1986ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ജയ്പ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ടീമില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ രമണ്‍ ലാംബയെ ഉള്‍പ്പെടുത്തി. ജെഫ് മാര്‍ഷും ഡേവിഡ് ബൂണും സെഞ്ചുറി അടിച്ച ആ മത്സരത്തില്‍, 47 ഓവറില്‍ ഓസ്‌ട്രേലിയ നേടിയത് 251/ 3. ഇന്ത്യയും ഒട്ടും മോശമാക്കിയില്ല. ശ്രീകാന്ത് തുടക്കം മുതല്‍ തന്നെ ആക്രമണം തുടങ്ങി. 26 റണ്‍സ് എടുത്ത് പുറത്തായ ഗാവസ്‌കര്‍ക്ക് പകരം ക്രീസിലേക്ക് വന്നത് രമണ്‍ ലംബ. തന്റെ ആദ്യ മത്സരം കളിക്കുന്നതിന്റെ ഒരു പരിഭ്രമവും കൂടാതെ ബാറ്റ് വീശിയ ലാംബ 53 പന്തില്‍ 64 റണ്‍സ് എടുത്ത് ശ്രീകാന്തിനൊപ്പം 102 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തിയ ശേഷമാണ് പുറത്തായത്. മത്സരം 41 ആം ഓവറില്‍ ഇന്ത്യ വിജയിച്ചു.
നല്ലൊരു അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ ആയ രമണ്‍ ലാംബയെ മൂന്നാം ഏകദിനം മുതല്‍ ശ്രീകാന്തിനൊപ്പം ഓപ്പണിനിങ് നിയോഗിച്ചു. സീരീസിലെ 6 മത്സരങ്ങളും കളിച്ച ലാംബ, നാലാം ഏകദിനത്തില്‍ 74(68) ഉം, അവസാന ഏകദിനത്തില്‍ സെഞ്ചുറിയും 102 (120) നേടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ സീരീസ് ഗംഭീരമാക്കി. മാന്‍ ഓഫ് ദി സീരീസും ലംബയായിരുന്നു.
പക്ഷെ അവിസ്മരണീയമായ തുടക്കത്തിന് ശേഷം ആ ടെമ്പോ നില നിര്‍ത്താന്‍ ലാംബക്ക് സാധിച്ചില്ല. അടുത്ത 5 മത്സരങ്ങളില്‍ നിന്ന് അയാള്‍ക്ക് നേടാനായത് 13 റണ്‍സ് മാത്രം. പിന്നെ വീണ്ടും ഒരു ഫിഫ്റ്റി. ഗാവസ്‌കര്‍ക്ക് ശേഷം ശ്രീകാന്തിന് പറ്റിയ കൂട്ടാകും എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച രമണ്‍ ലംബക്ക്, പക്ഷെ ആ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആയില്ല. ബാറ്റിങ്ങിലെ അസ്ഥിരത, 1987 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഉറപ്പായിരുന്ന സ്ഥാനം രമണ്‍ ലാംബക്ക് നഷ്ടപ്പെടുത്തി. ആ സ്ഥാനത്ത് പകരം വന്നത് നവ്ജ്യോത് സിംഗ് സിദ്ധു.
1987 ല്‍ ടീമില്‍ നിന്ന് പുറത്തായ ലാംബയ്ക്ക് അടുത്ത വര്ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു മത്സരത്തില്‍ അവസരം കിട്ടിയില്ലെങ്കിലും തിളങ്ങാനായില്ല. അതിനടുത്ത വര്ഷം 1989 ലാണ് വീണ്ടും ലാംബക്ക് ടീം സ്ഥിരം സ്ഥാനം ലഭിക്കുന്നത്. 1989 ല്‍ നടന്ന നെഹ്റു കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരമാണ് ലംബയുടെ മറ്റൊരു മികച്ച ഇന്നിങ്‌സിന് സാക്ഷ്യം വഹിച്ചത്. കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്റെ 279 നെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. ശ്രീകാന്തും ലംബയും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ് പരസ്പരം മത്സരിച്ചാണ് മുന്നേറിയത്. രണ്ടു പേരും അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യ 20 ഓവറില്‍ 120/0 എന്ന മികച്ച സ്‌കോറിലും എത്തി(എന്നാല്‍ അടുത്തടുത്ത് അവര്‍ രണ്ടു പേരും പുറത്തായതോടെ തകര്‍ന്നു പോയ ഇന്ത്യ 202 നു ഓള്‍ ഔട്ട് ആയി). ആ വര്ഷം മൂന്നു അര്ധസെഞ്ചുറികള്‍ നേടിയെങ്കിലും തുടര്‍ച്ചയായ ലോ സ്‌കോറുകള്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കുന്നതില്‍ കലാശിച്ചു. 29 ആം വയസില്‍ ടീമില്‍ നിന്ന് പോയ ലാംബക്ക് പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമായില്ല. ആകെ അദ്ദേഹത്തിന് കളിക്കാനായത് 32 ഏകദിനങ്ങളും ഒരേയൊരു ടെസ്റ്റും.
ലംബയുമായി ബന്ധപ്പെട്ട് ഒരു അപൂര്‍വ സംഭവം ഉണ്ട്. 1986 ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ ശ്രീകാന്തിന്റെ സബ്സ്റ്റിട്യൂട് ഫീല്‍ഡര്‍ ആയി ലാംബ ഗ്രൗണ്ടിലെത്തി. കുറച്ചു സമയത്തിനു ശേഷം ശ്രീകാന്ത് തിരിച്ചു ഗ്രൗണ്ടില്‍ എത്തിയെങ്കിലും അമ്പയറെയോ ലാംബയെയോ ക്യാപ്റ്റനെയോ ആരെയും ശ്രീകാന്ത് അക്കാര്യം അറിയിച്ചില്ല. ഇതറിയാതെ രവി ശാസ്ത്രി ഓരോവര്‍ ബൗള്‍ ചെയുകയാണ് ചെയ്തു. അതിനു ശേഷമാണ് ഇക്കാര്യം എല്ലാവരും നോട്ട് ചെയ്തതും ലാംബ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചു പോയതും. ഒരുപക്ഷെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഈ ഒരേയൊരു പ്രാവശ്യം ആയിരിക്കാം 12 പേരുമായി ഫീല്‍ഡിങ് ടീം കളിച്ചത്.
രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോര്‍ഡ് ഉള്ള താരമാണ് രമണ്‍ ലംബ. 87 മത്സരങ്ങളില്‍ നിന്ന് 6000 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം. അതില്‍ 22 സെഞ്ചുറികളും 5 ഡബിള്‍ സെഞ്ചുറികളും ഉള്‍പ്പെടുന്നു. രഞ്ജിയില്‍ ഒന്നാം വിക്കറ്റിലെ ഉയര്‍ന്ന പര്‍ത്‌നെര്ഷിപ് റെക്കോര്‍ഡ് ഇപ്പോഴും ലംബയുടെയും രവി സെഗാളിന്റെയും പേരിലാണ്.1994 / 95 സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 464 റണ്‍സ്. ആ മത്സരത്തില്‍ അടിച്ച 312 ആണ് ലംബയുടെ ഉയര്‍ന്ന സ്‌കോര്‍. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനു വേണ്ടി മറ്റൊരു ട്രിപ്പിള്‍ സെഞ്ചുറിയും (320*) അദ്ദേഹം നേടിയിട്ടുണ്ട്.
1984 മുതല്‍ അയര്‍ലണ്ടിലെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ലാംബ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനിടയിലും അയര്‍ലണ്ടില്‍ കളിയ്ക്കാന്‍ ലാംബ സമയം കണ്ടെത്തി. 1990 ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം അയര്‍ലന്‍ഡ് നാഷണല്‍ ടീമിലേക്ക് പോലും ലാംബ തിരഞ്ഞെടുക്കപ്പെട്ടു. അയര്‌ലന്ഡിന് വേണ്ടി ന്യൂസിലന്ഡിനെതിരായ അണ്‍ ഒഫീഷ്യല്‍ ഏകദിനത്തില്‍ ലാംബ കളിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ആ മികവ് പുലര്‍ത്താന്‍ ലാംബയ്ക്ക് സാധിച്ചില്ല. ലംബയുടെ ഭാര്യ അയര്‍ലന്‍ഡ് കാരിയാണ്.
1990 ല്‍ ഒരു ഹൈദരാബാദ് ടീമിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ഒരു ടൂര്‍ണമെന്റ് കളിയ്ക്കാന്‍ ലാംബ പോയിരുന്നു. ആ ടൂര്‍ണമെന്റില്‍ ഭൂട്ടാനിലെ ഒരു ടീമിനെതിരെ അദ്ദേഹം രണ്ടു സെഞ്ചുറികള്‍ നേടി. അത് ഒരു വഴിത്തിരിവാകുകയും അതിനു ശേഷം ലാംബ സ്ഥിരമായി ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നു. ബംഗ്ലാദേശില്‍ ഏറ്റവും പോപ്പുലര്‍ ആയിരുന്ന ഇന്ത്യന്‍ താരമായിരുന്നു ലാംബ. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും അന്നത്തെ കളിക്കാരുമായെല്ലാം വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ലാംബയ്ക്ക്.
1998 ഫെബ്രുവരി 20. ആ കറുത്ത ദിനം. സ്ഥലം ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയം. ധാക്ക പ്രീമിയര്‍ ലീഗിലെ അബഹാനി ക്രിര ചക്രയും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം. ബൗളിംഗ് ചേഞ്ച് ന്റെ ഭാഗമായി ലെഫ്റ്റ് ആം സ്പിന്നര്‍ സൈഫുള്ള ഖാനെ ബൗളിങ്ങിന് വിളിച്ച അബഹാനി ക്യാപ്റ്റന്‍ ഖാലിദ് മസൂദ് (എക്‌സ് ബംഗ്ലാദേശ് പ്ലയെര്‍) മൂന്നു പന്തുകള്‍ക്ക് ശേഷം രമണ്‍ ലംബയോട് ഫോര്‍വേഡ് ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഹെല്‍മെറ്റ് വേണോ എന്ന് മസൂദ് ലംബയോട് ചോദിച്ചതാണ്.
പക്ഷെ…… വിധിയെ തടുക്കാന്‍ ആകില്ലല്ലോ. ആ അഭിശപ്ത നിമിഷത്തില്‍, മൂന്നു പന്തുകള്‍ക്ക് വേണ്ടി ഹെല്‍മെറ്റ് വേണ്ടാ എന്ന മറുപടിയാണ് ലാംബയ്ക്ക് പറയാന്‍ തോന്നിയത്. സൈഫുള്ളയുടെ അടുത്ത പന്ത്. ഷോര്‍ട്ട് പിച്ചായിരുന്നു. ബാറ്റ്‌സ്മാന്‍ മെഹ്റാബ് ഹൊസൈന്റെ ശക്തിയേറിയ പുള്‍ ഷോട്ട് നേരെ പതിച്ചത് ലംബയുടെ നെറ്റിക്കും ചെവിക്കും ഇടയില്‍. തലയില്‍ തട്ടിയ പന്ത് ഉയര്‍ന്നു പൊങ്ങി വിക്കറ്റ് കീപ്പര്‍ പിന്നിലേക്കോടി ക്യാച്ചെടുത്തു. അത്രമാത്രം ശക്തിയേറിയ ഷോട്ട് ആയിരുന്നു അത്. വീണുപോയ ലാംബ എഴുന്നേറ്റെങ്കിലും അസ്വസ്ഥത തോന്നിയത് കൊണ്ട് ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോയി. എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പ് തന്നെ അദ്ദേഹം അബോധാവസ്ഥയിലേക്ക് പോയിരുന്നു. ആ ഉറക്കത്തില്‍ നിന്നും പിന്നെ ഒരിക്കലും ലാംബ ഉണര്‍ന്നില്ല. ഫെബ്രുവരി 23 നു രമണ്‍ ലാംബ എന്ന ക്രിക്കറ്റെര്‍, 38 ആം വയസില്‍ അന്തരിച്ചു.
ബംഗ്ലാദേശിലെ മെഡിക്കല്‍ സൗകര്യം മെച്ചപ്പെട്ടതായിരുന്നെങ്കില്‍ ലംബയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഖാലിദ് മസൂദ് ഇന്നും വിശ്വസിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യയിലെയും, ഒരു പരിധി വരെ ബംഗ്ലാദേശിലെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ഒരു നൊമ്പരമാണ്, മായാത്ത ഒരു മുറിവാണ് രമണ്‍ ലാംബ.
രണ്ടു ഓപ്പണേഴ്‌സും ഒരേപോലെ ആക്രമിച്ചു കളിക്കുക എന്ന സ്ട്രാറ്റജി ക്രിക്കറ്റില്‍ ആദ്യമായി നടപ്പാക്കിയത് ശ്രീകാന്ത് – ലാംബ സഖ്യമാണ് എന്നൊരു വാദമുണ്ട്. അവരുടെ ശൈലിയാണ് ജയസൂര്യ – കലുവിതരണ സഖ്യം കടമെടുത്തത് എന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുന്നു.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വൈകുന്നതിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ.
കോൺഗ്രസിന്റെ അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാൽ അങ്ങേയറ്റം അപകടമാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പാർട്ടിയോട് കൂറുള്ള ഒരു യുവതലമുറയെ കോൺഗ്രസിനകത്ത് വാർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി മാറുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.
കോൺഗ്രസ് പ്രവർത്തകരുടെ വികാരം എല്ലാവർക്കുമറിയാം. ആ വികാരം ഉൾക്കൊള്ളണം. അതല്ല ഈ പാർട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താത്പര്യമുണ്ടെങ്കിൽ പിന്നെ ആ വഴിക്ക് ചിന്തിക്കാം.
എന്താണ് സംഭവിക്കാൻ പോവുന്നതെന്നതിനെ കുറിച്ച് ഒരു മുൻ ബോദ്ധ്യം നേതാക്കൾക്കുണ്ടായില്ലെങ്കിൽ ഈ പാർട്ടി ഇങ്ങനെ തന്നെ പോയാൽ എവിടെ ചെന്നവസാനിക്കുമെന്ന് ആർക്കും പറയാൻ പറ്റത്തില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മുംബൈ ബാര്‍ജ് ദുരന്തത്തിൽ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശി അര്‍ജുന്‍, കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരുടെ മരണമാണ് സ്ഥീരികരിച്ചത്. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. സ്വകാര്യകമ്പനിയുടെ ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍.
ഇതുവരെ 50 പേരാണ് അപകടത്തിൽ മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവർക്കായി നേവിയുടെ തെരച്ചിൽ നാലാം ദിനവും തുടരുകയാണ്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ മുതല്‍ മലപ്പുറം ഒഴികെഎറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ ട്രിപ്പിള്‍ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കും.
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.
മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. കോളേജ് കാലഘട്ടത്തിലെ രസകരമായ അനുഭവമാണ് എംജി ശ്രീകുമാര്‍ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കോളേജിലെ പെണ്‍കുട്ടിയെ താനാണ് കമന്റടിച്ചത് എന്ന് തെറ്റിദ്ധരിച്ച്, തന്റെ കോളറിന് കുത്തിപ്പിടിച്ച് പറഞ്ഞ ഡയലോഗുകളെ കുറിച്ചാണ് എംജി ശ്രീകുമാര്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
കലാലയ ജീവിതം ആരംഭിച്ച കാലത്ത് തിരുവനന്തപുരത്ത് ഒരു ഫലപുഷ്പ പ്രദര്‍ശനവും ഗാനമേളയും ഡാന്‍സും ഫാഷന്‍ ഷോയും ഒക്കെ ഉണ്ടായിരുന്നു. മറ്റു കോളജില്‍ നിന്നും വരുന്ന പെണ്‍കുട്ടികളെ കാണാനായി എല്ലാ കോളജിലെയും വിദ്യാര്‍ത്ഥികള്‍ അവിടെ വരും.
പക്ഷേ ഏതെങ്കിലും പെണ്‍കുട്ടിയോട് മറ്റ് കോളജിലെ വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ചെയ്താല്‍ ആ കോളജിലെ ആണ്‍കുട്ടികള്‍ പ്രശ്‌നമുണ്ടാക്കും. മേള നടക്കുന്നതിനിടയില്‍ എംജി കോളജിലെ ഒരു പെണ്‍കുട്ടിയെ തങ്ങളുടെ ആര്‍ട്‌സ് കോളജിലെ ഏതോ പയ്യന്‍ കമന്റടിച്ചു. ഇത് ചോദിക്കാന്‍ വന്നത് അന്ന് എംജി കോളജിന്റെ ക്യാപ്റ്റനായിരുന്ന മോഹന്‍ലാലും.
തെറ്റിദ്ധരിച്ച് മോഹന്‍ലാല്‍ ദേഷ്യത്തോടെ തന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചു, ”നീ ആര്‍ട്‌സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളജിലെ പെണ്‍പിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താല്‍ നിന്നെ ഞാന്‍ ഏഴായിട്ട് ഒടിക്കും. ഇനിയും ഇവിടെ കിടന്ന് കറങ്ങിയാല്‍ പറഞ്ഞതു പോലെ ചെയ്യും” എന്ന് പറഞ്ഞു.
മോഹന്‍ലാല്‍ എംജി കോളേജിലെ വലിയ ഗുസ്തിക്കാരനും ആയിരുന്നു. മോഹന്‍ലാല്‍പറഞ്ഞതു പോലെ ചെയ്താല്‍ മെലിഞ്ഞിരിക്കുന്ന താന്‍ ഒടിഞ്ഞു പോകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ തിരിച്ചു പോന്നു. പിന്നീട് കമന്റടിച്ചത് മറ്റാരോ ആണെന്ന് പ്രിയന്‍ ലാലിനോടു പറഞ്ഞതായും എംജി ശ്രീകുമാര്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ പല വിധത്തിലാണ്. സാമ്പത്തിക തട്ടിപ്പുകൾ മുതൽ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവരെയുള്ള തട്ടിപ്പുകൾ നടക്കുന്നു. പ്രമുഖരായ സംവിധായകരുടേയും നടീനടൻമാരുടേയും പേരിലായിരിക്കും തട്ടിപ്പ്. ഇത്തരത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കുകയാണ് നടി സാധിക വേണുഗോപാൽ. ചാന്‍സ് നല്‍കാമെന്ന് വാഗ്‍ദാനം ചെയ്‍തു കൊണ്ടുള്ള കബളിപ്പിക്കലുകളും നടക്കുന്നുണ്ടെന്ന് സാധിക ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.
പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നും നടി കുറിച്ചു.
സാധികയുടെ കുറിപ്പ്
I am not a part of any other social platform other than Facebook and instagram So if you are believing such and getting in to this crap,means you are digging your own grave I am not responsible for your belief and thoughts
നിങ്ങളുടെ ശ്രദ്ധയിലേക്ക്
സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോംമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു
പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആണ്.
എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.
ഞാൻ ഒരാൾക്കും അങ്ങോട്ട് മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാൻസ് ഓഫർ ചെയ്യുകയോ, പണം ചോദിക്കുകയോ, ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങൾക്കു റിപ്പോർട്ട് ചെയ്യാവുന്നതാണ് .
പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും
സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെർസ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ
ന്യൂഡല്‍ഹി: വാക്‌സിനേഷനു വേഗം കൂട്ടിയില്ലെങ്കില്‍ ആറോ എട്ടോ മാസത്തിനുള്ളില്‍ രാജ്യത്ത് മൂന്നാം കോവിഡ് തരംഗമുണ്ടാകുമെന്നു മുന്നറിയിപ്പ്. ജൂണ്‍ അവസാനത്തോടെ രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ 15,000-25,000 എത്തിയേക്കാമെന്നും വിലയിരുത്തല്‍. കേന്ദ്ര ശാസ്‌ത്ര-സാ-ങ്കേതിക മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ ഐ.ഐ.ടി. ഹൈദരാബാദിലെ പ്രഫസര്‍ ഡോ. എം. വിദ്യാസാഗറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരാത്തവര്‍ മാത്രമല്ല, ആദ്യതരംഗത്തില്‍ പ്രതിരോധശേഷി കൈവരിച്ചവര്‍ അത് നിലനിര്‍ത്താത്തതും രണ്ടാം തരംഗത്തിനു വഴിവച്ചു. ജൂണ്‍-ജൂലൈ മാസത്തോടെ വൈറസ് ബാധിതരുടെ എണ്ണം 15,000 മുതല്‍ 25,000 വരെയെന്ന നിലയിലാകും. വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് ഇക്കാലയളവില്‍ അവസാനമാകുമെന്നാണു കണക്കുകൂട്ടല്‍.
കോവിഡ് ബാധിതര്‍ കൈവരിച്ച പ്രതിരോധശേഷിക്ക് ആറ്-എട്ടു മാസത്തെ ആയുസ് മാത്രമാണുള്ളതെന്നാണ് അടുത്തിടെ കണ്ടെത്തിയത്. ആദ്യതരംഗത്തേക്കാള്‍ 30% അധികംപേര്‍ രണ്ടാം തരംഗത്തില്‍ വൈറസ് ബാധിതരായി. ഇവരുടെ പ്രതിരോധശേഷി ആറോ എട്ടോ മാസത്തിനുള്ളില്‍ ഇല്ലാതാകും. രോഗപ്രതിരോധശേഷി നഷ്‌ടപ്പെടാതിരിക്കാന്‍ വാക്‌സിനേഷന്‍ മാത്രമാണ് പ്രതിവിധി. വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ആറു മുതല്‍ എട്ടുമാസത്തെ ഇടവേളയില്‍ മൂന്നാം തരംഗം രാജ്യത്തെ പിടിമുറുക്കുമെന്നും ഡോ. വിദ്യാസാഗര്‍ മുന്നറിയിപ്പു നല്‍കി.
പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് രാത്രിയ്‌ക്ക് മുമ്പായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ ഐ സി സിയിൽ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കോൺഗ്രസിലെ യുവ എം.എൽ.എ.മാരിൽ നിന്ന് ഗ്രൂപ്പിനതീതമായ പിന്തുണ സതീശനുണ്ട് എന്നാണ് റിപ്പോർട്ട്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവായി തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം ചിലരുടെ നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
പറവൂരിൽനിന്ന് അഞ്ചാംതവണയും മികച്ച ജയം സ്വന്തമാക്കിയ സതീശൻ, നിയമസഭയ്ക്കകത്തും പുറത്തും സി പി എമ്മിന് വെല്ലുവിളി ഉയർത്തുന്ന നേതാവിന്. തെളിവുകൾ സഹിതം ഭരണപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അത് സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്‍റെ പതിവ് ശൈലി.
ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ എറണാകുളം ജില്ലയിൽനിന്നുള്ള രണ്ട് ഐ ഗ്രൂപ്പ് എം.എൽ.എമാർ മാത്രമാണ് സതീശനെതിരെ നിലപാട് സ്വീകരിച്ചത്. എ ഗ്രൂപ്പ് നേതാവായ ഒരു എം.എൽ.എ. സ്വന്തംപേരാണ് നിർദേശിച്ചത്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന തീരുമാനമാണ് എ ഗ്രൂപ്പ് നേതൃത്വം അവസാനഘട്ടത്തിൽ എടുത്തത്.
എന്നാൽ, ഗ്രൂപ്പിലെ മുഴുവൻപേരും തീരുമാനത്തെ പിന്തുണച്ചില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോൾ എ വിഭാഗത്തിലെ മൂന്ന് എം.എൽ.എമാർ സതീശനെ പിന്തുണച്ചു. അവരുടെകൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.
എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിൻമേൽ തുടർചർച്ചകൾ നടക്കും. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോൾ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷികളുടെ പ്രതികരണം.
മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത സംഭാവനകൾ നല്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും ഇരുവരുടെയും ആരാധകർ പരസ്പരം പോർവിളി നടത്തുമ്പോഴും ഇരുവർക്കുമിടയിലുള്ള സൗഹൃദവും ഏവരേയും അമ്പരിപ്പിക്കുന്നതാണ്.
ഇന്ന് മോഹൻലാലിന്റെ ജന്മദിനമാണ് ഇപ്പോഴിതാ ആരാധകർക്ക് ആവേശം പകർന്ന് കൃത്യം 12 മണിക്ക് തന്നെ ജന്മദിനാശംസകൾ നേർന്ന് എത്തിയെരിക്കുകയാണ് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം പ്രിയ ലാലിന് പിറന്നാളാശംസ നേർന്നത്.
ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന് താൽക്കാലിക വിരാമം. വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. ഇതോടെ ഗാസ മുനമ്പിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികൾക്ക് വിരമമാവും.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ബെഞ്ചമിൻ നെതന്യാഹുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.
വെടിനിർത്തൽ ഒരുപോലെ ഒരേസമയം നടക്കുമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. ധാരണ പലസ്തീന്റെ ജയമാണെന്നും ഹമാസ് പ്രതികരിച്ചു. വെടിനിർത്തലിനായി ഇസ്രയേലും ഹമാസുമായി ഈജിപ്തിന്റെ നേതൃത്വത്തിൽ ചർച്ച നടന്നുവരികയായിരുന്നു.