്ങിനിടെ പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു.
കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെ ആണ് പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ആയിരുന്ന അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അടുത്തിടെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരൻ ആയി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചതു ഇയാളെന്ന് നാട്ടുകാർ ഓർത്തെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാർട്ടി ജാഥകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ഇയാൾ ഇത്തരം ചിത്രങ്ങളും പതിവായി പങ്കുവച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ കുറിയർ കമ്പനിയിലെ ജീവനക്കാരനായും ജോലി ചെയ്തിരുന്നു.
പോളണ്ടിൽ നിന്ന് എയർ മെയിലിൽ ചെന്നൈ വിമാനത്താവളത്തിലെത്തിയ ലക്ഷങ്ങൾ വിലയുള്ള ടൈഗർ വിഭാഗത്തിൽപെട്ട ചിലന്തികളെ പിടികൂടി. ചെറു പ്ലാസ്റ്റിക് ക്യാംപ്സ്യൂളുകളിലാക്കി കൊണ്ടുവന്ന 107 ചിലന്തികളെയാണ് പിടിച്ചെടുത്തത്. രാജ്യത്ത് അപൂർവമായാണ് ചിലന്തി കടത്ത് പിടികൂടുന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞ ദിവസം കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു രാജ്യാന്തര പാഴ്സലുകൾ പ്രത്യേകം പരിശോധിച്ചത്.
പോളണ്ടിൽ നിന്നെത്തിയ ചെറിയ തെർമോകോൾ പെട്ടി തുറന്നപ്പോൾ ആദ്യം കണ്ടത് അലൂമിനിയം കോയിലിൽ പൊതിഞ്ഞ ചെറിയ കാപ്സ്യൂളുകൾ. കാംപ്സ്യൂളുകൾക്കകത്ത് കുഞ്ഞൻ ചിലന്തികൾ. രാജ്യാന്തര വിപണിയിൽ അഞ്ചുലക്ഷം രൂപ വരെ വിലയുള്ള ടൈഗർ ചിലന്തികളാണ് പിടികൂടിയത്.
ഉഗ്രവിഷമുള്ള ഇവയെ വിദേശരാജ്യങ്ങളിൽ അരുമകളായി വളർത്താനാണ് ഉപയോഗിക്കുന്നത്. കൂടാതെ സ്റ്റഫ് ചെയ്തു അലങ്കാര വസ്തുവായുള്ള വിൽപനയും വ്യാപകമാണ്. മധ്യഅമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന ചിലന്തികളെ ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ചവരെ കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മധുര അറപ്പുകോട്ടയിലെ മേൽവിലാസത്തിലാണു ചിലന്തികളെ അയച്ചിരിക്കുന്നത്. അതേസമയം, നിലവിലെ നിയമം അനുസരിച്ച് ഇവയെ അയച്ചിരിക്കുന്ന പോളണ്ടിലെ മേൽവിലാസത്തിലേക്ക് തിരികെ അയയ്ക്കും.
വലിയ ദുരന്തമായി കടലിന്റെ ആഴങ്ങളിൽ മറഞ്ഞിട്ടും ലോകത്ത് സജീവചർച്ചയാണ് ടൈറ്റാനിക് എന്ന കപ്പൽ. ഇപ്പോഴിതാ കടലിന്റെ അടിയിൽ കണ്ടെത്തിയ ടൈറ്റാനികിന്റെ ശേഷിപ്പുകൾ പൂര്‍ണമായും അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് കടലിനടിയില്‍ അന്ത്യവിശ്രമത്തിലുള്ള ടൈറ്റാനിക്കിനെ കാര്‍ന്നു തിന്നുന്നത്. കപ്പലിന്റെ പ്രധാനപ്പെട്ട പലഭാഗങ്ങളും ഇതിനോടകം ഇല്ലാതായതായും റിപ്പോർട്ടിൽ പറയുന്നു.
109 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക്കിന് ബാക്ടീരിയകള്‍ക്കൊപ്പം സമുദ്രജലപ്രവാഹങ്ങളും വെല്ലുവിളിയാവുന്നുണ്ട്. ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്ക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തില്‍ അലിഞ്ഞു ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. അത് പൂര്‍ണമാവും മുൻപ് പരമാവധി വിവരങ്ങള്‍ നമുക്ക് ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടണ്‍ റഷ് പറയുന്നു.
ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ പട്ടേൽ പ്രതിമയ്ക്കു സമീപമുള്ള പാഞ്ച്മുലി തടാകത്തിലെ 194 മുതലകളെ സന്ദർശകരുടെ സുരക്ഷിതത്വം പരിഗണിച്ച് അവിടെ നിന്നു മാറ്റി. ഗാന്ധിനഗർ, ഗോധ്‍ര എന്നിവിടങ്ങളിലേക്കാണ് മുതലകളെ മാറ്റിയത്. തടാകത്തിൽ ഇനിയും മുതലകളുണ്ട്.‘ഐക്യ പ്രതിമ’ കാണാനെത്തുന്ന സഞ്ചാരികൾക്കായി സർദാർ സരോവർ അണക്കെട്ടിൽ വികസിപ്പിച്ചെടുത്തതാണ് ‘ഡൈക് 3’ എന്നറിയപ്പെടുന്ന പാഞ്ച്മുലി തടാകം. ഇവിടെ ബോട്ട് സവാരിയുമുണ്ട്.
ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു.
പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ചു കിലോമീറ്റര്‍ റോഡ്, ഭരണനിര്‍വഹണ കേന്ദ്രം തുടങ്ങിയവയും ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്. ലിഫ്റ്റില്‍ പ്രതിമയുടെ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായി ഗ്യാലറിയുണ്ട്.
200 പേര്‍ക്ക് ഒരേസമയം ഗ്യാലറിയില്‍ നില്‍ക്കാം. കൂടാതെ പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്- സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കാണാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ബിലാലിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബാല. ബിലാല്‍ എന്ന ഒറ്റപ്പടത്തിന് വേണ്ടി നൂറ് പടങ്ങള്‍ വിടാനും താന്‍ തയ്യാറാണെന്നാണ് ബാല പറയുന്നത്. ബിലാല്‍ 2 ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ വിളിക്കുമ്പോള്‍ പോവില്ലെന്നും ഒരു പക്ക ലോക്കല്‍ തിയേറ്ററില്‍ പോയി ഓഡിയന്‍സിനൊപ്പം പടം കാണാനാണ് തന്റെ തീരുമാനമെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.
മമ്മൂക്കയുടെ അത്രയും വലിയ ഫാനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങള്‍ ചോദിച്ച് ആരെയും വിളിക്കാറില്ലെന്നും എന്നാല്‍ നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍ ചോദിക്കുന്നതില്‍ തെറ്റില്ലെന്നും ബാല പറയുന്നു.
അമല്‍ നീരദ് തന്നെയാണ് ബിലാലിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡില്‍ തിളങ്ങിയ അമല്‍ നീരദ് 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. അക്ഷന്‍ ത്രില്ലറായ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്.
ടോറന്റിലും മറ്റും പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ബിഗ്ബി. ഛായാഗ്രഹണം സമീര്‍ താഹിറും സംഭാഷണം ഉണ്ണി ആറുമാണ് നിര്‍വഹിക്കുന്നത്.
കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശി കാനഡയിൽ മുങ്ങി മരിച്ചു. ആൽബെർട്ട പ്രോവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലേക്കിൽ സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും മറ്റു സുഹൃത്തുക്കൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങിത്താഴുകയായിരുന്നു.
റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞായറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു. ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൌന്റ് പൊലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ് റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
കെഎംസിസി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറു ചുറുക്കോടെ ഉണ്ടായിരുന്ന ഉവൈസിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കനത്ത ആഘാതമായി. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അ റിയിച്ചു.
ജനിച്ച നാൾ മുതൽ ഒരു മനസായി ജീവിച്ച ഇരട്ടകളെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തിൽ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയേയും ദിവ്യയേയുമാണ് (19) കതിർമണ്ഡപത്തിൽ എത്തും മുൻപേ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഊണിലും ഉറക്കിലും യാത്രകളിലും തുടങ്ങി ജീവിതസഞ്ചാരത്തിൽ ഒന്നായിരുന്ന സഹോദരിമാർ മരണത്തിലും ഒന്നാവുകയായിരുന്നു. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടക്കുമ്പോൾ അവരുടെ മുഖങ്ങളിൽ സന്തോഷമല്ല കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു.
ജനിച്ചത് മുതൽ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേർപിരിയുന്നതിനെക്കുറിച്ചുള്ള ചിന്ത സഹോദരിമാർക്ക് സഹിക്കാനായില്ല, ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്.
ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. പുനലൂര്‍ കരവാളൂര്‍ സ്വദേശി ജയഘോഷ് ജോണ്‍(42)ആണ് ഹായിലിലെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു ജയഘോഷ്.
സ്വകാര്യ ബേക്കറിയില്‍ സെയില്‍സ് മാനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പിതാവ് ജോണ്‍ ചാക്കോ, മാതാവ് മിയ ജോണ്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഈശോ സഭാ വെെദികൻ ഫാ. സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് മരണവിവരം കോടതിയെ അറിയിച്ചത്.
എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നാണ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിക്കാതെയായിരുന്നു അറസ്റ്റ്. 2020 ഒക്ടോബർ മുതൽ തടവിൽ കഴിയേണ്ടി വന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
ആരോഗ്യസ്ഥിതി പരിഗണിച്ച് ബോംബെ ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തെ മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. ചികിത്സയ്ക്കിടെ ശനിയാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് നില കൂടുതൽ വഷളാക്കി. ഇതാണ് മരണത്തിന് കാരണമായത്.
സ്വാമിയുടെ മരണത്തിൽ ബോംബെ ഹൈക്കോടതി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കോടതി മരണവിവരം അറിഞ്ഞത്. കോടതി നടപടികൾക്കിടെ ഫാ.സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ ഡോക്ടർക്ക് ഒരുകാര്യം ബോധിപ്പിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറാണ് കോടതിയിൽ മരണവിവരം അറിയിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ഉച്ചയ്ക്ക് 1.24 ഓടെയായിരുന്നു അന്ത്യം. ആശുപത്രിയെക്കുറിച്ച് പരാതിയില്ലെങ്കിലും എൻഐഎയെക്കുറിച്ച് പരാതികളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫാ.സ്റ്റാൻ സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോഗ്യസ്ഥി വളരെ മോശമായിട്ടും മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചില്ലെന്നും ജെസ്യൂട്ട് സഭ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ നില വളരെ മോശമായിരുന്നു. പലവട്ടം മെച്ചപ്പെട്ട ചികിത്സ തേടി കോടതിയെയും അധികാരികളെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് വിമർശനം.