Latest News

അങ്കമാലി ഡയറീസിലെ പെപ്പെയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ആന്റണി വർഗീസ്. ഇപ്പോഴിതാ ആന്റണി വര്‍ഗ്ഗീസിന്റെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത ഉണ്ടായിരിക്കുകയാണ്. ആന്റണി വിവാഹിതനാകാന്‍ പോവുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. പ്രണയവിവാഹമല്ലായിരുന്നുവെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്കമാലി സ്വദേശിയാണ് വധു. വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്

ഈയ്യടുത്തായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹം നടന്നത്. അഞ്ജലിയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. ആന്റണിയുടേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ഇതിനിടെയാണ് താരത്തിന്‌റെ ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തുന്നത്.

ഒറ്റയ്ക്കുള്ള യാത്രയില്‍ മധ്യവയസ്സ് പിന്നിട്ടിരുന്നു രാജനും സരസ്വതിയും. ഇനിയുള്ള ജീവിതവും അങ്ങനെയാകുമെന്നാണ് കരുതിയത്. പക്ഷേ, പ്രണയത്തിന് പ്രായമില്ലെന്ന തിരിച്ചറിവിലാണിപ്പോള്‍ ഇരുവരും. അടൂരില്‍ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തില്‍ ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. ഈ വാലെന്റെന്‍സ് ദിനത്തില്‍ 58 കാരനായ രാജനും 65-കാരിയായ സരസ്വതിയും വിവാഹിതരാകും.

തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജന്‍. വര്‍ഷങ്ങളായി, ശബരിമല സീസണില്‍ പമ്പയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരുകയായിരുന്നു. നാട്ടിലേക്ക് പണമയച്ചുകൊടുക്കും. സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ച രാജന്‍ വിവാഹം കഴിക്കാന്‍ മറന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണായതോടെ രാജനെ, അന്നത്തെ പമ്പ സി.ഐ. പി.എം. ലിബിയാണ് 2020 ഏപ്രില്‍ 18-ന് മഹാത്മയിലെത്തിച്ചത്. ഇപ്പോള്‍ വയോജനങ്ങളെ സംരക്ഷിച്ചും പാചകം ചെയ്തും ഇവിടെ ജീവിക്കുന്നു.

അടൂര്‍ മണ്ണടി പുളിക്കല്‍ സരസ്വതി (65) ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചത്. അവിവാഹിതയായ, സംസാരവൈകല്യമുള്ള സരസ്വതിയുടെ മാതാപിതാക്കള്‍ മരിച്ചതോടെയാണ് തനിച്ചായത്. പരസ്പരം ഇഷ്ടപ്പെടുന്നെന്ന വിവരം ഇവര്‍തന്നെയാണ് മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയോടും സെക്രട്ടറി എ. പ്രിഷില്‍ഡയോടും പറഞ്ഞത്.

യു.എസിലെ ടെക്​സസിൽ അന്തർ സംസ്​ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച്​ ആറുമരണം. നിരവധിപേർക്ക്​ പരിക്കേറ്റു.

ടെക്​സസ്​ -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ്​ അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ്​ അപകടകാരണം. 133 വാഹനങ്ങളാണ്​ കൂട്ടിയിടിച്ച്​ തകർന്നത്​. കാറുകളും ട്രക്കുകളുമാണ്​ തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം.

65 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​. മൂന്നുപേർ അത്യാസന്ന നിലയിലാണ്​. ജോലിക്ക്​ പുറപ്പെട്ടവരാണ്​ അപകടത്തിൽപ്പെട്ടവരിൽ അധികവും.

ഹൈഡ്രോളിക്​ റെസ്​ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ രക്ഷാപ്രവർത്തനം. കനത്ത മഞ്ഞുവീഴ്​ച തുടരുന്നതിനാൽ സ്​ഥലത്ത്​ ഗതാഗത തടസം രൂക്ഷമായിരുന്നു.

കൂട്ടിയിടിയെ തുടർന്ന്​ ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്​ ​നിരവധി വാഹനാപകടങ്ങളാണ്​ യു.എസിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായത്​. ടെന്നസിയിൽ മാത്രം 30ഓളം അപകടങ്ങൾ റിപ്പോർട്ട്​ ​െചയ്​തു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനെക്കുറിച്ച് സംസാരിച്ചു. സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സുഹൃത്തും സംവിധായകനുമായ ജിജോ പുന്നൂസ് ബറോസിന്റെ കഥ പറഞ്ഞപ്പോൾ ആ കഥ സിനിമയാക്കുവാൻ താൽപര്യം തോന്നിയെന്നും മോഹൻലാൽ പറഞ്ഞു. സിനിമയിൽ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

ബറോസിനെക്കുറിച്ച് മോഹൻലാൽ

സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ജിജോ പുന്നൂസ് കഥ വിവരിച്ചപ്പോൾ, അവൻ ഇത് ചെയ്യാൻ പോകുകയാണോ എന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ബറോസ് യക്ഷിക്കഥയാണ്, ഒരു ജീനിയെക്കുറിച്ചും നിധിയുടെ സംരക്ഷകനെക്കുറിച്ചും ഒരു പെൺകുട്ടിയെക്കുറിച്ചുമുള്ള കഥയാണ് . ഞാൻ തന്നെ സിനിമ ചെയ്യുവാൻ എന്നിലെ കുട്ടി പറയുവാൻ തുടങ്ങി. എന്നിലെ ആ കുട്ടി എന്നെ നിരന്തരം ശല്യം ചെയ്യുകയും ജിജോയോട് സംവിധാനത്തക്കുറിച്ച് സൂചിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. നാൽപത് വർഷം മുമ്പ്, നവോദയ അപ്പച്ചനും ജിജോ പുന്നൂസ്സുമാണ് എന്നിലെ നടനെ കണ്ടെത്തിയത് . അങ്ങനെ ജിജോ പറഞ്ഞു, “എന്റെ എല്ലാ അനുഗ്രഹങ്ങളോടും പിന്തുണയോടും കൂടി നിങ്ങൾ ഇത് ചെയ്യണം.” ഇതൊരു 3 ഡി ഫിലിമാണ്, അങ്ങനെ സങ്കീർണ്ണമായ ആ സിനിമ ചെയ്യുവാൻ ഞാൻ ആഗ്രഹിച്ചു . ബറോസ് ജനുവരിയിൽ ആരംഭിക്കേണ്ടതായിരുന്നു, മിക്ക അഭിനേതാക്കളും സ്പെയിൻ, പോർച്ചുഗൽ, യു എസ് എന്നിവിടങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ആക്ഷൻ ഡയറക്ടർ തായ്‌ലൻഡിൽ നിന്നുമാണ് . അതിനാൽ, ഏപ്രിൽ പകുതിയോടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ബറോസ് പ്രീ പ്രൊഡക്ഷന് ചെന്നൈയില്‍ ലാല്‍ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും. മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

‘ഞാന്‍ ഏതു നിമിഷവും കൊല്ലപ്പെടാം, സ്വത്തിനു വേണ്ടി മകനും മരുമകളും അഞ്ചുമാസത്തോളമായി വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണ്. മാസങ്ങളായി ബന്ധുക്കളെയോ എന്റെ മകളെയോ കാണാന്‍ എനിക്ക് അനുവാദമില്ല. രണ്ടുമാസം മുന്‍പ് നിര്‍ബന്ധിച്ച് വില്‍പത്രം എഴുതി വാങ്ങി. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ കത്ത് നിങ്ങള്‍ കൊല്ലത്തു താമസിക്കുന്ന എന്റെ മകള്‍ക്ക് കൈമാറണം’. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുന്‍പ് വയോധിക അയല്‍വാസിയായ സ്ത്രീയോട് പറഞ്ഞ വിവരങ്ങളും മകള്‍ക്കെഴുതിയ കത്തുമാണ് പ്രതികള്‍ പല കഥകള്‍ പറഞ്ഞ് വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും പൊലീസിന് പിടിവള്ളിയായത്. ഇതോടെയാണ് അമ്മയെ ക്രൂരമായി കൊന്ന കേസില്‍ മകനും മരുമകളും പിടിയിലായത്.

