Latest News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന മെൻറ്റോ വർഗീസിന്റെയും സഹോദരി ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന മെർലിയുടെയും മാതാവ് പരേതനായ വർഗീസിന്റെ ഭാര്യ ആരക്കുഴ തുരുത്തേ പറന്നോലിൽ അന്നക്കുട്ടി (75 )നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ആരക്കുഴ സെന്റ് മേരിസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

മരുമക്കൾ : ബിജു പീറ്റർ ഹഡേഴ്സ് ഫീൽഡ് ,യുകെ), ജോസ്ന (വെയ്ക്ക് ഫീൽഡ് ,യുകെ).

പരേതയുടെ നിര്യാണത്തിൽ വ്യസനിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ഷിബു മാത്യൂ

സ്നേഹപുഷ്പങ്ങൾ വിരിയും നിൻ ഹൃദയത്തിൽ ആദ്യാനുരാഗത്തിൻ ഹിന്ദോളം കേട്ടു ഞാൻ… പ്രശസ്ത ഗാന രചയിതാവ് റോയി പഞ്ഞിക്കാരൻ്റെ വരികളാണിത്. ഈ വരികൾ അന്വർത്ഥമാകുന്ന പ്രണയരംഗങ്ങളിൽ യോർക്ഷയർ മലയാളികളെടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്.

മഞ്ഞണിഞ്ഞ മാമലകളും അവയ്ക്ക് ചുറ്റും പൊന്നരഞ്ഞാണമിട്ടൊഴുകുന്ന കൊച്ചു കൊച്ചരുവികളും പച്ചപരവതാനി വിരിച്ച താഴ് വാരങ്ങളും കൊണ്ട് സമൃദ്ധമാണ് യോർക്ഷയർ. അതുകൊണ്ടാവണം യൂറോപ്പിൻ്റെ സൗന്ദര്യമെന്ന് യോർക്ഷയറിനെ വിശേഷിപ്പിക്കുന്നത്.

യോർക്ഷയറിൽ പ്രസിദ്ധവും എന്നാൽ ബ്രിട്ടൻ്റെ ഭൂപടത്തിൽ വളരെ ചെറുതുമായ ഗ്രാമമാണ് കീത്തിലി. ജനസാന്ദ്രത കൊണ്ട് ഏഷ്യൻ വംശജരാണ് അധികവും. ഇക്കൂട്ടത്തിൽ മുന്നൂറോളം മലയാളി കുടുംബങ്ങളും ഉണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. കീത്തിലിയുടെ ചരിത്രമുറങ്ങുന്ന ക്ലിഫ് കാസിൽ പാർക്കിലെ പൂത്ത മരങ്ങളാണ് ചിത്രങ്ങളുടെ പശ്ചാത്തലം. ചെറി ബ്ലസം എന്ന വിഭാഗത്തിൽപ്പെട്ട (cherry blossom) പൂക്കളാണിത്. പച്ച പരവതാനി വിരിച്ച പത്തേക്കറോളം വലുപ്പം വരുന്ന മൈതാനത്തിൻ്റെ, വഴിയോട് ചേർന്ന് വരുന്ന ഭാഗത്ത് നൂറ് മീറ്ററോളം ദൂരത്തിൽ തഴച്ചുവളരുന്ന മരങ്ങൾ ഏപ്രിൽ അവസാനത്തോടെ പൂത്ത് തുടങ്ങും. മഴ പെയ്തില്ലെങ്കിൽ മൂന്നാഴ്ച്ചക്കാലത്തോളം പൂക്കൾ അതേപടി നിൽക്കും. മഴ പെയ്താൽ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂക്കൾ കൊഴിയാൻ തുടങ്ങും. ഇലകളും ചില്ലകളും കാണാത്ത രീതിയിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ, സൂര്യപ്രഭയിൽ ഇളകിയാടുന്നത് കാണുമ്പോൾ ആരുടെയും മനം കുളിർക്കും. വഴിയോട് വളരെ ചേർന്ന് നിൽക്കുന്നതുകൊണ്ട് അതുവഴി സഞ്ചരിക്കുന്നവരുടെ കണ്ണുകളും ഒരു നിമിഷം അവിടേയ്ക്ക് തിരിയും. വാഹനങ്ങൾ അടുത്തെവിടെയെങ്കിലും പാർക്ക് ചെയ്ത് നിരവധിയാളുകളാണ് പൂക്കൾക്കിടയിലൂടെ നടക്കാനെത്തുന്നത്. അവധി ദിവസങ്ങളിൽ കുട്ടികളുമായി ഉല്ലാസത്തിനെത്തുന്നവരും ധാരാളം. ഫോട്ടോഗ്രാഫിയാണ് ഈ മൈതാനത്ത് നടക്കുന്ന ആസ്വാദനത്തിൽ പ്രധാനം. വലിയ മരങ്ങളാണെങ്കിലും കൈയ്യെത്തും ദൂരത്താണ് പൂക്കൾ നിൽക്കുന്നത്. ഫോട്ടോഗ്രാഫിക്ക് പറ്റിയ ലൊക്കേഷനാണ്. അതു കൊണ്ട് തന്നെ കീത്തിലിയിലെ പൂക്കൾ കൊണ്ട് സോഷ്യൽ മീഡിയ നിറയും.

പൂക്കൾക്ക് നടുവിൽ ചിത്രങ്ങളെടുക്കാനെത്തുന്നവരിൽ ഭൂരിഭാഗവും യുവമിഥുനങ്ങളാണ്.
മലയാളികളുൾപ്പെടെ നൂറ് കണക്കിന് യുവമിഥുനങ്ങളാണ് ചിത്രങ്ങളെടുക്കാൻ ക്ലിഫ് കാസിൽ പാർക്കിൽ ഇക്കുറിയെത്തിയത്. പ്രണയിച്ചവരും പ്രണയിച്ച് കൊതിതീരാത്ത വരും പ്രണയിച്ച് തുടങ്ങിയവരുമൊക്കെ ബോളിവുഡ് സിനിമയെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ക്യാമറയിൽ പകർത്തിയത്. പ്രണയരംഗം ക്യാമറയിൽ പകർത്തുമ്പോൾ ഫ്രെയിമിലേയ്ക്ക് ഓടിക്കയറുന്ന സ്വന്തം കുട്ടികൾ പലർക്കുമൊരു തടസ്സമായിരുന്നു. പ്രണയരംഗങ്ങൾ പകർത്താൻ ആളില്ലാതെ വിഷമിക്കുന്ന യുവമിഥുനങ്ങളേയും കാണുവാൻ സാധിച്ചു. രണ്ട് കിലോ അരി വാങ്ങി വരാൻ പറഞ്ഞാൽ ഭാരക്കൂടുതലാണ് എന്ന് പറഞ്ഞൊഴിഞ്ഞ പലരും സ്വന്തം പ്രിയതമയെ പുഷ്പം പോലെ എടുത്തു പൊക്കി നൃത്തം ചെയ്യുന്നതും പാർക്കിനുള്ളിലെ രസകരമായ കാഴ്ചകളിൽ ചിലതാണ്.

വേനൽമഴ പെയ്തു തുടങ്ങി പൂക്കൾ കൊഴിഞ്ഞും തുടങ്ങി. പൂക്കൾക്കുള്ളിലെ പ്രണയം കാണാൻ ഇനി ഒരു വർഷം കാത്തിരിക്കണം.

