മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാൻ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കൊല്ലം എം.എൽ.എ മുകേഷ് ശകാരിക്കുന്ന ശബ്ദരേഖ വാർത്തയായിരുന്നു. വിദ്യാർത്ഥിയോട് ധാർഷ്ട്യത്തോട് ഉള്ള മുകേഷിന്റെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എം.എൽ.എയെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം എന്ന് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാർ ഞാൻ പാലക്കാട് നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി മുകേഷിനെ ഫോണിൽ വിളിക്കുന്നത്. പാലക്കാടോ! ആറു പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാൽ, ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണ് താനെന്ന് നീരസത്തോടെ മുകേഷ് പറയുന്നു. താൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണെന്ന് വിദ്യാർത്ഥി പറയുന്നു.
ഒന്നാമത് പാലക്കാടു നിന്നും കൊല്ലം എം.എൽ.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എൽ.എയെ അല്ലെ വിളിച്ച് പറയേണ്ടത് എന്നും മുകേഷ്. താൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് കുട്ടി അറിയിക്കുന്നു. വിദ്യാർത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എൽ.എ എന്നൊരാൾ ജീവനോടെ ഇല്ലേ എന്ന് മുകേഷ് ചോദിക്കുന്നു. സർ എനിക്ക് സാറിന്റെ നമ്പർ ഒരു കൂട്ടുകാരൻ തന്നപ്പോൾ ഞാൻ വിളിച്ചു നോക്കിയതാണ് എന്ന് മറുപടി.
കൂട്ടുകാരൻ എന്ന് പറഞ്ഞാൽ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും സ്വന്തം മണ്ഡലത്തിലെ എം.എൽ.എയുടെ നമ്പർ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയിൽ ഉള്ള എം.എൽ.എ യുടെ നമ്പർ തന്നിട്ട് എന്താണ് അവൻ പറഞ്ഞത് എന്ന് മുകേഷ് ചോദിക്കുന്നു. ഒന്ന് വിളിച്ച് നോക്കാൻ പറഞ്ഞു എന്ന് വിദ്യാർത്ഥി മറുപടി നൽകുന്നു. അപ്പോൾ ‘വേണ്ട’ എന്ന് മുകേഷ് ഉറച്ച സ്വരത്തിൽ പറയുന്നു. ഒക്കെ സാർ എന്ന് വിദ്യാർത്ഥിയും.
സ്വന്തം എം.എൽ.എ യെ വിളിച്ചോ എന്നിട്ട് അയാൾ എന്ത് പറയുന്നു എന്ന് പറഞ്ഞിട്ട് വേണം തന്നെ വിളിക്കാൻ. ഇത് സ്വന്തം എം.എൽ.എ മരിച്ചു പോയത് പോലെയാണല്ലോ നിങ്ങൾ എന്നെ വിളിച്ചത് ആറ് പ്രാവിശ്യം ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട യോഗത്തിൽ ഇരിക്കുകയല്ലേ. ആറുപ്രാവിശ്യം വിളി കണ്ടിട്ട് ആൾക്കാർ എന്നെ നോക്കി ചിരിക്കുകയാണല്ലോ. ഇത് പിള്ളേര് കളിയാണോ എന്ന് മുകേഷ് ചോദിക്കുന്നു. വിദ്യാർത്ഥി സോറി സർ എന്ന് വീണ്ടും പറയുന്നു. സോറി ഒന്നുമല്ല ഇത് വിളച്ചിൽ. ഇത് ഒരാളെ ശല്യപ്പെടുത്തുക സ്വന്തം എം.എൽ.എ അവിടെകിടക്കുമ്പോൾ അയാളെ വിളിക്കാതെ. അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂൺ ആക്കിയിട്ട് വേറെ നാട്ടിൽ ഉള്ള എം.എൽ.എ യെ വിളിക്കുക. തെറ്റല്ലേ അത്, എന്ന് മുകേഷ് ചോദിക്കുന്നു. സോറി സർ അറിയാതെ പറ്റിപ്പോയി എന്ന് മറുപടിയായി കുട്ടി പറയുന്നു. നിങ്ങളുടെ എം.എൽ.എ ആരാണെന്ന് അറിയാമോ എന്ന് മുകേഷ് ചോദിക്കുന്നു. അറിയില്ല എന്ന് കുട്ടി പറയുന്നു. സ്വന്തം എം.എൽ.എ ആരാണെന്ന് അറിഞ്ഞുകൂടാ പത്താം ക്ലാസ് പഠിക്കുന്ന നീ എന്റെ മുമ്പിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെ. പാലക്കാട് എവിടെയാണ് നിന്റെ വീട് എന്ന് മുകേഷ് അന്വേഷിക്കുന്നു. പാലക്കാട് ഒറ്റപ്പാലം ആണെന്ന് വിദ്യാർത്ഥി പറയുന്നു. ഒറ്റപ്പാലത്തെ എം.എൽ.എയെ നിനക്ക് അറിഞ്ഞു കൂടെ ആദ്യം എം.എൽ.എയെ കണ്ടുപിടിക്ക് കേട്ടോ. എം.എൽ.എയെ കണ്ടുപിടിച്ചിട്ട് എം.എൽ.എ യുടെ അടുത്ത് പോയി സംസാരിക്ക്. മേലാൽ എം.എൽ.എയുടെ അടുത്ത് സംസാരിക്കാതെ തന്റെ അടുത്ത് വിളിക്കരുത് എന്നും മുകേഷ് പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.
നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.
എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.
ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?
സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?
പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.
പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.
ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…
ചാലാട് കുഴിക്കുന്നിൽ ഒന്‍പത് വയസ്സുകാരി അവന്തികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മ വാഹിദയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. അവന്തികയുടെ അച്ഛൻ രാജേഷിന്റെ പരാതിയിലാണ് നടപടി.
ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് രാജേഷ് പൊലീസിനു പരാതി നൽകി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാഹിദ അറസ്റ്റിലായത്. വാഹിദയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവന്തികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പോസ്റ്റമോര്‍ട്ടം നാളെ നടക്കും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണ കാരണത്തിലടക്കം വ്യക്തത വരും. അച്ഛന്‍ രാജേഷും അമ്മ വാഹിദയും തമ്മില്‍ രാവിലെ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് രാജേഷിനെ പുറത്താക്കി വാഹിദ വാതില്‍ അകത്തുനിന്നും പൂട്ടി. പുറത്തുപോയി വന്ന രാജേഷ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടി നിലത്തു കിടക്കുന്നതായി കണ്ടത്. വാഹിദ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പങ്കാളിയുമായുള്ള ലൈംഗികബന്ധത്തിനിടയിൽ 40 വയസ്സുകാരനായ യോർക്ക് ഷെയർ സ്വദേശിയുടെ ലിംഗം ഒടിഞ്ഞത് ലോകത്തെ തന്നെ ആദ്യ സംഭവമെന്ന് ആരോഗ്യവിദഗ്ധർ. പഠന റിപ്പോർട്ട് പുറത്തുവന്നത് ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ്. ലംബമായി ലിംഗത്തിന് മൂന്ന് സെൻറീമീറ്റർ നീളത്തിൽ പൊട്ടലുണ്ടെന്ന് വ്യക്തമായത് എംആർഐ സ്കാനിങ് നടത്തിയപ്പോഴാണ്. പിന്നീട് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ലിംഗത്തിന് ചുറ്റുമുള്ള സംരക്ഷണഭിത്തി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനു മുൻപ് തിരശ്ചീനമായ രീതിയിൽ ലിംഗത്തിന് ഒടിവ് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവ് സുഖം പ്രാപിച്ച് സാധാരണ നിലയിലാകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള ആഢംബര ബംഗ്ലാവ് ‘പ്രതീക്ഷ’യുടെ ഒരു ഭാഗം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.
2017ല്‍ റോഡ് വീതികൂട്ടല്‍ നിയമപ്രകാരം നല്‍കിയ നോട്ടീസിന്റെ തുടര്‍നടപടികള്‍ ബിഎംസി ആരംഭിച്ചതായും ബംഗ്ലാവിന്റെ ഒരു ഭാഗം ഉടന്‍ തന്നെ പൊളിച്ചുനീക്കുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബച്ചനെ കൂടാതെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയടക്കമുള്ള മറ്റ് ആറ് പേര്‍ക്ക് കൂടി ബിഎംസി 2017ല്‍ നോട്ടീസ് നല്‍കിയിരുന്നതായും എന്നാല്‍, അതില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കൗണ്‍സിലര്‍ എഎന്‍ഐയോട് പ്രതികരിച്ചു.
ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രയാന്‍ മിറാന്‍ഡയാണ് ഇപ്പോള്‍ പ്രശ്‌നം ഉന്നയിച്ചത്. പ്രശ്നത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടിയെടുക്കുന്നില്ലെന്നും മിറാന്‍ഡ ആരോപിച്ചു.
”നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് അതില്‍ നടപടിയെടുക്കാത്തത്, സാധാരണക്കാരന്റെ ഭൂമിയായിരുന്നെങ്കില്‍ ബിഎംസി പെട്ടന്ന് തന്നെ ഏറ്റെടുക്കുമായിരുന്നു… നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കില്‍ റോഡ് വീതികൂട്ടല്‍ പദ്ധതിക്ക് അപ്പീല്‍ അവശ്യമില്ലെന്നും” കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
റോഡ് വീതികൂട്ടുന്നതിന് പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണയിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പദ്ധതിക്കാവശ്യമായ മറ്റ് പ്ലോട്ടുകള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു.
ബച്ചന്‍ ജൂഹുവില്‍ വാങ്ങിയ ആദ്യത്തെ ബംഗ്ലാവാണ് പ്രതീക്ഷ. പിതാവായ ഡോ. ഹരിവന്‍ഷ് റായ് ബച്ചന്‍, മാതാവായ തേജി ബച്ചന്‍ എന്നിവരോടൊപ്പം അദ്ദേഹം അവിടെ താമസിച്ചിരുന്നു. മകന്‍ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം 2007ല്‍ നടന്നത് അവിടെ വച്ചായിരുന്നു.
ബച്ചന് പ്രതീക്ഷ എന്ന മാളിക കൂടാതെ മുംബൈയില്‍ ജല്‍സ, ജനക്, വത്സ തുടങ്ങിയ അഞ്ച് ബംഗ്ലാവുകള്‍ കൂടിയുണ്ട്. നഗരത്തിലെ മറ്റ് സമ്ബന്ന മേഖലകളിലായി നിരവധി ഫ്‌ളാറ്റുകളും, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫാം ഹൗസുകളുമുണ്ട്.
മുൻഅധ്യാപികയായ വയോധികയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സൈനികനായ മകനെ അറസ്റ്റുചെയ്തു. മൃതദേഹപരിശോധനയിൽ മരണം കൊലപാതകമാണെന്നും കണ്ടെത്തി. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യയും മുൻ അധ്യാപികയുമായ ഓമന(70)യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും വയറിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓമനയുടെ മകൻ വിപിൻദാസി(39)നെയാണ് പൂവാർ പോലീസ് അറസ്റ്റുചെയ്തത്.
ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നതു കണ്ടപ്പോഴാണ് നാട്ടുകാർ മരണവിവരം അറിഞ്ഞത്. തുടർന്ന് അന്വേഷിക്കാനെത്തിയ നാട്ടുകാരെ മദ്യലഹരിയിലായിരുന്ന വിപിൻദാസ് ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ പൂവാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവുചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് മൃതദേഹം നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാനായത്.
മരണത്തിൽ തുടക്കം തൊട്ട് സംശയം തോന്നിയതോടെ വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും വയറ്റിലും മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ വിപിൻദാസ്, സ്ഥിരമായി ഓമനയെ മർദിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിനു മൊഴിനൽകി. ഇയാളുടെ സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഓമനയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹം പോലീസ് സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കമുകിൻകോട് സ്‌കൂളിലെ മുൻ അധ്യാപികയാണ് ഓമന. വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ ചന്ദ്രദാസാണ് മറ്റൊരു മകൻ.
തെക്കന്‍ ഫിലിപ്പീന്‍സില്‍ 92 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. ലോക്ഹീഡ് സി-130 എന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 40 പേരെ രക്ഷപെടുത്തിയതായി സൈനിക മേധാവി ജനറല്‍ സിറിലിറ്റോ സോബെജാന പ്രസ്താവനയില്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടെന്നും കൂടുതല്‍പ്പേരെ രക്ഷപെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പൈലറ്റുമാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
സുലു പ്രവിശ്യയിലെ ജോലോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.അടുത്തിടെ സൈനിക പഠനം പൂര്‍ത്തിയാക്കിയവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.വര്‍ഷങ്ങളോളമായി പ്രവിശ്യയിലെ അബു സയ്യഫ് ഭീകരരുമായി സര്‍ക്കാര്‍ പോരാട്ടത്തിലാണ്. ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്തിടെ സഖ്യം ചേര്‍ന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. യുഎസും ഫിലിപ്പീന്‍സും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭീകരസംഘടനയാണ് അബു സയ്യഫ്.ഇവരെ നേരിടുന്നതിനായാണ് സൈനികരെ അയച്ചത്.
ബോളിവുഡിലെ താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. 22 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. എല്ലാ ദമ്പതികളേയും പോല ഇവരുടേയും ജീവിതം കയറ്റിറക്കങ്ങളുടേതായിരുന്നു.
എന്നാല്‍ തങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളെ നേരിട്ടും അതിജീവിച്ചും താരങ്ങള്‍ മുന്നോട്ട് പോവുകയാണ്. ഇതിനിടെയായിരുന്നു ഇരുവരുടേയും വിവാഹത്തെ തന്നെ ബാധിക്കുന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. സംഭവങ്ങള്‍ തുടങ്ങുന്നത് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ നായികയായിരുന്നു കങ്കണ റണാവത്. ഗോസിപ്പ് കോളങ്ങള്‍ പ്രകാരം സിനിമയിലെ ബന്ധം ഇവരെ ജീവിതത്തിലും അടുപ്പിച്ചുവെന്നാണ്.
അജയ് ദേവ്ഗണും കങ്കണയും തമ്മിലുള്ള അടുപ്പം ശക്തമായതോടെ ഇത് വിവാഹ ബന്ധത്തെ സാരമായി തന്നെ ബാധിച്ച് തുടങ്ങി. തേസ്, റാസ്‌കല്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോട് കങ്കണയെ കാസ്റ്റ് ചെയ്യാന്‍ അജയ് തന്നെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആ ബന്ധം വളരുന്നത് കണ്ട് കാജോള്‍ കുട്ടികളേയും കൊണ്ട് വീട് വിട്ടുപോകുമെന്ന് അജയ് ദേവ്ഗണിനെ ഭീഷണിപ്പെടുത്തിയെന്നാണ് ചില ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാഗ്യവശാല്‍ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. അതേസമയം വിവാഹേതര ബന്ധങ്ങളെ കുറിച്ച് അജയ് ദേവ്ഗണന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. വിവാഹേതര ബന്ധങ്ങള്‍ നടക്കില്ലെന്ന് താന്‍ പറയില്ല. എന്നാല്‍ രണ്ടു പേരെ ഒരുമിച്ച് കാണുമ്പോള്‍ മാധ്യമങ്ങളാണ് തെറ്റിദ്ധരിക്കുന്നതെന്നായിരുന്നു അജയ് പറഞ്ഞത്. തനിക്ക് വീടും ജോലിയും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ തന്റെ പേര് ആര്‍ക്കൊപ്പവും വരാതെ താന്‍ എപ്പോഴും ശ്രദ്ധിക്കുമെന്നും അജയ് പറഞ്ഞിരുന്നു.
1999 ലായിരുന്നു കജോളും അജയ് ദേവ്ഗണും വിവാഹിതരാകുന്നത്. 1994 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഗുണ്ടാരാജ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അക്കാലത്ത് ഇരുവരും തമ്മില്‍ ജോഡിപ്പൊരുത്തമില്ലെന്ന് വരെ ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. തന്റെ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കെ വിവാഹജീവിതത്തിലേക്ക് ചുവടു വച്ചതിനും കജോളിനെ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്. നൈസ ആണ് മൂത്തമകള്‍. യുഗ് ആണ് മകന്‍.
വിവാഹ ശേഷം ഇടവേളയെടുത്ത കജോള്‍ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ത്രിഭംഗയാണ് അവസാനം അഭിനയിച്ച സിനിമ. ദ ബിഗ് ബുള്‍ ആണ് അജയ് ദേവ്ഗണ്‍ അവസാനം അഭിനയിച്ച സിനിമ. സൂര്യവംശി, ഗംഗുബായ് കത്തിയാവാഡി, ആര്‍ആര്‍ആര്‍, മൈദാന്‍, ഭുജ്, താങ്ക് ഗോഡ്, മെയ് ഡെ എന്നീ ചിത്രങ്ങളാണ് അജയ് ദേവ്ഗണിന്റേതായി പുറത്തിറങ്ങാനുള്ളത്.
മുഹമ്മദ് റാഷിക്ക് കെ.പി.
മൈലാഞ്ചിപുതച്ച മീസാങ്കല്ലിന് മുകളിൽ പലപ്പൊഴുമൊരു ശലഭം വന്നിരിക്കാറുണ്ട്.
ഖബറിൽ നിന്നുള്ള കഥകൾ കേട്ടു,
ചിറകുകൾ കല്ലോട് ചേർത്തു
അതനങ്ങാതെ കിടക്കും.
കോലായിൽ കാലു നീട്ടിയിരുന്നാണ്
വലിയുമ്മ മുറുക്കുന്നതും, കഥ പറയുന്നതും.
നിലത്തിട്ടാൽ പാമ്പാവുന്ന വടിയുടെ കഥ
ദൈവകല്പനയേറ്റാൻ കത്തിയെടുത്ത
ത്യാഗിയായ ഉപ്പയുടെ കഥ..
കല്ലേറേറ്റു ചോര പൊടിഞ്ഞിട്ടും
അവർക്ക് പൊറുതുകൊടുക്കണമേയെന്നു പ്രാർത്ഥിച്ച
നന്മയുടെ രാജാവിന്റെ കഥ.
എങ്കിലും പറയാതെയൊളിപ്പിച്ച കഥകൾ
വലിയുമ്മയുടെ ചുണ്ടുകൾക്കിടയിൽ വീർപ്പുമുട്ടും.
കിടാങ്ങളുറങ്ങിക്കഴിയുമ്പോൾ മെല്ലെ കണ്ണുകളടച്ചു ദൂരെയെങ്ങോട്ടോ ഉമ്മാമ്മ യാത്ര പോകും.
അവർ പറയാതെ വിട്ട കഥകളിലധികവും
ഉമ്മയാണ് പറഞ്ഞത്, കഥയായല്ല, പയ്യാരമായി.
അപ്പോഴൊക്കെ
വിളക്ക് നോക്കി ഒരു നേർച്ചപ്പൂമ്പാറ്റ ചുവരിൽ
പറ്റിപ്പിടിച്ചു കിടക്കും…
ഖബറാളികൾ കഥ പറയുമോ..?
അവരുടെ കഥകളിലധികവും കാൽവിരലുകളോടൊപ്പം കൂട്ടിക്കെട്ടി
മൂന്നുകഷ്ണം തുണി പൊതിഞ്ഞു മൂടപ്പെട്ടതല്ലേ.?
പിന്നെ മിണ്ടാനും പറയാനുമവർക്ക്
റത്തുബിന്റെ പൊഴിയാത്ത തളിരുകൾ മാത്രം..
അവയോ തസ്ബീഹ് കൊണ്ടു ജന്നതിലേക്കു
വഴിവെട്ടുന്നു,
ദുനിയവിയായ കഥകൾ അവിടെ മരിക്കുന്നു…
അസറുകഴിഞ്ഞാൽ
നേർത്ത തണുപ്പുള്ളൊരു കാറ്റുവീശാറുണ്ട്.
അതിനു ശേഷമാണ് ശലഭങ്ങൾ
അടുക്കളയുടെ, കോലായുടെ ചുവരുകൾ-
തേടി വന്നിരിക്കാറുള്ളത്.
അവരറിയുന്ന കഥകളും
അവർകേട്ട വാർത്തകളും
നമ്മോടു പറയാൻ വരുന്നതാവാം.
മീസാങ്കല്ലിന്റെ തണുപ്പുള്ള,
മൈലാഞ്ചിമണമുള്ള കഥകൾ…
ഉമ്മാമ്മയുടെ മീസാങ്കല്ലിൽ
ഞാൻ കണ്ട കരിയില നിറമുള്ള പൂമ്പാറ്റ
ഇടക്കൊക്കെ അടുക്കളച്ചുവരിൽ
പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം..
അതു കാണുമ്പോഴേതോ നേർച്ചക്കടമുണ്ടെന്നോതി,യുമ്മ മെല്ലെ
ഖുർആനിലോ മൗലൂദിലോ സ്വയം മറക്കും.
സുബ്ഹിക്ക് മുന്പാ ശലഭം പറന്നു പോകും.
കഥകളാണല്ലോ വിശ്വാസങ്ങൾക്കാധാരം.
ഇപ്പോഴൊന്നും അവയെ കാണാറില്ല..
മരിച്ചവർ മരിച്ചവരാണ്, അവരോടൊപ്പം അക്കഥകളും…
ഇരുളിലെവിടെയോ ഒരു ശലഭം
വഴിതെറ്റി പറക്കുന്നുണ്ടാവണം…
ചരിത്രങ്ങളും, സ്വപ്നങ്ങളും
കഥകളായുറഞ്ഞു കൂടി ഒരു
മൈലാഞ്ചി മൊട്ടിൽ വിടരാൻ കാത്തു കിടക്കുന്നുണ്ടാവും…
ആരറിയാൻ…
ആരറിയാൻ
ഖബറാളികൾ കഥപറയുമോ എന്ന്…
നവയുഗത്തിലെന്നും ഈ സമയമല്ലോ വലുത്…
അതിലെവിടെ ഖബറാളികൾക്കൊരിടം.?
അവരെയും നാം ഖല്ബിന്റെ പള്ളിക്കാട്ടിൽ
മറമാടിയതല്ലേ…
അതു കൊണ്ടാണല്ലോ
മരിച്ചവർ മരിച്ചവരായതും
ശലഭങ്ങൾക്ക് വഴി തെറ്റിയതും….

മുഹമ്മദ് റാഷിക്ക് കെ.പി. : മലപ്പുറം സ്വദേശി . ഒരു സ്വകാര്യ ലാബിൽ അറ്റൻഡറായി ജോലി ചെയ്യുന്നു
കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് വിദ്യാർത്ഥിനി നികിത ബെന്നി (22 ) യുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസ ബെന്നിയുടെയും മകൾ നികിതയെ വ്യാഴാഴ്ച രാവിലെയാണ് സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .
ഡിഗ്രി പഠനത്തിനു ശേഷം 9 മാസം മുൻപാണ് നികിത, കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് പഠനത്തിനായി ജർമനിയിൽ എത്തിയത്. ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നേഴ്സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരൻ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി നികിതയുടെ ബന്ധുക്കളെ സന്ദർശിച്ച മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറി.
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 51 വയസായിരുന്നു. ഒമാനിലെ ബുറൈമിയിലായിരുന്നു അന്ത്യം. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‌ലസ് ഹോസ്പിറ്റല്‍, എന്‍എംസി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ – സബിത, മക്കള്‍ – ജയ കൃഷ്ണന്‍, ജഗത് കൃഷ്ണന്‍ . സംസ്‌കാരം സോഹാറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.