Latest News

ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

നാളെ യുഡിഎഫ് യോഗം ചേരുന്നുണ്ട്. യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന ജനപക്ഷം സെക്കുലറിന്റെ കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുക്കണോയെന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്താന്‍ പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു.

താന്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നീക്കം യുഡിഎഫ് നേതൃത്വം തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന എതിര്‍പ്പാണ് പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് തടസ്സം ആയത്.

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ലെന്ന് കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞ നാലു വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം.
ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്നില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ താന്‍ വരുന്നതിനോട് വലിയ തോതില്‍ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോര്‍ജ് പറയുന്നു. ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്‌നമില്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എടുത്തത് എന്നും ജോര്‍ജ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ നിന്ന് അനുകൂല ചര്‍ച്ചകള്‍ ഉണ്ടായത്. താന്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണം ഉറപ്പായിരുന്നു എന്നും ജോര്‍ജ് പറയുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. മുസ്ലിം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേര്‍ന്ന് നിന്ന സമയത്തായിരുന്നു ജോര്‍ജ് ഫോണില്‍ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തില്‍ മാപ്പ് പറഞ്ഞാണ് പിസി ജോര്‍ജ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്‌നം ‘പൊരുത്തപ്പെട്ടതാണ്’. മുസ്ലിങ്ങള്‍ പൊരുത്തപ്പെട്ടാല്‍ പിന്നീട് പ്രശ്‌നമില്ല. ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നത്.

തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആഘോഷത്തോടെയാണ് വിജയ് ആരാധകർ ഏറ്റെടുത്തത്. മുഴുവൻ കാണികളെ ഉൾക്കൊള്ളിച്ച് കൊണ്ട് തീയ്യേറ്ററുകൾ തുറക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പകുതി കാണികളെ ഉൾക്കൊള്ളിച്ചുകൊണ്ട് തീയ്യേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് മാറിയിരിക്കുന്നത്.

പക്ഷേ പുതിയ റിലീസുകളില്ലാതെ കാണികൾ ഒഴിഞ്ഞുകിടക്കുന്ന തീയ്യേറ്ററിലേക്കാണ് മാസ്റ്റർ സിനിമ എത്തുന്നത്. മാസ്റ്റർ റിലീസ് പ്രഖ്യാപിച്ചതോടെ തീയേറ്ററുകൾ ഇളകിമറിയുന്ന അവസ്ഥയാണ് തമിഴ്‌നാട്ടിൽ.

അതേസമയം ‘മാസ്റ്ററി’ന്റെ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾക്ക് മുന്നിൽ നിന്നെത്തുന്ന കാഴ്ചകൾ ആശങ്കയുണർത്തുന്നതാണ്. ‘മാസ്റ്റർ’ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച ചെന്നൈയിലെ തീയ്യേറ്ററുകൾക്ക് മുന്നിലെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

എന്നാൽ, തമിഴ് സിനിമയ്ക്കായി തീയ്യേറ്ററുകൾ തുറക്കേണ്ടെന്ന കേരളത്തിലെ സിനിമാ സംഘടനയായ ഫിയോകിന്റെ ഇന്നലത്തെ നിലപാടോടെ കേരളത്തിൽ ‘മാസ്റ്റർ’ റിലീസിനുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പാലാരിവട്ടത്ത് ഹോട്ടല്‍ ശുചിമുറിയില്‍ ഒളിക്യാമറ. ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം.ഹോട്ടലിലെത്തിയ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.

നാല് മണിയോടെ ഹോട്ടലിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് വീഡിയോ റെക്കോര്‍ഡിങ്ങ് ഓണായ നിലയില്‍ മൊബൈല്‍ കണ്ടത്.

സംഭവം ഉടമയെ അറിയിച്ചപ്പോള്‍ വേലുവും സുഹൃത്തും രക്ഷപ്പെടാനായി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. പുറത്തിറങ്ങിയ ഇവര്‍ കുറ്റം നിഷേധിച്ചതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു.

സ്റ്റോക്ക് ഓൺ ട്രെൻഡ്:  2020 മാർച്ച് എട്ടാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗത്വ നവീകരണം പ്രസിദ്ധ  സുവിശേഷ പ്രസംഗകനും തെലുങ്കാന സംസ്ഥാനത്തുള്ള അദിലബാദ് സീറോ മലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷനുമായ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ്  ഉത്‌ഘാടനം ചെയ്തത്. എന്നാൽ മാർച്ച് 23 മൂന്നാം തിയതി കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ ഉണ്ടാവുകയും ചെയ്‌തതോടെ യുകെ മൊത്തമായും വീട്ടിനുള്ളിൽ ഒതുങ്ങേണ്ട സാഹചര്യമൊരുങ്ങി.

കൊറോണയുടെ വകഭേദത്തോടെ ഒരിക്കൽ കൂടി കൂട്ടിലടക്കപ്പെട്ട കിളിയുടെ സാഹചര്യത്തിൽ ആണ് നാമെല്ലാവരും എങ്കിലും സൂം, ഗൂഗിൾ ക്ലാസ് റൂം, വാട്സ് ആപ്പ് എന്നിവയിലൂടെ കൊറോണയെ പടിക്കു പുറത്തുനിർത്തി ക്രിസ്സ്മസ് ആഘോഷിച്ചു. യൂണിറ്റ് പ്രാർത്ഥനാ മീറ്റിങ്ങുകൾ, വേദപഠന ക്ലാസ് എല്ലാം പുനഃരാരംഭിച്ചു.

സ്റ്റോക്ക്ഫാ ഓൺ ട്രെന്റ് മിഷന്റെ ചുമതല വഹിക്കുന്ന ഫാദർ ജോർജ്‌ജ് എട്ടുപറയിൽ ഡയറക്ടർ ആയും മോൻസി ബേബി വൈസ് ഡയറക്ടർ ആയും ചുമതല വഹിച്ചപ്പോൾ സംഘനയുടെ ഓർഗനൈസർ ആയി ഹെഡ് മാസ്റ്റർ മാത്തച്ചൻ ചുമതല ഏറ്റെടുത്തു.

സംഘടനയുടെ അമരത്തു പ്രസിഡന്റ് ആയി ടോണി ജോസഫ് എത്തിയപ്പോൾ സെറീന ഐക്കര സെക്രട്ടറിയും, ജൂഡ് മാത്യു ട്രെഷറർ ആയും എത്തി. വൈസ് പ്രസിഡന്റ് സിയോണ അബിനേഷ്, ജോയിന്റ് സെക്രട്ടറി അന്ന റോയി, ഓർഗനൈസർമാരായി റോസ് മേരി ബെന്നി, ജൂഡ് നൈജോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.നിർവാഹക സമിതി അംഗങ്ങൾ ആയി അലൻ അനൂപ്, തെരേസ മാത്തച്ചൻ, സീൻ അനീഷ്, ജെഫ് ജോസഫ്, ഗവിൻ ജോർജ്ജ്, ഡാരൻ എബ്രഹാം, ജോഹാൻ ജോസഫ് മാത്യു, ജെറിമിൽ സെൽജി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അല്പം ചരിത്രം…

കേരള സഭയിലെ പ്രേഷിത ദൈവവിളികള്‍ കണ്ടെടുക്കാനും സഭയുടെ വളര്‍ച്ചക്കായി അതിനെ ഉപയോഗിക്കാനുമായി ബഹു. ജോസഫ് മാലിപ്പറമ്പില്‍ അച്ചന്‍ രൂപം കൊടുത്ത അല്‍മായ സംഘടനയാണു ചെറുപുഷ്പ മിഷന്‍ ലീഗ്. പ്രേഷിത സൂനം എന്ന് അറിയപ്പെടുന്ന കൊച്ചുതേസ്യ ആണ് മിഷന്‍ ലീഗിന്റെ മദ്ധ്യസ്ഥ. 1947 ഒക്ടോബര്‍ 3നു സ്ഥാപിതം ആയി. ആസ്ഥാനം ഭരണങ്ങാനം ആണ്.

സ്‌നേഹം, ത്യാഗം, സേവാ, സഹനം’ എന്ന മുദ്രാവാക്യത്തിന്റെ ജയാരവങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയരുവാന്‍ കാരണഭൂതരായവരില്‍ പ്രധാനികളാണ് ബഹു. ജോസഫ് മാലിപ്പറമ്പിലച്ചനും ചെറുപുഷ്പ മിഷന്‍ലീഗിന്റെ തലച്ചോറായ പുല്ലാട്ടുകുന്നേല്‍ പി. സി. അബ്രാഹമെന്ന കുട്ടികളുടെ കുഞ്ഞേട്ടനും.

ദൈവവിളി പ്രോത്സാഹനം, പ്രേഷിത പ്രവർത്തനം, വ്യക്തിത്വ വികസനം എന്നിവയ്ക്ക് സംഘടന കൊടുത്ത ഊന്നൽ  ചെറുപുഷ്പ മിഷൻ ‌ലീഗിനെ ‘ദൈവവിളികളുടെ നഴ്‌സറി’ ആക്കിത്തീർത്തു പിന്നീട്.

സ്‌നേഹം, സേവനം, സഹനം, ത്യാഗം എന്നിവയിലൂന്നിയുള്ള കാരുണ്യപ്രവര്‍ത്തികള്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ വാര്‍ത്തെടുക്കുന്നതിനും സഹജീവികളോട് സഹാനുഭൂതിയും, കരുണയും കാട്ടുന്നതിനും ചെറിയ ചെറിയ ത്യാഗ പ്രവർത്തികളിലൂടെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതി കാണിച്ചുതന്ന മാതൃക അനുകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് കുട്ടികൾക്കായുള്ള ചെറുപുഷ്പ മിഷന് ലീഗ് എന്ന സംഘടന.

വ്യക്തിത്വ വികസനവും സേവനവുമാണ് മിഷന്‍ ലീഗിന്റെ മുഖ്യ ലക്ഷ്യം. ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ഈ സംഘടനയുടെ പങ്ക് നിസ്തുലമാണ്.

ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാർ ജെയിംസ് കാളാശ്ശേരിയുടെ അംഗീകാരത്തോടെ 1947 ല് ഈ സംഘടന പ്രവർത്തനം ആരംഭിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔപചാരികമായ ഉദ്ഘാടനം, വി. കൊച്ചുത്രേസ്യയുടെ അന്‍പതാം ചരമ വാർഷികത്തോടനുബന്ധിച്ച് 1947 ഒക്ടോബർ  3ന് ഭരണങ്ങാനം അൽ‌ഫോന്‍സാ നഗറിൽ ചേർന്ന സമ്മേളനത്തില്‍ കോട്ടയം രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ തോമസ് തറയിൽ ആണ് നിർവഹിച്ചത്.

കാലഘട്ടത്തിന്റെ ആവശ്യമായി ദൈവപരിപാലനയിൽ ജന്മംകൊണ്ട മിഷന്‍ ലീഗിന്റെ വളർച്ച  വിസ്മയാവഹമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളത്തിലെ മിക്ക രൂപതകളിലും സംഘടനയുടെ വേരുറച്ചു. തുടർന്ന് കേരളസഭയുടെ പ്രേഷിതാഭിമുഖ്യത്തിൽ  മിഷന്‍ ലീഗ് കേരളത്തിന് പുറത്തുള്ള രൂപതകളിലും പടർന്ന് പന്തലിക്കുകയായിരുന്നു.

ഇപ്പോൾ ഇതാ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും സ്ഥാപിതമാകുമ്പോൾ മിഷന്റെ ചുമതല വഹിക്കുന്ന എട്ടുപറയിൽ അച്ചന് ഇത് അഭിമാനത്തിന്റെ നിമിഷവും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തികൾ വിജയം കൊള്ളുകയും ചെയ്യുന്നു.

 

 

അനു ജോണ്‍.
ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പതില്‍ പുറത്തിറങ്ങിയ മന്‍സില്‍ (MANZIL) എന്ന ഹിന്ദി ചിത്രത്തില്‍ R D ബുര്‍മാന്റെ സംഗീത സംവിധാനത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ റിം ജിം ഗിരേ സാവന്‍ സുനക് സുനക്… എന്നു തുടങ്ങുന്ന മനോഹരഗാനം അതിരംമ്പുഴയുടെ പശ്ചാത്തലത്തില്‍
ക്രിസ്തീയ ഭക്തിഗാന ശാഖയിലെ സഞ്ജീവ സാന്നിധ്യമായ ദീപാ ബിനുവിന്റെ ശബ്ദത്തില്‍ പുനര്‍ജ്ജനിച്ചിരിക്കുകയാണ്. മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി ക്രിസ്ത്രീയ ഭക്തിഗാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപ പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. മനോഹരമായ രീതിയില്‍ കീബോഡില്‍ ചിട്ടപ്പെടുത്തി ഈ ഗാനം പാടാന്‍ ദീപയെ സഹായിച്ചത് ഭര്‍ത്താവും കീബോഡ് പ്രോഗ്രാമറുമായ ബിനു മാതിരംമ്പുഴയാണ്.

കോട്ടയം ജില്ലയിലെ അതിരംമ്പുഴയിലാണ് ദീപയുടെ വീട്. ചെറുപ്പം മുതലേ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. സണ്‍ഡേ സ്‌ക്കൂള്‍ കലാമത്സരങ്ങളിലെ സ്ഥിരം വിജയി ആയിരുന്നു. രൂപതാടിസ്ഥാന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം കര്‍ണ്ണാട്ടിക്ക് സംഗീതവും പഠിക്കുവാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ തന്നെ ധാരാളം സ്റ്റേജ് പ്രോഗ്രാമുകളുടെ തിരക്ക് ദീപയ്ക്കുണ്ടായിരുന്നു.
ചര്‍ച്ച് ക്വയറിലാണ് പാടി തുടങ്ങിയത്. പിന്നീട് ഗാനമേളകളില്‍ പാടുവാന്‍ അവസരം ലഭിച്ചു. മംഗളം ഓര്‍ക്കസ്ട്രയിലായിരുന്നു തുടക്കം. പിന്നീട് കൊച്ചിന്‍ കലാഭവന്‍, എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപുഴ എന്നീ ട്രൂപ്പുകളിലും പാടി. പ്രധാനമായും എയ്ഞ്ചല്‍ വോയ്‌സിലായിരുന്നു. ഏഴ് വര്‍ഷം പാടി. ഈ കാലയളവിലാണ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പ്രോഗ്രാം ചെയ്യുവാനുള്ള അവസരം ഉണ്ടായത്. ഇപ്പോള്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പാടുന്നു. സുറിയാനി കുര്‍ബാനകളില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പാടുന്നുണ്ട്. സുറിയാനി ഭാഷയിലെ ഗാനങ്ങള്‍ പഠിക്കുവാനും പാടുവാനും സാധിക്കുന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. കൂടാതെ, ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കഴിഞ്ഞ മുപ്പത് വര്‍ഷമായി ദീപ പാടിക്കൊണ്ടിരിക്കുന്നു. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ തുടങ്ങിതാണിത്. ഒരു പാട് വൈദീകരുടെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് പാടുവാന്‍ സാധിച്ചിട്ടുള്ളത് ജീവിതത്തില്‍ അതൊരനുഗ്രഹമായി കാണുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളോടാണ് ദീപയ്‌ക്കെന്നും താല്പര്യം. കാസറ്റിലും CD യിലുമായി നൂറിലേറെ ഗാനങ്ങള്‍ ഇതിനോടകം പാടിയിട്ടുണ്ട്. ക്രൂശിതനീശോയേ.., ഈശോയെ കൈക്കൊള്ളാനണയാം, കൃപയുടെ നിറകുടമേ.. എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ പ്രസിദ്ധമാണ്. ‘അകലാത്ത സ്‌നേഹിതന്‍’ എന്ന ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു.

 

 

 

 

 

 

 

മലയാളി താരം ചുണ്ടംഗാപൊഴിയില്‍ റിസ്വാന്റെ സെഞ്ച്വറി കരുത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ യുഎഇയ്ക്ക് അട്ടിമറി ജയം. കരുത്തരായ ഐറിഷ് ടീമിനെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് തകര്‍ത്താണ് യുഎഇ തങ്ങളുടെ ജയം ആഘോഷിച്ചത്. ആറ് വിക്കറ്റിനായിരുന്നു യുഎഇയുടെ ജയം.

ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടം റിസ്വാന്‍ സ്വന്തമാക്കി. 136 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് യുഎഇ ദേശീയ ടീം അംഗമായ റിസ്വാന്‍ 109 റണ്‍സ് എടുത്തത്. റിസ്വാനെ കൂടാതെ മറ്റൊരു യുഎഇ താരം മുഹമ്മദ് ഉഥ്മാനും സെഞ്ച്വറി നേടി. 107 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 102 റണ്‍സാണ് ഉഥ്മാന്‍ നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് പുറത്താകാതെ സെഞ്ച്വറി സ്വന്തമാക്കി. 148 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 131 റണ്‍സാണ് സ്റ്റിര്‍ലിംഗ് നേടിയത്. ക്യാപ്റ്റന്‍ ആന്റി ബാല്‍ബിര്‍നി അര്‍ധ സെഞ്ച്വറി (53) നേടി.

മറുപടി ബാറ്റിംഗില്‍ യുഎഇ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ത്തിന് യുഎഇ മുന്നിലെത്തി.

കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് റിസ്വാന്‍. ഏകദിനത്തില്‍ യുഎഇയ്ക്കായി ഒന്‍പത് മത്സരങ്ങള്‍ ഇതിനോടകം താരം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്നെ ആദ്യമായാണ് ഒരു സെഞ്ച്വറി നേടുന്നത്.

അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിയ്‌ക്ക് ഹൃദയാഘാതം. ഇന്ന് ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഷാജി കൊവിഡ് പോസി‌റ്റീവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എം.എൽ.എയെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

അഴിക്കോട് ഹൈസ്‌ക്കൂളിൽ പ്ളസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസിൽ കഴിഞ്ഞ ദിവസം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്‌തിരുന്നു. ഷാജിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഉദ്യോഗസ്ഥർക്കും നിരീക്ഷത്തിൽ പോകേണ്ടി വരും. നിലവിൽ ഷാജിയെ ആൻജിയോപ്ളാസ്‌റ്റി‌ക്ക് വിധേയനാക്കിയതായാണ് വിവരം.

ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട് കാണാതായ വിമാനം തകര്‍ന്നു. കടലിലാണ് തകര്‍ന്നു വീണത്. അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു . ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് തകര്‍ന്നത് . ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.

10,000ലേറെ അടി ഉയരത്തിൽ വച്ചാണു ബോയിങ് 737–500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ24 ട്വിറ്ററിൽ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകൾക്കുള്ളിലാണു സംഭവം. 27 വർഷം പഴക്കമുള്ള വിമാനമാണിത്.

60 മിനിറ്റിനുള്ളിൽ 3,000 മീറ്ററിലധികം ഉയരത്തിൽ വിമാനം വീണു, തലസ്ഥാന വിമാനത്താവളത്തിൽ നിന്ന് നാല് മിനിറ്റ് മുമ്പ് പറന്നുയർന്നതായി ഫ്ലൈറ്റ് റഡാർ 24 പറയുന്നു. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജക്കാർത്തയിൽ നിന്ന് കണ്ടെത്തിയതായി ഇന്തോനേഷ്യ റെസ്ക്യൂ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.

ജക്കാർത്തയുടെ വടക്കുഭാഗത്തുള്ള വെള്ളത്തിൽ ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങൾ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി.10 കുട്ടികളടക്കം 56 യാത്രക്കാരുണ്ടായിരുന്നുവെന്ന് ദേശീയ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി ബസാർനാസ് പറഞ്ഞു.ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടെന്ന് കരുതപ്പെടുന്നു.തിരച്ചിൽ, രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി പറഞ്ഞു: “ഈ സമയത്ത്, ഞങ്ങൾ ബസാർനാസ് [സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി], കെഎൻകെടി [ഗതാഗത സുരക്ഷാ ബോഡി] എന്നിവയുമായി അന്വേഷിച്ച് ഏകോപിപ്പിക്കുകയാണ്. സംഭവവികാസങ്ങൾ ഉണ്ടായാലുടൻ ഞങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ”

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റതായും, ഗുരുതര പരിക്കേറ്റതായും കണ്ടെത്തിയിരിക്കുന്നത്.

ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ജയിലിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, കോടതി ജയിലധികൃതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലില്‍ കഴിയുന്ന ടിറ്റുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി തുറന്നടിച്ചു. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.

2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്തത്.

കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. പാലവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളാണ് മുമ്പ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പാലത്തിന്റെ ഉദ്ഘാടനത്തോടെ എല്ലാം തകര്‍ന്നടിഞ്ഞു.

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ കൊജ്ഞാണന്‍മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഉദ്ഘാടന വേളയില്‍ പാലത്തിന്റെ കാര്യക്ഷമതയേപ്പറ്റി ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ധാര്‍മ്മികതയും നാണവുമില്ലാത്തവരാണ് അത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞതിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെ ഒളിച്ചോടും. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി ജി സുധാകരന്‍ പറഞ്ഞത്

”ഉയരമില്ല, മെട്രോ വരുമ്പോള്‍ തട്ടും. ഇതൊക്കെ എറണാകുളത്ത് കുറച്ചുപേര്‍ പ്രചരിപ്പിച്ചതാണ്. മാധ്യമങ്ങളിലൊക്കെ വരുന്നു. മെട്രോ വരുമ്പോള്‍ തട്ടുന്ന തരത്തില്‍ ആരെങ്കിലും പാലം പണിയുമോ? അത്ര കൊജ്ഞാണന്‍മാരോണോ എഞ്ചിനീയര്‍മാര്‍.

പറഞ്ഞവന്‍മാരാണ് കൊജ്ഞാണന്‍മാര്‍. അവര്‍ക്ക് മുഖമില്ല. നാണമില്ല അവര്‍ക്ക്. അവരെ അറസ്റ്റ് ചെയ്താല്‍ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. അവര്‍ ഭീരുക്കളേപ്പോലെ ഒളിച്ചോടും. ധൈര്യമില്ലാത്തവര്‍. ധാര്‍മ്മികതയില്ലാത്തവര്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍. കൊച്ചിയില്‍ മാത്രമുള്ള സംഘം.

അവരിവിടെ നിങ്ങളുടെ തലയ്ക്ക് മീതെ പാറിപ്പറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ, നടക്കില്ല. ജനങ്ങള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ ഇത് അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ല. ഇടതുപക്ഷ ഗവണ്‍മെന്റാകട്ടെ, യുഡിഎഫ് ആകട്ടെ, ചെയ്യാന്‍ പാടില്ല.

വേറെ ജില്ലകളിലൊന്നും ഇല്ല. അതിനെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങളും അവര്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് നോക്കണം. അവരുടെ അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്ക് പകരം വേറൊരു നല്ല വാര്‍ത്ത കൊടുത്തുകൂടെ. ഈ കോമാളിത്തരത്തിന് പകരം നല്ല വാര്‍ത്തകൊടുത്താല്‍ വായനക്കാര്‍ക്ക് ഒരു സന്തോഷമാകും. അതൊക്കെയാണുണ്ടായത്. ഇതിനെയെല്ലാം അതിജീവിച്ചു.

ആവശ്യത്തിലേറെ പൊക്കമാണ്. ഇതില്‍ ഞാന്‍ തന്നെ യോഗം വിളിച്ചുകൂട്ടി. നാലേ മുക്കാല്‍ മീറ്റര്‍. നമ്മള്‍ അധികപണം ചെലവാക്കി. അഞ്ചര മീറ്റര്‍ പൊക്കിയിട്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ റോഡിലൂടെ ഓടുന്ന ഒരു വാഹനത്തിനും നാലരമീറ്ററില്‍ കൂടുതല്‍ പൊക്കമില്ല. അതിനേ പറ്റി വരെ കളവ് പറയാന്‍ ഈ നാട്ടില്‍ ആളുകളുണ്ട്. മുഖ്യമന്ത്രി തന്നെ അതിനേക്കുറിച്ച് വിശദമായി പറഞ്ഞതുകൊണ്ട് ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.’

Copyright © . All rights reserved