സ്നേഹ പുഷ്പങ്ങൾ വിരിയും നിൻ ഹൃദയത്തിൽ ആദ്യാനുരാഗത്തിൻ ഹിന്ദോളം കേട്ടു ഞാൻ..

 

തമിഴ് സിനിമയിലെ കലാപരവും സാങ്കേതികവുമായ മികവ് ആഘോഷിക്കുന്ന ഓസ്ലോയിൽ നടക്കുന്ന വാർഷിക ഫിലിം ഫെസ്റ്റിവലാണ് നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ. ഈ വർഷം 14-ാം വർഷത്തിലേക്ക് ഫെസ്റ്റിവൽ പ്രവേശിച്ചു. 2023 ഏപ്രിൽ 27 മുതൽ 2023 ഏപ്രിൽ 30 വരെ ഓസ്‌ലോയിൽ നടന്ന 14-ാമത് നോർവീജിയൻ തമിഴ് ഫിലിം ഫെസ്റ്റിവൽ – തമിഴർ അവാർഡ്‌സ് 2023 ന്റെ സമാപന ചടങ്ങിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന സംവിധായകൻ ഷാർവിയും പ്രധാന വേഷം ചെയ്യുന്ന മാനവും ( തിരുവനന്തപുരം ) ഒന്നിക്കുന്ന ഷാർവി സംവിധാനം ചെയ്ത “ഡൂ ഓവർ” എന്ന തമിഴ് സിനിമ മികച്ച സാമൂഹിക അവബോധ ചലച്ചിത്രത്തിനുള്ള അവാർഡ് നേടി. ഒന്നിലധികം അവാർഡുകൾ നേടിയ തമിഴ് മൂവി ഡൂ ഓവർ ലോകമെമ്പാടുമുള്ള 90 ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ നേടിയിട്ടുണ്ട്.

ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാമൂഹിക പ്രശ്നങ്ങളിൽ മദ്യപാനത്തിന് പങ്കു വളരെ വലുതാണ് എന്ന് സിനിമ എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള മദ്യദുരുപയോഗം അളവിലും തീവ്രതയിലും വളരെ ഉയർന്നു നിൽക്കുന്നു കുറ്റകൃത്യങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. സാമൂഹിക മയക്കുമരുന്നായ മദ്യത്തിന്റെ ദുരുപയോഗം നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മദ്യപാനത്തിന്റെ അവസാന ഘട്ടത്തിൽ എത്തുന്ന നായക കഥാപാത്രത്തിലൂടെ മദ്യപാന വൈകല്യത്തെക്കുറിച്ച് സിനിമ പറയുന്നു, അതിലൂടെ അയാൾക്ക് പ്രിയപ്പെട്ട കുടുംബവും ജോലിയും സുഹൃത്തുക്കളും നഷ്ടപ്പെടുന്നു . നഷ്ടപെട്ട ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവന്റെ ഉള്ളിലെ ഒരു പോരാട്ടം ആണ് DO OVER.

ഓരോ പ്രേക്ഷകനും ശക്തമായ സന്ദേശമാണ് ചിത്രം പറയുന്നത്. നിങ്ങൾ ഒരു മദ്യപാനി ആണെങ്കിൽ, നിങ്ങളുടെ മനസ്സും ആത്മാവും മാറ്റുക. മദ്യാസക്തിയെ മറികടക്കുക എന്ന സന്ദേശം . മാനവ്, മരിയ പിന്റോ, നെഫി അമേലിയ എന്നിവർ അഭിനയിക്കുന്ന ഒരു വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ടു ഓവർ. ഷാർവിയാണ് രചനയും സംവിധാനവും. റിയൽ ഇമേജ് ഫിലിംസിന്റെ ബാനറിൽ എസ് ശരവണനാണ് ഈ ചിത്രം നിർമ്മിച്ചത്. പി ജി വെട്രിവേലിന്റെ ഛായാഗ്രഹണവും കെ പ്രഭാകരൻ സംഗീതവും നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ വസീഹരൻ ശിവലിംഗമാണ് ഡയറക്ടർ വെട്രിമാരൻ, വസീഹരൻ ശിവലിംഗം, ലിൽസ്ട്രോം മേയർ, ജോർജൻ വിക്ക്, ലോറൻസ്‌കോഗ് കമ്മ്യൂണിലെ റാഗ്‌ഹിൽഡ് ബെർഗീം മേയർ, ഓസ്‌ലോയിലെ തൊഴിൽ, സംയോജനം, സാമൂഹിക സേവനങ്ങൾക്കുള്ള ഉസ്മാൻ മുഷ്താഖ് വൈസ് മേയർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അവാർഡുകൾ സമ്മാനിച്ചു.

 

 

നാള്‍ക്കുനാള്‍ അതിക്രമങ്ങള്‍, കൈയേറ്റം, അന്നേ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതാണ് ജോലിസ്ഥലത്തെ സുരക്ഷയും സംരക്ഷണവും. ഒടുവിലിതാ ഒരു യുവഡോക്ടര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. അതും പോലീസ് കസ്റ്റഡിയിലെടുത്ത് എത്തിച്ചയാള്‍ തന്നെ ഡോക്ടറെ കുത്തിക്കൊന്നുവെന്നത് ഏറെ നടുക്കമുണ്ടാക്കുന്നതാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണയാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുത്തേറ്റു.

ചെറുകരക്കോണം സ്വദേശിയായ സന്ദീപ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ അധ്യാപകനായിരുന്ന ഇയാളെ ലഹരിക്കടിമയായതിനാല്‍ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡീഅഡിക്ഷന്‍ സെന്ററിലായിരുന്ന പ്രതി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി സന്ദീപ് വീടിന് സമീപമുള്ള ബന്ധുക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പ്രതിയുടെ കാലില്‍ മുറിവേറ്റത്. ഇയാള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചാണ് തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതിയെ കാലിലെ മുറിവ് തുന്നിക്കെട്ടനായി സമീപത്തെ മറ്റൊരു മുറിയില്‍ എത്തിച്ചു. ഇവിടെവെച്ചാണ് പ്രതി അക്രമാസക്തനായത്.

ആദ്യം കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ് പ്രതി ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിശോധനാമുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കിയായിരുന്നു ആക്രമണം. പിന്നാലെ പ്രതി കൂടുതല്‍ അക്രമാസക്തനായി. തടയാന്‍ശ്രമിച്ച പോലീസുകാരെയും ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. പിന്നാലെ കണ്മുന്നില്‍ കണ്ട വന്ദനയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍ വന്ദനയുടെ കഴുത്തിലും നെഞ്ചിലും പിറകിലും ഉള്‍പ്പെടെ അഞ്ചുതവണയിലേറെ മാരകമായി കുത്തേറ്റു. തുടര്‍ന്ന് കൂടുതല്‍പേരെത്തിയാണ് പ്രതിയെ കീഴടക്കിയത്. അതിഗുരുതരമായി പരിക്കേറ്റ വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴുത്തിലും നെഞ്ചിലും നട്ടെല്ലിനും വന്ദനയ്ക്ക് മാരകമായി കുത്തേറ്റെന്നാണ് പ്രാഥമികവിവരം. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമായതെന്നും പ്രാഥമികവിവരങ്ങളിലുണ്ട്. കോട്ടയം മുട്ടുച്ചിറ സ്വദേശിനിയായ വന്ദനദാസ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ പോസ്റ്റിങ്ങിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്. ചൊവ്വാഴ്ച നൈറ്റ് ഷിഫ്റ്റിലായിരുന്നു ഡ്യൂട്ടി. ജോലിക്കിടെ തങ്ങളുടെ സഹപാഠി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍.

ജോൺ കുറിഞ്ഞിരപ്പള്ളി

പതിവുപോലെ ഇന്നും വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടാൻ അയാൾ താമസിച്ചു പോയി . തിരക്കിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറപ്പെടാൻതുടങ്ങിയപ്പോഴാണ് ഹെൽമെറ്റ് എടുത്തില്ല എന്ന് ഓർക്കുന്നത്. അല്പം കൂടി നേരത്തെ ഇറങ്ങിയാൽ അടുത്തുള്ള ലെവൽ ക്രോസിൽ കാത്തുനിൽക്കേണ്ടി വരില്ല. കാലത്തുള്ള മലബാർ എക്സ്പ്രസ്സ് കടന്നുപോകാൻ വേണ്ടി ലെവൽ ക്രോസ്സ് 9.30 ന് അടച്ചിരിക്കും. അവിടെ ചുരുങ്ങിയത് പത്തുമിനിറ്റെങ്കിലും കാത്തുനിൽക്കേണ്ടിവരും. മിക്കവാറും ഒരു ഗുഡ്‌സ്‌വണ്ടികൂടി കടന്നുപോകാൻ കാണും അയാൾ വാച്ചിൽ നോക്കി. ബൈക്ക് അല്പം വേഗത്തിൽ ഓടിച്ചാൽ ചിലപ്പോൾ ഗെയ്റ്റ് അടക്കുന്നതിനുമുൻപ് ലെവൽക്രോസ്സ് കടക്കാൻ കഴിഞ്ഞേക്കും.അയാൾ വേഗതകൂട്ടി.
പക്ഷേ ,ലെവൽ ക്രോസ്സിൽ എത്തുമ്പോൾ ഗേറ്റ് കീപ്പർ വാതിൽ അടച്ചുകൊണ്ടിരിക്കുന്നു. അരിശം സഹിക്കുക വയ്യാതെ അയാൾ തന്നത്താൻ പറഞ്ഞു ,”ഷിറ്റ്.”
തൊട്ടടുത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ചിരികേട്ട് അയാൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അടുത്ത് നിർത്തിയിരിക്കുന്ന സ്‌കൂട്ടിയിൽ ഒരു സുന്ദരിയായ യുവതി ഇരിക്കുന്നു. അയാൾ പറഞ്ഞതുകേട്ട് അവൾ നിർത്താതെ ചിരിക്കുന്നു. ഏകദേശം ഒരു ഇരുപതു വയസ്സുകാണും അവൾക്ക്. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു സുന്ദരി.

അവൾ അയാളെ നോക്കി ചിരിച്ചു.അയാൾ അവളെ തുറിച്ചുനോക്കി.അവൾ വീണ്ടും ചിരിച്ചു.”എന്താ ഇത്രമാത്രം ഇളിക്കാൻ ?”അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ഓ ചുമ്മാ.ഇപ്പോൾ നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞ വാക്ക് ഒന്ന് മലയാളത്തിൽ പറഞ്ഞാൽ….”
“പറഞ്ഞാൽ?”
“ആളുകൾ ചിരിക്കും.”
“ഏതു വാക്ക്?”
“ഷിറ്റ്”.
അയാൾക്ക് ദേഷ്യം ഇരട്ടിച്ചു.”നിനക്ക് എന്താ വേണ്ടത്?”
“നീ,എന്ന് എന്നെ വിളിക്കാൻ നിങ്ങളാരാ,കോവാലാ?”.
കോവാലൻ എന്ന വിളി കേട്ട് അയാൾ ഞെട്ടിപ്പോയി.കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരാണ്.ഇത് ഇവൾ എങ്ങനെ അറിഞ്ഞു? തൻ്റെ ഗോപാലകൃഷ്ണൻ എന്ന പേര് അയാൾക്ക് ഇഷ്ടമായിരുന്നില്ല. കൂട്ടുകാർ ‘കോവാലാ‘ എന്ന് വിളിക്കുമ്പോൾ അയാൾക്ക് കലികയറും. ഇപ്പോൾ യാതൊരുപരിചയവും ഇല്ലാത്ത ഈ പെൺകുട്ടി ‘കോവാലാ ‘ എന്ന് തന്നെ വിളിക്കുന്നു.

“ബെറ്റർ യു മൈൻഡ് യുവർ ഓൺ ബിസ്സിനസ്സ്.”,ഗോപാലകൃഷ്‍ണൻ പറഞ്ഞു.
“തീർച്ചയായിട്ടും.ദേ , കോവാലാ ,ഗേറ്റ് തുറന്നു,പിന്നെ കാണാം.”അവൾ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി. അവളുടെ പിറകെ തൻ്റെ പുതിയ ബുള്ളറ്റ് ഓടിച്ചുചെന്നിട്ട് മണ്ടക്ക് രണ്ടുകൊടുക്കണമെന്ന് അയാൾക്ക് തോന്നാതിരുന്നില്ല.

ഓഫിസിൽ എത്തുമ്പോൾ ലേറ്റ് ആയിക്കഴിഞ്ഞിരുന്നു.
ആ പെൺകുട്ടിയും അവളുടെ ‘കോവാലാ ‘ എന്ന വിളിയും അയാളുടെ സ്വൈര്യം കെടുത്തി. യാതൊരു പരിചയവും ഇല്ലാത്ത അവൾ എങ്ങനെയാണ് ആ പേരുകണ്ടുപിടിച്ചത്?,അതായിരുന്നു,അയാളുടെ ആലോചന.
അടുത്ത ദിവസവും പതിവ് തെറ്റിയില്ല. ഗോപാലകൃഷ്ണൻ വരുമ്പോൾ ലെവൽക്രോസ്സ് അടഞ്ഞുകിടക്കുന്നു. ബൈക്ക് ഓഫ് ചെയ്ത്, അയാൾ വണ്ടിവരുന്നതും കാത്തു ലെവൽ ക്രോസിൽ നിന്നു. ലെവൽ ക്രോസ്സിൽ നിന്നും മാറി ഒരു നൂറുമീറ്റർ അകലെ ഒരു ഇടവഴിയിൽക്കൂടി റെയിൽവേ ഗേറ്റ് ഒഴിവാക്കി ആളുകൾ സൈക്കിളിലും കാൽനടയായും കടന്നുപോകുന്നു. അപകടം പിടിച്ച ആ അഭ്യാസം നോക്കി അയാൾ നിന്നു. ഗേറ്റ് തുറക്കുന്നതും കാത്തു ധാരാളം വാഹനങ്ങൾ കിടപ്പുണ്ട്.

“ഏയ്, കോവാലാ ,ഇന്നും താമസിച്ചുപോയി അല്ലേ ?”
ശബ്ദം കേട്ട ഭാഗത്തേക്ക് ഗോപാലകൃഷ്ണൻ നോക്കി. ഇന്നലെ കണ്ട ആ പെൺകുട്ടിയാണ്,അവൾ ചിരിച്ചു. അവളുടെ സ്‌കൂട്ടർ റോഡിൽ നിരന്നുകിടക്കുന്ന വാഹനങ്ങൾക്ക് ഇടയിൽ നിർത്തിയിട്ടിരിക്കുന്നു. ഗോപാലകൃഷൻ്റെ വലതുഭാഗത്തായി ഒരു ഓട്ടോറിക്ഷയുടെ മറവിലാണ് അവളുടെ വണ്ടി നിർത്തിയിരിക്കുന്നത് . ഓട്ടോയിൽ യാത്രക്കാർ ആരുമില്ല. അവൾ പറഞ്ഞു ,”ഓട്ടോചേട്ടാ, വണ്ടി അല്പം ഒതുക്കിത്തന്നാൽ എനിക്ക് കോവാലൻ ചേട്ടനുമായി ഒന്ന് സംസാരിക്കാമായിരുന്നു.”
അയാൾ പറഞ്ഞു,”വണ്ടി മാറ്റാൻ പറ്റില്ല .എന്താണന്നുവച്ചാൽ എന്നോട് പറ. ഞാൻ നിങ്ങളുടെ കോവാലൻ ചേട്ടനോട് പറയാം.”
“താൻ ആൾ കൊള്ളാമല്ലോ.എനിക്ക് കോവാലൻ ചേട്ടനോട് പറയാനുള്ളത് ഞാൻ തന്നെ നേരിട്ട് പറഞ്ഞോളാം”.
അവൾ ഓട്ടോ റിക്ഷയുടെ യാത്രക്കാർ ഇരിക്കുന്ന സീറ്റിലൂടെ അയാളെ എത്തിനോക്കി .
ഗോപാലകൃഷ്ണന് ദേഷ്യം വന്നു. അയാളെ അടിമുടി വിറക്കുന്നുണ്ടായിരുന്നു.
“എന്താ വായിൽ നാക്കില്ലേ?”അവൾ വീണ്ടും ചോദിച്ചു.
കോപം അടക്കി അയാൾ ചോദിച്ചു,”എന്താ തൻ്റെ പേര്?എന്തിനാണ് എന്നെ വെറുതെ ശല്യം ചെയുന്നത്?”
“പേര്?തൽക്കാലം ,ലെവൽക്രോസ്സിലെ പെൺകുട്ടി എന്ന് വിളിച്ചോളൂ”
“ഇത്രയും നീളമുള്ള പേര് എങ്ങിനെയാണ് വിളിക്കുക ?”
“കോവാലന് വിളിക്കാൻ വിഷമമാണെങ്കിൽ വിളിക്കണ്ട.”
“എൻ്റെ പേര് കോവാലൻ എന്ന് ആരാണ് പറഞ്ഞുതന്നത്?”
“ആരും പറഞ്ഞതല്ല.തൻ്റെ മുഖത്ത് അത് എഴുതിവച്ചിട്ടുണ്ടല്ലോ.എനിക്ക് ആളുകളുടെ മുഖത്തുനോക്കുമ്പോൾ അവരുടെ പേര് മനസ്സിൽ വരും”
“കൊച്ചേ, എന്നാൽ എൻ്റെ പേര് ഒന്നുപറഞ്ഞേ”ഓട്ടോ ചേട്ടൻ സംഭാഷണത്തിൽ ഇടപെട്ടു.
“ചേട്ടൻറെ പേര്,രാധാകൃഷ്ണൻ .ശരിയല്ലേ?”
“അയ്യോ,ശരിയാണല്ലോ .”

ഗോപാലകൃഷ്ണന് അരിശം വന്നു തുടങ്ങി,മുഖം ചുവന്നു.
“നമ്മടെ കോവാലൻ ചേട്ടൻറെ മുഖം ചുവന്നു,ദേഷ്യം വന്നിട്ട്. സാരമില്ല,ദേ ഗേറ്റ് തുറന്നു.”
അവൾ പതിവുപോലെ സ്‌കൂട്ടിയിൽ പാഞ്ഞുപോയി. ഓട്ടോ റിക്ഷ ഡ്രൈവർ അയാളെ നോക്കി ചിരിച്ചു. ആ ചിരിയിൽ അല്പം പരിഹാസമില്ലേ?

റെയിൽവേ ഗേറ്റ് കടന്നു നാലുകിലോമീറ്റർ പോകണം അയാളുടെ ജോലി സ്ഥലത്തേക്ക് . ഒരു ഫൈനാൻസിങ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജർ ആണ് ഗോപാലകൃഷ്ണൻ . പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു ജോലി തേടി നടന്നപ്പോൾ കിട്ടിയതാണ് ഈ ജോലി.ആദ്യം ഒന്ന് മടിച്ചു, ഈ ജോലിയിൽ ചേരാൻ.‘ഇരുപത്തിരണ്ടു വയസ്സല്ലേയുള്ളൂ പിന്നെ നിനക്ക് വേറെ ശ്രമിക്കാമല്ലോ ,എന്നെല്ലാം കൂട്ടുകാർ പറഞ്ഞപ്പോൾ അവിടെ ജോലിക്ക് ചേർന്നു. ജോലി സ്ഥലത്ത് എപ്പോഴും തിരക്കിലായിരിക്കും.അതുകൊണ്ട് അയാൾ റെയിൽവേഗേറ്റിൽ വച്ചുണ്ടായ സംഭവം ജോലി കഴിയുന്നതുവരെ ഓർമിച്ചതേയില്ല.എന്നാൽ അടുത്ത ദിവസവും അവൾ അയാളുടെ ബൈക്കിനരുകിൽ വന്നു വണ്ടി നിറുത്തി.”കോവാലാ സുഖമല്ലേ?”അവൾ ചോദിച്ചു. അയാൾ തലകുലുക്കി.”എന്താ പിണക്കമാണോ?”

“ഞാൻ എന്തുപറയാനാണ്?”

“എന്തെല്ലാമുണ്ട് പറയാൻ?”

“ലെവൽക്രോസ്സ്‌സിലെ പെൺകുട്ടി എന്ത് ചെയ്യുന്നു.?”

“ഞാൻ ലെവൽകോസിലെ ഗേറ്റ് തുറക്കുന്നതും നോക്കി നിൽക്കുന്നു.”

“തമാശ ആയിരിക്കും.ഞാൻ ചിരിക്കണോ?”

“കോവാലൻ,ഇവിടെ നിന്നും നാലുകിലോമീറ്റർ കഴിഞ്ഞു റോഡിൻ്റെ ഇടതുഭാഗത്തുള്ള ഫൈനാൻസിയേർസിലല്ലേ ജോലി ചെയുന്നത്?”

“അതെ,നീയെങ്ങനെ അറിഞ്ഞു.?”

“അത് കോവാലൻ്റെ തലയിൽ എഴുതിവച്ചിട്ടുണ്ടല്ലോ.”.

“അപ്പോഴാണ് അയാളോർമ്മിച്ചത് ഹെൽമെറ്റിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് എഴുതിയ ഒരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു.

“ഈ ബുള്ളറ്റ് ബൈക്ക് അടിപൊളിയാണ് കേട്ടോ”.അവൾ പറഞ്ഞു.
അയാൾ വെറുതെ ചിരിച്ചു.

“സ്വന്തമായി ഒന്ന് വാങ്ങണം”അവൾ പറഞ്ഞു.താൻ ഫീൽഡിൽ കസ്റ്റമേഴ്‌സിനെ കാണാൻ പോകുന്നതുകൊണ്ട് കമ്പനി തന്നിരിക്കുന്ന ബൈക്ക് ആണ് എന്ന് അവൾ മനസിലാക്കിയിരിക്കുന്നു.

