രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി. കോവിഡില്ലെന്നും നിരീക്ഷണത്തില്‍ കഴിയുന്നത് തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം താരത്തിന്റെ മടങ്ങിവരവിനായി പ്രാര്‍ഥനയോടെ കഴിയുകയാണു തമിഴകം.
രണ്ടാഴ്ചയായി ഹൈദരാബാദിലാണ് രജനികാന്തുള്ളത്.168ാമത്തെ സിനിമ അണ്ണാത്തയുടെ അവസാന ഷെഡ്യൂള്‍ രാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് പരിഗണിച്ചു പ്രത്യേക മുന്‍കരുതല്‍ നടപടികള്‍ എടുത്തായിരുന്നു പുരോഗമിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം നാലു യൂണിറ്റംഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രജനികാന്തിനു ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ഫലം നഗറ്റീവായതോടെ താരം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. തൊട്ടുപിറകെ ഇന്നലെ രാവിലെ രക്തസമ്മര്‍ദത്തില്‍ വലിയ വ്യതിയാനം വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളില്ലെന്നും രക്തസമ്മര്‍ദം സംബന്ധിച്ചു നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം വ്യാഴാഴ്ച രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപെട്ടു പ്രഖ്യാപനം നടത്തുമെന്നു നേരത്തെ രജനികാന്ത് അറിയിച്ചിരുന്നു.
ആശുപത്രിയിലായിരിക്കുന്ന സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചതുപോലെ പ്രഖ്യാപനമുണ്ടാകുയമോയന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നു. അതിനിടെ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍, ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് എന്‍.ചന്ദ്രബാബു നായിഡു, പുതുച്ചേരി ഗവര്‍ണര്‍ തമിലിസൈ സൗന്ദര്‍രാജ്, സിനിമ താരങ്ങള്‍ തുടങ്ങിയവര്‍ താരത്തിന്റെ ആരോഗ്യനില തിരക്കി ആശുപത്രിയുമായി ബന്ധപെട്ടു. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടടുത്തു തിരികെയെത്തട്ടേയെന്നും ആശംസിച്ചു.
അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. ആറു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാൻ ഒരുങ്ങുന്നത്. 15-ാം വയസിൽ തുടങ്ങിയ പ്രണയം 21 ആയപ്പോഴാണ് പൂവണിഞ്ഞത് എന്നാണ് എലീന ഒരു ഷോയിൽ പങ്കെടുക്കവെ പറഞ്ഞത്. കോഴിക്കോട് സ്വദേശി ആയ രോഹിത്.പി.നായർ ആണ് എലീനയുടെ വരൻ.
“ഹിന്ദുവാണ്, ഇന്റർകാസ്റ്റ് മാര്യേജ് ആണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോൾ ബിസിനസിൽ സജീവമാണ്’ എന്നാണ് എലീന വ്യക്തമാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. താരത്തിനെതിരേ വിമർശനങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.
“ഇതുപോലേ കുറെ ഇറങ്ങിത്തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുന്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും…’ എന്ന കമന്റാണ് ചർച്ചകൾക്ക് വഴി തെളിച്ചത്. നിരവധി അഭിപ്രായങ്ങൾ എത്തിയതോടെ വിമർശനങ്ങൾക്കുള്ള വായടപ്പിക്കുന്ന മറുപടിയുമായി എലീനയും രംഗത്തെത്തി.
എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സർ, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാൻ. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാൻ തീരുമാനം എടുത്തത്. പിന്നെ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുന്പോൾ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകൾ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് എലീന പടിക്കൽ നൽകിയ മറുപടി.
എഡിൻബർഗ്: ഇംഗ്ലണ്ട് മുൻ ബാറ്റ്സ്മാൻ ജോൺ എഡ്റിച്ച് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്കോഡ്ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 2000 ൽ അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന എഡ്റിച്ച് ഇംഗ്ലണ്ടിനായി 77 ടെസ്റ്റുകൾ കളിച്ചു. 12 സെഞ്ചുറികൾ സ്വന്തമാക്കിയ എഡ്റിച്ചിന്റെ ബാറ്റിംഗ് ആവറേജ് 43.54 ആയിരുന്നു.
564 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 39,790 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 103 സെഞ്ചുറികളും ഉൾപ്പെടും. ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഇൻഡീസിനെതിരെ 1963 ൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 13 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ അവസാന ടെസ്റ്റും അതേ മൈതാനത്തായിരുന്നു എന്നുമാത്രമല്ല എതിരാളികൾ കരീബിയൻ ടീം തന്നെയായിരുന്നു.
അനിൽ നെടുമങ്ങാടിന്റെ മരണ വാർത്ത മലയാളികൾക്ക് ഏറെ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ മലങ്കര ഡാമിനോട് ചേർന്നുള്ള കയത്തിൽ മുങ്ങിത്താണാണ് പ്രിയനടന്റെ വിയോഗം. അനിലിന്റെ മരണത്തിന് നേർസാക്ഷിയാകേണ്ടിവന്ന മാധ്യമപ്രവർത്തകന്റെ കുറിപ്പാണ് ഇപ്പോൾ ഏറെ നോവാകുന്നത്. മാധ്യമപ്രവർത്തകനായ സോജൻ സ്വരാജാണ് മലങ്കരയുടെ മനോഹാരിത കാണാൻ പോയി മരണത്തിന് നേർസാക്ഷിയാകേണ്ടി വന്നത് വിവരിച്ചിരിക്കുന്നത്.
‘റോഡരുകിൽ ചെറിയൊരു ആൾക്കുട്ടം വലുതാകുന്നത് കാണാം. രണ്ടു മൂന്നു പേർ ജലാശയത്തിനരുകിലുണ്ട്. കാര്യം തിരക്കിയപ്പോൾ ഒരാൾ വെള്ളത്തിൽ പോയതാണന്നറിഞ്ഞു. നിമിഷങ്ങൾക്കകം ഒരു യുവാവ് ബൈക്കിൽ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കൽക്കെട്ടുകൾ ഓടിയിറങ്ങി. പടികൾ ഇറങ്ങുന്നതിനിടയിൽ തന്നെ അയാൽ മുണ്ടും ഷർട്ടും ഊരിയെറിഞ്ഞ് കരയിൽ നിന്നവർ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാൾ ഒരു മനുഷ്യശരിരവും കാലിൽ പിടിച്ച് മടങ്ങിയെത്തി. പുഴയിൽ നിന്നെടുക്കുമ്പോൾ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി. പിടിച്ച് കയറ്റുന്നതിനിടയിൽ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി പക്ഷേ അപ്പോഴൊന്നും എനിക്കോ മറ്റുള്ളവർക്കോ അത് നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിൻ്റെ പ്രിയ നടൻ ആണെന്ന് മനസിലായില്ല’. സോജൻ കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
മലങ്കരയുടെ മനോഹാരിത കാണാൻ പോയി ഒരു മരണത്തിന് നേർ സാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിൻ്റെ പ്രിയ നടൻ അനിൽ നെടുമങ്ങാടിൻ്റെ മരണം യാദൃച്ഛികമായി കൺമുന്നിൽ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകൾക്ക് ശേഷവും ഇപ്പഴും വിട്ടുമാറുന്നില്ല. ഉച്ചക്കഴിഞ്ഞ് 4.30 ഓടെയാണ് ഞങ്ങൾ നാലുപേരും കൂടി പി.ആർ പ്രശാന്ത് (മംഗളം), അഫ്സൽ ഇബ്രാഹിം (മാധ്യമം), അഖിൽ സഹായി (കേരളകൗമുദി) യും ഞാനും കൂടി മലങ്കര ജലാശയം കാണാൻ തൊടുപുഴയിൽ നിന്നും യാത്ര തിരിക്കുന്നത്.
ക്രിസ്മസ് ദിനമായതിനാൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ പാർക്കും കണ്ട് ഫോട്ടോയെടുത്ത് ഡാം ഡോപ്പിൽ പോയി മടങ്ങി വരുമ്പോൾ കൃത്യം ആറു മണി. സമയം കഴിഞ്ഞതിനാൽ ഡ്യൂട്ടിയിലുള്ള പോലീസുകാരൻ ഡാം ടോപ്പിലുള്ള ആളുകളോട് തിരികെ വരാൻ വിസിലടിച്ച് ആവശ്യപ്പെടുന്നു. മറ്റൊരു ജീവനക്കാരൻ അവിടേയ്ക്കുള്ള പ്രവേശന കവാടം അടക്കുന്നു. ഇവിടെ നിന്നിറങ്ങി പത്തു ചുവട് മുന്നോട്ട് വയ്ക്കുമ്പോഴേയ്ക്കും തൊട്ടു മുന്നിലെ റോഡരുകിൽ ചെറിയൊരു ആൾക്കുട്ടം വലുതാകുന്നത് കാണാം.
രണ്ടു മൂന്നു പേർ ജലാശയത്തിനരുകിലുണ്ട്. കാര്യം തിരക്കിയപ്പോൾ ഒരാൾ വെള്ളത്തിൽ പോയതാണന്നറിഞ്ഞു. നിമിഷങ്ങൾക്കകം ഒരു യുവാവ് ബൈക്കിൽ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കൽക്കെട്ടുകൾ ഓടിയിറങ്ങി. പടികൾ ഇറങ്ങുന്നതിനിടയിൽ തന്നെ അയാൽ മുണ്ടും ഷർട്ടും ഊരിയെറിഞ്ഞ് കരയിൽ നിന്നവർ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാൾ ഒരു മനുഷ്യശരിരവും കാലിൽ പിടിച്ച് മടങ്ങിയെത്തി. ഞാനും അഫ്സലും കുറച്ച് മുന്നിൽ നടന്നിരുന്നതിനാൽ ഇതിനടുത്ത് തന്നെയുണ്ടായിരുന്നു. ആളെ കരയ്ക്കെത്തിക്കുമ്പോഴേയ്ക്കും ഞാനും ഓടിയെത്തി കരയിലുണ്ടായിരുന്ന വെള്ളത്തിൽ വീണയാളിൻ്റെ സുഹുത്തുക്കൾക്കും പോലീസുകാർക്കും ഒപ്പം പിടിച്ച് കയറ്റി.
ഉയരം കൂടിയ കലുങ്കിൻ്റെ കുത്തുകല്ലിലൂടെ ഏറെ ശ്രമകരമായി ശരീരം എത്തിച്ച് റോഡരുകിൽ കിടത്തി. പുഴയിൽ നിന്നെടുക്കുമ്പോൾ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി. പിടിച്ച് കയറ്റുന്നതിനിടയിൽ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി പക്ഷേ അപ്പോഴൊന്നും എനിക്കോ മറ്റുള്ളവർക്കോ അത് നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിൻ്റെ പ്രിയ നടൻ ആണെന്ന് മനസിലായില്ല. അപ്പോഴേയ്ക്കും ഞങ്ങൾക്ക് അൽപം പിന്നിലായിരുന്ന അഖിലും ആശാനും അവിടേയ്ക്ക് എത്തിയിരുന്നു. ആശാനാണ് ( പ്രശാന്ത് ) പറയുന്നത് ഇതൊരു സിനിമാ നടനല്ലേ എന്ന്, അതേ കമ്മട്ടിപ്പാടത്തിലെ ‘, അഖിൽ സഹായിയും പറഞ്ഞു. അതു കേട്ട് കൂടെയുണ്ടായിരുന്ന സുഹുത്തുക്കൾ പറഞ്ഞു, ‘ അതേ അനിൽ നെടുമങ്ങാട് ‘ ഇവിടെ അടുത്ത് ഷൂട്ടിന് വന്നതാണ്. കരയിലെത്തിച്ച ഉടനെ, മുങ്ങിയെടുത്ത യുവാവ് പറഞ്ഞു, ‘ഞാൻ കൈ പിടിച്ച് നോക്കിയിരുന്നു പോയതാണെന്ന് തോന്നുന്നു ‘. അപ്പേഴേയ്ക്കും മുട്ടം സി.ഐയും എസ്.ഐയുടെയും നേതൃത്തിലുള്ള പോലീസ് സംഘം എത്തിയിരുന്നു. അവരുടെ കൂടെ നേതൃത്വത്തിൽ ഉടൻ തന്നെ തൊടുപുഴയിലെ ആശുപത്രിയിലേയ്ക്ക് വാഹനം പാഞ്ഞു.
പ്രതീക്ഷയില്ലന്ന് അവിടെ കൂടിയ പലരും പറഞ്ഞെങ്കിലും ഞങ്ങൾ പ്രതീക്ഷ കൈവിടാതെ ആശുപത്രിയിലേയ്ക്ക് തിരിച്ചു. അ പാതിയടഞ്ഞ കണ്ണുകൾ തുറന്നു എന്ന് കേൾക്കാൻ, വെള്ളത്തിൻ്റെ മാത്രം തണുപ്പുണ്ടായിരുന്ന ശരീരത്തിന് ജീവനുണ്ട് എന്ന് കേൾക്കാൻ. പക്ഷേ, അയ്യപ്പനും കോശിയിലെ അദ്ദേഹത്തിൻ്റെ തന്നെ സി.ഐ കഥാപാത്രം കോശിക്ക് ‘ ചാവാതിരിക്കാൻ ‘ ഒരു ടിപ്പ് പറഞ്ഞു കൊടുത്തത് പോലെ അദ്ദേഹത്തിനും ജീവിക്കാൻ കാലം ഒരു ടിപ്പ് പറഞ്ഞു കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. മണിക്കൂറുകൾ കണ്ടതും ആസ്വദിച്ചതുമായ മലങ്കരയുടെ മനോഹാരിതയുമെല്ലാം മനസിൽ നിന്നും ഒരു നിമിഷം കൊണ്ട് ഡിലീറ്റ് ആയെങ്കിലും കൈകളിലെ ആ തണുപ്പ് മാത്രം വിട്ടുമാറുന്നില്ല.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍. പാലക്കാടാണ് സംഭവം. തെങ്കുറിശ്ശി സ്വദേശിയും 27കാരനുമായ അനീഷിനെയാണ് പെണ്‍കുട്ടിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പൊലീസ് പിടിയില്‍ ആവുന്നത്. അമ്മാവന്‍ സുരേഷിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
വൈകിട്ട് 6:30ഓടെ മാനാംകുളംമ്പില്‍ വച്ചായിരുന്നു സംഭവം. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദത്ത് വെള്ളിയാഴ്ച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കടയിലേക്ക് പോവുകയായിരുന്ന അനീഷിനെയും സഹോദരനേയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
അനീഷിന്റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്റേയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്. ദുരഭിമാനക്കൊലയിലേക്കാണ് സംഭവം വിരള്‍ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യതയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് മാസം മുന്‍പാണ് അനീഷും ഹരിതയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ഭാര്യയുടെ കുടുംബത്തില്‍ നിന്ന് അനീഷിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.
.തൊടുപുഴ ∙ അയ്യപ്പനും കോശിയിലെയും സിഐ സതീഷ് എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ മലയാള ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണു സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ് അനിൽ ഇവിടെ കുളിക്കാനിറങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്.
അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്ത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ്.
ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.
അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തിരഞ്ഞു കണ്ടെത്തി പുറത്തേക്കെടുത്തു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്.
നാടകത്തിലൂടെ മിനിസ്ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. മമ്മൂട്ടി നായകനായ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്.
മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക്ക് ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്‌ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അതുവരെയുള്ള പല റെക്കോര്‍ഡുകളും തകർത്ത് മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് അനിയത്തിപ്രാവ് ആരാധകരുടെ മനസ് കീഴടക്കിയത്. സിനിമയുടെ വൻവിജയത്തിന് ശേഷം ചാക്കോച്ചൻ–ശാലിനി ജോഡികൾ തരംഗമായി. അതേസമയം അനിയത്തിപ്രാവ് എന്ന സിനിമ ഇപ്പോൾ റിലീസ് ചെയ്തിരുന്നെങ്കിൽ അതൊരു പരാജയമായിരിക്കുമെന്ന് തുറന്നുപറയുകയാണ് ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
അനിയത്തിപ്രാവ് ഇപ്പോൾ പുറത്തിറക്കിയിരുന്നെങ്കിൽ പരാജയപ്പെട്ടേനെ. നാണം എന്ന ഘടകത്തിന് വംശനാശം വന്ന സമയത്തിന് മുൻപാണ് ചിത്രം റിലീസ് ചെയ്‌തത്. സിനിമയിൽ ശാലിനി അവതരിപ്പിച്ച കഥാപാത്രം അൽപം നാണം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു. സിംഹവാലൻകുരങ്ങന് വംശനാശം സംഭവിച്ചത് പോലെ പ്രണയത്തിൽ ലജ്ജ എന്ന ഘടകത്തിനും ഇപ്പോൾ വംശനാശം സംഭവിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ വന്ന സമയത്ത് എന്റെ വയസ്സിനു താഴെയുള്ളവരുമായിട്ടായിരുന്നു അടുപ്പമുണ്ടായിരുന്നത്. സിനിമയുടെ കഥ രൂപപ്പെടുമ്പോൾ എന്റെ ഇളയ മകനോടായിരിക്കും ഞാൻ കൂടുതൽ ചർച്ച ചെയ്‌തിട്ടുണ്ടാകുക. ചെറുപ്പക്കാരുമായുള്ള ആശയവിനിമയം നല്ലതാണെന്നും ഫാസിൽ പറയുകയുണ്ടായി.
കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ഒരു ഏടായിരുന്നു അനിയത്തിപ്രാവ്. ആദ്യ സിനിമയിലൂടെ തന്നെ ബോക്‌സോഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ചിത്രത്തിന് ശേഷം ചോക്ലേറ്റ് പരിവേഷത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു താരത്തെ കൂടുതലും തേടിയെത്തിയത്. പിന്നീട് ആന്റി ഹീറോ വേഷങ്ങളും സീരിയസ് വേഷങ്ങളുമെല്ലാം കുഞ്ചാക്കോ ബോബൻ തന്റെ അഭിനയമികവിലൂടെ ഭദ്രമാക്കി.
ഇന്ത്യൻ നിരത്തുകളിൽ ഏറെ പ്രചാരം നേടിയ ഒരു ഹാച്ച്ബാക്ക് വാഹനമാണ് മാരുതിയുടെ വാഗൺ R എന്ന മോഡൽ. ടോൾ ബോയ് ഡിസൈനിൽ ഉള്ള വാഹനമായതിനാൽ തന്നെ ചെറിയ കാറാണെങ്കിൽ കൂടെ വിശാലമായ രീതിയിൽ യാത്ര ചെയ്യാം എന്നുള്ളത് ഇതിന്റെ പ്രേത്യേകതയാണ്. ഫാമിലികറുകളിൽ വാഗൺ R ന്റെ സ്ഥലം മറ്റുള്ള കാറുകളെ അപേക്ഷിച്ചു മുന്നിൽ തന്നെയാണ്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ കാര് കമ്പനിയായ മാരുതിയുടെ ഏറെ വിറ്റുപോയികൊണ്ടിരിക്കുന്ന ഒരു വാഹനവുമാണ് വാഗൺ R. 2019 ൽ വാഗൺ R നെ മാരുതി ഫേസ് ലിഫ്റ്റ് ചെയ്‌തു പുറത്തിറക്കിയിരുന്നു. പുതിയ ഈ മോഡലിനും വലിയ സ്വീകാര്യത തന്നെ ഉപഭോക്താക്കളിൽ നിന്നും ഉണ്ടാവുകയും ചെയ്‌തു. ഇപ്പോൾ 2020 ഓട്ടോ എക്സ്പൊയിൽ മാരുതി വാഗൺ R ന്റെ ഒരു ഇലക്ട്രിക് പതിപ്പിനെ പരിജയപ്പെടുത്തിയിരുന്നു.
ഈ വാഹനത്തെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് മാരുതി ഇപ്പോൾ. ഈ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും മാരുതി പുറത്തുവിട്ടിട്ടില്ല എങ്കിലും അവർ ഈ വാഹനം റോഡ് ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നിലവിൽ ഉള്ള വാഹനത്തിൽ നിന്നും ഒട്ടനവധി മാറ്റങ്ങളുമായി ആണ് EV വാഗൺ R എത്തുന്നത്. നവീകരിച്ച ബമ്പറും, സ്പ്ലിറ്റ് ഹെഡ്‍ലൈറ്റുകളും. വാഹനത്തെ ഇപ്പോൾ ഉള്ള കാറിനേക്കാൾ കൂടുതൽ ആകർഷണം തന്നെയാണ്. മുൻപ് കണ്ടു പരിചയമില്ലാത്ത തരത്തിലുള്ള കഴ്ച്ചയാണ് വാഹനങ്ങളിൽ ഉള്ളത്. ഇതിന്റെ പെർഫോമെൻസിനെ കുറിച്ചും ബാറ്ററിയെ കുറിച്ചും കൂടുതൽ വിവരണങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല.
എങ്കിലും 200 കിലോമീറ്റർ വരെയാകും ഈ വാഹനത്തിനു കിട്ടുന്ന മൈലേജ് എന്ന് അറിയുന്നത്. മാരുതി ഈ വാഹനം വിപണിയിൽ എത്തിക്കുമ്പോൾ ഏറ്റവും വില കുറഞ്ഞ ഹൈ-വോൾട്ടേജ് ഇലക്ട്രിക് കാർ ആയിരിക്കും വാഗൺR. 8 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. 2021 ഫെബ്രുവരിയിൽ ഈ വാഹനത്തിന്റെ ലോഞ്ചിങ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്…
സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ പ്രത്യേക കോടതിയുടെ വിധിയ്‌ക്കെതിരെ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിൽ അപ്പീൽ നൽകും. മുതിർന്ന അഭിഭാഷകനായ രാമൻ പിള്ള മുഖേനയായിരിക്കും ക്രിസ്മസ് അവധിക്ക് ശേഷം പ്രതികൾ കോടതിയെ സമീപിക്കുക.
കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.
ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ചരിത്രവിധി പ്രസ്താവിച്ചത്.
കേരള ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് സിബിഐ വിചാരണ കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തി. അർബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്‌ജിയോട് പറഞ്ഞു. വാർധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവർക്ക് മറ്റാരുമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും സിസ്റ്റർ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.
സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്‌തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാ. കോട്ടൂർ വാദിച്ചിരുന്നു. മൂന്നാം സാക്ഷിയായ അടയ്‌ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാ. കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വിലയ്‌ക്കെടുത്തില്ല.
ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.
ലോകത്ത് പൊന്നുംവിലയുള്ള താരമാണ് പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സൺ. മരിച്ചിട്ടും ഇപ്പോഴും 14 കോടിയിലധികം ഡോളറാണ് ഓരോ വർഷവും ജാക്സണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ജാക്സന്റെ സമ്പാദ്യങ്ങളും ലോകത്ത് സജീവ ചർച്ചയാണ്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ അദ്ദേഹത്തിന്റെ കാലിഫോര്‍ണിയയിലെ പ്രശസ്തമായ നെവർലാന്റ് എസ്റ്റേറ്റാണ്. ഇപ്പോഴിതാ ആ സ്വപ്ന സാമ്രാജ്യം ലേലത്തിൽ സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ കോടീശ്വരൻ.
അമേരിക്കയിലെ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ആണ് 2700 ഏക്കര്‍ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത്. 12500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍കുളവും അടക്കം ജാക്സന്റെ സ്വപ്നലോകമാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നത്. 15 വർഷത്തോളം അദ്ദേഹം ഇവിടെയാണ് താമസിച്ചത്. അദ്ദേഹത്തിന്റെ പ്രിയ വളർത്തുമൃഗങ്ങളും കുട്ടികൾക്കായുള്ള ഭീമൻ പാർക്കും അടക്കം അത്യാംഡംബര സൗകര്യങ്ങൾ നിറയുന്നതാണ് നെവർലാൻഡ്.
നാലു വര്‍ഷം മുമ്പ് 730 കോടി രൂപക്ക് വില്‍ക്കാനിരുന്ന എസ്റ്റേറ്റാണ് ഇപ്പോൾ 161 കോടി രൂപയ്ക്ക് വിറ്റുപോയത് എന്നതും ശ്രദ്ധേയം. ഇവിടെ കോടീശ്വരൻമാർക്കായുള്ള ക്ലബ് തുടങ്ങാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ജാക്സന്റെ ആത്മാവ് എസ്റ്റേറ്റിലും ബംഗ്ലാവിലും ഇപ്പോഴും അലഞ്ഞു നടക്കുന്നു എന്ന പ്രചാരണം ശക്തമായിരുന്നു. ഇത് നെവർലാൻഡിന്റെ വിലയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ.