കുവൈറ്റ് ഡോൺ ബോസ്കോ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഡോൺ മാത്യു ബിജോയ് മരണമടഞ്ഞു. ബിജോയ് മാത്യുവിൻെറയും മിനി മാത്യുവിൻെറയും മകനാണ് മരണമടഞ്ഞ അഡോൺ മാത്യു ബിജോയ്. മൂന്നാംക്ലാസിൽ പഠിക്കുന്ന ആൽവിൻ ബിജോയ് സഹോദരനാണ്.
അഡോൺ മാത്യു ബിജോയിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി. ദിണ്ടിഗലിലെ സ്ഥാനാർഥിയായ എൻ.ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്ത് വിവാദത്തിലായത്. ഇതിന്റെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വച്ചിരിക്കുന്ന പാത്രത്തിൽ ഒരാൾ പണം ഇട്ട് നൽകുന്നതും മറ്റൊരാൾക്ക് സ്ഥാനാർഥി തന്നെ നേരിട്ട് പണം നൽകുന്നതും വീഡിയോയിൽ കാണാം.
2000 രൂപ വീതമാണ് ഓരോരുത്തർക്കും നൽകിയത്. സംഭവത്തിൽ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. അതേസമയം, വോട്ടിനു വേണ്ടി പണം നൽകിയതല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ധനസഹായം നൽകിയതാണെന്നാണ് അണ്ണാ ഡിഎംകെയുടെ വിശദീകരണം.
ലക്നൗ : വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലെത്തിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം വരന്റെ വീട്ടിലെത്തിയ വധുവിനെ കാണാതാവുകയായിരുന്നു. വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടുകാർക്ക് 30000 രൂപയും നൽകിയിരുന്നു. ഷാജഹാൻപുർ സ്വദേശിയായ 34കാരന് സഹോദരന്റെ ഭാര്യയാണ് ഫറൂഖാബാദിലെ ദരിദ്ര കുടുംബത്തിൽനിന്നുള്ള യുവതിയുമായി വിവാഹം തീരുമാനിച്ചത്. ഇരു കുടുംബങ്ങളെയും അറിയുന്ന രണ്ടു പേരാണ് ഇടനിലക്കാരായി നിന്നതും. വധുവിനൊപ്പം ഇവരെയും കാണാതായി. വീട്ടുകാർ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
ലണ്ടൻ : മേഗന്‍ മര്‍ക്കലും ഹാരി രാജകുമാരനും തങ്ങളുടെ അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഓപ്ര വിന്‍ഫ്രെയുടെ അഭിമുഖത്തിൽ പെൺകുഞ്ഞാണ് ഇനി പിറക്കാൻ പോകുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം മേഗന്‍ മര്‍ക്കല്‍ ബക്കിംങ്ഹാം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും രാജകുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചക്ക് വഴിവെച്ചിരുന്നു.
കുഞ്ഞു രാജകുമാരിക്കായി ഇവർ കാത്തുവെച്ചിരിക്കുന്നത് കാര്‍ട്ടിയറിന്റെ ഒരു ഫ്രഞ്ച് ടാങ്ക് വാച്ചാണ്. ‘2015ൽ വാങ്ങിയ ഈ വാച്ച് ഞങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സൂചനയാണ് ‘ എന്ന് അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരുന്നു
തൃശൂർ∙ ഇരിങ്ങാലക്കുട കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഒളിവിലാണ്. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ലക്ഷ്മിയാണ് ഞായർ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. ഗുണ്ടാനേതാവ് ദര്‍ശനായിരുന്നു സംഘത്തലവന്‍.
കഴിഞ്ഞ ദിവസങ്ങളിൽ കോളനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷിന്‍റെ എതിരാളികളാണ് കൊലയാളി സംഘം. രാത്രി ഒന്‍പതരയോടെ വീട്ടില്‍ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. മുഖ്യപ്രതി ദര്‍ശനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ക്രിസ്റ്റി കുര്യാക്കോസ്. പൊളിറ്റിക്കല്‍ ഡെസ്‌ക്.
കോഴിക്കോട്. ധര്‍മ്മജന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധര്‍മ്മജനെത്തിയത്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തുറന്ന ജീപ്പിലാണ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലേയ്ക്കാനയിച്ചത്. ജീപ്പിന് മുമ്പിലും പിറകിലുമായി നൂറ് കണക്കിന് പ്രവര്‍ത്തകരുടെ ബൈക്ക് റാലിയും ഒപ്പം പ്രിയ സ്ഥാനാര്‍ത്ഥിയെ കാണാന്‍ വീട്ടമ്മമാരടക്കം റോഡിനിരുവശത്തും നൂറ് കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഹാള്‍ പ്രമുഖ നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. താരപരിവേഷമില്ലാതെ ബഹുജന റാലിയോടെ ആദ്യ ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു.
ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഇന്ന് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജിവെച്ചിരുന്നു.
കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഏറ്റുമാനൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരള കോൺഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. താൻ വിശ്വിച്ച നേതാക്കളൊന്നും തന്റെ വേദന മനസ്സിലാക്കിയില്ല. സ്ത്രീകൾക്ക് അംഗീകാരം ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്നും ലതികാ സുഭാഷ് പറഞ്ഞു.
അതേസമയം മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ അത് തടയാനാവില്ല എന്നും അത് വ്യക്തി സ്വാതന്ത്ര്യമാണെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
2015 ഓഗസ്റ്റ് ഏഴിന് രാത്രി ഏഴുമണിയോടെയാണ് ബംഗ്ലാദേശ് വിമാനകമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ധാക്കയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള യാത്രക്കിടെ എൻജിന്‍ തകരാറിലായതിനെ തുടര്‍ന്നായിരുന്നു വിമാനം റായ്പൂരില്‍ ഇറക്കിയത്. അഞ്ചര വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും റായ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളിലൊന്നില്‍ ഈ വിമാനം കിടക്കുകയാണ്. നിരവധി തവണ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ഈ വിമാനം മാറ്റാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ജനുവരിയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ നിയമപരമായ നടപടിയെടുക്കാന്‍ എഎഐ തീരുമാനിക്കുകയും ചെയ്തു. വിമാനം വിറ്റഴിച്ച് സാമ്പത്തിക ബാധ്യത അവസാനിപ്പിക്കുകയെന്നത് അടക്കമുള്ള പോംവഴികള്‍ ഇതിലുണ്ട്. പാര്‍ക്കിങ് ഇനത്തില്‍ മാത്രം ഏതാണ്ട് 1.25 കോടി രൂപയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് റായ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് നല്‍കാനുള്ളത്.
‘ജനുവരി 18ന് നല്‍കിയ ലീഗല്‍ നോട്ടീസിനോട് യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടുണ്ട്. വിമാനം വില്‍ക്കുന്നതിനായി ഒമ്പത് മാസത്തെ സാവകാശമാണ് അവര്‍ ചോദിച്ചിരിക്കുന്നത്. പലതവണ വാക്കുപാലിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അവരുടെ ഈ വാഗ്ദാനം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ദിവസങ്ങള്‍ക്കകം ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും’ എന്നാണ് റായ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ രാകേഷ് സഹായ് പ്രതികരിച്ചത്.
അടിയന്തരമായി റായ്പൂരില്‍ ഇറക്കേണ്ടി വന്നതിന് ശേഷം മൂന്ന് ആഴ്ച കഴിഞ്ഞ് ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സംഘം വിമാനം പരിശോധിച്ചിരുന്നു.
വൈകാതെ മറ്റൊരു സംഘം കൂടിയെത്തി കേടായ എൻജിന്‍ മാറ്റുകയും ചെയ്തു. എന്നാല്‍ ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയം വിമാനത്തിന് പറക്കാനുള്ള അനുമതി നല്‍കാത്തതാണ് തിരിച്ചടിയായത്.
173 യാത്രക്കാരുമായാണ് ധാക്കയില്‍ നിന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം യാത്ര തിരിക്കുന്നത്. വാരാണസി റായ്പൂര്‍ വ്യോമഭാഗത്ത് വച്ചാണ് വിമാനത്തിന്റെ എൻജിന് തകരാറ് സംഭവിച്ചതായി അറിഞ്ഞത്. എത്രയും വേഗത്തില്‍ നിലത്തിറക്കിയില്ലെങ്കില്‍ പൊട്ടിത്തെറിക്കുമെന്ന നില വന്നതോടെയാണ് റായ്പൂരില്‍ വിമാനം അടിയന്തരമായി ഇറക്കാന്‍ തീരുമാനിക്കുന്നത്.
ഒരേസമയം എട്ടു വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ചെറുവിമാനത്തവാളമാണ് റായ്പൂര്‍. അതുകൊണ്ടുതന്നെ ഇവിടെ വര്‍ഷങ്ങളോളം ഒരു വിമാനം സ്ഥിരമായി നിര്‍ത്തിയിട്ടതുമൂലം വിമാനത്താവള അധികൃതര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഇപ്പോഴിതാ എഎഐ വിമാനം വിറ്റൊഴിവാക്കി ബാധ്യത തീര്‍ക്കുന്നത് അടക്കമുള്ള മാര്‍ഗങ്ങള്‍ക്കായി നിയമവഴി സ്വീകരിച്ചതോടെയാണ് യുണൈറ്റഡ് എയര്‍ലൈൻസ് പ്രതികരിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2016ല്‍ യുണൈറ്റഡ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതും റായ്പൂരിലെ വിമാനത്തിന്റെ കാര്യത്തിൽ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ രാജ്യാന്തര വിമാനത്താവളത്തിലെ ചരക്കു മേഖലയില്‍ യുണൈറ്റഡ് എയര്‍വേസിന്റെ എട്ട് വിമാനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ധാക്ക വിമാനത്താവളത്തിലെ ചരക്കു നീക്കത്തെ പോലും ഇത് ബാധിക്കുന്നുണ്ട്.
നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി മൂന്ന് നിലയുള്ള ഹോട്ടല്‍ ചെരിഞ്ഞു. കല്‍പ്പറ്റയില്‍ വെള്ളാരംകുന്നിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍, തകര്‍ന്ന കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മുന്നിലുണ്ടായിരുന്ന ട്രാവലറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
മൂന്ന് നിലയുള്ള ഹോട്ടല്‍ ആറ് മണിയോടെയാണ് ചെരിഞ്ഞു തുടങ്ങിയത്. ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഗതാഗതം നിരോധിക്കുകയും ചെയ്തു. പകരം കുന്നമ്പറ്റയിലൂടെയും ഗവണ്‍മെന്റ് കോളേജ് വഴിയും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവര്‍ അപകടനില തരണം ചെയ്തു.
താജ് മഹലിന്റെ പേര് മാറ്റുമെന്ന് ബിജെപി എംഎല്‍എ. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് താജ് മഹലിന്റെ പേരുമാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കുമെന്നാണ് ബിജെപി എംഎല്‍എ പറഞ്ഞിരിക്കുന്നത്. ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലോ എന്ന്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
മുസ്ലീംങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശവും എംഎല്‍എ നടത്തി. മുസ്ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യന്‍ സംസ്‌കാരം നശിപ്പിച്ചുവെന്നും എംഎല്‍എ പറഞ്ഞു.
എന്നാല്‍ സുവര്‍ണ കാലത്തിലേക്ക് ഉത്തര്‍പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിലെ രാമക്ഷേത്രമാക്കും, പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവാദ പ്രസ്താവന.
ഇത് ആദ്യമായി അല്ല സുരേന്ദ്ര സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി പീഢനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്‌കാര ശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാത്സംഗം കുറയ്ക്കാമെന്നായിരുന്നു ഇയാളുടെ പരാമര്‍ശം.
കൂടാതെ കൊല്‍ക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.