“ഒരു വല്ലാത്ത സൃഷ്ടി തന്നെ”,അയാൾ പതുക്കെ പറഞ്ഞു.”എവിടെയാണ് ജോലി ചെയ്യുന്നത്?”അയാൾ ചോദിച്ചു.
“ആര്?”
“നീ ,ബാങ്കിലാണോ?”
“ബുദ്ധിമാൻ കണ്ടുപിടിച്ചല്ലോ. അപ്പോൾ കോവാലന് ബുദ്ധിയുണ്ട്.പിന്നെ ഇന്ന് വെള്ളിയാഴ്ചയാണ്.”
” അതിന്?”
“ശനിയും ഞായറും അവധിയാണ് എന്നെ കാത്ത് ലെവൽക്രോസ്സ്‌സിൽ നിൽക്കണ്ട .”
“നിന്നെ കാണാൻ ആര് വരും ?”
“എന്താ,വരില്ലേ?”

“എനിക്കെന്താ വട്ടുണ്ടോ,നിന്നെ കാണാൻ വരാൻ?കാത്തുനിൽക്കാൻ പറ്റിയ ഒരു മുതൽ”.
“നല്ല ചൂടിൽ ആണല്ലോ.ദാ, ഗേറ്റ് തുറന്നു.”അവൾ കൈ വീശി സ്കൂട്ടിയിൽ പാഞ്ഞുപോകുമ്പോൾ അവളെ പിന്തുടർന്നാലോ എന്ന് അയാൾ ആലോചിക്കാതിരുന്നില്ല.
അടുത്ത മൂന്ന് ദിവസങ്ങളിൽ അവളെ ഗേറ്റിൽ കണ്ടില്ല ഗോപാലകൃഷ്ണന് അല്പം ഇച്ഛാഭംഗം തോന്നാതിരുന്നില്ല.വ്യാഴാഴ്ച അവൾ വീണ്ടും വന്നു. ഇന്ന് അവളുടെ സ്‌കൂട്ടിയുടെ പുറകിൽ മറ്റൊരു സുന്ദരിയും ഉണ്ടായിരുന്നു.അവരുടെ സ്‌കൂട്ടി അല്പം പിറകിലായി മറ്റു രണ്ടുമൂന്ന് വാഹനങ്ങൾക്ക് അപ്പുറത്താണ്.”കോവാലാ ,സുഖമല്ലേ?”
അയാൾ അതിന് മറുപടി പറഞ്ഞില്ല.പകരംചോദിച്ചു,”ഇതേതാ ഇന്ന് ഒരു പുതിയ അവതാരം കൂട്ടിനുണ്ടല്ലോ.”.
“അതെ, അവളെ നോക്കണ്ട,അവൾ ബുക്ക്ഡ് ആണ്.ആ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.അയാൾ ചോദിച്ചു, “രണ്ടുമൂന്നു ദിവസം കണ്ടില്ലലോ എന്തുപറ്റി?”.

“അപ്പോൾ എന്നെ അന്വേഷിച്ചു അല്ലെ?.ഒന്നും പറ്റിയില്ല.ഞങ്ങൾ സ്ത്രീകൾക്ക് മാസത്തിൽ രണ്ടുമൂന്നു ദിവസം അവധി വേണ്ടതാണ്. ആ അവധി എടുത്തു,”
‘ഇതെന്തൊരു സാധനമാണ്?‘.അയാൾ വിചാരിച്ചു.പിന്നെ ഒന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല.അവൾ എന്താണ് വിളിച്ചു പറയാൻപോകുന്നത് എന്നറിയില്ല.
“കോവാലൻ പിണങ്ങിയോ?നല്ല രസമാ കോവലൻ്റെ പിണക്കം കാണാൻ.”
ഗേറ്റ് തുറന്നു, അവൾ പതിവുപോലെ മുൻപേ പാഞ്ഞുപോയി.അവൾ എവിടെയാണ് ജോലി ചെയ്യുന്നത്? അവളുടെ ശരിക്കുള്ള പേര് എന്താണ് ?എല്ലാം കണ്ടുപിടിക്കണം.അയാൾ തീരുമാനിച്ചു.എപ്പോഴും ജയം അവൾക്കാണ്. അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ല.
അടുത്തദിവസം അവളെ കണ്ടില്ല.എന്തുപറ്റിയോ.?ചിലപ്പോൾ വരാൻ താമസിച്ചുപോയിട്ടുണ്ടാകും.ഇപ്പോൾ ആ റെയിൽവേ ഗേറ്റ് അടയുന്നതിൽ ഗോപാലകൃഷ്ണന് ഒരു വിഷമവുമില്ല.തുറക്കാൻ അല്പം കൂടി താമസിച്ചാലും കുഴപ്പമില്ല എന്നു തോന്നിത്തുടങ്ങിയിരുന്നു.
അടുത്തദിവസം അടഞ്ഞ ഗേറ്റിനുമുൻപിൽ നിൽക്കുമ്പോൾ അവൾ വീണ്ടും വന്നു.സ്‌കൂട്ടി അടുത്തുതന്നെ നിർത്തി,ഒരു ചോദ്യം,”കോവാല,നാഷണലൈസ്‌ഡ്‌ ബാങ്കിലേക്ക് ഡവലപ്മെൻറ് ഓഫീസേർസിനെ വിളിച്ചിട്ടുണ്ട്.പത്രത്തിലെ പരസ്യം കണ്ടോ?”

“ഇല്ല.”
“കാണേണ്ടതൊന്നുംകാണില്ല.സമയംകളയാതെ വേഗം അപേക്ഷ അയക്കു.”
അയാൾ അത്ഭുതപ്പെട്ടു അവളെ നോക്കി.” കോവാലൻ ,അപേക്ഷ അയച്ചുകഴിഞ്ഞു പരീക്ഷക്ക് തയ്യാറെടുക്കണം.അതിന് ടൗണിൽ നല്ല ഒരു കോച്ചിങ് സെൻറർ ഉണ്ട്,പേര് ,നാഷണൽ.അവിടെ ചേർന്ന് പരീക്ഷക്ക് തയ്യാറാകണം.”

അപ്പോൾ അവൾക്ക് സീരിയസ് ആയിട്ടു സംസാരിക്കാനും അറിയാം. അന്ന് വൈകുന്നേരംതന്നെ അയാൾ ആപ്ലിക്കേഷൻ തയ്യാറാക്കി കോച്ചിങ് സെൻററിൽ അഡ്മിഷനും വാങ്ങി. അവൾ നാളെ ചോദിക്കും, ‘കോവാല,അപേക്ഷ അയച്ചോയെന്ന്‘,അയാൾ മനസ്സിൽ കരുതി.
എന്നാൽ അടുത്ത രണ്ടുദിവസങ്ങളിലും അവളെ കാണാൻ കഴിഞ്ഞില്ല. റീജിയണൽ മാനേജർ ബ്രാഞ്ച് വിസിറ്റിംഗിന് വന്നതുകൊണ്ട് തിരക്കിലായിപ്പോയി. ഇടക്കിടക്ക് അവളുടെ കോവാലാ എന്ന വിളി അയാൾക്ക് ഇഷ്ടമായി തുടങ്ങിയിരുന്നു.അടുത്ത ദിവസം അവളെ കണ്ടപ്പോൾ അയാൾ ചോദിച്ചു,”ലെവൽക്രോസിലെ പെൺകുട്ടി, സുഖമാണോ?”
അവൾ പറഞ്ഞു,”നീണ്ട പേരുവിളിച്ചു് നാക്ക് ഉളുക്കും.എൻ്റെ പേര് വിനയ.വിനയ എസ്സ് മേനോൻ “.
അയാൾ പൊട്ടിച്ചിരിച്ചു.”ആരാ നിനക്ക് ഇത്തരത്തിലുള്ള ഒരു മണ്ടൻ പേരിട്ടത്?”
“എന്താ എൻ്റെ പേരിന് കുഴപ്പം?”
“അശേഷം വിനയം ഇല്ലാത്ത ഒരാൾക്ക് വിനയ എന്ന പേര്? നല്ലൊരുപേരായിരുന്നു.അത് നശിപ്പിച്ചു.”
“കോവാലൻചേട്ടാ ഞാൻ രണ്ടുദിവസം അവധിയിലാണ് .ലെവൽക്രോസിൽ എന്നെ കാത്തുനിൽക്കണ്ട.”.
“അയ്യടാ,കാത്തുനിൽക്കൻ പറ്റിയ ഒരു മുതൽ”അയാൾ ചിരിച്ചു.”
“ഗേറ്റ് തുറന്നു. രണ്ടുദിവസം കഴിഞ്ഞുകാണാം.”
എന്നാൽ ഒരാഴ്ച അവളെ കാത്തിരുന്നിട്ടും അവൾ വന്നില്ല.. ഇടക്ക് അവളുടെ സ്‌കൂട്ടിയിൽ ഒന്നിച്ചുയാത്രചെയ്യാറുള്ള പെൺകുട്ടിയെ കണ്ടെങ്കിലും അവൾ ഗോപാലകൃഷ്ണനെ കണ്ടതായി ഭാവിച്ചില്ല..
ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾക്ക് ആകെ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങി. എങ്ങനെയും അവളെ കണ്ടെത്തണം.അവൾക്ക് എന്തുപറ്റി എന്നറിയണം.
ഒരാഴ്ച മുൻപ് റെയിൽവേ ലെവൽക്രോസിൽ സ്‌കൂട്ടറിൽ യാത്രചെയ്ത ഒരു യുവതി ട്രെയിൻ ഇടിച്ചു മരിച്ച വാർത്ത ഒരു സായാഹ്ന പത്രത്തിൽ വായിച്ചത് ഓർമ്മയിൽ വന്നു. ലെവൽ ക്രോസ്സിന് അപ്പുറത്തുള്ള വഴിയിൽക്കൂടി ഗേറ്റ് അടയുമ്പോൾ ചിലർ സാഹസികമായി സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിച്ചുപോകുന്നതുകാണാം. അവിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പത്രത്തിൽ കണ്ടത്.
അവൾക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?ലെവൽ ക്രോസിൽ കണ്ടുമുട്ടുമ്പോൾ സംസാരിക്കുന്നതല്ലാതെ അവളെ കുറിച്ച് ഒന്നും അറിയില്ല. മൊബൈൽ നമ്പർപോലും ചോദിക്കുകയോ അവൾ തരികയോ ചെയ്തിട്ടില്ല. ഇനിയും കാത്തിരിക്കാൻ അയാൾക്ക് ക്ഷമയുണ്ടായിരുന്നില്ല.ഒരു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടുതുടങ്ങി.ഈശ്വരാ, ലെവൽക്രോസിൽ അപകടം ഉണ്ടായത് അവൾക്കായിരിക്കരുതേ.
അടുത്തുള്ള പോലീസ്‌സ്റ്റേഷനിൽ ആ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണാതിരിക്കില്ല.
പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാർ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിച്ചു.അവസാനം കാര്യങ്ങൾ തുറന്നുപറയേണ്ടിവന്നു.സബ്ബ്ഇൻസ്പെക്ടർ ഒരു കോൺസ്റ്റബിളിനെ വിളിച്ചു് ആ അപകടത്തിൻ്റെ ഫോട്ടോകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.മുഖം തിരിച്ചറിയാൻ വയ്യാത്ത രീതിയിലായിരുന്നു ആ ഫോട്ടോയിലുള്ള രുപം.ആ സ്‌കൂട്ടി വേറെ ആരുടെയോ ഐ.ഡി കൊടുത്തു് വാടകയ്ക്ക് എടുത്തതും ആയിരുന്നു.
ആകെക്കൂടി ഒരു ദുരൂഹത അനുഭവപ്പെടുന്നു.
ഇനിയുള്ള മാർഗ്ഗം അവൾ ജോലി ചെയ്യുന്ന ബാങ്കിൽ അന്വേഷിക്കുക എന്നതാണ്. നഗരത്തിലെ രണ്ടു ബാങ്കുകളിലും അന്വേഷിച്ചു ചെന്നപ്പോൾ അവിടെ ഒരിടത്തും വിനയ എന്നപേരിൽ ആരും ജോലി ചെയ്യുന്നില്ല.
മൂന്നുമാസം കഴിഞ്ഞു പോയി. അവളെക്കുറിച്ചു്യാതൊരു വിവരവും ലഭിച്ചില്ല.
അതിനിടയ്ക്ക് അവൾ പറഞ്ഞ ജോലിക്ക് സെലക്ഷൻ കിട്ടി.
ഇന്ന് മൂന്നുമാസത്തെ ട്രെയിനിങ്ങിന് ബോംബെയിലേക്ക് പോകുകയാണ്. ഈ ജോലി കിട്ടാൻ പ്രേരണയായ അവളെ ഇനി കാണുവാൻ സാധ്യതയില്ല. അവളെക്കുറിച്ചുള്ള ഒരു വിവരവും അറിയില്ല.
എയർപോർട്ടിൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് പാസ്സുമായി അയാൾ കാത്തുനിന്നു. ആദ്യമായി വിമാനയാത്ര ചെയ്യുകയാണ്. അതിൻറെ ടെൻഷനും സന്തോഷവും ഉള്ളിലൊതുക്കി, അല്പം പരിഭ്രമത്തോടെ വിമാനത്തിലേക്കുള്ള കോണിപ്പടി കയറിച്ചെല്ലുമ്പോൾ വിമാനത്തിൻ്റെ വാതുക്കൽ എയർ ഹോസ്റ്റസ് വേഷത്തിൽ അവൾ,വിനയ നിൽക്കുന്നു.

അതെ അത് വിനയതന്നെ. അവൾ അയാളെ കണ്ടു.ബോർഡിങ് പാസ്സിൽനോക്കി ബി 8 ലെഫ്റ്റ് സൈഡ് എന്ന് പറഞ്ഞു. അവൾ യാതൊരു പരിചയം കാണിക്കുന്നില്ല . ചിലപ്പോൾ ആൾ മാറിയിരിക്കും,അല്ലെങ്കിൽ അവൾക്ക് തന്നെ മനസ്സിലായിട്ടില്ല. യാത്രക്കാരുടെ ഇടയിൽക്കൂടി അവൾ രണ്ടുമൂന്നുതവണ അയാളെ കടന്നുപോയി.ഇല്ല, അവൾ വിനയതന്നെയാണോ എന്ന് പറയാൻ കഴിയുന്നില്ല.

വിമാനത്തിലെ മുകളിലുള്ള ലഗേജ് ട്രാക്കുകൾ അടച്ചുകൊണ്ട് അവൾ അടുത്തുവന്നപ്പോൾ അയാൾ അവളുടെ പേര് എഴുതിയ ഷീൽഡ് നോക്കി ,‘വിനയ എസ്സ് മേനോൻ‘.
വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞു.ഗോപാലകൃഷ്ണൻ വിൻഡോയിൽക്കൂടി പുറത്തേക്ക് നോക്കിയിരുന്നു.മനസ്സിൽ പെരുമ്പറകൊട്ടുന്നു.
“സാർ,കോഫി”.അവൾ ഒരു കപ്പിൽ കോഫിയും ഒരു സാൻവിച്ചുമായി അയാളുടെ അടുത്തുവന്നു.
” ഞാൻ കോഫി ഓർഡർ ചെയ്തിട്ടില്ല.”
“ഇല്ലേ? എന്നാലും ഒരു കാപ്പികുടിക്കാം അവൾ കോഫിയും സാൻവിച്ചും ഒരു ചോക്ലേറ്റും അയാളുടെ മുൻപിലെ ട്രേ വലിച്ചു വച്ച് അതിൽ വച്ചു.
“കോവാലൻ എങ്ങോട്ടാ?”
“ബോംബയിൽ പ്രൊബേഷനറി ഓഫീസേഴ്‌സിൻ്റെ ട്രെയിനിങ്ങിന് പോകുന്നു.”.
“ഇന്ന് ഐർഹോസ്റ്റസ് ട്രൈനിംഗ് കഴിഞ്ഞു, എൻ്റെ ആദ്യത്തെ ജോലി ദിവസം ആണ്. അന്ന് പോരുമ്പോൾ കോവലനോട് പറയാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച അപ്പോയിൻമെൻറ് ഓർഡർ കിട്ടി. തിങ്കളാഴ്ച ട്രെയിനിങ് പ്രോഗ്രാമിന് ചേരണം എന്ന് പറഞ്ഞു. ഞാൻ മൃദുലയുടെ കയ്യിൽകൊടുത്തുവിട്ട എഴുത്തു കിട്ടിയിട്ടും എന്താ എന്നെ വിളിക്കാതിരുന്നത്?”
“ആരാ മൃദുല ?”
“എൻ്റെ കൂടെ ബൈക്കിൽ വരാറുള്ള ആ പെൺകുട്ടി.അവൾ കത്ത് കോവാലന് തന്നു എന്നാണ് എന്നോട് പറഞ്ഞത്.”
“അവളെ രണ്ടു മൂന്ന് തവണ കണ്ടിരുന്നു.അവൾ സംസാരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്തില്ല.”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നില്ല. അവൾ ജോലിയിൽ മുഴുകി. വിമാനത്തിൽ ലാൻഡിംഗ് സിഗ്നൽ തെളിഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള അനൗൺസ്‌മെന്റ് വന്നു. അവൾ യാത്രക്കാർ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി കടന്നുപോകുന്നതിനിടയിൽ അടുത്തുവന്നു, ഒരു കവർ അയാളുടെ കയ്യിൽകൊടുത്തു. ആ കവറിന്റെ പുറത്തു് വെഡ്‌ഡിങ് എന്ന് പ്രിൻറ് ചെയ്തിരിക്കുന്നു.
അവളുടെ വിവാഹത്തിൻ്റെ ക്ഷണക്കത്ത് തനിയ്ക്ക് എന്തിന് തരണം.?
വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ വാതിൽക്കൽ അവൾ നിൽക്കുന്നു.ഗുഡ്ബൈ പറഞ്ഞ അവളെ ശ്രദ്ധിക്കാതെ കോണിപ്പടി ഇറങ്ങിയെങ്കിലും ഒന്ന് തിരിഞ്ഞുനോക്കാതിരിക്കാൻ കഴിഞ്ഞില്ല.അവളുടെ മുഖഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല.
ഹോട്ടലിലെ മുറിയിൽ ചെന്ന് ഡ്രസ്സുകളും സാധനകളുമെല്ലാം എടുത്തുവച്ചു.മൂന്നുമാസം ഇവിടെയാണ് താമസം.ആ കവർ അയാൾ പോക്കറ്റിൽനിന്നും പുറത്തെടുത്തു.സങ്കടവും ദേഷ്യവും അയാൾക്ക് ഉള്ളിൽ ഒതുക്കാൻ കഴിയുന്നില്ല.ആ കത്ത് തുറന്ന് പോലും നോക്കാതെ അത് അയാൾ മൂലക്കിരുന്ന വെയിസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞു.അത് ബാസ്കറ്റിൽ വീഴാതെ പുറത്തേക്ക് വീണു.
ആ കത്ത് ഇനി തുറന്നു നോക്കി മനസ്സ് എന്തിന് അസ്വസ്ഥമാക്കണം?
അടുത്ത ദിവസം റൂം ക്ളീൻ ചെയ്യാൻ വന്ന സ്ത്രീ തുറക്കാത്ത ആ കത്ത് കണ്ട് അയാളുടെ മേശപ്പുറത്തു ഇരുന്ന പുസ്തകങ്ങൾക്കിടയിൽ എടുത്തുവച്ചു.
കഴിഞ്ഞ സംഭവങ്ങൾ പലതവണ അയാൾ കൂട്ടിയും കിഴിച്ചും നോക്കി.അവൾ തന്നെ എപ്പോഴും കളിയാക്കുന്നതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
ഒരു മാസം കഴിഞ്ഞുപോയി.അവളെക്കുറിച്ചു പിന്നീട് ഒന്നും അയാൾ കേൾക്കുകയോ അന്വേഷിക്കുകയോ ഉണ്ടായില്ല
മുറി ആകെ അലങ്കോലമായിക്കിടക്കുന്നു.മേശപ്പുറത്തു ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾ ഗോപാലകൃഷ്ണൻ അടുക്കിവച്ചു .
പുസ്തകങ്ങൾക്കിടയിൽ താൻ അന്ന് വലിച്ചെറിഞ്ഞ വെഡ്‌ഡിങ് ഇൻവിറ്റേഷൻ കാർഡ് കണ്ട് അയാൾ അമ്പരന്നു. ഇത് ആദ്യദിവസം തന്നെ കളഞ്ഞതാണല്ലോ,പിന്നെ എങ്ങിനെ ഇവിടെവന്നു.?അയാൾ ആ കവർ തുറന്നു.കാർഡിനോടൊപ്പം ഒരു കത്ത്.
“പ്രിയപ്പെട്ട എൻ്റെ കോവാലന്,ഇത് എൻ്റെ കൂട്ടുകാരി മൃദുലയുടെ വിവാഹ ക്ഷണക്കത്താണ്.അടുത്തമാസം ഇരുപത്തിനാലിന്. രണ്ടു ദിവസത്തെ അവധിക്ക് ഞാൻ നാട്ടിൽ വരുന്നുണ്ട് .കാണണം.നമ്മൾക്കും ഒരുകൂട് കൂട്ടണ്ടേ? ഞാൻ കാത്തിരിക്കും.വിനയ എസ്സ് മേനോൻ.”
താഴെ മൊബൈൽ നമ്പറും.
കൈകൾ വിറക്കുന്നു.ഗോപാലകൃഷ്ണൻ വിവാഹത്തിൻറെ തീയതി നോക്കി ഒരു മാസം കഴിഞ്ഞിരിക്കുന്നു.
അയാൾ മൊബൈൽ കയ്യിലെടുത്തു,അവൾ തന്ന നമ്പറിലേക്ക് വിളിച്ചു.
അവളുടെ മറുപടിക്കായി അയാൾ കാത്തിരുന്നു.

സ്വന്തം ലേഖകൻ
കൊച്ചി : മെയ് ഏഴിന് താനൂരിൽ നടന്ന ബോട്ടപകടത്തിൽ ” മരണപ്പെട്ടവർക്ക് ” ആദരാഞ്ജലികൾ എന്ന് എഴുതുന്നത് ആ മനുഷ്യരോട് കാണിക്കുന്ന അവഹേളനം ആന്നെന്നും… അവരെ കൊന്നതാണെന്നും…. ഇതു ഇന്സ്ടിട്യൂഷണൽ മർഡറാണെന്നും.. മുഖം രക്ഷിക്കാൻ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തതുകൊണ്ടായില്ല..
സമയാസമയങ്ങളിൽ കൃത്യമായ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുടെ വീഴ്ചക്കും നടപടി വേണമെന്നും..  ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ സെക്ഷൻ 304 ൽ വരുന്ന മനപ്പൂർവമല്ലാത്ത നരഹത്യയാണിതെന്നും കേരള ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൻ മരണം നടന്ന അന്ന് തന്നെ അഭിപ്രായപ്പെട്ടിരുന്നു…
കേരള ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസന്റെ അഭിപ്രായങ്ങൾ പൂർണ്ണമായി ശരിവയ്ക്കുന്ന നിലപാടാണ്‌ ഇന്ന് കേരള ഹൈക്കോടതിയും സ്വീകരിച്ചിരിക്കുന്നത് . ഞങ്ങളുടെ ഹൃദയത്തിൽ രക്തം പൊടിയുന്നുവെന്നും , സംഭവത്തിൽ മേയ് 12നകം വിശദമായ റിപ്പോർട്ട് നൽകണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ബോട്ടപകടത്തിൽ കേരള ഹൈക്കോടതി ഇന്ന് സ്വമേധയാ കേസെടുത്തിരിക്കുകയാണ് .
ഓരോ തവണയും നിരവധി ജീവനുകളാണ് പൊലിയുന്നെന്നും , നിരവധി കുട്ടികൾ മരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം വാർന്നൊഴുകുന്നുവെന്നും, പോലീസിനെപ്പോലും നിരീക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും, ഈ കൂട്ടമരണം ഞെട്ടിക്കുന്നതും വേട്ടയാടുന്നതുമാണെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി . ഭാവിയിൽ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കുക.” എന്നതാണ് ഞങ്ങളുടെ കടമയെന്നും,  സംസ്ഥാനത്ത് സമാനമായ ബോട്ടപകടങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരാണ് ഇതിന് കാരണമെന്നും കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് ഇവർക്കെതിരെ നടപടിയെടുക്കാത്തതെന്നും കോടതി ചോദിച്ചു.
“ഞങ്ങളുടെ ഹൃദയത്തിൽ രക്തം പൊടിയുന്നു……
ഇതു ഉദ്യോഗസ്ഥ മേലാളന്മാരുടെ കഴിവില്ലായ്‌മ ആണ്”
മലപ്പുറം ബോട്ട് അപകടത്തിൽ സ്വമേധയ കേസ് എടുത്തുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞ വാക്കുകൾ ആണിതെന്നും . “ഇത്ര സുരക്ഷതമല്ലാത്ത രീതിയിൽ ഈ ബോട്ട് സർവീസ് നടത്താൻ ആരാണ് അനുമതി കൊടുത്തതെന്നും ?? ,കോടതി ഉയർത്തിയ അതേ ചോദ്യമാണ് കേരളീയ സമൂഹം ചോദിക്കുന്നതെന്നും
കേവലം ഉടമയ്ക്കെതിരെ കേസ് എടുത്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അധികാര വർഗ്ഗത്തിന്റെ തട്ടിപ്പാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും … അതാണ് ഇത് ഒരു  “ഇന്സ്ടിട്യൂഷണൽ മർഡർ” ആണന്ന്‌….! താൻ പറഞ്ഞതെന്നും, അതുകൊണ്ട് തന്നെയാണ് ജനം ആഗ്രഹിച്ചതുപോലെ കോടതി സ്വാമേധയ കേസ് എടുത്തതെന്നും  ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൻ പ്രതികരിച്ചു.

സിപിഐഎം യുകെ ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടി കേരള സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു സംസാരിക്കും. ഈ മാസം 27നു ഉച്ചക്ക് 2 മണിയ്ക് ലണ്ടനിലെ സൗത്താളിലാണ് പൊതുസമ്മേളനം.

കലാസാംസ്കാരിക ബഹുജന സംഘടനകളായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, കൈരളി യു കെ , ക്രാന്തി അയർലൻഡ് ,എസ്എഫ്ഐ യുകെ , യുകെ യിലെ ഇടതുമുന്നണി ഘടകകക്ഷി സംഘടനകൾ എന്നിവയുടെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.

പൊതുസമ്മേളനത്തിനു മുന്നോടിയായി പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും ഗോവിന്ദൻമാസ്റ്ററുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാവും.

സമ്മേളന വേദി: Featherstone High School , Southall , West London . UB2 5HF

 

ലണ്ടൻ : പച്ചയായ മനുഷ്യന്റെ ജീവിത കഥ പറയുബോൾ, ഒരു വ്യക്തി മരിച്ചു കഴിഞ്ഞല്ല, ജീവിച്ചിരീക്കുബോഴാണ് അവന് താങ്ങും, തണലും ആയി ആരെങ്കിലും എത്തേണ്ടത് എന്ന വലിയ സന്ദേശം സമൂഹത്തിന് നൽകുവാൻ ഇതിലൂടെ കഴിഞ്ഞു.

ഷിജോ സെബാസ്റ്റ്യൻ ഡയറക്ഷൻ ചെയ്ത ഈ ഷോർട്ട് ഫിലിം, വീഡിയോയും, എഡിറ്റിംങ്ങും ചെയ്ത് മനോഹരമാക്കിയത് ജയിബിൻ തോളത്താണ്. എല്ലാ പിന്തുണയും നൽകിയ ബോസ്‌കോ ജോസഫിനും കുടുബത്തിനും പ്രത്യേകം നന്ദി പറയുന്നതോടൊപ്പം അഭിനയമികവുകൊണ്ട് മനോഹരമാക്കിയത് മന്നാ മറിയം ജിജി, ബിജി ബിജു, ഐവി എബ്രഹാം, ശില്പ തോമസ്, ജിയോ ജോസഫ്, ബിജു തോമസ്, ജോബി കുര്യക്കോസ്, ഷൈൻ മാത്യു എന്നിവരാണ്.

സമൂഹത്തിൽ എന്നും നല്ല മെസ്സേജ് നൽകാൻ ഉതകുന്ന ഇത്തരത്തിലുള്ള വിഷയങ്ങൾ അവതരിപ്പിക്കുവാൻ ഇവർക്കു ഇനിയും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കയ്യൂർ കല്ലറങ്ങാട്ട് കെ എം മാത്യു (97) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും.

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കെ എം മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും. കൂടാതെ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണവുമുണ്ടാകും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. തിരൂരിൽ എത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം താനൂരിൽ അവലോകന യോഗം ചേർന്നു. ഇതിനുശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിൽ പൊതുദർശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. 22 പേരാണ് ദുരന്തത്തിൽ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. അതിൽ 8 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേർ ആശുപത്രി വിട്ടു. 5 പേർ നീന്തി രക്ഷപ്പെട്ടു.

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ബോട്ട് അപകടത്തിനിടെ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തിയതായി കുടുംബം. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. ഇതോടെ ബോട്ടിലുണ്ടായിരുന്ന ആരെയും കാണാനില്ലെന്ന പരാതിയില്ല. രക്ഷാസംഘത്തിന്റെ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് ഫയര്‍ഫോഴ്സ് ഡിജിപി ബി.സന്ധ്യ അറിയിച്ചു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

RECENT POSTS
Copyright © . All rights reserved