ന്യൂഡല്‍ഹി: വാക്‌സിനേഷനു വേഗം കൂട്ടിയില്ലെങ്കില്‍ ആറോ എട്ടോ മാസത്തിനുള്ളില്‍ രാജ്യത്ത്‌ മൂന്നാം കോവിഡ്‌ തരംഗമുണ്ടാകുമെന്നു മുന്നറിയിപ്പ്‌. ജൂണ്‍ അവസാനത്തോടെ രാജ്യത്ത്‌ ഒരു ദിവസം റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ്‌ കേസുകള്‍ 15,000-25,000 എത്തിയേക്കാമെന്നും വിലയിരുത്തല്‍. കേന്ദ്ര ശാസ്‌ത്ര-സാ-ങ്കേതിക മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ ഐ.ഐ.ടി. ഹൈദരാബാദിലെ പ്രഫസര്‍ ഡോ. എം. വിദ്യാസാഗറാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പിന്തുടരാത്തവര്‍ മാത്രമല്ല, ആദ്യതരംഗത്തില്‍ പ്രതിരോധശേഷി കൈവരിച്ചവര്‍ അത്‌ നിലനിര്‍ത്താത്തതും രണ്ടാം തരംഗത്തിനു വഴിവച്ചു. ജൂണ്‍-ജൂലൈ മാസത്തോടെ വൈറസ്‌ ബാധിതരുടെ എണ്ണം 15,000 മുതല്‍ 25,000 വരെയെന്ന നിലയിലാകും. വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്‌ ഇക്കാലയളവില്‍ അവസാനമാകുമെന്നാണു കണക്കുകൂട്ടല്‍.

കോവിഡ്‌ ബാധിതര്‍ കൈവരിച്ച പ്രതിരോധശേഷിക്ക്‌ ആറ്‌-എട്ടു മാസത്തെ ആയുസ്‌ മാത്രമാണുള്ളതെന്നാണ്‌ അടുത്തിടെ കണ്ടെത്തിയത്‌. ആദ്യതരംഗത്തേക്കാള്‍ 30% അധികംപേര്‍ രണ്ടാം തരംഗത്തില്‍ വൈറസ്‌ ബാധിതരായി. ഇവരുടെ പ്രതിരോധശേഷി ആറോ എട്ടോ മാസത്തിനുള്ളില്‍ ഇല്ലാതാകും. രോഗപ്രതിരോധശേഷി നഷ്‌ടപ്പെടാതിരിക്കാന്‍ വാക്‌സിനേഷന്‍ മാത്രമാണ്‌ പ്രതിവിധി. വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ആറു മുതല്‍ എട്ടുമാസത്തെ ഇടവേളയില്‍ മൂന്നാം തരംഗം രാജ്യത്തെ പിടിമുറുക്കുമെന്നും ഡോ. വിദ്യാസാഗര്‍ മുന്നറിയിപ്പു നല്‍കി.