മകനും മരുമകളും ചേര്‍ന്ന് തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പിക്കുന്നതായി ദേവകിയമ്മ എഴുതി നല്‍കിയിരുന്ന കത്തുകള്‍ അയല്‍വാസി മകളെ ഏല്‍പിക്കുകയും അവര്‍ ഇതു പൊലീസിനു കൈമാറുകയും ചെയ്തു.ചവറ തെക്കുംഭാഗം ഞാറമൂട് കിഴക്കുംമുറി പടിഞ്ഞാറ്റതില്‍ പരേതനായ രാമചന്ദ്രന്റെ ഭാര്യ ദേവകിയമ്മ(75)യെയാണ് മകന്‍ രാജേഷ് (42), ഭാര്യ ശാന്തിനി (35) എന്നിവര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഫൊറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൊലപാതകം അടിവരയിട്ടു. ദേവകിയമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മകള്‍ കൊല്ലം മങ്ങാട് നന്ദനം വീട്ടില്‍ ശശികല സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് അന്വേഷണം രാജേഷിനെയും ശാന്തിനിയെയും കേന്ദ്രീകരിച്ചായത്.

ചോദ്യം ചെയ്യലില്‍ കള്ളങ്ങള്‍ നിരത്തി പ്രതിരോധിക്കാനായിരുന്നു രാജേഷിന്റെയും ശാന്തിനിയുടെയും ശ്രമം. അമ്മ തൂങ്ങിമരിച്ചെന്നായിരുന്നു രാജേഷിന്റെ വാദം. തൂങ്ങാന്‍ ഉപയോഗിച്ചതെന്നു പറഞ്ഞ് ഒരു കൈലിമുണ്ടും പൊലീസിന് പ്രതികള്‍ കൈമാറി. ഫൊറന്‍സിക് സംഘത്തിലെ ഡോക്ടര്‍ ബല്‍റാം, ഡോക്ടര്‍ ദീപു, ഡോക്ടര്‍ വിശാല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആത്മഹത്യയ്ക്കുള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഫൊറന്‍സിക് അസിസ്റ്റന്റ് ഡോക്ടര്‍ ദേവി വിജയനും ആത്മഹത്യാ സാധ്യത തള്ളിയതോടെ രാജേഷ് തന്നെയാണ് കൊലയാളിയെന്ന് പൊലീസ് ഉറപ്പിച്ചു.

തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചെന്നു പറയപ്പെടുന്ന കൈലിയുമായി വൈകാരിക പ്രകടനം രാജേഷ് തുടര്‍ന്നു കൊണ്ടിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം സംസ്‌കാരത്തിനു കിടത്തിയിരുന്നത്. ശ്വാസം മുട്ടിയാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തു. ദേവകിയമ്മയുടെ കഴുത്തില്‍ ശക്തമായി എന്തോ ഉരഞ്ഞ പോലെയുള്ള പാടുകള്‍ ഉണ്ടായിരുന്നു. ഈ തുണിയില്‍ തൂങ്ങിയാല്‍ ഇത്തരത്തിലുള്ള ഉരഞ്ഞ പാടുകള്‍ ഉണ്ടാകില്ലെന്നു ഫൊറന്‍സിക് വിദഗ്ധര്‍ നിലപാട് എടുത്തതോടെ പ്രതികളെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പലതവണ ചോദ്യം ചെയ്‌തെങ്കിലും അമ്മ തൂങ്ങിമരിച്ചതാണെന്ന നിലപാടില്‍ ഉറച്ചു നിന്ന പ്രതികള്‍ ചോദ്യം മുറുകിയതോടെ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവദിവസം രാത്രി ജോലി ആവശ്യത്തിനായി വീടിനു പുറത്തിറങ്ങിയപ്പോള്‍ വ്യായമത്തിനായി താന്‍ വലിച്ചു കെട്ടിയ ക്രോസ്ബാറില്‍ അമ്മ തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നായിരുന്നു രാജേഷിന്റെ ആദ്യമൊഴി. സംഭവം കണ്ടതിനു ശേഷം കസേരയുമായി ക്രോസ്ബാറിന്റെ അടുത്തെത്തി മൃതദേഹം സ്വയം അഴിച്ചു മാറ്റിയതിനു ശേഷം നിലത്ത് കിടത്തിയെന്നാണ് രാജേഷ് പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

ദേവകിയമ്മയുടെ പേരിലുള്ള 10 സെന്റ് കൈക്കലാക്കുന്നതിനു നിരന്തരം നടത്തിയ ഉപദ്രവങ്ങള്‍ക്ക് ഒടുവിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍, എസിപിമാരായ ബി.ഗോപകുമാര്‍, കെ.സജീവ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ്‌കുമാര്‍, എസ്‌ഐമാരായ എസ്.സുജാതന്‍ പിള്ള, അശോകന്‍, സന്തോഷ്, വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ആര്‍.സുരേഷ് കുമാര്‍, എഎസ്‌ഐമാരായ സന്തോഷ്, സജി, ഹരികൃഷ്ണന്‍, ഷാജിമോന്‍, വനിത പൊലീസ് ഓഫിസര്‍മാരായ നസീറ, മുനീറ, എം.എസ്.ഷീജ, ഷൈലജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സാരിത്തൊട്ടിലില്‍ കഴുത്ത് കുരുങ്ങി 17കാരി ശ്വാസം മുട്ടി ദാരുണാന്ത്യം. തേങ്കുറിശ്ശി മഞ്ഞളൂര്‍ ചക്കിങ്കല്‍ ചന്ദ്രന്റെ മകള്‍ നന്ദനയാണ് മരണപ്പെട്ടത്. അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം. ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് നന്ദന.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. കിടപ്പുമുറിയില്‍ സാരികൊണ്ട് കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കളും വെളിപ്പെടുത്തുന്നു.

നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തില്‍പ്പോയ ചന്ദ്രന്‍ മടങ്ങിയെത്തി പ്രസാദം നല്‍കാന്‍ മകളുടെ മുറിയില്‍ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ നന്ദനയെ കണ്ടെത്തിയത്.

ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്‍ക്കത്തയില്‍ അമിത്ഷാ-മമതാബാനര്‍ജി പോര് മുറുകുന്നു. അമിത് ഷായ്ക്ക് മറുപടിയുമായി മമതാ ബാനര്‍ജി. ജയ് ഷാക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അമിത് ഷായോട് മമതാ ആവശ്യയപ്പെട്ടു.

മരുമകനും പാര്‍ലമെന്റംഗവുമായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് മമതയെന്ന് അമിത്ഷാ ആരോപിച്ചിരുന്നു. കൂച്ച് ബെഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മമതാ ബാനര്‍ജിയെ അമിത് ഷാ കടന്നാക്രമിച്ചത്.

‘ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും’. മമത ചോദിച്ചു.

‘ദരിദ്രരുടെ ഉന്നമനം അഥവാ ഗരീബ് കല്യാണ്‍ ആണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മമത സര്‍ക്കാരിന്റെ ലക്ഷ്യം ഭതീജാ കല്യാണ്‍(മരുമകന്റെ ഉന്നമനം)ആണ്. ദിലിപ് ഘോഷ് മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കില്‍ മരുമകനെ മുഖ്യമന്ത്രിയായി മമത ഇതിനോടകം പ്രഖ്യാപിക്കുമായിരുന്നു’. വ്യാഴാഴ്ച നടന്ന ആദ്യ പ്രചാരണയോഗത്തില്‍ അമിത് ഷാ മമതയ്ക്കെതിരെ ആരോപണമുന്നയിച്ചു.

മണിക്കൂറുകള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ അമിത് ഷായ്ക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി. ‘ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും’. മമത തിരിച്ചടിച്ചു.

ഇരുവരുടേയും പരസ്പരമുള്ള കൊമ്പുകോര്‍ക്കല്‍ B vs B (bhatija Vs beta) എന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മരുമകനും പാര്‍ലമെന്റംഗവുമായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് മമതാ ബാനര്‍ജിയെന്ന് അമിത്ഷാ ആരോപിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി. 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 36 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി ചമോലി ജില്ലാ മജിസ്ട്രേട്ട് സ്വാതി ഭദോരിയ പറഞ്ഞു. ആറാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

തപോവന്‍ തുരങ്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കാനുള്ള ഡ്രില്ലിങ് രക്ഷാപ്രവര്‍ത്തക സംഘം ആരംഭിച്ചിട്ടുണ്ട്. മുപ്പതോളം പേര്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. ധൗളിഗംഗ നദിയില്‍ ജലനിരപ്പുയര്‍ന്നതിനു പിന്നാലെ ഇവിടുത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനുള്ള ജീവന്‍ രക്ഷാ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘം. ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം എന്നിവരുടെ സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

വ്യാഴാഴ്ച ധൗളിഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതിനു മുന്‍പ്, 120 മീറ്ററോളം താഴ്ചയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നു. 180 മീറ്ററോളം താഴെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന.

വിവാദമറുപടിയുമായി ഓൺലൈൻ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നും ഇവരെ പിന്തുണയ്ക്കുന്നവരെ തീർക്കണമെന്നുമാണ് ഫിറോസ് കുന്നംപറമ്പിൽ വീഡിയോയിൽ പറഞ്ഞത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്.

ചികിത്സയുടെ ആവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കിവരുന്ന പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്ന രോഗികളെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം. അവരെ തീർക്കേണ്ട സമയം അതിക്രമിച്ചു എന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.

‘പാവപ്പെട്ട പ്രവാസികൾ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീർക്കേണ്ട സമയം കഴിഞ്ഞു.’-ഫിറോസ് വീഡിയോയിൽ പറയുന്നു.

വയനാട്ടിൽനിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്. കുട്ടിയുടെ ചികിത്സയ്ക്കായി പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്കുവേണ്ടി നൽകി. എന്നാൽ ഈ കുട്ടിയുടെ കുടുംബം പിന്നീട്, വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവായെന്നും അക്കൗണ്ടിൽ വന്ന പണം തിരികെ നൽകണമെന്നും തന്നോട് ആവശ്യപ്പെട്ടു. അത് മറ്റൊരു രോഗിക്ക് നൽകിയതിനാൽ സാധിക്കില്ലെന്ന് താൻ പറഞ്ഞു. ഈ പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലർ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് വാദിക്കുന്നത്.

ഫിറോസിന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെ:

സഹായം കിട്ടി കഴിഞ്ഞാൽ സഹായിച്ചവർ കള്ളമ്മാരാവുന്ന അവസ്ഥ 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികൾക്ക് നൽകാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട് ഇരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാൽ കാണാം ആർക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവർക്ക് നൽകിയ പണം അവർ എന്ത് ചെയ്തു എന്നും സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാൾക്ക് നൽകാൻ കഴിയില്ല എന്തിന് അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ് ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത് 10 ലക്ഷം നൽകിയിട്ടും ചികിത്സക്ക് മുൻപ് 10 ലക്ഷം തീർന്നു എന്നും പറഞ്ഞ് വന്നു പിന്നീട് രണ്ടാമത് വീടിയോ ചെയ്യാൻ ആവശ്യപ്പെട്ടു അത് ചെയ്യാൻ ഞാൻ തയ്യാറായില്ല പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നൽകി ബാക്കി സർജറിക്കുള്ള സംഖ്യ ഞാൻ ആശുപത്രിയിൽ കെട്ടിവച്ചു സർജറി കഴിഞ്ഞു ഇപ്പോൾ കുട്ടി സുഖമായിരിക്കുന്നു കുട്ടിക്ക് പ്രോട്ടീൻ പൌഡർ വാങ്ങണം.കക്കൂസ് ശരിയാക്കണം.വീട് ശരിയാക്കണം ഇതൊന്നും ഞാൻ ചെയ്യേണ്ടതല്ല ആരെയും മരണം വരെ നോക്കാനും കഴിയില്ല അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത് ഒരാപത്തിൽ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ അതിൽ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങൾക്കോ എടുത്തിട്ടില്ല സ്റ്റേറ്റ് മെസ് വരട്ടെ നിങ്ങൾ തന്നെ കണ്ട് ബോധ്യപ്പെടു

ബിജെപി സഹായാത്രികനായിരുന്ന സംവിധായകൻ മേജർ രവി ഇനി കോൺഗ്രസിനൊപ്പം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പങ്കെടുത്ത് സംസ്ഥാന ബിജെപി നേതാക്കളെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു മേജർ രവി. ബിജെപി നന്ദിയില്ലാത്ത പാർട്ടിയാണെന്നു ആരോപിച്ച മേജർ രവി ബിജെപിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും എന്നാൽ ഒരു നന്ദി വാക്കു പോലും എവിടെ നിന്നും ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മേജർ രവി രംഗത്തെത്തി. പിണറായിയ്ക്ക് ധാർഷ്ട്യമാണ്. സെൽഫി എടുക്കാൻ ചെല്ലുന്നവരെ ഓടിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് പിണറായിയെന്നും രവി ആരോപിച്ചു.

‘ബിജെപിയുടെ ഒരു പരിഗണനയും എനിക്ക് വേണ്ട. പക്ഷെ നമ്മൾ ചെയ്യുന്ന പ്രവർത്തിക്ക്, കാര്യങ്ങൾക്ക് നന്ദി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ എനിക്ക് അങ്ങനെയൊരു മറുപടി ബിജെപിയിൽ നിന്ന് കിട്ടിയിട്ടില്ല. അവരുടേത് നന്ദികേടാണെന്ന് പറയുന്നില്ല. പക്ഷെ നന്ദിയെന്ന വാക്ക് അവരിൽ നിന്ന് ലഭിച്ചിട്ടില്ല. 90 ശതമാനം ബിജെപിക്കാരും വിശ്വസിക്കാൻ കൊള്ളാത്തവരാണ്. എന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമുള്ളതെന്നും തൃപ്പൂണിത്തുറയിൽ ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത ശേഷം മേജർ രവി മാധ്യമങ്ങളോട് പ്രതികരിച്ചു.

എനിക്ക് ഇടതുഭരണത്തിൽ വിശ്വാസമില്ല. പിണറായി വിജയന് എല്ലാത്തിനും ധാർഷ്ട്യമാണ്. സെൽഫിയെടുത്താൻ എതിർപ്പ്. മാധ്യമങ്ങളോട് കടക്ക് പുറത്ത്. ഇനിയതെല്ലാം കാണാൻ വയ്യ. യുഡിഎഫ് ഭരണത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ഞാൻ ഇവിടെ വന്നിരിക്കുന്നതിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. പലരും ചോദിച്ചിരുന്നു, നിങ്ങൾ ബിജെപിക്കാരനല്ലേ, ആർഎസ്എസുകാരനല്ലേയെന്ന്. എനിക്കൊരു രാഷ്ട്രീയപാർട്ടിയുടെയും അംഗത്വമില്ല. ഞാൻ രാഷ്ട്രീയക്കാരനല്ല. പക്ഷെ ഞാനൊരു രാഷ്ട്രമാണ്. ഇന്ത്യയെന്ന് മനസിൽ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് ഞാൻ. വിശ്വാസം ആർക്കുമാകാം.

ഞാനൊരു ഹിന്ദുവാണെന്ന് ഞാൻ ചങ്കൂറ്റത്തോടെ പറയും. എന്നുവച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്ലീം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ല. 2018ലെ പ്രളയത്തിൽ 200 കുടുംബങ്ങളെ രക്ഷിക്കാൻ സാധിച്ചു എനിക്ക്. അത് എല്ലൂർക്കര പള്ളിയിൽ നിന്നുകൊണ്ടായിരുന്നു. വിശ്വാസം ഓരോരുത്തർക്കും ആവാം. അത് ഹിന്ദുവിനാകാം, മുസ്ലീമിനാകാം. ക്രിസ്ത്യനാകാം. വിശ്വാസത്തിൽ ഒരിക്കലും ഭരണാധികാരികൾ കൈകടത്തി വേദനിപ്പിക്കരുത്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമുണ്ട്’- മേജർ രവി പറഞ്ഞു.

‘ഇവിടെ വച്ച് നിങ്ങൾ എല്ലാവർക്കും വേണ്ടി പ്രതിപക്ഷ നേതാവിനോട് ഞാനൊരു കാര്യം ചോദിക്കുകയാണ്. ശബരിമല വിഷയത്തിൽ പോലീസ് നിരവധി പേരെ തല്ലിച്ചതച്ചത് ഞാൻ കണ്ടിരുന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. എന്തിന്, സ്വാമിയേ ശരണം അയ്യപ്പാ എന്ന് വിളിച്ചതിന്. ആ കേസുകളെല്ലാം നിങ്ങൾ അധികാരത്തിലേറിയാൽ പിൻവലിക്കുമെന്ന വാക്ക് ഈ ജനങ്ങൾക്ക് നൽകണം രമേശേട്ടാ. അത് ഇന്ന് ഹിന്ദുവിന്റെ അടുത്താണേൽ നാളെ ക്രിസ്ത്യാനിയുടെ അടുത്തും മുസ്ലീമിന്റെ അടുത്തും നടക്കും. അതുകൊണ്ട് വിശ്വാസത്തിൽ കയറി ആരും കൈകടത്തരുത്. ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്ന സർക്കാരിനെ നിലത്തിട്ട് ഉടച്ചിട്ട്, കയറ്റിനിർത്തണം. ഇതുപോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു മന്ത്രിസഭയെ.’- മേജർ രവി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved