ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന്റെ ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ രജിട്രേഷനും പശ്ചിമബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ചു.
‘ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ല. ബംഗാളില്‍നിന്നും ആളുകളെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവിടെ ഞാന്‍ എന്‍ആര്‍സിയോ എന്‍പിആറോ നടപ്പിലാക്കില്ല. ഇവിടെ ആര് താമസിക്കണം എന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുക’ മമത പറഞ്ഞു.
ഹിന്ദു അഭയാര്‍ത്ഥികള്‍ നിരവധിയായുള്ള പര്‍ഗാണ ലോക്സഭാ മണ്ഡലത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്നും മമത ബാനര്‍ജി ആരോപിച്ചു.
മതുവ വിഭാഗങ്ങളും ഹിന്ദു അഭയാര്‍ത്ഥികളും കൂടുതലുള്ള കേന്ദ്രങ്ങളില്‍ ബിജെപി കേന്ദ്രങ്ങള്‍ തയ്യാറാക്കി അവരെ തൃണമൂലില്‍നിന്നും ബിജെപിയിലേക്ക് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. തൃണമൂലിന് വലിയ പിന്തുണയുള്ള പ്രദേശമാണ് ഇത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ ദേശീയ നേതാക്കള്‍ ബംഗാള്‍ സന്ദര്‍ശനം നടത്തുന്നതിനെയും മമത അടിച്ചാക്ഷേപിച്ചു. ‘പുറത്തുനിന്നുള്ള ചില തെരുവുതെമ്മാടികള്‍ ബംഗാളിലേക്ക് വരുന്നുണ്ട്. അവരാണ് ഇവിടെ ആര്‍എസ്എസിനെ കൊണ്ടുവരുന്നത്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി പണം വാഗ്ദാനം ചെയ്യുകയാണ്. എനിക്കെതിരെയാണ് നിങ്ങള്‍ക്ക് പോരടിക്കേണ്ടതെങ്കില്‍, രാഷ്ട്രീയപരമായി പോരാടൂ’, മമത വെല്ലുവിളിച്ചു.
കര്‍ഷകരെ അവരുടെ മണ്ണില്‍നിന്നും വലിച്ചെറിഞ്ഞ് കോര്‍പറേറ്റുകളെ സ്ഥാപിക്കാനായാണ് കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകളെന്നും മമത പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭം ദിനംപ്രതി ശക്തിയാര്‍ജിക്കുകയാണ്.
രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെയാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
വാഹനങ്ങളോടുള്ള മമ്മൂക്കയുടെ പ്രിയം ഏവർക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ 369 എന്ന നമ്പറിനോടുള്ള മമ്മൂക്കയുടെ പ്രിയവും ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ കാരവാനും അതേ നമ്പർ തന്നെ സ്വന്തമായിരിക്കുന്നത്. കെ എൽ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാൻ പണിതിറക്കിയത് ഇന്ത്യൻ സിനിമ ലോകത്തിന് പോലും സുപരിചിതമായ ഓജസ് ഓട്ടോമൊബൈൽസിൽ നിന്നുമാണ്. ഡാർക്ക് ബ്ലൂവും വൈറ്റുമാണ് കാരവാന് നൽകിയിരിക്കുന്ന നിറം.
എന്നാൽ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നടന്‍ മമ്മൂട്ടിയുടെയും പേരില്ല. ഇതുമൂലം മമ്മൂട്ടിക്ക് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്.
വോട്ടെടുപ്പ് ദിവസമായ ബുധനാഴ്ച പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലാണ് സാധാരണ മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.
