തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരം. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്.
240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് ഉടൻ വിതരണം ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു.
കേരളത്തിന് പുറത്തു നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൂടുതൽ മരുന്ന് എത്തിയതോടെ പ്രതിസന്ധിക്ക് നിലവിൽ പരിഹാരമായിരിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരതൊട്ടു. രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് യാസ് പ്രവേശിച്ചു തുടങ്ങിയത്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും.
പശ്ചിമബംഗാൾ. ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റാണ് വീശുന്നത്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വരെയാകും യാസിന്റെ വേഗം. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര് മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാള്‍ 11.5 ലക്ഷം പേരെയും ഒഡിഷ ആറുലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റിയത്. കോൽക്കത്ത നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി കോൽക്കത്ത വിമാനത്താവളം അടക്കുകയും ചെയ്തു.
തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളും വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്നും നിര്‍ദേശം നല്‍കി. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരും. അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്‍റെ ഓക്സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.
ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് സംസ്കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി മാതൃകയായി. കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ (86) മൃതദേഹമാണ് കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കാരണം വീട്ടുവളപ്പിൽ സംസ്കരിക്കാന്‍ സാധിക്കാഞ്ഞത്.
ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ഉടനെ തന്നെ കൈക്കാരന്മാരും പാരിഷ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതസംസ്ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്, ജെഫിന്, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവരാണ് പിപിഇ കിറ്റ് അണിഞ്ഞ് മൃതദേഹം സംസ്കരിച്ചത്. വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന് കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കാരത്തിന് നേതൃത്വം നല്‍കി.
ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി ഇത്തവണ തിരുനാള്‍ ഉപേക്ഷിച്ച് മാതൃക കാട്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 212 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു തിരുനാള്‍ ഉപേക്ഷിച്ചത്.
ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമർശം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഐഎംഎ. ഉത്തരാഖണ്ഡിലെ ഐഎംഎ ഭാരവാഹികളാണ് അപകീര്‍ത്തിക്കേസില്‍ നോട്ടിസ് അയച്ചത്.
പതിനഞ്ച് ദിവസത്തിനുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞുകൊണ്ട് വീഡിയോ പുറത്തുവിട്ടില്ലെങ്കില്‍ ആയിരം കോടിയുടെ മാനനഷ്ടക്കേസ് ഫയല്ചെയ്യുമെന്നാണ് നോട്ടിസിലുളളത്. രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐഎംഎ ആവശ്യപ്പെട്ടു.
അനീഷിന്റെ കുടുംബത്തില്‍ എല്ലാവരുടേയും ജന്മദിനാഘോഷം ചൊവ്വാഴ്ചയായിരുന്നു. ഇവരുടെ കുടുംബത്തിലെ മാതാപിതാക്കളും മക്കളുമുള്പ്പെടെയുള്ള നാലുപേരുടേയും ജനനദിവസം ഒരേ ദിവസമായതിനാലാണ് ഈ അത്യപൂര്‍വ സൗഭാഗ്യം അനീഷിന്റെ കുടുംബത്തിന് മാത്രം സ്വന്തമായത്.
ചെറുപുഴ പാടിയോട്ടുചാല്‍ പട്ടുവത്തെ പുതിയടവന്‍ വീട്ടില്‍ അനീഷ്കുമാറിനും മണിയറ വീട്ടില്‍ അജിതയ്ക്കും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വ സൗഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആയ ഇന്നലെ ആയിരുന്നു ഇവരുടെ നാലുപേരുടേയും ജന്മദിനം.
അനീഷിന്റേയും ഭാര്യഅജിതയുടെയും ജന്മദിനം ഒരേ ദിവസമായിരുന്നതിനാല്‍ ദമ്പതികള്‍ ഒന്നിച്ചായിരുന്നു ആദ്യം ജന്മദിനം ആഘോഷിച്ചത്. ഇവരുടെ ദാമ്പത്യത്തില്‍ ആദ്യകണ്മണിയായി എത്തിയ ആരാധ്യയുടെ ജന്മദിനവും ഇതേ ദിവസം തന്നെയായി. പിന്നീട് മൂന്നുപേരുടേയും ജന്മദിനാഘോഷം ഒന്നിച്ചായിരുന്നു.
2019 മേയ് 25 ന് തന്നെയിരുന്നു അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയില്‍ രണ്ടാമത്തെ കുട്ടിയായ ആഗ്നെയുടെ ജനനം.
ഇതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടേയും ജന്മദിനം ഒരേ ദിവസമായത്. ഇന്നലെ മാതാപിതാക്കളും മക്കളുമൊത്ത് കേക്കുമുറിച്ചാണ് ഈ കുടുംബത്തിന്റെ അത്യപൂര്‍വ ജന്മദിനം ആഘോഷിച്ചത്.
1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം.1987 മേയ് 25ന് അജിതയുടേയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകള്‍ ആരാധ്യയുടെ ജനനം. കുറെനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിജോലികളും ഫാമുമായി കഴിയുകയാണ്.
ഫീല്‍ ഗുഡ് സിനിമകളുടെ അമരക്കാരനാണ് ജിസ് ജോയ് . എന്നാൽ ഒരു പ്രേക്ഷകനെന്ന നിലയില്‍ തനിക്ക് ചില കുഴപ്പങ്ങളുണ്ടെന്ന് ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം .
ഹൊറര്‍ സിനിമകളും ആക്ഷന്‍ ചിത്രങ്ങളും ഒരിക്കലും തനിക്ക് ആസ്വദിക്കാന്‍ കഴിയില്ലെന്നും സൂപ്പര്‍ ഹിറ്റായ ഒരു തമിഴ് ചിത്രം ആസിഫിനൊപ്പം കാണാന്‍ പോയപ്പോള്‍ ഉറങ്ങി പോയ അനുഭവം വിവരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.
“ഹൊറര്‍ സിനിമയും, ആക്ഷന്‍ സിനിമയും എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല. ഹൊറര്‍ ചിത്രം കാണുമ്പോഴേ എനിക്ക് ചിരി വരും. ഞാന്‍ ആലോചിക്കുന്നത് അതിന്റെ പിന്നിലുള്ള കാര്യങ്ങളെ കുറിച്ചാണ്. അവിടെ ഒരു സംവിധായകന്‍ മൈക്കും പിടിച്ചു നില്‍ക്കുന്നുണ്ടാകുമല്ലോ, ലൈറ്റിംഗ് ചെയ്യുന്നുണ്ടാകുമല്ലോ എന്നൊക്കെ.
അത് പോലെ ആക്ഷന്‍ സിനിമയും എനിക്ക് എന്‍ജോയ് ചെയ്യാന്‍ കഴിയില്ല. ഒരിക്കല്‍ ഞാനും, ആസിഫും, അപര്‍ണയുമെല്ലാം കൂടി തൃശൂരില്‍ ഒരു സിനിമ കാണാന്‍ പോയി. പേര് പറയുന്നില്ല. വലിയ ഹിറ്റായ ഒരു തമിഴ് സിനിമയാണ്. മാധവനും, വിജയ് സേതുപതിയുമൊക്കെ അഭിനയിച്ച സിനിമയാണ്!. സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.
ആസിഫ് എന്നോട് ചോദിച്ചത്. ‘ഇത്രയും സൂപ്പര്‍ ഹിറ്റായ തമിഴ് സിനിമയ്ക്ക് മുന്നില്‍ ഇരുന്നു നീ എങ്ങനെ ഉറങ്ങുന്നളിയാ’ എന്നാണ്. പക്ഷേ എനിക്കറിയില്ല, എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല”. ജിസ് ജോയ് പറയുന്നു.
യുകെയിലെ റെഡ്ഡിച്ചിൽ മലയാളി നേഴ്സ് മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടി യുടെയും ശ്യാമളയുടെ മകളായ ഷീജ കൃഷ്ണ (43) ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.
പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.. ചിറക്കടവ് പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബിജെപി ഭാരവാഹികളായ എ.എസ്.റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ അൽഫോൻസ് കണ്ണന്താനം എംപിയുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു.
അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയശേഷം മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ആന്റിഗ്വയിൽനിന്നു കാണാതായി. കരീബിയൻ രാജ്യമായ ആന്റിഗ്വയിലെ റോയൽ പോലീസ് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. 2018 ജനുവരി മുതൽ ചോക്സി ആന്റിഗ്വയിലാണ്.
ചോക്സിയെ കാണാതായ വാർത്ത അഭിഭാഷകൻ വിജയ് അഗർവാൾ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണു ചോക്സിയെ അവസാനമായി കണ്ടതെന്ന് ആന്റിഗ്വൻ പോലീസ് അറിയിച്ചു. പ്രമുഖ റസ്റ്ററന്റിൽ രാത്രി ഭക്ഷണം കഴിക്കാൻ പോയ ചോക്സി പിന്നീട് തിരികെയെത്തിയില്ല. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നു മുങ്ങുന്നതിനു മുന്‍പേ 2017ൽ ചോക്സി ആന്റിഗ്വൻ പൗരത്വമെടുത്തിരുന്നു.
ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്നാണു പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പു നടത്തിയത്. രണ്ടു പേർക്കെതിരെയും സിബിഐ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നീരവ് മോദി നിലവിൽ ലണ്ടൻ ജയിലിലാണ്.
സിനിയിലുടെയും സീരിയലിലൂടെയും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ. ശരണ്യയ്ക്ക് ടൂമറിന് ഒപ്പം കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കണ്ണീരോടെ നടി സീമ ജി നായരാണ് ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.
ജൂണില്‍ കീമോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുന്നതിനു ഇടയിലാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റം വരികയും സ്പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു.
ഇതോടെ പെട്ടെന്ന് ഒരു സര്‍ജറി ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പിന്നീട് വേഗം തന്നെ ശരണ്യയെ ആര്‍ സി സിയിലേക്ക് കൊണ്ട് പോയി. ജൂണ്‍ മൂന്നിനാണ് കീമോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നിന് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെടുക ആയിരുന്നു.
യുട്യൂബ് ചാനല്‍ വഴിയാണ് സീമ ജി നായര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണിപ്പോള്‍ ശരണ്യ. എല്ലാവരും കൂടെ ഉണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും യുട്യൂബ് വഴി സീമ ജി നായര്‍ പറയുന്നു.