അതേസമയം, എന്തുകൊണ്ടാണ് ഈ പ്രാവശ്യം മമ്മൂട്ടിയുടെ പേര് പട്ടികയില്‍ ഇല്ലാതെ ആയതെന്ന് വ്യക്തമല്ല. വോട്ടു ചെയ്യാന്‍ കഴിയുമോയെന്ന് അന്വേഷിച്ചുവരികയാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോര്‍ട്ട്
നേരത്തെ പനമ്പള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറ്റിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പേരും വോട്ടര്‍ പട്ടികയിലുണ്ടായിരുന്നില്ല. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള വോട്ടര്‍പട്ടിക വേറെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടര്‍പട്ടിക വേറെയുമാണ്. ഇതാണ് പലരുടെയും പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാതെ ആയതെന്നാണ് സൂചന.
രാജ്യത്തെ ഞെട്ടിച്ച് ജാർഖണ്ഡിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. 35കാരിയായ യുവതിയെയാണ് 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെയും ഭർത്താവിനേയും സംഘം ആക്രമിക്കുകയായിരുന്നു.
പതിനേഴ് പേരടങ്ങുന്ന സംഘം ദമ്പതിമാരെ തടഞ്ഞുവെയ്ക്കുകയും ഭർത്താവിനെ കീഴ്‌പ്പെടുത്തിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും സംഘത്തിലെ എല്ലാവരും ബലാത്സംഗം ചെയ്‌തെന്നും അഞ്ച് മക്കളുടെ മാതാവ് കൂടിയായ യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തതായും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
കേസിൽ 16 പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും ഡിഐജി സുദർശൻ മണ്ഡലും പ്രതികരിച്ചു. യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ജംഗിൾരാജ് ആണെന്നും ബിജെപി ആരോപിച്ചു.
ഷിബു മാത്യൂ
തോത്താ പുള്‍ക്രാ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം രണ്ടാമത് വാര്‍ഷിക സമ്മേളനം ഡിസംബര്‍ ആറിന് സൂം മീറ്റിംഗിലൂടെ നടന്നു.
Jolly Mathew
(President – Women’s Forum)
രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ സ്ത്രീകളും തങ്ങളുടെ ദൗത്യം തിരിച്ചറിയണമെന്നും മറിയത്തിലൂടെ ലഭിച്ച വിശുദ്ധി കര്‍മ്മ മണ്ഡലങ്ങളില്‍ വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്വം രൂപതയുടെ വിമന്‍സ് ഫോറം ഏറ്റെടുക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യൂ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. ഫാന്‍സ്വാ പത്തില്‍ ആമുഖ സന്ദേശം നല്‍കി. വിമന്‍സ് ഫോറം ആനിമേറ്ററും ചെയര്‍മാനുമായ ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സി. കുസുമം SH എന്നിവര്‍ പ്രസംഗിച്ചു. സി ആന്‍മരിയാ മുഖ്യ പ്രഭാഷണം നടത്തി.
സോണിയാ ജോണി സ്വാഗതവും ഷൈനി സാബു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മിനി ജോണി, റൂബി ജോബി എന്നിവരുടെ സംഗീതാലാപനം സമ്മേളനം കൂടുതല്‍ ഊര്‍ജ്ജസ്വലതയുള്ളതാക്കി. ഡോ. മിനി നെല്‍സണ്‍ മാന്‍ ഓഫ് സെറിമണിയായി. ഓമന ലിജോയുടെ നന്ദി പ്രകാശനത്തോടെ തോത്താ പുള്‍ക്ര രണ്ടാമത് വാര്‍ഷിക സമ്മേളനത്തിന് തിരശ്ശീല വീണു.
തോത്ത പുള്‍ക്ര വാര്‍ഷിക സമ്മേളനത്തിലെ പ്രധാന വിശേഷങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
http://www.facebook.com/csmegb/live
കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക വിസ്താരം പൂര്‍ത്തിയായി. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുെട അച്ഛന്‍ മൊഴി നല്‍കി. പ്രതി സൂരജിനെ നാളെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
ഉത്രയുടെ അച്ഛന്‍ വിജയസേനനെയും സഹോദരന്‍ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നല്‍കിയത്. ആവശ്യപ്പെട്ടതു അനുസരിച്ച് നൂറു പവനോളം സ്വര്‍ണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നല്‍കി. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്യ വീട്ടില്‍ വെച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍പ്പദോഷമൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു. മരണ ശേഷം സ്വത്തിനായി വഴക്കിട്ടപ്പോഴാണ് മകളുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ചതെന്നും വിജയസേനന്‍ മൊഴി നല്‍കി.
ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരന്‍ വിഷുവും കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ സൂരജിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.
17 വയസ്സിൽ രണ്ടു കൗമാര പ്രായക്കാരെ കൊലപ്പെടുത്തിയശേഷം കാറിലിട്ടു ശരീരത്തിന് തീ കൊളുത്തിയ കോന്നർ കെർണർക്ക് (19) 179 വർഷത്തെ ജയിൽ ശിക്ഷ. ഡിസംബർ 8 ചൊവ്വാഴ്ചയായിരുന്നു ജഡ്ജി വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട തോമസ് ഗ്രിൻ (18), മോളി ലൻഹാം (19) എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് പോർട്ടർ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടർ അർമാന്റോ സാലിനാസ് ചൂണ്ടിക്കാട്ടി. ഒക്ടോബർ 22ന് കോന്നർ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു.
2019 ഫെബ്രുവരി 25 നായിരുന്നു സംഭവം. മയക്കുമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് ഹെബ്രോൻ ഏരിയായിലുള്ള ഗ്രാന്റ് പാരന്റ്സിന്റെ വീടിനോടനുബന്ധിച്ച് ഗാരേജിൽ കൊല്ലപ്പെട്ട തോമസ് ഗ്രിൻ തന്റെ കൈവശമുണ്ടായിരുന്ന തുക കവർച്ച ചെയ്യാൻ ശ്രമിച്ചുവെന്നും ഇതിനെ തുടർന്ന് റിവോൾവർ ഉപയോഗിച്ചു തോമസിനു നേരെ വെടിയുതിർത്തുവെന്നും നിലത്തുവീണ തോമസ് ജീവനുവേണ്ടി യാചിച്ചെങ്കിലും നിർദയമായി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിനുശേഷം അവിടെയുണ്ടായിരുന്ന മോളിയെ മൃതദേഹം കാണിച്ചു, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കേട്ടു തിരികെ നടന്ന മോളിയുടെ തലക്കു നേരേയും കോന്നർ വെടിയുതിർത്തു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഇവരുടെ മൃതദേഹം കൊല്ലപ്പെട്ടവരുടെ തന്നെ ഹോണ്ട സിവിക്കിന്റെ ട്രങ്കിൽ നിക്ഷേപിച്ചു തീ കൊളുത്തുകയും ചെയ്തു. കത്തി നശിച്ച കാർ പിന്നീട് കണ്ടെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട തോമസും മോളിയും കാമുകി കാമുകൻമാരായിരുന്നു.
വീണ്ടും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ലോകത്തെ ഏറ്റവും സ്വാധീനിച്ച വനിതകളുടെ പട്ടികയിലാണ് കെകെ ശൈലജയും ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. വായനക്കാർ തെരഞ്ഞെടുത്ത 12 വനിതകളിൽ ഒരാളാണ് ശൈലജ. ഗാർഡിയൻ, ബ്രിട്ടീഷ് മാധ്യമമായ പ്രോസ്‌പെക്ട്, ഫോബ്‌സ് ഇന്ത്യ എന്നീ മാധ്യമങ്ങളും കോവിഡ് പ്രതിരോധ മികവിന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ചിരുന്നു.
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആഡേൺ, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ, അന്തരിച്ച യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്‌ബെർഗ്, പ്രസിദ്ധ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരാണ് ആരോഗ്യമന്ത്രിയ്ക്ക് ഒപ്പം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമായി ഏറ്റവും സ്വാധീനമുള്ള വനിതകളെ കണ്ടെത്തുന്ന ‘വുമൻ ഓഫ് 2020’ സ്‌പെഷ്യൽ സീരീസിന്റെ ഭാഗമായിട്ടാണ് പട്ടിക തയ്യാറാക്കിയത്. എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്.
ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’ ‘കൊറോണ വൈറസ് ഘാതക’ എന്ന് വിശേഷിപ്പിച്ച ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചാണ് ‘ലണ്ടൻ റീഡർ’ എന്ന പേരിലുള്ള നോമിനേഷൻ.
‘കേരളത്തിന്റെ കൊറോണ വൈറസ് അന്തകയും റോക്സ്റ്റാർ ആരോഗ്യമന്ത്രിയുമായ ശൈലജയെ കൊവിഡ് 19നെതിരെ ഇന്ത്യയിൽ നടത്തിയ പോരാട്ടത്തിലെ സവിശേഷ പ്രവർത്തനങ്ങളുടെ പേരിൽ ഞാൻ നാമനിർദേശം ചെയ്യുന്നു.’
ലോകത്തെ സ്വാധീനിച്ച ചെലുത്തിയ വനിതകളുടെ എണ്ണം 12ൽ ഒതുങ്ങുന്നില്ലെന്നും ഓരോ വർഷവും ശക്തരായ വനിതകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു.
ദമ്പതികളെ കുത്തി പരുക്കേല്‍പിച്ച ശേഷം തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണു കുത്തേറ്റത്.
ദമ്പതികളുടെ വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകശ്രമത്തിലെത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടില്‍ തിരികെയെത്തിയപ്പോഴാണു സംഭവം.
ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുന്‍പായിരുന്നു. വീടിന്റെ ടൈല്‍ ജോലികള്‍ ചെയ്തതിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ ദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ടൈല്‍ ജോലികള്‍ തീര്‍ന്നപ്പോള്‍ 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോള്‍ അത്രയും നല്‍കാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തര്‍ക്കത്തിന് ഇടയാക്കിയത്. ഒരു പ്രാവശ്യം ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചു വിട്ടതാണെന്നു പൊലീസ് അറിയിച്ചു.
അടുത്തിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഒരാഴ്ച മുന്‍പു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിഷിലിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും പൊലീസ് അറിയിച്ചു.
കുത്തേറ്റവര്‍ പറയുന്നത് ഇങ്ങനെയാണ്: വീടിന്റെ താഴെ ഭാഗത്തു നിഷില്‍ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുന്‍വശത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. നിഷില്‍ കത്തിയും ഇന്ധനവും കരുതിയാണു വീട്ടിലെത്തി ഒളിച്ചിരുന്നതെന്നും കുത്തേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബഹളം കേട്ടു നാട്ടുകാര്‍ എത്തുമ്പോള്‍ ദമ്പതിമാര്‍ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്. വെള്ളമൊഴിച്ചു നിഷിലിന്റെ ദേഹത്തെ തീകെടുത്തി. നാട്ടുകാര്‍ ദമ്പതികളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും നിഷിലിനെ അങ്കമാലിയിലെ ആശുപത്രിയിലും എത്തിച്ചു.
നിഷിലിനെ അങ്കമാലിയില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. നിഷില്‍ അവിവാഹിതനാണ്. സഹോദരി: നിമ.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥിയായ ഭര്‍തൃമതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം പോയത്.
സംഭവത്തില്‍ യുവതിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള ബിജെപി സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്.
ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍ വീട്ടില്‍ പോയ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നാടെങ്ങും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീടാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ (76) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിലെ ഫ്ളു ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസ സംബന്ധിയായ പ്രശ്നങ്ങള്‍ക്കൊപ്പം വാര്‍ധ്യകസഹജമായ പ്രശ്നങ്ങളും ബുദ്ധദേബ് ഭട്ടാചാര്യ നേരിടുന്നുണ്ട്. 2000-11 കാലത്ത് ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ.